Featured Post

Friday, November 29, 2013

സെമിനാറില്‍ ഒരു പല്ലുവേദനക്കാരന്‍



പല്ലുവേദനക്കാരന്‍
സെമിനാറില്‍ ഇരിക്കുമ്പോള്‍
നവരസങ്ങള്‍ തകിടം മറിയുന്നു.
അധ്യക്ഷ പ്രസംഗം
സമന്വയത്തിന്റെ ഭാഷയില്‍
അയഞ്ഞു തൂങ്ങുമ്പോള്‍
അയാള്‍ വലിഞ്ഞു മുറുകുന്നു.
ഇടതു ബുദ്ധിജീവി
ഗ്രാംഷിയെ കൂട്ടിനെടുത്ത്
പ്രസന്നനാകുമ്പോള്‍
അയാള്‍ മുഖം കനപ്പിക്കുന്നു.
ഗാന്ധിയന്‍ പാരമ്പര്യം
കരുണാമയനായ്
മുറജപം നടത്തുമ്പോള്‍
അയാള്‍ പല്ല് ഞെരിക്കുന്നു.
പാരമ്പര്യം കൊണ്ടൊരാള്‍
മധുരോദാരം
കാവി ചുറ്റുമ്പോള്‍
അയാള്‍ എരിവു വലിക്കുന്നു.
ന്യൂനപക്ഷ സംരക്ഷണം
ദൃഡ നിശ്ചയത്തോടെ
അരങ്ങു തകര്‍ക്കുമ്പോള്‍
അയാള്‍ക്ക് കണ്ണ് നിറയുന്നു.
പിന്നെ അരാജക വാദി
ഹാളിനകത്ത്
കൂക്കി വിളിക്കുമ്പോള്‍
അയാള്‍ വെളിയിലിറങ്ങുന്നു.


ഇനി
ക്ഷതം പറ്റിയ പല്ലുകള്‍
കണ്ടു മടുത്ത ദന്ത ഡോക്റ്ററോട്
സെമിനാറിനെ കുറിച്ച്
അയാള്‍ എന്ത് പറയും!

ഒരു കവിത ആവേശിക്കപ്പെടുന്നു



പരാജിതനായ ചെറുപ്പക്കാരന്റെ
ആരുമറിയാത്ത
ഒന്നാം ചരമ വാര്‍ഷികത്തില്‍
ഒരു കവിത വീണ്ടും അസ്വസ്ഥമാവുന്നു.

അടക്കം ചെയ്തതാണതില്‍
എഴുതാതെ പോയൊരു ആത്മഹത്യാകുറിപ്പ്.
ഉയിര്‍പ്പിച്ചതാണവിടെ
കേള്‍വിക്കാരില്ലാത്തവന്റെ പുരാവൃത്തം.
അനാഥമായിരുന്നൊരു ജന്മം
പെറ്റിട്ടും പോറ്റാന്‍ മറന്നവളെ
വിതച്ചിട്ടും കാക്കാന്‍ മറന്നവനെ
പ്രണയം കൊണ്ട് മുറിവേറ്റിയവളെ
കിരാത മൂര്‍ത്തിയായ് ചുഴറ്റിവീശുന്നു.
ഒരു നാളിലെ കാമുകനൊപ്പം
പിടിയിലായ മധ്യവയസ്ക്ക.
ധര്‍മ്മാശുപത്രി വരാന്തയില്‍
ലഹരിക്കൂത്തിലെ അകാലവൃദ്ധന്‍.
ഒരുവളുടെ നിദ്രകളിലിപ്പോഴും തീക്കാറ്റ്.

മണ്ണടിഞ്ഞിട്ടും തിരയടങ്ങാത്ത നിരാശകളില്‍
അശാന്തസാന്നിധ്യങ്ങളുടെ
പ്രേതഭവനം പോലെ
കവിത വീണ്ടും അസ്വസ്ഥമാവുന്നു.

ഒന്നാം ജന്മദിനത്തില്‍
ഒരു കവിത ആവേശിക്കപ്പെടുന്നു.

