Featured Post

Thursday, August 4, 2016

Written in Tears by Arupa Patangia Kalita

മലയോരങ്ങളില്‍ തീപടരുമ്പോള്‍

സമകാലീന ആസാമീസ് സാഹിത്യത്തിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നാണ് അരൂപ പതജ്ഞിയ കലീതയുടേത്. 2014-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പടെ അനേകം പുരസ്കാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്എഴുത്തിന്റെ കാര്യത്തില്‍ സാമാന്യേന ധാരാളിയായ കലീതയുടെഅക്കാദമി പുരസ്കാരം ലഭിച്ച ശേഷം ആദ്യം പുറത്തിറങ്ങിയ കൃതിയാണ് പ്രസിദ്ധ വിവര്‍ത്തക രഞ്ചിത ബിശ്വാസ് മൊഴിമാറ്റം ചെയ്ത 'കണ്ണീരില്‍ എഴുതപ്പെട്ടത്എന്ന സമാഹാരംപുസ്തകത്തിലെ കഥകള്‍ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ ഭീകരതയുടെ അടിയൊഴുക്കുകള്‍ പരിശോധിക്കുന്നുആഭ്യന്തര അസ്വാസ്ഥ്യങ്ങള്‍ ആസാമിന്റെ ഫലഭൂയിഷ്ട മേഖലകളില്‍ ഉയര്‍ത്തുന്ന സുരക്ഷിതത്വപ്രശ്നം സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെടുന്നവരുടെവിശേഷിച്ചും ആസാമീസ് സ്ത്രീത്വത്തിന്റെയും ഇളം തലമുറയുടെയും കാഴ്ചപ്പാടില്‍ അവര്‍ അവതരിപ്പിക്കുന്നു. വീട്ടുവേലക്കാര്‍നവ വധുക്കള്‍നെയ്ത്തുകാര്‍കച്ചവട സ്ഥാപനങ്ങളിലെ സ്ത്രീത്തൊഴിലാളികള്‍ തുടങ്ങിയവരാണ് അവരുടെ കഥാപാത്രങ്ങള്‍എന്നാല്‍ ഫെമിനിസ്റ്റ് എന്ന ആശയത്തെ എഴുത്തിന്റെ വിശാല മേഖലയില്‍ വേറിട്ടുകാണേണ്ടതില്ല എന്നതാണ് അവരുടെ നിലപാട്.

 

മൂന്നു നോവലെറ്റുകളും അഞ്ചു കഥകളുമടങ്ങിയ പുസ്തകത്തിലെ രചനകളെല്ലാം തന്റെ കാലത്തോട് സുധീരം പ്രതികരിക്കുന്ന എഴുത്തുകാരിയെ കാണിച്ചു തരുന്നു. 'കണ്ണാടിയിലെ മുഖംഎന്ന ലഘുനോവലില്‍ സുദീര്‍ഘമായി ഉദ്ധരിക്കുന്ന ടോണി മോറിസന്റെ 'കരിനീലക്കണ്ണി'(Bluest Eye)ലെ പോലെ തീക്ഷ്ണാനുഭവങ്ങളോട് താദാത്മ്യപ്പെടുന്ന എഴുത്തുകാരെ കുറിച്ച് ആഖ്യാതാവായ പ്രധാന കഥാപാത്രം നിരീക്ഷിക്കുന്നുണ്ട്:

അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഒരാള്‍ എന്തുമാത്രം വേദനയിലൂടെ കടന്നു പോകേണ്ടിവരുമെന്നു ഞാന്‍ അത്ഭുതപെട്ടുരചയിതാവിന്റെ തൂലികനൂറ്റാണ്ടുകളായി കുമിഞ്ഞുകൂടുന്ന വേദനയും വെറുപ്പും പ്രകാശിപ്പിക്കുന്നു.” 

