Featured Post

Friday, January 2, 2015

ഒരു കയ്യൊപ്പും സിമോങ് ദേ ബൂവെയും

ഒരു കയ്യൊപ്പും സിമോങ് ദേ ബൂവെയും



1988- '89 കാലം. മഞ്ചേശ്വരം ഗവ. കോളേജില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇംഗ്ലീഷ്‌ വാദ്ധ്യാരായി കഴിയുന്നു. ഇടയ്ക്കിടെ മാംഗളൂരിലേക്ക് വെറുതെ വണ്ടി കയറുമായിരുന്നു. റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ഒരു കൊച്ചു പെട്ടിക്കടയില്‍ പഴയ പുസ്തകങ്ങള്‍ തപ്പുക ഒരു പതിവായിരുന്നു. അവിടെ കച്ചവടത്തിന് ചില തന്ത്രമൊക്കെയുണ്ട്. കറുത്ത് കുറുകിയ ആകെ ചടച്ചു ബോറടിച്ച മുഖമുള്ള ഒരു കിഴവനാണ് കച്ചവടക്കാരന്‍. പുള്ളിയുടെ യഥാര്‍ത്ഥ കച്ചവടം എരിവും പുളിയുമുള്ള ഇനമാണെന്ന് കണ്ടെത്തിയപ്പോള്‍ ആ തന്ത്രം പിടി കിട്ടി. നമ്മള്‍ പഴയ അടുക്കുകളില്‍ നിന്ന് തപ്പിക്കൊണ്ടിരിക്കും. തോമസ്‌ ഹാര്‍ഡിയുടെ ഫാര്‍ ഫ്രം ദി മാഡിംഗ് ക്രൌഡില്‍ തുടങ്ങി അതങ്ങനെ മുന്നോട്ടു പോയിട്ടുണ്ട് പല തവണ. മാര്‍ഗരെറ്റ്‌ അറ്റ്‌ വുഡിന്റെ സര്‍ഫേസിംഗ്, മാര്‍ഗരെറ്റ്‌ ലോറെന്‍സിന്റെ ദി സ്റ്റോണ്‍ എയ്ഞ്ചല്‍ തുടങ്ങി പലതും ചുളുവിലക്ക് കിട്ടിയത് അങ്ങനെയാണ്. തന്ത്രം ഇതാണ്: വിലക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് സ്ഥിരം വരിക്കാരുണ്ട്. വാടകക്കാണ് വിശിഷ്ട ഗ്രന്ഥങ്ങള്‍ കൈമാറുക. ധാരാളം 'ആക്ഷന്‍' ഉണ്ടെന്നു ടിയാന്‍ അടക്കം പറഞ്ഞു 'കസ്റ്റമര്‍ കെയര്‍' നടത്തുന്ന സന്ദര്‍ഭം വരെ നമ്മള്‍ അടങ്ങിയിരിക്കും. പിന്നെ നമ്മള്‍ക്ക് പെട്ടെന്നു ധൃതിയാവും. കൂടിയ ലാഭം പടിവാതില്‍ക്കല്‍ നില്‍ക്കെ, 'മാന്യനായ' മറ്റേ ഉപഭോക്താവിന്റെ 'പ്രൈവസി' കൂടി സംരക്ഷിക്കാന്‍ ബാധ്യസ്തനായ കടക്കാരന്‍ വില പേശാന്‍ നില്‍ക്കാതെ നമ്മളെ എത്രയും പെട്ടെന്ന് ഒഴിവായിക്കിട്ടാന്‍ നമ്മള്‍ പറഞ്ഞ വിലക്ക് സമ്മതിക്കും. അങ്ങനെ അഞ്ചോ പത്തോ രൂപയ്ക്കു നല്ലൊരു വായനാസദ്യ നമ്മള്‍ക്ക് തരാവും!  ഇങ്ങനെ കിട്ടിയ പുസ്തകങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പുസ്തകമുണ്ട്. രണ്ടാം ലോക യുദ്ധാനന്തര കാലഘട്ടത്തിലെ ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ സംഘര്‍ഷങ്ങളും ബൌദ്ധിക സമസ്യകളും ആവിഷ്ക്കരിക്കുന്ന ആ കൃതിയിലെ പ്രധാന കഥാപാത്രങ്ങളെ ആല്‍ബര്‍ കാമു, സാക്ഷാല്‍ സാര്‍ത്ര്, രചയിതാവ് തന്നെയായ സിമോങ് ദേ ബൂവെ എന്നിവരോട് തന്നെ നിരൂപകര്‍ താദാത്മ്യപ്പെടുത്തിയിട്ടുണ്ട്. ഈ പുസ്തകം മറ്റൊരു വലിയ സ്നേഹം കൂടി തന്നിട്ടുണ്ടെന്ന് ഞാന്‍ വെറുതെ വിചാരിക്കുകയാണ്. തികച്ചും അജ്ഞാതനായ ഏതോ ഒരു നല്ല വായനക്കാരന്റെ സ്നേഹം. ഇന്ന് അദ്ദേഹം ഉണ്ടാവുമോ? മനോഹരമായ കൈപ്പടയില്‍ ഇന്നും ഒരു കയ്യൊപ്പുണ്ട് പുസ്തകത്തില്‍ ഒരു തിയ്യതിയും. H. S. N. Farius, 8th January, 1962. അവിടെ നിന്ന് കിട്ടിയ വേറെയും ചില പുസ്തകങ്ങളില്‍ അതെ കയ്യൊപ്പ് ഞാന്‍ കണ്ടിട്ടുണ്ട്. എമിലി സോലയുടെ ഡ്രങ്കാര്‍ഡില്‍ അതെ പേരും 29/1/'62 എന്ന തിയ്യതിയുമുണ്ട്.

