മുറിഞ്ഞു
വീണ ഗൗളിവാല്‍-
അനിമല്‍
പ്ലാനെറ്റില്‍
ദിനോസാറിന്‍റെ
അലര്‍ച്ച.
നാലോ
അഞ്ചോ വയസ്സുള്ളപ്പോള്‍,
പനിയിറങ്ങാത്ത
ഒരു ടൈഫോയിഡ് കാലത്താണ്
മുറിഞ്ഞു വീണ ഗൗളി വാല്‍ ഒരു
വിഭ്രമ ചിത്രമായത്.
വയ്യാത്ത
മകനെ അയല്‍ക്കാരിയെ ഏല്‍പ്പിച്ച്
അന്നം തേടിപ്പോയതായിരുന്നു
പാവം ഉമ്മ.
അതിലേറെ
ബാദ്ധപ്പാടുകളുള്ള ആ സാധു
സ്ത്രീ രോഗിയെ നോക്കാന്‍
സ്വന്തം മകനെ ഏല്‍പ്പിച്ചു.
രണ്ടോ
മൂന്നോ വയസ്സിനു മൂത്തവനെങ്കിലും
കാര്യ ബോധത്തിന്റെ അസ്കിതയൊന്നും
അവനും ആയിത്തുടങ്ങിയിട്ടില്ലായിരുന്നു.
ചാരുകസേരയില്‍
തളര്‍ന്നു കിടന്ന രോഗിയുടെ
കണ്ണില്‍ പെട്ടെന്നാണ് അത്
പെട്ടത്:
ചെത്തിത്തേക്കാത്ത
മണ്‍ ചുവരിന്റെ മുകള്‍ ഭാഗത്ത്
ഇര തേടുന്ന ഗൗളിയുടെ വാല്‍
മുറിഞ്ഞു താഴേക്കു വീഴുന്നു.
താന്‍
ഇരിക്കുന്ന കസേരയിലേക്കാണ്
അത് വീണതെന്ന് ഒരു നിമിഷം
ഒരാളല്‍ ഉള്ളില്‍.
ഞൊടിയിട
കൊണ്ട് ആ തോന്നല്‍ ബലപ്പെട്ടു.
അതിനു
പുറത്താണ് താന്‍ ഇരിക്കുന്നത്.
ഏതൊക്കെയോ
കരച്ചിലുകള്‍ എടുത്തു
കുടയുന്നതായി തോന്നി.
എഴുന്നേല്‍ക്കണം.
പക്ഷെ
സ്വയം അതിനു കഴിവില്ല.
കരഞ്ഞു
പറഞ്ഞു,
യാചിച്ചു.
കൂട്ടുകാരന്
നന്നേ തമാശ തോന്നിയിരിക്കണം.
അവന്‍
ചിരിക്കാന്‍ തുടങ്ങി.
കരഞ്ഞു
തളര്‍ന്ന രോഗി അബോധത്തിലേക്ക്
പോയിരിക്കണം.
ആരാണ്
ആദ്യം അറിഞ്ഞതെന്നോ,
പിന്നെ
എന്തുണ്ടായെന്നോ ഇപ്പോള്‍
ഓര്‍ക്കുന്നില്ല.
ഓര്‍ക്കുന്നത്
ഇത്രമാത്രം:
അന്ന്
മുറിഞ്ഞു വീണ ആ ഗൗളി വാല്‍
പില്‍ക്കാലത്ത് ചിത്രങ്ങളില്‍,
സിനിമയില്‍
ഒക്കെ കണ്ട ദിനോസാറിന്റെ
വാലിന്റെ മുഴുപ്പും ഭയാനകതയും
ഉണ്ടാക്കിയിരുന്നു ഉള്ളില്‍.
ഭീമാകാരന്മാരായ
ഉരഗങ്ങളും ദിനോസാറുകളും
ഭൂഗോളം അടക്കി വാണിരുന്ന
ജുറാസിക് കാലം പില്‍ക്കാല
ബോധങ്ങളില്‍ ഉള്‍ചേര്‍ന്നപ്പോഴോക്കെയും
ആ ഗൗളി വാല്‍ ഒരാദി രൂപം പോലെ
മനസ്സിലുയിര്‍ക്കാറുണ്ടായിരുന്നു.
ആനറാഞ്ചിക്കഥ
കേട്ട അറബിക്കഥക്കാലത്തും,
നഗര-
നാഗരീക
ക്ഷീണങ്ങളെ കുറിച്ച് വേവലാതി
പൂണ്ട് പ്രകൃതിയുടെ ആദിമ
വന്യതകളിലേക്കും സംസ്കാരങ്ങളുടെ
നൈസര്‍ഗ്ഗിക നഗ്നതയിലേക്കുമൊക്കെ
തിരിച്ചു പോവുന്ന atavistic
കാവ്യ
യാനങ്ങളുടെ നിമിഷങ്ങളിലും
ഒരു പോലെ അതിന്റെ സാന്നിധ്യം
അറിഞ്ഞിട്ടുണ്ട്.
പരിണാമത്തിന്റെ
നിഗൂഡ രഥ്യകളില്‍ ദിനോസാറുകള്‍
പല്ലികളായിപ്പരിണമിച്ചത്
പനിച്ചു വിറച്ച കുട്ടിയുടെ
ഭ്രമചിന്തയെ ഒരെതിര്‍ദിശാ
വികാസത്തില്‍ സാധൂകരിക്കാനായിരുന്നുവെന്ന
പില്‍ക്കാല ജ്ഞാനം ഇത്തിരിയല്ല
ഒരാളെ വിനയവാനാക്കുക.
അതേ
വിനയത്തിന്റെ സ്നേഹത്തിലാണ്
മുറിഞ്ഞു വീണ ഗൗളി വാലിനോടൊപ്പം
മുതുമുത്തശ്ശന്റെ വിലാപം
അവനെ തൊട്ടു വിളിക്കുക,
ദിനോസാറിന്റെ
അലര്‍ച്ച അവന്‍ കേട്ടു തുടങ്ങുക.
അനന്തിരവന്
മുറിയുമ്പോള്‍ മുത്തശ്ശന്
നോവുമെന്നതില്‍ അനിമല്‍
പ്ലാനെറ്റിന്റെ ശാസ്ത്ര
സാങ്കേതിക യാദ്രിശ്ചികതയല്ല,
ജൈവ
പരിണാമത്തിന്റെ ജനിതക ധാരകളും
നരവംശ സംസ്കൃതിയുടെ സവിശേഷ
വൈകാരിക ബന്ധങ്ങളും തമ്മിലുള്ള
വിനിമയങ്ങളാണ് ചാരുതയാവുക.
No comments:
Post a Comment