Featured Post

Wednesday, October 11, 2017

Fever Dream by Samanta Schweblin

കൊമാലയില്‍ ഇപ്പോള്‍ വിഷമഴയാണ്.




ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പ് നേര്‍ത്തുപോവുകയൊ ഇല്ലാതാവുകയോ പരസ്പരം വെച്ചു മാറുകയോ ചെയ്യുന്ന ഘട്ടങ്ങളെ മുന്‍ നിര്‍ത്തി ജീവിതത്തിന്റെ പൊരുള്‍ തേടുന്ന ആഖ്യാനങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട് വിശ്വസാഹിത്യത്തില്‍. മരണം മുന്നിലെത്തുന്ന യാഥാര്‍ത്ഥ്യമായി മനസ്സിനെ അധിനിവേശിക്കുമ്പോഴാണ്‌ ഇവാന്‍ ഇല്ലിച്ച്‌ (ടോള്‍സ്റ്റോയ്‌) സ്വന്തം ജീവിതത്തെ പുനര്‍ വായിക്കുന്നത്. കഴുത്തില്‍ മുറുകുന്ന കുരുക്കിനും മറയുന്ന അവസാന ശ്വാസത്തിനും ഇടക്കുള്ള അനന്തതയുടെ ഇടവേളയിലാണ് ഔള്‍ ക്രീക്ക് ബ്രിഡ്‌ജിലെ (അംബ്രോസ് ബിയേഴ്സ്) ഓടിപ്പോകുന്ന സൈനികന്‍ സങ്കല്‍പ്പത്തിലെ ഏറ്റവും മോഹനമായ സ്വപ്നം മുഴുവന്‍ ജീവിച്ചു തീര്‍ക്കുന്നത്. കുരിശേറ്റപ്പെട്ടു ബോധാബോധങ്ങള്‍ കലങ്ങിമറിയുന്ന നിമിഷങ്ങളിലാണ് കസാന്‍ദ്‌സാക്കിസിന്റെ ക്രിസ്തു ലൌകികമായ ഒരപര ജീവിതം അനുഭവിച്ചു തീര്‍ത്ത്‌ കുരിശിന്റെ പൊരുള്‍ തിരിച്ചറിയുന്നത്. ലബനീസ് നോവലിസ്റ്റ് ഇല്യാസ് ഖൌറിയുടെ ഇതിഹാസമാനമുള്ള ഗേറ്റ് ഓഫ് ദി സണ്‍ എന്ന നോവലില്‍ കോമയില്‍ കിടക്കുന്ന പോരാട്ട നായകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഉപായമായാണ് പാലസ്തീനിന്റെ അതിജീവന ചരിത്രം കൂടിയായ അയാളുടെ കഥ യുവ ഡോക്റ്റര്‍ ആഖ്യാനം ചെയ്യുന്നത്. കാവ്യാത്മകതയും ഭീകരതയും ചേരുന്ന വിചിത്ര സൗന്ദര്യം നിറഞ്ഞ ഭാഷയില്‍ വിമത സൈനികര്‍ക്ക് വേണ്ടി കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട ബാല യോദ്ധാക്കളില്‍ ഒരാളായ കൗമാരക്കാരന്റെ മൃത്യുമുനമ്പിലെ ഭ്രമാത്മക അനുഭവമായാണ് മലയാളി വായനക്കാര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത നൈജീരിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് ക്രിസ് അബാനിയുടെ സോംഗ് ഫോര്‍ നൈറ്റ് എന്ന അതീവഹൃദ്യമായ നോവെല്ല ചുരുള്‍ നിവരുന്നത്‌. ഈ ഗണത്തിലേക്കുള്ള ഏറ്റവും പുതിയ ഒരു സംഭാവനയാണ് അര്‍ജന്റീനിയന്‍ എഴുത്തുകാരി സമാന്ത ഷ്വെബ് ലിന്‍ രചിച്ച ഫീവര്‍ ഡ്രീം എന്ന നോവെല്ല.

