Featured Post

Tuesday, July 24, 2012

ഈ തെരുവിന്റെ കഥ

ഉറവ വറ്റിയ മുലപ്പാലിന്റെ വിങ്ങല്‍-
പെരുവഴിയില്‍ എറിയപ്പെട്ട വൃദ്ധ മാതാവ്
ഈ തെരുവിലാണ് അഭയം കണ്ടത്.
കുഞ്ഞരിപ്പല്ലിന്റെ നോവ്‌
ഇടിഞ്ഞു പോയ മുലക്കണ്ണുകളില്‍
ഇപ്പോഴും ഇക്കിളിയോര്‍മ്മ.

കലുങ്കില്‍ വീണ കീറക്കുപ്പയമായി
ആര്‍ക്കും വേണ്ടതായ വൃദ്ധപിതാവ്
ഇവിടെയാണ് മരവിച്ചു കിടന്നത്-
തഴമ്പിച്ച ദുര്‍ബല ഹസ്തങ്ങളില്‍
പിച്ച വെപ്പിച്ച കുഞ്ഞിക്കയ്യുകള്‍
അപ്പോഴും ഇളം ചൂടോര്‍മ്മ.

പെണ്‍പണത്തിന്റെ ഗ്യാസടുപ്പില്‍
ഉടുമുണ്ടിന് തീപിടിച്ചവള്‍
ഇതിലേയാണ് അന്ത്യ യാത്ര പോയത്.
തീപ്പെട്ടു പോയ ദാമ്പത്യ മോഹങ്ങള്‍
ഗതിയില്ലാത്ത നവോയ്ക്കു
അപ്പോഴും ശലഭച്ചിറകോര്‍മ്മ.


പുത്തനുടുപ്പും പുസ്തക സഞ്ചിയുമായി
തുള്ളിചാടിയവള്‍
ഈ തെരുവിലാണ് ചതഞ്ഞരഞ്ഞത്,
കറുത്ത പാതയില്‍ പതിഞ്ഞ
ചോരപ്പാടും മുടിച്ചുരുളുകളും
തിരച്ചു വരാത്ത മഴവില്ലോര്‍മ്മ.


പ്രണയത്തിന്റെ പാറ്റച്ചിറക് കരിഞ്ഞവള്‍
ഈ തെരുവിലാണ്
സ്വയം വില്പനയ്ക്ക് വെച്ചത്.
ഉന്മാദത്തിന്റെ തെറിപ്പാട്ടുകളില്‍
പിറക്കാതെ പോയ ജാരസന്തതികള്‍ക്ക്
ശാപത്തിന്റെ ബലിയൂട്ടോര്‍മ്മ.


തെരുവ് സര്‍കസിന്റെ കൊച്ചു നായകന്‍
നൂല്‍ ചാര്‍ത്തില്‍ നിന്ന്
ഇവിടെയാണ് കുമിഞ്ഞു വീണത്‌.
ഒടുവിലത്തെ തീര്‍ത്ഥമായി
ചെന്നിയില്‍ നിന്ന് ഇറ്റിയ രക്തം
കിട്ടാതെ പോയ അമ്മിഞ്ഞയോര്‍മ്മ.


നിങ്ങള്‍ മാറ്റേണ്ട ലോകത്തെ
നിങ്ങള്‍ക്കായി മാറ്റാന്‍ ഒരുങ്ങിയവന്‍
ഒറ്റു കൊടുക്കപ്പെട്ടതിവിടെ,
അവന്റെ ചോരച്ചാല്‍
വിപ്ലവങ്ങളുടെ ശ്രാദ്ധമുണ്ടവര്‍ക്ക്
ഉണര്‍വിലും നടുക്കുമോര്‍മ്മ.


ഇനിയുമിനിയും കമ്പോടു കമ്പ്
കണ്ടതിനൊക്കെയും സാക്ഷ്യം:
അങ്ങനെയാണ് ഈ തെരുവ്
വസന്തത്തില്‍ തളിര്‍ക്കാതെയും
വേനലില്‍ ഉണങ്ങാതെയും
ഒരു സൂഫിയായി തീര്‍ന്നത്.

No comments:

Post a Comment