Featured Post

Monday, July 28, 2025

The Promise by Damon Galgut

 ചരിത്ര ഭാരം കുടുംബ ഭാരമാകുമ്പോള്‍



( ദക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ഡാമന്‍ ഗാല്‍ഗറ്റിന്റെ ബുക്കര്‍ പുരസ്കാരം നേടിയ  നോവല്‍ The Promise (2021) സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ സംഘര്‍ഷങ്ങള്‍ കുടുംബ ശാപമായി ഏറ്റുവാങ്ങുന്ന ആഫ്രിക്കാനര്‍ കുടുംബത്തിന്റെ ശൈഥില്യത്തിന്റെ കഥ പറയുന്നു. ശസ്ത്രക്രിയാ കത്തിയുടെ മൂര്‍ച്ചയും കൃത്യതയുമുള്ളതെന്നു വിവരിക്കപ്പെട്ട ശൈലിയുടെ ഉടമയാണ് നോവലിസ്റ്റ്.)


ആധുനിക സൌത്ത് ആഫ്രിക്കന്‍ സാഹിത്യം വ്യത്യസ്തമായ മൂന്നു കാലഘട്ടങ്ങളെ അടയാളപ്പെടുത്തിയാണ് വികസിച്ചത്. 1948 മുതല്‍ 1994 വരെ ഔദ്യോഗികമായിത്തന്നെ നിലനിന്ന വര്‍ണ്ണവിവേചന കാലം (Apartheid), 1994ലെ മണ്ടേല സര്‍ക്കാരിന്റെ ഉദയത്തോടെ സംഭവിച്ച/ സംഭവിക്കുമെന്നു എല്ലാവരും സ്വപ്നം കണ്ട ‘വര്‍ണ്ണവിവേചാനന്തര മഴവില്‍ ദേശപ്പിറവി’ (post-Apartheid Rainbow Nation), മഴവില്ല് അതിവേഗം വിണ്ടു കീറുകയും പുതിയ സംഘര്‍ഷങ്ങള്‍ പഴയ ഹിംസാത്മകതയേക്കാള്‍ രൂക്ഷമായിത്തീരുകയും ചെയ്ത ‘വര്‍ണ്ണ വിവേചനാനന്തരത്തിനും ശേഷം’ (beyond post-Apartheid) എന്നിങ്ങനെയാണ് ഈ കാലഗണന. ഗോത്ര സംസ്കൃതികളുടെ കാവലാളുകളായ തദ്ദേശീയ കറുത്ത വര്‍ഗ്ഗക്കാര്‍, ബ്രിട്ടനില്‍ നിന്നു കുടിയേറിയ ഇംഗ്ലീഷുകാര്‍, ഡച്ച് വേരുകളുള്ള ബോയറുകള്‍ എന്നിങ്ങനെ മുഖ്യമായും മൂന്നു ജനവിഭാഗങ്ങളാണ് സംഘര്‍ഷ ഭരിതമായ ദേശത്തു കൊമ്പുകോര്‍ത്തത്. പതിനൊന്നു ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സൗത്ത് ആഫ്രിക്കയില്‍ 2011ലെ കണക്കു പ്രകാരം *(1) തദ്ദേശീയമായ സുലു-ഹോസാ ഭാഷകള്‍ ഏതാണ്ട് നാല്‍പ്പതു ശതമാനം പേരും ഉപയോഗിക്കുമ്പോള്‍ പതിനാലു ശതമാനത്തോളം വരുന്ന ബോയറുകള്‍ ആഫ്രിക്കാനര്‍ ഭാഷയും നാലാമത് ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷ് പത്തുശതമാനം ആളുകളും ഉപയോഗിക്കുന്നു. ഇംഗ്ലീഷ്-ആഫ്രിക്കാനര്‍ ഭാഷകളില്‍ എഴുതപ്പെടുന്ന സാഹിത്യം ‘സൗത്ത് ആഫ്രിക്കന്‍ സാഹിത്യം എന്നു പരിഗണിക്കപ്പെടുമ്പോള്‍ ഇതര തദ്ദേശീയ ഭാഷാ സാഹിത്യങ്ങള്‍ ‘ആഫ്രിക്കന്‍ സാഹിത്യം എന്നാണ് വിളിക്കപ്പെടുന്നത് *(2).

ഗാല്‍ഗറ്റിന്റെ രചനാലോകം

യൂറോപ്പ്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി 1963ല്‍ പ്രിട്ടോറിയയില്‍ ജനിച്ച ഡാമന്‍ ഗാല്‍ഗറ്റ് അപ്പാര്‍ത്തീഡ് കാലത്തും തുടര്‍ന്നും ദേശം കടന്നു വന്ന ചരിത്ര സംഘര്‍ഷങ്ങളെ നേരില്‍ കാണുകയും തന്റെ കൃതികളില്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ടീനേജു കടക്കും മുമ്പേ എഴുതിയ A Sinless Season, “കൃതൃമ ഗൗരവം നിറഞ്ഞ നവയുവാവിന്റെ രചന (‘Portentous juvenilia’) – ചിന്താമൂകമെങ്കിലും അവിടവിടെ മികവു കാണിക്കുന്ന, എന്നാല്‍ കൗമാരസഹജമായ പ്രമേയക്കൂട്ടുകളാല്‍ (സെക്സ്, തിന്മ, മൃത്യു) കുഴഞ്ഞുമറിഞ്ഞ, ഇടയ്ക്കിടെ പക്വമായിട്ടില്ലാത്ത ഗദ്യം മൂലം അങ്കലാപ്പുണ്ടാക്കുന്ന..”കൃതി എന്നു വിവരിക്കപ്പെടുന്നു. *(3) പ്രസ്തുത നോവല്‍ പില്‍ക്കാലം ഗാല്‍ഗറ്റ് തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Small Circle of Beings (1988) എന്ന സമാഹാരത്തിലെ മുഖ്യ ഭാഗമായ അതേ പേരിലുള്ള നോവെല്ല പ്രായത്തെക്കാള്‍ മുതിര്‍ന്ന മനസ്സും വൈകാരിക സംവേദനത്വവുമുള്ള സുഖമില്ലാത്ത കുട്ടിയെ പരിചരിക്കുന്ന അമ്മയുടെ ചിത്രത്തിലൂടെ തീക്ഷ്ണമായ കുടുംബജീവിതത്തിന്റെ ഇരുണ്ട ചെറുപതിപ്പിനെ ആവിഷ്കരിക്കുന്നുവെങ്കിലും രണ്ടുപേരും ബാഹ്യ ലോക കാര്യങ്ങളില്‍ അത്ര തല്‍പ്പരരല്ല. നോവലിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മികവു വിളിച്ചോതുന്ന The Beautiful Screaming of Pigs (1991), ശരീരത്തിലേറെ മനസ്സില്‍ യുദ്ധത്തിന്റെ മുറിവുകള്‍ പേറുന്ന വെള്ളക്കാരനായ പാട്രിക് എന്ന സൗത്ത് ആഫ്രിക്കന്‍ യുവാവിലൂടെ സൗത്ത് ആഫ്രിക്കയുടെയും നമീബിയയുടെയും പരിണാമം അടയാളപ്പെടുത്തുന്നു. ആ നിലക്ക് മുന്‍ കൃതികളെ അപേക്ഷിച്ചു രാഷ്ട്രീയ ഉള്ളടക്കം കൂടുതല്‍ കാണാവുന്ന രചന എന്ന് നോവലിനെ വിശേഷിപ്പിക്കാം. തൊണ്ണൂറുകള്‍ മുതല്‍ അപ്പാര്‍ത്തീഡിന്റെ അനുഭവങ്ങളെ നേരിട്ട് ആവിഷ്കരിക്കുന്ന രീതി അദ്ദേഹത്തിന്‍റെ കൃതികളുടെ ഭാഗമാകുന്നുണ്ട്. The Good Doctor (2003) നേരിട്ടു ഈ വിഷയം കൈകാര്യം ചെയ്തപ്പോള്‍, In a Strange Room (2010) മഴവില്‍ ദേശ നഷ്ടത്തിന്റെ കൂടി ഇരുണ്ട യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്കരിച്ചു. ഇ. എം. ഫോസ്റ്ററുടെ ജീവിതത്തിലെ ഒരു ഘട്ടം ഫിക് ഷനില്‍ നിബന്ധിക്കുന്ന Arctic Summer പോലും ചരിത്രത്തിന്റെ പ്രചണ്ഡമായ സ്വാധീനം പ്രകടമാണ് *(4).  വടക്കന്‍ അയര്‍ലണ്ട് പോലെ, പലസ്തീന്‍ പോലെ സൌത്ത് ആഫ്രിക്കയും അതിന്റെ എഴുത്തുകാര്‍ രാഷ്ട്രീയ നിരീക്ഷണം നടത്തണം എന്ന് പ്രതീക്ഷിക്കുന്നു, അത് ഒരേ സമയം ഒരു പ്രേരണയും ഒപ്പം ബാധ്യതയും ആകാമെങ്കിലും. ഗാല്‍ഗറ്റ് തന്റെ രാജ്യത്തിന്റെ അവസ്ഥയെയും അപ്പാര്‍ത്തീഡിന്റെ നിഴലിനെയും അഭിമുഖീകരിക്കുന്നതിനു മടിച്ചു നിന്നിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രം വ്യക്തികളായ മനുഷ്യര്‍ക്കും അവരെ ബന്ധിക്കുകയോ വേര്‍പ്പെടുത്തുകയോ ചെയ്യുന്ന ശക്തികള്‍ക്കും ഇടയിലെ അധികാരക്കളികളില്‍ നിലയുറപ്പിക്കുന്നു... ഡാമന്‍ ഗാല്‍ഗറ്റിനെ വായിക്കുക അനായാസകരമായ പ്രക്രിയയല്ല. ഭൂപ്രകൃതികള്‍ മ്ലാനമാണ്, കഥാപാത്രങ്ങള്‍ അസ്വസ്ഥരാണ്, സാഹചര്യങ്ങള്‍ സംഘര്‍ഷപൂര്‍ണ്ണമാണ്, അന്തരീക്ഷം ഇരുണ്ടു മൂടിയതാണ്. എങ്കിലും ഇതര സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാര്‍ ഒരു ലക്ഷ്യത്തിന്റെ നഷ്ടത്തില്‍ സ്വയം കണ്ടെത്താന്‍ നിര്‍ബന്ധിതരാകുമ്പോള്‍, സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെയും രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും ഭാരത്തെയും കൈകാര്യം ചെയ്യാന്‍ സൂക്ഷ്മവും പിടിച്ചുനിര്‍ത്തുന്നതുമായ ഒരു ശക്തമായ മാര്‍ഗ്ഗം ഗാല്‍ഗറ്റ് കണ്ടെത്തിയിട്ടുണ്ട്. തന്റെ എഴുത്തിലെ ശസ്ത്രക്രിയാക്കത്തിയുടെ മൂര്‍ച്ചയുള്ള കൃത്യതയില്‍ വായനക്കാര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നും അവരവിടെ തുടരുമെന്നും അദ്ദേഹം ഉറപ്പു വരുത്തുന്നു” *(5).  

