Featured Post

Saturday, July 14, 2012

അവര്‍ ഇപ്പോഴും തെളിവുകള്‍ ചോദിക്കുന്നു.

അവര്‍ ഇപ്പോഴും തെളിവുകള്‍ ചോദിക്കുന്നു.
അതെ,
തെളിവുകള്‍ ആവശ്യം തന്നെയാണ്
അവള്‍ ജീവിച്ചിരുന്നതിന്,
ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതിന്,
അവള്‍ വെടിയേറ്റ്‌ വീണു എന്നതിന്,
അവളുടെ കുഞ്ഞു ശരീരം
മറവു ചെയ്യപ്പെട്ടു എന്നതിന്,
അവള്‍ ആ തോക്ക് പിടിച്ചു വാങ്ങി സ്വയം
വെടിവെച്ചില്ല എന്നതിന്,
അവളെ ആരും ഒളിപ്പിച്ചു വെച്ചിട്ടില്ല എന്നതിന്,
അവള്‍ എങ്ങും മറഞ്ഞിരിപ്പില്ല എന്നതിന്,
ഇതൊക്കെയാണെങ്കിലും
അവള്‍ മരിച്ചിരിക്കുന്നു എന്നതിന്,
അയാള്‍ നല്‍കിയ ഉത്തരവ്
വിനിമയം ചെയ്ത യന്ത്രം
തീവ്രവാദി ആയിരുന്നില്ല എന്നതിന്,
അവളുടെ കുഞ്ഞു ശരീരത്തിലേയ്ക്ക്
ആഴ്ന്നിറങ്ങിയ വെടിയുണ്ട
ദേശീയ വിരുദ്ധന്‍ ആയിരുന്നില്ല എന്നതിന്,
അന്തരീക്ഷത്തിലെ പൊടിക്കാറ്റു
ദേശ സ്നേഹഭരിതമായ അയാളുടെ
മഹത് വൃത്തിക്കെതിരെ
ഗൂഡാലോചന നടത്തിയിരുന്നില്ല എന്നതിന്,
ചിത്രങ്ങളും വാര്‍ത്തകളും പുറത്തു കൊണ്ടുവന്നവര്‍
ചാരന്മാര്‍ ആയിരുന്നില്ല എന്നതിന്,
വായിച്ചു അറിഞ്ഞവരുടെ സാക്ഷരത
സാക്ഷരത ആയിരുന്നു എന്നതിന്,
പറഞ്ഞു അറിയിച്ച നാവുകള്‍
നാവുകള്‍ ആയിരുന്നു എന്നതിന്,
കണ്ടറിഞ്ഞ കണ്ണുകള്‍
കണ്ണുകള്‍ ആയിരുന്നു എന്നതിന്,
കേട്ടറിഞ്ഞ കാതുകള്‍
കാതുകള്‍ ആയിരുന്നു എന്നതിന്,
പകല്‍ പകല്‍ ആയിരുന്നു എന്നതിന്,
രാത്രി രാത്രി ആയിരുന്നു എന്നതിന്,
രക്തം രക്തമായിരുന്നു എന്നതിന്,
ജീവന്‍ ജീവന്‍ ആയിരുന്നു എന്നതിന്.


അനന്തരം നമുക്ക്
തെളിവുകളുടെ നീല മുട്ടകള്‍ക്ക് മേല്‍
അടയിരിക്കാം. വിരിഞ്ഞിറങ്ങുന്ന
മണി നാഗങ്ങളെ
നാവില്‍ കൊത്തിച്ചു പുലയാട്ടു പാടാം.
വിതുമ്പി നില്‍കുന്ന
നിസ്സഹായയായ കുഞ്ഞു ആത്മാവിനു നേരെ
ഉടുമുണ്ട് പൊക്കി
ദേശീയതയുടെ കാര്‍ണിവല്‍ നടത്താം.


സിറാജുന്നിസ
· · · Share · Delete


No comments:

Post a Comment