ഗുരുതരമായതെന്തോ സംഭവിച്ചു ആശുപത്രിയില്‍ കിടക്കുന്ന അമാന്‍ഡ എന്ന യുവമാതാവും രോഗാവസ്ഥയും ദുരൂഹപ്രകൃതവുമുള്ള ഡേവിഡ് എന്ന ബാലനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് നോവല്‍ വികസിക്കുന്നത്. അമാന്‍ഡാക്ക് ഈ സന്ദര്‍ഭത്തില്‍ കാഴ്ച്ചയില്ലെന്ന്/ കാണാന്‍ കഴിയുന്നില്ലെന്ന് സൂചനയുണ്ട്. ഡേവിഡ് അപ്പോള്‍ ഒരു ശബ്ദ സാന്നിധ്യം മാത്രമാണോ എന്ന് അവള്‍ സംശയിച്ചു പോകുന്നത് നോവലില്‍ ഉടനീളമുള്ള ഭീഷണാവസ്ഥയെ (menace) ശക്തിപ്പെടുത്തുന്നു. കൂടെക്കൂടെ എടുത്ത് പറയുന്ന “പ്രധാന കാര്യം” ചുഴിഞ്ഞന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അമാന്‍ഡായുടെ പശ്ചാത്തലവും ഇതിവൃത്തത്തിന്റെ പുരോഭാഗവും ചുരുള്‍ നിവരുക. എന്നാലോ, മരണാസന്നയായ അമാന്‍ഡായുടെ വിവരണങ്ങളില്‍ ‘നമുക്ക് സമയമില്ല’ എന്ന ഓര്‍മ്മപ്പെടുത്തലുമായി അവന്‍, പ്രായത്തിനു ചേരാത്ത ഗൗരവത്തോടെ കൂടെക്കൂടെ ഇടപെടുകയും ചെയ്യും, “അതില്‍ കാര്യമല്ല” എന്ന വായ്ത്താരിയോടെ. ഉടനീളമുള്ള മറ്റൊരു പ്രയോഗമായ “സംരക്ഷണ അകലം” (rescue distance), കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളുടെ ശ്രദ്ധ എന്ന പ്രമേയത്തിന്റെ ഹൃദയമാണ്. അമാന്‍ഡാ ഒരമ്മയാണ്, നീനയെന്ന കുഞ്ഞ് മകളുടെ.
ബ്യൂണസ് അയേഴ്സില്‍ നിന്ന് ഭര്‍ത്താവിനെ കൂടാതെ കുഞ്ഞുമകളോടൊപ്പം നാട്ടുമ്പുറത്തെ ഒഴിവുകാല വസതിയിലേക്ക് താമസത്തിനെത്തുമ്പോള്‍ പരിചയപ്പെടുന്ന കാര്‍ലയെന്ന അയല്‍ക്കാരിയും, മകനായ ഡേവിഡ്, കുതിരലായം നടത്തുന്ന ഭര്‍ത്താവ് ഒമര്‍ എന്നിവരിലൂടെയാണ് കാര്‍ഷിക- കീടനാശിനി- വിഷബാധ – ദുരന്ത ഇതിവൃത്തം അതീവ സൂക്ഷ്മമായി നോവലില്‍ നിബന്ധിക്കപ്പെടുന്നത്. മലിന ജലാശയം കാരണം ചത്തുപോകുന്ന കുതിരയില്‍ തുടങ്ങുന്ന ദുരന്തം ഡേവിഡിനും നീനക്കും ബാധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്ന മകനെ രക്ഷിക്കാന്‍ വരാനും വരാതിരിക്കാനും സാധ്യതയുള്ള സര്‍ക്കാര്‍ ഡോക്റ്ററെ കാത്തിരിക്കുന്നതിനു പകരം മാന്ത്രിക സിദ്ധികളും ദുരൂഹപ്രകൃതവുമുള്ള പ്രാദേശിക സ്ത്രീയെ സമീപിക്കുന്നതോടെയാണ് നോവലിന്റെ ‘ഹൊറര്‍’ ഭാവം ഉരുവമെടുക്കുന്നത്. ആത്മാവിന്റെ കൂടുമാറ്റിക്കല്‍ പോലുള്ള ഖണ്ഡങ്ങള്‍ ആ ‘അവിശ്വാസത്തെ അറിഞ്ഞുകൊണ്ട് മാറ്റിവെക്കല്‍’ (willing suspension of disbelief) ആവശ്യപ്പെടുന്നുണ്ട്.