വാക്കിന്റെ ശാപം

രാഷ്ട്രീയം നേരിട്ട് കൈകാര്യം ചെയ്യുന്ന ഗാല്‍ഗറ്റിന്റെ കൃതികളില്‍ ഒന്നാണ് The Promise. നാലുഭാഗങ്ങളായി കഥ പറയുന്ന കൃതി അപ്പാര്‍ത്തീഡിന്റെ മൂര്‍ദ്ദന്യത്തിലെ അടിയന്തരാവസ്ഥാ കാലമായിരുന്ന എണ്‍പതുകളുടെ മധ്യത്തില്‍ ആരംഭിച്ചു 2018 ല്‍ അവസാനിക്കിന്നു. ഏകദേശം എഴുപതു പേജുകളോളം വരുന്ന ഓരോ ഭാഗവും പ്രസ്തുത ഭാഗത്തിന് പേര് നല്കെപ്പെട്ട വ്യക്തിയുടെ മരണത്തെ തുടര്‍ന്ന് കുടുംബം അന്ത്യകര്‍മ്മങ്ങള്‍ക്കായി ഒരുമിക്കുന്ന രീതിയിലാണ്‌ നിബന്ധിക്കപ്പെടുന്നത്. “MA”എന്നു പേരിട്ട ആദ്യഭാഗം അമ്മ റേച്ചലിന്റെ മരണത്തില്‍ കുടുംബം വിലപിക്കുന്നതോടെയാണ് ആരംഭിക്കുന്നത്. തനിക്കിഷ്ടമില്ലാത്ത സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പതിമൂന്നുകാരി അമോര്‍, മൂത്ത സഹോദരി ആസ്ട്രിഡ്, സൌത്ത് ആഫ്രിക്കന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന പത്തൊമ്പതുകാരന്‍ ജ്യേഷ്ടന്‍ ആന്റന്‍ എന്നീ മക്കളുള്ള ആഫ്രിക്കാനര്‍ കുടുംബം മാനി ആല്‍ബെര്‍ട്ടസ് സ്വാര്‍ട്ട് എന്ന ഡച്ച് പരിവര്‍ത്തിത ക്രിസ്ത്യന്‍ വിശ്വാസിയും തികഞ്ഞ ആഫ്രിക്കാനര്‍ റേസിസ്റ്റുമായ കുടുംബ നാഥന്റെ പുരുഷാധിപത്യ നിലപാടുകളുടെ നിഴലിലാണ്. മരണക്കിടക്കയില്‍ തന്റെ പൂര്‍വ്വ വിശ്വാസമായ ജൂതമതത്തിലേക്ക് പുനര്‍ പരിവര്‍ത്തനം ചെയ്ത, കാന്‍സര്‍ ബാധിതയായ ഭാര്യ റേച്ചല്‍, ജീവിതകാലം മുഴുവന്‍ വിശ്വസ്തതയോടെ തന്നെ സേവിച്ച സലോമിയെന്ന കറുത്ത വര്‍ഗ്ഗക്കാരി ഭൃത്യയ്ക്ക് അവര്‍ താമസിച്ചു വരുന്ന പുരയിടം പതിച്ചു നല്‍കാമെന്നു ഭര്‍ത്താവിനെ കൊണ്ട് വാക്ക് പറയിക്കുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള ഉറവിടം: “അവര്‍ മരണ സമയത്ത് മായോടൊപ്പം ഉണ്ടായിരുന്നു, അവരുടെ കട്ടിലിനു തൊട്ടടുത്ത്, എങ്കിലും അവര്‍ അദൃശ്യയാണ്‌ എന്ന മട്ടില്‍ ആരുമവരേ കണ്ടില്ല, സലോമിക്ക് എന്ത് തോന്നുന്നു എന്നതും അദൃശ്യമാണ്.” ഈ ഗോചരത കറുത്ത വര്‍ഗ്ഗക്കാരന്റെ അസ്തിത്വത്തെ ചൂഴ്ന്നു നിന്ന ദേശീയാനുഭവം തന്നെയായിരുന്നു. കലുഷമായ ദേശീയ സാഹചര്യങ്ങളുടെ ഒരു രൂപകം തന്നെയായ ദുരൂഹ അസ്വസ്ഥതകളില്‍ വീര്‍പ്പുമുട്ടിയ ആന്റന്‍ കുടുംബത്തിലെ ചേരാകണ്ണിയായിരുന്നെങ്കില്‍ ആസ്ട്രിഡ് പൊരുത്തപ്പെടാന്‍ ശ്രമിച്ചു. കുടുംബത്തിന്റെ, ഒരു വേള നോവലിന്റെ തന്നെ, മനസ്സാക്ഷിയായ അമോര്‍ വ്യത്യസ്തയായിരുന്നു. മായുടെ അന്ത്യാഭിലാഷം പപ്പയോടു വെളിപ്പെടുത്തുന്നത് അവള്‍ ഒളിഞ്ഞു കേള്‍ക്കാന്‍ ഇടയാകുന്നു. അമോറിനൊഴികെ മറ്റുള്ളവര്‍ക്ക് അത് മരണ വക്ത്രത്തിലുള്ള ഒരാളുടെ അതിവൈകാരിക പ്രതികരണവും അത് “ഇപ്പോള്‍ നാടിനെ മുഴുവന്‍ രോഗം പോലെ ബാധിച്ചിരിക്കുന്ന” തരത്തിലുള്ള സംസാരം മാത്രവുമാണ്. ആന്റന്‍ വ്യക്തമാക്കുന്നതു പോലെ വെള്ളക്കാര്‍ക്കു മാത്രം ഭൂസ്വത്ത് സ്വന്തമാക്കാന്‍ നിയമപരമായ അനുമതിയുള്ള പ്രദേശത്തു രാഷ്ട്ട്രീയമായും അതിന്റെ പ്രായോഗികതയ്ക്കു പരിമിതികളുണ്ട്. ആ അര്‍ത്ഥത്തില്‍ റേച്ചല്‍ നേടിയെടുക്കുന്ന വാക്ക് ഒരു പ്രതീകം കൂടിയാണ് – കറുത്തവന്റെ വിയര്‍പ്പില്‍ പച്ചപിടിച്ച ദേശത്തിനു മേല്‍ അവരുടെ അവകാശം എന്ന വലിയ പ്രശ്നത്തിന്റെ. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ ധാര്‍മ്മിക തലത്തില്‍ കൂടി പൂര്‍ത്തിയാക്കപ്പെടെണ്ട വാക്ക് പാലിക്കാതിരിക്കാന്‍ കുടുംബാംഗങ്ങള്‍ ഒഴികഴിവുകള്‍ കണ്ടെത്തുന്നു. അത് സൗത്ത് ആഫ്രിക്കയിലെ തലമുറകളുടെ, അഥവാ ദേശത്തിന്റെ തന്നെ ബാധ്യതയായി അവശേഷിക്കുന്നു.     

PA” എന്ന് തലക്കെട്ടുള്ള രണ്ടാം ഭാഗം, ഒമ്പത് വര്‍ഷങ്ങള്‍ക്കുശേഷം പപ്പയുടെ മരണാന്തര ചടങ്ങുകള്‍ക്ക് ഒത്തുകൂടിയ മക്കളില്‍ കേന്ദ്രീകരിക്കുന്നു. സ്കേലി സിറ്റിയെന്ന പാമ്പു വളര്‍ത്തു കേന്ദ്രത്തിന്റെ ഉടമയയായ ഹെര്‍മന്‍ മാനി, ജീവിത സായാഹ്നത്തില്‍ വലിയ മത ഭക്തനായിക്കഴിഞ്ഞിരുന്നു. പാമ്പുകടിയേറ്റാണ് അയാളുടെ മരണവും. ലണ്ടനില്‍ താമസമാക്കിയ അമോര്‍ ഇപ്പോള്‍ ഒരു യുവതിയാണ്. കുടുംബവുമായി ഊഷ്മള ബന്ധം നിലനിര്‍ത്താത്തതിനു അമ്മക്കു കൊടുത്ത വാക്ക് കുടുംബം അവഗണിക്കുന്നതു തന്നെയാണ് കാരണമെന്ന് പതിയെ വ്യക്തമാകുന്നുണ്ട്. 1995ല്‍ മണ്ടേലാ ഭരണകാലത്ത് നാട്ടിലെത്തുന്ന അമോര്‍ കാണാന്‍ ഇടയാകുന്ന, അന്താരാഷ്‌ട്ര വിലക്കു നീങ്ങി ലോക റഗ്ബി സെമി ഫൈനലില്‍ കളിക്കുന്ന സൗത്ത് ആഫ്രിക്കയെ അഭിവാദ്യം ചെയ്യുന്ന നഗരത്തെ നോവലിലെ അപര ആഖ്യാനസ്വരം പതിഞ്ഞ ഐറണിയോടെ വീക്ഷിക്കുന്നു: “നഗരമധ്യം മുമ്പൊരിക്കലും ഇതുപോലെ കാണപ്പെട്ടിട്ടില്ല, ഇവിടത്തുകാര്‍ തന്നെയാണ് തങ്ങള്‍ എന്ന മട്ടില്‍ ഒട്ടേറെ കറുത്ത വര്‍ഗ്ഗക്കാര്‍ അലസമായി ചുറ്റിത്തിരിയുന്നു. അത് മിക്കവാറും ഒരു ആഫ്രിക്കന്‍ നഗരത്തെ പോലിരുന്നു!” കുടുംബബന്ധങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഇതിനോടകം സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. അമിത ഭക്ഷ ഭ്രമമുള്ള (bulimic) ആസ്ട്രിഡ് രണ്ടു കുട്ടികളുടെ മതാവയിട്ടും അസന്തുഷ്ട ദാമ്പത്യത്തില്‍ സാമൂഹികമായി മുകളിലെത്താനുള്ള വ്യഗ്രതയില്‍ രണ്ടു ഭര്‍ത്താക്കന്മാരെ വഞ്ചിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ സൈന്യം വിട്ട മൂത്ത സഹോദരന്‍ ആന്റന്‍ എണ്‍പതുകളിലെ കറുത്ത വര്‍ഗ്ഗക്കാരുടെ പോരാട്ട ദിനങ്ങളില്‍ ഒരു ടീനേജ് സൈനികനായിരിക്കെ ചെയ്തുപോയ ഏതോ വലിയ കുറ്റകൃത്യത്തിന്റെ നിഴലിലാണ്. അയാള്‍ക്ക് തീര്‍ത്തും അന്യനായിക്കഴിഞ്ഞ പപ്പക്കു വേണ്ടി വിലപിക്കാനാവില്ല.    

പ്രിട്ടോറിയയിലെ വെള്ളക്കാരായ സ്വാര്‍ട്ട് കുടുംബത്തിന്റെ ഫാം, അപ്പാര്‍ത്തീഡ് സൗത്ത് ആഫ്രിക്കയുടെ ഒരു ചെറു പതിപ്പു തന്നെയാണ്. റേച്ചലിനു കൊടുത്ത വാക്കു പാലിക്കുന്നതില്‍ മാനി പരാജയപ്പെടുന്നതാണ് കുടുംബത്തെ ഒരു ശാപം പോലെ പിന്തുടരുന്നത്. ഏതാണ്ട് പത്തു വര്‍ഷങ്ങളുടെ കാലഗണനയില്‍ സമകാലിക സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തിന്റെ നാലു സുപ്രധാന നാഴികക്കല്ലുകള്‍ നോവലില്‍ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. P. W. ബോത (1978-1989), താബോ എംബെക്കി (1999-2008), ജേക്കബ് സുമ (2009-2012) എന്നിവരുടെ കാലങ്ങള്‍, 1995ലെ റഗ്ബി ലോക കപ്പ്, എന്നിവയാണ്, രേഖീയമല്ലെങ്കിലും, ഇപ്രകാരം വായിച്ചെടുക്കാവുന്നത്. ഓരോ ഘട്ടവും, നേരത്തെ സൂചിപ്പിച്ച പോലെ, ഓരോ ക്കുടുംബാംഗത്തിന്റെ പേരിലുള്ള ഭാഗങ്ങളായി (‘MA’; ‘PA; ‘ASTRID’; ‘ANTON’) അവതരിപ്പിക്കപ്പെടുന്നു. ആ കഥാപാത്രത്തിന്റെ മരണത്തോടനുബന്ധിച്ചു പഴയ വാഗ്ദാനത്തെ പുതുതായി ഓര്‍ത്തെടുക്കുന്നതുമാണ് “പ്രമേയപരമായി ‘ജോയ്സിയന്‍ വ്യാപ്തിയിലേക്ക് മുതിരുക”യും “ശൈലീപരമായി നിയോ മോഡേണിസ്റ്റ് നോവല്‍ സ്വഭാവം” (Jon Day) പ്രകടിപ്പിക്കുകയും ചെയ്യുന്ന കൃതിക്ക് ഘടനാപരമായ ഐക്യരൂപം നല്‍കുന്നത്. സൗത്ത് ആഫ്രിക്കന്‍ സാമൂഹിക പരിണാമങ്ങള്‍ അതിസൂക്ഷ്മമായി അടയാളപ്പെടുത്താനുള്ള ക്യാന്‍വാസ് ആയി കുടുംബാംഗങ്ങള്‍ മാറുന്നത് അമിത പ്രതീകവല്‍ക്കരണത്തിന്റെ ഭാരം കൂടാതെയാണ് എന്നത് ഗാല്‍ഗറ്റ് പ്രതിഭയുടെ പില്‍ക്കാല വളര്‍ച്ചയെ പ്രകാശിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍, സലോമിയുടെ വിലാസം പോലും ലഭ്യമല്ലാത്തതിനെ കുറിച്ചു സൂചിപ്പിക്കുമ്പോള്‍ നോവലില്‍ ഇടയ്ക്കിടെ കടന്നു വരുന്ന എല്ലാമറിയുന്ന അപരസ്വരം അതാരും ആഗ്രഹിച്ചിരുന്നില്ലാത്തത് കൊണ്ടാണ് എന്നു വിശദീകരിക്കുന്നത് ദേശാനുഭാവത്തിന്റെ കൂടി യാഥാര്‍ത്ഥ്യം തന്നെയാണ്. എന്നാല്‍, അമോറിനു അപ്പോഴും വൃദ്ധ പരിചാരികയുമായി മറ്റാര്‍ക്കും അറിയാത്ത ബന്ധമുണ്ടായിരുന്നു എന്നതും അതുവഴിയാണ്, അന്തിമമായി, ആ വാക്കു പാലിക്കപ്പെടുക എന്നതും ശ്രദ്ധേയമാണ്. ഏറെ വൈകി, കാലം തെറ്റിയും അപ്പാര്‍ത്തീഡ് അനന്തര കാലത്ത് കറുത്തവന്റെ അധികാരമെന്ന വിഷയം പഴയ രീതിയില്‍ നിയമവിരുദ്ധമല്ലാത്ത സാഹചര്യത്തില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കാമെങ്കിലും തലമുറകള്‍ക്കു കുറുകെ, വംശീയ ഭിന്നതകള്‍ക്കു കുറുകെ ഒരു വാഗ്ദത്ത പൂരണം പഴയ കടങ്ങള്‍ പുതിയ തലമുറ കൊണ്ടു നടക്കേണ്ടതില്ല എന്നതിന്റെ സൂചനയായി എടുക്കാം.

