Featured Post

Thursday, August 28, 2014

സദാചാരികളുടെ ദൈവത്തിന്



പ്രണയം നിരോധിക്കപ്പെട്ടവരുടെ കുടിയരശില്‍
ഒരു ചെറുപ്പക്കാരന്‍
ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു.
വസന്തത്തിന്റെ ചെറിഹൃദയം കൊണ്ട്
അവന്‍ കുറുമ്പ് കാട്ടുന്നു.
ഒരു പൂക്കൂട കൊണ്ട് 
അവളൊരുദ്യാനം തീര്‍ക്കുന്നു.

ഉപരോധങ്ങളുടെ മദപ്പാടില്‍
വിഷപ്പല്ല് കിളിര്‍ത്തവര്‍
ഉദ്ധൃത ലിംഗരായി വേട്ടക്കിറങ്ങവേ
ഹൃദയ ചോദനകളുടെ ഉറവത്തടങ്ങളില്‍
ചോര മണക്കാന്‍ തുടങ്ങുന്നു -
ആണൊരുവനായും പെണ്ണൊരുവള്‍ക്കായും.

നിലാവിന്റെ വിശുദ്ധ ഗര്‍ഭം
ആര്‍ക്കും ശുഭരാത്രി നേരാതെ
അന്തര്‍ദ്ധാനം ചെയ്യവേ
അവരവളെ തിരഞ്ഞിറങ്ങുന്നു-
ആറ്റുവക്കില്‍, കിണറാഴങ്ങളില്‍
റെയില്‍പ്പാളത്തില്‍,
ആരും ചെല്ലാത്ത തട്ടുമ്പുറങ്ങളില്‍-

ഒടുവിലൊരു ഹേമന്ത രാവിന്റെ
മഞ്ഞു പെയ്യുന്ന മധ്യയാമത്തില്‍
പാപിയായ ഗന്ധര്‍വ്വനോടൊപ്പം
പുണ്യ പാപങ്ങളുടെ ചുവടിറക്കി വെച്ച്
അവളെങ്ങോ മറയുന്നു.

പ്രണയം നിരോധിക്കപ്പെട്ട കുടിയരശില്‍
മാഞ്ഞു പോവുന്ന മാരിവില്ലിനൊപ്പം
വസന്തം പടിയിറങ്ങുന്നു.

അഭിമാനികളുടെ സദാചാരിയായ ദൈവത്തിന്റെ
ഇന്നത്തെയത്താഴ മേശയില്‍
ഇതും കൂടി സമര്‍പ്പിക്കുന്നു -
പ്രണയ ഭംഗം കൊണ്ട് ദഹിച്ചവന്റെ മാംസം,
പിറക്കാതെപോയവനെ ചുമന്നവളുടെ രക്തം.

കുഞ്ഞുങ്ങളുടെ തലയറുക്കുന്നവരോട്



കൂട്ടക്കുരുതി കഴിഞ്ഞ്
ഉപേക്ഷിക്കപ്പെടുന്ന ദേശം
കാട് പിടിക്കുന്നു.
മുക്കിലും മൂലയിലും
അത് പടരുന്നു.
അങ്ങനെയാണ്
ആളില്ലായിടങ്ങളില്‍
ആദിമ വനങ്ങളുണ്ടായത്.

രക്തത്തില്‍ നിന്ന്
തോട്ടവാഴപ്പൂക്കള്‍
കുഞ്ഞരിപ്പല്ലില്‍ നിന്ന്
വെളുത്ത ലില്ലി,
കാര്‍ കൂന്തലില്‍ നിന്ന്
കാട്ടരുവി,
തഴമ്പിച്ച കൈകളില്‍ നിന്ന്
പാറക്കെട്ടുകള്‍,
എഴുന്ന ഞരമ്പുകളില്‍ നിന്ന്
മുള്‍പ്പടര്‍പ്പുകള്‍.

കുഞ്ഞുങ്ങളുടെ തലയറുക്കുമ്പോള്‍
ഒരു നുള്ള് ഉപ്പ് ചേര്‍ക്കുക.
ഇല്ലെങ്കില്‍,
വരും കാല വനസരിത്തില്‍ നിന്ന്
ഉപ്പില്ലാത്തൊരു കടല്‍
ഉരുവമെടുത്തേക്കും.
ഒരു ചാവുകടലിനും
താങ്ങാനാവില്ലത്.

TO THOSE WHO BEHEAD CHILDREN



Land forsaken after slaughters
Are occupied by wild growth
Vegetating every cranny-
That’s how no man’s lands
Became primeval forests.

Blood for clover fields,
Pearly teeth for lily white,
Flowing locks for gushing streams
Chapped fingers for thorn bush-

When you chop of new-borns’ heads
Don’t forget to sprinkle some salt
Lest the oceans that stem from
Wilderness to – be
Would taste salt-less.
No dead sea can stand it.