“അവന്‍ എന്റെ നേരെ തിരിഞ്ഞപ്പോള്‍ കണ്ണുരുട്ടുന്നുണ്ടായിരുന്നു, ഒരു വിചിത്ര ആംഗ്യവും കാണിച്ചു, കടുത്ത വേദനയിലെന്നപോലെ. ഞാനോടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു. ഞാനവനെ അത്രക്കും ചേര്‍ത്തണച്ചു, അമാന്‍ഡാ, അത്രക്കും ചേര്‍ത്തു, ലോകത്ത് ഒന്നിനും ഒരാള്‍ക്കും എന്റെ കൈകളില്‍ നിന്ന് അവനെ പിടിച്ചുമാറ്റാനാവാത്ത മട്ടില്‍. അവനെന്റെ ചെവിയിലേക്ക്, തൊട്ടടുത്തു നിന്ന് നിശ്വസിക്കുന്നത് ഞാന്‍ കേട്ടു, ഇത്തിരി വേഗത്തില്‍. പിന്നെ ആ സ്ത്രീ സൌമ്യമെങ്കിലും ഉറച്ച ചലനത്തോടെ അവനെ വിടുവിച്ചു. ഡേവിഡ് സോഫയില്‍ ചാരിയിരുന്നു, എന്നിട്ട് കണ്ണുകളും വായും തിരുമ്മാന്‍ തുടങ്ങി.”നമുക്കത് ഉടന്‍ ചെയ്തേ ഒക്കൂ” സ്ത്രീ പറഞ്ഞു. ഞാന്‍ അവരോടു ചോദിച്ചു, എങ്ങോട്ടാണ് ഡേവിഡ്, ഡേവിഡിന്‍റെ ആത്മാവ്, പോവുക, നമുക്കവനെ അടുത്തെവിടെയെങ്കിലും നിര്‍ത്താനാവുമോ, അവനു വേണ്ടി ഒരു നല്ല കുടുംബത്തെ കണ്ടെത്താനാവുമോ എന്നൊക്കെ.” അമാന്‍ഡായെ ഞെട്ടിച്ചുകൊണ്ട് കാര്‍ല ഇങ്ങനെയാണ് ആ കഥ അവസാനിപ്പിക്കുക, “അപ്പോള്‍ ഇതാണ് എന്റെ പുതിയ ഡേവിഡ്. ഈ സത്വം.” ആ അര്‍ഥത്തില്‍ ആത്മാവിന്റെ ആഴങ്ങള്‍ കടന്നവനാണ് ഡേവിഡ് എന്നത്, കുട്ടിയുടെതില്‍ നിന്ന് വ്യത്യസ്തമായ അവന്റെ ഭാവപ്രകൃതങ്ങള്‍ക്ക് തികഞ്ഞ വിശദീകരണമാണ്. ഈ അറിവുതന്നെയാവാം അവന്‍ ഉടല്‍ രഹിതമായ ശബ്ദ/ ആത്മ സാന്നിധ്യം (disembodied spirit) മാത്രമോ എന്ന ചകിത സന്ദേഹം അമാന്‍ഡായില്‍ നിറക്കുന്നത്. യാഥാര്‍ത്ഥ്യം/ പ്രതീതി, ഭ്രമചിന്ത/ ജ്വരപ്രചോദിത സങ്കല്‍പ്പനം, ആത്മ സന്നിവേശം/ ആത്മാവിന്റെ കൂടുമാറ്റല്‍ എന്നിങ്ങനെ ഒട്ടേറെ അതീത യാഥാര്‍ത്ഥ്യ സാധ്യതകള്‍ നോവലിലുണ്ട്. അമാന്‍ഡായില്‍ കാണുന്ന ‘രക്തവും മാംസവുമുള്ള യാഥാര്‍ത്ഥ്യം’ (flesh-and-blood