Featured Post

Sunday, July 28, 2013

കപ്പല്‍ ചാലുകള്‍.

കടല്‍ ജീവിയുടെ ഉള്‍തടങ്ങളില്‍
മുങ്ങി മരിച്ച നാവികന്റെ
പറക്കമുറ്റാത്ത സങ്കടങ്ങളുണ്ടാവും,
വെട്ടേറ്റു വീണവന്റെ രക്തം
ഇടവഴിപ്പച്ചയെ
ചരിത്രപ്പെരുമയായ്
ചുവപ്പിക്കും പോലെ.

യാനപാത്രത്തിനു മുന്‍പേ
പുളഞ്ഞു പായുന്നവര്‍
സൗമ്യ ഭീമന്മാര്‍-
അവര്‍ കരുതി വെക്കുന്നു,
യാത്രികര്‍ക്കുള്ള ചിഹ്നങ്ങള്‍:
ദുര്‍നിമിത്തങ്ങളുടെ ദിനങ്ങളില്‍
കടലിലെറിയപ്പെട്ടവന്‍,
കപ്പല്‍ ചേദത്തിന്റെ വിഹ്വലതയിലും
ചില്ലിക്കാശിന്റെ അവകാശത്തര്‍ക്കത്തില്‍
തുഴക്കൂട്ടായവന്‍ തന്നെ ഒറ്റിയോന്‍,
മഹാമാരിയുടെകടല്‍ ചൊരുക്കില്‍
ജല സമാധിയടഞ്ഞോന്‍,
ഉന്മാദത്തിന്റെ ഉച്ചയോളങ്ങളില്‍
ആഴങ്ങളുടെ നീലം തേടിയോന്‍,
അനാദിയായ ഭയങ്ങളില്‍
ദിക്കു തെറ്റിയ നൗകയില്‍
പനിച്ചു മരിച്ചവന്‍,

അരൂപികളുടെ രാവില്‍
എന്റെ മേടുകള്‍ കടന്നെത്തുന്നു
ബോധത്തിന്റെ അടരുകള്‍ തീപിടിച്ച
ബന്ധിതന്റെ വിലാപം-
അശാന്തിയുടെ ഏതു കടല്‍പ്പരപ്പിലാവാം
അയാളുടെ നൗക
ദുര്‍ വിധിയുടെ കപ്പിത്താനെ
കണ്‍ പാര്‍ത്തിരിക്കുക?

Friday, July 19, 2013

നക്ഷത്രങ്ങളില്‍ ഇറക്കി വെച്ചത്

വേദനയുടെ കടലോളങ്ങളില്‍
തീരം നഷ്ടപ്പെട്ട നാള്‍മുതല്‍
സ്വൈര്യം കെടുത്തി തുടങ്ങിയതാണ്‌.
ആശുപത്രികിടക്കയുടെ മുഷിപ്പന്‍ മണത്തിലും
തീവ്ര പരിചരണ വിഭാഗത്തിലെ
മൗനം പൊതിഞ്ഞ കൃത്രിമത്തണുപ്പിലും
പറഞ്ഞു കൊണ്ടേയിരുന്നതാണ്.

പിന്നെ ചുണ്ടുകള്‍ക്ക് വാക്കുകളും
കണ്ണുകള്‍ക്ക്‌ കണ്ണീരും
നഷ്ടമായ നിശ്ചേതന ദിനങ്ങളില്‍
മൂക യാചനയായിരുന്നു,
എനിക്ക് വഴങ്ങാതെ വയ്യാത്തത്:
അനുവാദം നോക്കേണ്ടെന്ന്
ദൈവത്തിന്റെ പോലും-
പ്രിയനേ, നീയല്ലെങ്കില്‍ പിന്നെയാര്!

