Featured Post

Sunday, February 23, 2014

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1

പ്രചോദനത്തിന്റെ ചലച്ചിത്രക്കാഴ്ചകള്‍:1


പോരാളികള്‍ വിരമിക്കുന്നില്ല


1952 – '60 കാലഘട്ടത്തില്‍ കെനിയയില്‍ കികുയു വിഭാഗത്തില്‍ പെട്ട പോരാളികളുടെ നേതൃത്വത്തില്‍ നടന്ന ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ പോരാട്ടം, മോ മോ (Mau Mau ) കലാപം എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. കലാപത്തില്‍ ധീരോദാത്തം പൊരുതിയ കിമാനി മരുകെ (Kimani Ng'ang'a Maruge (c. 1920 -August 14, 2009) എന്ന വയോധികന്റെ ജീവിത കഥയെ ആസ്പദമാക്കി യുവ ബ്രിട്ടീഷ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് സംവിധാനം ചെയ്ത ചിത്രമാണ്The First Grader(2010). 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന മാഹാത്മജിയുടെ വാക്കുകള്‍ പോലെ ഒരു യഥാര്‍ത്ഥ പോരാളി ഒരിക്കലും തളര്‍ന്നു പോവുന്നില്ലെന്നും ത്യാഗങ്ങളുടെ പാഠം അടുത്ത തലമുറയിലേക്കു പകര്‍ന്നു നല്‍കുമ്പോള്‍ മാത്രമേ അയാളുടെ കടമ മുഴുവനാകുന്നുള്ളൂ എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

കെനിയയിലെ ഒരു ഉള്‍നാടന്‍ മലയോര ഗ്രാമത്തില്‍ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിലൊരിക്കല്‍, സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച സൗജന്യ, സാര്‍വത്രിക വിദ്യാഭ്യാസ പദ്ധതിയില്‍ ഗുണഭോക്താക്കളാവാന്‍ പ്രദേശവാസികളായ കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം തിക്കിത്തിരക്കുന്നു. ഇവിടെയ്ക്ക് വരുന്ന ഒരു വിദ്യാര്‍ഥിയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം: ഒരു കാലിനു മുടന്തുള്ള എണ്‍പത്തിനാലുകാരനായ കിമാനി ങ്ങംഗ മരുകെ (Oliver Ritondo) ആണയാള്‍. ഒരു പ്രൈമറി സ്കൂള്‍ അയാള്‍ക്കുള്ളതല്ലെന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന അധികൃതരോട് സൗമ്യമായ ഭാഷയില്‍, സര്‍ക്കാര്‍ വാര്‍ത്ത എടുത്തു നിവര്‍ത്തി അയാള്‍ പറയുന്നു: 'ഇവിടെ വ്യക്തമായി പറയുന്നു, എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന്, എല്ലാവര്‍ക്കും!'. ഈ പ്രായത്തിലിനിയെന്തിനു ഈ സാഹസം എന്ന് പരിഹസിക്കുന്നവരോടും അതെ സൗമ്യതയോടെ അയാള്‍ തിരിച്ചടിക്കുന്നു 'ഞാന്‍ മരിച്ചിട്ടില്ല; ഇപ്പോഴും'. പല കാരണങ്ങളും പരിമിതികളും ചൂണ്ടിക്കാട്ടി തിരിച്ചയക്കുമ്പോഴും അടുത്ത ദിവസം തന്റേതായ രീതിയില്‍ ആ തടസ്സങ്ങള്‍ മറി കടന്നു അയാള്‍ വീണ്ടും പടിക്കലെത്തുന്നു. ഒടുവില്‍, ഉന്നതാധികാരികളുടെ അപ്രിയം പോലും അവഗണിച്ച് പ്രധാനാധ്യാപികയായ ജെയിന്‍ ഒബിഞ്ചു (Naomie Harris) അയാളെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുന്നു; വലിയ വില പിന്നീട് അവള്‍ കൊടുക്കേണ്ടി വരുന്ന ഒരു തീരുമാനം. രക്ഷിതാക്കളും അധികൃതരും അവര്‍ക്കെതിരായിത്തിരിയുന്നു. എന്നാല്‍ മുന്‍ വിധികള്‍ ഇല്ലാത്ത കുട്ടികള്‍ അയാളുടെ നന്മ തിരിച്ചറിയുകയും അയാളെ വേഗം കൂട്ടത്തിലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളില്‍ സ്കൂള്‍ ആക്രമിക്കപ്പെടുകയും, ജെയിന്‍ സ്ഥലം മാറ്റപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പകരം വരുന്ന അധ്യാപികയെ കുട്ടികള്‍ എറിഞ്ഞോടിക്കുന്നു. അതെ സമയം മരൂകെയെന്ന തളരാത്ത പോരാളി തലസ്ഥാനമായ നൈറോബിയിലേക്ക് ഒറ്റയാള്‍ പട നയിക്കുന്നു. അധികൃതരെ നേരില്‍ കണ്ടു അയാള്‍ വികാര തീവ്രമായ ഒരു അഭ്യര്‍ത്ഥന നടത്തുന്നു. അതിനൊടുവില്‍ ജെയിനിന്റെ സ്ഥലം മാറ്റം റദ്ദ് ചെയ്യപ്പെടുന്നു. കുട്ടികളുടെ സ്നേഹപൂര്‍ണ്ണമായ സ്വീകരണത്തിലേക്ക് ജെയിന്‍ തിരിച്ചെത്തുന്നു.