ചരിത്രം എന്ന ദുസ്വപ്നം      

ചരിത്രമെന്നത് രക്ഷപ്പെടാനാകാത്ത ഒരു പേടിസ്വപ്നമാണ് എന്ന സ്റ്റീഫന്‍ ഡെഡാലസിന്റെ (James Joyce) ദര്‍ശനം ഗാല്‍ഗറ്റിന്റെ കഥാപാത്രങ്ങളിലും പ്രകടമാണ് (Jon Day). പതിമ്മൂന്നാം വയസ്സില്‍ അമ്മയുടെ അന്ത്യാഭിലാഷം ഒളിഞ്ഞു കേള്‍ക്കുന്ന അമോര്‍ അത് പ്രായോഗികമാക്കാം എന്ന് ചിന്തിക്കുന്നത് രാഷ്ട്രീയമായ ദുസ്സാധ്യതയെ കുറിച്ച് ബോധവതിയല്ലാത്തത് കൊണ്ടാണെന്ന് നോവലിസ്റ്റ് സൂചിപ്പിക്കുന്നു: “ചരിത്രം ഇതുവരെയും അവളില്‍ കാല്‍പ്പാടുകള്‍ പതിപ്പിച്ചിട്ടില്ല.” “The Promise” സൗത്ത് ആഫ്രിക്കന്‍ ചരിത്രത്തില്‍ കുതിര്‍ന്നതാണെന്നും അത് എല്ലാ വാഗ്ദാനങ്ങളെയും വിഷലിപ്തമാക്കുന്ന ഒന്നാണെന്നും നിരീക്ഷിക്കപ്പെടുന്നു: “പുസ്തകം എണ്‍പതുകളില്‍ അപ്പാര്‍ത്തീഡിന്റെ അന്ത്യ നാളുകളില്‍ നിന്ന് കഴിഞ്ഞ പതിറ്റാണ്ടിലെ ജേക്കബ് സുമ പ്രസിഡന്റ് ആയിരുന്ന നിരാശയുടെ കാലത്തേക്ക് നീങ്ങുന്നു, കഥ ഒരു കുടുംബത്തിന്റെ ശാപത്തിന്റെ ദൃഷ്ടാന്തകഥയയാണ്‌ ആഖ്യാനം ചെയ്യപ്പെടുന്നത്: ആദ്യം അമ്മ മരിക്കുന്നു, പിന്നീട് അച്ഛന്‍, അടുത്തത്‌ പെണ്മക്കളില്‍ ഒരാള്‍, ഒടുവില്‍ ഏക മകനും.” *(6). കുടുംബവും പുരയിടവും, അതിലാര് താമസിക്കും, ആര് സ്വന്തമാക്കും, ആര്‍ക്കതു പൈതൃകമായി ലഭിക്കും എന്നീ ചോദ്യങ്ങളെ മുന്‍നിര്‍ത്തി വലിയ പ്രമേയങ്ങളിലേക്ക് വളരുക എന്ന രീതി ഇ. എം. ഫോസ്റ്റര്‍, വിര്‍ജീനിയ വുള്‍ഫ്, വില്ല്യം ഫോക്നര്‍ തുടങ്ങിയ ആദ്യകാല മോഡേണിസ്റ്റ് നോവലിസ്റ്റുകളില്‍ നിന്ന് ഗാല്‍ഗറ്റ് പഠിച്ചെടുത്തു എന്നു കരുതാനാവും. “The Promise”നു തൊട്ടുമുമ്പ് അദ്ദേഹം രചിച്ച “Arctic Summer” (2014), ഇ. എം ഫോസ്റ്ററുടെ സമാനമായ കഥ പറയുന്ന Howards End (1910) എന്ന നോവലിന്റെ രചനാ കാലത്തെയാണ് ഫിക് ഷനില്‍ കൊണ്ട് വരുന്നത്. സലോമിയുടെ ആത്മ സാന്നിധ്യം എന്നത് മുതല്‍ കഥാപാത്രങ്ങളില്‍ ഓരോരുത്തരിലും ഏറിയോ കുറഞ്ഞോ സമയങ്ങളില്‍ ആവേശിക്കുന്ന പോലെ വര്‍ത്തിക്കുന്ന എങ്ങുമൊഴുകുന്ന എല്ലാമറിയുന്ന അപര ആഖ്യാന സ്വരം നോവലിസ്റ്റിനെ ഭിന്ന സ്വരങ്ങളേയും വീക്ഷണങ്ങളെയും കാല ഭേദങ്ങളെയും രേഖീയമല്ലാതെയും ഏതാണ്ട് ബോധാധാരാ സമ്പ്രദായത്തോട് അടുത്തും കഥ പറയാന്‍ സഹായിക്കുന്നു. “പോര്‍ച്ചുഗീസ് നോവലിസ്റ്റ് ഷൂസേ സാരമാഗു ചെയ്യുന്നതുപോലെ ഗാല്‍ഗറ്റ്, ജ്ഞാനികളായ കാരണവന്മാര്‍ എന്ന് തോന്നിക്കുന്ന തിരിച്ചറിയാത്ത ഒരു സമൂഹത്തിന് ഒരു പ്രയോഗമോ ഒരു ഉള്‍ക്കാഴ്ച്ചയോ കൈമാറ്റം ചെയ്തുകൊണ്ട് തന്റെ ആഖ്യാനത്തെ പുറത്തു കൊടുക്കുന്നു (outsource), എന്നിട്ട് അവര്‍ തമാശ കലര്‍ന്ന വിരസോക്തിയോ പഴമൊഴി നിരീക്ഷണമോ ഉത്പാദിപ്പിക്കുന്നു” (James Wood). ഭിന്ന രാഷ്ട്രീയ വംശീയ താല്‍പ്പര്യങ്ങള്‍ തുല്യ അവകാശ വാദങ്ങളോടെ/ സാംഗത്യങ്ങളോടെ നിലയുറപ്പിക്കുന്ന ആഖ്യാന ഭൂമികയില്‍ വിരുദ്ധോക്തി കലര്‍ന്ന ഒരു കോറസിന്റെ എന്ന പോലെ  പക്ഷം ചേരാതെയും എന്നാല്‍ കാണേണ്ടതും കേള്‍ക്കേണ്ടതും തമസ്കരിക്കാതെയും കഥപറയാന്‍ അവശ്യം ആവശ്യമായ സ്വയം അകലം പാലിക്കാന്‍ നോവലിസ്റ്റിനെ ഈ വിചിത്ര ആഖ്യാന തന്ത്രം സഹായിക്കുന്നുണ്ട്. “വികലവും വളര്‍ച്ച മുരടിച്ചതുമായ” ഒരു സമൂഹത്തിനു സൃഷിക്കാന്‍ കഴിയുന്ന വികലവും വളര്‍ച്ച മുരടിച്ചതുമായ ആന്തര ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന “അടിമത്തത്തിലുള്ള സാഹിത്യം” ആണ് സൗത്ത് ആഫ്രിക്കയുടെത് എന്ന കൂറ്റ്സേയുടെ നിരീക്ഷണം വെള്ളക്കാരനായ ഒരു സൗത്ത് ആഫ്രിക്കന്‍ എഴുത്തുകാരന്‍ എന്ന രീതിയില്‍ ഗാല്‍ഗറ്റിന്റെ കാര്യത്തിലും പ്രസക്തമാണ്‌ എന്നു ജയിംസ് വുഡ് നിരീക്ഷിക്കുന്നതും ഇതോടു ചേര്‍ത്തു കാണാം. ഒരേ സമയം വിമോചകവും ഒപ്പം പരിമിതപ്പെടുത്തുന്നതുമായ ഒരു സാഹിതീയ പാരമ്പര്യമാണ് അത്.

The Good Doctor, In a Strange Room, എന്നീ നോവലുകളിലൂടെ യഥാക്രമം 2003ലും 2010ലും ബുക്കര്‍ പുരസ്കാരത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ഒട്ടേറെ അന്താരാഷ്‌ട്ര സാഹിത്യ പുരസ്കാരങ്ങള്‍ ഇതിനോടകം നേടുകയും ചെയ്തിട്ടുള്ള നോവലിസ്റ്റ് പുതിയ കൃതിയിലൂടെ കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നു നിരൂപകര്‍ ന്യായമായും കരുതുന്നു.  

 

Refences:

(1) The Economist, "Tongues under threat", 22 January 2011, p. 58.

(2) Olivier, Gerrit , Friedmann, Marion Valerie and Heerden, Ernst van. "South African literature". Encyclopedia Britannica, 6 Mar. 2017, https://www.britannica.com/art/South-African-literature. Accessed 1 July 2021.

(3) https://www.goodreads.com/book/show/1270771.A Sinless_Season

(4). Jon Day, ‘The Promise by Damon Galgut review – legacies of apartheid’, 18 Jun 2021, https://www.theguardian.com/books/2021/jun/18/the-promise-by-damon-galgut-review-legacies-of-apartheid

(5). Susan Tranter, 2006 , ‘Critical perspective’, https://literature.britishcouncil.org/writer/damon-galgut.   

(6).James Wood, ‘A Family at Odds Reveals a Nation in the Throes’, The Newyorker, April 19, 2021, https://www.newyorker.com/magazine/2021/04/19/a-family-at-odds-reveals-a-nation-in-the-throes.

 

Saturday, July 26, 2025

Dreams of Trespass by Fatima Mernissi

 

രണ്ടാം ലോകയുദ്ധ കാലത്ത് ഫ്രഞ്ച് – മൊറോക്കന്‍ ഹാരം കുടുംബത്തില്‍ വളര്‍ന്നുവരുന്ന മുസ്ലിം പെണ്‍കുട്ടിയില്‍ നിന്ന് ലോകമറിയുന്ന സമാരാധ്യയായ ഫെമിനിസ്റ്റ് ആയിത്തീര്‍ന്ന ഫാത്തിമ മെര്‍നീസിയുടെ ഓര്‍മ്മപ്പുസ്തകം/ ആത്മകഥ/ ഫിക് ഷന്‍ രൂപമുള്ള ആത്മകഥ എന്ന് വിളിക്കാവുന്ന ഗ്രന്ഥമാണ് Dreams of Trespass: Tales of a Harem Girlhood. ഇസ്ലാമിക് ഫെമിനിസം, അറബ് ദേശീയത, ഫ്രഞ്ച് കൊളോണിയലിസം, പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷങ്ങളും സമന്വയങ്ങളും തുടങ്ങി ഒട്ടേറെ പ്രമേയങ്ങള്‍ കൃതഹസ്തയായ എഴുത്തുകാരിയുടെയും ആഴത്തില്‍ ചിന്തിക്കുന്ന ബുദ്ധിജീവിയുടെയും ആവിഷ്കാരത്തില്‍ ഇടംപിടിക്കുന്നു. വിചിത്ര വീര്യമുള്ള കഥാപാത്രങ്ങള്‍ ഫിക് ഷന്റെ കരുത്ത് ആവാഹിക്കുമ്പോള്‍, ചരിത്ര ബദ്ധവും ദാര്‍ശനിക ഗരിമ ഉള്ളതുമായ ചിന്തകള്‍ പുസ്തകത്തെ കൂടുതല്‍ മൌലികവും ഉള്‍ക്കാഴ്ച നിറഞ്ഞതും ആക്കുന്നു.