നക്ഷത്രങ്ങള്‍
വിളക്ക് കൊളുത്തിയ ആകാശത്തിലാണ്
ഭൂമിക്കു പൊള്ളുന്ന വേദനകള്‍
ഇറക്കി വെക്കുക.
അല്ലെങ്കില്‍ എന്ത് കൊണ്ടാണ്
മരിച്ചു പോയവര്‍
അവിടെയിരുന്നു ചിരിക്കുന്നത്?

Friday, July 12, 2013

അപചയങ്ങള്‍

കടല്‍ തിരകളെണ്ണി
ഗസല്‍ മൂളുമായിരുന്ന പാട്ടുകാരാ,
നീ പറഞ്ഞു തുടങ്ങുമ്പോഴേ
എനിക്കറിയാമായിരുന്നു
നിന്റെ പ്രണയം പുകഞ്ഞു പോയെന്ന്.
എങ്ങനെയെന്നു നീ പറയേണ്ടതില്ല:
രണ്ടു മനുഷ്യര്‍ ചേരുമ്പോള്‍
മിന്നല്‍ പ്പിണരുകള്‍ ഉണ്ടാവുമെന്നും
അതിലെന്തും ദഹിക്കുമെന്നും
എനിക്കും അറിയാത്തതല്ല.

നിഷ്കാസിതന്റെ മിഴിനീരില്‍
നെഞ്ചെരിയുമായിരുന്ന സുഹൃത്തെ,
ഭൂമിക്കച്ചവടത്തിന്റെ ഇടനില വിദ്യയില്‍
നിന്റെ വിപ്ലവം ഒടുങ്ങിയതെങ്ങനെയെന്ന്
നീ പറയാതറിയാം എനിക്കും.
രണ്ടു വര്‍ഗ്ഗങ്ങളുടെ ബാന്ധവത്തില്‍
കോമ്പല്ലുകള്‍ വളരുമെന്നും
ഒരുനാള്‍ അത്
ദുര്‍ബ്ബലനില്‍ ആഴ്ന്നിറങ്ങുമെന്നും
ചരിത്രം സാക്ഷി.

അക്ഷരങ്ങളിലെ അഗ്നിയില്‍
യൗവനം ഹോമിച്ച കവേ,
അക്കാദമിക്കോലായിലെ വെടിവട്ടത്തില്‍
നിന്റെ സൂര്യനുദിച്ചതെങ്ങനെയെന്ന്
നീ പറയാതറിയാം ആര്‍ക്കും.
അരാജക വാദിയുടെ വിണ്ട പാദങ്ങള്‍
പുരസ്കൃതന്റെ മിതോഷ്ണ ലഹരിയില്‍
അടുത്തൂണ്‍ പറ്റുമെന്ന്
കൊട്ടാരം കവികളുടെ
നാള്‍ വഴി ചരിതം.

Tuesday, July 9, 2013

പുലി കളി

കുറെ ദിവസമായി
പുലിയിറങ്ങിയെന്നു വിറക്കുകയായിരുന്നു
കൂട്ടത്തിൽ ചുണയുള്ളവർ
കൂട്ടം ചേർന്ന് വേട്ടക്കിറങ്ങി
യൂണിഫോമിട്ട് കുറുവടി തോക്കേന്തി
കാടെളക്കാന്‍ പോലീസെത്തി.  
പുലിയില്ലെങ്കിലും കഥകളേറെ:  
ഹിമ മനുഷ്യന്റെ പാദങ്ങളെന്നും
അല്ല; ഉറുമ്പ്‌ തീനിയുടെ നഖപ്പാടെന്നും
പുള്ളിപ്പുലിയുടെ പുറം തോലെന്നും
മൂങ്ങക്കണ്ണിന്റെ മൂർച്ചയെന്നും
പേടമാൻ കണ്ണിന്റെ തെളിച്ചമെന്നും.

