Featured Post

Wednesday, May 21, 2014

ഓര്‍മ്മകളുടെ തകരപ്പെട്ടികള്‍.





                തട്ടുമ്പുറത്തെ പഴയ പെട്ടിയില്‍
                മുത്തച്ഛന്റെ ഓര്‍മ്മസാക്ഷ്യങ്ങളുണ്ട്
                പ്രണയ ഭംഗം കൊണ്ട് മുറിവേറ്റത്രേ
                മുത്തച്ഛന്‍ നാട് വിട്ടത്
                കുപ്പമാടത്തിലെ പെണ്ണിനെ
                പടികയറ്റരുതെന്നു വിലക്കിയത്രേ
                തറവാട്ടു കാരണവന്മാര്‍.
                ഒരുമിച്ചു നാടുവിടാന്‍ കാത്ത നാളില്‍
                അവളുടച്ചന്‍ കാലു പിടിച്ചു:
                തമ്പ്രാന്‍ പൊറുക്കണം,
                അട്യെങ്ങള് ജീവിച്ചോട്ടെ.
                ഒറ്റയ്ക്ക് യാത്രതിരിക്കുമ്പോള്‍
                ഇങ്ങിനിയില്ലെന്നു മുത്തച്ഛന്‍
                ഉള്ളിലൊരു വാക്കുരുവിട്ടു.
                അന്ന്, അമ്മ മാത്രം
                മകന്റെ നെറുകെയില്‍ മുത്തി.
                നീയടുത്തുവേണം കണ്ണടക്കുമ്പോള്‍.

                നേരും നെറിയുള്ളൊരു കാലത്ത്
                നട്ടെല്ലുള്ളവര്‍ക്കൊപ്പം നടന്നത്രേ
                മുത്തച്ഛന്‍ ധിക്കാരിയായത്.
                മോഹന്‍ ദാസ്‌ ഖരം ചന്ദിലേറെ
                മറാത്താ മണ്ണിലെ ജ്യോതി റാവു ഫൂലെ*
                മുത്തച്ഛന്റെ മഹാത്മയായി.
                പെരിയാറുടെ** ദ്രാവിഡ വീര്യം
                മുത്തച്ഛന് ആവേശമായി.
                മദിരാശി പട്ടണം
                മുത്തച്ഛന് അമ്മവീടായി.
                എം. ജി. ആറിനു*** വെടിയേറ്റപ്പോള്‍******
                മുത്തച്ഛന്‍ പനിച്ചു പൊള്ളി.

                എന്നിട്ടെന്തേ സ്മാരകങ്ങളില്ലാഞ്ഞു ?
                അതിനു നേതാവായിരുന്നില്ലല്ലോന്ന്
                മുത്തശ്ശി ചിരിച്ചതോര്‍ക്കുന്നു.
                എന്നിട്ട് പിന്നെന്തേ ഒറ്റക്കായി?
                മുത്തശ്ശി വീണ്ടും മൗനിയാവുന്നു:

                മദിരാശിയില്‍ നിന്നും ഒരു വണ്ടി
                ചെന്നൈയിലേക്ക് പുറപ്പെടുമ്പോള്‍
                പെരിയോര്‍ ഇറങ്ങിപ്പോവുകയും
                കുറിയോര്‍ ഇടം പിടിക്കുകയും ചെയ്യുന്നു.
        



*ജ്യോതി റാവു ഫൂലെ / മഹാത്മാ ഫൂലെ (1827-1890). ജാതീയതക്കും ബ്രാഹ്മണിക്കല്‍ ആധിപത്യത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത മറാത്ത വിമോചന നായകന്‍. സ്ത്രീ വിമോചനം, വിധവകളുടെ പുനരധിവാസം, തൊട്ടുകൂടായ്മക്കെതിരിലുള്ള നിലപാടുകള്‍ തുടങ്ങിയ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.
**പെരിയാര്‍ ഇ. വി. രാമസ്വാമി നായ്ക്കര്‍(1879- 1973).  തെന്നിന്ത്യന്‍ രാഷ്ട്രീയസ്വത്വത്തിന്റെ തനത് ദ്രാവിഡത്തനിമയുടെ നായകന്‍.  ജാതീയതക്കും അന്ധ വിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത പോരാളി.
*** 1967 ജനുവരി പന്ത്രണ്ടിന് എം. ആര്‍ . രാധ എം. ജി. ആറിനെ വെടി വെച്ച സംഭവം. 

No comments:

Post a Comment