പിതൃ സൂക്തം.

വെളുപ്പിന്
ഓരോരുത്തരായി ഇറങ്ങിപ്പോവും.
വീടിന് അതു ശീലമാണ്.
ശീലായ്മയുടെ ഏനക്കേടില്‍
മുത്തച്ഛന്‍ മാത്രം പുറത്തിരിക്കും.
ഓര്‍മ്മ നോറ്റ്,
ചാരുകസേരയില്‍
മലര്‍ന്നങ്ങനെ.
കാലം ഘനീഭവിച്ച കടലില്‍ നിന്ന്
തിരിച്ചു വരാത്തൊരുത്തി
വിശറി വീശും.
നിഴലനങ്ങാത്ത ഉച്ചയോളങ്ങളില്‍
അയാളപ്പോള്‍
കിനാവിന്‍റെ കൊതുമ്പു വള്ളമിറക്കും.
ജരാനരകളുടെ ശരത്കാല രാവ് കടന്ന്
അയാളൊരു ഒറ്റയാന്‍ യാത്രയാവും.
ആദ്യം മടിച്ച്, പിന്നെ കുതിച്ച്
ജന്മത്തിന്റെ കാട്ടരുവി പിന്നോട്ടൊഴുകും.
ആറ്റിറമ്പിലെ കാഴ്ച്ചത്തെല്ലുകളില്‍
മലരും ചുഴിയും തീര്‍ത്ത്‌
ഇടക്കിത്തിരി ഒളിച്ചു കളിക്കും.
മറുകര നിന്ന്
ബലിഷ്ടമായൊരു ശബ്ദം
ഇതുവഴിയെന്നു വേഗം കൂട്ടും.
കൂട്ടുകാരാ, ഞാനെത്തിയെന്നു
പേശീബലം മറുപടി നല്‍കും.
ചുടലച്ചാരത്തിന്റെ കലാപകാലം
ചോരച്ചാലായി ഒഴുക്കില്‍ പടരും.
പനിച്ചൊടുങ്ങിയ വസൂരി നാളുകള്‍
വരണ്ട കണ്ണിലെ കണ്ണീര്‍ച്ചാലായ്‌
ഒഴുക്ക് മറന്ന നീറ്റില്‍ കലരും.
പുതുമഴയുടെ പിറ്റേന്ന് വീണ്ടും
മേടുകടന്ന്
നാണം കൂമ്പിയ കൊലുസിന്നൊച്ച
ഇടവഴിയിറങ്ങി, ക്കരള്‍ പിടഞ്ഞ്
കയത്തില്‍ ലയിക്കും.
'മകനേ !'യെന്ന് മുലപ്പാല്‍ ചുരത്തി
അമ്മയാം നിലാവ് പെയ്തിറങ്ങും.
'എന്നുയിര്‍പ്പാതി'യെന്നച്ഛന്‍ തളിര്‍ക്കും.
പിന്നെ,
അച്ഛന്‍റെയുയിരായൊരുയിര്‍പ്പാണ്:

മകനെ,തരികെനിക്ക്
നിന്‍ ഹൃദയ സ്പന്ദം തുളിച്ച്
എന്റെ പ്രാണന്റെയമൃതാല്‍ പിറന്ന നിന്‍
ചുടുചോര പായുന്ന നെഞ്ചകം തൊട്ട്,
നിഴല്‍ വീണ ജീവന്റെ ചാരം കടന്നീ
മൃതിയുടെയൊറ്റയാള്‍ പാതതന്നോരത്തു
കല്പാന്ത യാത്രയ്ക്ക് നിസ്വം തുടങ്ങവേ-
യൊരു കുമ്പിള്‍ തീര്‍ത്ഥം,
നിന്‍ കൈതാങ്ങി-
ലെന്‍ ചുണ്ടി,ലെന്നുയിര്‍
നോറ്റ കര്‍മ്മാന്ത്യമായി,
പൊരുളായി, നിറവായി, സാഫല്യമായി.

ഗര്‍ഭശ്രീ ടെററിസ്റ്റ്.