ആസാമിന്റ കലാപനാളുകളായിരുന്ന എഴുപതുകളുടെ ഒടുവിലും എമ്പതുകളുടെ തുടക്കത്തിലും ഉള്ള കാലത്തെ അനധികൃത ബംഗ്ലാദേശി കുടിയേറ്റത്തിനെതിരായ കലാപംവളരെ വേഗം കടിഞ്ഞാണില്ലാത്ത ആക്രമണോത്സുകതക്കും ഹിംസാത്മകതക്കും ഇടുങ്ങിയ പ്രാദേശികതയായി രൂപം മാറിയ ദേശീയതക്കും വഴിമാറിയ വിപര്യയത്തോടുള്ള തീക്ഷ്ണ പ്രതികരണമാണ് കലീതയുടെ രചനകള്‍ആസാമീസ് സ്വത്വത്തിനായുള്ള പോരാട്ടം വെറും വൈകാരിക വിസ്ഫോടനങ്ങളായി തരം താഴുന്നതിനോടുള്ള വിയോജിപ്പാണ് താന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് എഴുത്തുകാരി വ്യക്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ തുല്യമായ വിതരണവും അധീശത്വത്തിനു പകരം ജനാധിപത്യ മൂല്യങ്ങളുടെ സംസ്ഥാപനവും മാത്രമേ നിലവിലെ ഹിംസാത്മകത അവസാനിപ്പിക്കൂ എന്ന് അവര്‍ നിരീക്ഷിക്കുന്നുആ അര്‍ഥത്തില്‍ സമാഹാരത്തിലെ ഏറ്റവും ആത്മകഥാംശമുള്ള കഥ കലാപത്തിന്‍റെ അടിസ്ഥാന കാരണങ്ങളോട് യോജിക്കുമ്പോഴും കലാപകാരികളുടെ ഹിംസാത്മകവും ആക്രമണോത്സുകവുമായ സര്‍വ്വാധിപത്യ രീതികളോട് വിയോജിക്കുന്ന ബുദ്ധിജീവികള്‍ നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ ചിത്രീകരിക്കുന്ന "സുരഭി ബറുവയും കുളമ്പടികളുടെ താളവുംഎന്നതാണ്ഇടതു സഹായാത്രികനെങ്കിലും ഒരു കണ്ണ് വിലയായി നല്‍കേണ്ടിവരുന്ന ചരിത്രകാരന്‍ ഡോക്റ്റര്‍ ബോര്‍ദോലോയ്വിരലുകള്‍ മുറിച്ചുമാറ്റപ്പെടുന്ന യുവചിത്രകാരന്‍എന്നിവരെപ്പോലെ ഭീകരരുടെ ഭീഷണി മൂലം നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവരുന്ന കോളേജ് അധ്യാപികയായ സുരഭി ബറുവയും സ്വതന്ത്ര ചിന്താഗതിയുള്ള മനുഷ്യര്‍ ഭ്രാന്തമായ ആള്‍ക്കൂട്ട വികാരങ്ങളുടെ പ്രചണ്ഡമായ തള്ളിച്ചയില്‍ നിസ്സഹായരായിപ്പോവുന്നതിന്റെ പ്രതീകമാണ്.

അവര്‍ കാര്യങ്ങളെ സ്തോഭരഹിതമായി വിലയിരുത്താന്‍ ഇഷ്ടപ്പെട്ട ഒരു സ്ത്രീയായിരുന്നു, അതുകൊണ്ട് അവര്‍ക്ക് വികാരാവേശത്തിന്റെ വേലിയേറ്റത്തിനൊപ്പം നീങ്ങാനായില്ല. അവര്‍ ആസാം കലാപങ്ങള്‍ക്കെതിരെ നിലക്കൊണ്ട ചുരുക്കം ചിലരില്‍ ഒരാളായിത്തീര്‍ന്നു. എല്ലാത്തിനെയും കീഴടക്കുന്ന ഈ വൈകാരിക സമീപനം ശക്തമായ ഒരു ആസാമീസ് ദേശീയ ബോധം ഉണ്ടാക്കിയെടുക്കുന്നതിനു തടസ്സമാവും എന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അവര്‍ ചില ലേഖനങ്ങള്‍ എഴുതി... അവ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നു... മാഗസിന്‍ പരസ്യമായി ചുട്ടെരിക്കപ്പെടുകയും അവരുടെ കോലം കത്തിക്കപ്പെടുകയും ചെയ്തുഅവര്‍ക്ക് ഏതാണ്ട് ഭ്രഷ്ട് കല്പിക്കപ്പെട്ടു.”

