Featured Post

Friday, February 28, 2014

കവിത അറം പറ്റുന്നു

കവിത ചിലപ്പോള്‍ അറം പറ്റും. രണ്ടനുഭവങ്ങളെങ്കിലും എനിക്കുണ്ട് ഇക്കാര്യത്തില്‍. ഇക്കഴിഞ്ഞ വര്‍ഷം ഒരു ദീര്‍ഘയാത്ര കഴിഞ്ഞു തിരിച്ചെത്തിയത്‌ അയല്‍പക്കത്തുള്ള ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യാ വാര്‍ത്തയിലേക്കാണ്. അധികമാരോടും സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തു കണ്ടിട്ടില്ലാത്ത ആ ചെറുപ്പക്കാരനെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തില്‍ അവന്‍ കടന്നു പോയ ദുരിതങ്ങളെയും അനാഥത്വത്തെയും കുറിച്ച് അറിഞ്ഞ അസ്വസ്ഥതകള്‍ ഒട്ടൊരു പകപ്പോടെ ഒരു കവിതയില്‍ ഇറക്കി വെച്ചു. 'ദാര്‍ശനികമാല്ലാത്ത ഒരാത്മഹത്യ' എന്ന് ഇത്തിരി ഐറോനിക്കല്‍ ആയ പേര് കൊടുത്തത് അതിവൈകാരികതയുടെ അപകടം ഒഴിവാക്കാനായിരുന്നു. പിന്നീടു കൃത്യം ഒരു വര്‍ഷം കഴിഞ്ഞു വളരെ യാദൃശ്ചികമായി ആ കവിത വീണ്ടും ഓര്‍ത്തെടുക്കാന്‍ ഇടയായി. അപ്പോഴാണ്‌ അവനെ കുറിച്ച് എല്ലാവരും മറന്നു പോയിരിക്കുന്നല്ലോ എന്ന് ചിന്തിച്ചത്. എന്ത് പറ്റി അവന്‍റെ ഓര്‍മ്മകള്‍ക്ക് എന്നോര്‍ത്തപ്പോള്‍ ആ കവിത എന്തോ പുതുതായി എന്നോട് പറയാന്‍ വെമ്പുന്നത് പോലെ. അങ്ങനെയാണ് 'ഒരു കവിത ആവേശിക്കപ്പെടുന്നു' എന്ന രചന ഉണ്ടായത്. അവന്‍ തന്നെയാണോ എന്നെ കൊണ്ട് വീണ്ടുമൊരു കണക്കെടുപ്പ് നടത്തിച്ചത്?
കുട്ടിക്കാലത്തിന്റെ അനുഭവങ്ങളില്‍ ഏറ്റവും തീവ്രമായ ഒരോര്‍മ്മയായിരുന്നു ഒഴുക്കെടുത്ത ഒരു പെണ്‍കുട്ടിയെ കുറിച്ചുള്ളത്. സത്യത്തില്‍ എനിക്കത്ര അടുത്തറിയാവുന്ന ഒരുത്തിയായിരുന്നില്ല ആ കുട്ടി. മദ്രസ്സയില്‍ കണ്ട ഓര്‍മ്മ മാത്രം. നല്ല നീണ്ടു ചുരുണ്ട മുടിയാണ് അവള്‍ക്കുണ്ടായിരുന്നത് എന്ന് ഓര്‍മ്മയുണ്ട്. മലവെള്ളം ഗ്രാമത്തെയാകെ മൂടിയിരുന്ന ആ ദിവസവും, അന്നത്തെ ഏട്ടന്മാരോക്കെ നാട്ടുപുഴയില്‍ ജഡം തേടി പോയതും പിന്നീട് കൈതത്തഴപ്പില്‍ നിന്ന് അത് കണ്ടെത്തിയതും ഞങ്ങള്‍ കുട്ടികളെയൊന്നും കാണാന്‍ അനുവദിക്കാതെ ഒരു പായില്‍ കെട്ടി കൊണ്ട് പോയതുമൊക്കെ നല്ല ഓര്‍മ്മയുണ്ട്. പില്‍ക്കാലത്ത് ആ കുട്ടിയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഇളയ അനിയത്തിയോട് ഒരിക്കല്‍ അതെ കുറിച്ച് ചോദിച്ചതും ഏട്ടത്തി കേട്ട് കേള്‍വി മാത്രമായിരുന്ന അവള്‍ നിര്‍വ്വികാരം അതിനെ കുറിച്ച് ഒറ്റവാക്കില്‍ സംസാരിച്ചതും ഓര്‍ക്കുന്നു. തന്നെയല്ല, അന്നത്തെ എന്റെ കൂട്ടുകാരൊന്നും അക്കാര്യം കാര്യമായി ഓര്‍ക്കുന്നുമില്ല . എന്തു കൊണ്ടാവാം പെരുമഴയും ഇടികുടുക്കവുമുള്ള സമയങ്ങളിലൊക്കെയും ഏകാന്തനാവുമ്പോള്‍ ഒരാദിരൂപം പോലെ ഞാന്‍ അവളെ ഓര്‍ത്ത്‌ പോവുന്നത്? ഈ ചിന്തയില്‍ നിന്നാണ് 'ഒഴുക്കെടുത്ത കൂട്ടുകാരി' പിറന്നത്‌. എന്നാല്‍ പിന്നീട് ആ കവിത എനിക്ക് അറം പറ്റിയെന്നു പറയാം. അവളെന്റെ നഷ്ടപ്രണയം തന്നെയായി മാറിയത് കവിത എഴുതിക്കഴിഞ്ഞാണ് . വിചിത്രമായ ആ peripeteia പിന്നീട് പലപ്പോഴും ഉറക്കം കെടുത്തിയിട്ടുമുണ്ട്. ഇപ്പോള്‍ വീണ്ടും അത്തരം ഒരു നിദ്രാ ഭംഗത്തിനൊടുവില്‍ ഞാന്‍ എഴുതിപ്പോവുന്നു: 'സ്വര്‍ഗ്ഗാരോഹണം' ഒരു മോഹമാവുന്നത്, അതൊരു പുന സമാഗമ സാധ്യത കൂടി ആവുന്നത് കൊണ്ടാവണം. ഹൃദയപൂര്‍വ്വം ഒരു സുഹൃത്ത് ചൂണ്ടിക്കാണിക്കുന്നു കവിതയുടെ വഴിയില്‍ 'രാവറുതി'യും 'പുഴയോളങ്ങ'ളും ആവര്‍ത്തിക്കുന്നതിലെ ക്ലീഷേ വ്യാപനം.
അതെ, ഞാനും മറികടക്കേണ്ടിയിരിക്കുന്നു, ആ പുഴയോളങ്ങളെയും നിദ്രാ ഭംഗത്തിന്റെ രാവറുതികളെയും.

No comments:

Post a Comment