രഹസ്യാന്വേഷണ വകുപ്പിന്റെ
രേഖകളില്‍ നിന്നാണ്
നിഗൂഡ സത്യം വെളിവായത്.
അവന്‍ ജനിച്ചയിടത്ത്
ഒരിക്കലൊരു ഏറു പടക്കം കണ്ടെത്തിയിരുന്നു.
പുഴയില്‍ തോട്ട പൊട്ടിച്ച്
അവരവന് പരിശീലനം നല്‍കിയിരുന്നതായി
ചത്തു പൊങ്ങിയ മീനുകള്‍ 
സാക്ഷ്യപ്പെടുത്തിയിരുന്നു.
മൂവായിരം മൈല്‍ അകലെയെങ്കിലും
ഒരിടത്തൊരു അമ്പലം
ആയിടെ പൊളിഞ്ഞിരുന്നു.
അവന്റെ അച്ഛനമ്മമാര്‍
നിരക്ഷരരായിരുന്നെങ്കിലും
അവരുടെ ചാളക്കപ്പുറം
ഒരു വായന ശാലയും
അവിടെ ചുവന്ന പുറം ചട്ടയുള്ള
പുസ്തകങ്ങളുമുണ്ടായിരുന്നു.
അവരുടെ മാവോയിസ്റ്റു ബന്ധം
കൂടുതല്‍ വ്യക്തമായത്
മരം മുറിക്കുന്നിടത്തു വെച്ചാണെന്ന്
രേഖകളിലുണ്ട്.
കൈ മുറിഞ്ഞപ്പോള്‍
ചുവന്ന ചോര മാത്രം പുറത്തു വന്നതിന്
വേറെ വിശദീകരണമില്ല.
ഇതൊക്കെ പോട്ടെന്നു വെച്ചാലും
മൂന്നാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയോന്റെ
ജാതിക്കോളത്തില്‍
മുസ്ലിമെന്നുണ്ടായിരുന്നു.

ജനിക്കും മുന്‍പേ അവനൊരു ടെററിസ്റ്റ് ആയിരുന്നു.

Tuesday, August 19, 2014

പ്രണയിയല്ലാത്ത ദൈവത്തിന്



പ്രണയം നിരോധിക്കപ്പെട്ടവരുടെ കുടിയരശില്‍
ഒരു ചെറുപ്പക്കാരന്‍
ഒരു ചെറുപ്പക്കാരിയെ കണ്ടുമുട്ടുന്നു.
വസന്തത്തിന്റെ ചെറിഹൃദയം കൊണ്ട്
അവന്‍ കുറുമ്പ് കാട്ടുന്നു.
ഒരു പൂക്കൂട കൊണ്ട്
അവളൊരുദ്യാനം തീര്‍ക്കുന്നു.
ഉപരോധങ്ങളുടെ മദപ്പാടില്‍
വിഷപ്പല്ല് കിളിര്‍ത്തവര്‍
ഉദ്ധൃത ലിംഗരായി വേട്ടക്കിറങ്ങവേ
ഹൃദയ ചോദനകളുടെ ഉറവത്തടങ്ങളില്‍
ചോര മണക്കാന്‍ തുടങ്ങുന്നു -
ആണൊരുവനായും പെണ്ണൊരുവളായും.
നിലാവിന്റെ വിശുദ്ധ ഗര്‍ഭം
ആര്‍ക്കും ശുഭരാത്രി നേരാതെ
അന്തര്‍ദ്ധാനം ചെയ്യവേ
അവരവളെ തിരഞ്ഞിറങ്ങുന്നു-
ആറ്റുവക്കില്‍, കിണറാഴങ്ങളില്‍
റെയില്‍പ്പാളത്തില്‍,
ആരും ചെല്ലാത്ത തട്ടുമ്പുറങ്ങളില്‍-
ഒടുവിലൊരു ഹേമന്ത രാവിന്റെ
മഞ്ഞു പെയ്യുന്ന മധ്യയാമത്തില്‍
പാപിയായ ഗന്ധര്‍വ്വനോടൊപ്പം
പുണ്യ പാപങ്ങളുടെ ചുവടിറക്കി വെച്ച്
അവളന്തര്‍ദ്ധാനം ചെയ്യുന്നു.
പ്രണയം നിരോധിക്കപ്പെട്ട കുടിയരശില്‍
മറഞ്ഞു പോവുന്ന മാരിവില്ലിനൊപ്പം
വസന്തം പടിയിറങ്ങുന്നു.
സദാചാരികളുടെ ദിവംഗതനായ ദൈവത്തിന്റെ
ഇന്നത്തെയത്താഴ മേശയില്‍
ഇതും കൂടി സമര്‍പ്പിക്കുന്നു -
പ്രണയ ഭംഗം കൊണ്ട് ദഹിച്ചവന്റെ മാംസം,
പിറക്കാതെപോയവനെ ചുമന്നവളുടെ രക്തം

Wednesday, August 13, 2014

അപൂര്‍ണ്ണം




ഒരു പറച്ചിലും പൂര്‍ണ്ണമല്ല.
നമ്മളെപ്പോഴും കരുതി വെക്കുന്നു
ഒരു ഒഴിഞ്ഞയിടം,
പൂരിപ്പിക്കാനുള്ളത്.
അറിയാഞ്ഞിട്ടല്ല 
അവിടെയെന്തു ചേര്‍ക്കണമെന്ന് 
ഏതു പേര്,
ഏതു ദര്‍ശനം-
ഒന്നും ദുരൂഹമല്ല.
ഈ ഒഴിവിടമാണ്
നമുക്കുള്ള ഒരെയോരുറപ്പ്.
പാതി പറഞ്ഞ്
പാതി വിഴുങ്ങി
നമ്മളെപ്പോഴും കരുതി വെക്കുന്നു
ഒരുളുപ്പില്ലാത്ത ജീവിതം.
ബുദ്ധിജീവിതം.