 

ഒരു യുവാവ് പ്രാദേശിക ഒളിപ്പോരാളികളോട് ചേരുന്നതോടെ എങ്ങനെയാണ് കുടുംബം അതിനു വില നല്‍കേണ്ടി വരുന്നത് എന്നാണ് ആദ്യ നെവലെറ്റ് 'അരുണിമയുടെ മാതൃദേശംപരിശോധിക്കുന്നത്നവവധുവായി ഭര്‍തൃ വീട്ടിലെത്തുന്ന അരുണിമതന്റെ ഭര്‍തൃ സഹോദരന്റെ പെരുമാറ്റത്തില്‍ അസാധാരണത്വം കണ്ടെത്തുന്നു. കലാപകാരികളുമായുള്ള അയാളുടെ ബന്ധം വെളിവാകുന്നതോടെ നിയമവും സമൂഹവും ഒരുപോലെ കുടുംബത്തെ വേട്ടയാടുന്നുഅരുണിമയുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കപ്പെടുന്ന ഇതിവൃത്തംകലാപം അധിനിവേശം നടത്തുന്നതോടെ സന്തുഷ്ടമായ കുടുംബ ജീവിതം പടിപടിയായി തകര്‍ന്നു പോകുന്നത് ചിത്രീകരിക്കുന്നു. രണ്ടാമത്തെ നോവലെറ്റ് "സുവര്‍ണ്ണ നെല്ലിന്റെ അഭിശപ്ത വയലുകള്‍ ", പുസ്തകത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നായ മൈനാവോ എന്ന യുവതിയുടെ കാഴ്ചപ്പാടില്‍മാനവികത വറ്റിയ നഗരജീവിതവും മലയോര ഗ്രാമജീവിതത്തിന്റെ ദുര്‍ബ്ബലമായ ചെറുത്തുനില്‍പ്പും തമ്മിലുള്ള ദുരന്തപൂര്‍ണ്ണമായ സംഘര്‍ഷം അവതരിപ്പിക്കുന്നുകളിക്കൂട്ടുകാരനെ ഭര്‍ത്താവായിക്കിട്ടുകയും ദരിദ്രമെങ്കിലും സന്തുഷ്ടമായ ജീവിതം നയിക്കുകയും ചെയ്യുന്ന മൈനാവോഅലാരിയുടെ ജോലിസ്ഥലമായ ഡല്‍ഹിയിലേക്ക് താമസം മാറാന്‍ നിര്‍ബന്ധിതയാവുന്നതോടെ ശാരീരികമാനസിക അനാരോഗ്യത്തിലേക്ക് വഴുതിവീഴുന്നുരണ്ടാമത്തെ കുഞ്ഞ് ചാപ്പിള്ളയായിത്തീരുന്നതോടെ കടുത്ത വിഷാദരോഗത്തിനടിമയാകുന്ന മൈനാവോനഗര ജീവിതത്തിലെ കണ്ണില്‍ ചോരയില്ലാത്ത യാന്ത്രികതക്ക് സാക്ഷിയാവുകയും സ്ത്രീധനപീഡനത്തെ തുടര്‍ന്നു താന്‍ അഭയം നല്‍കാന്‍ വൃഥാ ശ്രമിച്ച പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ ജഡം കാണാന്‍ ഇടയാവുകയും ചെയ്യുന്നതോടെ അവളുടെ ജീവിതം ഭീഷണമാം വിധം താളം തെറ്റുന്നു. ഡല്‍ഹിവാസം അവളെ ഒരുനിലക്കും തിരിച്ചുകൊണ്ടുവരില്ല എന്ന് വ്യക്തമാകുന്നതോടെ നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടുംബം പക്ഷെതിരികെയെത്തുക കലാപകാരികളെ നേരിടാനെത്തി നിസ്സഹായരായ ദേശവാസികളുടെ സാധാരണജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന സൈനികരുടെയും താങ്ങാനാവാത്ത സാമ്പത്തിക വിഹിതം 'സംരക്ഷണ'പ്പണം ആയി നല്‍കാന്‍ അന്ത്യശാസനം നല്‍കുന്ന കലാപകാരികളുടെ ഭീഷണിയിലേക്കുമാണ്വീണ്ടുമൊരു പാലായനത്തിനു നിര്‍ബന്ധിതരാവുന്നതിന്റെ ഭാഗമായി മൈനാവോയെ മരുന്ന് നല്‍കി മയക്കിക്കിടത്തി കുടുംബം യാത്രക്ക് തയ്യാറെടുക്കുന്നു.

