Featured Post

Wednesday, October 2, 2013

മഹാത്മാവ് ഇപ്പോഴും ഈ വഴി നടക്കുന്നു.

സബര്‍മതിയുടെ പിന്നിരുട്ടില്‍ നിന്ന്
മഹാത്മാവിന്റെ നിഴല്‍
ഏകനായ് പുറത്തിറങ്ങുന്നു-
തുള വീണ നെഞ്ചിലെ
ഇറ്റും നിണപ്പാടിനു മേല്പുതപ്പിട്ടു
ഭജന മന്ത്രങ്ങള്‍ക്കവധി കൊടുത്ത്
വൃദ്ധമാം ചുവടുകളോടെ.
ബിര്‍ളാ ഹൗസിലെ
രക്തം പുരണ്ട മണ്‍ തരികള്‍
ഇപ്പോഴും കാലിലുരുമ്മുന്നുണ്ട്.
കുനിഞ്ഞു നിവര്‍ന്നവന്റെ കണ്ണില്‍
ഞൊടിയിടക്കാഴ്ച്ചയില്‍ കണ്ട
പൈശാച മൂര്‍ത്തിയുടെ രക്ത ദാഹം-
വൃദ്ധന്‍ നിണപ്പാട് തടവുന്നു.

കൊടിതോരണങ്ങളുടെ
സമ്മേളനപ്പന്തലില്‍
ലേലം വിളി തകര്‍ക്കുന്നു.
ഉരുപ്പടിക്ക്‌ തന്റെ മുഖമെന്നു
വൃദ്ധനയനങ്ങള്‍ നനയുന്നു.
പൈതൃകം പാടുന്നവരുടെ
വിചിന്തന നഗരിയില്‍
അപരരുടെ തലയോട്ടിമാലകള്‍.
പാനപാത്രങ്ങളില്‍ നിറയുന്നത്
തന്റെ നെഞ്ചിലെ ചോരയെന്ന്
വരണ്ട ചുണ്ടുകള്‍ വിതുമ്മുന്നു.
നരമേധങ്ങളുടെ
അതിര് തര്‍ക്കങ്ങളില്‍
വികാരങ്ങളില്ലാത്ത കൂട്ട് കൃഷി-
നീ നട്ട വിഷച്ചെടിയെന്ന്
കഥയേതുമറിയാത്തവര്‍-
വൃദ്ധന് ചങ്ക് നീറുന്നു.

തെരുവോടങ്ങളില്‍
ജീവിതം തേടുന്നവര്‍,
മലയോരങ്ങളില്‍
അടിഞ്ഞു പോയവര്‍,
അധമരെന്നു ജനിച്ചു വീണവര്‍
നിഴലിനു മുഖം തിരിക്കുന്നു.
നീയല്ല വഴിവിളക്ക് ഞങ്ങള്‍ക്ക്.
പരാജിതനെന്ന് വൃദ്ധശിരസ്സ്‌ താഴുന്നു.
വെട്ടേറ്റു വീണവരുടെ ഞരക്കം,
ചീന്തിയെറിയപ്പെട്ടവളുടെ വിലാപം,
ഒഴുക്ക് നിലക്കാത്ത നിണനദികള്‍-
ഹൃദയ രക്തം വാര്‍ന്ന്
വയോധികന്‍ കുഴഞ്ഞു വീഴുന്നു,
ബലിമൃഗത്തിന്റെ ജാതകത്തിലേക്ക്
സര്‍വ്വ വ്യാപിയായ അരൂപിയാകുന്നു.

No comments:

Post a Comment