Featured Post

Monday, April 1, 2013

അടിയാധാരങ്ങളുടെ ഐറണി

              എഴുതപ്പെട്ട കവിത സ്വന്തമായ ഒരിടമാണ്; ഒരു ജൈവ മണ്ഡലത്തെ ഉൾ കൊള്ളുന്ന ഒന്ന്. ജൈവമായതൊന്നും, ഒരു തോന്നലും, ചിന്തയും വികാരവും അതിനു അന്യമാവേണ്ടതില്ല. പുല്ലിനും പുഴുവിനും തിര്യക്കിനും ചെടിക്കും മരത്തിനും ഇടമുണ്ടാവണം അതിൽ - കിന്നരന്മാരെയും കോമരങ്ങളെയും പോലെ, മലകളെയും നക്ഷത്രങ്ങളെയും പോലെ. ദൈവത്തിന്റെ ഏകാന്തതയും ഫോസിലുകളുടെ നിർമ്മമതയും ചരിത്രത്തിന്റെ പാഴ് വേലയായി ഉയിർത്തു നിൽക്കാം അതിൽ. പറക്കും ഡച്ചുകാരനെ പോലെ പേക്കിനാവിൽ നിന്നൊരു കപ്പൽച്ചേദത്തിന്റെ കടൽ, പനിച്ചു വിറയ്ക്കുന്ന നാവികനെ അതിന്റെ ചുഴിയിലേക്കെടുത്തെക്കാം.. ആദിമാനവന്റെ പിൻമുറക്കാരായി പടയോട്ടങ്ങളെ നെഞ്ചാൽ ചെറുത്തവർ, വികസനപ്പേച്ചിന്റെ ബുൾഡോസർ കൈകളിൽ ജീവിതം തോറ്റു തെണ്ടികളായതിനു മലമ്പാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിസ്സഹായനായ ഗോത്ര ദൈവത്തിന്റെ മാത്രം സാക്ഷ്യമുണ്ടാവാം. ഉയിർപ്പില്ലാതെ പോയവളുടെ കുരിശു മുറിവുകളിലേയ്ക്ക് പേർത്തും പേർത്തും കല്ലെറിയുന്ന പാപികളുടെ നഗരം കഠിന മുഖനായ ഒരു ദൈവത്തിന്റെ തീമഴ ക്ഷണിച്ചു വരുത്തിയേക്കാം. കർഷക ആത്മഹത്യകളുടെ സിസിഫിയൻ ദുരന്തത്തിലേയ്ക്ക് നാറാണത്തു ഭ്രാന്തന്റെ അസംബന്ധ ബോധം കുടിയേറുമ്പോൾ ലംബമായി ഓരൊറ്റ വരിയിൽ കവിത തൂങ്ങിയാടിയേക്കാം. വന്നതും വരാനിരിക്കുന്നതും എല്ലാമറിയുമ്പോഴും ഒന്നും ആരെയും ബോധ്യപ്പെടുത്താനാവാത്ത നിസ്സഹായതയെ കവിത കസാൻഡ്ര എന്ന് വിളിച്ചേക്കാം. നഗരക്ഷീണങ്ങളുടെ നിയോണ്‍ രാവുകളും, നാട്ടുവഴികളുടെ ഇല്ലിക്കാടിൻ പച്ചയും, മഴ കണ്‍ പാർത്തിരിക്കുന്ന കോണ്‍ക്രീറ്റ് മുറിയിലെ ചില്ല് ജാലകവും, പഴയ പള്ളിക്കാടിന്റെ നിഴൽ വെളിച്ചവും കാഴ്ച്ചപ്പാതികളാവുന്ന കാവ്യ വഴികളിൽ മറു പാതിയെപ്പോഴും പുറപ്പെട്ടുപോവുന്ന ഏക ദിശാവഴി തന്നെ - കാഴ്ച്ചകളൊക്കെയും സമന്വയിപ്പിക്കുന്ന കവിക്കണ്ണിന്റെ കലൈഡോസ്കോപ്..
                