ദീര്‍ഘ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് ലേഖനം ഇവിടെ വായിക്കാം... 

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


Dreams of Trespass by Fatima Mernissi

 

7.

ഭിന്ന പ്രകൃതികളായ വ്യത്യസ്ത സ്ത്രീകഥാപാത്രങ്ങളിലൂടെ സാമൂഹിക വൈരുദ്ധ്യങ്ങളുടെ വൈവിധ്യം മെര്‍നിസി വ്യക്തമാക്കുന്നു. മുഹമ്മദ് അഞ്ചാമന്‍ രാജാവിന്റെ മകള്‍ പ്രിന്‍സസ് ആയിശഅറബിക്കിലും ഫ്രഞ്ചിലും പ്രഭാഷണങ്ങള്‍ നടത്തുകയും പരമ്പരാഗതമായ നീണ്ട കഫ്റ്റാനും ഇറക്കം കുറഞ്ഞ ഫ്രഞ്ച് വേഷങ്ങളും മാറി മാറി ധരിക്കുകയും ചെയ്യുന്നു. രണ്ടു ഭാഷകളെയും രണ്ടു സംസ്കാരങ്ങളെയും രണ്ടു വ്യക്തിത്വ പ്രകാശനത്തെയും വരിക്കുന്ന അവരുടെ ജീവിതം ഏതെങ്കിലും ഒന്നില്‍ മാത്രം കഴിയുന്നവരുടെതിനേക്കാള്‍ ഏറെ ആകര്‍ഷണീയമായി നോവല്‍ എടുത്തുകാണിക്കുന്നു. യാസ്മിനയെ പോലുള്ള ഒട്ടേറെ സ്ത്രീകള്‍ അവരെ ആരാധിക്കുമ്പോള്‍  ഫാതിമയുടെ പിതാവിനെ പോലെ പുരുഷ ലോകം പൊതുവേ അതിനെ അപകടകരമായ വേലിചാടലായാണ് വിലയിരുത്തുന്നത്. മൊറോക്കന്‍ പുരുഷന്മാര്‍ തങ്ങളുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബാഹ്യസങ്കലനങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുന്നതിന് ‘ഹുദൂദ്’ പവിത്രമായി നിലനിര്‍ത്തുക എന്നത് അനിവാര്യമാണ് എന്നും തങ്ങളുടെ സ്ത്രീകള്‍ യൂറോപ്യന്‍ സംസ്കാരത്തെ അനുകരിക്കാന്‍ തുടങ്ങുന്നത് ആത്മഹത്യാപരമായിരിക്കും എന്നും കരുതുന്നു. എന്നാല്‍ ആണുങ്ങള്‍ മുടിയിലും വേഷത്തിലും ഫ്രഞ്ച് സൈനികരെ അനുകരിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ക്ക് ഉത്തരം മുട്ടുന്നു. നാട്ടറിവുകളും വശീകരണ മന്ത്രങ്ങളും സമാഹരിക്കപ്പെട്ട രഹസ്യ പുസ്തകം സ്വന്തമായുള്ള ശമ എന്ന പതിനേഴുകാരി സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകവും പ്രചാരകയുമായ കഥാപാത്രമാണ്. പിടിവാശിക്കാരിയും ഇടയ്ക്കിടെ വിഷാദ രോഗത്തിന് അടിപ്പെടുന്നവളും ആണെങ്കിലും ഹാരമിലെ സ്ത്രീകളുടെ ഉല്ലാസവേളയായ ടെറസ്സിലെ ഒത്തുകൂടലില്‍ സ്ത്രീവിമോചന സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന നാടകങ്ങള്‍ അവതരിപ്പിക്കുന്നതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് അവള്‍. സ്ത്രീകളെ സംബന്ധിച്ച് ടെറസ്സിലെ ഒത്തുകൂടല്‍ മാറ്റിനിര്‍ത്തിയാല്‍ പിന്നെയുള്ള ഏക ഉല്ലാസവേള ‘ഹമ്മാം’ (കുളിമുറി) സമയമാണ്. യാസ്മിന മുത്തശ്ശിക്ക് നാട്ടുമ്പുറത്തുള്ള തന്റെ കുടുംബ ഹാരമിന്റെ അയഞ്ഞ അതിരുകള്‍ കുറേകൂടി കാറ്റും വെളിച്ചവും നല്‍കുന്നുണ്ട്.

നോവലില്‍ ഉടനീളം കാണാവുന്ന ചിറകുകളുടെയും പറക്കലിന്റെയും ബിംബങ്ങള്‍ നിരക്ഷരയെങ്കിലും യാസ്മിനയുടെ പ്രിയങ്കരിയായ ഹബീബ അമ്മായിയുടെ പത്രസൃഷ്ടിയിലാണ് കൂടുതല്‍ ശക്തമായി അവതരിപ്പിക്കപ്പെടുന്നത്. അവരെപ്പോഴും ചിറകുവിടര്‍ത്തി പറക്കുന്നത് സ്വപ്നം കാണുകയും അനന്തിരവള്‍ക്ക് അത്തരം ഒരു ഭാവി ആശംസിക്കുകയും ചെയ്യുന്നു. ഹാരമില്‍ തടവിലായിരിക്കുമ്പോഴും അതിരുകളില്ലാത്ത ചക്രവാളങ്ങള്‍ സ്വപ്നം കാണുന്ന സ്ത്രീകളുണ്ട്. സ്വയം ആധുനികതയുടെ വക്താക്കളായി കാണുന്ന ഈ സ്ത്രീകള്‍ തുന്നുന്ന ചിറകുകളുടെ ചിത്രപ്പണി പാരമ്പര്യത്തിന്റെ വക്താക്കളായ സ്ത്രീകളെ ചൊടിപ്പിക്കുന്നു. ഹബീബ അമ്മായിയുടെ വാക്കുകളില്‍: “പിന്‍ വാതിലടഞ്ഞ ഒരു ഹാരമിന്റെ ചുവരുകള്‍ക്ക് പിറകില്‍ നിസ്സഹായയായി കെണിയിലകപ്പെടാനിടയായാല്‍ നീ രക്ഷപ്പെടുന്നത് സ്വപ്നം കാണും. നീയാ സ്വപ്നത്തെ വാക്കുകളിലേക്കു കൊണ്ടുവരുകയും അതിരുകളെ അപ്രത്യക്ഷമാക്കുകയും ചെയ്യുന്നതോടെ മാന്ത്രികമായത് സംഭവിക്കും. സ്വപ്നങ്ങള്‍ക്ക് നിന്റെ ജീവിതം മാറ്റിമറിക്കാനാകുംഒടുവില്‍ ലോകത്തെയും. വിമോചനം ആരംഭിക്കുക നിന്റെ കൊച്ചു തലയില്‍ ബിംബങ്ങള്‍ നൃത്തം തുടങ്ങുകയും നീയാ ബിംബങ്ങളെ വാക്കുകളിലേക്കു പരാവര്‍ത്തനം ചെയ്തു തുടങ്ങുകയും ചെയ്യുന്നതോടെയാണ്. വക്കുകള്‍ക്കാകട്ടെ നീയൊന്നും വിലയായി നല്‍കേണ്ടതുമില്ല!” സാഹചര്യം എന്തുതന്നെയായാലും സ്വപ്നങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്ന ഈ പ്രചോദക സന്ദേശത്തിലാണ് മര്‍നീസിയുടെ നോവലിന്റെ സൌന്ദര്യം കുടികൊള്ളുന്നത്.

ആഗോളവല്‍ക്കരണത്തില്‍ ആരാണ് നേടിയത്നാവികനായ സിന്‍ബാദോ അതോ കൌബോയിയോ? 2004ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഫാത്തിമ മെര്‍നിസി ചോദിച്ചു. പ്രസ്തുത സൂചനയോടെ മെര്‍നിസിയുടെ ചരമത്തോടനുബന്ധിച്ചു (നവംബര്‍ 30, 2015) ബനിപാല്‍ മാഗസിനില്‍ എഴുതിയ ലേഖനത്തില്‍ ഖാലിദ്‌ ഹരൂബ് ഉദ്ധരിക്കുന്നു. “ഫാതിമ മെര്‍നിസി സിന്‍ബാദ് എന്ന തന്റെ തന്നെ രൂപകത്തിന്റെ സത്യസന്ധമായ ഒരു സമകാലിക മാതൃകയാണ്. കരയിലാകട്ടെകടലിലാകട്ടെഒരിക്കലും വിശ്രമിക്കാത്ത നാവികന്‍അയാള്‍ തന്റെ ആത്മാവിനെ ഫാതിമയുടെ ചേതനയിലേക്കും ജീവിത രീതിയിലേക്കും കടത്തി പ്രകാശിപ്പിച്ചു (‘trans-illuminated his soul in Fatima’s spirit and way of life’). അതിര്‍ത്തി ഭേദകയായ ഒരു നിരന്തര യാത്രിക എന്ന് നിലയില്‍ ഫാതിമയുടെ ചേതന സമ്പൂര്‍ണ്ണ മൃത്യുവെ ധിക്കരിച്ചുകൊണ്ട് നമുക്ക് ചുറ്റും തുഴഞ്ഞുകൊണ്ടേയിരിക്കുന്നു.” വിട്ടുപോകാന്‍ വിസമ്മതിക്കുന്ന ‘സിന്‍ബാദിയന്‍ ചേതന’ എന്ന് മെര്‍നിസിയുടെ സ്വാധീനത്തെ ഹരൂബ് വിലയിരുത്തുന്നു. *(8). 

*(8). (Khaled Hroub, ‘Mernissi: The Sinbad of Fes Travels against the Cowboy’, Banipal 55, 2016, No 1, pp212-217). 

To read previous parts:

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


Dreams of Trespass by Fatima Mernissi

 

6.

