Featured Post

Wednesday, March 22, 2017

Russian Christu by Venu V. Desom (Malayalam Novel)

ആത്മാവിന്റ ആഴങ്ങളും ദുരന്തങ്ങളിലെ മോക്ഷവും




പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ അലക്സാണ്ടര്‍പുഷ്കിനില്‍ ശക്തി പ്രാപിച്ചു ലെര്‍മണ്ടോവ്ഗോഗോള്‍ തുടങ്ങി കുറെയേറെ മികച്ച എഴുത്തുകാരിലൂടെ വളര്‍ന്നു പന്തലിച്ച റഷ്യന്‍ ദേശീയ ഭാഷാ സാഹിതി ടര്‍ജിനെവ്ടോള്‍സ്റ്റോയ്ദസ്തയവ്സ്കി എന്നീ ത്രിമൂര്‍ത്തികളിലൂടെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിയതിലൂടെയാണ് റഷ്യന്‍ ഗദ്യസാഹിത്യത്തിന്റെ അപ്രമാദിത്തം സ്ഥാപിതമായത്1856 -നും 1880 -നും ഇടക്കുള്ള കാല്‍നൂറ്റാണ്ടിനിടെ ലോക സാഹിത്യത്തിലെ ഏറ്റവും മികച്ച ഒരു ഡസനോളം നോവലുകളാണ് ഈ മൂന്നു മഹാരഥന്മാരുടെതായി പുറത്തുവന്നത്കോണ്‍സ്റ്റന്‍സ് ഗാര്‍നെറ്റ് എന്ന മഹാനായ പരിഭാഷകനിലൂടെ ഇംഗ്ലീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ അവ ലോകഭാഷകളിലേക്കും എത്തിച്ചേര്‍ന്നു. 'ബ്രദേഴ്സ് കരമസോവ്' ആ ധാരയില്‍ ഒടുവിലത്തേതും ഒരുപക്ഷെ ഏറ്റവും മഹത്തരവുമായതായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്മനുഷ്യ കുലത്തോടുള്ള അഗാധ സ്നേഹവും ദുരിതമനുഭവിക്കുന്നവരോടുള്ള സഹജ ഭാവവും മൂവരിലും പ്രകടമായ അന്തര്‍ദ്ധാരകളായിരിക്കുമ്പോഴും മൂവരിലും ശക്തമായ വ്യത്യാസങ്ങളും പ്രമേയപരമായ ഉത്കണ്ഠകളും പ്രകടമാണ്ടോള്‍സ്റ്റോയിയുടെയോ ദസ്തയവ്സ്കിയുടെയോ വിശ്വാസ വഴികളില്‍ ഒരിക്കലും താല്‍പര്യം കാണിച്ചിട്ടില്ലാത്ത ടര്‍ജിനെവ് പരിഷ്കരണ വാദത്തിന്റെ നിഹിലിസ്റ്റിക് ധാരകളെയാണ് പിന്തുടര്‍ന്നത്‌ടോള്‍സ്റ്റോയ് ഹോമറിന്റെ പാതയില്‍ കുടുംബകഥകളും സാമൂഹികകഥകളും ചരിത്രപരതയോടെ ബ്രഹദാഖ്യാനം ചെയ്യുകയും ഗിരിപ്രഭാഷണത്തിന്റെ ഉത്ബോധനങ്ങളില്‍ തന്റെ വിശ്വാസപരവും റാഡിക്കല്‍ സോഷ്യലിസ്റ്റ് പാസിഫിസ്റ്റ് ആദര്‍ശ ബദ്ധവുമായ നിലപാടുറപ്പിക്കുകയും ചെയ്യുമ്പോള്‍ ദസ്തയവ്സ്കി വിശാലതയെക്കാളെറെ ആഴങ്ങള്‍ തേടുന്ന സോഫോക്ലിയന്‍ - ഷേക്സ്പിയറിയന്‍ ദുരന്ത പീഡനാത്മക വഴികളിലാണ് തന്റെ സര്‍ഗ്ഗസപര്യ നകൂരമിടുന്നത് എന്ന് സാമാന്യമായി പറയാംഎക്കാലത്തെയും ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാള്‍ എന്നു മാത്രമല്ലമനുഷ്യന്റെ മാനസിക വ്യവഹാര സങ്കീര്‍ണ്ണതളെ ഏറ്റവും തീവ്രമായും വിട്ടുവീഴ്ച്ചയില്ലാതെയും അനാവരണം നടത്തിയ പ്രതിഭ എന്ന നിലയിലും ഒരു പ്രവാചകത്വപദവിയുണ്ട് ദസ്തയവിസ്കിക്ക്ശരാശരി മാനുഷിക വിനിമയങ്ങളിളല്ലമറിച്ച് രോഗാതുരവും പീഡാനുഭവ ബദ്ധവുമായ അതി-സാധാരണത്വത്തിലാണ് (abnormality) അദ്ദേഹം താല്പര്യമെടുക്കുന്നത്. ചാള്‍സ് ഡിക്കന്‍സ്  അവസാനിപ്പിക്കുന്നിടത്താണ് ദസ്തയവ്സ്കി തുടങ്ങുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്അനാഥത്വത്തിന്റെയും ക്രൂരരായ മേല്‍നോട്ടക്കാരുടെ ദണ്ഡമുറകളുടെയും ശൈശവങ്ങളെ വേണ്ടുവോളം അടയാളപ്പെടുത്തുന്ന ഡിക്കന്‍സ്ഒടുവില്‍ എല്ലാം കലങ്ങിത്തെളിയുന്ന ഒരു  'ശേഷകാലം സുഖമായി'യില്‍ കഥയവസാനിപ്പിച്ചു നിര്‍വൃതികൊള്ളുന്നുവെങ്കില്‍ ദസ്തയവ്സ്കിക്ക് അത്തരം കനം കുറഞ്ഞ ശുഭാന്ത്യങ്ങളില്‍ താല്‍പര്യമേയില്ല.

 

ശ്രീ വേണു വിദേശം രചിച്ച 'റഷ്യന്‍ ക്രിസ്തുഎന്ന നോവല്‍ ദസ്തയവ്സ്കിയുടെ ജീവിതത്തെയാണ് പ്രമേയമാക്കുന്നത്മനുഷ്യ മനസ്സിന്റെ നിഗൂഡമായ ആഴങ്ങള്‍ ഗഹനമായും പ്രൌഡമായും അപഗ്രഥിക്കുന്ന ദസ്തയവ്കിയന്‍ രീതി മുഗ്ദരാക്കിയ എഴുത്തുകാരുടെയും ചിന്തകരുടെയും ദാര്‍ശനികരുടെയും നിര എണ്ണമറ്റതാണ്. മനോവിജ്ഞാനീയത്തിന്റെ പിതാവെന്നു കണക്കാക്കുന്ന ഫ്രോയ്ഡ് താന്‍ ദസ്തയവ്സ്കിയില്‍ നിന്ന് ഏറെ പഠിച്ചിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിട്ടുണ്ടല്ലോ. ദസ്തയവ്സ്കിയുടെ രചനകളിലെ കഥാഭാഗങ്ങള്‍ താരതമ്യേന ലളിതമായി ചുരുക്കിപ്പറയാനാവുന്നവ തന്നെയാണ്സങ്കീര്‍ണ്ണതകള്‍ മുഴുവനും ആ അപഗ്രഥനങ്ങളിലാണ് കുടികൊള്ളുന്നത്അത്രയും ആഴത്തിലുള്ള സങ്കീര്‍ണ്ണതകള്‍ പേറാന്‍ കഴിവുള്ളവരാണോ സമൂഹത്തില്‍ നിന്ദിതരും പീഡിതരുമായി കഴിയുന്ന നിസ്വരായ ആ കഥാപാത്രങ്ങളില്‍ പലരും എന്നൊരു വിമര്‍ശനക്കണ്ണ് അസ്ഥാനത്തല്ലഅതുകൊണ്ട് കൂടിയാവാം ദസ്തയവ്സ്കി വായനക്കാരുടെത് എന്നത് പോലെത്തന്നെയോ ഒരു പക്ഷെ അതില്‍ക്കൂടുതലോ ഒരു  'എഴുത്തുകാരുടെ എഴുത്തുകാരന്‍ആയി പരിഗണിക്കപ്പെടുന്നതുംപൊള്ളിക്കുന്ന സ്വാനുഭവങ്ങള്‍ വേണ്ടുവോളം ഉണ്ടായിരുന്ന ദസ്തയവ്സ്കിഅവയ്ക്കൊപ്പം ഒരൊന്നാം തരം നിരീക്ഷകനും ആയിരുന്നു എന്ന് ജയിലിലും മറ്റും കൂടെയുണ്ടായിരുന്നവര്‍ 'റഷ്യന്‍ ക്രിസ്തു'വില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോഒരേ സമയം പങ്കാളിയും സാക്ഷിയുമാവുക എന്നത് എന്നും ശൈശവ തുല്യമായ നിഷ്കളങ്കതയും ഒപ്പം മനുഷ്യാസ്തിത്വത്തിന്റെ സമസ്യകളിലേക്ക് നീണ്ടു ചൊല്ലുന്ന അശാന്തമായ അന്വേഷണ ബുദ്ധിയും സ്വന്തമായുള്ള എഴുത്തുകാരന്റെ ഇരട്ട വ്യക്തിത്വവും ആവാംദസ്തയവ്സ്കിയുടെ ജീവിതം പ്രമേയമാക്കി എഴുതപ്പെട്ട ഈ പുസ്തകത്തിലും ഏതാണ്ട് അത്തരമൊരു ദ്വന്ദ്വം ആരോപിക്കാവുന്നതാണ്ഇതും നേരിട്ടൊരു ദസ്തയവ്സ്കി ജീവിതാഖ്യാനമല്ലതന്നെയല്ലഒരു വേള ഇത് ദസ്തയവ്സ്കി വായനയില്‍ ഒരു തുടക്കക്കാരനുള്ള പുസ്തകമേയല്ലഒന്നാമതായിനോവലിസ്റ്റ് തന്റെ കഥാനായകന്റെ ജീവിതം ഏതെങ്കിലും ഒരു നിയത രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല. ദസ്തയവ്സ്കിയുടെ ജീവിതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരോആ തൂലികയില്‍ പിറവിയെടുത്തവരോ ആയ നൂറ്റിയിരുപതോളം ആളുകളുടെ ഹ്രസ്വ സ്മൃതികളിലൂടെയാണ് പുസ്തകം ആഖ്യാനം ചെയ്യുന്നത് എന്ന് മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്കഥാനായകന്റെ ജീവിതത്തിലെ ഒരനുഭവവും കഥാഖ്യാന രീതിയില്‍ ആവിഷ്കരിക്കുന്നേയില്ല എന്നതാണ്മറിച്ച്അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കഥാപാത്രം നല്‍കുന്ന ഏറ്റവും ഹ്രസ്വമായ സൂചനകളില്‍ ഏറ്റവും പ്രധാനപ്പെട്ട ജീവിതസന്ദര്‍ഭങ്ങള്‍ പോലും ഒതുങ്ങുന്നുമറ്റു വാക്കുകളില്‍ദസ്തയവ്സ്കിയുടെ ജീവിത കഥയും അദ്ദേഹത്തിന്റെ രചനകളും നേരത്തെ പരിചിതമായവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പുസ്തകംഅതുകൊണ്ട് ഇതൊരു വായനക്കാരന് എന്നതിലേറെ ഒരു ദസ്തയവ്സ്കി പഠിതാവിനുള്ള പുസ്തകമാണ്.