ഇന്ന് ഞാന്‍ ആമസോണില്‍ ദി മാന്‍ഡരിന്‍സ്‌ ഏറ്റവും കുറഞ്ഞ വില നോക്കുന്നു. പേപ്പര്‍ബാക്ക് വെറും 922 രൂപ മാത്രം. ലൈംഗിക ദാരിദ്ര്യമനുഭവിച്ച ഏതോ വെള്ളക്കോളറുകാരന്റെ ഹിപ്പോക്രസി മറയാക്കി ഞാന്‍ അന്ന് ഏഴു രൂപയ്ക്കു സ്വന്തമാക്കിയ പുസ്തകം. പലപ്പോഴും തോന്നിയിട്ടുണ്ട് ആ പുസ്തകം എങ്ങനെയായിരിക്കാം അവിടെ അതിന്റെ വിലയറിയാത്ത ആ മടുപ്പ് ബാധിച്ച വൃദ്ധന്റെ ചാക്കുകെട്ടില്‍ അടിഞ്ഞിരിക്കുക? സുരാസുവിന്റെ വിശ്വരൂപം നാടകത്തില്‍ തന്റെ വളര്‍ത്തുമകന് വെളിച്ചം നല്‍കാന്‍ പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്ത ബാലഗോപാലന്‍ പിന്നീട് തിരിച്ചറിയുന്നുണ്ട് താനില്ലാത്ത സമയത്ത് മകന്‍ അതൊക്കെയും തൂക്കി വിറ്റ് ഒരു ഫുട്ട്ബാള്‍ വാങ്ങുകയായിരുന്നു എന്ന്. ഇപ്പോള്‍ എന്റെ പുസ്തകങ്ങളിലേക്ക് നോക്കുമ്പോള്‍ ഞാന്‍ വെറുതെ കാലാന്തരം നടത്തിപ്പോവുന്നു. പക്ഷെ ഇല്ല, ആരും അങ്ങനെ തിരിച്ചറിയില്ല. ഞാന്‍ ഒരിടത്തും അങ്ങനെ ഒരു കയ്യൊപ്പ് ചാര്‍ത്തുന്നില്ലല്ലോ.


ഇന്ന് വീണ്ടും ഞാന്‍ സിമോങ് ദേ ബൂവെയെ പുനര്‍ വായനക്കെടുക്കുന്നു.അജ്ഞാതനായ അഭിവന്ദ്യ സുഹൃത്തെ, ഇവിടെ ഒരാള്‍ താങ്കളെ ഓര്‍ക്കുന്നു; ഇന്ന് പുസ്തകങ്ങളുടെയും അക്ഷര സാമ്രാജ്യങ്ങളുടേയും പാഴ് വേലകള്‍ കടന്നു താങ്കള്‍ ശാന്തനായിരിക്കാന്‍ ഇടയുണ്ടെങ്കിലും.
(02.01.2015)

No comments:

Post a Comment