*********************
(കഴിഞ്ഞ വര്‍ഷം ഇതേ നവമ്പറൊടുവില്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നിറങ്ങിയത് അയല്‍പക്കത്ത് അധികമാരോടും വലിയ പിടിപാടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കായിരുന്നു. അന്ന് അവന്റെ പിന്‍ജീവിതത്തെ കുറിച്ചറിഞ്ഞ അസ്വസ്ഥതകളൊക്കെയും ഒരു കവിതയില്‍ ഇറക്കി വെച്ചതാണ്. ഒരു വര്‍ഷത്തിനിപ്പുറവും അവനാരുടെയും ഓര്‍മ്മകളിലില്ലെന്നു ഇപ്പോള്‍ വീണ്ടും ഓര്‍ത്ത്‌ പോയി.)

Monday, November 25, 2013

ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്നു.



മലയോരങ്ങളില്‍
അടക്കം ചെയ്ത പിതൃക്കളെയും
പുഴയാഴങ്ങളില്‍
മുങ്ങി മരിച്ച കുഞ്ഞുങ്ങളെയും
നമ്മള്‍ ഇറക്കി വിട്ടു.
ബുള്‍ ഡോസര്‍ക്കൈകള്‍
ഒരുക്കിയെടുത്ത ഉരുള്‍ പൊട്ടലില്‍
ഉണരാതുറങ്ങുന്നവരെയും
നമ്മളഭയാര്‍ഥികളാക്കി.
ചേറുമാടങ്ങള്‍ വിട്ട്
ചേരിമാടങ്ങളില്‍ ചേക്കേറിയോര്‍
പഴയ പാട്ടുകളിലെ
ചാവേര്‍ പോരാളികളെപ്പോലെ
തലസ്ഥാനങ്ങളിലേക്ക് ആര്‍ത്തലക്കുമെന്നു
ബുദ്ധി ജീവികള്‍ ഭള്ളു പറഞ്ഞു.
അവരോ, രാവുറങ്ങാത്ത തെരുവുകളില്‍
കെട്ടുപിണഞ്ഞും
കൂട്ടിക്കൊടുത്തും
കുലം കെട്ടവരായി.
ജീവിച്ചിരിക്കുന്നവര്‍ തോറ്റുപോവുമ്പോള്‍
മറ്റാരാണ്‌ ഏറ്റെടുക്കുക, മരിച്ചവരല്ലാതെ!

അങ്ങനെയാണിപ്പോള്‍
ഈ അരൂപികളുടെ രാവില്‍
അനാഥനായ ഗോത്ര ദൈവത്തോടൊപ്പം
കവലകള്‍ കടന്നു
തെരുവോരങ്ങള്‍ പിളര്‍ന്നു
മലം മാത്രം കാത്തു വെക്കുകയും
മറ്റെല്ലാം മദിച്ചു തീര്‍ക്കുകയും ചെയുന്ന
നഗര ചത്വരങ്ങളിലേക്ക്
അവര്‍ മുടന്തി നീങ്ങുന്നത്‌.
അഴിഞ്ഞു പോവുന്ന ഉടലുകള്‍
പെരുമഴയില്‍ കുതിരുന്നതും
അടര്‍ന്നു പോവുന്ന കൃഷ്ണ മണികള്‍
മിന്നലൊളിയില്‍ തിളങ്ങുന്നതും
കണ്‍ കാതോര്‍ത്തിരിക്കുക.

മറ്റേതു രീതിയിലാവാം ഇനി
ഇനിയും മരിച്ചിട്ടില്ലാത്ത ഗ്രാമങ്ങള്‍
നഗരങ്ങളെ വളയുക!

Saturday, November 2, 2013

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.