രണ്ടാനമ്മയായ ഭര്‍തൃമാതാവ് താഴെയിരുന്നു കരയാന്‍ തുടങ്ങിമൈനാവോ മുറിവേറ്റ പക്ഷിയെപ്പോലെ അവിടെ കിടന്നിരുന്നുഅവരുടെ ഹൃദയം മികച്ച തുന്നല്‍ക്കാരിയായിരുന്ന, മനോഹരമായി പാടുമായിരുന്ന ആ അനാഥ പെണ്‍കുട്ടിക്കു വേണ്ടി വേദനിച്ചുഅവളുടെ സുന്ദര മുഖംമറ്റുള്ളവരുടെ ദുഃഖങ്ങളില്‍ ഹൃദയം ഉരുകുന്ന പ്രകൃതംസ്ത്രീകള്‍ അവള്‍ക്കു ചുറ്റിലും ഇരുന്നു വിലപിച്ചു.”

 

കലാപകാരണമായ സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ സൈനിക അതിക്രമങ്ങള്‍ ഉളവാക്കുന്ന തീവ്ര പ്രാദേശിക ചിന്തയുടെ ക്രൌര്യവും ദുരന്തവും ഏറ്റവും ശക്തമായി ആവിഷകരിക്കപ്പെടുന്നത് 'കണ്ണാടിയിലെ മുഖംഎന്ന നോവലെറ്റിലാണ്. 1967 എന്ന് കഥാകാലം നിര്‍ണ്ണയിക്കുന്ന ഈ കഥപ്രഥമവ്യക്തിക (first person) ആഖ്യാനത്തിന്റെ രീതിയിലാണ് അവതരിപ്പിക്കുന്നത്‌വടക്ക് കിഴക്കന്‍ അതിര്‍ത്തി ദേശങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു ക്രിസ്ത്യന്‍ മിഷനറി സ്കൂളിലെ ഏക ആസാമീസ് പെണ്‍കുട്ടിയും ഹിന്ദു പെണ്‍കുട്ടിയുമാണ് ആഖ്യാതാവ്എപ്പോഴും തുള്ളിനടക്കുന്ന പ്രകൃതം അവള്‍ക്ക് 'കുഞ്ഞിക്കുരുവിഎന്ന വിളിപ്പേര് നല്‍കിയിട്ടുണ്ട്സദാ മൗനിയായ സുംഗ് മില എന്ന പെണ്‍കുട്ടിയിലൂടെയാണ്രണ്ടാം ലോകയുദ്ധ നാളുകളിലെ ജപ്പാന്‍ സൈന്യം മുതല്‍ നെഹ്രുവിയന്‍ ഭരണം വരെ അതിര്‍ത്തി ദേശങ്ങളിലെ മനുഷ്യരോട് കാട്ടിയ ക്രൂരതകളുടെയും അവരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുപോയ ഇന്ത്യാ വിരുദ്ധ വികാരത്തിന്റെയും കാഠിന്യം വെളിവാകുകവേണമെങ്കില്‍ വെള്ളക്കാരികളായ അധ്യാപകരെ സഹിക്കാംഎന്നാലും 'ബ്ലഡി ഇന്ത്യന്‍' 'ഇരുണ്ട'വരെ, 'വെറുക്കപ്പെട്ട'വരെ സഹിക്കാനാവില്ല എന്ന് പൊട്ടിത്തെറിക്കുന്ന സുംഗ് മിലയുടെ ദുരന്തം ഏറെ ഉള്ളുലക്കുന്നതാണ്.

 

പുസ്തകത്തിലെ ഏറ്റവും തീക്ഷ്ണമായ വായനാനുഭവങ്ങളില്‍ ഒന്ന് 'അര്‍ദ്ധരാത്രിയിലെ പാതിവെന്ത ബസ്സ്വേറിട്ട ഒരു ചിത്രം അവതരിപ്പിക്കുന്ന ചെറുകഥയാണ്. കടന്നുപോകുന്ന വഴിയില്‍ ഉള്ളതെല്ലാം കരിച്ചുകളഞ്ഞുകൊണ്ട് പാതിവെന്ത ഒരു ബസ്സ് ഗ്രാമവീഥിയിലൂടെ കടന്നുപോകുന്നുനദിയില്‍ പതിക്കുന്ന അതിന്റെ നിഴല്‍ മത്സ്യങ്ങളെ കൊന്നൊടുക്കുന്നുമാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഈ കഥ തീകഷ്ണമായ ജീവിത യഥാതഥത്വം പാലിക്കുന്ന ഇതര കഥകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഭ്രമാത്മക ഫോക് ലോര്‍ വായന പോലെ അനുഭവപ്പെടും