 

ദസ്തയവ്സ്കിയുടെ കൊടുങ്കാറ്റു സമാനമായ ജീവിതാനുഭവങ്ങളെയും മന്ദമാരുതന്റെ കുളിര്‍ സ്പര്‍ശമുള്ള ആത്മതേജസ്സിനെയും കലങ്ങിമറിഞ്ഞ റഷ്യന്‍ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ആറ്റിക്കുറുക്കിയ സൂചനകളിലൂടെ വരച്ചിടാന്‍ ശ്രീവേണു നടത്തുന്ന ആഖ്യാതാക്കളുടെ തെരഞ്ഞെടുപ്പിന്റെ സമഗ്രതയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മികവ്ആ ജീവിതത്തെയും രചനകളെയും ഏറ്റവും ആഴത്തില്‍ അറിഞ്ഞ ഒരാള്‍ക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്. 1849-ല്‍ പെട്രോഷേവ്സ്കി ഗ്രൂപ്പില്‍ ആകൃഷ്ടനായി സാര്‍ വിരുദ്ധ നാസ്തിക വിപ്ലവ സംഘാംഗം എന്ന നിലയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആ കുപ്രസിദ്ധമായ വധശിക്ഷാ നാടകത്തിനും തുടര്‍ന്ന് സൈബീരിയയിലേക്ക്‌ നാടുകടത്തപ്പെട്ട അനുഭവങ്ങള്‍ക്കും ഇരയാവുകയും ചെയ്തതാണ് ദസ്തയവ്സ്കിയെ മാറ്റിമറിക്കുന്നത്‌പീനല്‍ കോളനിയിലെ ശിക്ഷക്കുശേഷവും ചങ്ങലയില്‍ ബന്ധിതനായി കഴിയേണ്ടി വന്ന അഞ്ചുവര്‍ഷവും പുതിയ നിയമം എന്ന ഒരേയൊരു പുസ്തകവുമായി കഴിഞ്ഞു കൂടിയ നാളുകള്‍ ദസ്തയവ്സ്കിയുടെ ആത്മീയ ഭൂമിക തീര്‍ത്തും പുതുക്കിപ്പണിയുകയായിരുന്നുജീവിതത്തിലെ ആ സൈബീരിയന്‍ കാണ്ഡത്തിനു മുമ്പ് നാസ്തികവും സാമൂഹ്യവിപ്ളവ പ്രചോദിതവുമായിരുന്ന ആ മനസ്സ് ഇപ്പോള്‍ തടവറയില്‍ കണ്ട മനുഷ്യരിലും റഷ്യന്‍ തൊഴിലാളികളിലും ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തന്നെ പതിപ്പുകളാണ് കണ്ടത്എല്ലാം കഴിയുമ്പോള്‍ കുറ്റവാളികള്‍ക്കും മനോ വിഭ്രാന്തിയില്‍ അകപ്പെട്ടവര്‍ക്കും രോഗഗ്രസ്തര്‍ക്കും അംഗഭംഗം സംഭവിച്ചവര്‍ക്കും ഇടയില്‍ വേണ്ടുവോളം പെരുമാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു അദ്ദേഹംഇനിയൊരായുസ്സു മുഴുവന്‍ എഴുതിയാലും തീരാത്തത്ര ആ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ആഴങ്ങളില്‍ തിടം വെച്ചിരുന്നു. 'മരിച്ച വീട്', 'അധോതലക്കുറിപ്പുകള്‍ ' എന്നിവയില്‍ നേരിട്ടും മറ്റെല്ലാ കൃതികളിലും ഊര്‍ജ്ജമായും ഈ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്ഒരര്‍ഥത്തില്‍ ഭൗതിക തലത്തില്‍ ആഖ്യാതാവിന്റെ ചേക്കയിടമായ ഇരുണ്ട ബേസ്മെന്റ് ഫ്ലാറ്റിനെയും അതേസമയം ഫ്രോയ്ഡിന്റെ 'ഇദ്സങ്കല്പ്പനത്തിലെന്നോണം അയാളുടെ ആദി ചോദനകളുടെ ഇരണ്ട വശങ്ങളെയും സൂചിപ്പിക്കുന്നുണ്ട് 'അധോതലക്കുറിപ്പുകളി'ലെ അധോതലംനോവലിന്റെ ആദ്യപകുതി നല്‍കുന്ന കഥാംശ ശൂന്യതയുടെ പ്രതീതി ദസ്തയവ്സ്കിയുടെ പില്‍ക്കാല രചനകളിലും പണിക്കുറ തീര്‍ന്നു കാണാവുന്ന ആഴത്തിലുള്ള മാനസികാവലോകന -introspection-ത്തിനു വഴിമാറുന്നുവെങ്കിലും രണ്ടാം പകുതി ഈ അവലോകനങ്ങള്‍ക്ക് നിദാനമായ മൂന്നു നാലു സംഭവങ്ങള്‍ ആവിഷ്കരിക്കുന്നുഅങ്ങനെ ഒരേസമയം രസച്ചരട് മുറിയാത്ത കഥഅസാധാരണമായ മനശാസ്ത്ര വിശകലനം, പിടിച്ചിരുത്തുന്ന ദാര്‍ശനികകൃതി എന്നീ മൂന്നുനിലകളിലും നോവല്‍ ശ്രദ്ധയാകര്‍ഷിക്കുന്നുപില്‍ക്കാലം അദ്ദേഹം തന്റെ ഏറ്റവും മികച്ച കൃതികളില്‍ ആഴത്തില്‍ പരിശോധിക്കുന്ന പ്രമേയങ്ങളെല്ലാം ഇവിടെ ബീജരൂപം കൈവരിക്കുന്നുണ്ട്‌ എന്നുപറയാംകുറ്റവും ശിക്ഷയുംശുദ്ധാത്മാവ്‌ഭൂതാവിഷ്ടര്‍കരമസോവ് സഹോദരന്മാര്‍ തുടങ്ങിയ മാസ്റ്റര്‍പീസുകളില്‍ ദസ്തയവ്സ്കി പ്രതിഭ എന്തുകൊണ്ടാണ് മനുഷ്യമനസ്സിന്റെ ഇരുണ്ടതും ഭ്രാന്തവുമായ നിഗൂഡ രഥ്യകളില്‍ തന്റെ അന്വേഷണങ്ങളെ എന്നും ചേര്‍ത്തുവെച്ചത് എന്ന ചോദ്യത്തിന് നരകങ്ങള്‍ ജീവിച്ചു തീര്‍ത്ത ആ ആയുസ്സിന്റെ പുസ്തകത്തില്‍ തന്നെയാണ് മറുപടികള്‍ കണ്ടെത്താനാവുകഅന്നയുടെ സ്നേഹഭരിതവും ഊര്‍ജ്ജസ്വലവുമായ യുവത്വമുള്ള കൈകളില്‍ കൂട്ടും അഭയവും രക്ഷാകര്‍തൃത്വവും കണ്ടെത്തുന്നതുവരെ ജീവിതത്തിലെങ്ങും ദുരന്തങ്ങള്‍ വിടാതെ പിന്തുടര്‍ന്നപ്പോഴും കുരിശേറിയ ദൈവപുത്രനെ പോലെ ആരെയും വെറുക്കാന്‍ ശ്രമിക്കാതെഒരുവേള മിഷ്കിന്റെ നിഷ്കളങ്കതയോടെയും അല്യോഷയുടെ അചഞ്ചല വിശ്വാസത്തോടെയും അതേ സമയം കരമസോവ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന 'അഡിക് ഷന്‍ ' പ്രവണതയോടെ ചൂതാട്ടത്തിന്റെ സ്വയം നശീകരണ മാനസികാവസ്ഥയോടെയും പരാജയത്തില്‍ നിന്ന് പരാജയത്തിലേക്കും കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്കും കൂപ്പു കുത്തിക്കൊണ്ടിരുന്നതാണ് ദസ്തയവ്സ്കിയുടെ ജീവിതംതലനാരിഴക്ക്‌ മാറിപ്പോയ വധശിക്ഷ നല്‍കിയ മരവിപ്പോളം എത്തിയ ഞെട്ടല്‍ കുട്ടിക്കാലത്ത് ഇടക്കെപ്പോഴെങ്കിലും ഉണ്ടാവുമായിരുന്ന അപസ്മാരത്തെ പതിവിനു വിപരീതമായി പില്‍ക്കാലം വര്‍ദ്ധിപ്പിച്ചുകഴുകന്‍ കണ്ണുമായി വട്ടമിട്ട പ്രസാധകരും ആരെയും നിഷേധിക്കാനാവാത് മസൃണ മനസ്സിന്റെ ദൗര്‍ബല്യത്തെ മുതലെടുത്ത ബന്ധുക്കളും ചാര്‍ച്ചക്കാരും പരാജയപ്പെട്ട വിവാഹങ്ങളിലെ/ബന്ധങ്ങളിലെ പങ്കാളികളും കലങ്ങിമറിഞ്ഞു കൊണ്ടിരുന്ന ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും ഒന്നും തന്നെ നല്ലതൊന്നുമല്ല അദ്ദേഹത്തിന്റെ ജീവിതത്തില്‍ വിട്ടുംവെച്ചത്.  സ്വന്തം ആത്മീയാന്വേഷണത്തിന്റെ അശാന്തയാനങ്ങളും കുഞ്ഞു മകളുടെ വിയോഗം പോലെ നേരില്‍ കാണേണ്ടി വന്ന ദുരന്തങ്ങളുടെ ദുരൂഹതകളും മനുഷ്യ ജീവിതം എന്ന മഹാസമസ്യയില്‍ അനായാസ വിശദീകരണങ്ങളില്ലെന്നു ഇയ്യോബിന്റെ പുസ്തകത്തിലേതു പോലെ അദ്ദേഹത്തെ ബോധ്യപ്പെടുത്തിഒരര്‍ഥത്തില്‍ 'ഭൂമിയിലെ ജീവിതത്തിന്റെ ദുരന്താത്മകതയാണ് ക്രിസ്തുമതത്തിന്റെ സന്ദേശം' (റഷ്യന്‍ ക്രിസ്തു - പേജ് 51 ) എന്ന കണ്ടെത്തലിലാണ് ദസ്തയവ്സ്കിയുടെ വിശ്വാസ വഴികള്‍ നകൂരമിടുന്നത് എന്നു പറയാം.

