Featured Post

Thursday, February 27, 2014

സ്വര്‍ഗ്ഗാരോഹണം



(
മുങ്ങി മരിച്ച കളിത്തോഴിക്ക് വീണ്ടും. )
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.
ഇറങ്ങിപ്പോയത് പുഴയാഴങ്ങളിലേക്കെങ്കിലും
കടന്നു പോയത് കാലക്കടലുകളെങ്കിലും
നിര്‍ നിദ്രമായ എന്റെ രാവറുതികളില്‍
നീയെന്നെ മാടി വിളിക്കുന്നു.മണ്ണപ്പം പാകമായോ എന്ന്
തൊടിയിലെ മുത്തശ്ശിമാവിന്‍ തണലില്‍
നമ്മളപ്പോള്‍ കാത്തിരിക്കുന്നു.ഉച്ചവെയിലില്‍ ജലമുഖം കണ്ട്
നമ്മള്‍ പുഴയിലിറങ്ങുന്നു.ചെക്കന്റെയൊരു പേടിയെന്ന്
നീയെന്നെ കണ്ണിറുക്കുന്നു.ഇമ തല്ലി മിഴിക്കവേ
എനിക്ക് ജരാനരകള്‍ ബാധിക്കുന്നു.നീയോ,ഒരു സ്വര്‍ണ്ണ മത്സ്യമായി
നദിയോളങ്ങളിലേക്ക് കൂപ്പു കുത്തുന്നു.ജല ദേവതമാരുടെ വരവേല്‍പ്പിലേക്ക്
നീയൊരു പുതു മോടിയാവുന്നു.നിനക്കും എനിക്കുമിടയില്‍
ഗദ്ഗദങ്ങളുടെ ഭൂമി പിളരുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീയൊരു ചിറകുള്ള മത്സ്യം.ഇപ്പോഴും നീ അകന്നു പോവുന്നു.ഞാന്‍ നോക്കിയിരിക്കെ
നീ ഉയര്‍ന്നു പറക്കുന്നു.കുതിച്ചു പൊങ്ങുന്നൊരൂഞ്ഞാല്‍ ചിറകില്‍
മേഘപാളികളിലേക്ക് വഴിയൊരുക്കി
നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു പേടി.കുഞ്ഞു മാലാഖമാരുടെ നൃത്തവേദിയിലേക്ക്
നീ പറന്നിറങ്ങുന്നു.നിനക്കും എനിക്കുമിടയില്‍
വിരഹത്തിന്റെ ഗോളാന്തരംപിറക്കുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
നീ തളിര്‍ക്കാതെ പോയ വസന്തം.നീയുണ്ടായിരുന്നപ്പോള്‍
നീയെനിക്ക് വെറും കൂട്ടായിരുന്നു;നീ മറഞ്ഞപ്പോഴോ;എന്നില്‍ ലയിച്ച ജന്മാന്തര പ്രണയം.മൃതിയിലാണ് നീയെന്നില്‍ ജനിച്ചത്‌.നീ വീണ്ടും കണ്ണിറുക്കുന്നു.ചെക്കന്റെയൊരു കഥ.കാവ്യ ബിംബങ്ങളുടെ വീര്‍പ്പു മുട്ടലിലേക്ക്
നീ ചിറകൊതുക്കുന്നു.നിനക്കും എനിക്കുമിടയില്‍
നിത്യ കന്യകയുടെ അപ്രാപ്യശാപമുറയുന്നു.അത്രയും ധൈര്യം വേണ്ടായിരുന്നു നിനക്ക്.
ഞാനിപ്പോള്‍ സ്വര്‍ഗ്ഗാരോഹണം
കിനാവ്‌ കാണുന്നു.

No comments:

Post a Comment