Featured Post

Sunday, July 28, 2013

കപ്പല്‍ ചാലുകള്‍.

കടല്‍ ജീവിയുടെ ഉള്‍തടങ്ങളില്‍
മുങ്ങി മരിച്ച നാവികന്റെ
പറക്കമുറ്റാത്ത സങ്കടങ്ങളുണ്ടാവും,
വെട്ടേറ്റു വീണവന്റെ രക്തം
ഇടവഴിപ്പച്ചയെ
ചരിത്രപ്പെരുമയായ്
ചുവപ്പിക്കും പോലെ.

യാനപാത്രത്തിനു മുന്‍പേ
പുളഞ്ഞു പായുന്നവര്‍
സൗമ്യ ഭീമന്മാര്‍-
അവര്‍ കരുതി വെക്കുന്നു,
യാത്രികര്‍ക്കുള്ള ചിഹ്നങ്ങള്‍:
ദുര്‍നിമിത്തങ്ങളുടെ ദിനങ്ങളില്‍
കടലിലെറിയപ്പെട്ടവന്‍,
കപ്പല്‍ ചേദത്തിന്റെ വിഹ്വലതയിലും
ചില്ലിക്കാശിന്റെ അവകാശത്തര്‍ക്കത്തില്‍
തുഴക്കൂട്ടായവന്‍ തന്നെ ഒറ്റിയോന്‍,
മഹാമാരിയുടെകടല്‍ ചൊരുക്കില്‍
ജല സമാധിയടഞ്ഞോന്‍,
ഉന്മാദത്തിന്റെ ഉച്ചയോളങ്ങളില്‍
ആഴങ്ങളുടെ നീലം തേടിയോന്‍,
അനാദിയായ ഭയങ്ങളില്‍
ദിക്കു തെറ്റിയ നൗകയില്‍
പനിച്ചു മരിച്ചവന്‍,

അരൂപികളുടെ രാവില്‍
എന്റെ മേടുകള്‍ കടന്നെത്തുന്നു
ബോധത്തിന്റെ അടരുകള്‍ തീപിടിച്ച
ബന്ധിതന്റെ വിലാപം-
അശാന്തിയുടെ ഏതു കടല്‍പ്പരപ്പിലാവാം
അയാളുടെ നൗക
ദുര്‍ വിധിയുടെ കപ്പിത്താനെ
കണ്‍ പാര്‍ത്തിരിക്കുക?

No comments:

Post a Comment