Featured Post

Thursday, April 30, 2015

വെളിച്ചപ്പാടിന്റെ മരണം




നിറകൊണ്ട പാതിരാക്കും
വേലുവേട്ടന് വെളിപാടുണ്ടാവും.
ഉറഞ്ഞു തുള്ളി നാട് വിറപ്പിക്കും.
മാവേലിക്കാലത്തിന്റെ ചാത്തമൂട്ടിന്
ഭൂമി മലയാളം മുഴവന്‍ ഉറക്കമുണരും.
കമ്പിളിപ്പുതപ്പിനകത്ത്
മുത്തശ്ശിയോട് പറ്റിച്ചേര്‍ന്ന്
കൊച്ചുമോന്‍ പേടിച്ചു വിറക്കും.
ദാഹം മൂത്ത പിതൃക്കളെ ച്ചൊല്ലി
ഗ്രാമ വയോധികരാധി കൊള്ളും.
പിഴച്ചു പോയതിനു
പെടുമരണപ്പെട്ടോളെ പ്രതി
ആണുങ്ങളോരോ മന്ത്രം ജപിക്കും.
കൂടോത്രം കൊണ്ട് കുലം മുടിച്ചവര്‍
കുട്ടിച്ചാത്തനെ മനസ്സില്‍ ഭജിക്കും.

ഉറഞ്ഞു തുള്ളുമ്പോള്‍
ഇന്നതേ പറയൂ എന്നില്ല വേലുവേട്ടന്
ദുര്‍മ്മരണപ്പെട്ടോന്റെ തേങ്ങലും
ആഭിജാരക്കാരന്റെ കുന്നായ്മയും
വേലുവേട്ടന്‍ വിളിച്ചു പറയും.
മുജ്ജന്മ ശാപത്തിനു മുക്തി തേടി
മൂര്‍ത്തികളെ ചൊല്ലിയുണര്‍ത്തും.
അപസ്മാരം തുള്ളുന്ന പെമ്പ്രന്നോളെ
ഗന്ധര്‍വ സേവക്ക് തൊലിയുരിക്കും
തറവാട്ടമ്മയുടെ ഒളി സേവയും
പത്തായപ്പുരയിലെ വളകിലുക്കവും
അങ്ങനെയങ്ങനെ നാട്ടാരറിയും.

സംസാര സാഗരം കടന്നവരോ,
അവര്‍, മിത ഭാഷികള്‍.
ഉറഞ്ഞു തുള്ളിവിസ്തരിക്കുമ്പോള്‍ മാത്രമാണ്
അവരുടെ സങ്കടങ്ങള്‍
ആഴങ്ങള്‍ വെളിപ്പെടുത്തുക..

വേലുവേട്ടന്‍ പോയപ്പോഴോ
മരിച്ചവര്‍ ഞങ്ങളോട് മിണ്ടാതായി.

No comments:

Post a Comment