Featured Post

Saturday, November 17, 2012

വസന്തം ഒരു പ്രലോഭനമല്ല

വസന്തം ഒരു പ്രലോഭനമല്ല
അനന്തരം വസന്തമെന്നു കവി.
ഗ്രീഷ്മമൊടുക്കിയ നാമ്പിന്
അതിലെന്തു കാര്യം?

വംശവെറിയിലെരിഞ്ഞ കുഞ്ഞിനു
പിതൃ നെഞ്ചിലാണ്ചിതയെരിയുക.
പാപികളുടെ ഉന്‍മാദ നാളില്‍
വെറുപ്പിനു ഭ്രൂണ സദ്യ,
അഗ്നിപ്രവേശത്തിനു മുന്‍പ്
കരഞ്ഞു കെഞ്ചിയോള്‍ക്ക് സുരതബലി,
കുടിപ്പിച്ച പെട്രോളിലെരിഞ്ഞ ബാലന്‍*
ഇനി മാതാവിന്റെ ചിത്തഭ്രമം.
ദഹിച്ചു തീര്‍ന്ന ഹൃദയങ്ങളില്‍
മുലപ്പാലിന്റെ വിങ്ങലില്‍
പിതൃ ദുഖത്തിന്റെ നെരിപ്പോടില്‍
ഇനിയേത് ഏദന്‍ തോട്ടം?

അതിജീവനത്തിനു പേര് കേട്ടവര്‍
പടയോട്ടങ്ങളെ നെഞ്ചാല്‍ ചെറുത്തവര്‍
ആദിമാനവന്റെ പിന്മുറക്കാര്‍
ജീവിതം തോറ്റാണ് തെണ്ടികളായത്.
പുതു ലോകപ്പിറവിയുടെ
നീതിയന്ത്യശാസനം** കേട്ട്
ഇടിമുഴക്കമായി വസന്തം** *നോറ്റവര്‍
സ്മാരകങ്ങളില്ലാത്ത
തടവറയിരുട്ടിലാണൊടുങ്ങിയത്.

വിമോചനത്തിന്റെ രാവര്‍ദ്ധത്തില്‍
വിജയഭേരികളുടെ അശരീരികളുയരും.
കൊടിപ്പടക്കങ്ങളുടെ മുഹൂര്‍ത്തത്തില്‍
പൂചൂടിയ ശുഭ്ര വസ്ത്ര ധാരികള്‍
വാഗ്ധോരണിയുടെ പെരുമഴയൊരുക്കും.
അപ്പോഴും
വിജയ പതാകയുടെ മുകളറ്റത്തിനും മുകളില്‍
സാന്ദ്രമായ ദുഃഖ പ്രളയം
അദൃശ്യമായി തിരയടിക്കും.
പൊലിഞ്ഞു പോയവന്റെ മൂക സാന്നിധ്യം
അതിജീവിച്ചവന്റെ ത്യാഗഗാഥകളില്‍ മൂടും.

പടരില്ലെന്നറിഞ്ഞും മുളയെടുക്കുന്ന
ചില വിത്തുകളുണ്ട്.
അടുക്കള മൂലയിലൊരു ചുവന്നുള്ളി മുകുളം,
ചുവന്ന തെരുവിലൊരു കുഞ്ഞു പെണ്‍ പൂവ്,
ആദിവാസി കൗമാരത്തിന്
ബലിമൃഗത്തിന്റെ ജാതകത്തില്‍ ഒരവിഹിതഗര്‍ഭം,
ചിതറിത്തെറിക്കാന്‍ ഒരു ഫലസ്തീന്‍ ബാല്യം,
കണ്ണും വയറുമായി ഒരു സോമാലിയന്‍ കുഞ്ഞ്-
ഇനിയുണ്ടൊരു സ്വര്‍ഗ്ഗാരോഹണമെന്നു
അശ്ലീലം പറയരുതവരോട്.
*ശ്രീ. ടി. വി. ചന്ദ്രന്‍ വിവരിച്ച, ഗുജറാത്ത് കലാപത്തിനിടെ അദ്ദേഹത്തിന്റെ മകന്‍ സാക്ഷിയായ ഒരു അനുഭവം: പെട്രോള്‍ കുടിപ്പിച്ചു വായിലൂടെ തീപ്പന്തം കേറ്റിയ ഒരു ന്യൂനപക്ഷ ബാലനെ കണ്ടു നിസ്സഹായനായി നില്‍കേണ്ടി വന്ന അവസ്ഥ.: "മാറ്റി വെച്ച ആത്മഹത്യയാണ് നമ്മുടെയൊക്കെ ജീവിതം!" എന്നു അദ്ദേഹം.
**സാര്‍വ്വ ദേശീയ ഗാനം (The Communist International) ഓര്‍ക്കുക:
"ഇടിമുഴക്കിയലറി നില്പൂ നീതിയന്ത്യ ശാസനം
പിറവികൊള്‍കയായി രമ്യ നവ്യ ലോകമൊന്നിതാ..”

***"ഇന്ത്യക്ക് മേല്‍ വസന്തത്തിന്റെ ഇടിമുഴക്കം" (Spring Thunder over India)- 1967-ജൂലായ്‌ അഞ്ചിന് പീകിംഗ് റേഡിയോ പ്രക്ഷേപണം ചെയ്ത പ്രഭാഷണം.
http://www.marxists.org/subject/china/documents/peoples-daily/1967/07/05.htm


No comments:

Post a Comment