Featured Post

Wednesday, January 15, 2014

പ്രേംനസീര്‍ കാലം.

പത്താം ക്ലാസ്സില്‍
നീണ്ടു മെലിഞ്ഞ കൂട്ടുകാരി
മീനാക്ഷിയുടെ വലിയ കണ്ണുകളില്‍
ഭാര്‍ഗ്ഗവിക്കുട്ടിയെ കണ്ടത്
ശശികുമാറാണെന്നു തോന്നിയ
ഒരു പ്രേംനസീര്‍ കാലത്തായിരുന്നു.
കൂട്ടുകാരിയായ ഇരുണ്ട സുന്ദരിയില്‍
ജയഭാരതിയെ കണ്ടപ്പോഴും
പ്രേംനസീര്‍ കാലമായിരുന്നു.
മകരത്തണുപ്പിലെ തഴപ്പായ് രാവില്‍
പൊന്നാപുരം കോട്ടയിലെ പ്രേംനസീറായി
വിജയശ്രീയെ ധ്യാനിച്ചിരുന്നു.
നാട്ടുവഴിത്തിരിവില്‍
തങ്ങള് വീട്ടിലെ ആമിനക്കുട്ടിയുടെ
കൊലുസിന്നൊച്ച കാത്തു നിന്നപ്പോള്‍
ലൈലാ മജ്നുവിലെ പൊടിമീശക്കാരന്‍
പ്രേംനസീറായിരുന്നു നമ്മള്‍.
പ്രിഡിഗ്രിപ്പരീക്ഷക്കാലത്ത്
കളിക്കൂട്ടുകാരിക്ക് കല്യാണമായപ്പോള്‍
മുറപ്പെണ്ണിലെ ബാലനായി
പുഴയോരത്ത് മനസ്സാ ഒന്ന് പാടിയതും
പ്രേംനസീറായിട്ടു തന്നെ.
കോളേജ് ടൂറില്‍ ഊട്ടി കേറിയപ്പോള്‍
അവളോടൊന്ന് മൂളിപ്പാട്ടുപാടിയത്
പണിതീരാത്തവീട്ടിലെ സുപ്രഭാതമായത്
ജോസായ പ്രേംനസീറിന്റെ പണിയായിരുന്നു.
കാലം കടന്നു അവള്‍ ചന്ദ്രിക കളിച്ചപ്പോള്‍
രമണനായ പ്രേംനസീറായിരുന്നു നമ്മള്‍.
വായനശാലാവാര്‍ഷികത്തിനു
എസ്. എല്‍. പുരത്തെ തെരഞ്ഞു പിടിച്ചത്
അഗ്നിപുത്രിയിലെ പ്രേംനസീറാവാനായിരുന്നു.
നമുക്കൊരുത്തി വരാനുണ്ടോ എന്നോര്‍ത്തതും
കല്ലായിക്കടവത്തെ പതിനാലാം രാവില്‍
മരത്തിലെ പ്രേംനസീറായി നമ്മള്‍.
ഒതുക്കത്തിലൊരു കഥപറഞ്ഞാല്‍
വന്നവളേം പോയവളേം
കണ്ടവളേം കാണാത്തവളേം
പ്രേമിച്ചതും മോഹിച്ചതും
നേടിയതും കൈവിട്ടതും
പ്രേംനസീറായിട്ടു തന്നെ.
അതല്ലാതായപ്പോഴോ,
ഒരവളുമാരും പിന്നെ തിരിഞ്ഞു നോക്കീമില്ല.
തിരിഞ്ഞു നോക്കിയോളുമാരെ നമ്മളൊട്ടു കണ്ടതുമില്ല.

നമ്മളപ്പം ബല്ലാണ്ടങ്ങ്‌ സന്യസിച്ചീര്ന്നല്ലോ.
നമ്മളപ്പം ബല്ലാണ്ടങ്ങ്‌ സന്യസിച്ചീര്ന്നല്ലോ.

No comments:

Post a Comment