ഇതിവൃത്തഘടന മേല്‍പ്പറഞ്ഞ പോലെ ലളിതമാണെന്നു തോന്നാമെങ്കിലും സ്വാതന്ത്ര്യം, അതിന്റെ കടമകള്‍ നിര്‍വ്വഹിക്കന്നതില്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്, പോരാളികളുടെ പിക്കാല ജീവിതം അവര്‍ക്കായി കാത്തു വെക്കുന്ന വെല്ലുവിളികള്‍, അവരുടെ സഹനങ്ങളൊക്കെയും കേട്ടുകേള്‍വികള്‍ മാത്രമായ പുതു തലമുറയ്ക്ക് മുന്നില്‍ അവര്‍ പരിഹാസ്യരാവുന്നതിന്റെയും മനസ്സിലാക്കപ്പെടാതെ പോവുന്നതിന്റെയും വിപര്യയങ്ങള്‍ തുടങ്ങിയ ഗഹനമായ പ്രമേയങ്ങളിലേക്കാണ് ചിത്രം ആഴത്തില്‍ കണ്ണ് തുറക്കുന്നത്. മരൂകെയുടെ ശാന്ത മൗനത്തിനുള്ളില്‍ അയാളിലെ പോരാളി കടന്നു പോന്ന വഴികളുടെ കനല്‍പ്പാടുകളുണ്ടെന്നു വ്യക്തമാക്കുന്ന അതി ശക്തമായ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. കുട്ടികളെ കൂടി അഭിസംബോധന ചെയ്യേണ്ട ഒരു ചിത്രമെന്ന നിലക്ക് പീടാനുഭവങ്ങളുടെ ചിത്രീകരണം അവയുടെ പതിവ് പോപ്പുലര്‍ സിനിമാ സ്ഥൂലതയില്‍ അല്ല, മറിച്ചു ഏറ്റവും ന്യൂനോക്തിയില്‍ അവതരിപ്പിക്കുന്ന തീവ്രതയില്‍ ആണ് ചിത്രത്തില്‍ വരുന്നത്. ആദ്യ രംഗത്ത് എകാന്തനായ വയോധികന്‍ കൃഷിയിടമൊരുക്കുമ്പോള്‍ തന്നെ അയാളുടെ ഓര്‍മ്മയില്‍ സുന്ദരിയായ ഒരു യുവതിയും ഒരു ബാലനും ഒരതീത ചിത്രത്തിലെന്നോണം തെളിയുന്നുണ്ട്. പ്രണയാര്‍ദ്രമായ ഭാവത്തോടെ നോക്കുന്ന ആ യുവതിയും കരുത്തനായ ഒരു യുവാവും ഇടയ്ക്കിടെ സ്വപ്ന പ്രത്യക്ഷം പോലെ കടന്നു വരുന്നുമുണ്ട്. സ്കൂളില്‍ അയാളുടെ കേള്‍വിക്കമ്മി ഒരു ഘട്ടത്തില്‍ പ്രശ്നമാവുന്നുണ്ട്. മുന പോയ പെന്‍സിലുമായി എഴുതാന്‍ പ്രയാസപ്പെടുന്ന മരൂകെയുടെ ഓര്‍മ്മയില്‍ നിന്നാണ്, പീഡനത്തിന്റെ സമയത്ത് കോളോണിയല്‍ പോലീസ് കൂര്‍പ്പിച്ച പെന്‍സിലുപയോഗിച്ചു 'നിനക്ക് ഒന്ന് കൂടി വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കാം' എന്ന പരിഹാസത്തോടെ അയാളുടെ ശ്രവണ പുടം തകര്‍ക്കുകയായിരുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. അയാള്‍ നോക്കി നില്‍ക്കെ കാമാറക്കണ്ണിനു വെളിയില്‍, അയാളുടെ ഭാര്യയും കുഞ്ഞു മകനും, തോക്ക് ചൂണ്ടിയ പട്ടാളക്കാരാല്‍ കൊല്ലപ്പെടുന്ന ശബ്ദവും കുഞ്ഞിന്റെ പെട്ടെന്നു നിലക്കുന്ന കരച്ചിലും നാം അറിയുന്നു. തലകീഴായി കെട്ടിത്തൂക്കി ഭേദ്യം ചെയ്തു കൊല്ലപ്പെടുന്ന സഹ യോദ്ധാക്കളുടെ രൂപങ്ങളും നിശ്ശബ്ദമായ സര്‍റിയല്‍ അനുഭവം പോലെയാണ് അയാളുടെ മനസ്സില്‍ തെളിയുന്നത്. പിന്നീട് നാം അറിയുന്നുണ്ട്, നീണ്ട എട്ടു വര്‍ഷങ്ങളോളം അത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു വന്നയാളാണ് മരൂകെ എന്ന്.