"അര്‍ദ്ധ രാത്രിയോടെ ദേ ബാബുവിന്റെ ഗാരേജിനെ ലക്ഷ്യമാക്കി പട്ടണത്തില്‍ പ്രവേശിച്ച ആ ബസ്സ്‌ഏതോ പ്രാകൃത കാലത്തേക്ക് തിരിച്ചു പോയ ഒരിടത്തില്‍ നിന്നാണ് വന്നത്സ്വന്തം സ്റ്റേറ്റ് ആഗ്രഹിച്ച ആ സമൂഹം മറ്റുള്ളവര്‍ക്ക് മേല്‍ തങ്ങളുടെ അധികാരം സ്ഥാപിക്കാന്‍ ആഗ്രഹിച്ചുഒരു ബന്ദിന് ആഹ്വാനം ചെയ്തുരാവിലെ അതികാലത്ത് ബസ്സ് ആ പ്രദേശത്തില്‍ എത്തിയിരുന്നുനിറയെ യാത്രക്കാരുണ്ടായിരുന്നുപ്രഭാതം തെളിഞ്ഞതും വെയിലുള്ളതും ആയിരുന്നുതെളിഞ്ഞ സൂര്യന് ചുവടെബസ്സ് അതിശക്തിയായി എരിഞ്ഞുകൊണ്ടിരുന്നുഒരൊറ്റ യാത്രക്കാരന് പോലും അതില്‍ നിന്ന് രക്ഷപ്പെടാനായില്ല.   ബസ്സിന്റെ വാതിലുകളും ജനാലകളും ഭദ്രമായി അടക്കപ്പെട്ടിരുന്നുഒരു കാന്‍ നിറയെ പെട്രോള്‍ വാഹനത്തിനു മേല്‍ കാലിയാക്കിയിരുന്നുതീ ശരിക്കും ആളിപ്പിടിക്കും മുമ്പ് തന്നെവിഷവാതകം രക്ഷിതാക്കളുടെ മടിയില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊന്നുവിജനമായ റോട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ബസ്സ് എരിഞ്ഞു.   സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകും മുമ്പ്അക്രമകാരികള്‍ അവരുടെ റൈഫിളുകള്‍ ബസ്സിനു നേരെ തിരിച്ചിരുന്നുവെടിയുണ്ടകള്‍ പേമാരിപോലെ വര്‍ഷിച്ചുതീര്‍ച്ചയായും ഒരൊറ്റ യാത്രക്കാരന്‍ പോലും അതിജീവിച്ചിരുന്നില്ല. പോലീസും, പട്ടാളവുംഭരണാധികാരികളും അഗ്നിശമന സേനയും എത്തുമ്പോഴേക്കും ബസ്സിനകത്തുള്ള ആളുകള്‍ മരിച്ചു കഴിഞ്ഞിരുന്നുഅവരുടെ ശരീരങ്ങള്‍ വെന്ത മാംസത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമായിക്കഴിഞ്ഞിരുന്നു.

അതെപാതിവെന്ത ബസ്സ് അര്‍ദ്ധ രാത്രിയിലാണ്  വന്നത്"

ഒരു 'പ്രേതവാഹനത്തെ കുറിച്ച് മാത്രമല്ല, 'നിരയിട്ട സിമോലു മരങ്ങള്‍ അവസാനിക്കുന്നിടത്ത് ആരംഭിക്കുന്ന ഒരു പട്ടണത്തെകുറിച്ചും, 'പട്ടണത്തിനു അതിരിട്ടു, ഒരു പുരയിടത്തിന്റെ പുറകിലൂടെമറ്റൊരു വീടിന്റെ ജനലക്കരികിലൂടെമറ്റുചിലവയുടെ മുന്‍ വാതിലുകള്‍ തൊട്ട് പ്രശാന്തമായി ഒഴുകുന്നനദിയെ കുറിച്ചുമാണ് ഈ കഥപുസ്തകത്തില്‍ നാലാമത് കഥയായാണ് 'പാതിവെന്ത ബസ്സ്വരുന്നതെങ്കിലുംപ്രശാന്തമായ ഗ്രാമീണ ജീവിതങ്ങളിലേക്ക് ഇരമ്പിയെത്തുന്ന കലാപങ്ങളുടെ ചോരയും കണ്ണീരുമെന്ന പുസ്തകത്തിന്റെ പ്രമേയത്തിന് ഒരര്‍ഥത്തില്‍ ഏറ്റവും പ്രതീകാത്മകമായ രത്നച്ചുരുക്കം ഈ കഥയാണെന്നും പറയാം.