സ്വാതന്ത്ര്യ കാമനയുടെ പെണ്‍രൂപങ്ങള്‍

ഫെസ് ഹരീമിലെ സ്ത്രീകളില്‍ സ്വാതന്ത്ര്യ ബോധത്തിന്റെ പ്രതീകങ്ങളായി ഉള്ള മുഖ്യ കഥാപാത്രങ്ങള്‍ അമ്മയും ഹബീബ അമ്മായിയും കസിന്‍ ശമായും തന്നെയാണ്. ഉമ്മ ഇപ്പോഴും ഹാരം തടവില്‍ അസംതൃപ്തയാണ്. ഭക്ഷണം എപ്പോഴും ഒരുമിച്ചു കഴിക്കുന്നതു പോലുള്ള ചടങ്ങുകളെ അവര്‍ തുറന്നു വിമര്‍ശിക്കുന്നുമുണ്ട്. കാര്‍ക്കശ്യങ്ങളോടുള്ള എതിര്‍പ്പ് കാണിക്കാന്‍ തന്റെതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിലും അവര്‍ സമര്‍ത്ഥയാണ്. എന്നിരിക്കിലും അവര്‍ ഹാരം ജീവിതത്തിന്റെ അതിരുകള്‍ ലംഘിക്കുന്നില്ല എന്നതില്‍, പ്രതിഷേധിക്കുമ്പോഴും ഒരു ബദല്‍ മാര്‍ഗ്ഗം കണ്ടെത്തുന്നത് വരെയെത്താത്ത മെര്‍നിസിയുടെ തന്നെ പരിണാമത്തിന്റെ ആദ്യഘട്ട പ്രതിനിധാനം കാണാം. ഹാരം സമ്പ്രദായത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ വിമോചക ഭാവത്തില്‍ ചിത്രീകരിക്കുമ്പോഴും അമ്മയുടെ പാത്രസൃഷ്ടിയിലെ മറ്റൊരു തലം അത്യപൂര്‍വ്വമായി ലഭിക്കുന്ന സിനിമക്ക് പോകാനുള്ള അവസരം പോലുള്ള  സന്ദര്‍ഭങ്ങളില്‍ അവര്‍ പ്രകടിപ്പിക്കുന്ന ലാസ്യഭാവമാണ്. ശമായോടൊപ്പം മണിക്കൂറുകള്‍ നീളുന്ന മെയ്ക്കപ്പും കേശാലങ്കാരവും പുറം ലോകത്തു തന്റെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ആവിഷ്കരിക്കാനുള്ള അദമ്യമായ അഭിലാഷത്തിന്റെ വിചിത്രമായ പ്രകടനമാണ്. പുറത്തിറങ്ങും മുമ്പ് അവര്‍ക്കിരുവര്‍ക്കും ഹിജാബ് ധരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യമോഹം കര്‍തൃത്വത്തിനും പുരുഷനോട്ടം കൊതിക്കുന്ന വസ്തുവല്‍ക്കരണത്തിനും ഇടയില്‍ എന്ന മട്ടില്‍ ഋണാത്മകമാവുകയാണ് ഇവിടെ. വിവാഹ മോചിതയായ വിഷാദവതിയും ഏകാകിനിയുമായ ഹബീബ അമ്മായി സഹോദരനോടൊപ്പം കഴിയേണ്ടി വരുന്നത് ഹാരം സമ്പ്രദായത്തില്‍ സ്വാഭാവികമാണ്. അവര്‍ തുന്നിക്കൊണ്ടിരിക്കുന്ന സ്വര്‍ണ്ണ ചിറകുകള്‍ ഉള്ള പക്ഷിയുടെ ചിത്രം സ്വാതന്ത്ര്യമോഹത്തിന്റെ എന്നത് പോലെ പ്രതിഷേധത്തിന്റെയും ചിഹ്നമാണ്. ലല്ല മാനിയെങ്ങാന്‍ കണ്ടാല്‍ അത് പറന്നുപോകാനും രക്ഷപ്പെടാനുമുള്ള വിലക്കപ്പെട്ട ആഗ്രഹത്തിന്റെ പ്രതിഫലനം ആയി വ്യാഖ്യാനിച്ചേനെ എന്ന് ആഖ്യാതാവ് കരുതുന്നു. ഹാരം ജീവിതത്തിലും ശാക്തീകരണ സാധ്യതയിലേക്ക് അത് വിരല്‍ ചൂണ്ടുന്നു എന്നാണു ആഖ്യാതാവ് പറയുക: “(ഹബീബ അമ്മായി) ഭാവിയെ കുറിച്ച് ശുഭാപ്തി നല്‍കി: ഒരു സ്ത്രീ തീര്‍ത്തും അബലയായിരിക്കാം, എന്നാല്‍ അപ്പോഴും പറന്നുപോകുന്നതിനെ കുറിച്ചു സ്വപ്നം കാണുന്നതിലൂടെ ജീവിതത്തിനു അര്‍ഥം നല്കാന്‍ അവള്‍ക്കാകും.” (പേജ്: 162). കൂട്ടിലകപ്പെട്ട പക്ഷിയെന്ന കാല്‍പ്പനിക ബിംബത്തില്‍ ചിത്രീകരിക്കപ്പെടുന്ന ഹബീബ അമ്മായി സ്വന്തം വിധി അംഗീകരിക്കുമ്പോഴും തുന്നല്‍ ചിത്രങ്ങള്‍ അവരുടെ കീഴടങ്ങാത്ത  സ്വാതന്ത്ര്യ സ്വപ്നമാണ്. ശമായും ഹബീബ അമ്മായിയും സാങ്കല്‍പ്പിക കഥാപാത്രങ്ങളാണ് എന്ന് പുസ്തകത്തിന്റെ ചൈനീസ് പതിപ്പിന് എഴുതിയ ആമുഖത്തില്‍ മെര്‍നിസി തുറന്നുപറഞ്ഞത്‌ ഇതോടു ചേര്‍ത്തു കാണാം. 

ഫാം ഹാരമിലെ ജീവിതം സഹഭാര്യമാര്‍ക്കിടയിലെ വഴക്കുകളും കുന്നായ്മകളും കൊണ്ട് മുഖരിതമാണ്. സ്വതേ കിറുക്കിയെന്നു കണക്കാക്കപ്പെടുന്നമരം കേറിയായസുന്ദരിയല്ലാത്ത യാസ്മിന മുത്തശ്ശിയുടെ രക്ഷ അവര്‍ക്ക് ഇപ്പോഴും മുത്തച്ചനെ ചിരിപ്പിക്കാന്‍ കഴിയും എന്നതാണ്. ആ അര്‍ഥത്തില്‍ അവരുടെ പ്രകൃതം ‘അല്ലാഹുവിന്റെ ഭൂമിയുടെ ഒറിജിനല്‍ പതിപ്പായഅതിരുകളില്ലാത്ത’ ഫാം ഹരീമിലെ ആയാസരഹിതമായ ജീവിതത്തിന്റെ പ്രതീകം തന്നെഒപ്പം ആഹരിക്കുന്നതില്‍ പോലും പട്ടാളച്ചിട്ടയുള്ള ഫെസ് ഹരീമിന്റെ നേര്‍ വിപരീതവും. എന്നാല്‍ എട്ടു സഹാഭാര്യമാര്‍ ഉള്ള യാസ്മിന മുത്തശ്ശിക്ക് എട്ടു ദിവസം തനിയെ ഉറങ്ങണം എന്നതില്‍ ഹാരം ജീവിതത്തില്‍ അതിരുകള്‍ എന്നത് ഭൌമികം മാത്രമല്ല എന്ന് സൂചിപ്പിക്കുന്നു. ഹരീമിലെ സ്ത്രീകളില്‍ തീര്‍ത്തും ഭിന്നയാണ് ഫ്രഞ്ചുകാരുമായി നിരന്തരം ഏറ്റുമുട്ടുന്ന റീഫ് പര്‍വ്വത ദേശത്തുനിന്നുള്ള ഗോത്രവര്‍ഗ്ഗ സ്ത്രീയായ താമു. ബെര്‍ബെര്‍ ഗോത്രപ്പോരാളിയുടെ സഹജമായ വാളും റൈഫിളും കൊണ്ടുനടക്കുന്ന രൌദ്രഭാവങ്ങളുള്ള താമുവിനും പക്ഷെ ഹരീമില്‍ അഭയം ലഭിക്കാന്‍ മുത്തച്ഛന്റെ മറ്റൊരു ഭാര്യയായി തീരേണ്ടതുണ്ട്. 

1840 നും 1940 നുമിടയില്‍ ജീവിച്ചിരുന്ന പ്രസിദ്ധരായ ഈജിപ്ത്യന്‍ സ്ത്രീകളില്‍ ചിലരെ സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകങ്ങളായി പുസ്തകം വിവരിക്കുന്നുണ്ട്. മുഖ്യമായും ശമായുടെ ടെറസിലെ പ്രകടനങ്ങളില്‍ അവര്‍ കടന്നു വരുന്നു. ‘പാടും രാജകുമാരി അസ്മഹാന്‍(“Asmahan, the Singing Princess”), ‘നാടിന്റെ പ്രതീകമായ’ (“symbol of the nation”) ഉമ്മുകുല്‍സൂം, ആയ്ഷാ തയ്മൂര്‍സൈനബ് ഫവ്വാസ്ഹുദ ഷഅറൂയി തുടങ്ങിയ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ഈജിപ്ത്യന്‍ ചലച്ചിത്ര അഭിനേത്രികള്‍ തുടങ്ങിയവര്‍ ഫെസ് ഹാരമില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഹാരമിന്റെ ചുവരുകള്‍ക്കകത്തും ഈ സ്വാതന്ത്ര്യ പ്രതിനിധാനങ്ങള്‍ കടന്നെത്തുന്നതില്‍ ശമായുടെ പങ്കു നിര്‍ണ്ണായകമാണ്. ഇവരുടെ ജീവിതവും പൊരാട്ടങ്ങളുമെല്ലാം വിശദമായിത്തന്നെ വിവരിക്കപ്പെടുന്നത് ആഖ്യാതാവിന്റെ പില്‍ക്കാല വികാസത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്.

ഫെസ് ഹാരമിലെ കഥ പറച്ചില്‍ പ്രധാനമായും ഹബീബ അമ്മായിയുടെ വകയാണെങ്കില്‍ ഫാം ഹാരമില്‍ അത് യായാ മുത്തശ്ശിയാണ്. ഹബീബ അമ്മായിയുടെ കഥ പറച്ചില്‍ “എനിക്ക് മുതിര്‍ന്നവള്‍ ആകാനും വിദഗ്ദ കഥാകാരി ആകാനുമുള്ള ആഗ്രഹം ജനിപ്പിച്ചു” എന്ന് ആഖ്യാതാവ് പറയുന്നു. ഹബീബ അമ്മായി ഫെസ് ഹാരമിലെ ഏറ്റവും ഭാഗ്യഹീനയായ സ്ത്രീയായിരുന്നെങ്കില്‍ഫാം ഹാരമിലെ ‘വിദേശിയായ കറുത്ത സഹഭാര്യ’ യായാ മുത്തശ്ശിയും അങ്ങനെത്തന്നെ. സൗത്ത് സുഡാനിലെ തന്റെ കുഗ്രാമ ജീവിതത്തെ കുറിച്ച് ഓരോ ആഴ്ചയിലും ഒരു കഥ പറയാം എന്ന ഉപാധിയോടെയാണ് അവര്‍ ഹാരമില്‍ ഇടം ഉറപ്പിക്കുന്നത്. കഥപറച്ചിലില്‍ അവരുടെ വൈദഗ്ദ്യം അവര്‍ക്കുവേണ്ടി അവരുടെ ദേശത്തു നിന്നുള്ള ഒരു വാഴത്തൈ കൊണ്ടുവന്നു ഫാമില്‍ നടാനും അങ്ങനെ അവരെ തന്റെ ഓര്‍മ്മകളുടെ മധുരത്തില്‍ നിലനിര്‍ത്താനും എല്ലാവരും സഹകരിക്കുന്നതില്‍ എത്തിക്കുന്നു. വാഴ കുലക്കുമ്പോള്‍ ജന്മദേശത്തെ വേഷഭൂഷകള്‍ അണിഞ്ഞു സന്തോഷം കൊണ്ട് മത്തുപിടിച്ച് നൃത്തം ചെയ്യുന്ന യായായുടെ കാല്‍പ്പനിക ചിത്രത്തിനപ്പുറം അവരുടെ മനസ്സില്‍ ഉണ്ടായിരിക്കാവുന്ന കൊടുംകാറ്റുകളൊന്നും കുട്ടിയായ ആഖ്യാതാവ് കാണുന്നതേയില്ല.

മെര്‍നിസിയുടെ കൃതികളെ ‘അറബ് സ്ത്രീത്വത്തിന്റെ പ്രതിരോധവും പുനരുദാത്തവല്‍ക്കരണവും’ ആയി കാണാമെന്നു നിരീക്ഷിക്കപ്പെടുന്നു. മൂന്നാംലോക ഫെമിനിസ്റ്റുകള്‍ക്കെതിരെ പൊതുവേ ഉയര്‍ത്തപ്പെടുന്ന പാശ്ചാത്യ വല്‍ക്കരണത്തിന്റെ ഇരകള്‍ എന്ന വിമര്‍ശനം അവരുടെ കാര്യത്തില്‍ സംഗതമല്ലെന്നും ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ളഅഭ്യസ്ത വിദ്യരും നിരക്ഷരരുമായസ്വദേശത്തുക്കാര്‍ തന്നെയായ സ്ത്രീകള്‍ തന്നെ വളര്‍ത്തിയെടുത്ത ‘അറബ് മുസ്ലിം ഫെമിനിസം’ തന്നെയാണ് അവരെ നയിക്കുന്നത് എന്നും കാരിന്‍ ബൂജെറ്റ് കൂട്ടിച്ചേര്‍ക്കുന്നു. അതില്‍ ഹുദാ ശഹറാവി (ഇജിപ്ത്)സൈനബ് ഫവ്വാസ് (ലബനോന്‍) തുടങ്ങിയ സ്ത്രീപക്ഷ നിരീക്ഷകരുടെ സ്വാധീനംശഹരെസാദിന്റെ പാരമ്പര്യത്തോടൊപ്പം പ്രകടമാണ്. *(7). 