ഒരു പോരാളിക്ക് ഒരിക്കലും വിരമിക്കലില്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തുകയാണ് മരൂകെ. ആറു വയസ്സുകാരുമായുള്ള സഹ വിദ്യാഭ്യാസം, തന്റെ കാലഘട്ടം ഒരുക്കിക്കൊടുത്തതൊക്കെയും എത്ര വേഗത്തിലാണ് പുതു തലമുറയ്ക്ക് കൈമോശം വന്നു തുടങ്ങുന്നത് എന്ന് അയാള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. പ്രായത്തിന്റെ ചാഞ്ചല്യം ഒട്ടുമില്ലാത്ത സ്ഫുടവും ഹ്രസ്വവും എന്നാല്‍ വ്യക്തവുമായ അയാളുടെ പദ പ്രയോഗങ്ങള്‍ അയാളുടെ ആദര്‍ശ ദൃഡതയുടെ അടയാളമാണ്. സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന 'ഒഹൂറു' എന്നാ സ്വാഹിലി പദം അയാള്‍ തന്‍റെ സഹപാഠികളെ പഠിപ്പിക്കുന്നത് ഒരു പോരാട്ട ഭൂമിയിലെ കരുത്തോടെയാണ്. സ്കൂള്‍ ആക്രമിക്കാന്‍ വരുന്ന കൂലിപ്പടയെ ഒറ്റയ്ക്ക് സധൈര്യം നേരിടുന്ന മരൂകെ ആ പഴയ കികുയു പോരാളി തന്നെ. ചിത്രാന്ത്യത്തില്‍ നൈറോബിയില്‍ വിദ്യാഭ്യാസ ഡയരക്ട്റ്റരുടെ കാര്യാലയത്തില്‍ പ്രോട്ടോകോള്‍ കാത്തു നില്‍ക്കാതെ നേരിട്ട് കയറിച്ചെല്ലുന്ന മരൂകെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, ചുവരില്‍ ചില്ല് പടങ്ങളില്‍ നിരന്നിരിക്കുന്ന ദേശ പിതാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും അത് നില നിര്‍ത്തുന്നതില്‍ ദീര്‍ഘ വീക്ഷണമുള്ള വിദ്യാഭ്യാസ നിലപാടുകള്‍ സ്വീകരിക്കേണ്ട കടമ അവര്‍ക്കുണ്ടെന്നും. സ്വന്തം മുതുകിലെ പീഡനത്തിന്റെ പാടുകള്‍ ഈ ഒരൊറ്റത്തവണ മാത്രം ചിത്രത്തില്‍ അയാള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