 

വ്യക്തി ജീവിതത്തില്‍ സ്നേഹമായും പീഡനമായും വന്നുപോയ ഒട്ടേറെ പേര്‍ ആ വ്യക്തിത്വത്തിന്റെ മഴവില്‍ ദീപ്തിയിലേക്കും ആ മനസ്സില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്ന ആത്മ പീഡകളിലേക്കും നിരീക്ഷണങ്ങളുടെ മിന്നായം തെളിക്കുന്നുണ്ട്ദസതയവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളുടെ തുടക്കമായ പിതാവിനോടുള്ള രാഗ-ദ്വേഷ ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന പിതാവ് മിഖയേല്‍ ആന്ദ്രയെവിച്ചില്‍ തുടങ്ങുന്ന ആഖ്യാനത്തില്‍ മകനില്‍ റഷ്യന്‍ മൂല്യബോധം നിറച്ച അമ്മ മരിയ ഫയദറോവ്നസഹോദരന്‍ എന്നതിലേറെ ആത്മസുഹൃത്തു കൂടിയായിരുന്ന ജ്യേഷ്ടന്‍ മിഖായേല്‍ജ്യേഷ്ഠപത്നി എമിലി തുടങ്ങിയ കുടുംബാംഗങ്ങള്‍സൈബീരിയന്‍ പീനല്‍ കോളനി തടവില്‍ കഴിഞ്ഞ കാലത്ത് പുതിയ നിയമത്തിന്റെ കോപ്പി നല്‍കി പെട്രോഷേവ്സ്കി സംഘംഗത്തിന്റെ ആത്മീയ ഗതിമാറ്റത്തിനു തുടക്കം കുറിച്ച നതാലിയ ദിമിത്രിയെവ്നശുദ്ധാത്മാവായിരുന്ന ദസ്തയവ്സ്കിയെ ചതിവില്‍ പെടുത്തി പുസ്തകങ്ങളുടെ മുഴുവന്‍ അവകാശവും തട്ടിയെടുക്കാന്‍ ശ്രമിച്ച് അന്നയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രം അത് സാധിക്കാന്‍ കഴിയാതെ പോയ സ്റ്റെല്ലോവ്സ്കിഗവര്‍ണറെ വെടിവെച്ചു വീഴ്ത്താന്‍ ശ്രമിച്ച വിപ്ലവാകാരിയായിട്ടും തന്റെ ധാര്‍മ്മികതയെ അംഗീകരിച്ചതിന് സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ ഓര്‍ക്കുന്ന വേര ഇവാനോവ്നസൈബീരിയന്‍ കാലം മുതല്‍ പലപ്പോഴായി പലരൂപത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ കടന്നുവന്ന സ്ത്രീസാന്നിധ്യങ്ങളും നസ്താഷയെ പോലുള്ള മാനസപുത്രിമാരും തുടങ്ങി ഒട്ടേറെ ആഖ്യാതാക്കള്‍ ആ വ്യക്തി ജീവിതത്തിലേക്ക് വെളിച്ചം വീശുന്നുഎഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുന്ന സാഹിത്യ ചരിത്രത്തിലെ ഒട്ടേറെ പ്രതിഭകള്‍ നോവലിലുണ്ട്ദുരന്ത പര്യവസായികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതില്‍ തന്റെ പാതയിലാണ് ദസ്തയവ്സ്കിയെന്നു കണ്ടെത്തുന്ന ഷേക്സ്പിയര്‍, 'ദൈവത്തെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ദൈവത്തെ നാം കണ്ടെത്തേണ്ടിയിരിക്കുന്നുഎന്ന് ദസ്തയവ്സ്കിക്ക് വഴികാട്ടിയ വോള്‍ട്ടയര്‍, “ഞാന്‍ സാമൂഹിക വിമര്‍ശന പരമായും നീതിന്യായ പരിഷ്കരണത്തിന് വേണ്ടിയും വാദിച്ചപ്പോള്‍ അയാള്‍ മന:ശാസ്ത്രത്തിലൂന്നി വ്യക്തിവിവേകത്തെ ചിഹ്നഭിന്നമാക്കുന്നതും സൃഷ്ട്യുന്‍മുഖമാക്കുന്നതുമായ പ്രശ്നങ്ങളില്‍ സഞ്ചരിച്ചുഎന്ന് നിരീക്ഷിക്കുന്ന വിക്റ്റര്‍ ഹ്യൂഗോ, 'എന്നില്‍ നിന്നാണ് പിറവിയെടുത്തത് ' എന്നഭിമാനിക്കുമ്പോഴും ദസ്തയവ്സ്കിയുടെ കഥാപാത്രങ്ങള്‍ക്കുള്ള ആന്തര ലോകം എന്റെ കഥാപാത്രങ്ങല്‍ക്കില്ലേയില്ലഎന്ന് സമ്മതിക്കുന്ന ഗൊഗോള്‍, ആദ്യനോവല്‍ 'പാവപ്പെട്ടവര്‍ ' ഒറ്റ രാത്രികൊണ്ട്‌ വായിച്ചു അതിനെ ഏറെ പുകഴ്ത്തുകയും അങ്ങനെ അതിദ്രുതം എഴുത്തുകാരനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും ചെയ്ത അക്കാലത്തെ സാഹിത്യ കുലപതി ബെലിന്‍സ്കി, 'തിന്മയുടെ പ്രശ്നത്തിന് ഒരു റഷ്യന്‍ പ്രതിവിധി നിര്‍ദ്ദേശിച്ചതേയുള്ളൂ ഞാനും ഫയദോറുംഎന്ന് അഭ്യസൂയ കൂടാതെ അംഗീകരിക്കുന്ന സാക്ഷാല്‍ ടോള്‍സ്റ്റോയ്, 'അയാളുടെ ശവസംസ്കാരത്തെ ചൊല്ലിപ്പോലും ഞാന്‍ അസൂയപ്പെട്ടുഎന്ന് കുമ്പസാരിക്കുന്ന ടര്‍ജിനെവ്, 'ആധുനിക മനശാസ്ത്രത്തിനു തറക്കല്ലിട്ടത് താനല്ലെന്നും ദസ്തയവ്സ്കി ആണെന്നും നിരീക്ഷിക്കുന്ന ഫ്രോയ്ഡ്ഇഡിയറ്റ് എന്ന നോവലിന് നല്‍കിയ ചലച്ചിത്ര ഭാഷ്യത്തെ കുറിച്ച് അത് മഹത്തരമായെന്നു ആരാധകര്‍ പറയുമെങ്കിലും നോവലിന്റെ സൗന്ദര്യം അല്‍പ്പമെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഏറ്റുപറയുന്ന കുറൊസാവ , 'റഷ്യക്കാരന്റെ പകയും ദുരയും ആസക്തിയും സ്നേഹ-ദ്വേഷങ്ങളും ദേശീയ ബോധവും പരപീഡനരതിയും സ്വപ്നവും സംഘര്‍ഷവും ചാലിച്ച് അവനെഴുതിയ രചനകള്‍ അവനെ വിശ്വ മഹാകവിയാക്കിഎന്നു നിരീക്ഷിക്കുന്ന പുഷ്കിന്‍ഉള്ളുകൊണ്ട് ഇഷ്ടപ്പെട്ടപ്പോഴും 'വിശക്കുന്ന ജനകോടികളെ ഒരുതരം രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും തൃപ്തിപ്പെടുത്താന്‍ കഴിയില്ലഎന്ന ദസ്തയവ്സ്കിയുടെ പ്രഖ്യാപനത്തില്‍ ചകിതനായിപ്പോയ ലെനിന്‍കമ്മ്യൂണിസത്തെ വെറുത്ത രാജപക്ഷവാദി നേരത്തെ മരിച്ചു പോയതുകൊണ്ട് ഫയറിംഗ് സ്ക്വാഡിന് മുന്നില്‍ നിര്‍ത്തേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുമ്പോഴും കരമസോവ് സഹോദരന്മാര്‍ പലവട്ടം വായിച്ച സ്റ്റാലിന്‍ എന്നിങ്ങനെ ഒട്ടേറെ ചരിത്ര പുരുഷന്മാര്‍ .

 

നുറുങ്ങു സ്മൃതികളുടെ രൂപത്തിലാണ് നോവലിന്റെ ഉടനീള ആഖ്യാനം എന്നത് കൊണ്ട് രൂപപരമായ അന്വേഷണങ്ങങ്ങള്‍ക്കോ ആവിഷ്കാര തന്ത്രങ്ങളെ കുറിച്ചുള്ള പഠനത്തിനോ അധികം ഇടം നോവല്‍ വിട്ടുവെക്കുന്നില്ലആഖ്യാതാക്കളുടെ കാലഗണനയിലെ തിരിമറികള്‍ (anachronism),   കഥാപുരുഷന്റെ സ്വഭാവത്തില്‍ നോവലിസ്റ്റ് വെളിച്ചം പകരാന്‍ ഉദ്ദേശിക്കുന്ന വശത്തിലേക്ക് മാത്രമുള്ള മിന്നായങ്ങള്‍ പകരുന്ന തരത്തില്‍ ബോധപൂര്‍വ്വം ചിട്ടപ്പെടുത്തിയതായതുകൊണ്ട് അനിച്ഛാപൂര്‍വ്വമെന്നു (spontaneous) പറയാനാവാത്ത അവരുടെ സ്വഗതാഖ്യാനങ്ങള്‍ എന്നതൊക്കെ ഒരു തരം നാടകീയതയുടെയും ഫാന്റസിയുടെയും തലങ്ങള്‍ നോവലിന് നല്‍കുകയും യഥാതഥത്വം ആവിഷ്ക്കാരത്തിന്റെ പരിധിക്കു പുറത്താണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നുദസ്തയവ്സ്കി പ്രതിഭയുടെ കറകളഞ്ഞ ആരാധകനും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ പലതും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തയാളുമായ ശ്രീവേണു വിദേശംആ മഹാപ്രതിഭയുടെ ജീവിതത്തെ കുറിച്ച് ഒരു നോവല്‍ രചിക്കുമ്പോള്‍ അത് സ്വാഭാവികമായും ഒരു സ്നേഹാര്‍ച്ചന ആവാതെ വയ്യ. 'റഷ്യന്‍ ക്രിസ്തുഎന്ന തലക്കെട്ട്‌ ദസ്തയവ്സ്കിയുടെ ജീവിതസത്തയും,   സാഹിത്യത്തില്‍ അദ്ദേഹം ആവിഷ്കരിച്ച ദാര്‍ശനിക ലോകത്തെയും പ്രകാശിപ്പിക്കുന്നുണ്ട്.   ആത്മപീഡനത്തിലൂടെ മോക്ഷം എന്ന ആശയത്തില്‍ വിശ്വസിച്ചമിഷ്കിനെയും അല്യോഷയെയും ഫാദര്‍ സോസിമയെയും സൃഷ്ടിച്ച എഴുത്തുകാരന് ചേര്‍ന്ന പേര് തീര്‍ച്ചയായും അത് തന്നെ.

(മാധ്യമം വാരിക, മാര്‍ച്ച് 27, 2017 പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം)






Tuesday, March 7, 2017

Homegoing by Yaa Gyasi

മറന്നുപോകരുതാത്ത ആ കപ്പല്‍ച്ചാലുകള്‍ 





പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍ ആഫ്രിക്കന്‍ ദേശങ്ങളില്‍ അരങ്ങേറിക്കൊണ്ടിരുന്ന അടിമ വേട്ടയുടെ ഭാഗമായി ഗാംബിയായിലെ ജുഫൂറെയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടു അമേരിക്കയിലേക്ക് കൊണ്ടുവരപ്പെട്ട തന്റെ പൂര്‍വ്വികന്‍ കുണ്ടാ കിന്റെയില്‍ തുടങ്ങി ഏഴു തലമുറകളിലൂടെ തന്റെ താവഴിയന്വേഷിക്കുന്ന 'റൂട്ട്സ്' എന്ന അലെക്സ് ഹാലിയുടെ ക്ലാസ്സിക് കൃതി 1977-ലാണ് പുറത്തിറങ്ങിയത്. വാമൊഴി വഴക്കത്തിലൂടെ കേട്ടറിഞ്ഞ കുടുംബ ചരിത്രം പന്ത്രണ്ട് വര്‍ഷക്കാലത്തെ റിസര്‍ച്ചിന് ശേഷമാണ് ഹാലി പൂര്‍ത്തീകരിച്ചത്. വിമര്‍ശനങ്ങളും വിവാദങ്ങളും ഒട്ടേറെയുണ്ടായെങ്കിലും വംശീയാന്വേഷണാഖ്യാനത്തില്‍ (genealogical or family saga) ഒരവസാന വാക്കായി 'റൂട്ട്സ്' ഇപ്പോഴും നിലക്കൊള്ളുന്നു. തങ്ങളുടെ പരമ്പരാഗത സാംസ്കാരിക സാമൂഹിക സ്വത്വങ്ങളില്‍ അഭിമാന പൂര്‍വ്വം കഴിഞ്ഞു വന്ന ജന വിഭാഗങ്ങളെ നയാടിപ്പിടിച്ചു ഒരു ഭാഷകൊണ്ടും വിവരിക്കാനാവാത്ത അപമാനവീകരണത്തിനിരയാക്കി അടിമക്കപ്പലുകളില്‍ കുത്തിനിറച്ച് യൂറോപ്പിലെങ്ങുമെന്ന പോലെ കരീബിയന്‍ റബ്ബര്‍ എസ്റ്റേറ്റുകളിലും, ഐക്യ നാടുകളിലും ദുസ്സഹമായ സാഹചര്യങ്ങളില്‍ അടിമപ്പണിക്കായി അടിമച്ചന്തകളില്‍ എത്തിച്ചാണ് ആ നാടുകളുടെ സമ്പല്‍ സമൃദ്ധി വലിയൊരളവു സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ഓര്‍ക്കുന്നതിലേറെ മറക്കാനിഷ്ടപ്പെട്ട ആ ഇരുണ്ട കാലത്തിന്റെ മഹാവേദനകള്‍ ഒപ്പിയെടുത്ത പുസ്തകങ്ങള്‍ 'റൂട്ട്സ്' പോലെ അധികമില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം അടിമത്തത്തെ നിയമം മൂലം അവസാനിപ്പിച്ചെങ്കിലും സമൂഹത്തില്‍ ആഴത്തില്‍ ഉറഞ്ഞുപോയ സമ്പ്രദായങ്ങള്‍ നിയമത്തിന്റെ ശാലീന വഴികളില്‍ ഒതുങ്ങിപ്പോവുന്നതല്ല എന്ന് ആധുനിക അമേരിക്കന്‍ യാഥാര്‍ത്ഥ്യം സാക്ഷി. ടോണി മോറിസന്‍, ജെയിംസ് ബാള്‍ഡ് വിന്‍ , ആലിസ് വാക്കര്‍ , മയാ ഏഞ്ചലൂ തുടങ്ങി പുതു തലമുറയിലെ പോള്‍ ബീറ്റി, ഇംബോലോ എംബു തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പുതുകാല ആഫ്രിക്കന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ഫിക് ഷനില്‍ നിബന്ധിച്ചിട്ടുണ്ട്. യുവ ഘാനിയന്‍ - അമേരിക്കന്‍ നോവലിസ്റ്റ് യാ ജ്യാസിയുടെ പ്രഥമ നോവലായ 'ഹോം ഗോയിംഗ്' ഇക്കൂട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത് അത് നേടിയെടുത്ത അംഗീകാരങ്ങളുടെ പട്ടിക കൊണ്ട് മാത്രമല്ല, കൊളോണിയല്‍ അടിമ വേട്ടയുടെ ആദ്യ നാളുകള്‍ മുതല്‍ ഇങ്ങ് ജനാധിപത്യ ക്രമത്തിന്റെയൊക്കെ സമകാലിക വ്യവഹാരങ്ങളുടെ കാണാപ്പുറങ്ങള്‍ വരെ നീളുന്ന ഇതിഹാസമാനമുള്ള ആവിഷ്കാരമായി അത് മാറുന്നു എന്നത് കൊണ്ടാണ്.

അടിമ വ്യാപാരം - ആരുടെ പാപം?

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ (1876) അന്നത്തെ ഗോള്‍ഡ്‌ കോസ്റ്റിലെ (സ്വാതന്ത്ര്യാനന്തരം ഘാന) അസാന്റെ ഗ്രാമത്തില്‍ തുടങ്ങി സമകാലിക ഘാന വരെയും സമകാലിക അമേരിക്കന്‍ ഐക്യ നാടുകള്‍ വരെയും നീളുന്ന കാലഘട്ടങ്ങളിലൂടെ, രണ്ടു അര്‍ദ്ധ സഹോദരിമാരില്‍ തുടങ്ങി വേറിട്ട്‌ ഒന്നിടവിട്ട അധ്യായങ്ങളിലായി ഏഴു വീതം തലമുറകളിലൂടെ മുന്നേറി ഒടുവില്‍ ഏഴാം തലമുറയില്‍ പരസ്പരം സന്ധിക്കുന്ന ഘടനയിലാണ് ഇതിവൃത്തം വികസിക്കുന്നത്. പ്രഥമ കൃതിയില്‍ ഇത്തരമൊരു ഇതിഹാസ മാനമുള്ള ഇതിവൃത്തം കൈകാര്യം ചെയ്യാന്‍ ഇരുപത്തിയാറുകാരിയായ നോവലിസ്റ്റ് കാണിച്ച ധൈര്യം അപൂര്‍വ്വം തന്നെയാണ്. ഇതോടൊപ്പം, അടിമവേട്ടയില്‍ ഇരസ്ഥാനത്തെന്നതോടൊപ്പം അറ്റ്ലാന്റിക്കിന് കുറുകെയുള്ള അടിമക്കച്ചവടത്തില്‍ പങ്കും പറ്റിയ പശ്ചിമ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള നോവലിസ്റ്റിന്റെ ദൃഡ നിശ്ചയവും എടുത്തുപറയേണ്ടതാണ്.
ബഹുമാനത്തോടെ പറയട്ടെ, ഞാനൊരു അടിമക്കച്ചവടക്കാരനെ ഷേക് ഹാന്‍ഡ് ചെയ്യില്ല.” അവള്‍ (അകൊസുവ മെന്‍സാ) പറഞ്ഞു. … അവള്‍ പറഞ്ഞത് ജെയിംസിനെ (ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ് - കി കോളിന്‍സിന്റെ മകന്‍ ) വിഷമിപ്പിക്കുകയും ഉടനെത്തന്നെ ലജ്ജിപ്പിക്കുകയും ചെയ്തു. അവള്‍ അവളുടെ അച്ഛന്റെ കൈ കുലുക്കുമോ? അമ്മാവന്റെ? ആരാണ് അടിമവ്യാപാരി എന്ന് തീരുമാനിക്കാന്‍ അവളാര്? അസാന്റെയോ ഫാന്റെയോ ആരാണ് മെച്ചം എന്ന് തര്‍ക്കിക്കുന്ന അച്ഛനമ്മമാരെ കേട്ടുകൊണ്ടാണ് ജെയിംസ് തന്റെ ജീവിതം മുഴുവന്‍ പിന്നിട്ടത്, പക്ഷെ അതൊരിക്കലും അടിമകളുടെ കാര്യത്തില്‍ എത്തിയിരുന്നില്ല. അസാന്റെയുടെ അധികാരം അടിമകളെ പിടിക്കുന്നതില്‍ നിന്നുണ്ടായതാണ്. ഫാന്റെയുടെ സുരക്ഷിതത്വം അവരെ വില്‍ക്കുന്നതില്‍ നിന്നുണ്ടായതും. പെണ്‍കുട്ടിക്കു തന്റെ കൈ കുലുക്കാന്‍ പറ്റില്ലെങ്കില്‍ , എങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക് അവളുടെ തന്നെ കൈ തൊടാന്‍ പറ്റില്ല.”

ചരിത്രത്തിന്റെ മുറിപ്പാടുകള്‍

സമ്പന്ന ഫാന്റെ കുടുംബത്തിലെ അടിമ യുവതി അസാന്റെ ഗോത്ര വംശജയായ മാമേ ഒരു തീപിടിത്തത്തില്‍ നിന്ന് രക്ഷ നേടി കാട്ടിലേക്ക് ഓടിപ്പോകുമ്പോള്‍ ബലാല്‍ക്കാരത്തിന്റെ സന്തതിയായ അവളുടെ നവജാത ശിശു അച്ഛന്റെ രണ്ടാം ഭാര്യയുടെ സ്നേഹ ശൂന്യമായ മേല്‍നോട്ടത്തില്‍ കൊട്ടാരത്തില്‍ വളര്‍ന്നു. സ്വാഭാവികമായും അവളെ വിവാഹം ചെയ്യേണ്ടിയിരുന്ന ഗോത്രമൂപ്പന്‍ യുവാവിന്റെ ആലോചന കുത്സിതമായ തന്ത്രത്തിലൂടെ മറികടന്നു 'സുന്ദരി എഫിയ' (Effia the Beauty)യെ അവളില്‍ ഭ്രമിച്ചു പോകുന്ന, പുതുതായെത്തുന്ന ബ്രിട്ടീഷ് ഗവര്‍ണര്‍ ജെയിംസിനു വിവാഹം ചെയ്തു കൊടുക്കാന്‍ അച്ഛന്‍ കോബെ ഓച്ചറിനെ വളര്‍ത്തമ്മ പരുവപ്പെടുത്തിയെത്തു. അത് വലിയ ധനാഗമ മാര്‍ഗ്ഗമായിരുന്നു. തുടര്‍ന്ന് എഫിയ ഘാനിയന്‍ അടിമ വ്യാപാരത്തിന്റെ കൊടും പാപങ്ങളുടെ പില്‍ക്കാല കഥകളുറങ്ങുന്ന കേപ്പ് ഗോള്‍ഡ്‌ കോസ്റ്റ് കാസിലില്‍ താമസത്തിനെത്തുന്നതാണ് നോവലിന്റെ കേന്ദ്രത്തിലെ ഒരു താവഴിയുടെ തുടക്കമാവുക. അതേ സമയം മാമെയുടെ പിന്നീടുണ്ടായ വിവാഹത്തില്‍ ബിഗ്‌ മാന്‍ അസാരെയുടെ ഒമാനമകളായി വളര്‍ന്ന എസി അസാരെ എന്ന പതിനഞ്ചുകാരി അടിമച്ചന്തയിലേക്ക് ഊഴം കാത്ത് കാസിലിന്റെ ഭൂഗര്‍ഭ അറകളില്‍ കൊല്ലാക്കൊലയായി അടുക്കപ്പെട്ട വീട്ടു വേലക്കാരികള്‍ , ഗോത്രയുദ്ധങ്ങളില്‍ തോറ്റു വില്‍ക്കപ്പെട്ടവര്‍ , വെളുത്ത വര്‍ഗ്ഗക്കാരുടെ കങ്കാണിമാര്‍ ('bomboys') നായാടിപ്പിടിച്ചവര്‍ തുടങ്ങിയ ഹതഭാഗ്യരുടെ കൂട്ടത്തില്‍ ഈ മൂന്നാമത്തെ വിധത്തില്‍ വേട്ടയാടപ്പെട്ട്‌ ദുര്‍വ്വിധിയുടെ കയ്പ്പുനീര്‍ കുടിക്കുന്നുണ്ടായിരുന്നു. "ഭൂഗര്‍ഭ മാളത്തില്‍ അവര്‍ സൂക്ഷിച്ച അടിമകളെ കുറിച്ച് ജെയിംസ് ഒരിക്കലും എഫിയയോടു സംസാരിച്ചില്ല.” തന്നെ ഓര്‍മ്മിപ്പിക്കുന്ന സ്ത്രീകളെ, കാഴ്ചയില്‍ തന്നെപ്പോലെയുള്ളവരെ, തന്റെ ഗന്ധമുള്ളവരെ കാണുമ്പോള്‍ ജെയിംസ് എങ്ങനെയാവും ചിന്തിക്കുക എന്നതിനെ കുറിച്ച് എഫിയ അറിവില്ലായ്മ നടിച്ചുവെന്നു നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു. തുടര്‍ന്ന് അടിമക്കപ്പലില്‍ അവള്‍ അമേരിക്കയെന്ന 'പുതുലോക' (New World) ത്തേക്കെത്തുന്നു. രണ്ടാം താവഴിയുടെ തുടക്കക്കാരി. 'ഒരു തടാകത്തിന്റെ ഇരു കരകളില്‍ പെട്ടുപോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീയെയും അവരുടെ നിഴലിനെയുമെന്ന പോലെ', ഒരേ മരത്തില്‍ നിന്ന് മുറിച്ചെടുത്ത രണ്ടു കമ്പുകളെ പോലെ' രണ്ടിടങ്ങളില്‍ പരസ്പരമറിയാതെ രണ്ടു ജീവിതങ്ങള്‍ . "തിരിച്ചു വരവില്ലാത്ത വാതായനം" (Door of No Return) കടന്ന് എസി അസാരെ തന്റെ ദുര്‍വ്വിധിയിലേക്ക് പോകുന്നു. ഇന്ന് ആഷ് വിറ്റ്സ് പോലെ, നാങ്കിംഗ് പോലെ, ഹിരോഷിമയും 'വൂണ്ടഡ് നീ'യും പോലെ മനുഷ്യന്‍ മനുഷ്യനോടു ചെയ്യുന്ന കൊടും പാതകങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ സ്മാരകമാണ് കേപ്പ് കോസ്റ്റ് കാസില്‍ .

തുടര്‍ന്ന് വരുന്ന ഓരോ അധ്യായങ്ങളിലും പിന്തുടരുന്ന അതാതു താവഴിയിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണമായ വംശീയാനുഭാവാഖ്യാനത്തിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. തലമുറകള്‍ പിന്നിടുമ്പോള്‍ പൊതുവായുള്ളത് ഇതാണ്: ചരിത്രം എന്ന പ്രക്രിയക്ക് മുന്നില്‍ എല്ലാവരും ഒരു പോലെ നിസ്സഹായരാണ്. എസി അസാരെയേ അടിമക്കപ്പലിലും തുടര്‍ന്ന് കോട്ടയുടെ അറയിലെ ഇരുട്ടിലും വേട്ടയാടിയ അതേ നിസ്സഹായത, എസിയുടെ മകള്‍ നെസ്സിനെയും പ്രണയപൂര്‍വ്വം അവള്‍ വിവാഹം കഴിച്ച സാമിനെയും അവരുടെ മുതുകുകളില്‍ വടുകെട്ടിയ, പ്രണയനിമിഷങ്ങളില്‍ ഒന്നമര്‍ത്തിത്തഴുകുമ്പോള്‍ വീണ്ടും പൊട്ടിയൊലിക്കുന്ന രക്തമായി വേട്ടയാടുന്ന കൊടിയ വേദന. ചരിത്രം തെളിക്കുന്ന വഴിയെ കര്‍തൃത്വം അധികമൊന്നുമില്ലാതെ ജീവിച്ചുപോകുന്നവരാണ് സ്വാഭാവികമായും എസി താവഴിയിലെ ഒട്ടുമുക്കാലും. കഠിനാധ്വാനത്തിലൂടെ 'സ്വാതന്ത്ര്യം' നേടിയിട്ടും അയഥാര്‍ത്ഥമായ കാരണങ്ങളാല്‍ തടവിലാക്കപ്പെട്ട് കല്‍ക്കരി ഖനിയിലെത്തുമ്പോള്‍ , വെളുത്ത വര്‍ഗ്ഗക്കാരനായ സഹ ജോലിക്കാരനെ (leased conscripted laborer) കൊടിയ പീഡനത്തില്‍ (lynching) നിന്ന് രക്ഷിക്കാനും ഒപ്പം തന്റെ പങ്ക് ജോലിയും ചെയ്തു തീര്‍ക്കനുമായി ഒരു ഘട്ടത്തില്‍ ഇരു കൈകളിലും ഷവല്‍ ഉപയോഗിച്ച് ജോലി ചെയ്തതിനെ തുടര്‍ന്ന് 'ടു ഷവല്‍ ' എന്ന് പേരുകിട്ടിയ ഗുസ്തിക്കാരന്റെ മെയ്യഴകും കരുത്തുമുണ്ടായിരുന്ന 'H' ഖനിത്തൊഴില്‍ നല്‍കിയ ശ്വാസ കോശ രോഗത്തെ തുടര്‍ന്ന് പില്‍ക്കാല സ്വാതന്ത്ര്യം ആസ്വദിക്കാനാവാതെ അകാലത്തില്‍ മരിക്കുന്നത് അക്കൂട്ടത്തില്‍ ഏറ്റവും നിസ്സഹായമായ ഒരനുഭവമാണ്. ജിം ക്രോ നിയമങ്ങള്‍ നിലനിന്ന തെക്കന്‍ പ്രദേശങ്ങളുടെയും ഒപ്പം തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കുറഞ്ഞൊരു കാലം നില നിന്ന ബഹുത്വ സങ്കല്‍പ്പങ്ങളെയും ഒരേ സമയം പ്രതിനിധാനം ചെയ്യുന്നുണ്ട് അയാള്‍ . അദ്ദേഹത്തിന്റെ മകള്‍ വില്ലിയിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി കണ്ട മഹാ പാലായന (Great Migration) കാലത്തെയും, റോബര്‍ട്ട്‌ ക്ളിഫ്റ്റന്‍ സമ്പൂര്‍ണ്ണ വെളുത്ത വര്‍ഗ്ഗക്കാരന്‍ ആവാന്‍ വേണ്ടി അവളെ ഉപേക്ഷിച്ചു പോവുന്നത് നിയമങ്ങളുടെ കോപ്പി പുസ്തക വടിവുകളെ ഭേദിച്ച് തഴച്ച വര്‍ണ്ണവെറിയുടെ കൂടുതല്‍ ആഴത്തിലുള്ള പരിണിതികളെയും അടയാളപ്പെടുത്തുന്നു. മാര്‍ക്കസിന്റെ അച്ഛനാവുന്ന സോണി എന്ന കാഴ്സന്‍ സോണി ക്ളിഫ്റ്റന്‍ വര്‍ണ്ണവെറിയുടെ മറ്റൊരു പുതുകാല വിപര്യയത്തെ നേരിടുന്നു. പുതുകാലത്തില്‍ വര്‍ണ്ണ വിവേചനം നടപ്പിലാക്കി വിപരീതാര്‍ത്ഥത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പോള്‍ ബീറ്റിയുടെ 'മി'യെ പോലെ (The Sellout) അയാള്‍ക്കും സമന്വയത്തെ കുറിച്ചുള്ള വലിയ വാക്കുകളൊന്നും ആകര്‍ഷകമാവുന്നില്ല. “അമേരിക്കയുടെ പ്രശ്നം വിവേചനം എന്നതല്ലായിരുന്നു, മറിച്ച്, സത്യത്തില്‍ , നിങ്ങള്‍ക്ക് വേറിട്ട്‌ നില്‍ക്കാന്‍ കഴിയില്ലാത്തതായിരുന്നു. തനിക്കോര്‍ക്കാന്‍ ആവുവോളവും വെളുത്തവരില്‍ നിന്ന് മാറിപ്പോവാനാണ് സോണി ശ്രമിച്ചത്, എന്നാല്‍ , ഈ നാട് ഇത്രയും വലുതായിരിക്കുമ്പോഴും പോകാന്‍ ഇടമില്ലായിരുന്നു.” ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആഫ്രിക്കന്‍ അമേരിക്കന്‍ പുരുഷാനുഭവത്തിന്റെ പൊതുവായ ചതിക്കുഴികളിലേക്ക് വീണുപോവുന്ന അയാള്‍ മയക്കുമരുന്നിന്റെ അടിമയാവുകയും മൂന്നു മക്കളെയും കുടുംബത്തെയും അവഗണിക്കുകയും ചെയ്യുന്നു. വ്യക്തിത്വമുള്ള കഥാപാത്രം എന്നതിലേറെ ഒരു 'ടൈപ്പ്' തന്നെയാണ് സോണി. ഒടുവില്‍ എസിയുടെ ഏഴാം തലമുറയിലെ മാര്‍ക്കസില്‍ എത്തുമ്പോള്‍ മൂന്നു തലമുറക്കപ്പുറത്തെ മുത്തച്ചന്‍ H-നപ്പുറത്തേക്ക് അയാള്‍ക്ക് തിരിച്ചറിവില്ല, വംശീയാനുഭവം എന്നതല്ലാതെ. അതാണ്‌ തന്റെ പി. എച്ച്. ഡി. പേപ്പര്‍ തയ്യാറാക്കുമ്പോള്‍ അവനില്‍ സംത്രാസമായി നിറയുന്നതും ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതാവസ്ഥകളുടെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയാവുന്നതും. അവസാന അധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു:

"തന്റെ മുതുമുത്തച്ഛന്‍ H-ന്‍റെ ജീവിതത്തിലെ വര്‍ഷങ്ങള്‍ അപഹരിച്ച, തടവുപുള്ളികളെ ലീസ് ചെയ്യുന്ന സമ്പ്രദായത്തില്‍ തന്റെ റിസര്‍ച്ച് വര്‍ക്ക് കേന്ദ്രീകരിക്കണം എന്നതായിരുന്നു തുടക്കത്തില്‍ മാര്‍ക്കസിന്റെ താല്പര്യം. എന്നാല്‍ കൂടുതല്‍ മുഴുകിയപ്പോള്‍ പ്രോജെക്റ്റ്‌ വലുതായിക്കൊണ്ടിരുന്നു. ജിം ക്രോ നിയമത്തെ ഭയന്ന് നാടുവിട്ടോടി വടക്കോട്ട്‌ പാലായനം ചെയ്ത മുത്തശ്ശി വില്ലിയെയും ദശലക്ഷക്കണക്കിനു മറ്റു കറുത്ത വര്‍ഗ്ഗക്കാരെയും കുറിച്ച് പറയാതെ മുതുമുത്തച്ഛന്‍ H-ന്‍റെ കഥ അവനെങ്ങനെ പറയാനാവുമായിരുന്നു? വന്‍ പാലായനത്തെ (the Great Migration ) കുറിച്ച് സൂചിപ്പിക്കുമ്പോള്‍ ആ ജനക്കൂട്ടങ്ങളെ മുഴുവന്‍ ഉള്‍ക്കൊണ്ട നഗരങ്ങളെ കുറിച്ച് പറയേണ്ടി വരും. ഹാര്‍ലമിനെ കുറിച്ച് പറയേണ്ടി വരും. അപ്പോള്‍ , തന്റെ പിതാവിന്റെ ഹെറോയിന്‍ അടിമത്തത്തെ കുറിച്ച് പറയാതെ എങ്ങനെ ഹാര്‍ലമിനെ കുറിച്ച് പറയും- ജയില്‍ വാസങ്ങള്‍ , ക്രിമിനല്‍ റെക്കോഡ്? അറുപതുകളിലെ ഹാര്‍ലമിലെ ഹെറോയിന്‍ സാന്നിധ്യത്തെ കുറിച്ച് പറഞ്ഞാല്‍ എണ്‍പതുകളില്‍ എങ്ങും നടന്നു വന്ന മയക്കുമരുന്ന് വേട്ടകളെ കുറിച്ചും പറയേണ്ടി വരില്ലേ? വേട്ടകളെ കുറിച്ച് എഴുതിയാലോ, “മയക്കുമരുന്നിനെതിരെയുള്ള യുദ്ധ"(“war on drugs”) ത്തെ കുറിച്ച് അനിവാര്യമായും എഴുതലായിരിക്കും അത്. “മയക്കുമരുന്നിനെന്തിരെയുള്ള യുദ്ധ"ത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍ തന്റെയൊപ്പം വളര്‍ന്ന കറുത്ത വര്‍ഗ്ഗക്കാരില്‍ ഏതാണ്ട് പകുതിയും ലോകത്തിലെ ഏറ്റവും കൊടിയ തടവ്‌ സമ്പ്രദായമായിത്തീര്‍ന്ന ഒന്നിലേക്ക് ഒന്നുകില്‍ എത്തിപ്പെടുകയോ അഥവാ അതില്‍ നിന്ന് വിട്ടയക്കപ്പെട്ടവരോ ആയ അവസ്ഥയുണ്ടാവുന്നതെങ്ങനെ എന്നായിരിക്കും അവന്‍ പറയുന്നത്. തന്റെ കൂടെ കോളേജില്‍ പോയിരുന്ന വെളുത്ത വര്‍ഗ്ഗക്കാരില്‍ ഏതാണ്ടെല്ലാവരും ദിവസവും പരസ്യമായി മരിജുവാന പുകക്കുമ്പോഴും തന്റെ കൂട്ടത്തിലുള്ളവര്‍ അത് കൈവശം വെച്ചതിന് അഞ്ചുവര്‍ഷ ജയില്‍ ശിക്ഷ അനുഭവിക്കുന്നതെന്തുകൊണ്ട് എന്ന് പറയാന്‍ തുടങ്ങിയാല്‍ അവനു കഠിനമായ കോപം വരികയും സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ മനോഹരമെങ്കിലും മരണതുല്യമായ നിശ്ശബ്ദതയുള്ള ലെയ്ന്‍ റീഡിംഗ് റൂമിലെ മേശപ്പുറത്ത് തന്റെ റിസര്‍ച്ച് ബുക്ക് കമഴ്ത്തി അടിക്കുകയും ചെയ്തേക്കും. ബുക്ക് അങ്ങനെ അടിച്ചു കമഴ്ത്തിയാല്‍ മുറിയിലുള്ള എല്ലാവരും തുറിച്ചു നോക്കുമായിരിക്കും, അവരാകെ കാണുക അവന്റെ തൊലിയുടെ നിറവും അവന്റെ കോപവുമായിരിക്കും, അവര്‍ വിചാരിക്കും അവനെ കുറിച്ച് ചിലതെല്ലാം അവര്‍ക്കറിയാമെന്നു, അത് അവന്റെ മുതുമുത്തച്ഛന്‍ H-നെ ജയിലില്‍ ഇട്ടതിനെ ന്യായീകരിച്ച അതേ ചിലതായിരിക്കുകയും ചെയ്യും, എന്നേയുള്ളൂ, മുമ്പുണ്ടായിരുന്നത്ര സുവ്യക്തമായിരിക്കില്ല എന്നും ഇത്തിരി വ്യത്യസ്തവും ആയിരിക്കും എന്നേയുള്ളൂ.”

ഇതില്‍ നിന്ന് വിപരീതമായി അവന്റെ കൂട്ടുകാരിയാവുന്ന എഫിയാ താവഴിയിലെ ഇളം മുറക്കാരി മാര്‍ജറിക്ക് പക്ഷെ വംശാവലിയെ അറിയാം. ആ പൂര്‍വ്വിക മുത്തശ്ശി മാമേ താന്‍ വിട്ടുപോന്ന ശിശുവിന് പവിത്രസൂക്ഷിപ്പായി നല്‍കിയ കല്ല്‌ തലമുറ കൈമാറി അവളിലെത്തിയിരുന്നു, ഒപ്പം ആ കഥകളും. എന്നാല്‍ ഹതഭാഗ്യയായ എസിക്ക് സമാനമായ ഒരു കല്ല്‌ മാമേ നല്‍കിയിരുന്നെങ്കിലും കേപ് കോസ്റ്റ് കാസിലിലെ ഭീകര അറയില്‍ അതെങ്ങോ നഷ്ടപ്പെട്ടിരുന്നുവല്ലോ. ആ അര്‍ഥത്തില്‍ കുണ്ടാ കിന്റെ ('റൂട്ട്സ്') യേക്കാള്‍ ഭാഗ്യഹീനയാണ് എസി അസാന്റെ - തന്നെ കുറിച്ചോര്‍ക്കാന്‍ പിന്‍ തലമുറയുടെ ഒരു നിശ്വാസം പോലും വ്യക്തിപരമായി ബാക്കിവെക്കാന്‍ കഴിയാതെ പോയവള്‍ .

വ്യക്തിത്വ പ്രതിസന്ധികള്‍

നോവലിലെ അമേരിക്കന്‍ കഥാപാത്രങ്ങളെ അപേക്ഷിച്ച് പ്രതിനിധാന (type) സ്വഭാവത്തെക്കാളേറെ വ്യക്തിത്വ സ്വഭാവം (idiosyncratic) ഉള്ളവരാണ് ആഫ്രിക്കന്‍ കഥാപാത്രങ്ങള്‍ . ഗോള്‍ഡ്‌ കോസ്റ്റില്‍ രണ്ടു നൂറ്റാണ്ടിലേറെ നിലനിന്ന ഭരണമാണ് അസാന്റെ വംശത്തിന്റെത്. ഇതര ഗോത്രങ്ങളുമായും ബ്രിട്ടീഷ് സാമ്രാജ്യത്വവുമായും നിരന്തരം രക്തരൂക്ഷിതമായ ഏറ്റുമുട്ടല്‍ നടത്തിവന്ന വന്ന പരമ്പരയില്‍ പെട്ടതാണെങ്കിലും എഫിയാ താവഴിയിലെ ആരും തന്നെ അതിലൊന്നും ഇടപെടുന്നില്ല. എന്നിരിക്കിലും, സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്ന രാജാവിനെ കുറിച്ചും യുദ്ധം നയിക്കുന്ന രാജ്ഞിയെ കുറിച്ചും ബ്രിട്ടീഷ് സൈനികത്തലവന്റെ ശിരസ്സറുത്ത് കുന്തത്തില്‍ കുത്തി നിര്‍ത്തിയതിനെ കുറിച്ചും വാര്‍ത്തകള്‍ അവരെ തേടിയെത്തുന്നുണ്ട്. മനുഷ്യക്കടത്തില്‍ നിന്നുള്ള ധന സമ്പാദനം കീര്‍ത്തി കെടുത്തുന്നുവെന്നു മാത്രമല്ല, തോല്പ്പിക്കപ്പെടുന്നവരെ അടിമകളാക്കി ബ്രിട്ടീഷുകാര്‍ക്കും ഡച്ചുകാര്‍ക്കും വില്‍ക്കാനുള്ള അവസരം യുദ്ധത്തെ ലാഭകരമായി കാണുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് കറുത്ത വര്‍ഗ്ഗക്കാരിയായ അമ്മയുടെയും ബ്രിട്ടീഷുകാരനായ പിതാവിന്റെയും മകനായിപ്പിറന്ന കി കോളിന്‍സ് കുടുംബബിസിനസ്സായ അടിമക്കച്ചവടത്തില്‍ ഭാഗഭാക്കാവാന്‍ വിസമ്മതിക്കുന്നത് പ്രസക്തമാകുന്നത്. ആ പിതാവിന്റെ മകനായ ജെയിംസ് റിച്ചാര്‍ഡ് കോളിന്‍സ്, യുവ സുന്ദരിയുടെ നിശിത വിമര്‍ശനം കേള്‍ക്കേണ്ടിവരുന്നത്‌ അയാളെ ചൊടിപ്പിച്ചത് സ്വാഭാവികം തന്നെ. അകൊസുവയെ വിവാഹം ചെയ്യാനായി മറ്റെല്ലാം ഉപേക്ഷിക്കാനും “ആരും തിരിച്ചറിയാത്ത ഏതെങ്കിലും ചെറു ഗ്രാമത്തില്‍ " പോവാനും തയ്യാറാവുന്ന ജെയിംസ് പക്ഷെ 'ഭാഗ്യം കെട്ടവ'നും കൃഷി നിരന്തരം ചതിക്കുന്നവനും ആയിത്തീരുന്നതില്‍ അത്തരം ജീവിത പരിസരങ്ങളില്‍ കാല്പ്പനികതക്കൊന്നും സ്ഥാനമില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടാവാം. ശപിക്കപ്പെട്ട മകളെ ആരും വിവാഹം ചെയ്യാന്‍ തയ്യാറാവാതിരിക്കുകയും പ്രണയപൂര്‍വ്വം കാത്തിരുന്ന ഓഹീനെ ന്യാകാരോ കയ്യൊഴിയുകയും ചെയ്യുന്നതാണ് അബീന കൊളിന്‍സിനെ ആരെയും കാത്തുനില്‍ക്കാതെ, ഗര്‍ഭസ്ഥ ശിശുവിനെയും കൊണ്ട് ജീവിതം പൊരുതി മുന്നേറാന്‍ പ്രേരിപ്പിക്കുക.

