തലമുറകളുടെ
ശാപം ഘനീഭവിച്ചാണ് അയാളൊരു
ഭ്രാന്തനായതെന്നു കുട്ടിക്കാലത്ത്
കേട്ടിരുന്നു.
എല്ലം
നശിച്ചു നനാവിധമായപ്പോള്‍
ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍
ചങ്ങലയില്‍ ബന്ധിതനായി
ഇടക്കൊരാര്‍ത്ത നാദമായി
ചിലപ്പോഴൊരു കലമ്പലായി
കേള്‍ക്കാമായിരുന്നു അയാളെ.
ഊര് തെണ്ടി
തിരിച്ചു വന്ന അനന്തരവന്‍
ഒരുനാള്‍ ആയാളെ സ്വതന്ത്രനാക്കി.
നാട്ടുവഴികള്‍
പിന്നിട്ടു അയാള്‍ ഓടിമറയുകയായിരുന്നു.
ഉന്മാദിയായ
പ്രവാചകനെ പോലെ അയാള്‍
മലകളിലേക്ക് കയറിപ്പോയി.
അവിടെ
അയാള്‍ക്ക് കഠിനമുഖനായ
ഒരാദിമ ദൈവത്തിന്റെ
സ്പര്‍ശമുണ്ടായിക്കാണണം.
ഒന്ന്
തീര്‍ച്ചയാണ്: പിന്നീടൊരിക്കലും
അയാള്‍ തിരിച്ചു വന്നില്ല.
ചിതല്‍പ്പുറ്റുപോലെ
മൗനിയായ അനന്തിരവന്‍ കുറെ
കാലം ഞങ്ങളുടെ കുട്ടിക്കാലത്തിന്റെ
പാട വരമ്പത്തും മേടുകളുടെ
തുറസ്സിലും കാണപ്പെട്ടിരുന്നു.
പിന്നെ ഒരു
നാള്‍ വന്നത് പോലെ അയാള്‍
അപ്രത്യക്ഷനായി.
ആരോടുമൊന്നും
പറയ്യാതെ, ആരോടുമൊന്നും
ചോദിക്കാതെ. ആള്‍പ്പെരുമാറ്റമില്ലാതെ
കിടന്ന വിശാലമായ പുരയിടവും
തകര്‍ന്നടിഞ്ഞ വലിയ വീടും
പിന്നെയൊരു പ്രേതകഥാപരിസരമായി.
അടിയോരോട്
ക്രൂരതയ്ക്ക് പേരുകേട്ട
താവഴിയായിരുന്നു അതെന്നു
കേട്ടിരുന്നു. അയാള്‍ക്ക്
ഭ്രാന്തു വന്നതു കുളത്തില്‍
ചാടി ആത്മഹത്യ ചെയ്ത ഗര്‍ഭിണിയായ
അടിയാത്തിപ്പെണ്ണിന്റെ ശാപം
മൂലമാണെന്നും, അതല്ല
ഭ്രാന്ത് അവരുടെ താവഴിയില്‍
തന്നെ ഉണ്ടായിരുന്നതാണെന്നുമൊക്കെ
പലതും പറഞ്ഞു കേട്ടിരുന്നു.
എന്തായാലും
മനസ്സിന്റെ താളപ്പിഴകളും
കര്‍മ്മ ശാപങ്ങളുമൊക്കെ
ചെറുപ്പത്തിലേ ചിന്താവിഷയമാക്കുന്നതില്‍,
അതിന്റെ
ആഴവും പരപ്പുമൊന്നുമറിയാതെത്തന്നെ
അതെ കുറിച്ച് അസ്വസ്തനാവുന്നതില്‍
ഈ ഓര്‍മ്മയ്ക്ക് പങ്കുണ്ടായിരുന്നു.
പില്‍ക്കാലത്ത്
ഈ ഓര്‍മ്മ ഏറെ ശക്തമായി
തിരയിളക്കം നടത്തിയത് പത്മ
രാജന്റെ തൂവാനത്തുമ്പികളിലെ
ഭ്രാന്തന്റെ കരച്ചിലും ആ
മുറിവനുഭവത്തെ കുറിച്ച്
ക്ലാരയുടെ വാക്കുകളും
ചേര്‍ന്നപ്പോഴാണ് .
കലുഷമായ
ജീവിത സന്ധികളും ദുരൂഹമായ
അലച്ചിലുകളും തമ്മിലുള്ള
ബന്ധത്തെകുറിച്ചും വായനാനുഭവങ്ങളുടെ
ധൈഷണിക ബോധ്യങ്ങള്‍ക്ക്
മുമ്പെ അബോധത്തിലെങ്കിലും
അറിഞ്ഞതും ഈ കുട്ടിക്കാലത്തിലൂടെയാവണം.
വേട്ടയാടുന്ന
മറ്റൊരു കരച്ചിലിന്റെ ഓര്‍മ്മ
ഒരു മന്ദബുദ്ധിയുടെതാണ്.