ഭാവിയുടെ വാഗ്ദാനങ്ങളായി കുട്ടികള്‍ വളര്‍ന്നു വരുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഒരവകാശമായിത്തന്നെ പഠിക്കാനുള്ള അവസരത്തിനായി പ്രായത്തിന്റെയും ഏറ്റുവാങ്ങിയ മുറിപ്പാടുകളുടെയും അവശത മറന്നു അക്ഷീണം ശ്രമിക്കുന്ന മരൂകെയുടെ നിശ്ചയ ദാര്‍ദ്യവും ജൈനിനു നന്നായി ഉള്‍കൊള്ളാന്‍ കഴിയുന്നത്‌ അവര്‍ സ്വയം ഒരു പോരാളി ആയതു കൊണ്ട് തന്നെയാണ്. 'ഞാനിപ്പോള്‍ നിങ്ങളുടെ അമ്മയാണ്. ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ വിദ്യാഭ്യാസത്തെ സ്നേഹിക്കണം, അപ്പോള്‍ നിങ്ങള്‍ക്ക് എന്നേക്കാള്‍ മികവുറ്റവര്‍ ആകാന്‍ കഴിയും, നിങ്ങളുടെ എല്ലാ അധ്യാപകരേക്കാളും മികവുറ്റവര്‍ ആകാന്‍ കഴിയും'.അവര്‍ കുട്ടികളോട് പറയുന്നുണ്ട്. മരൂകെയെ സഹായിക്കുന്നത് മൂലം ഒരു ഘട്ടത്തില്‍ സ്നേഹനിധിയായ ഭര്‍ത്തവുമായിപ്പോലും അവര്‍ക്ക് എതിരിടേണ്ടി വരുന്നുമുണ്ട്. വംശീയ വിദ്വേഷച്ചുവയുള്ള പ്രയോഗം നടത്തുന്ന മേലധികാരിയോട് നിര്‍ഭയം 'വംശ വെറിയുടെ കാലം കഴിഞ്ഞുവെന്നാണ് ഞാന്‍ കരുതിയിരുന്നത്!' എന്ന് മുഖത്തടിച്ചു പറയാനും മടികാണിക്കുന്നില്ല അവര്‍. മരൂകെയോടൊപ്പം പ്രേക്ഷകമനസ്സില്‍ വലിയസ്വാധീനം ഉണ്ടാക്കുന്നുണ്ട് ഈ കഥാപാത്രവും.


ആദ്യം സൌത്ത് ആഫ്രിക്കയില്‍ വെച്ച് ചിത്രീകരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കെനിയയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. "ഞങ്ങള്‍ക്ക് സൌത്ത് ആഫ്രിക്കയില്‍ ചിത്രീകരിക്കാമായിരുന്നു, എന്നാല്‍ കെനിയയില്‍ നിങ്ങള്‍ക്ക് ഈ അവിശ്വസനീയമായ, വിശദീകരിക്കാനാവാത്ത ഊര്‍ജ്ജം കാണാനാവും- അത് ഈ ചിത്രം ആരെ കുറിച്ചാണോ ആ കുട്ടികളിലും ആളുകളിലും അന്തര്‍ലീനമാണ്." ഇങ്ങനെയാണ് സംവിധായകന്‍ ജസ്റ്റിന്‍ ച്ഛാഡ്‌ വിക്ക് ആക്കാര്യം വിശദീകരിച്ചത്. കഥാനായകന്റെ മരണത്തിനു തൊട്ടടുത്ത വര്‍ഷം അതായത് 2010-ല്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി

No comments:

Post a Comment