Featured Post

Thursday, November 1, 2012

വവ്വാലുകള്‍ പറയാതെ പോവുന്നത്

വവ്വാലുകള്‍ പറയാതെ പോവുന്നത്

മച്ചിന് ചുവടെ തൂങ്ങിക്കിടക്കവേ
അവ കേട്ടിട്ടുണ്ട്:
തറവാട്ടില്‍ പിറന്നോളുടെ
അടക്കിപ്പിടിച്ച ചിരി;
സീല്‍ക്കാരങ്ങള്‍;
അടിയാത്തിപ്പെണ്ണിന്റെ തേങ്ങല്‍;
തറ വൃത്തികേടാക്കിയതിനു
തൂപ്പുകാരിയുടെ പരിഭവം.

പൊളിഞ്ഞ വീടിന്റെയിരുളില്‍
അവ കേള്‍ക്കാറുണ്ട്:
ഓര്‍മ്മകള്‍ മുടന്തി നീങ്ങുന്ന
ചവിട്ടടിയൊച്ചകള്‍
ആരും വരാനില്ലാത്ത രാവുകളില്‍
കലമ്പുന്ന എലികള്‍;
വഴി തെറ്റി വന്ന തെണ്ടികളാരോ
അവര്‍ക്കിടയില്‍
ചുരുണ്ട് കൂടുന്നുണ്ട്.

വീടിനു പുറത്തു
മുത്തച്ചന്‍ മാവില്‍ തൂങ്ങിക്കിടക്കവേ
തസ്കരനൊരുവന്‍ പമ്മി വരുന്നത്
അവ അറിയുന്നുണ്ട്.
പനമ്പട്ടകളില്‍
നിലാമറയത്തു ഇടം തേടവേ
രാത്രീഞ്ചരര്‍ ഇര തേടുന്നുണ്ട്.

നഗര പ്രാന്തത്തില്‍
പുക മൂടിയ ഞാവല്‍ കൊമ്പില്‍
അവ ഏറെ കണ്ടിട്ടുണ്ട്:
പൊളിഞ്ഞ പാലത്തിനു കീഴെ
ശിശു പീഡകന്റെ രാത്രി;
തെരുവ് പെണ്ണിന്റെ
അഴിഞ്ഞു പോവുന്ന ജന്മം
പുതുപണക്കൊയ്ത്തിന്റെ
ഇരുള്‍ നീക്കങ്ങള്‍;
വെട്ടേറ്റു വീണവന്റെ രക്തം.

സാക്ഷ്യങ്ങളുടെ
കടലിരമ്പം കടന്നാണ്
ശിശുമുഖികളായ വവ്വാലുകള്‍
മനുഷ്യരോട് മിണ്ടാതായത്.

1 comment:

  1. (09-൦6-2013 വര്തമാമന്‍ പത്രം ഞായരാഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

    ReplyDelete