Featured Post

Wednesday, May 14, 2014

കാവ് തീണ്ടരുതെന്നു തന്നെ.



മലയാളം പഠിപ്പിക്കുന്ന
നാരായണന്‍ മാഷിന്
ചങ്ങമ്പുഴ ഒരു ലഹരിയാണ്.
എന്തു പറഞ്ഞു തുടങ്ങിയാലും
അതിങ്ങനെയെത്തും:
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി...
എട്ട് ബി-യില്‍ കവിത ചൊല്ലുമ്പോള്‍
മാഷൊരു നോട്ടമെറിയും.
മൂന്നാമത്തെ ബെഞ്ചിലെ സുഹറക്കും
തൊട്ടടുത്ത വനജക്കും
ഉള്ളിലൊരു കിടിലമുണ്ടാവും.
വനജയുടെ ഇടതു കാല്‍
സുഹറയുടെ വലതു കാലില്‍
ആരുമറിയാതെ ഒന്നമരും.
മുഖം കുനിഞ്ഞു പോവും രണ്ടു പേര്‍ക്കും.
ഒമ്പത് എ- യിലെ ലിസാ തോമസും
പത്ത് എ-യിലെ നസീമയും
അതങ്ങനെത്തന്നെയെന്നു
ഇരുവരും കണ്ടതാണ്.
അതിനപ്പുറവും അവര്‍ക്കറിയാം:
ചൂളിയിരിപ്പുണ്ട്, സ്കൂളിലെങ്ങും
വേറെയും വേറെയും സുഹറമാരും വനജമാരും.
ഇലച്ചാര്‍ത്തുകളുടെ കാവ്യ ഭംഗി
അപ്പടി ഒപ്പിയെടുത്തതാണല്ലോ
പള്ളിക്കൂടത്തിനു പിന്നിലെ കാവ്.
നാരായണന്‍ മാഷ്‌ മാത്രമല്ലല്ലോ
പ്രകൃതി ഭംഗിയുടെ ആരാധകര്‍.

ഒഴുകിപ്പടരുന്ന രക്തമായി
ഹരിതഭംഗിക്കൊരു നിറം മാറ്റമുണ്ടെന്ന്
പറക്കമുറ്റാത്ത പെണ്‍കുഞ്ഞുങ്ങള്‍.




No comments:

Post a Comment