Featured Post

Showing posts with label leviathan. Show all posts
Showing posts with label leviathan. Show all posts

Tuesday, February 3, 2015

ലെവിയാതന്‍ (2014)


റഷ്യന്‍ സംവിധായകനായ ആന്ദ്രേയ് സ്വിഗനിറ്റ്‌സേവ് ഒരുക്കിയ 'ലെവിയാതന്‍' (2014) ചലച്ചിത്ര പ്രേമികളെ ഏറെ ആകര്‍ഷിച്ച ചിത്രമാണ്. തന്റെ മുന്‍ ചിത്രങ്ങളായ 'ദി റിട്ടേണ്‍' , ' എലേന', 'ദി ബാനിഷ്‌മെന്‍റ്' എന്നിവ പോലെ തന്നെ ഏറെ ഗഹനമായ പ്രമേയം തന്നെയാണ് ഇത്തവണയും അദ്ദേഹത്തെ പ്രോചോദിപ്പിച്ചിരിക്കുന്നത്. മാര്‍വിന്‍ ഹീമെയര്‍ എന്ന യു. എസ്. പൗരന് തന്റെ അധീനതയിലുള്ള ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ടു അധികൃതരുമായുണ്ടായ ഏറ്റുമുട്ടലിന്റെയും അതിന്റെ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തിന്റെയും കഥയാണ്‌ താന്‍ റഷ്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടതെന്നു സ്വിഗനിറ്റ്‌സേവ് പറഞ്ഞിട്ടുണ്ടെങ്കിലും അതിലപ്പുറം, പഴയ നിയമത്തിലെ നബോത്തിന്റെയും അഹാബിന്റെയും കഥയാണ് കൂടുതല്‍ പ്രസക്തമായ പ്രചോദനം എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പഴയ നിയമത്തിലെ രാജാക്കന്മാര്‍ ഒന്നാം പുസ്തകത്തില്‍ പറയുന്ന നബോത്തിന്റെയും അഹാബിന്റെയും കഥ, അന്യന്റെ പുരയിടം ചതിച്ചു സ്വന്തമാക്കുന്നതിന്റെയും അതിനെ കാത്തിരിക്കുന്ന ദൈവ കോപത്തിന്റെയും ദൃഷ്ടാന്ത കഥ പറയുന്നുണ്ട്. നബോത്തിന്റെ മുന്തിരിത്തോപ്പ്‌ ഇസ്രയേല്‍ രാജാവായ ആഹാബിന്റെ ആര്‍ത്തിക്ക് നിമിത്തമാവുന്നു. അത് സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ പ്രജയുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട തിനു പകരം അയാളെ ചതിച്ചു കൊല്ലാന്‍ ആഹാബിന് വഴി പറഞ്ഞു കൊടുക്കുന്നതും ചരട് വലിക്കുന്നതും രാജ്ഞി ജെസെബേല്‍ ആണ്. അത് കൊണ്ട് തന്നെ ദൈവ കോപം അവളെയും വെറുതെ വിടുന്നില്ല.