*(7). (Carine Bourget, Complicity with Orientalism in Third-World Women’s Writing: Fatima Mernissi’s Fictive Memoirs Research in African Literature s, Vol. 44, No. 3 (Fall 2013). © 2013,P. 30, 31)

To read previous parts:

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

for further reading:

https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html

Dreams of Trespass by Fatima Mernissi

 

5.

ഫ്രഞ്ച് കൊളോണിയല്‍ ഭരണത്തിനും ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും അകത്താണ് മൊറോക്കോയിലെ ഫെമിനിസ്റ്റ് ചിന്തകള്‍ വളര്‍ന്നുവന്നത്. കൊളോണിയല്‍ അധീശത്വത്തില്‍ ആയിരുന്ന ഇതര മിഡില്‍ ഈസ്റ്റ്മാഗ്രെബ് ദേശങ്ങളില്‍ വീശിയടിച്ച അറബ് വല്‍ക്കരണം, ദേശസാല്‍ക്കരണം, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപനം തുടങ്ങിയ വികാസങ്ങള്‍ മൊറോക്കൊയിലും ശക്തമായി. Dreams of Trespass-ല്‍ കാണാവുന്നതുപോലെബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനു കീഴില്‍ ഈജിപ്തില്‍ ശക്തമായ ദേശീയവാദവും ഫെമിനിസ്റ്റ് പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പ് മൊറോക്കോക്കും ഇതര അറബ് ദേശങ്ങള്‍ക്കും ഒരാദ്യകാല മാതൃക ആവുകയായിരുന്നു. 1946ല്‍ നഗരകേന്ദ്രിത ഉപരിവര്‍ഗ്ഗ വനിതകളുടെ മുന്‍കൈയ്യില്‍ സ്ഥാപിതമായ “Akhawat Al-Safaa” ആദ്യ മൊറോക്കന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനം ആയിരുന്നു. ഈ സാംസ്കാരിക കാലാവസ്ഥയിലാണ് ഫാതിമ മെര്‍നിസി കടന്നുവരുന്നത്‌. ആദ്യകാല ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളില്‍ തുടങ്ങി ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലും (1980-s ‘’90’s) മൂന്നാം തരംഗത്തിലും (2000 മുതല്‍) അവരുടെ സംഭാവനകള്‍ അതിപ്രധാനമാണ്.

            കൊളോണിയല്‍ ഇജിപ്തിലെ നഗരകേന്ദ്രിത ഉപരി/ മധ്യവര്‍ഗ്ഗ വനിതകള്‍ക്കിടയിലെ സര്‍ഗ്ഗാത്മക ശ്രമങ്ങളില്‍ 1880കളില്‍ തന്നെ ഫെമിനിസ്റ്റ് ഉണര്‍വ്വുകള്‍ പ്രകടമായിരുന്നു. ഹാരംഹിജാബ് സമ്പ്രദായങ്ങളോടുള്ള കലഹം അതിന്റെ തുടക്കമായിരുന്നു. 1923ല്‍ ഹുദാ ശഅറാവി ആരംഭിച്ച ഈജിപ്ത്യന്‍ സ്ത്രീപക്ഷ കൂട്ടായ്മ al Ittihad al-Nisa’I al Misri (The Egyptian Feminist Union) ദേശീയ പ്രസ്ഥാനത്തില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനോടൊപ്പം പൊതു ഇടത്തിലെ സ്ത്രീ എന്നൊരു പരികല്‍പ്പന തന്നെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. “ഈജിപ്ത്യന്‍ വനിതകളുടെ ഫെമിനിസവും ദേശീയവാദവും ഈജിപ്ത്യന്‍ പുരുഷന്റെ ലിബറല്‍ ദേശീയവാദവും ചേര്‍ന്ന് സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഒരു സംയോജിത ദേശീയ മുന്നേറ്റത്തിനു നാന്ദി കുറിച്ചു” *(6). മൊറോക്കന്‍ സ്ത്രീത്വം ഹാരം ജീവിതം നേരിട്ട നാല്‍പ്പതുകളില്‍ ഈജിപ്ത്യന്‍ വനിതകള്‍ തെരുവില്‍ പ്രകടനം നടത്തുകയായിരുന്നു എന്നതില്‍ ഈജിപ്ത്യന്‍ ഫെമിനിസം എത്ര കാലം മുന്നിലായിരുന്നു എന്ന് വ്യക്തമാണ്‌.

            നോവലില്‍ ചിത്രീകരിക്കുന്ന രണ്ടു ഹാരം ചുറ്റുപാടുകള്‍ സമാന്തരമായും പരസ്പര വിരുദ്ധമായും പ്രതിഫലിപ്പിക്കുന്ന സ്ത്രീജീവിത സാക്ഷ്യങ്ങള്‍ മെര്‍നിസിയുടെ വ്യക്തത്വവികാസത്തിലും ഫെമിനിസ്റ്റ് നിലപാടുകളില്‍ അവര്‍ വൈരുധ്യങ്ങളെ നേരിടുന്ന രീതിയിലും പ്രധാനമാണ്. ഫെസ് ഹാരം ആവിഷ്കരിക്കുന്ന പുസ്തകത്തിന്റെ ആദ്യ പേജുകളില്‍ത്തന്നെ ഹാരം ജീവിതം പ്രതിനിധാനം ചെയ്യുന്ന ഹലാല്‍/ ഹറാം വേര്‍തിരിവുകള്‍, ‘ഹുദൂദ്’ (അതിരുകള്‍) നിഷ്കര്‍ഷകള്‍ എന്നിവയുടെ വലിയ മാനങ്ങള്‍ സൂചിതമാകുന്നുണ്ട്. ഹാരം ‘അതിരുകള്‍’ സ്ത്രീകളെ വേലി ചാടുന്നതില്‍ നിന്നും പരിധികള്‍ ലംഘിക്കുന്നതില്‍ നിന്നും സംരക്ഷിക്കുന്നു എന്നാണു പിതാവില്‍ നിന്ന് ഫാതിമ മനസ്സിലാക്കുക. “ഹുദൂദ് സാംസ്കാരിക സ്വത്വത്തെ പ്രതിരോധിക്കുന്നു,.. അറബ് സ്ത്രീകള്‍ യൂറോപ്യന്‍ സ്ത്രീകളെ അനുകരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഒരൊറ്റ സംസ്കാരമേ ശേഷിക്കൂ.” (പേജ്: 180). അതുപോലെത്തന്നെ വാരകള്‍ക്കപ്പുറത്തുള്ള ഫ്രഞ്ച് സിറ്റിയിലെ (New French City, the Ville Nouvelle) സൈനികരില്‍ നിന്നും അത് അന്തേവാസികളെ സംരക്ഷിക്കുന്നു. പുരുഷലോകം/ സ്ത്രീകള്‍ബാഹ്യലോകം/ അന്തപുരംഅപകടകരം/ സുരക്ഷിതം എന്നിങ്ങനെ ദ്വന്ദ്വങ്ങള്‍ ആയാണ് കുട്ടിയായ ആഖ്യാതാവ് ഹാരം ജീവിതത്തെ അവതരിപ്പിക്കുന്നത്‌. ഹരീമിനകത്തും ആകാശക്കാഴ്ചകള്‍ അവതരിപ്പിക്കുന്നത്‌ പുറം ലോകവുമായും കൂടുതല്‍ വലിയ സാമൂഹിക ഇടങ്ങളുമായും സമരസപ്പെടുന്ന എഴുത്തുകാരിയുടെ ഭാവികാലത്തേക്കുള്ള താക്കോല്‍ കൂടിയാണ്. ബഹുഭാര്യത്വമില്ലാത്തരണ്ടു പുരുഷന്മാരുടെ ബന്ധു - കുടുംബങ്ങള്‍ പാര്‍പ്പുറപ്പിച്ച ഫെസ് ഹരീമില്‍ നിന്നു വ്യത്യസ്തമായി ഒരു പുരുഷന്റെ ഒട്ടേറെ ഭാര്യമാരും വെപ്പാട്ടിമാരും പാര്‍ക്കുന്നഅയഞ്ഞ അതിരുകളുള്ള കാര്‍ഷിക സംസ്കൃതിയിലെ ഹാരം ജീവിതമാണ്‌ യാസ്മിന മുത്തശ്ശിയുടെത്. എന്നിരിക്കിലും ആണ്‍ - പെണ്‍ അതിരുകള്‍ നിര്‍ണ്ണയിക്കുന്ന മുളവേലിയും ഒരേ പോലുള്ള വീടുകളും അവിടെയുണ്ട്. അതേസമയം ഫാമില്‍ ഇഷ്ടപ്പെട്ട ചെടികള്‍ നടാനോകുതിരയോടിക്കാനോ സ്വതന്ത്രരായി ചുറ്റിയടിക്കാനോ അവര്‍ക്ക് വിലക്കുണ്ടായിരുന്നില്ല. 

*(6). (Margot Badran, Feminists, Islam and Nation: Gender and the Making of Modern Egypt, (Princeton, New Jersey: Princeton University Press, 1995)74).

To read part 1,2,3,4

Feminism,Maghreb Africa,Morocco,Memoir,Autobiography,History,

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

to read further:

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


Dreams of Trespass by Fatima Mernissi

 

4.

ഇസ്ലാമിക ഫെമിനിസം:

