ഭരണ കൂടവുമായി സംഘര്‍ഷത്തിലാവുകയും ഒത്തു തീര്‍പ്പിന്റെ
എളുപ്പവഴിക്കപ്പുറം പ്രവാസത്തിന്റെ കഠിന മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്ത
എഴുത്തുകാരുടെ നിര എല്ലാ കാലത്തും വലിയതാണ്. ഒരു
തരത്തിലുള്ള സാംസ്കാരിക വിനിമയങ്ങളും സുരക്ഷിതമല്ലാത്ത വിധം ഹിംസാത്മക അന്തരീക്ഷം
നില നിന്നു വന്ന പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കയെ സംബന്ധിച്ചെടത്തോളം അത് മാതൃ
രാജ്യങ്ങളില്‍ അതി കഠിനമായ മസ്തിഷ്കച്ചോര്‍ച്ച (brain drain) സംഭവിക്കും വിധം
കൂടുതലായിരുന്നു. ആഫ്രിക്കന്‍ സാഹിത്യത്തിലെ അതികായനായ സോമാലിയന്‍
നോവലിസ്റ്റ് നൂറുദ്ദീന്‍ ഫറാ തന്റെ രണ്ടാമത് നോവലായ 'എ നെയ്ക്കഡ് നീഡിലി'ന്റെ പ്രസിദ്ധീകരണത്തെ തുടര്‍ന്ന് സമാന സാഹചര്യത്തില്‍
പ്രവാസത്തിന്റെ വഴി തെരഞ്ഞെടുത്തയാളാണ്. നീണ്ട
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് അദ്ദേഹം സ്വദേശം സന്ദര്‍ശിച്ചത്. എഴുത്തിനെ തന്റെ ജന്മ ദേശത്തെ ഉയിരോടെ നിര്‍ത്താനുള്ള
ശ്രമമായാണ് താന്‍ കാണുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. ആദ്യ രചനകളായ From a Crooked Rib (1970), A Naked Needle (1976), എന്നീ നോവലുകള്‍ കൂടാതെ Variations on the Theme of African Dictatorship Trilogy(1979- 1983), Blood
in the Sun Trilogy (1986 -1998), Past Imperfect Trilogy (2003 – 2011) എന്നിങ്ങനെ മൂന്നു വീതം നോവലുകള്‍ ഉള്‍കൊള്ളുന്ന മൂന്നു
നോവല്‍ ത്രയങ്ങളും ഏതാനും സ്റ്റേജ് നാടകങ്ങളും റേഡിയോ നാടകങ്ങളും അദ്ദേഹത്തിന്റെ
രചനാലോകത്തില്‍ ഉള്‍പ്പെടും. വിഖ്യാതമായ നുസ്റ്റാഡ് അന്താരാഷ്‌ട്ര സാഹിത്യ പുരസ്ക്കാര
ജേതാവായ ഫറാ നോബല്‍ പുരസ്ക്കാര സാധ്യതയില്‍ എപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന
പേരുകാരനാണ്.
ഫറായുടെ ഏറ്റവും പുതിയ കൃതിയായ Hiding in Plain Sight
(2015) ഭീകരാക്രമാണങ്ങളും
മരണങ്ങളും തുടര്‍ക്കഥയാവുന്ന സോമാലിയന്‍ അന്തരീക്ഷം തന്നെയാണ്
പശ്ചാത്തലമാക്കുന്നത്. മൊഗദിഷുവില് യു. എന്‍. സംഘത്തിനു വേണ്ടി ലോജിസ്റ്റിക്സ് ഓഫീസര്‍ ആയി ജോലി
ചെയ്യുന്ന 'ആര്' എന്ന് മാത്രം പേര് പറയുന്ന സോമാലിയന്‍ പൗരന് ഒരൊറ്റ വാക്ക്
സന്ദേശം ലഭിക്കുന്നതോടെയാണ് ഇതിവൃത്തം ചുരുള്‍ നിവരുന്നത്. “DETH!” എന്ന വാക്ക് 'debt' എന്നത് തെറ്റിയെഴുതിയതാവാം
എന്നാശ്വസിക്കാന്‍ ശ്രമിക്കുമ്പോഴും, അത്
സോമാലിയയാണ് എന്നും 'death'എന്നത് തെറ്റിയെഴുതിയത് ആവുമെന്നും അയാളുടെ ഉപബോധം അയാളോട്
പറയുന്നുണ്ട്. ശാരീരികമായി അതയാളെ ബാധിച്ചുതുടങ്ങുകയും നൈറോബിയിലേക്ക്
തിരികെ പോവാന്‍ തയ്യാറെടുത്ത് തന്റെ പുസ്തകങ്ങള്‍ മുമ്പേ അയക്കുകയും ചെയ്ത ശേഷം
പുതുജീവിതത്തിന് താന്‍ കണ്ടെത്തിയ കൂട്ടുകാരി ഗിനിലയോടോപ്പമുള്ള കുറെ ചിത്രങ്ങള്‍
ഓഫീസില്‍ നിന്നെടുക്കാന്‍ അങ്ങോട്ട് പോവുകയും ചെയ്യുമ്പോഴാണ് 'ശബാബ് ' കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കുന്നത്. 1994 - ല്‍ യഥാര്‍ഥത്തില്‍ സംഭവിച്ച യു. എന്‍. കാര്യാലയത്തിലെ ഭീകരാക്രമാണത്തിലേത് പോലെ മുപ്പതോളം പേര്
കൊല്ലപ്പെടുന്നു. മരണത്തെ തുടര്‍ന്ന് 'ആര്' ഒരദൃശ്യ സാന്നിധ്യമായി നോവലിന്റെ പിന്നീടുള്ള
ഭാഗങ്ങളിലൊക്കെയും നിറഞ്ഞു നില്ക്കും. നോവല്‍
പൂര്‍ത്തീകരിച്ചതിനും പ്രസിദ്ധീകരിച്ചതിനുമിടയില്, എഴുത്തിന്റെ
പ്രവചന സ്വരമെന്ന പോലെ ഫറായുടെ പ്രിയ സഹോദരി ബസ്രാ ഫറാ നാസര്‍ 2014ജനുവരിയില്‍ കാബൂളിലെ യു. എന്‍. ആസ്ഥാനത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതും ചരിത്രം.