വടക്കന്‍ റഷ്യയിലെ ബാരെന്‍റ്റാ കടലിന്‍റെ തുറമുഖ പട്ടണത്തില്‍ ഒരു ഓട്ടോ റിപ്പയര്‍ ഷോപ്പുമായി കഴിയുന്ന കോല്യായുടെ ജീവിതം തകിടം മറിയുന്നത് അഴിമതി വീരനായ മേയര്‍ വാദിം അയാളുടെ വര്‍ക്ക്ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലം കണ്ണ് വെക്കുന്നതോടെയാണ്. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അയാളെ സഹായിക്കുന്നത് അയാളുടെ മുന്‍ സൈനിക സുഹൃത്തും ഇപ്പോള്‍ റഷ്യയില്‍ പേര് കേട്ട വക്കീലുമായ ദിമിത്രിയുമാണ്. എന്നാല്‍, സൌഹൃദമെന്നു കാണുന്നതൊക്കെയും അങ്ങനെ ആവണം എന്നില്ല. ദിമിത്രിയും കോല്യായുടെ ഭാര്യ ലിലിയയും സൌഹൃദത്തെ മറ്റൊന്നാക്കുകയാണ്. അത് നേരില്‍ കാണാന്‍ ഇടയാകുന്ന മകന്‍ അമ്മയെ വെറുക്കുന്നു. കോടതിയില്‍ തോറ്റു പോകുന്ന കോല്യയെ കാത്തു മറ്റു ദുരന്തങ്ങളും കൂടെയെത്തുന്നു. അറിഞ്ഞു കൊണ്ട് തന്റെ ഭര്‍ത്താവ് തനിക്ക് മാപ്പ് തരികയായിരുന്നു എന്ന കുറ്റബോധം ലിലിയയെ ആത്മഹത്യയില്‍ എത്തിക്കുന്നു. മേയറുടെ വിദഗ്ദമായ ചരട് വലി കോല്യയെ ഭാര്യാവധത്തിന്റെ പേരില്‍ പതിനഞ്ചു വര്‍ഷത്തേക്ക് ജയിലിലാക്കുന്നു. സഹായിക്കും എന്ന് കരുതിയിരുന്നവരെല്ലാം തന്നെ ഒറ്റിക്കൊടുക്കുന്നതില്‍ പങ്കാളികളായിരുന്നു എന്ന വേദന ഇയോബിന്റെ ദുഖമായി കോല്യായില്‍ നിറയുന്നു: ഇതിനൊക്കെ താന്‍ എന്ത് ചെയ്തു?. സംരക്ഷപ്പണം നേടിയെടുക്കാനായി അയാളെ ഒറ്റിക്കൊടുത്ത കൂട്ടുകാര്‍ തന്നെ മകന്റെ സംരക്ഷണം ഏറ്റെടുക്കുന്നു. ചിത്രാന്ത്യത്തില്‍ , കൊല്യായുടെ ഭൂമിയില്‍ നിര്‍മ്മിച്ച പള്ളിയില്‍ നിന്ന് പുരോഹിതന്‍ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പ്രസക്തിയെ കുറിച്ചും ഏറ്റവും വലിയ പുണ്യ കര്‍മ്മങ്ങളെ കുറിച്ചും പ്രസംഗിക്കുന്നു.

മനുഷ്യ പ്രകൃതത്തിലെ ഇരുണ്ട വശങ്ങളെ കുറിച്ചും, സാമൂഹ്യ ബന്ധങ്ങളിലെയും നിയമപരമായ വ്യവഹാരങ്ങളിലെയും കാപട്യങ്ങളെ കുറിച്ചും ചിത്രം ചിന്തകള്‍ പങ്കു വെക്കുന്നുണ്ട്. പ്രകടന പരമായ സൗഹൃദവും കണ്ണടച്ച് വിശ്വസിക്കുന്നത്തിന്റെ പരാജയവും കോല്യയുടെ ജീവിതവും ദുരന്തവും സാക്ഷ്യപ്പെടുത്തുന്നു.

മികച്ച വിദേശ ഫിലിം വിഭാഗത്തില്‍ ഇത്തവത്തെ റഷ്യന്‍ ചിത്രം 'ലെവിയാതന്‍'' ആണ്. ഇക്കഴിഞ്ഞ ഇന്ത്യന്‍ അന്താരാഷ്‌ട്ര മേളയില്‍ ലഭിച്ച ഗോള്‍ഡന്‍ പീക്കോക്ക്‌ ഉള്‍പ്പടെ നിരവധി അന്താരാഷ്‌ട്ര ബഹുമതികള്‍ ഇതിനോടകം ലെവിയാതന്‍ സ്വന്തമാക്കിയിട്ടുണ്ട്