Tuesday, August 12, 2014

സ്വയം ഭൂ.



ഒരു ബോംബര്‍ പറന്നു പോവുന്നു,
അവരുടെ ആകാശത്തിനു മുകളില്‍ .
ഭൂമുഖത്തെ ഏതോ കോണിലിരുന്ന്‍
ദൈവം ചമയും വിദൂഷകനൊരുവന്‍
ഒരാജ്ഞ കൊടുത്തിട്ടുണ്ട്.
കണ്ടിടത്തെല്ലാം വിത്തെറിയുന്ന 
കാളക്കൂറ്റനെ പോലൊരാള്‍
ജനിപ്പിച്ച തന്തയെ മറന്നാലും 
ആജ്ഞ മറക്കില്ലെന്നുറപ്പ്‌ .
അവര്‍ക്കും
അവരുടെ കുഞ്ഞുങ്ങള്‍ക്കും
ഒടുവിലൊരു പ്രാര്‍ത്ഥനക്ക് പോലും
ഇടം കൊടുക്കാതെ
മരണം കൊണ്ട്
ഒടുക്കത്തെയത്താഴം.
ഒരു ദൈവത്തിനും തന്തയില്ല.
അതാണ്‌ പ്രശ്നം.
സ്വയം ഭൂവിന്റെ പ്രശ്നം.

Sunday, August 3, 2014

ഞാനിനിയും ഗാസയെ കുറിച്ച് പറയും.


ഞാനിനിയും പീഡിതരേ കുറിച്ച് പറയും.
നിങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും:
അപ്പോള്‍ ബോക്കോ ഹറാം?
സിറിയ?ഇറാഖ്‌? അഫ്ഘാന്‍?
നിങ്ങളെന്തു കൊണ്ട് 
ഇതുവരെയും 
ആരെ കുറിച്ചും 
പറഞ്ഞു കേട്ടില്ലെന്ന്,
ചോദിച്ചില്ലെന്ന്,
ഞാന്‍ ചോദിക്കുന്നില്ല.
സുഹൃത്തെ, നിങ്ങള്‍ക്കറിയില്ല.
വേറെയുമുണ്ട്:
തൊട്ടടുത്ത് അമ്മിനിക്കാടന്‍ മലയില്‍
നനഞ്ഞു മരിക്കുന്ന ആദിവാസിയുണ്ട്.
ഞാനവനെ കുറിച്ചും പറയുന്നുണ്ട്.
ഇന്നലെയാണ് എന്റെയീ നാട്ടില്‍
ഏഴു വയസ്സുകാരി ചീന്തിയെറിയപ്പെട്ടത്‌.
ഞാനവളെ കുറിച്ച് പറയുന്നുണ്ട്.
തെരുവുതിണ്ണയില്‍
മക്കളുപേക്ഷിച്ച മുത്തശ്ശി
ആരുമറിയാതെ മരിച്ചത്.
ഞാനവരെ കുറിച്ച് പറയുന്നുണ്ട്.
ക്ലാസ്സ്‌ റൂമില്‍ വെച്ച്
സ്കൂള്‍ വിദ്യാര്‍ഥിനി പീഡിതയായത്.
ഞാനവളെ കുറിച്ച് പറയുന്നുണ്ട്.
ഇനിയുമിനിയും പറയാനുമുണ്ട്.
എല്ലാം ഞാന്‍ തന്നെ പറയണം എന്ന് വാശി പിടിക്കരുത്.
ഇത്രയെങ്കിലുമായില്ലേ,
ബാക്കി താങ്കളും പറയൂ.
സുഹൃത്തേ,
ഒരനീതിയുണ്ടായാല്‍ ചെറുക്കണം
ഉയിര് കൊണ്ട്,
ഉടല്‍ കൊണ്ട്,
ഇല്ലെങ്കില്‍ വാക്ക് കൊണ്ട്,
അതും വയ്യെങ്കില്‍
മനസ്സ് കൊണ്ട് അതിനെ
വെറുക്കുകയെങ്കിലും ചെയ്യണം.
ഒതളങ്ങാ ചോദ്യങ്ങള്‍ നിര്‍ത്തി
ഒരു തവണയെങ്കിലും
ഒരു മനുഷ്യനാവുക.

ഞാനിനിയും ഗാസയെ കുറിച്ച് പറയും.