പ്രായം
നിര്‍ണ്ണയിക്കാനാവാത്ത
തടിച്ചു കൊഴുത്ത ശരീരം.
തൂങ്ങിയ
കവിളുകളും തടിച്ച ചുണ്ടുകളും
ചെറിയ തലയും. വൃത്തിഹീനം.
കണ്ണില്‍
നിന്നും മൂക്കില്‍ നിന്നും
വായില്‍ നിന്നുമൊക്കെ എപ്പോഴും
നീരൊഴുകിക്കൊണ്ടിരിക്കും.
ഒരേ
ഇരുപ്പിരിക്കും വീടിന്റെ
തിണ്ണയില്‍. സ്വതേ
വേണ്ടത്ര വിവേകമില്ലാത്ത
ഉമ്മ ഭക്ഷണം ഒക്കെ കൊടുക്കും.
ഉപ്പയ്ക്ക്
രണ്ടു പേരെയും കണ്ടു കൂടാ.
ശല്യവുമായിരുന്നു
അയാള്‍ക്കവര്‍. താരതമ്യേന
സുമുഖനായിരുന്ന അയാള്‍ക്ക്
വേറൊരു ബന്ധമുണ്ടായിരുന്നു.
മകനും
ഭാര്യയും ഒന്നൊഴിഞ്ഞു കിട്ടാന്‍
അയാള്‍ ആഗ്രഹിച്ചു കാണണം.
വീട്ടാവശ്യത്തിനോ
മറ്റോ ഉമ്മ വെളിയില്‍ പോവുന്ന
സമയത്ത് വിശപ്പനുഭവപ്പെട്ടാല്‍
അവന്‍ ഉപദ്രവകാരിയാവും.
കണ്ണില്‍
കണ്ടതൊക്കെ എടുത്തെറിഞ്ഞും
മനസ്സിലാവാത്ത പരുക്കന്‍
ശബ്ദത്തില്‍ അലറിവിളിച്ചും
ആകെ ബഹളമാവും. ഇത്തരം
സന്ദര്‍ഭങ്ങളിലാണ് ഉപ്പ
തന്റെ കലിപ്പ് മുഴുവനും
തീര്‍ക്കുക. ജന്മ
പാപം തീര്‍ക്കുന്നത് പോലെ
അയാള്‍ അവനെ വടിയെടുത്തു
പ്രഹരിക്കാന്‍ തുടങ്ങും.
അപ്പോള്‍
വല്ലാത്തൊരു വികൃതവും
ഭീഭത്സവുമായ ശബ്ദത്തില്‍
അവന്‍ അമറാന്‍ തുടങ്ങും,
കരച്ചിലോ
അലര്‍ച്ചയോ എന്ന് തിരിച്ചറിയാന്‍
വയ്യാത്ത രീതിയില്‍.
കുട്ടികളൊക്കെ
പേടിച്ചു പോവുന്ന ഒരു രംഗവും
ശബ്ദവുമായിരുന്നു അത്.
പില്‍ക്കാലത്ത്
ഞാനാലോചിച്ചിട്ടുണ്ട്
ഒരാള്‍ക്ക് ലഭിക്കാവുന്ന
ഏറ്റവും വലിയ ജീവിത ശാപം മരണം
സ്വയം വരിക്കേണ്ടുന്ന
സാഹചര്യമുണ്ടാവലല്ല,
മറിച്ചു
അതിനു പോലും വയ്യാത്ത
സാഹചര്യങ്ങളില്‍ പെട്ട്
പോവലാണെന്ന്. മരിക്കാന്‍
പോലും സ്വതന്ത്ര്യമില്ലാതാവുക.
ഞാന്‍
മരിച്ചാല്‍ പിന്നെ ഈ ജീവനെ
എന്ത് ചെയ്യും എന്ന ചോദ്യത്തിന്
മുന്നില്‍ പകച്ചു പോവുക.
ആ ഉമ്മയ്ക്ക്
ഏതായാലും അത് വേണ്ടി വന്നില്ല.
ഒരു നാള്‍
ഉമ്മയെ തിരഞ്ഞു പുറത്തിറങ്ങി
റോട്ടിലെത്തിയ അവന്‍ വളവുതിരിഞ്ഞു
കടന്നു വന്ന ഏതോ വാഹനമിടിച്ച്
മരിച്ചു, ഒരു
ചെറിയ കരച്ചില്‍ പോലുമില്ലാതെ.
നഷ്ടപരിഹാരക്കേസില്‍
മാത്രം ഉപ്പ സജ്ജീവമായി അവകാശ
വാദമുന്നയിച്ചത് നാട്ടുമ്പുറത്തെ
അടക്കിപ്പിടിച്ച സംസാരമായിരുന്നത്
ഓര്‍ക്കുന്നു.
ഓര്‍മ്മകളില്‍
തങ്ങി നില്‍ക്കുമ്മ മറ്റൊരു
വിലാപ സ്മൃതി ഒരമ്മാവന്റേതാണ്.