ഒരു ഭീകരാക്രമണത്തില്‍ ഒരു നോവല്‍ തുടങ്ങുക എന്നത് ഏറെ
ദുഷ്കരമാണെന്നും ഫറായെ പോലെ കൃത ഹസ്തനായ ഒരാള്‍ക്കേ അത് അനായാസമായി ചെയ്യാനാവൂ
എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദ്യ
അദ്ധ്യായം ഒരേ സമയം ഏറെ ആവേശമുണര്‍ത്തുന്നതും അതെ സമയം നോവലിന്റെ തുടര്‍ന്നുള്ള
ഭാഗങ്ങളെ കുറിച്ച് തെറ്റിദ്ധാരണ നല്‍കുന്നതുമാണ് എന്ന് പറയാം. ചടുലമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ
സാധ്യതകളിലേക്ക് പോയേക്കാവുന്ന ഇതിവൃത്തം പക്ഷെ ഒരു കുടുംബ കഥയുടെയും, ഒപ്പം ആഫ്രിക്കന്‍ - സോമാലിയന്‍ ജീവിതത്തിന്റെ
വര്‍ത്തമാനാവസ്ഥകളുടെ അനാവരണങ്ങളിലേക്കുമാണ് തിരിയുന്നത്. 'ആറി'ന്റെ മരണം ഉയര്‍ത്തുന്ന പുതിയ സാഹചര്യം നേരിടാനും അയാളുടെ
കൌമാരക്കാരായ രണ്ടു മക്കളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാനുമായി തന്റെ റോമിലെ
പ്രൊഫഷനല്‍ ദൌത്യം അവസാനിപ്പിച്ചെത്തുന്ന ഇളയ അര്‍ദ്ധ സഹോദരി ബെല്ലയാണ് നോവലിലെ
കേന്ദ്ര കഥാപാത്രം. "ഒരു വിളിക്ക് മറുപടി നല്‍കുകയാണ് എന്ന് , ഏതാണ്ട് മതപരമായ ഒരു വിളിക്ക്" എന്ന് അവള്‍ക്കു തോന്നി എന്ന് നോവില്സ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു. പ്രശസ്തയായ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ആയ ബെല്ലക്ക് സഹോദരനുമായി
ഏതാണ്ടൊരു രതിതീക്ഷ്ണത (incest)യുള്ള ഊഷ്മളമായ സ്നേഹ ബന്ധമാണുണ്ടായിരുന്നത്. വേദനയോടെയെങ്കിലും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ , മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങളുള്ള സലിഫിന്റെയും
ദഹാബയുടെയും കാര്യത്തില്‍ അതത്ര എളുപ്പമാവില്ല എന്ന് ബെല്ല വേഗം തിരിച്ചറിയും. കുട്ടികളുടെ മാതാവായ വലേറി ഇടപെടാന്‍ തുടങ്ങുന്നതോടെ
കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകായും ചെയ്യും. 'ആറു'മായി വര്‍ഷങ്ങള്‍ക്കു മുമ്പേ പിണങ്ങി പിരിഞ്ഞതാണെങ്കിലും
നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്തതും സ്വയം നിയന്ത്രിക്കാനാവാത്ത വികാര
വിക്ഷോഭസ്വഭാവങ്ങള്‍ ഉണ്ടെങ്കിലും കുട്ടികളോട് ഇപ്പോഴും വലേറിക്ക് സ്നേഹമുള്ളതും
ബെല്ലയില്‍ ആശങ്ക സൃഷ്ടിക്കുന്നു.
അലസമായ അപര നിര്‍മ്മിതികള്‍.