യാഥാസ്ഥിതിക സമൂഹം സ്ത്രീയോട് കാണിക്കുന്ന നെറികേടുകള്‍ പേര്‍ത്തും പേര്‍ത്തും സമാഹാരത്തിലെ കഥകളില്‍ വിഷയമാവുന്നുണ്ട്. "നീണ്ട മുടിയുള്ള പെണ്‍കുട്ടി"യിലെ സമൂഹത്തിന്റെ പരമ്പരാഗത വിലക്കുകള്‍ മറികടന്ന് ഒരു പുരുഷനെ പരസ്യമായി സ്പര്‍ശിച്ചു എന്ന കുറ്റത്തിന് തല മുണ്ഡനം ചെയ്യപ്പെടുന്ന മൈനാവോ ("സുവര്‍ണ്ണ നെല്ലി”ലെ നായികയുടെ അതേ പേര്യുടെ കഥ യാഥാസ്ഥിതികതയുടെ സ്ത്രീവിരുദ്ധത പ്രമേയമാക്കുന്നു. "കുനുവിന്റെ അമ്മഎന്ന കഥയില്‍ഒരു തൊഴിലാളി സ്ത്രീയായ യുവതിയെ ബലംപ്രയോഗിച്ചു വിവാഹം ചെയ്യാന്‍ ശ്രമിക്കുന്ന 'കീഴടങ്ങിയ കലാപകാരി'യും അത് ചെറുക്കാന്‍ ശ്രമിക്കുന്ന അമ്മയും തമ്മിലുള്ള സംഘര്‍ഷം അവതരിപ്പിക്കുന്നുഭീഷണികള്‍ക്ക് വഴങ്ങാതെ ഉറച്ചുനില്‍ക്കുന്ന അവര്‍ക്ക് പിന്തുണയുമായി നാട്ടുകാരെത്തുന്നു എന്ന സൂചനയിലാണ് കഥ വസാനിക്കുന്നത്ജനകീയ പ്രതിരോധം എന്നതിലുള്ള വിശ്വാസം ചിലപ്പോഴൊക്കെ അയഥാര്‍ത്ഥമാം വിധം കലീതയുടെ രചനകളില്‍ കടന്നു വരുന്നുണ്ടെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇരുണ്ടകാലങ്ങളില്‍ ശുഭാപ്തിയുടെ അത്തരം ചിഹ്നങ്ങളെ ആവേശത്തോടെ സ്വീകരിക്കേണ്ടതുണ്ട് എന്നും വരാം.

സമാഹാരത്തിലെ അവസാനകഥയായ "നീലമലകളിലെ അയേംഗ് ലാഎന്ന ചെറുകഥ, 'സുവര്‍ണ്ണ നെല്ലി'ലെ മൈനാവോയെപ്പോലെ പ്രശാന്തമായ മലയോര ഗ്രാമത്തില്‍ സ്വസ്ഥമായി കഴിയുന്ന ഒരു വീട്ടമ്മയുടെ ജീവിതത്തിലേക്ക് സൈനികരുടെ അധിനിവേശം ഉളവാക്കുന്ന ശൈഥില്യം ചിത്രീകരിക്കുന്നുമുത്തശ്ശിയില്‍ നിന്ന് കേട്ട കഥയിലെസൂര്യദേവനെ പ്രണയിച്ച തന്റെ പേരിന്റെ ഉടമയായ അയേംഗ് ലാ ദുരന്തപൂര്‍ണ്ണമായ അന്ത്യത്തില്‍ ശിലയായിപ്പോയ പോലെസൈനികരുടെ കടന്നു കയറ്റത്തിന് ശേഷം അവള്‍ വിഷാദരോഗത്തിനടിമയാവുന്നതും ജീവിതം കൈമോശം വന്ന് ശിലാസമാനം ഉറഞ്ഞുപോകുന്നതും പൊള്ളിക്കുന്ന അനുഭവമാണ്.

എഴുത്ത് എനിക്കൊരു രക്ഷാമാര്‍ഗ്ഗമാണ് . ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങള്‍ഞാന്‍ കാണുന്ന സംഘര്‍ഷങ്ങള്‍ , നിരീക്ഷിക്കുന്ന നൊമ്പരങ്ങള്‍ എന്നിവയോടുള്ള എന്റെ പ്രതികരണം ഞാന്‍ കടലാസിലേക്ക് പകര്‍ത്തുന്നു.” അരൂപ കലീത വ്യക്തമാക്കുന്നു.

(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 376-381)

To purchase, contact ph.no:  8086126024

Also read:

No comments:

Post a Comment