Featured Post

Saturday, January 18, 2014

രുദാലി (1993)


കാലം കാത്തു വെച്ച ചിത്രങ്ങള്‍ - 6

രുദാലി (1993)
ഹിന്ദി, കഥ : മഹാശ്വേതാ ദേവി,
സംഭാഷണങ്ങള്‍,. ഗാനരചന: ഗുല്‍സാര്‍
സംഗീതം: ഭുപേന്‍ ഹസാരിക
സംവിധാനം: കല്‍പ്പനാ ലജ്മി.

മഹാശ്വേതാ ദേവിയുടെ രചനകളൊക്കെയും എല്ലായ്പ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുടെയും അരികുകളിലേക്ക്‌ ഒതുക്കപ്പെടുന്നവരുടെയും പ്രശ്നങ്ങളെ അവരോടൊപ്പം ചേര്‍ന്നു നിന്നു കൊണ്ടു തന്നെ അഭിമുഖീകരിക്കുന്നവയാണ്. രുദാലി (വിലാപക്കാരി) യും വ്യത്യസ്തമല്ല. രാജസ്ഥാനിലെ ഉന്നത കുലജാതരായ പുരുഷന്മാരുടെ മരണ വേളകളില്‍ സാമ്പ്രദായിക രീതിയില്‍ കരയല്‍ തൊഴിലാക്കിയ വിഭാഗം സ്ത്രീകളാണ് രുദാലിയായി അറിയപ്പെടുക. കുടുംബ മഹിമ അതേ വീട്ടുകാരെ പരസ്യമായ വികാര പ്രകടനങ്ങളില്‍ നിന്ന് വിലക്കുന്നു.

ഗ്രാമവാസികള്‍ എന്നും അവഹേളനയോടെ മാത്രം കണ്ടവളാണ് സാനിചാരി (ഡിംപ്ള്‍ കപാഡിയ). പരിത്യക്ത. നിര്‍ദ്ധന. സ്നേഹിക്കാന്‍ ആരുമില്ലാത്തവള്‍. ഒടുവില്‍ തന്റെ വയസ്സുകാലത്ത് അവള്‍ക്കൊരു കൂട്ട് കിട്ടുന്നു: ബെകിനി (രാഖീ ഗുല്‍സാര്‍) എന്ന രുദാലിയെ. തന്നെ പോലെ ഒരു രുദാലിയായി ജീവിത മാര്‍ഗ്ഗവും കുറഞ്ഞൊരളവ് സാമൂഹിക അംഗീകാരവും കണ്ടെത്താന്‍ ബെകിനി അവളെ ഉപദേശിക്കുന്നു. എന്നാല്‍ ജീവിതാനുഭവങ്ങള്‍ കൊണ്ട് കണ്ണീരു വറ്റിയ സാനിചാരിക്ക് കരയാനാവില്ല; അതഭിനയിക്കാനും. പക്ഷെ ഒരറിവ്‌ അവളെ കാത്തിരിപ്പുണ്ട്‌: ആ കടും പാറ പൊട്ടിച്ചു ചുടു കണ്ണീര്‍ വീഴ്ത്താന്‍ തന്നെ കഴിയുന്ന ഒന്ന്.

ജാതീയമായ തൊട്ടുകൂടായ്മയുടെ ഭാരം മാത്രമല്ല പുരുഷ മേധാവിത്വത്തിന്റെ നഗ്നമായ കയ്യേറ്റങ്ങളും ലൈംഗിക അധിക്ഷേപങ്ങളും നിരന്തരം സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് സാനിചാരിയുടെ ഇനത്തില്‍ പെടുന്ന സ്ത്രീകള്‍. തികച്ചുമൊരു 'ഒന്നിനും കൊള്ളാത്ത'വനായ ഭര്‍ത്താവ് ഉണ്ടായിരുന്നപ്പോഴും അയാള്‍ അവള്‍ക്കൊരു തണലോ തുണയോ ആയിരുന്നിട്ടില്ല. ചീത്തപ്പേരുകാരിയായ മകന്റെ ഭാര്യ മറ്റൊരു ബാധ്യതയാവുന്നതോടെ കുടുംബ വഴക്കിലേക്കും തുടര്‍ന്ന് മകന്റെ നാടുവിടലിലേക്കും കാര്യങ്ങള്‍ എത്തിച്ചേരുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, ദുഷ്ട ലാക്കോടെ തന്നെ അധിക്ഷേപിക്കുന്ന ഉന്നത വിഭാഗക്കാരെ നേരിടുന്നതിലും അവര്‍ക്ക് കണക്കിന് മറുപടി കൊടുക്കുന്നതിലുമൊന്നും സാനിചാരി പിറകോട്ടു പോകുന്നുമില്ല. ചെറിയ സമീന്‍ദാരുമായി(രാജ് ബബ്ബര്‍) ഉണ്ടാവുന്ന തികച്ചും കന്മഷമറ്റ പ്രണയം, അദ്ദേഹം ജാതീയതയുടെ അതിരുകളില്‍ വിശ്വസിക്കുന്നില്ലെങ്കിലും, യാഥാര്‍ത്ഥ്യമാവുക വയ്യ. അദ്ദേഹം നിര്‍ബന്ധിക്കുമ്പോള്‍ മാത്രം തലയുയര്‍ത്തി മുഖത്തു നോക്കുന്ന സാനിചാരി, സാമൂഹികമായ അന്തരം തലമുറകളിലൂടെ പകര്‍ന്നു കിട്ടിയ അപകര്‍ഷമാണെന്നും അത് മറികടക്കാനുള്ള ശ്രമങ്ങളൊന്നും സ്വാഭാവികമല്ലെന്നും തന്നെയാണ് സൂചിപ്പിക്കുന്നത്. ചിത്രാന്ത്യത്തില്‍ ഒരു നിമിഷം അദ്ദേഹത്തിന്റെ അടുക്കലേക്കു അവള്‍ കയറിനില്‍ക്കാന്‍ തുടങ്ങുന്നുവെങ്കിലും ആ ആത്മ വിശ്വാസത്തിന്റെ നിമിഷം ഒട്ടും ആയുസ്സില്ലാത്തതാണ്.

തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് ബെകിനിയുമായുള്ള സൗഹൃദം അവള്‍ക്കു തണലാവുന്നത്.എന്നാല്‍ ആ ആശ്വാസവും അധികം നീണ്ടു നില്‍ക്കുന്നില്ല. ഒരു രാത്രി ബെകിനി അത്യാവശ്യമായി തിരിച്ചു പോവുന്നു അവരുടെ ഗ്രാമത്തിലേക്ക്. രണ്ടു ദിവസത്തിനകം തിരിച്ചു വരാമെന്ന ഉറപ്പുനല്‍കിയിട്ട്. അതെ സമയം മരണാസന്നനായ വലിയ സമീന്‍ദാരുടെ (അംജദ് ഖാന്‍) ഹവേലിയിലേക്ക് ബെകിനിയെ കൂട്ടിക്കൊണ്ടു പോവാന്‍ വരുന്ന ഭൃത്യനോടൊപ്പം സാനിചാരിയും പോകുന്നു. അവിടെ വെച്ച് അവള്‍ ചെറിയ സമീന്ദാരെ കാണുന്നുവെങ്കിലും അതേ സമയംതന്നെ മറ്റൊരു വേദനിപ്പിക്കുന്ന സത്യവും അവള്‍ അറിയാന്‍ ഇടയാവുന്നു. ബെകിനി അതവളെ അറിയിക്കാന്‍ ഏര്‍പ്പാടാക്കി മരണത്തിനു കീഴടങ്ങിക്കഴിഞ്ഞിരുന്നു കഴിഞ്ഞ ദിവസം. ബെകിനി മറ്റാരുമായിരുന്നില്ല, ചെറുപ്പത്തില്‍ സാനിചാരിയെ തനിച്ചാക്കി വിട്ടേച്ചു തന്‍റെ പ്രണയസാഫല്യം തേടിപ്പോയ അമ്മ പീവ് ലി തന്നെയായിരുന്നു എന്ന സത്യം. അലച്ചിലിന്റെ രക്തം തന്‍റെ മകനു പകര്‍ന്നു നല്‍കിയത് തന്റെ ചെറുപ്പന്നെ ഇട്ടേച്ചു പോയ തന്റെ അമ്മയാണെന്ന് മുമ്പ് അവള്‍ ബെകിനിയോടു പറഞ്ഞിരുന്നതാണ്. അന്ന് ആരാണ് അമ്മയെന്ന് ബെകിനി ചോദിച്ചിരുന്നു. മറുപടി കേട്ടു അവര്‍ വിങ്ങിപ്പൊട്ടുകയും ചെയ്തിരുന്നു.

ചിത്രാന്ത്യത്തില്‍ തുടലുപൊട്ടിക്കുന്ന നൊമ്പരങ്ങളുടെ അസഹനീയതയില്‍ അലറിക്കരയുന്ന സാനിചാരി ഇപ്പോള്‍ ശരിയായ രൂപാന്തരം സാധിച്ചതായി നമ്മള്‍ കാണുന്നു. ടൈറ്റിലില്‍ അവള്‍ പിന്നീടൊരു പ്രസിദ്ധയായ രുദാലിയായതായി നമ്മള്‍ വായിക്കുന്നു. ഒരര്‍ഥത്തില്‍ വേദനയില്‍ പിടയുന്ന ജന്മങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരമ്പോക്കായി മാറുന്നതിന്റെ ഇരുണ്ട ഹാസ്യം കൂടിയാണ് ചിത്രത്തിന്‍റെ പ്രമേയം.


ഗുല്‍സാറിന്റെ തിരക്കഥ മഹാശ്വേതാ ദേവിയുടെ കഥയുടെ കരുത്തു മുഴുവന്‍ ആവാഹിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ രചിച്ച ഗാനങ്ങളും അവയുടെ ആത്മാവ് തൊട്ടറിഞ്ഞ ഭുപെന്‍ ഹസാരികയുടെ ഈണങ്ങളും ഉള്ളുലയ്ക്കുന്നവയാണ്. ലതാ മങ്കേഷ്കര്‍ പാടിയ ഗാനങ്ങള്‍, വിശേഷിച്ചും 'ധീരേ ചലോ' എന്ന് തുടങ്ങുന്ന ഗാനം, പ്രേക്ഷകനെ പിന്‍ തുടരുക തന്നെ ചെയ്യും. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാഖീ, അംജദ് ഖാന്‍, രാജ് ബബ്ബര്‍ എന്നിവരെല്ലാം ഏറെ പ്രശംസാര്‍ഹമായ അഭിനയ ചാതുരിയാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാല്‍, ചിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഘടകം സാനിചാരിയായും പിന്നീട് രുദാലിയായും ജീവിതത്തിന്റെ നാനാര്‍ത്ഥങ്ങളിലൂടെയും അനായാസം കടന്നു പോവുന്ന ഡിംപ്ള്‍ കപാഡിയയുടെ പ്രകടനം തന്നെയാണ്. കല്‍പ്പനാ ലജ്മിയുടെ മുന്‍ ചിത്രങ്ങളുമായി തുലനം ചെയ്യുമ്പോള്‍ രുദാലി അവരുടെ ഏറ്റവും മികച്ച ചലച്ചിത്ര സംഭാവന തന്നെയാണെന്ന് നിസ്സംശയം പറയാം

1 comment: