Featured Post

Sunday, October 27, 2013

ഫോസ്സിലുകളില്‍ എഴുതപ്പെടുന്നത്


പ്രളയം തുടച്ചെടുത്ത
ജനപഥത്തിലൂടെ നടക്കുക.
ഒരാളെപ്പോഴും
ബാക്കി കാണുമെന്നുണ്ട്-
അങ്ങനെയാണ്
കഥകള്‍ ബാക്കിയാവുക.

ദുരിതാശ്വാസ കേന്ദ്രമാണത്:
സ്വപ്നങ്ങളുടെ ചാവേറിടം.
അലകടല്‍ രൗദ്രം ഭയന്ന്
തീരം വിട്ടു പോന്നവര്‍
ധ്യാനിച്ചിരിപ്പുണ്ട്
ശാന്തമാം തിരകളെ.
താവളം നഷ്ടപ്പെട്ടവരുടെ
അമാവാസിയിലേക്ക്
പേമാരിയുടെ രാവിനിപ്പുറം
തിരിച്ചു പിടിക്കുന്നു
ഒരൊറ്റ നക്ഷത്രം
ഒരാകാശത്തെ .
ഇമപൂട്ടുന്ന കുഞ്ഞിക്കണ്ണുകള്‍
നിദ്രയിലുയിര്‍പ്പിക്കുന്നു
മാന്ത്രിക കമ്പളങ്ങള്‍.
വാഗ്ദത്ത ഭൂമിയിലേക്ക്‌
അവര്‍ക്കുണ്ടൊരു നിദ്രാടനം.
ഉരുള്‍ പൊട്ടിയ മലകളില്‍
ജീവിതം കളഞ്ഞു പോയവര്‍
ഓര്‍ത്തിരിപ്പുണ്ട്
കല്‍ക്കെട്ടുകളിലൊടുങ്ങിയോരെ;
മലവെള്ളമെടുത്തോരെ.
പിതാമാഹരുടെ കുഴിമാടങ്ങളില്‍
ഒടുവിലത്തെ തിരി വെക്കാതെ
പുറപ്പാടായവര്‍,
മിന്നാമിന്നികളുറങ്ങാത്ത
നിശാചാരികളുടെ യാമങ്ങളില്‍
കാതോര്‍ത്തിരിപ്പുണ്ട്
മറ്റാരും കേള്‍ക്കാത്ത പിന്‍വിളികള്‍ക്ക്.
മൗനം പുതച്ച കൂട്ടുദുരിതങ്ങള്‍
പനിയിറക്കത്തില്‍ നിന്ന് കോളറയിലേക്കും
പിന്നെ താഴ് വരയിലെ കുഴിമാടത്തിലേക്കും
കടന്നു പോയവര്‍:
ഗ്യാസ് ചേംബറുകളില്‍
വിലാപങ്ങളരുത്.

ജനാലകള്‍ തുറന്നിടരുത്.
കാറ്റിനോടും
കിരണങ്ങളോടും
തെല്ലിട കുണുങ്ങരുത്;
കൊള്ളിവെപ്പില്‍ മരിച്ചവരുടെ ഗന്ധം
നിഴലനക്കങ്ങളായി
നിലാവിന്റെ ഗദ്ഗദം പോലെ
മഞ്ഞിറങ്ങി വരും.
മലവെള്ളപ്പാച്ചിലില്‍
കാടിറങ്ങുന്ന ചോല പോലെ
ചീന്തിയെറിയപ്പെട്ടവളുടെ രക്തവും
ജന പഥങ്ങളുടെ കണ്ണീര്‍ച്ചാലും
കലങ്ങിമറിയും.

ഋതു ഭേദങ്ങള്‍ക്ക് ഭ്രാന്തെടുക്കുമ്പോള്‍
ഫോസ്സിലുകളിലാണ് ഒസ്സ്യത്തെഴുതുക:
പടയോട്ടങ്ങളില്‍
അടിഞ്ഞു പോയവര്‍ക്ക്,
കൊടുങ്കാറ്റില്‍
ചിതറിത്തീര്‍ന്നവര്‍ക്ക്,
പ്രളയത്തിലൊടുങ്ങിയവര്‍ക്ക്,
വറുതിയില്‍ ദഹിച്ചവര്‍ക്ക്.

No comments:

Post a Comment