Featured Post

Tuesday, October 28, 2025

Vertigo by Alfred Hitchcock (Cinema)

‘വെര്‍ട്ടിഗോ’യുടെ കഥാവശേഷം

ഭാഷണങ്ങള്‍ കൂടാതെ ദൃശ്യപരതയിലൂടെത്തന്നെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങള്‍ ആവിഷ്കരിക്കുന്നു എന്നതാണ് ഹിച്ചകോക്കിന്റെ സവിശേഷമായ റിയലിസത്തിന്റെ പ്രത്യേകതയെന്നു നിരീക്ഷിച്ചത് ഫാന്‍സ്വാ ത്രൂഫോയാണ്. സംശയം, അസൂയ, അഭിനിവേശം തുടങ്ങിയ വികാരങ്ങളൊക്കെ ‘വിശദമാക്കുന്ന’ സംഭാഷണങ്ങളുടെ സഹായമില്ലാതെത്തന്നെ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നിശ്ശബ്ദ സിനിമയുടെ കാലത്തെ അതികായരുടെ പ്രത്യേകതയായിരുന്നു. അക്കാലത്ത് തന്റെ ചലച്ചിത്ര സപര്യ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാവാം ദൃശ്യപരതയുടെ കലാകാരനായി ഹിച്ച്കോക്ക് എന്നും നിലനിന്നത്. 1908-നും  1930-നുമിടക്കാണ് ചലച്ചിത്ര സംവിധാന കലയില്‍ ഹോളിവുഡ് അതിന്റെ പാരമ്യത്തില്‍ എത്തിയതെന്നും ഡി. ഡബ്ല്യു. ഗ്രിഫിത്ത് ആണ് അതിന്റെ കേന്ദ്ര സ്ഥാനീയനെന്നും ത്രൂഫോ നിരീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ സ്വാധീനം ഏറെ പ്രകടമായിരുന്ന എറിക് വോണ്‍സ്ട്രോഹൈം, ഐസന്‍സ്റ്റീന്‍, മുര്‍നോ, എനെസ്റ്റ് ലുബിഷ് തുടങ്ങിയ നിശബ്ദ കാലത്തെ അതികായര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ത്തന്നെ കാല യവനികയില്‍ മറഞ്ഞപ്പോള്‍ ഹിച്ച്കോക്ക് തന്റെ സര്‍ഗ്ഗാത്മകതയുടെ ഉത്തുംഗങ്ങളില്‍ എത്തിയത് അമ്പതുകളിലും അറുപതുകളിലും ആണ്. ഓര്‍സണ്‍ വെല്‍സിനെ മാറ്റി നിര്‍ത്തിയാല്‍ ഗ്രിഫിത്ത് തുടങ്ങിവെച്ച സര്‍ഗ്ഗാത്മകതയുടെ സ്ഫോടനം മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞ മറ്റാരും ശബ്ദ സിനിമയുടെ കാലത്ത് ഹോളിവുഡില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് ത്രൂഫോ പറയുന്നു. ഒരാകസ്മികതയില്‍ എങ്ങനെയെങ്കിലും സിനിമയില്‍ നിന്ന് ശബ്ദരേഖ അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യമുണ്ടായാല്‍ രംഗത്തുള്ള ഒട്ടുമിക്ക സംവിധായകരും വേറെ തൊഴില്‍ അന്വേഷിക്കേണ്ടി വരുമെന്നും ഗ്രിഫിത്തിന്റെ രഹസ്യം അറിയാവുന്ന മൂന്നു ഹോളിവുഡ് സംവിധായകര്‍ ഹോവാര്‍ഡ് ഹോക്സ്, ജോണ്‍ ഫോര്‍ഡ്, ഹിച്ച്കോക്ക് എന്നിവര്‍ മാത്രമാണെന്നും ത്രൂഫോ കൂട്ടിച്ചേര്‍ക്കുന്നു. ബെര്‍ഗ് മാന്‍, ഫെല്ലിനി, ബുനുവെല്‍, ഗൊദാര്‍ദ്ദ് എന്നിവരെ പോലെ ഫിലിം രചയിതാക്കളുടെ (film authors) ഗണത്തിലാണ് ത്രൂഫോ ഹിച്ച്കോക്കിനെ ഉള്‍പ്പെടുത്തുന്നത്. ദൃശ്യപരതയുടെ ഗംഭീര സാധ്യതകള്‍ ആഘോഷിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ പക്ഷെ ഒട്ടേറെ ഉണ്ടായിട്ടുണ്ട് ഹോളിവുഡില്‍. ബിബ്ലിക്കല്‍ ഇതിഹാസ ഭൂമികകളും (Ten Commandments, Ben Hur ..) ചരിത്രത്തിന്റെ ഗതകാല ഗാംഭീര്യവും (Spartacus, Cleopatra..) തേടിപ്പോയ അത്തരം സംവിധായകര്‍ പക്ഷെ അടിസ്ഥാനപരമായി രചയിതാക്കള്‍ എന്നതിലേറെ ‘എല്ലാം തികഞ്ഞ ദൃശ്യപ്പൊലിമക്കാര്‍ (Showmen par-excellence)’ എന്ന രീതിയിലാണ് സിനിമാ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ബാഹ്യമായ ദൃശ്യ ധവളിമക്കപ്പുറം മനോ വ്യാപാരങ്ങളുടെ നിഗൂഡ സ്ഥലികള്‍ തേടുന്ന നാടക/ ചലച്ചിത്രകാരന്മാര്‍ക്ക് വാക്കിന്റെ ശക്തിയില്‍ ഏറെ ഊന്നേണ്ടിവരുമെന്നത് കൊണ്ടാണ് ഷേക്ക്‌സ്പിയറുടെ മാഹാത്മ്യം അടിസ്ഥാനപരമായി ആ ആത്മഭാഷണങ്ങളുടെ (soliloquies) ധ്വനിസാന്ദ്രതയില്‍ കേന്ദ്രീകരിക്കുന്നത്. മനശാസ്ത്ര/ മനോ വിജ്ഞാനീയ വിശകലന സാധ്യതകള്‍ തുറന്നിടുന്നതില്‍ ലോകസിനിമ കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരനായി ആല്‍ഫ്രെഡ് ഹിച്ച്കോക്ക് സ്വയം അടയാളപ്പെടുത്തുന്നത്, ഈ വെല്ലുവിളിയെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ മറികടക്കുന്നത്‌ കൊണ്ടുകൂടിയാണ്. ത്രില്ലര്‍ ജോനറിന്റെ സാധ്യതകള്‍ ആവോളം ഉപയോഗപ്പെടുത്തുമ്പോഴും ‘ഇനിയെന്ത് സംഭവിക്കും/ അതാരാവും ചെയ്തിട്ടുണ്ടാവുക (whodunnit/ what next)’ സമവാക്യത്തിന്റെ പതിവ് കള്ളികളില്‍ പ്രേക്ഷക ശ്രദ്ധ കുരുങ്ങിപ്പോവാതെ, കുറ്റവാസനയുടെ/ കുറ്റകൃത്യപരിണതിയുടെ നിഗൂഡതകള്‍ ആവിഷ്കരിക്കുന്ന, സ്ഥല/ കാല പരിമിതികള്‍ക്കപ്പുറം അടയാളപ്പെടുന്ന രചനകള്‍ ആയി ഹിച്ച്കോക്ക് സിനിമ മാറിത്തീരുന്നു. ഫ്രോയ്ഡിയന്‍ ആശയങ്ങളുടെ സിനിമാറ്റിക് ആവിഷ്കാരമാണ് ഹിച്ച്കോക്ക് സിനിമ എന്നുപോലും വിമര്‍ശക മതം ഉണ്ടായത്, നിഗൂഡമായ മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന രോഗിയുടെ അവസ്ഥാന്തരങ്ങള്‍ അടരുകളായി തുറന്നുവെക്കുന്നതിന് സമാനമായ അനുഭവമായി അത് മാറുന്നത് കൊണ്ടാണ്..............

https://www.fazalrahman.com/movies/article/vertigo-by-alfred-hitchcock-cinema


No comments:

Post a Comment