reality) ഫലത്തില്‍ മാതൃസ്നേഹത്തിന്റെ ഒരു പ്രതീകരൂപം മാത്രമായ കാര്‍ലയില്‍ ഇല്ല. മകന്റെ പ്രശ്നത്തിന് അവര്‍ കണ്ടെത്തുന്ന പ്രതിവിധിയുടെ വസ്തുതാപരതയും അതുകൊണ്ടുതന്നെ ചോദ്യചിഹ്നമാണ്. അതൊക്കെ കാര്‍ലക്ക് തോന്നിയതാണോ. ശരിക്കും സംഭവിച്ചതാണോ എന്ന അമാന്‍ഡായുടെ ചോദ്യത്തിന് പതിവുരീതിയില്‍ തെന്നി മാറുകയാണ് ഡേവിഡ്. അതൊക്കെ അമ്മ പറഞ്ഞ കഥകള്‍ മാത്രം,നിങ്ങള്‍ക്കോ എനിക്കോ സമയമില്ല. “അത് സംഭവിക്കുകയാണ്, അമാന്‍ഡാ. ഞാന്‍ എമര്‍ജെന്‍സി ക്ലിനിക്കിലെ മുറികളിലൊന്നില്‍ നിങ്ങളുടെ കട്ടിലിനറ്റത്തു മുട്ടുകുത്തിയിരിപ്പാണ്. നമുക്കധികം സമയമില്ല, സമയം അതിക്രമിക്കും മുമ്പ് നമുക്ക് ആ ക്ലിപ്ത നിമിഷം കണ്ടെത്തേണ്ടതുണ്ട്.” പ്രധാനകാര്യം എന്നത് അമാന്‍ഡായുടെ ബോധാബോധാഖ്യാനത്തിലെങ്ങോ കടന്നു വരാനുള്ള ഒരു നിമിഷമാണ്: അത് “പുഴുക്കള്‍, ശരിക്കും പുഴുക്കളെ പോലുള്ള എന്തോ ഒന്ന്, അവ നിന്റെ ഉടലിനെ ആദ്യമായി തൊടുന്ന ആ കൃത്യ നിമിഷം” എന്നാണു ഡേവിഡ് നിര്‍വ്വചിക്കുക.
‘ക്ലിപ്ത നിമിഷ’മെന്നപോലെത്തന്നെ ദുരൂഹതയും ആകര്‍ഷണീയതുമുള്ള ഒരു പോലെയുള്ള ചോദ്യമാണ് സംരക്ഷണ അകലം” (rescue distance) സംബന്ധിച്ചുള്ളത്. ഡേവിഡിന്‍റെ അമ്മയെ സന്ദര്‍ശിക്കാന്‍ പോകുന്ന വേളയില്‍ പുറത്തെ പുല്‍ത്തകിടിയില്‍ നിന്ന് നീനയുടെ വസ്ത്രത്തില്‍ മഞ്ഞ് പുരളുന്ന ഘട്ടത്തില്‍ അമാന്‍ഡാ അപകടം മണക്കുന്നുണ്ട്. വെളുത്തു കാണുന്നത് മഞ്ഞല്ല. തൂവിപ്പോയ ബാരലുകളില്‍ നിന്ന് മരണമാണ് പറന്നു പടരുന്നത്‌. പ്രദേശത്തെ കുട്ടികളെ അമാന്‍ഡാ നിരീക്ഷിച്ചിട്ടുണ്ട്: “വിചിത്ര ശിശുക്കള്‍... അംഗ വൈകല്യമുള്ള കുട്ടികള്‍. അവര്‍ക്ക് കണ്‍പീലികലില്ല, പുരികങ്ങളും. അവരുടെ തൊലി ചുവന്നു പൊള്ളി നില്‍ക്കുന്നു, ചെതുമ്പലുകളും ഉണ്ട്.” ഇതൊക്കെയും ഡേവിഡിലും കാണാനാവുന്ന ലക്ഷണങ്ങളാണ്. ഡേവിഡ് പ്രദേശത്തെ കുട്ടികളെ കുറിച്ച് പറയുന്നുണ്ട്. “ഈ ഭാഗങ്ങളില്‍ ശരിയായ രീതിയില്‍ പിറക്കുന്ന കുട്ടികള്‍ അധികമില്ല.” നീനയെ എപ്പോഴും കണ്‍വെട്ടത്തു നിര്‍ത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അമാന്‍ഡായില്‍ രൂഡമാവുന്നത് എന്തുകൊണ്ടെന്നത് വ്യക്തമാണ്. എന്തുകൊണ്ടാണ് അമ്മമാര്‍ “സംഭവിക്കാനിടയുള്ള എന്തിന്റെയും മുന്നില്‍ എത്തിപ്പെടുന്നത്” എന്ന ഡേവിഡിന്‍റെ ചോദ്യത്തിന് മറുപടിയായി ‘സംരക്ഷണ അകലം’ നിര്‍ണ്ണയിക്കുന്ന കയറ് വരിഞ്ഞു മുറുക്കേണ്ടതിനെ കുറിച്ച് മാതൃ ദായമായി കിട്ടിയ അറിവാണ് അമാന്‍ഡാ പറഞ്ഞു കൊടുക്കുക. “കാരണമെന്തെന്നാല്‍, ഏതു നിമിഷവും ഭയാനകമായ എന്തെങ്കിലും സംഭവിക്കും. എന്റെ മുത്തശ്ശി എന്റെ അമ്മയോട് അവരുടെ കുട്ടിക്കാലം മുഴുവന്‍ അത് പറയുമായിരുന്നു, എന്റെ കുട്ടിക്കാലം മുഴുവന്‍ എന്റെ അമ്മ എന്നോടും. ഇപ്പോള്‍ എനിക്ക് നീനയുടെ കാര്യം നോക്കണം.” നോവലിലെങ്ങും അമ്മമാരും മക്കളും എന്ന സമവാക്യത്തില്‍ പിതാക്കന്മാര്‍ക്കു കാര്യമായ പങ്കില്ലെന്ന് കാണാം. അമാന്‍ഡായുടെ ആശുപത്രി വാസ നാളുകളില്‍ നീനക്ക് എന്ത് സംഭവിച്ചു എന്ന ഉത്കണ്ഠ താങ്ങാനാവുന്നതിനു അപ്പുറമാകുന്ന വേളയില്‍ ഭര്‍ത്താവിനെ ക്ഷണിച്ചു വരുത്തുന്നതിനെ കുറിച്ചും ഒമറുമായി അയാള്‍ക്ക് ഉരസേണ്ടി വരുന്നതിനെ കുറിച്ചും സ്വപ്നാനുഭവം പോലെ അവളുടെ ആഖ്യാനത്തില്‍ സൂചനകളുണ്ട്. എന്നാല്‍ ഇരു പുരുഷന്മാരും ഇതിവൃത്തത്തില്‍ കാര്യമായ ഒരു സ്വാധീനവും ചെലുത്തുന്നില്ല. ഡേവിഡ് ആകട്ടെ, തീരെ കുഞ്ഞുമാണ്, അമ്മയുടെ നിഴലിലാണ് അവന്‍ അടയാളപ്പെടുത്തപ്പെടുന്നതും. വരാനിടയില്ലാത്ത ഡോക്റ്ററല്ല, ദുരൂഹ സിദ്ധികളുള്ള പരമ്പരാഗത പേറ്റിച്ചിയാണ് രോഗ ശമനത്തിനുള്ള തെറ്റോ ശരിയോ ആയ അഭയവും.
