Featured Post

Friday, November 9, 2012

നഗരം പാര്‍ക്കിലിറങ്ങുന്നു

പാര്‍ക്ക് ബെഞ്ചിലിരിക്കുമ്പോള്‍
മുറിച്ചു കടന്ന തെരുവിന്റെ ബഹളം
മനസ്സില്‍ കൂടെ വരും-
തണല്‍ത്തണുപ്പില്‍ വിയര്‍പ്പാറും വരെ.

കടും ചായങ്ങളില്‍ കോറിയിട്ടതൊക്കെയും
ജീവിതമെന്ന് ശഠിക്കുന്നവന്‍
പുല്‍ത്തകിടിയില്‍ ആകാശം നോക്കിയിരിക്കും.
അക്ഷരങ്ങളെ ബലാല്‍ക്കാരം ചെയ്യുന്നവന്‍
കവിയെന്നു സ്വന്തം നിഴല്‍ തിന്നും.
മുഷിഞ്ഞു നാറിയ ചിത്തരോഗി
ഓര്‍ത്തുവെച്ച തെറിപ്പാട്ടുകളില്‍ രതി മൂര്‍ച്ച തേടും.
തിരക്കൊഴിഞ്ഞ മൂലയിലെ വിഷാദരോഗി
പാടിപ്പതിഞ്ഞ ഗസല്‍ തളിര്
അലസമായി നുള്ളി വീഴ്ത്തും.
ഉരുമ്മി നടക്കുന്ന യുവ മിഥുനങ്ങള്‍
പ്രണയനഷ്ടഭയം വ്യര്‍ത്ഥം ചിലച്ചു മാറ്റി വെക്കും.
പിരിയാന്‍ കൊതിക്കുന്ന ദമ്പതികള്‍
കുഞ്ഞിക്കൈകള്‍ക്കിരുപുറം ഇണക്കം നടിക്കും.
ഉടലളവിന്റെ തുറസ്സുകളില്‍
തെരുവ് പെണ്ണൊരുത്തി ഇരയെ തേടും.
ഗൂഡം ചിരിച്ചു കൊണ്ടൊരുവന്‍
ഉരുപ്പടിമേന്മയുടെ സമവാക്യമോതും.
വിശപ്പിന്റെ നോക്കികുത്തിയൊരു കുഞ്ഞ്
ഒന്നും കഴിക്കാതെ കൊണ്ട് നടക്കും-
മിട്ടായി, കടല, മുറുക്ക്, നാരങ്ങ.

വൈദ്യുതി വിളക്കുകളുടെ രാത്തെളിച്ചത്തില്‍
നഗരക്ഷീണങ്ങള്‍ പാര്‍ക്കിലിറങ്ങി നിറയും.
കള്ളന്മാരും ചുങ്കക്കാരും വേശ്യകളും
വരാനില്ലാത്ത ദൈവപുത്രനെ മറന്നു വേട്ടക്കിറങ്ങും .
പാര്‍ക്ക് ബെഞ്ചുകള്‍ അപ്പോള്‍ കാത്തിരിക്കും:
നഗരരാവിന്റെ മഞ്ഞു പെയ്യുന്ന അന്ത്യയാമാങ്ങള്‍ക്കായി.

No comments:

Post a Comment