അവിവാഹിതന്‍,
കാസ രോഗി.
അതി കഠിനമായ
വയറുവേദനക്കാരനും..
പ്രായമായ
ഉമ്മയും വിവാഹ മോചിതയായ
കുട്ടികളില്ലാത്ത പെങ്ങളും.
ഭൂസ്വത്തൊക്കെയുണ്ട്.
എട്ടൊമ്പത്
മൈലുകള്‍ അകലെയുള്ള
പെരിന്തല്‍മണ്ണയിലെ ആയുര്‍വേദ
ധര്‍മ്മാശുപത്രിയില്‍ പോയി
കഷായവും മരുന്നുമൊക്കെയായി
വരുന്ന അമ്മാവന്‍റെ ദൈന്യ
രൂപം ഒരു പതിവ് കാഴ്ചയായിരുന്നു.
എപ്പോഴും
അസ്വാസ്ഥ്യങ്ങള്‍ നുരഞ്ഞുകൊണ്ടിരുന്ന
ഗാര്‍ഹികാന്തരീക്ഷത്തില്‍
അംഗങ്ങളുടെ ശാപവാക്കുകളും
പരസ്പരമുള്ള കുത്തുവാക്കുകളുമൊക്കെ
എപ്പോഴും മുഴങ്ങിക്കേള്‍ക്കുമായിരുന്നു.
എന്നാല്‍
സഹിക്കാനാവാത്തത് രാത്രികാലങ്ങളില്‍
അള്‍സറിന്റെ പാരമ്യത്തില്‍
അമ്മാവന്റെ നിലവിളിയായിരുന്നു.
രാവിന്റെ
നിശ്ശബ്ദത ഭേദിച്ച് ആ വിളി
അങ്ങനെ ഉയരും. അയാള്‍
വിളിച്ചു കൊണ്ടിരുന്ന അല്ലാഹു
പക്ഷെ ഒരുപാടൊരുപാട് വൈകിയാണ്
അത് ചെവിക്കൊള്ളാന്‍ തയ്യാറായത്.
അത് വരെയും
വല്ലാത്തൊരു നരകമാണ് ആ പാവം
ജീവിച്ചു തീര്‍ത്തത്.
പില്‍ക്കാലത്ത്
യൗവനാരംഭത്തില്‍ തന്നെ സ്വയം
അള്‍സറിന്റെ പിടിയിലമര്‍ന്നപ്പോള്‍
അമ്മാവന്റെ മുഖമായിരുന്നു
ആത്മഹത്യാപ്രേരണ പോലെ ഏറ്റവും
ഭീഷണിപ്പെടുത്തിയത് .
അങ്ങനെ
സ്വയം ഒരു ഭാരമാകുന്ന അവസ്ഥ
വന്നാല്‍ പിന്നെ മടിച്ചു
നില്‍ക്കരുതെന്ന് സ്വയം
ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു
എപ്പോഴും. പക്ഷെ,
രാപ്പാതി
കഴിഞ്ഞു വേദനയുടെ കൊടുങ്കാറ്റടിക്കാന്‍
തുടങ്ങുമ്പോള്‍ കൂടെ
ഉണര്‍ന്നിരിക്കാനും ഇളം
ചൂടോടെ നേരിയ പാല്‍ച്ചായയുണ്ടാക്കിത്തന്ന്
വേദന ശമിപ്പിക്കാനും
ഉമ്മയുണ്ടായിരുന്നല്ലോ.
ഇന്ന്
ആ പ്രശ്നത്തില്‍ നിന്നൊക്കെ
മുക്തി നേടി പതിറ്റാണ്ടുകള്‍
പിന്നിട്ടിട്ടും രാപ്പാതി
കഴിഞ്ഞു പലപ്പോഴും ഉണര്‍ന്നു
അസ്വസ്ഥനാവുന്നു.
പ്രാര്‍ത്ഥനയുടെ
തൂവല്‍സ്പര്‍ശത്തിനായി
വ്യര്‍ത്ഥം പരതുന്നു.
അപ്പോഴൊക്കെയും
പിറക്കാതെ പോയവന്റെ ശാപം
പേറുന്ന പ്രാകൃതനായ
ഒരശ്വത്ഥാമാവിനെയും,
ലോറിക്കടിപ്പെട്ടമര്‍ന്നു
പോയ പുറത്തു വരാത്ത നിലവിളിയിലൊടുങ്ങിയ
ഒരു പാഴ് ജന്മത്തെയും വേദനയുടെ
കടലാഴങ്ങളില്‍ മരിക്കാതെ
മരിച്ച ഒരു സാത്വികനെയും
ഓര്‍ത്ത് പോവുന്നു.
എത്ര പേലവമായ,
മുടിനാരിഴ
വ്യത്യാസത്തിലാണ് നമ്മളൊക്കെയും
സുരക്ഷിതരാവുന്നതെന്ന്
വെറുതെ വേദാന്തിയാവുന്നു.
No comments:
Post a Comment