ഒഴിവുകാലം ആസ്വദിക്കാനെത്തി തങ്ങളുടെ ഉപരി/ മധ്യവര്‍ഗ്ഗ ജീവിത സാഹചര്യങ്ങള്‍ ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത വിഭ്രമങ്ങളുടെ ലോകത്തേക്ക് കടക്കേണ്ടി വരുന്ന, അതിനു വില നല്‍കേണ്ടി വരുന്ന കുടുംബം എന്നത് ഹൊറര്‍/ ‘ഡിസാസ്റ്റര്‍ മൂവി’ വിഭാഗത്തിലെ ഒരു പതിവു ഫോര്‍മുലയാണ്. ഒരര്‍ഥത്തില്‍ ഇത് ഉപരി/ മധ്യവര്‍ഗ്ഗ അലസ സുരക്ഷിതത്വ ബോധവും ഇരുണ്ട ലോക ക്രമവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. വായനയുടെ ആഡ്രിനാലിന്‍ തള്ളിച്ചക്കപ്പുറം യാഥാര്‍ത്ഥ്യ ബോധമുള്ള മികച്ച ജീവിതാവബോധം പങ്കുവെക്കുന്ന കലാ/ സാഹിത്യ കൃതികളില്‍ ഈ ഏറ്റുമുട്ടല്‍ ഭ്രമകല്‍പ്പനക്കപ്പുറം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ/ വിപര്യയങ്ങളുടെ/ ദുരന്തങ്ങളുടെ ഞെട്ടിച്ചുണര്‍ത്തലിലേക്കാണ് വഴിതുറക്കുക. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനുരാധാ റോയിയുടെ സ്ലീപ്പിംഗ് ഓണ്‍ ജൂപ്പിറ്റര്‍ എന്ന കൃതിയില്‍ ജീവിത സായാഹ്നത്തില്‍ പാടുപെട്ടു ഒപ്പിച്ചെടുക്കുന്ന ഏതാനും ഒഴിവു ദിവസങ്ങള്‍ ആസ്വദിക്കാന്‍ ഇന്ത്യന്‍ സാമൂഹിക വിനിമയങ്ങളുടെ യഥാര്‍ത്ഥ താല്‍ക്കാലിക വസതിയായ ട്രെയിനില്‍ യാത്ര തിരിക്കുന്ന മൂന്നു മധ്യ വര്‍ഗ്ഗ സീനിയര്‍ സിറ്റിസന്‍ സ്ത്രീകളുടെയും ശപിക്കപ്പെട്ട ഒരിന്ത്യന്‍ ബാല്യത്തിന്റെ ഓര്‍മ്മകളുള്ള നോര്‍വീജിയന്‍ യുവതിയുടെയും കാഴ്ചയിലൂടെ സാംസ്ക്കാരിക മൂല്യങ്ങളെ കുറിച്ച് വാചാലമാവുന്ന ഒരു നാടിന്റെ സ്ത്രീവിരുദ്ധതയുടെയും ആള്‍ ദൈവസംസ്കാരത്തിന്റെ പിറകിലെ ഞെട്ടിപ്പിക്കുന്ന പൈശാചങ്ങളുടെയും  അനുഭവങ്ങള്‍ കടന്നു വരുന്നു. സ്കോട്ടിഷ് നോവലിസ്റ്റ് അമിനാറ്റ ഫോര്‍നായുടെ ദി ഹയേഡ് മാന്‍ എന്ന നോവലില്‍ കുടുംബവുമൊത്ത് ഒഴിവുകാലം ചെലവഴിക്കാന്‍ ക്രോയേഷ്യയിലെ ലീക ദേശത്തുള്ള ഗോസ്റ്റ് എന്ന നാട്ടുമ്പുറത്തെത്തുന്ന കുടുംബം, വിചിത്രമായ അനുഭവങ്ങളിലൂടെ ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ രക്തപങ്കിലമായ ചരിത്രസാക്ഷ്യങ്ങളിലേക്കാണ് ചെന്നെത്തുന്നത്. എന്നാല്‍ യധാതഥത്വത്തെ കൂടുതല്‍ ആശ്രയിക്കുന്നതും അതുകൊണ്ടു തന്നെ താരതമ്യേന വലിയ നോവലുകളുമായ ഈ ഈ കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഫീവര്‍ ഡ്രീം സ്വപ്ന/ ദുസ്വപ്ന/ ഭ്രമാത്മക അന്തരീക്ഷം നില നിര്‍ത്തുന്ന നിര്‍ത്തുന്ന ചെറു നോവലുകലുമായാണ് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യത്തിലാവട്ടെ, ഭീതിതവും ചകിതാന്തരീക്ഷമുള്ളതുമായ ചെറു നോവലുകള്‍ ഏറെയുണ്ട്. റോബര്‍ട്ടോ ബൊലാനോ, ഹോസെ ഡോനോസോ, വലേറിയ ലൂയിസെല്ലി, കാര്‍മെന്‍ ബൂലോസ തുടങ്ങിയ അതികായന്മാര്‍ ഇത്തരം രചനകള്‍ നടത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള പെഡ്രോ പരാമോയുമായി സുപ്രധാനമായ താരതമ്യത്തിന് ഇടം നല്‍കുന്നുണ്ട് ഫീവര്‍ ഡ്രീം. ഹുവാന്‍ റുള്‍ഫോയുടെ കൃതിയില്‍ മരണത്തിനപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങള്‍ കൂടിക്കലരുന്ന കൊമാല ഒരു കാര്‍ഷിക ദുരന്തഭൂമി കൂടിയാണ്. പ്രദേശത്തെ ഏക ഭൂവുടമയായ പെഡ്രോ പരാമോ, തന്റെ കുടിയാന്മാരെ അതിക്രൂരമായി പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊന്നൊടുക്കിയതിന്റെ പ്രേതഭൂമി. ഷ്വെബ് ലിനിന്റെ ‘ജ്വരസ്വപ്ന’ത്തിന്റെ ഭൂമിയും ഒരു പ്രേതഭൂമി തന്നെയാണ്. വന്‍കിട ഭൂവുടമകള്‍ ഇന്ന് മരണം വിതക്കുക ചമ്മട്ടികൊണ്ടും ഇരട്ടക്കുഴല്‍ തോക്കുകൊണ്ടും അല്ലായിരിക്കാം, എന്നാല്‍ കാലങ്ങളിലേക്ക് നീളുന്ന വിഷപ്രയോഗത്തിലൂടെ അവരെന്താണ് വരും തലമുറയോട് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിക്കാന്‍ സാഹിത്യത്തിലെ എക്കാലത്തെയും തീക്ഷ്ണമായ ഒരു ബിംബത്തെയാണ് നോവലിസ്റ്റ് ഇവിടെ കണ്ടെടുക്കുന്നത്: അമ്മമാരുടെ മനസ്സുകളെ ആവേശിക്കുന്ന, കുഞ്ഞുങ്ങളെയോര്‍ത്ത് നിങ്ങളുടെ ‘സംരക്ഷണ അകല’ത്തിനു അനുനിമിഷം കാവലിരിക്കുക എന്നോര്‍മ്മിപ്പിക്കുന്ന ഒരു ‘ബാധ കേറിയ’ കുഞ്ഞ് (the possessed child). ഒരേ സമയം ഇരയും ഭീകരതയുടെ ഉടല്‍ സാന്നിധ്യവും. മരണവും ശപിക്കപ്പെട്ട മരണരാഹിത്യവും. കൊമാല പുറത്തെന്നപോലെ അവന്റെ ഉള്ളിലുമാണ്; ആന്തര വല്‍ക്കരിക്കപ്പെട്ട ഒരു പ്രേതലോക സാന്നിധ്യം. ആ അര്‍ത്ഥത്തില്‍, ജനിതകമാറ്റ വിത്തുകളുടെയും കീടനാശിനിക്കുത്തകകളുടെയും കാലത്ത് പെഡ്രോ പരാമോക്ക് ഒരു പുനരെഴുത്തുണ്ടാവുകയാണ് ജ്വര സ്വപ്നത്തില്‍.

(മാധ്യമം വാരിക, 18 ഒക്ടോബര്‍ 2017)

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 237-242)

No comments:

Post a Comment