വേട്ടക്കു കേറിയോൻ
കാട്ടുതേൻ കിടാത്തിയെ കൂട്ടിനെടുത്തതും
മുക്കൂട്ടു കവലയിൽ പിന്നൊരു വെളുപ്പിന്
ചോരവാർന്നവൾ ചത്തു കിടന്നതും....  

ചൈന വഴി മാവോപ്പുലി
ചാനൽ പയ്യന്റെ അപസർപ്പകപ്പുലി
വെടിയേറ്റ നെഞ്ചായ് തമിഴ്പ്പുലി
തെലിങ്കാന മണ്ണീന്നു നക്സലൈറ്റ് പുലി
കാശ്മീര് താണ്ടിയൊരു തീവ്രൻ പുലി
ബുദ്ധഗയേലും മുജാഹിദീന്‍ പുലി
റെയിൽ വഴി റോഡു വഴി
നട വഴി,യിട വഴി ഇരുൾവഴി 
ജല വഴി, ആകാശ വഴി
പല വഴി പെരുവഴി
ഈ പുലി വഴി.

Saturday, July 6, 2013

ജലസമാധിയുടെ ദിനങ്ങള്‍

മഴക്കാലത്തിന്റെ ബാക്കിപത്രത്തില്‍
നിറഞ്ഞൊഴുകും പുഴയും
താഴ്വരപ്പച്ചയും മാത്രമല്ല,
തണുത്തു മരിച്ച പൂച്ചക്കുഞ്ഞുങ്ങളും
ചോര്‍ന്നമര്‍ന്ന കുടിലുകളുമുണ്ട്.

മൂടിപ്പോയ പാട വരമ്പുകളില്‍
ധ്യാന നിരതരായ കൊറ്റികള്‍-
മഴ കായാനെത്തിയ ജലജീവികള്‍
നീളന്‍ കൊക്കിലൊടുങ്ങുന്നു.

നിരാലംബരായ മല ദൈവങ്ങളുടെ
തോറ്റുപോയ തട്ടകങ്ങളില്‍
ചെറിയ മനുഷ്യരുടെ ദൈന്യം
വിശപ്പും മൃതിയുമായി
നനഞ്ഞു കുതിരുന്നു.

ഉരുള്‍ പൊട്ടിയ മലയോരങ്ങളില്‍
കാത്തുവെച്ച കര്‍ഷക സ്വപ്നങ്ങള്‍
മേയാന്‍ വിട്ട മാടുകള്‍ക്കൊപ്പം
ഒടുങ്ങിപ്പോയിരിക്കുന്നു.

പനിച്ചു വിറയ്ക്കുന്ന രാപ്പകലുകള്‍
ആശുപത്രി വരാന്തകളില്‍
വായ്‌ കീറിയ ദൈവമില്ലാതെ
ഈറന്‍ കമ്പളങ്ങളില്‍
കൂനിക്കൂടിയിരിക്കുന്നു.

കുടിലണയാത്ത മുക്കുവന്‍
പുകയാത്ത അടുപ്പിനരികില്‍
അലകടല്‍ രൗദ്രമായി
നെഞ്ചിലെ കൊടുങ്കാറ്റാവുന്നു.

മുങ്ങി മരിച്ച കുഞ്ഞിന്
അന്ത്യ വീടൊരുക്കവേ:
'വെള്ളത്തെപ്പേടിയാണവന്ന്,
മഴ നനയാതടക്കണ' മെന്നു
ഓര്‍മ്മിപ്പിക്കുന്നുണ്ടച്ഛന്‍.

പുഴകിവീണ വന്മരങ്ങളില്‍
കിളിക്കുഞ്ഞുങ്ങള്‍ക്കും ശ്രാദ്ധം:
ജലസമാധിയുടെ ദിനങ്ങളില്‍
ഉടലഴിഞ്ഞവര്‍ക്ക്,
അവതാരപ്പൊരുള്‍ തേടി
മത്സ്യാന്നമായവര്‍ക്ക്.

