Featured Post

Wednesday, November 28, 2012

ഉള്ളിലെ ചിലന്തി

ഉള്ളിലെ ചിലന്തി

കമ്പോളം ഒരു സമവാക്യമാണ്;
ദുരയിലും നിവര്‍ത്തികേടിലും
അശിക്ഷിതന്റെ ഗണിതം.

ചാകരക്കടലെന്നോര്‍ത്തു
ഇടനിലക്കാരന്റെ ഇത്തിരിമനസ്സിലാണ്
അവന്‍ വഞ്ചിയിറക്കുക.
നിധികുംഭമെന്നോര്‍ത്തു
അസ്ഥി കലശം വീശിപ്പിടിക്കുന്നവന്‍.
ഒന്നിന് പത്തെന്നു കൊതിച്ചു
പണ്ടോരായുടെ പെട്ടി ചുമക്കുന്നവന്‍.

ഉള്ളിലെപ്പോഴും ഒരു ചിലന്തി
വല നെയ്തിരിപ്പുണ്ടവിടെ.
ഇണ ചേര്‍ന്നവന്റെ ജൈവജലം
ഊറ്റിയൊടുക്കുന്ന കൊടിച്ചി,
വഴി തെറ്റിയെത്തുന്ന ചെറുജന്മങ്ങള്‍
ഇടറിയൊതുങ്ങുന്ന മൃത്യു ഗേഹം.
ഉമ്മറപ്പടിയില്‍
ദുര്‍മ്മുഖം മറച്ചൊരു കിഴവി,
അകത്തുപോയവരൊന്നും തിരികെ വരാത്ത
മുത്തശ്ശിക്കഥയിലെ ഗൂഡലോകം,
ഇരുട്ടില്‍ തീര്‍ത്ത ഗുഹാമുഖത്തേയ്ക്ക്
ഇരയുടെ ജാതകവുമായി
മാനും മുയലും പിന്നെ കുഞ്ഞാടും.
ഒളിച്ചിരിപ്പുണ്ടിരുട്ടില്‍
സിംഹരൂപിയായി അവന്‍:
ഇരട്ടക്കൊമ്പന്‍, ഒറ്റക്കുളമ്പന്‍*.

കള്ളച്ചൂതിന്റെ നിഴല്‍ ലോകത്ത്
ശകുനിയുടെ തന്തമാരുണ്ടവിടെ.
ചൂതില്‍ തോറ്റവന്റെ ഉയിരും മാനവും
പ്രമാണങ്ങളുടെ കരുനീക്കങ്ങളില്‍
റാഞ്ചിയെടുക്കുന്നവര്‍
ആര്‍ത്തിയുടെ ഗന്ധം പാര്‍ത്ത്
ആഭിചാരത്തിന്റെ കുലടയെ
കളത്തിലിറക്കുന്നവര്‍.

അടിവസ്ത്രത്തിന്റെ മദ ഗന്ധത്തില്‍
പറ്റിക്കൂടുന്ന എരപ്പാളികള്‍ക്ക്
വേറെന്തു കിട്ടാന്‍-
മൃതിയും നാശവുമല്ലാതെ!
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

*സാത്താന്റെ ഒരു മധ്യകാല ചിത്രം.



No comments:

Post a Comment