Featured Post

Friday, November 29, 2013

ഒരു കവിത ആവേശിക്കപ്പെടുന്നു



പരാജിതനായ ചെറുപ്പക്കാരന്റെ
ആരുമറിയാത്ത
ഒന്നാം ചരമ വാര്‍ഷികത്തില്‍
ഒരു കവിത വീണ്ടും അസ്വസ്ഥമാവുന്നു.

അടക്കം ചെയ്തതാണതില്‍
എഴുതാതെ പോയൊരു ആത്മഹത്യാകുറിപ്പ്.
ഉയിര്‍പ്പിച്ചതാണവിടെ
കേള്‍വിക്കാരില്ലാത്തവന്റെ പുരാവൃത്തം.
അനാഥമായിരുന്നൊരു ജന്മം
പെറ്റിട്ടും പോറ്റാന്‍ മറന്നവളെ
വിതച്ചിട്ടും കാക്കാന്‍ മറന്നവനെ
പ്രണയം കൊണ്ട് മുറിവേറ്റിയവളെ
കിരാത മൂര്‍ത്തിയായ് ചുഴറ്റിവീശുന്നു.
ഒരു നാളിലെ കാമുകനൊപ്പം
പിടിയിലായ മധ്യവയസ്ക്ക.
ധര്‍മ്മാശുപത്രി വരാന്തയില്‍
ലഹരിക്കൂത്തിലെ അകാലവൃദ്ധന്‍.
ഒരുവളുടെ നിദ്രകളിലിപ്പോഴും തീക്കാറ്റ്.

മണ്ണടിഞ്ഞിട്ടും തിരയടങ്ങാത്ത നിരാശകളില്‍
അശാന്തസാന്നിധ്യങ്ങളുടെ
പ്രേതഭവനം പോലെ
കവിത വീണ്ടും അസ്വസ്ഥമാവുന്നു.

ഒന്നാം ജന്മദിനത്തില്‍
ഒരു കവിത ആവേശിക്കപ്പെടുന്നു.

*********************
(കഴിഞ്ഞ വര്‍ഷം ഇതേ നവമ്പറൊടുവില്‍ ഒരു ദീര്‍ഘ യാത്ര കഴിഞ്ഞു വന്നിറങ്ങിയത് അയല്‍പക്കത്ത് അധികമാരോടും വലിയ പിടിപാടില്ലാത്ത ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കായിരുന്നു. അന്ന് അവന്റെ പിന്‍ജീവിതത്തെ കുറിച്ചറിഞ്ഞ അസ്വസ്ഥതകളൊക്കെയും ഒരു കവിതയില്‍ ഇറക്കി വെച്ചതാണ്. ഒരു വര്‍ഷത്തിനിപ്പുറവും അവനാരുടെയും ഓര്‍മ്മകളിലില്ലെന്നു ഇപ്പോള്‍ വീണ്ടും ഓര്‍ത്ത്‌ പോയി.)

No comments:

Post a Comment