'Hell is other people' എന്ന സാര്‍ത്രിന്റെ വചനം നോവലില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. ജന സമൂഹങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഇടയില്‍ എപ്പോഴും
നിലനില്‍ക്കുന്ന അപരസ്വത്വത്തെ കുറിച്ചുള്ള നിര്‍മ്മിത മുന്‍ വിധികള്‍ നോവലിലെ
ഏറ്റവും പ്രധാന ഉത്കണ്ഠകളില്‍ ഒന്നാണ്. അതുമായി
ചേര്‍ന്ന് പോവുകയോ സംഘര്‍ഷത്തില്‍ ആവുകയോ ചെയ്യുന്നില്ലാത്ത ഒരാളും നോവലില്ല. 'ആറി'ന്റെ പിണങ്ങിപ്പിരിഞ്ഞ ഭാര്യയും സ്വവര്‍ഗ്ഗാനുരാഗിയുമായ
വലേറി തന്റെ കൂട്ടുകാരി പദ്മിനിയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് താമസം മാറാനുള്ള
തീരുമാനത്തിലാണ്. ഇന്ത്യയുമായി പഠന കാലം മുതലേ ആത്മ ബന്ധമുണ്ടായിരുന്ന
നോവലിസ്റ്റിന്റെ കൃതിയില്‍ ആ ദേശത്തിന്റെ ചരിത്രം കടന്നു വരുന്നത് സ്വാഭാവികം
തന്നെ. ഹോട്ടല്‍ ബിസിനസ്സിലേക്ക് തിരിയാന്‍ ശ്രമിക്കുന്ന പദ്മിനി
പാചക വിധികളുടെ താരതമ്യത്തില്‍ പോലും ഇന്ത്യന്‍ രുചികള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. “ഇന്ത്യ ഒരു പാട് അധിനിവേശങ്ങള്‍ നേരിട്ടിട്ടുണ്ട്. .. അത് ഒരു പുരാതന സംസ്കൃതിയുള്ള ഉപ ഭൂഖണ്ഡമാണ്, ഒരു വലിയ ജനസംഖ്യ, വ്യത്യസ്ത
സംസ്കാരങ്ങളും വിശ്വാസങ്ങളും. പാചക വിധികള്‍ ആ
സാംസ്കാരിക ബഹുസ്വരത പ്രതിഫലിപ്പിക്കുന്നു എന്ന് ഞാന്‍ പറയും. ഇംഗ്ലണ്ട് ഉള്‍പ്പടെ യൂറോപ്പിലുള്ള ഏതൊരു രാജ്യത്തെക്കാളും
വലിയ ലോകപൌരത്വം ഇന്ത്യക്കുണ്ട്.” ഇന്ത്യയുള്‍പ്പടെ ലോകത്തെ
ഇതര ഭാഗങ്ങളില്‍ നിന്നും സ്വാധീനിക്കപ്പെട്ടതാണ് സോമാലി നാഗരിക ഭക്ഷണ രീതിയെന്നും
സ്വദേശി രീതികളില്‍ അതിപ്പോഴും തനിമ നിലനിര്‍ത്തുന്നുവെന്നും മീഹ്ദി
പ്രതികരിക്കുന്നു.
'ആറി'ന്റെ വില്‍ പത്രത്തില്‍ വലേറി ഇടം
പിടിക്കുന്നതേയില്ലെങ്കിലും ഒരു ഉഗാണ്ടന്‍ വക്കീലിന്റെ സഹായത്തോടെ അയാളുടെ
സ്വത്തുക്കള്‍ ഒരു ട്രസ്റ്റ് ആക്കിമാറ്റുന്നതിനു അവള്‍ ശ്രമം നടത്തുന്നുണ്ട്. വര്‍ഷങ്ങളായി കുടുംബവുമായോ കുട്ടികളുമായോ ഒരു ബന്ധവും
ഇല്ലാതെ കഴിഞ്ഞവളാണ് വലേറി എന്നിരിക്കെ അതൊരു കുരുക്കാവില്ലെന്നും ബെല്ല സ്വമേധയാ
സഹകരിക്കാന്‍ തയ്യാറാവാത്തേടത്തോളം നിയമപരമായി ആര്‍ക്കും അവളെ അതിനു നിര്‍ബന്ധിക്കാനാവില്ലെന്നും
ഗനില ബെല്ലയെ ആശ്വസിപ്പിക്കുന്നു. 'ഒരു നാവികന്റെ മനസ്സുള്ള, ഫ്രിജിഡ് ആയ ബെല്ല'ക്ക് വിട്ടുകൊടുക്കാതെ
കുട്ടികളെ ഇംഗ്ലണ്ടില്‍ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്ന പദ്മിനിക്ക്
സോമാലിയയെ കുറിച്ചും മുസ്ലിംകളെ കുറിച്ചും കടുത്ത മുന്‍ വിധികളുണ്ട്, “ നിങ്ങളുടെ കുട്ടികള്‍ ആഫ്രിക്കക്കാര്‍ മാത്രമല്ല, അവര്‍ സോമാലിയക്കാരും മുസ്ലിംകളും കൂടിയാണ്, .. സോമാലികള്‍ മതഭ്രാന്തരാണ് , അവരില്‍ എല്ലാ ഓരോരുത്തരും. അവര്‍ക്ക് നമ്മെ ജീവനോടെ ചുട്ടുകൊല്ലാന്‍ ആഹ്ലാദമാവും. അവര്‍ നമ്മെ വഴിതെറ്റിയവര്‍ ആയിക്കാണുന്നു., സാത്താനെ ഭജിക്കുന്നവരെക്കാള്‍ മോശം, അതിനൊത്ത ശിക്ഷ നമ്മള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍
വിശ്വസിക്കുന്നു.” എന്നാല്‍, ഇംഗ്ലണ്ടില്‍ എല്ലാം
ശരിയാവും എന്ന പദ്മിനിയുടെ അവകാശവാദത്തിലൊന്നും കാര്യമില്ലെന്ന് പ്രതികരണ
സ്വഭാവമുള്ള യുവാവിലേക്ക് വളരുന്ന സലിഫ് കരുതുന്നു, “ഞാന്‍
വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ഞാന്‍ വളരെ
വേഗം ഒരു കരുതല്‍ തടങ്കല്‍ സെല്ലില്‍ എത്തിപ്പെടാം , കാരണം ഞാന്‍ പുരുഷനും
യുവാവുമായ കറുത്തവനും ഒരു മുസ്ലിം പേര് ഉള്ളയാളുമാണ്.” പദ്മിനി, ഈദി അമിന്‍ ഉഗാണ്ടയില്‍
നിന്ന് ഇന്ത്യന്‍ വംശജരെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍
അവിടെയുള്ള പൈതൃക സ്വത്തിന്റെ കാര്യത്തില്‍ നിയമപ്രക്രിയകളുടെ നൂലാമാലകളിലാണ്. കുട്ടികളുടെ സംരക്ഷണാധികാരം അവര്‍ക്ക് ലഭിക്കാന്‍
നിയമസാധ്യതയില്ലെങ്കിലും ബെല്ല ഒന്നിലേറെ തവണ വലേറിയുടെയും പദ്മിനിയുടെയും
രക്ഷക്കെത്തുന്നുണ്ട്. സ്വവര്‍ഗ്ഗ രതി നിയമ വിരുദ്ധമായ ഉഗാണ്ടാ ജയിലില്‍ നിന്ന്
വന്‍ തുക പിഴയായും കൈക്കൂലിയായും ഒടുക്കി രഹസ്യമായി ഇരുവരെയും രക്ഷിക്കുന്നതും
ആഫ്രിക്കയില്‍ അത്തരം താല്പര്യങ്ങളോട് മൃദുസമീപനമുള്ള നൈറോബിയിലേക്ക് പോകാന്‍ അവര്‍ക്ക്
കളമൊരുക്കുന്നതും അമിത മദ്യപാനത്തിന്റെയും ധൂര്‍ത്തിന്റെയും ഹോട്ടല്‍ താമസ
ബില്ലായി വന്‍ തുകയടച്ച് മറ്റൊരു ജയില്‍ വാസത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതും
ബെല്ലയാണ്. ഗാംഭീര്യമുള്ള വ്യക്തിത്വത്തിനുടമയായ പദ്മിനി കംപാല ജയിലില്‍
അധികൃതരുടെ അപമാനം സഹിക്കേണ്ടി വന്നതിന്റെ ഓര്‍മ്മയില്‍ ബെല്ലയോടു ഏറെ
നന്ദിയുള്ളവള്‍ ആണെങ്കിലും, ("കൊല്ലങ്ങള്‍ പഴക്കമുള്ള മൂത്ര നാറ്റവും പ്രകൃതി വിരുദ്ധ
രതിയുടെയും ബാലാല്‍ക്കാരത്തിന്റെയും അഴുകിയ ചരിത്രവുമുള്ള ലോക്കപ്പില്‍ രണ്ടു
രാത്രി ഞങ്ങള്‍ കഴിച്ചു കൂട്ടി') ഒന്നിനും നന്ദി പറഞ്ഞു
ശീലമില്ലാത്ത വലേറി അയഥാര്‍ത്ഥമായ അഭിമാന ബോധത്തോടെ അനാവശ്യ മഹാമനസ്ക്കതക്ക്
ബെല്ലയോടു പൊട്ടിത്തെറിക്കുന്നുമുണ്ട്. സഹോദരന്
വലേറിയുമായി പിണങ്ങി പിരിഞ്ഞതിനു കാരണം പദ്മിനിയുമായി അവള്‍ക്കുള്ള ബന്ധമാണെന്നു
വിശ്വസിക്കുന്ന ബെല്ല ഒരു ഘട്ടത്തില്‍, വലേറിയുടെ
ലൈംഗിക താല്പര്യം അവരെ ഭീഷണിപ്പെടുത്തി കുട്ടികളുടെ കാര്യത്തില്‍ പിന്മാറ്റാന്‍
ഉപയോഗിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു പോവുന്നുണ്ടെങ്കിലും ആ ചിന്തയില്‍ ഉടന്‍തന്നെ
അവള്‍ പശ്ചാത്തപിക്കുന്നുണ്ട്.
“ബെല്ലയുടെ മനസ്സില്‍ സ്വാതന്ത്ര്യങ്ങളെല്ലാം ഒരൊറ്റ
പാക്കേജ് ആണ്, അതുകൊണ്ട് ആഫ്രിക്കയിലെയോ മിഡില്‍
ഈസ്റ്റിലെയോ ദശലക്ഷക്കണക്കിനു പൗരന്മാര്‍ക്ക് നിത്യവും നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യങ്ങള്‍ ലോകത്തിന്റെ ഈ
ഭാഗങ്ങളിലേ ജനാധിപത്യമില്ലായ്മയുമായി ബന്ധിതമാണ്. വ്യക്തികള്‍ അവരുടെ സ്വകാര്യ ജീവിതങ്ങളില്‍ നടത്തുന്ന
തെരഞ്ഞെടുപ്പുകള്‍ അവര്‍ ബാലറ്റ് പെട്ടിയില്‍ നടത്തുന്ന തെരഞ്ഞെടുപ്പിനോളം തന്നെ
പ്രാധാന്യമുള്ളതാണ്. പരസ്യമായ സ്നേഹ പ്രകടനങ്ങള്‍, ആണും പെണ്ണും തമ്മിലോ, രണ്ടു
സ്ത്രീകളോ, രണ്ടു പുരുഷന്മാരോ തമ്മിലോആവട്ടെ, ജനാധിപത്യ പരമായ പെരുമാറ്റങ്ങളുടെ ആവിഷ്കാരങ്ങലാണ്. ആര്‍ക്കും, രാജ്യത്തിന്റെ
പ്രസിഡന്റിനു പോലും, പ്രണയത്തെ നിര്‍വ്വചിക്കാനുള്ള
അധികാരവും ശക്തിയും ഉണ്ടാവരുത് - ആരെ സ്നേഹിക്കണം എന്നതുള്‍പ്പടെ.”
വലേറി, കുട്ടികള്‍ മുസ്ലിം
കുടുംബമായ ഫാത്തിമ - മഹ്ദി ദമ്പദികളുമായൊ അവരുടെ മക്കളായ സുബൈര്‍, ഖമര്‍ എന്നിവരുമായോ കൂട്ടുകൂടരുതെന്നു ശഠിക്കുന്നതിലും
അവളുടെ ഇസ്ലാം വിരുദ്ധ മനോഭാവത്തിനും പിന്നിലുള്ളത്, നോര്‍ത്ത് ആഫ്രിക്കന്‍ വിമത സൈനികര്‍ തന്റെ പിതാവിനെ
പ്രകൃതി വിരുദ്ധ ലൈംഗികതക്ക് വിധേയനാക്കിയതിന്റെ കഥകളാണ്. 'ആര്' തന്റെ ശരീരം ദഹിപ്പിക്കാനാണ് ആഗ്രഹിച്ചിരുന്നതെന്ന് അയാളുടെ
പഴയ ഇന്ത്യന്‍ ആത്മീയതാ താല്പര്യ കാലത്തെ നിലപാടുകള്‍ ഉയര്‍ത്തി അവള്‍
ആവശ്യപ്പെടുകയും ഒരു വേള സലിഫിനെ ആ വഴിക്ക് ബെല്ലയുമായി ഉടക്കാന്‍
പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. “നിന്റെ
സോമാലി സുഹൃത്തുക്കള്‍ നിന്നെ തോക്കും മറ്റും പഠിപ്പിക്കുന്നില്ല എന്ന് ഞാന്‍
ആഗ്രഹിക്കുന്നു" എന്ന് തന്റെ മുന്‍ വിധി കൌമാരക്കാരനോട് പറയുന്ന വലേറിയോട്
ബെല്ല പ്രതിഷേധിക്കുന്നുമുണ്ട്.
സദാചാരത്തിന്റെ ആഫ്രിക്കന്‍ തമോഗര്‍ത്തങ്ങള്‍
പ്രായമേറിയ ഒരാളുമായി നിശ്ചയിച്ച വിവാഹത്തില്‍ നിന്ന്
രക്ഷപ്പെടാന്‍ വേണ്ടി ക്യാമ്പ് വിട്ടു ഒളിച്ചോടുന്ന ഒരു നാടോടി ബാലികയുടെ
കഥയായിരുന്ന From a Crooked Rib എന്ന ആദ്യ നോവലിന് ശേഷം തുടര്‍ന്നെഴുതിയ 'ആഫ്രിക്കന്‍ ഏകാധിപത്യപ്രമേയ ത്രയ'ത്തില്‍ കൊളോനിയലിസം, പുരുഷ
കേന്ദ്രിത വ്യവസ്ഥ , മുഹമ്മദ് സിയാദ് ബാരെയുടെ കീഴിലായിരുന്ന സോമാലിയുടെ
എകാധിപത്യം എന്നിവയിലെ സമാന്തരങ്ങളാണ് ഫറാ വിഷയമാക്കിയത്. 'ബ്ലഡ് ഇന്‍ ദി സണ്‍' ത്രയത്തില്‍
രക്ത രൂക്ഷിത സംഘര്‍ഷങ്ങള്‍, വിദേശ സഹായം, സാധാരണ
കുടുംബങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ എന്നിവ വിഷയമാക്കി. ഒരിക്കല്‍ സുന്ദരമായിരുന്ന സോമാലിയയെ രാഷ്ട്രീയ സംഘര്‍ഷങ്ങളും
ആഭ്യന്തര യുദ്ധങ്ങളും ചേര്‍ന്ന് അഭയാര്‍ഥികളുടെ ദേശമാക്കി മാറിയ വിപര്യയമാണ് ഫറാ
തന്റെ കൃതികളില്‍ വിഷയമാക്കുന്നത് എന്ന് സാമാന്യമായി പറയാം. 'ആറി'ന്റെ കുടുംബം കഴിയുന്ന കെനിയയുടെ ജനസംഖ്യയില്‍ ആറു ശതമാനം
ഇത്തരം സോമാലി പ്രവാസികളാണ്. സ്വാഭാവികമായും 'അന്യദേശക്കാ'രെ കുറിച്ചുള്ള മുന്‍വിധികള്‍ എല്ലായിടത്തും അവര്‍
നേരിടെണ്ടിയും വരുന്നുണ്ട്. “മുഴുവന്‍ നോവലിനെയും സത്യത്തില്‍, പൊരുത്തപ്പെടാത്ത സാമാന്യവല്‍ക്കരണങ്ങള്‍ വാരിവലിച്ചിട്ട
ഇടത്തില്‍ വസിക്കുന്ന പ്രവാസികളുടെ ഒരു തരം ഭൂപടം പോലെ" കാണാമെന്ന് എലെന്‍ അകിന്‍സ് നിരീക്ഷിക്കുന്നു. (സ്റ്റാര്‍ ട്രിബ്യൂണ്‍, നവംബര്‍ 10, 2014) എന്നാല്‍, മൂന്നു ഭൂഖണ്ഡങ്ങളിലായി 'വളരെ, വളരെ സുമുഖനായ ഒരാള്‍; (തനിക്കു
ഒരു കുഞ്ഞെങ്കിലും പിറക്കേണ്ടിയിരുന്ന ) വളരെ, വളരെ ബുദ്ധിമാനായ മറ്റൊരാള്‍; മൂന്നാമതായി
അവളൊരു കൂറ്റനെ തെരഞ്ഞെടുക്കും - നന്നായി സെക്സ് ആസ്വദിക്കാന്‍ പറ്റുന്ന ഒത്ത ഒരുത്തന്" എന്ന് വിധേയത്വമേതും ഇല്ലാതെ കൂട്ടാളികളെ തീരുമാനിക്കുകയും
അത് നടപ്പിലാക്കുകയും ചെയ്യുന്ന ബെല്ല പതിവ് വാര്‍പ്പ് മാതൃകകള്‍ക്ക് തികച്ചും
പുറത്താണ്. പെണ് ചേലാകര്‍മ്മം എന്ന നാട്ടു നടപ്പിന്
വിധേയയായിട്ടില്ലാത്തവള്. അതില്‍ അപമാന ബോധമശേഷമില്ലാത്തവള്‍ . “മൂന്നു കാമുകന്മാരുമായി കഴിയുന്ന അവള്‍ക്കറിയാമായിരുന്നു
അവളൊരു ചില്ലു വീട്ടിലാണെന്നും സമാന അവസ്ഥയിലുള്ള ആര്‍ക്കുമെതിരില്‍
കുപ്പിച്ചില്ലുകൊണ്ടെറിയാന്‍ അവള്‍ക്കാവില്ലെന്നും.” ആവിഷ്കാര
സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, ഇഷ്ടപ്പെട്ടവരുമായി
ബന്ധം സ്ഥാപിക്കാനുള്ള സ്വാതന്ത്ര്യം - ഇവയെല്ലാം
വിദ്യാഭ്യാസത്തിനുള്ള അവകാശം, ഭക്ഷണത്തിനും ശുദ്ധ
ജലത്തിനുമുള്ള വകാശം എന്നിവ പോലെ പ്രധാനമാണ് എന്നതാണ് ബില്ലയുടെ നിലപാട്. മിനി സ്കര്‍ട്ട് ധരിച്ചിരുന്ന തന്റെ പഴയ നാളുകളെ കുറിച്ച്
ഗിനില ഓര്‍ക്കുന്നുണ്ട്. മൊഗാദിഷു ഇന്ന് ആ കോസ്മോപോളിറ്റന്‍ നഗരമല്ല. 'സെക്കുലര്‍' എന്ന പദം പോലും അശ്ലീലമായി
കണക്കാക്കുന്ന മൌലിക വാദികള്‍ പിടി മുറുക്കിയിരിക്കുന്നു. എന്നാല്‍ പ്രവാസികള്‍ അനുഭവിക്കുക ഇതേ ദുര്യോഗത്തിന്റെ
തിരിച്ചു കുത്തലാണ്. ഇത്തരം വീര്‍പ്പു മുട്ടിക്കുന്ന സാഹചര്യങ്ങളോട്
പൊരുത്തപ്പെടാനാവാതെയാണ് അവര്‍ പ്രവാസികളായത് എന്ന വസ്തുത വിസ്മരിക്കപ്പെടുകയും
അഭയം തേടുന്നയിടങ്ങളില്‍ അതെ മുന്‍ വിധികളുടെ പേരില്‍ അവര്‍
ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്നു. 1972 വരെ ഒരു
ലിപി പോലും ഇല്ലാതിരുന്ന പിന്നോക്കാവസ്ഥയുടെ സൃഷ്ടിയായ ആ 'സോമാലി' നിര്‍മ്മിതി അവരെ
വേട്ടയാടുന്നു.
ബെല്ലയും വലേറിയും -വ്യക്തിത്വ ഭിന്നങ്ങള്‍
കുട്ടികളോട് ബെല്ല പറയുന്നുണ്ട്:: "ആരോടൊപ്പം കഴിയണമെന്നതില്‍ ആളുകള്‍ക്ക് എവിടെയും അവര്‍ക്ക്
ദൈവം നല്‍കിയ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയണം." വലേറിയും
പദ്മിനിയും തമ്മിലുള്ള വേഴ്ച കാണാനിടയായത്തില്‍ അങ്കലാപ്പിലായ പെണ്‍കുട്ടിയോട്
ബെല്ല പറയുന്നുണ്ട്: “നമ്മള്‍ ആഫ്രിക്കക്കാര്‍ ഇതര ലോകര്‍ക്ക് ഏറെ പുറകിലാണ് , മറ്റുള്ളവരുടെ സ്വകാര്യ ജീവിതങ്ങളിലേക്ക് ചുഴിഞ്ഞു നോക്കി
നാം നമ്മുടെ വിലയേറിയ ഊര്‍ജ്ജം പാഴാക്കുന്നു.” തങ്ങളുടെ
പിതാവിന്റെ സ്വവര്‍ഗ്ഗ താല്പര്യം കാരണം ആദ്യഭാര്യ വിട്ടുപോകാനിടയായതാണ് ആറിന്റെയും
പന്ത്രണ്ടു വയസ്സ് ഇളപ്പമുള്ള ബെല്ലയുടെയും അമ്മമാര്‍ രണ്ടു പേരാവാന്‍ കാരണമായത്. സ്വവര്‍ഗ്ഗ താല്പര്യങ്ങളുള്ളയാള്‍ എന്നറിഞ്ഞു കൊണ്ട് തന്നെ
ദിഗാലെയുടെ പങ്കാളിയാവാന്‍ തയ്യാറായ കാലത്തിനു മുമ്പേ നടന്ന ഹാര്‍ദോ ഈ സഹിഷ്ണുതാ
പാഠങ്ങളാണ് മകള്‍ക്ക് പകര്‍ന്നു കൊടുത്തത്. അതുകൊണ്ട്
അത് യൂറോപ്പില്‍ നിന്നല്ല , തന്റെ അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന് ബെല്ല
അനന്തിരവളോട് പറയുന്നു,
“ആളുകളെ വേറെവേറെയാക്കുന്ന കാര്യങ്ങളെ അവര്‍ അംഗീകരിച്ചു... നമ്മള്‍ (ആഫ്രിക്കക്കാര്‍) ലോകത്തെ
കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ലാത്തവരാണ് , ശരിയായ
വിദ്യാഭ്യാസമില്ലാത്തവര്‍, നമ്മോടു വിയോജിക്കുന്നവരോട് സഹിഷ്ണുതയില്ലാത്തവര്‍ .. നമ്മള്‍ നമ്മുടെ സര്‍ക്കാരുകളെപ്പോലെത്തന്നെ
ജനാധിപത്യ ബോധമില്ലാത്തവരാണ്. എന്നാല്‍ സെക്സ് എന്നത് സമൂഹമോ സര്‍ക്കാരോ ഇടപെടേണ്ടതില്ലാത്ത വ്യക്തികളുടെ
സ്വകാര്യ കാര്യമാണ്.”
നോവലിന്റെ സിംഹഭാഗവും കുട്ടികളുടെ സംരക്ഷണ ചുമതലയുടെ
കാര്യത്തില്‍ ബെല്ലയും വലേറിയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് കേന്ദ്രീകരിക്കുന്നത്. സാധാരണ ഗതിയില്‍ പുരുഷാധിപത്യ സമൂഹത്തില്‍ ഒരു സ്ത്രീ
പതറിപ്പോവാനിടയുള്ള സാഹചര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ബെല്ല അവരുടെ
മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് മാത്രമല്ല ആകര്ഷണീയയാകുന്നത്. സഹോദരന്റെ വക്കീലും മറ്റൊരു വിവാഹ സങ്കല്പം
വരെയെത്തിയിരുന്ന കൂട്ടുകാരിയുമൊക്കെ ബെല്ലക്ക് പിന്തുണയുണ്ട്. ഇതൊക്കെയാണെങ്കിലും ബെല്ലയുടെ പാത്ര സൃഷ്ടിയില്‍ എല്ലാ
വിപല്‍ ഘട്ടങ്ങളിലും ശരിയായ തീരുമാനങ്ങളെടുക്കാനും കുതറിപ്പോവാനുള്ള പ്രവണത
ഏറെയുള്ള ദഹാബക്ക് പോലും ഒരു റോള്‍ മോഡല്‍ ആവാനും കഴിയും വിധം ആകപ്പാടെ ഒരു 'പിക്ച്ചര്‍ പെര്‍ഫെക്റ്റ് ' ഇമേജ് സൃഷ്ടിക്കുന്നതില്‍
മികച്ച ഫിക് ഷന് ചേരാത്ത ഒരു കൃതൃമത്വമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (റോണ്‍ ചാള്‍സ്, വാഷിംഗ്ടണ്‍
പോസ്റ്റ്,. നവബര്‍ 04, 2014)
നോവലില്‍ അത്രയേറെ സഹാനുഭൂതിയോടെ
ആവിഷ്കരിക്കപ്പെട്ടിട്ടില്ലാത്ത കഥാപാത്രമാണ് പ്രവചനാതീത രീതികളും വികാര വിക്ഷോഭ
സ്വഭാവവുമുള്ള വലേറി. എന്നാല്‍, നോവലന്ത്യത്തില്‍ തന്റെ
തന്നെ വ്യക്തിത്വത്തിലെ പരിമിതികളെ കുറിച്ച് അവള്‍ നടത്തുന്ന ഏറ്റുപറച്ചില്‍
വലിയൊരളവു ആ കുറവ് പരിഹരിക്കുന്നുണ്ട് എന്ന് പറയാം. ബെല്ലയോടു
പറയാതെ പോയ കടപ്പാട് അവള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു, “സാധാരണക്കാരായ ആളുകള്‍ സ്വാഭാവികമായി കാണുന്ന പല
കാര്യങ്ങളും , ഗുഡ്ബൈ പറയുന്നതുല്‍ള്‍പ്പടെ , എന്റെ പ്രകൃതത്തിനു
അന്യമാണ്. സത്യത്തില്‍ എനിക്ക് പല സ്വത്വങ്ങളുണ്ട്: എനിക്ക് സ്വസ്ഥത തരുന്ന ഒരു സ്വകാര്യ സ്വത്വവും
എനിക്കൊട്ടും പരിചിതമല്ലാത്ത ഒരു വിദേശ ഭാഷ സംസാര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ
അങ്ങേയറ്റം ആയാസകാരവും തളര്‍ത്തിക്കളയുന്നതുമായ ഒരു പുറം സ്വത്വവും. സംശയമില്ല, നിങ്ങളെല്ലാരും
കരുതുന്നുണ്ടാവും ഞാന്‍ അസാധാരണ പ്രകൃതിയും കാഴ്ചപ്പാടില്‍ മര്യാദയില്ലാത്തവളും
നന്ദി വേണ്ടിടത്ത് നന്ദികെട്ടവളും ആണെന്ന്. എന്റെ
പിതാവും ഞാന്‍ വളര്‍ന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ഗുഡ്ബൈ, താങ്ക് യു എന്നീ പദങ്ങള്‍ എന്റെ പദാവലിയില്‍ ഇല്ലാത്തതിന്റെ
കാരണങ്ങള്‍. അതുകൊണ്ട് ഇനിയുമോര്‍ക്കാന്‍ അയുക്തികമായി ഞാന്‍
ഇഷ്ടപ്പെടാത്ത എന്റെ ചെറുപ്പകാലത്തിലെ ഒരു ഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന അതെ
വാക്കുകള്‍ നിങ്ങളോട് ഞാന്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ കള്ളം പറയുകയായിരിക്കും.” സ്വന്തം അച്ഛന്റെ കയ്യില്‍ നിന്നേല്‍ക്കുന്ന പീഡോഫീലിയയുടെ
ഭീകരാനുഭവങ്ങള്‍ ഒരു കുട്ടിയുടെ മനസ്സില്‍ എങ്ങനെയാണ് എന്നെന്നേക്കുമുള്ള
മുറിവുണ്ടാക്കുകയും അവളുടെ വ്യക്തിത്വം വക്രീകരിച്ചു കളയുകയും ചെയ്യുക എന്നതില്‍
തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ അസാധാരണവും വെറുപ്പിക്കുന്നതുമായ
പ്രതികരണങ്ങളുടെ വിശദീകരണങ്ങളുണ്ട്.
അതിവേഗം പരിവര്‍ത്തനപ്പെടുന്ന നാടിന്റെ പരിഛെദങ്ങള്‍
അവതരിപ്പിക്കുന്നതില്‍ മൊറോക്കന്‍ നോവലിസ്റ്റ് താഹിര്‍ ബിന്‍ ജലൂനിനെയും
ഈജിപ്തിന്റെ നാഗിബ് മഹ്ഫൂസിനെയും വ്യത്യസ്ത രീതിയില്‍ നുറുദ്ദീന്‍ ഫറാ ഓര്‍മ്മിപ്പിക്കുന്നുവെന്നു
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. രാജ്യാന്തര ഭീകരത, സ്വവര്‍ഗ്ഗ / ഭിന്ന രതിക്കാരോടുള്ള ആഫ്രിക്കന്‍ മുന്‍വിധികള്‍, പിണങ്ങിപ്പിരിഞ്ഞ ദമ്പദികള്‍ക്ക് കുട്ടികളോടുള്ള
ഉത്തരവാദിത്തം, കൗമാരക്കാരുടെ മുതിര്‍ന്നു വരവിന്റെ സംഘര്‍ഷങ്ങള്‍, പ്രവാസത്തിന്റെ സന്നിഗ്ദതകള്‍ തുടങ്ങിയ പ്രമേയങ്ങളൊക്കെ
നോവലില്‍ പരിശോധിക്കപ്പെടുന്നുണ്ട് എന്നതും സുവ്യക്തമാണ്. എന്നാല്‍ ആത്യന്തികമായി അത് മറവിയിലേക്ക് പിന്‍വാങ്ങാന്‍
കൂട്ടാക്കാത്ത നഷ്ടങ്ങളുടെ നിഴലില്‍ ശപിക്കപ്പെട്ട സാഹചര്യങ്ങളില്‍ ജീവിക്കേണ്ടി/ അതിജീവിക്കേണ്ടി
വരുന്നവരുടെ മാനുഷിക നിസ്സഹായാതകളുടെ, വിശേഷിച്ചും
വര്‍ത്തമാന സോമാലിയന്‍ ജീവിതത്തിന്റെ സന്ദിഗ്ദതകളെ കുറിച്ചുള്ള ഒരു നോവലാണ്.
(Yes മലയാളം , 01 ഏപ്രില്‍ 2017)
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 47-54)
To purchase, contact
ph.no: 8086126024