Wednesday, July 3, 2013

Movie Talks: 9 Aguirre: the Wrath of God (1972)

Movie Talks: 9

Aguirre: the Wrath of God (1972)
Germany, Direction: Werner Herzog.

ജര്‍മ്മന്‍ നവ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ശില്‍പ്പികളില്‍ ഒരാളായ വെര്‍ണര്‍ ഹെര്‍സോഗിന്റെ സുപ്രസിദ്ധ ചിത്രം.
ഹെര്‍സോഗിന്റെ പ്രധാന നായക നടന്‍ ക്ലോസ് കിന്‍സ്കി (Klause Kinski) പതിനാറാം നൂറ്റാണ്ടിലെ സ്പാനിഷ് സാഹസിക പര്യവേഷകന്‍ (Conquistador) ആയ ലോപേ ഡി അഗ്വിരെയെ അവതരിപ്പിക്കുന്നു. ഭ്രാന്തമായ ഏകാഗ്രതയോടെ പുരാണ പ്രോക്തമായ എല്‍ ഡൊരാടോ (El Dorado) എന്ന സ്വര്‍ണ്ണ നഗരി തേടിപ്പോകുന്ന ഗോണ്‍സാലോ പിസാരോയുടെ സംഘത്തില്‍ രണ്ടാം കമാണ്ടര്‍ ആണയാള്‍. പെറൂവിയന്‍ വനാന്തരങ്ങളുടെയും ആമാസോണിന്റെയും വന്യതയിലും ഗോത്ര വര്‍ഗ്ഗക്കാരുടെ ആക്രമണങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും പെട്ട് പകര്‍ച്ച വ്യാധികളുടെയും പട്ടിണിയുടെയും ഒടുവില്‍ സംഘാംഗങ്ങള്‍ പടി പടിയയുള്ള ഉന്മാദത്തിലേക്കും മരണങ്ങളിലേക്കും വഴുതി വീഴുന്നു. ഭീഷണിയിലൂടെയും കൊല പാതകങ്ങളിലൂടെയും സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന അഗ്വിരെ, സ്വയം 'ദൈവത്തിന്‍റെ രോഷ' (The Wrath of God) മായി പ്രഖ്യാപിക്കുന്നു. ഒടുവില്‍, എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ അയാളുടെ ഏക മകളും കൊല്ലപ്പെടുന്നുണ്ട്. ചിത്രാന്ത്യത്തില്‍ ഉന്മാദിയായി തീരുന്ന അഗ്വിരെ, ഒരു കൂട്ടം കുരങ്ങന്മാര്‍ കീഴടക്കുന്ന, ചുറ്റും ശവങ്ങള്‍ മാത്രമുള്ള ചങ്ങാടത്തില്‍, എകാന്തനായി നില്‍ക്കുന്നു. അവസാന രംഗത്തില്‍, ആമസോണിന്റെ വിശാല വിജനതയില്‍ ചുറ്റും അകന്നകന്നു പോവുന്ന വൃത്തങ്ങളില്‍ ഒറ്റപ്പെട്ട ചങ്ങാടത്തിനു വലം വെക്കുന്ന കാമറ, ഒറ്റപ്പെടലിന്റെയും ദുരന്തത്തിന്റെയും ഒരവബോധം സൃഷ്ടിക്കുന്നു. ഫാസിസ്റ്റ് മാനസികാവസ്ഥയുടെ ഒരു പ്രതീകമായി ചിത്രത്തെ കാണാമെങ്കിലും ഉന്മാദിയായ നായകനോടുള്ള ഭയവും അത്ഭുതവും കലര്‍ന്ന ഒരു ആരാധനാ മനോഭാവം പ്രേക്ഷകനില്‍ ഉണ്ടാവുന്നുണ്ട്.