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ മുസ്ലിം ഫെമിനിസ്റ്റുകള്‍ക്കിടയിലെ ഭിന്നസ്വരങ്ങള്‍ പ്രകടമായിത്തുടങ്ങുകയും സെക്കുലര്‍ ഫെമിനിസം അംഗീകാരം നേടിയെടുക്കുകയും ചെയ്തുവെങ്കിലുംപോസ്റ്റ്‌കൊളോണിയല്‍ മുസ്ലിം ദേശങ്ങളില്‍ ഉയര്‍ന്നുവന്ന പാരമ്പര്യവും ആധുനികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന പ്രശ്നത്തെ നേരിടാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് ആവശ്യം വേണ്ടിയിരുന്ന ഇസ്ലാമിക ഭാഷയും ചട്ടക്കൂടും നല്‍കാന്‍ അതിനായില്ല. സ്ത്രീയുടെ കര്‍തൃത്വത്തെയും വ്യക്തിത്വ സ്ഥാപനത്തെയും പ്രാദേശിക മൊഴിയിലുള്ളതും ദേശീയവും ഇസ്ലാമികവുമായ ഒരു മാര്‍ഗ്ഗത്തിലൂടെസാമൂഹികവും സാംസ്കാരികവും മതപരവുമായ നവീകരണത്തിന്റെ രീതിയില്‍ ആവിഷ്കരിക്കുക എന്നതാണ് ഇസ്ലാമിക ഫെമിനിസത്തിന്റെ ലക്ഷ്യമെന്ന് ലൈല അഹ്മെദ് *(4) നിരീക്ഷിച്ചപ്പോള്‍ഇസ്ലാമിക ഫെമിനിസമെന്ന പദം തന്നെ വൈരുധ്യപൂര്‍ണ്ണമാണ് എന്ന് മിരിയാം കുക്ക് കരുതുന്നു. (Miriam Cooke, Women Claim Islam: Creating Islamic Feminism through Literature, (New York: Routledge, 2001), 57-58. Qtd by Abigail Lee Grace). ഖുറാനും ഹദീസും ലിംഗ സമത്വത്തെ പിന്തുണയ്ക്കുന്നില്ല എന്നും ഖുറാന്‍ നീതിക്കുവേണ്ടിയുള്ള അന്വേഷണത്തെ പ്രചോദിപ്പിക്കുമ്പോഴും ഫെമിനിസ്റ്റുകള്‍ക്ക് സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന നിയമങ്ങള്‍ സംഭരിച്ച ഒരു ഗ്രന്ഥമല്ല എന്നും റജാ റൂണി വിലയിരുത്തുന്നു. എന്നാല്‍സമൂഹത്തിലെ പുരുഷാധിപത്യ ഹെജിമണിയുടെ സ്റ്റാറ്റസ്കോയെ നിലനിര്‍ത്തുന്ന സമീപനത്തിനെതിരെ സ്ത്രീപക്ഷത്തെ കൂടി ഉള്‍ക്കൊള്ളുകയും പരിഷ്കരാണോന്മുഖം ആയിരിക്കുകയും ചെയ്യുന്നയെന്ന സ്ത്രീപക്ഷ വികാസ ദശയെ പ്രതിനിധാനം ചെയ്യുന്നതിലൂടെ മെര്‍നിസിയുടെ കൃതികള്‍ ഇസ്ലാമിക് ഫെമിനിസത്തിന്റെയും സെക്കുലര്‍ ഫെമിനിസത്തിന്റെയും ധാരകളെ ഒരുമിപ്പിക്കുന്നു. ‘Fatna Aid Sabbah എന്ന തൂലികാനാമത്തില്‍ എഴുതിയ Woman in the Muslim Unconscious എന്ന കൃതിയില്‍ മൊറോക്കന്‍ ചരിത്ര രചനയില്‍ തമസ്കരിക്കപ്പെട്ട ‘കീഴാള മൊറോക്കന്‍ സ്ത്രീത്വത്തിന്റെ വീക്ഷണത്തില്‍ ചരിത്രം തിരുത്തിയെഴുതുന്നതോടൊപ്പം കൊളോണിയല്‍- പോസ്റ്റ്‌കൊളോണിയല്‍, ദേശീയവാദ - മാര്‍ക്സിസ്റ്റ് സമീപനങ്ങളെയും കടന്നാക്രമിക്കുന്നതിലൂടെ സെക്കുലര്‍ ഫെമിനിസ്റ്റ് സമീപനത്തിലേക്കാണ് അവര്‍ ചേര്‍ന്നു നിന്നത്. എന്നാല്‍ തുടര്‍ന്നിറങ്ങിയ The Veil and the Male Elite,  Islam and Democracy തുടങ്ങിയ കൃതികളില്‍ ഇരു ഫെമിനിസ്റ്റ് സമീപനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു “പുതിയ സൈദ്ധാന്തിക മാര്‍ഗ്ഗം” തുടങ്ങിവെച്ചു. എങ്കിലുംമിക്ക അറബ്/ മാഗ്രെബ്/ മുസ്ലിം നിരീക്ഷകരും അവരെ ആദ്യത്തെയും ഏറ്റവും പ്രധാനിയുമായ ഇസ്ലാമിക് ഫെമിനിസ്റ്റ് ആയി വിലയിരുത്തുന്നു; വിശേഷിച്ചും Beyond the Veil: Male-Female Dynamics in a Muslim Society(1975) എന്ന കൃതിയുടെ പശ്ചാത്തലത്തില്‍. Le Harem Politique (The Veil and the Male Elite: A Feminist Interpretation of Islam -1987) ഇസ്ലാമിക് ഫെമിനിസത്തെ അടയാളപ്പെടുത്തുന്ന ആദ്യ ടെക്സ്റ്റ് ആണെന്ന് അബ്ദുല്ല ലബ്ദാവി (Abdellah Labdaoui) കരുതുന്നു. മെര്‍നിസിയുടെ രണ്ടാം ഘട്ടം (ഇസ്ലാമിക് ഫെമിനിസം) സെക്കുലര്‍ ഫെമിനിസ്റ്റ് സമീപന ഘട്ടത്തിലെ റാഡിക്കല്‍ രീതിയില്‍ നിന്ന് വ്യതസ്തമായ മിതസമീപനത്തില്‍ അധിഷ്ടിതമാണ് എന്നും ഏതെങ്കിലും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്ത അവരുടെ വ്യതിരിക്തത Dreams of Trespass -ലും സഹജമാണ് എന്നും നിരീക്ഷിക്കപ്പെടുന്നു.

 

മെര്‍നിസിയുടെ നിലപാടുകളിലെ മാറ്റം കൃത്യമായും പ്രകടമായ കൃതിയാണ് 1994ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Dreams of Trespass, Tales of a Harem Girlhood. ഹാരം ജീവിതത്തെ കുറിച്ചുള്ള പാശ്ചാത്യ ധാരണകളെ പൊളിച്ചെഴുതുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്യുന്നുണ്ട് ഈ കൃതി. പാശ്ചാത്യ ധാരണകളില്‍ മുസ്ലിം ശീലമായി കരുതപ്പെട്ട പ്രസ്തുത സ്ഥാപനത്തിന് യഥാര്‍ഥത്തില്‍ ഇസ്ലാമിക പൂര്‍വ്വ ഉത്പത്തിയുണ്ട്. രാജാക്കന്മാരുടെ ഭാര്യമാരുംഎണ്ണമറ്റ വെപ്പാട്ടികളുംനപുംസകങ്ങളും സ്ത്രീകളും അടങ്ങുന്ന അവരുടെ സൂക്ഷിപ്പുകാരും നിറഞ്ഞ ഇസ്ലാമിക പൂര്‍വ്വ/ അബ്ബാസിദ്/ ഓട്ടോമന്‍ സാമ്രാട്ടുകളുടെ ഹാരം യാഥാര്‍ത്ഥ്യം അവയെ കുറിച്ചുള്ള ഇറോട്ടിക്എക്സോട്ടിക് ‘ഒറിയന്റലിസ്റ്റ്’ പാശ്ചാത്യ ചിത്രീകരണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ചരിത്രപരമായ മുസ്ലിം പശ്ചാത്തലത്തില്‍ അതെങ്ങനെയാണെന്ന് ലൈലാ അഹ്മെദ് നിര്‍വ്വചിക്കുന്നു: “പുരുഷന് ഒന്നിലേറെ സ്ത്രീകളിലേക്ക് ലൈംഗിക പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥ എന്ന് ഹാരമിനെ നിര്‍വ്വചിക്കാം... (അല്ലെങ്കില്‍) ഒരുപുരുഷന്റെ സ്ത്രീകളായ ബന്ധുക്കള്‍ - ഭാര്യമാര്‍, സഹോദരിമാര്‍, അമ്മഅമ്മായിമാര്‍പെണ്മക്കള്‍- അവരുടെ സമയവും ജിവിത ഇടങ്ങളും അധികവും പങ്കുവെക്കുന്ന ഇടം” *(5).  ഈ നിര്‍വ്വചനമാണ് മെര്‍നിസിയുടെ കുട്ടിക്കാലം ചെലവഴിച്ച ഹാരമിന് ചേരുക. അവരുടെ പിതാവിന്റെയും സഹോദരന്റെയും കുടുംബങ്ങളും ബന്ധുക്കളും അടങ്ങുന്നതാണ് ഫെസ്സിലെ ഹാരം. 1956ല്‍ ഫ്രഞ്ച് ‘പ്രോട്ടെക്റ്ററേറ്റ്’ കൊളോണിയലിസത്തില്‍ നിന്ന് സ്വതന്ത്രമാകും വരെ മൊറോക്കന്‍ ഉപരി-മധ്യവര്‍ഗ്ഗത്തില്‍ ഇത്തരം ഹാരമുകള്‍ സാധാരണമായിരുന്നു. ഇജിപ്തില്‍ബ്രിട്ടീഷ് വിരുദ്ധ ദേശീയതയോടൊപ്പം ശക്തിപ്പെട്ട സ്ത്രീ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ തന്നെ ഹാരം സമ്പ്രദായം അപ്രത്യക്ഷമായിരുന്നു എന്നുതും സ്മരണീയമാണ്. പാശ്ചാത്യര്‍ അല്ലാത്ത പഠിതാക്കള്‍ ഹാരം സംസകാരത്തിന്റെ സ്ത്രീ ശാക്തീകരണ വശങ്ങളിലേക്ക് വെളിച്ചം വീശിയത് ഇതോടു ചേര്‍ത്തു കാണാം. മൂന്നാം ലോക സ്ത്രീയെ കുറിച്ചുള്ള ഏകാശിലാരൂപിയായ പാശ്ചാത്യ ധാരണകളില്‍ മുസ്ലിം സ്ത്രീ ആഭ്യന്തര കൊളോണിയലിസത്തിന്റെ ഇര മാത്രമായിരുന്നു. അവളുടെ മോചനം പാശ്ചാത്യമായ ലിബറല്‍റാഡിക്കല്‍ ഫെമിനിസ്റ്റ് സമീപനങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന നിലപാട് ഫലത്തില്‍ ഇതരലോക സ്ത്രീയെ അവരുടെ സഹാനുഭൂതിയുടെ സ്വീകര്‍ത്താക്കള്‍ മാത്രമായി സാംസ്കാരികമായി അന്യവല്‍ക്കരിച്ചു. ഹാരം സമ്പ്രദായത്തെ കുറിച്ചുള്ള പാശ്ചാത്യ വാര്‍പ്പു മാതൃകാ സങ്കല്പങ്ങള്‍ക്കു കാണാന്‍ കഴിയാതെ പോയ ഇടങ്ങളാണ് മെര്‍നിസി ചിത്രീകരിക്കുന്നത്: “ഇവിടെ സ്ത്രീകള്‍ ജീവിത ഇടവും സമയവും പങ്കുവെക്കുന്നു, അനുഭവങ്ങളും അറിവുകളും കൈമാറുന്നുപുരുഷ ലോകത്തെ വിശകലനം ചെയ്യുന്നു – പലപ്പോഴും തമാശകള്‍കഥകള്‍അല്ലെങ്കില്‍ നാടകങ്ങള്‍ എന്നിവയിലൂടെ” (Leila Ahmed).

            1940-’50 കാലത്ത് ഫ്രഞ്ച് കൊളോണിയലിസത്തിന്റെ കീഴില്‍ ഒരു പ്രോട്ടെക്റ്ററേറ്റ് ആയിരുന്ന മൊറോക്കോഇജിപ്ത്ലബനോന്‍അള്‍ജീരിയ എന്നിവിടങ്ങളിലെ പോലെ ശക്തിപ്പെട്ടുകൊണ്ടിരുന്ന ദേശീയവാദത്തിനു സാക്ഷ്യം വഹിച്ചു. 1943ല്‍ ലബനോന്‍ ദേശീയവാദികള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോള്‍ അള്‍ജീരിയന്‍ ദേശീയവാദികള്‍ സ്വാതന്ത്ര്യ മാനിഫെസ്റ്റൊയും പരിഷകരണ പദ്ധതിയും (Reform Plan) പുറത്തിറക്കി. ഇതെല്ലാം മൊറോക്കന്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാര്‍ ആയിരുന്ന അഹ്മെദ്‌ ബെലാഫ്രെജ്ഒമര്‍ അബ്ദെല്‍ ജലീല്‍മുഹമ്മദ്‌ അല്‍ ഫസ്സി (Ahmed Belafrej, Omar Abdeljalil, Mohammed El-Fassi) തുടങ്ങിയവരെ മൊറോക്കന്‍ സ്വാതന്ത്ര്യ പദ്ധതി ആവിഷ്കരിക്കാന്‍ പ്രചോദിപ്പിച്ചു. 1944ല്‍ സ്ഥാപിതമായ ഇസ്തിഖ്’ലാല്‍ പാര്‍ട്ടി (Istiqlal (Independence) party)യുടെ മാനിഫെസ്റ്റോ തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചു: സീദി മുഹമ്മദിന്റെ കീഴില്‍ ഒരു സ്വതന്ത്ര മൊറോക്കോഅറ്റ്ലാന്റിക് ചാര്‍ട്ടര്‍ ഒപ്പുവെക്കുന്ന സമാധാന സമ്മേളനത്തില്‍ മൊറോക്കൊയുടെ പ്രാതിനിധ്യംസുല്‍ത്താന്‍ മുഹമ്മദ്‌ അഞ്ചാമനെ ഒരു ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കല്‍ എന്നിവയായിരുന്നു അവയില്‍ മുഖ്യമായവ. ദേശീയവാദികള്‍ക്കും ഫ്രഞ്ച്സ്പാനിഷ് കൊളോണിയല്‍ അധികാരികള്‍ക്കും ഇടയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ 1956 ഏപ്രിലില്‍ ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് മൊറോക്കോ സ്വതന്ത്രമായി.