വെളുപ്പാന്‍ കാലം.
നഗരത്തില്‍ നിന്ന്
രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുന്നു.
അവര്‍ക്ക് ഒന്നും പറയാനില്ല.
കണ്ടകറ്ററുടെ മുന വെച്ച നോട്ടത്തിനു
അവര്‍ക്കൊന്നും പറയാനില്ല.
ഇറങ്ങുന്നവരോ കയറുന്നവരോ തുറിച്ചു നോക്കുമ്പോള്‍
അവര്‍ക്കൊന്നും പറയാനില്ല.
ഉറക്കച്ചടവുള്ള പ്രായക്കൂടുതലുള്ള സ്ത്രീയോട്
ഉറങ്ങിക്കൊള്ളാന്‍ ചെറുവാല്യക്കാരി പറയുന്നില്ല.
അവളുടെ തോളില്‍ തലചായ്ക്കുമ്പോള്‍
തമ്മിലൊന്നും പറയുന്നില്ല.
തലേന്ന് രാത്രിയിലെ മുതുക്കനായ കക്ഷി
എന്തൊക്കെയോ ചെയ്തെന്നു വരുത്തി
കള്ളടിച്ചു ബോധം കെട്ടുറങ്ങിയതും
കൂര്‍ക്കം വലിവിട്ടു ശല്യമൊന്നുമില്ലായ്കയാല്‍
.സി. മുറിയില്‍ നന്നായുറങ്ങിയതും
ഓമനിച്ചുവളര്‍ത്തിയ മുത്തച്ഛനെയോര്‍ത്തു
വെളുപ്പിന് ഒന്ന് പുന്നാരം പറഞ്ഞതും
കിഴവന്‍ പ്രസാദിച്ചു കൂടുതല്‍ പണം തന്നതും
ഇളം തരുണി പറയുന്നില്ല.
ഇരുട്ടിന്റെ മറപറ്റി ചെറുവാല്യക്കാര്‍ കൂട്ടിക്കൊണ്ടുപോയതും
രണ്ടെന്നു പറഞ്ഞിട്ട് അഞ്ചു പേരായതും
തര്‍ക്കിച്ചു നിന്നാല്‍ ജീവന്‍ പോകുമെന്നടങ്ങിയതും
രാത്രി മുഴുവന്‍ മുറിയിലെ നീലപ്പടത്തിന്റെ മുറ്റില്‍
ഉടല്‍ പഴുതുകളൊക്കെയും ഞെരിഞ്ഞു പോയതും
മുതിര്‍ന്ന സ്ത്രീ പറയുന്നില്ല.
കൂട്ടത്തിലിളയോന്റെ പല്ലില്‍ മുറിഞ്ഞ മുലഞ്ഞെട്ട്
'ചോരയല്ല;മ്മിഞ്ഞ, കുഞ്ഞേ!' യെന്നു ചുരന്നതും,
വെളുപ്പിന് മുമ്പൊഴിവാക്കാന്‍
പിന്നേം വില പേശിയോരോട് സങ്കടം പറഞ്ഞതും
എന്നാപിന്നൊന്നൂടെ മൊതലാക്കാന്‍ ചോര പൊടിഞ്ഞതും
അഞ്ചു പേരുടെ വിയര്‍പ്പും ഉമിനീരും
മുറിഞ്ഞ ഉടലില്‍ ചേര്‍ന്നഴുകുന്നതും
ഇരുട്ടില്‍ തപ്പി പാതയോരത്തെത്തിയതും
അവള്‍ക്കൊന്നും പറയാനില്ല.
കാത്തിരിക്കുന്ന പകലിന്റെ ബദ്ധപ്പാടുകളെപ്പറ്റി
അവര്‍ക്ക് ഒന്നും പറയാനില്ല.
അന്നൊരു നാള്‍ മടങ്ങിയത്തുമ്പോള്‍
പ്രായം തികയാത്ത മകളുടെ വിരിപ്പില്‍
അച്ഛന്റെ അടിവസ്ത്രം കണ്ടതും
മകളവള്‍ക്ക് മകളല്ലാതായതും
പിന്നതു പതിവായതും അവള്‍ക്കാരോടും പറയാനില്ല.
പിന്നീടൊരുര നാള്‍ ഞാനുണ്ട് കൂടെ,
യതാണ് മെച്ചമെന്ന് മകള്‍ കൂടെയിറങ്ങിയതും
അവള്‍ക്കാരോടുമൊന്നും പറയാനില്ല.

രണ്ടു ലൈംഗികത്തൊഴിലാളികള്‍ ബസ്സില്‍ മടങ്ങുമ്പോള്‍.
അവര്‍ക്ക് ഒന്നും പറയാനില്ല.
ആരോടും പറയാനില്ല.
അവര്‍ക്കെല്ലാം അറിയാമല്ലോ.
എല്ലാര്‍ക്കും എല്ലാമറിയാമല്ലോ.