പൂർവ്വ സൂരികൾ കഥകളും കവിതകളും മിത്തുകളുമായി കാവ്യ സത്തയിൽ ആവേശിക്കവേ, എവിടെയാണൊരു തുടക്കം അടയാളപ്പെടുത്തുക? മനുഷ്യ സഹജാവബോധത്തോളം പഴക്കമുള്ള ആദിമ സ്മൃതികളും, ബോധാബോധങ്ങളിൽ തൊട്ടു തലോടിയും, കൊടുങ്കാറ്റായി വീശിയടിച്ചും ജനിതക ധാര പോലെ പിന്തുടരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളും സർഗ്ഗ പ്രക്രിയയുടെ ഊർജ്ജ സ്രോതസ്സാവുമ്പോൾ ജിബ്രാന്റെ പ്രവാചകനെ പോലെ നിങ്ങളുടെ ഉൾത്തടം നിങ്ങളോട് പറഞ്ഞേക്കാം: നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ കുട്ടികളല്ല, കവിതകളും. പട്ടിണിക്കാലത്തിന്റെ നിറവയർ തൃപ്തി ഓർമ്മയിൽ നിറയുക ഒരു മൗലിദ് രാവിന്റെ കൂടി ഓർമ്മയിലാവുമ്പോൾ, അതൊന്നിച്ചു കടന്നു വരുന്ന കാവ്യ വഴി എന്റേത് മാത്രമല്ലല്ലോ. നിരക്ഷരയായ മുത്തശ്ശി സൂക്ഷിച്ചിരുന്ന കഥകളുടെ ഭണ്ഡാരം കേട്ടറിവ് മാത്രമായവന്, ഒരദൃശ്യ പ്രത്യക്ഷത്തിലൂടെയല്ലാതെ ആ കഥകൾ കേൾക്കാനാവില്ല, എഴുതാനാവില്ല. ഷെഹ്റെസാദിന്റെ ആ പുനർജ്ജനി എങ്ങോട്ടാണ്, ഏതു ദേശത്തേയ്ക്ക്, ഏതു കാലത്തേയ്ക്ക് ആണ് നീണ്ടെത്തുക? നാട്ടു വഴികളിൽ അന്തിക്കള്ളിന്റെ വീര്യം ഈരടിപ്പെരുമഴയായ പഴമ്പാട്ടിന്റെയീണം ബൊഹീമിയൻ രാവുകളിൽ കൂട്ടുവരുമ്പോൾ, എന്റെ കൂട്ടിച്ചേർക്കലുളിൽ എനിക്കെന്തു പേറ്റന്റ്? അവൻ കള്ളുകുടിയൻ, കവിയൊരു വിപ്ലവകാരി!. ഏതു പള്ളിയിൽ പറയണം?! ഉടമസ്ഥതയെ കുറിച്ചുള്ള ഈ സംത്രാസത്തിൽ ഒരു അഹം നിഗ്രഹവും ഉദാത്തീകരണവുമുണ്ട്, ഒരേ സമയം: ഒന്നും അന്തിമമായി സ്വന്തമല്ലെന്നും എന്നാൽ എത്ര നിസ്സാരനെങ്കിലും വലിയൊരു തുടർച്ചയുടെ കണ്ണി തന്നെ നീയുമെന്നുമുള്ള ബോധം. രചനയുടെ മിസ്റ്റിസിസം കണ്ണി ചേരുന്നതും ഇവിടെയാവാം.
                   അടിയാധാരങ്ങളുടെ ഐറണിയെ കുറിച്ചുള്ള ഈ ബോധ്യം രൂഡമാവുമ്പോൾ കവിതയ്ക്ക് ഒരു പ്രസ്ഥാനത്തിന്റെയും പട്ടയം നേടേണ്ടതില്ല എന്ന് വരും. ഒന്നോർത്താൽ, പ്രസ്ഥാനങ്ങളൊക്കെയും പിൽക്കാല അക്കാദമിക സൃഷ്ടികൾ എന്നതിനപ്പുറം തലമുറകളിലേക്ക്, ജന്മാന്തരങ്ങളിലേക്ക് ദേശ - ഭാഷാന്തരങ്ങളിലേക്ക്, കണ്‍തുറന്നവ തന്നെയോ?അടയാളപ്പെടുത്തലുകളൊക്കെയും ഒരർത്ഥത്തിൽ അന്യവൽക്കരിക്കലുമാണ്: : എന്റെ മാന ദണ്ഡങ്ങളിൽ പെടാത്തവയ്ക്ക് ഊര് വിലക്ക്, സദാചാര പോലീസിംഗ്. കാല- ദേശ - ലിംഗ- വർഗ്ഗ- വർണ്ണ വ്യത്യാസങ്ങളുടെ അയഥാർത്ഥ അതിരുകൾക്കപ്പുറം, അതിരുകൾ അസംബന്ധമായിത്തീരുന്ന സിയാറ്റിൽ മൂപ്പന്റെ പ്രാകൃത വിവേകം പോലെ, പട്ടയവും ആധാരവുമില്ലാതെ മനസ്സിന്റെ പുറമ്പോക്കുകളിൽ, ചതുപ്പിൽ, നീരുറവകളിൽ, ദൈന്യങ്ങളിൽ, പനിച്ചു പൊള്ളുന്ന വിഭ്രമങ്ങളിൽ ഒക്കെ അങ്ങനെ മേയുയാവുന്നതേ ഉള്ളൂ കവിതയ്ക്ക് .

http://vettamonline.com/?p=13294  

No comments:

Post a Comment