നോവല്‍ ഘടനയിലെ കഥാ മാലിക:

അടിമത്തത്തിലേക്ക് എറിയപ്പെടുന്ന വ്യക്തിയുടെ ആത്മാവ് മരണ ശേഷം ആഫ്രിക്കയിലേക്ക് തിരിച്ചു പോകും എന്ന ആഫ്രിക്കന്‍ അമേരിക്കക്കാരുടെ ഇടയിലെ വിശ്വാസത്തില്‍ നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്‌. അതോടൊപ്പം കൃസ്തീയമായ ആദിപാപ ചിന്തയുടെയും അസാന്റെ പരമ്പരയിലെ പാപ ബോധത്തിന്റെയും കൂട്ടുത്തരവാദിത്തത്തിന്റെയും അതിനെതിരില്‍ , അടിമവ്യാപാരിയുടെ പ്രതിനിധിയായി ജോലി ചെയ്യവേ തന്നെ, കി കോളിന്‍സ് തുടങ്ങിവെക്കുന്ന വൈരുധ്യപൂര്‍ണ്ണമായ ചെറുത്തു നില്‍പ്പിന്റെയും അന്തര്‍ധാരകളും അതിലുണ്ട്. രണ്ടു കുടുംബ ധാരകളെ ചടുലമായ കാലാനുഗതികതയില്‍ പിന്തുടരുന്നതിലും ഒന്നിടവിട്ട അധ്യായങ്ങളില്‍ അടുത്ത തലമുറയിലെ ഓരോ പുതിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഇരു ധാരകളെയും ഇഴകോര്‍ക്കുന്നതിലും മാതൃ ദേശത്തിലെ അനുഭവങ്ങളെയും പുതുലോക അനുഭവങ്ങളെയും ചേര്‍ത്തു വെക്കുന്നതിലും എപ്പോഴും ഒരു മുന്‍ പിന്‍ നോട്ടത്തിന്റെയും തിരിച്ചു പോക്കിന്റെയും അന്തരീക്ഷവും നില നില്‍ക്കുന്നു. നോവല്‍ എന്ന മാധ്യമത്തിനു സഹജമായ സമഗ്രതയോടൊപ്പം സാന്ദ്രമായ കേന്ദ്രീയത എന്ന രീതിയെക്കാളേറെ അയഞ്ഞ കൂട്ടിച്ചേര്‍ക്കലുകളിലൂടെ സംയോജിപ്പിച്ച ചെറുകഥകളുടെ രൂപമാണ് നോവലിനുള്ളത് എന്ന് പറയാം. പതിനാലു ആഖ്യാന കേന്ദ്രങ്ങളായി വര്‍ത്തിക്കുന്ന അത്രയും തന്നെ കേന്ദ്ര കഥാപാത്രങ്ങളിലൂടെ മൂന്നു നൂറ്റാണ്ടിലേറെ കാലത്തെ കഥ പറയുമ്പോള്‍ അവരെ എഫിയ അഥവാ എസിയുമായി ബന്ധപ്പെടുത്തുന്ന, പലപ്പോഴും മാമെയുടെ കല്ല്‌ പോലെ ഏതെങ്കിലും വിശുദ്ധ ഓര്‍മ്മ വസ്തു പോലുള്ള അത്ര നൈസര്‍ഗ്ഗികമാല്ലാത്ത ചില ബാഹ്യ ഉപാധികളാണ് ഇതിവൃത്തത്തിന് ഐക്യ രൂപം നല്‍കുന്നത്. നോവലിന്റെ തുടക്കത്തില്‍ നല്‍കിയിട്ടുള്ള കുടുംബ വൃക്ഷവും വായനക്കാരനെ പാത്ര ബാഹുല്യത്തിന്റെയും അതിന്റെ വികേന്ദ്രീകൃതാവസ്ഥയുടെയും അവ്യക്തതകളില്‍ നിന്ന് തികച്ചും രക്ഷിക്കുകയും അനുവാചകന് ആവശ്യം ആവശ്യമായ എകാഗ്ര ഭാവം (unity of impression) നല്‍കുകയും ചെയ്യുന്നു. ഒപ്പം, നോവലിസ്റ്റ് തന്റെ നേരിട്ടുള്ള ഇടപെടല്‍ ഏറ്റവും ചുരുങ്ങിയ വിതാനത്തില്‍ നിര്‍ത്തുകയും സ്വാഭാവിക സന്ദര്‍ഭങ്ങളിലും കഥാപാത്രങ്ങളുടെ സ്വാഭാവിക പ്രതികരണ വികാസങ്ങളിലും പരമാവധി ഊന്നുകയും ചെയ്യുന്നുണ്ട്. അടിമ വ്യാപാരം സംബന്ധിയായ ഇടപാടുകളില്‍ ഗോള്‍ഡ്‌ കോസ്റ്റിന്‍റെ രാഷ്ട്രീയ വൈരുധ്യങ്ങള്‍ അവതരിപ്പിക്കുന്ന ഭാഗങ്ങളിലെ സൂക്ഷ്മവും സാന്ദ്രവുമായ ആഖ്യാനം കൂടുതല്‍ മികച്ചു നില്‍ക്കുന്നുവെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സോണി ക്ളിഫ്റ്റന്‍റെയും സമകാലിക ഹാര്‍ലം ജീവിതാവസ്ഥകളുടെയും ആഖ്യാനത്തില്‍ ആ സാന്ദ്രത അത്ര അനുഭവ വേദ്യമാകുന്നില്ല എന്നതും ഇതിനോട് ചേര്‍ത്തു കാണാം. വ്യക്തി ചരിത്രത്തില്‍ നിന്ന് വംശീയ ചരിത്രത്തിലേക്ക് വളരുന്ന ഭാഗങ്ങളിലാണ് നോവല്‍ കൂടുതല്‍ തീക്ഷ്ണമാകുന്നത് എന്നത് സാമൂഹികാര്‍ത്ഥത്തില്‍ കൂടുതല്‍ വലിയ ഉത്കണ്ഠകളാണ് നോവലിസ്റ്റിനെ ഭരിക്കുന്നത്‌ എന്നതാണ് സൂചിപ്പിക്കുന്നത്. അവിടെയാണ് മാര്‍ക്കസിന്റെ രോഷം നോവലിനെ ചൂഴ്ന്നു നില്‍ക്കും വിധം പ്രസക്തമാകുന്നതും.

(ദേശാഭിമാനിവാരിക,  12- മാര്‍ച്ച് -2017)

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 210-217)

To purchase, contact ph.no:  8086126024

read more:

Behold the Dreamers by Imbolo Mbue

https://alittlesomethings.blogspot.com/2017/04/blog-post_21.html

The Nickel Boys by Colson Whitehead

https://alittlesomethings.blogspot.com/2024/08/the-nickel-boys-by-colson-whitehead.html

The Underground Railroad by Colson Whitehead

https://alittlesomethings.blogspot.com/2017/08/blog-post_9.html

Ghana Must Go by Taiye Selasi

https://alittlesomethings.blogspot.com/2016/08/blog-post_59.html

Americanah by Chimamanda Ngozi Adichie

https://alittlesomethings.blogspot.com/2024/08/americanah-by-chimamanda-ngozi-adichie.html