*(4) (Leila Ahmed. “Front Matter.” Women and Gender in Islam: Historical Roots of a Modern Debate, Yale University Press, 1992, pp. i–iv. JSTOR, http://www.jstor.org/stable/j.ctt32bg61.1. Accessed 20 July 2025.)

*(5). (Leila Ahmed, “Western Ethnocentrism and Perceptions of the Harem,” Feminist Studies, 8, no. 3, (1982)524).

Part 1,2,3

Feminism,Maghreb Africa,Morocco,Memoir,Autobiography,History,

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

Part 3. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_64.html

to read further:


Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html


Dreams of Trespass by Fatima Mernissi

 

രണ്ടു ഫെമിനിസ്റ്റ് ധാരകള്‍:

1994ല്‍മെര്‍നിസിയുടെ കരിയറില്‍ നിര്‍ണ്ണായകമായ ഒരു പരിണാമ ഘട്ടത്തിലാണ്  Dreams of Trespass രചിക്കപ്പെടുന്നത്. ഒരു സെക്കുലര്‍ ഫെമിനിസ്റ്റ് വിശകലന രീതിയില്‍ നിന്ന് ഇസ്ലാമിക് ഫെമിനിസത്തിന്റെ നിലപാടുകളിലേക്കുള്ള അവരുടെ പരിവര്‍ത്തനത്തിന്റെ ഘട്ടമായിരുന്നു അത്. കര്‍ക്കശ നിലപാടുകളുള്ള ഫെസ്സിന്റെ പശ്ചാത്തലത്തില്‍ ഹാരം ജീവിതത്തില്‍ ഇതര സ്ത്രീകളോടുള്ള സഹാവാസത്തിലൂടെ പെണ്‍കുട്ടിയായി വളരുന്നതിന്റെ കഥയായാണ് സ്വന്തം കഥ അവര്‍ പറയുന്നത്. സ്വന്തം വ്യക്തിത്വം കണ്ടെത്തുന്നതിന്റെയും വികസിപ്പിക്കുന്നതിന്റെയും പടവുകളില്‍ സുപ്രധാനമെന്നു അവര്‍ കരുതുന്ന പ്രമേയങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്ന രീതിയിലാണ് അധ്യായങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഹാരമിനകത്തെ സ്ത്രീകളുടെ പാത്ര സൃഷ്ടികളിലൂടെ വികസിക്കുന്ന ഈ പ്രമേയങ്ങള്‍ വ്യത്യസ്ത രീതികളിലുള്ള കഥപറച്ചില്‍ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകളുടെയും പ്രശസ്ത സ്ത്രീകളുടെയും സ്വാധീനംഹാരം ജീവിതത്തിന്റെ ഭിന്ന മുഖങ്ങള്‍ എന്നിവ ഉള്‍കൊള്ളുന്നു. മുഖ്യ കഥാപാത്രങ്ങള്‍ ഫെസ് ഹാരമിലെ വിവാഹമോചിതയായ ഹബീബ അമ്മായികസിന്‍ ശമമെര്‍നിസിയുടെ ഉമ്മഅടിമസ്ത്രീയായിരുന്ന ഭൂതകലമുള്ള മിനാ മുത്തശ്ശിതുടങ്ങിയവരും യാസ്മിന മുത്തശ്ശിയുടെ നാട്ടുമ്പുറത്തെ കാര്‍ഷിക സംസ്കാരത്തിലെ അയഞ്ഞ അതിരുകളുള്ള ഹാരമിലെ അവരുടെ സഹാഭാര്യമാര്‍ താമു മുത്തശ്ശിയായാ മുത്തശ്ശി തുടങ്ങിയവരും ആണ്. ഒമ്പതാം വയസ്സുവരെയുള്ള ഹാരം ജീവിതമാണ്‌ നേരിട്ട് ആവിഷ്കരിക്കപ്പെടുന്നതെങ്കിലും പുസ്തകത്തിന്റെ ഘടനയെ നിര്‍ണ്ണയിച്ച വിഷയ/ കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ ഫാത്തിമ മെര്‍നിസിയെന്ന ലോകാരാധ്യയായ മുതിര്‍ന്ന എഴുത്തുകാരിയുടെ പിന്‍നോട്ടത്തിലാണ് സംഭവിക്കുന്നത്‌ എന്നത് വ്യക്തമാണ്‌: “നമ്മുടെ വിമോചനമെന്നത് നമ്മുടെ ഭൂതകാലത്തിന്റെ പുനര്‍വായനയിലൂടെയും സംസ്കാരത്തെ രൂപപ്പെടുത്തിയ എല്ലാത്തിനെയും ദിശാബോധത്തോടെ പുനരുപയോഗിക്കുന്നതിലൂടെയും (reappropriation) ആണ് സംഭവിക്കുക” *(1) എന്ന നിരീക്ഷണം  ഇവിടെ തികച്ചും സംഗതമാണ്.

അറബ് ലോകത്തെ രണ്ടു ഫെമിനിസ്റ്റ് ധാരകള്‍ മെര്‍നിസിയെ പഠിക്കുന്നതില്‍ പ്രധാനമാണ്ഫോര്‍ദാം യൂണിവേഴ്സിറ്റി സ്കോളര്‍ അബിഗെയ്ല്‍ ഗ്രേസിന്റെ പഠനം ഇക്കാര്യത്തില്‍ ഏറെ സംക്ഷിപ്തവും സമഗ്രവുമാണ് എന്ന് പറയാം *(2).  

സെക്കുലര്‍ ഫെമിനിസം: മുസ്ലിം ലോകത്തെ ഫെമിനിസം ഏകശിലാരൂപിയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ കൊളോണിയല്‍ വിരുദ്ധ ദേശീയ ബോധത്തിന്റെ പ്രതിഫലനമായാണ്ഭാഗികമായെങ്കിലുംമിഡില്‍ ഈസ്റ്റിലും വടക്കന്‍ ആഫ്രിക്കയിലും സ്ത്രീപക്ഷ ഉണര്‍വ്വുകള്‍ ഉത്ഭവിക്കുന്നത്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ഇജിപ്തിനെ സംബന്ധിച്ച് സ്ത്രീ മുന്നേറ്റം അടയാളപ്പെടുത്തുന്നതില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തോടൊപ്പം തന്നെ വേറെയും രണ്ടു സംഭവങ്ങള്‍ നിര്‍ണ്ണായകമായി. 1907-1912 കാലത്ത് സമൂഹത്തിന്റെ സെക്സിറ്റ് നിലപാടുകളെ മുഴുവന്‍ നേരിട്ട് സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നബവിയ്യ മൂസയുടെ (Nabawiyya Musa) നേട്ടമായിരുന്നു ആദ്യത്തേത്. ലിബറല്‍ സെക്കുലറിസ്റ്റുകള്‍ ആയിരുന്ന ഉമ്മ പാര്‍ട്ടിയുടെ (Umma Party) അല്‍ഗരീദ (Al-jarida) പത്രത്തില്‍ സ്ത്രീവിരുദ്ധ അനീതികള്‍ക്കെതിരെ മലാക് ഹിഫ്നി നസ്സെഫ് (Malak Hifni Nassef) ‘ബാഹിതത് അല്‍ ബദിയ്യ’ (Bahithat Al-Badiyya – Seeker in the Desert) എന്ന തൂലികാ നാമത്തില്‍ എഴുതിയ ലേഖനങ്ങള്‍ രണ്ടാമത്തേതും. ഇജിപ്തിലെ സ്ത്രീകളില്‍ വിദ്യാഭ്യാസ രംഗത്തും മീഡിയയിലും എത്തിപ്പെട്ട ആദ്യ വനിതകള്‍ എന്ന നിലയില്‍ അവരുടെ ചെയ്തികള്‍ സെക്കുലര്‍ ഫെമിനിസത്തിന്റെ ലക്ഷ്യങ്ങളെ നിര്‍വ്വചിച്ചു. ഹുമ അഹ്മെദ്‌ ഘോഷിന്റെ (Huma Ahmed-Ghosh) വാക്കുകളില്‍: “സെക്കുലര്‍ ഫെമിനിസ്റ്റുകള്‍ .. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ യുക്തികളെ മനുഷ്യാവകാശ വാദങ്ങളില്‍ അടിസ്ഥാനപ്പെടുത്തുന്നുഅതുവഴി ഒരു സെക്കുലര്‍ ജനാധിപത്യത്തിലെ വ്യക്തികളുടെ ശാക്തീകരണത്തിലൂടെ സിവില്‍ സമൂഹത്തെ സൃഷ്ടിക്കുന്നതും ലക്ഷ്യം വെക്കുന്നു.” (Qtd by Lee, Abigail Grace).

ഇജിപ്ത്യന്‍ ഫെമിനിസ്റ്റുകള്‍ പെണ്‍കൂട്ടായ്മകളുംപെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ശ്രമങ്ങളും ലേഖനങ്ങള്‍ പോലുള്ള മാധ്യമങ്ങളും ദേശീയ പ്രസ്ഥാനത്തോട് ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ സെക്കുലറിസ്റ്റ് സമീപനങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ഇതര മുസ്ലിം/ മാഗ്രെബ് ദേശങ്ങളില്‍ അത്തരം മുന്നേറ്റങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടാദ്യം തന്നെ സംഭവിച്ചു തുടങ്ങിയിരുന്നു. ടുണീഷ്യസിറിയഇറാഖ് എന്നിവിടങ്ങളില്‍ ബഹുഭാര്യത്വവും ഏകപക്ഷീയ പുരുഷാഭീഷ്ട വിവാഹ മോചനവും നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നേരത്തേ ആരാഞ്ഞുതുടങ്ങി. ഇക്കാര്യത്തില്‍ 1927ല്‍ മാത്രമാണ് അത്തരം പരിഷ്കാരശ്രമങ്ങള്‍ ഇജിപ്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് സെക്കുലര്‍ ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ഒരേ തീവ്രതയോടെയല്ല അറബ്/ മുസ്ലിം ലോകത്തുണ്ടായത് എന്ന് കാണാം.

വിപ്ലവാഭിമുഖ്യമുണ്ടെങ്കിലും സെക്കുലര്‍ ഫെമിനിസത്തിന് ചില പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുയര്‍ത്തിപ്പിടിക്കുന്ന മധ്യവര്‍ഗ്ഗ പ്രവണതകള്‍ പാശ്ചാത്യവല്‍ക്കരണ ത്വരയില്‍ അധിഷ്ടിതമായതു കൊണ്ട് അത്തരം മാതൃകയെയാണ് അത് ആദര്‍ശവല്‍ക്കരിക്കുന്നത്. റജാ റൂണി *(3) യുടെ കാഴ്ചപ്പാടില്‍ സെക്കുലര്‍ ഫെമിനിസം പൊതുമണ്ഡലത്തില്‍ ലിംഗ സമത്വത്തിനു വേണ്ടി വാദിക്കുമ്പോള്‍ തന്നെ സ്വകാര്യ ഇടങ്ങളില്‍ ലിംഗ പദവിയിലെ അനുപൂരകത്വത്തെ (gender complementarity) പിന്തുണക്കുകയും അതുവഴി കുടുംബ വ്യവസ്ഥയില്‍ രൂഡമായ ആണധികാരത്തെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

*(1). (Fatima Mernissi, Islam and Democracy: Fear of the Modern World, (Perseus Publishing, 2002). 160.qtd by Lee, Abigail Grace)

*(2). (Lee, Abigail Grace, "Dreaming of New Realities in Fatima Mernissi's Dreams of Trespass, A Harem Girlhood" (2020). Senior Theses. 37. https://research.library.fordham.edu/international_senior/37. P.6).

*(3) (Raja Rhouni, Secular and Islamic feminist critiques in the work of Fatima Mernissihttps://www.academia.edu/9113307/Secular_and_Islamic_Feminist_Critiques_in_the_Work_of_Fatima_Mernissi


Part 1, 2...

Part 1. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi.html

Part 2. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_26.html

to read further:

Part 4. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_72.html

Part 5. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 6. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_2.html

Part 7. https://alittlesomethings.blogspot.com/2025/07/dreams-of-trespass-by-fatima-mernissi_21.html