Featured Post

Thursday, August 28, 2014

പിതൃ സൂക്തം.

വെളുപ്പിന്
ഓരോരുത്തരായി ഇറങ്ങിപ്പോവും.
വീടിന് അതു ശീലമാണ്.
ശീലായ്മയുടെ ഏനക്കേടില്‍
മുത്തച്ഛന്‍ മാത്രം പുറത്തിരിക്കും.
ഓര്‍മ്മ നോറ്റ്,
ചാരുകസേരയില്‍
മലര്‍ന്നങ്ങനെ.
കാലം ഘനീഭവിച്ച കടലില്‍ നിന്ന്
തിരിച്ചു വരാത്തൊരുത്തി
വിശറി വീശും.
നിഴലനങ്ങാത്ത ഉച്ചയോളങ്ങളില്‍
അയാളപ്പോള്‍
കിനാവിന്‍റെ കൊതുമ്പു വള്ളമിറക്കും.
ജരാനരകളുടെ ശരത്കാല രാവ് കടന്ന്
അയാളൊരു ഒറ്റയാന്‍ യാത്രയാവും.
ആദ്യം മടിച്ച്, പിന്നെ കുതിച്ച്
ജന്മത്തിന്റെ കാട്ടരുവി പിന്നോട്ടൊഴുകും.
ആറ്റിറമ്പിലെ കാഴ്ച്ചത്തെല്ലുകളില്‍
മലരും ചുഴിയും തീര്‍ത്ത്‌
ഇടക്കിത്തിരി ഒളിച്ചു കളിക്കും.
മറുകര നിന്ന്
ബലിഷ്ടമായൊരു ശബ്ദം
ഇതുവഴിയെന്നു വേഗം കൂട്ടും.
കൂട്ടുകാരാ, ഞാനെത്തിയെന്നു
പേശീബലം മറുപടി നല്‍കും.
ചുടലച്ചാരത്തിന്റെ കലാപകാലം
ചോരച്ചാലായി ഒഴുക്കില്‍ പടരും.
പനിച്ചൊടുങ്ങിയ വസൂരി നാളുകള്‍
വരണ്ട കണ്ണിലെ കണ്ണീര്‍ച്ചാലായ്‌
ഒഴുക്ക് മറന്ന നീറ്റില്‍ കലരും.
പുതുമഴയുടെ പിറ്റേന്ന് വീണ്ടും
മേടുകടന്ന്
നാണം കൂമ്പിയ കൊലുസിന്നൊച്ച
ഇടവഴിയിറങ്ങി, ക്കരള്‍ പിടഞ്ഞ്
കയത്തില്‍ ലയിക്കും.
'മകനേ !'യെന്ന് മുലപ്പാല്‍ ചുരത്തി
അമ്മയാം നിലാവ് പെയ്തിറങ്ങും.
'എന്നുയിര്‍പ്പാതി'യെന്നച്ഛന്‍ തളിര്‍ക്കും.
പിന്നെ,
അച്ഛന്‍റെയുയിരായൊരുയിര്‍പ്പാണ്:

മകനെ,തരികെനിക്ക്
നിന്‍ ഹൃദയ സ്പന്ദം തുളിച്ച്
എന്റെ പ്രാണന്റെയമൃതാല്‍ പിറന്ന നിന്‍
ചുടുചോര പായുന്ന നെഞ്ചകം തൊട്ട്,
നിഴല്‍ വീണ ജീവന്റെ ചാരം കടന്നീ
മൃതിയുടെയൊറ്റയാള്‍ പാതതന്നോരത്തു
കല്പാന്ത യാത്രയ്ക്ക് നിസ്വം തുടങ്ങവേ-
യൊരു കുമ്പിള്‍ തീര്‍ത്ഥം,
നിന്‍ കൈതാങ്ങി-
ലെന്‍ ചുണ്ടി,ലെന്നുയിര്‍
നോറ്റ കര്‍മ്മാന്ത്യമായി,
പൊരുളായി, നിറവായി, സാഫല്യമായി.

No comments:

Post a Comment