ഹെര്‍സോഗ്- കിന്‍സ്കി കൂട്ടുകെട്ടിന്റെ ആദ്യ ചിത്രമാണ് അഗ്വിറെ. പില്‍ക്കാലത്ത് Nosferatu, Fitzcarraldo തുടങ്ങിയ വിഖ്യാദ ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് നമുക്ക് കാണാം. ഉന്മാദത്തിന്റെ വക്കോളമെത്തുന്ന മാനസിക പീഡനങ്ങള്‍ അനുഭവിക്കുന്നവരോ അഥവാ സ്വയം അത് ഏറ്റു വാങ്ങുന്നവരോ ആയ ഹെര്‍സോഗ് കഥാ പാത്രങ്ങളുടെ മികച്ച ഉദാഹരണമാണ് അഗ്വിരെ. ഭ്രാന്തമായ കരുത്തോടെയും, ആവേശത്തോടെയും അയാള്‍ തന്റെ ലക്ഷ്യത്തിലേക്ക് പോകുന്നു. വിജയസാധ്യത ഒട്ടുമില്ല എന്നത് അയാള്‍ക്ക്‌ പ്രശ്നമാവുന്നതേയില്ല. ദുരന്തങ്ങള്‍ക്ക് വിധിക്കപ്പെട്ട ഈ മനുഷ്യന്‍ സാധാരണ മനുഷ്യ ജീവിത സീമകള്‍ക്കപ്പുറം വളര്‍ന്നു നില്‍ക്കുന്നു.

ആന്റിസ് പര്‍വ്വത സാനുക്കളിലെ ചെങ്കുത്തായ ഓരങ്ങളിലൂടെ ഉറുമ്പിന്‍ കൂട്ടം പോലെ അരിച്ചു നീങ്ങന്ന കുറെ തളര്‍ന്ന പര്യവേഷകരും അവരുടെ തദ്ദേശീയരായ ഭൃത്യരും ചേരുന്ന ആദ്യ ദൃശ്യം തന്നെ, പ്രേക്ഷകനെ ഒരസാധാരണ അനുഭവത്തിനു തയാറാക്കുന്നുണ്ട്. പ്രചണ്ഡമായ മാനസികാവസ്ഥയുള്ള അതുല്യ നടന്‍ ക്ലോസ് കിന്‍സ്കി, ഹെര്‍സോഗ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയ പൂര്‍ണ്ണതയും ചെറുതല്ല. ചിത്രത്തിലുടനീളം അദ്ദേഹത്തിന്റെ ശരീരഭാഷ, വളരെ കുറച്ചു മാത്രം സംഭാഷണങ്ങളും സംഭവഗതികളുമുള്ള ഇതിവൃത്ത ഘടനയില്‍ ഏറെ ശക്തമായി അനുഭവപ്പെടും. ഹെര്‍സോഗ് തന്റെ ചിത്രങ്ങളില്‍ പുലര്‍ത്തിയ ചിത്രീകരണ പരമായ യഥാതഥ സ്വഭാവവും അതിനു വേണ്ടി എടുക്കുന്ന സാഹസികമെന്നു തന്നെ പറയാവുന്ന വിഷമതകളും പ്രസിദ്ധമാണ്. അഗ്വിരെയില്‍ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും മുഴുവന്‍ ചിത്രീകരണ കാലവും പെറുവിയന്‍ മഴക്കാടുകളിലെ വന്യതയില്‍ കഴിയാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. ചിത്രത്തിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളില്‍, റ്റൊമസ് മോഷ് (Thomas Mauch) ന്‍റെ ചായ ഗ്രഹണവും, മയന്‍ ഇതിഹാസങ്ങളിലെ ഉല്‍പത്തി കഥയുമായി ബന്ധപ്പെട്ട പേരില്‍ അറിയപ്പെട്ട സംഗീത ഗ്രൂപ്പ് ആയ പോപോള്‍ വു (Popol Vuh) ചെയ്ത പശ്ചാത്തല സംഗീതവും ഉള്‍പ്പെടുന്നു.