Featured Post

Wednesday, September 18, 2013

വാന്‍ ഗോഗ് വരയ്ക്കുമ്പോള്‍

വാന്‍ ഗോഗ് വരയ്ക്കുമ്പോള്‍

റോണ്‍ നദിയോരത്തു*
നിലാ വെളിച്ചത്തിനു ചുവടെ
ഒരാള്‍ കാത്തു നില്‍ക്കുന്നു-
അനാമികയായ കാമിനിയെ പോലെ,
പിന്നിപ്പോയ ഒരു കിനാവ്‌
അയാളെ കാത്തിരിപ്പുണ്ട്‌.
തസ്കരന്റെ ഓര്‍മ്മത്തെറ്റു പോലെ
ചുറ്റുമതിലിന് വെളിയില്‍
വീണു പോയ തൊണ്ടി മുതല്‍.
പതുങ്ങിയെത്തുന്ന മേഘച്ചതുപ്പ്
ജലസര്‍പ്പം മത്സ്യത്തെയെന്നപോലെ
നിലാവിനെ വിഴുങ്ങന്നു.
ഗറില്ലാ പോരാളികളെ പോലെ
തക്കം പാര്‍ക്കുന്ന നക്ഷത്ര രാജികള്‍
ഒരു ഞൊടി ഒളിച്ചു പോവുന്നു.
ഉന്മാദത്തിന്റെ ഉള്ളെരിച്ചിലില്‍
കനല്‍ വഴി താണ്ടിയോന്
ചായക്കൂട്ടുകള്‍ കൈവിട്ടു പോവുന്നു.
മേഘ ഗര്‍ഭത്തില്‍ നിന്ന്
വീണ്ടും ചാന്ദ്രപ്പിറവി കാത്ത്
മനസ്സിന് തീ പിടിക്കുന്നുണ്ടയാള്‍ക്ക്.
പിന്നെ,
തിമിംഗലം പെറ്റ യോനായെ പോലെ
നിലാവിന് കണ്ണ് തെളിയവെ
ഒളിപ്പോരാളികള്‍ ആഞ്ഞടിക്കുന്നു.
പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളില്‍
ജലപാളികള്‍ക്ക് തീ പിടിക്കുന്നു.
കാത്തിരുന്ന സ്വപ്നം
നീലയും മഞ്ഞയുമായ് തെളിയുന്നു.

*(Starry Night over the Rhone എന്ന വാന്‍ ഗോഗ് ചിത്രം ഓര്‍ക്കുക)

1 comment: