Featured Post

Sunday, February 23, 2014

ഉത്സവ് (1984)

കാലം കാത്തു വെച്ച ചിത്രങ്ങള്‍: 7
ഉത്സവ് (1984)
ഹിന്ദി
സംവിധാനം: ഗിരീഷ്‌ കര്‍ണ്ണാഡ്

ശൂദ്രകന്റെ 'മൃച്ഛകടികം', ഭാസന്റെ 'ചാരുദത്ത' എന്നീ പ്രാചീന നാടകങ്ങളെ ആസ്പദമാക്കി ചലച്ചിത്രകാരനും നാടകകാരനുമായ ഗിരീഷ്‌ കര്‍ണ്ണാഡ്, കൃഷ്ണാ ബസ്രൂറിനോടൊപ്പം തിരക്കഥഎഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഉത്സവ്. ശശികപൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ശരദ് ജോഷിയും ഗാന രചന വസന്ത് ദേവ്, സംഗീതം ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവരുമാണ്. ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാവുന്നത് അശോക്‌ മേഹ്ത്തയുടെ ചായാഗ്രഹണവുമാണ്.

വസന്ത് സേന (രേഖ) എന്ന ദേവദാസിയും അവള്‍ യാദൃച്ചികമായി കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്ന ചാരുദത്ത (ശേഖര്‍ സുമന്‍) എന്ന സംഗീതോപാസകനായ ദരിദ്ര ബ്രാഹ്മണനും തമ്മിലുള്ള ബന്ധമാണ് മുഖ്യമായ ഒരു ഇതിവൃത്ത ധാര. എന്നാല്‍, വ്യത്യസ്തമായ ഒരു 'പീരിയഡ് ഫിലിം' എന്ന നിലയില്‍, മറ്റനേകം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തുല്യ പ്രാധാന്യത്തോടെ ചിത്രത്തിന്റെ ഇതിവൃത്ത ഘടനയില്‍ ഇടം പിടിക്കുന്നുണ്ട്. മുഖ്യ ധാരാ സിനിമയുടെ പതിവ് ചട്ടക്കൂടുകള്‍ ലംഘിച്ചു കൊണ്ട് മുന്നോട്ടു പോവുന്ന ചിത്രം, രാജാക്കന്മാരുടെയും കൊട്ടാര വാസികളുടെയും ധീര കൃത്യങ്ങളുടെ ആഘോഷമേയല്ല. പ്രണയം, രാഷ്ട്രീയം, രതി, ഹാസ്യം, എന്നിവയൊക്കെ തികച്ചും വ്യത്യസ്തമായ രീതിയില്‍ ചിത്രത്തില്‍ നിര്‍ണ്ണായക പ്രമേയങ്ങള്‍ ആവുന്നുണ്ട്‌.

ക്ലാസിക്കല്‍ നാടക പാരമ്പര്യത്തില്‍ ഒരു സൂത്രധാരനോട് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. കഥാപാത്രങ്ങളെയും കഥാകാലത്തെയും പരിചയപ്പെടുത്തുന്നത് ഈ സൂത്രധാരനാണ്- അംജദ് ഖാന്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ വാത്സ്യായന മഹര്‍ഷി. ഈ പരിചയപ്പെടുത്തല്‍ നടക്കുന്നതിനിടെ സംസ്ഥാനാക് (ശശികപൂര്‍) എന്ന രാജ കുടുംബാംഗം വസന്ത സേനയെ ഓടിച്ചിട്ട്‌ പിടിക്കാനുള്ള ശ്രമത്തിലാണ്. സൂത്രധാരനാവട്ടെ കഥയില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യമില്ല എന്ന് അയാള്‍ പറയുന്നുമുണ്ട്. മറ്റു കഥാപാത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നത്.
കാമവും അര്‍ത്ഥവും ധര്‍മ്മവുംജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണെന്ന വാത്സ്യായന ദര്‍ശനം ചിത്രത്തിന്‍റെ അന്തര്‍ധാരയാണ്. സര്‍വ്വകലാ വിദുഷിയായ ദേവദാസി , കുശല ബുദ്ധിയായ മോഷ്ടാവ് (ശങ്കര്‍ നാഗ്), നാടകീയത ഇഷ്ടപ്പെടുന്ന മഹര്‍ഷി, തീക്ഷ്ണ നയനങ്ങളുള്ള വിപ്ലവകാരി, ദാരിദ്രനെങ്കിലും സംഗീത സിദ്ധി കൊണ്ട് സമ്പന്നനായ ബ്രാഹ്മണന്‍ എന്നിവരൊക്കെയും പുരാണ പ്രോക്തമായ ഒരു കാല ഘട്ടത്തെ പുനര്‍ നിര്‍മ്മിക്കുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും മികച്ച ആകര്‍ഷണീയതകളിലൊന്ന് വേഷ ഭൂഷകളില്‍ നിലനിര്‍ത്തിയിട്ടുള്ള ശബളമായ റിയലിസമാണ് .
പരസ്പര ബന്ധിതമായ പല ഉപകഥകളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ചാരുദത്തയുടെ ദരിദ്ര കുംബ പശ്ചാത്തലത്തില്‍ ഇടക്കിടെയുണ്ടാവുന്ന പൊട്ടലും ചീറ്റലും അതിനെ തുടര്‍ന്ന് ഭാര്യ ഇടയ്ക്കിടെ തന്റെ വീട്ടിലേക്കു പിണങ്ങിപ്പോവുന്നതും ഒരു വഴിത്തിരിവാകുന്നു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അഭയം തേടി വസന്ത സേന അയാളുടെ വീട്ടിലെത്തുന്നത്. തിരിച്ചു പോവുമ്പോള്‍, വഴിയിലുണ്ടാവനിടയുള്ള കള്ളന്മാരെ ഭയന്ന് അവള്‍ തന്റെ വിലയേറിയ ആഭരണങ്ങള്‍ ചാരുദത്തനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു. ഈ ആഭരണങ്ങള്‍, പിന്നീട് പല കൈ മറിഞ്ഞ്, ഒരുവില്‍ ചാരുദത്തനെ വസന്ത സേനയുടെ കൊലപാതകത്തിനുത്തരവാദിയെന്നു വിധിച്ച് വഥശിക്ഷക്കിരയാക്കാന്‍ കാരണമാവുന്നുണ്ട്. എന്നാല്‍ സംഭവ ബഹുലമായ സങ്കീര്‍ണ്ണതകള്‍ക്ക് ശേഷം വസന്തസേന മരിച്ചിട്ടില്ലെന്നറിയുകയും അയാള്‍ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇതിനിടെ ഏകാധിപതിയായ രാജാവ് സ്ഥാന ഭ്രാഷ്ടനാക്കപ്പെടുന്നതും, ഒരു വര്‍ണ്ണ ശബളമായ വസന്തോത്സവ നൃത്തവും എല്ലാം സംഭവിക്കുന്നുണ്ട്.

ചിത്രാന്ത്യത്തില്‍, ക്ലാസിക്കല്‍ ശുഭാന്ത്യത്തിന്റെ എല്ലാ സാധ്യതകളും തെളിഞ്ഞു നില്‍ക്കെ, വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തില്‍ ചാരുദത്തനും അയാളുടെ ഭാര്യയും ദീര്‍ഘാശ്ലേഷത്തില്‍ അമരവേ, പരിത്യക്തയും പരാജിതയുമായി നില്‍ക്കുന്ന വസന്തസേനയുടെ മുഖത്തേക്ക് ക്യാമറ തിരിയുമ്പോള്‍, അവളുടെ സാമൂഹികാവസ്ഥയുടെ സത്യം എന്ന വേദനയിലെക്കാണ് നമ്മള്‍ ഉണരുന്നത്. ഒടുവില്‍ അവള്‍ക്കു വീണ്ടും തന്റെ ദേവദാസീ വിധിയില്‍ സംസ്ഥാനകിനെ സ്വീകരിക്കേണ്ടി വരുന്നതായും സൂചനയുണ്ട്.

വാത്സ്യായന മഹര്‍ഷി തന്റെ കാമസൂത്രയുടെ രചനാ ഘട്ടത്തില്‍ ഇരുപത്തിയെട്ടു ലൈംഗീക ബന്ധ മാതൃകകള്‍ രേഖപ്പെടുത്തി ഇരുപത്തിയൊമ്പതാമാത്തെ മാതൃക കണ്ടെത്താനാവാതെ 'എഴുത്തുകാരന്റെ നിശ്ചലാവസ്ഥ' (writers' block) അനുഭവിക്കുന്ന ഘട്ടത്തിലാണ് ചിത്രത്തിലെ കഥാകാലം തുടങ്ങുന്നത്. അത് കണ്ടെത്താനൊക്കെ ഒരു ദേവദാസിയുടെ ശയനമുറിയേക്കാള്‍ പറ്റിയ ഇടമേത് !. വസന്തസേനയെന്ന ഏറ്റവും വിലമതിക്കപ്പെടുന്ന ദേവദാസി അയാളുടെ ശ്രദ്ധാകേന്ദ്രമാവുന്നത് അത് കൊണ്ടാണ്. ഒളിഞ്ഞു നോട്ടം അതീവ ആസ്വാദ്യകരവും മാന്യവുമായ ഒരു വൈജ്ഞാനിക പ്രക്രിയയാവുന്നതിലെ ഐറണി ചിന്താര്‍ഹാമാണ്. കയറില്‍ തൂങ്ങിനില്‍ക്കുന്ന തസ്ക്കരനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന അയാളുടെ പ്രണയിനി കൂടിയായ മറ്റൊരു ദേവദാസി (നീന ഗുപ്ത)യുടെയും അയാളുടെയും പിന്‍ഭാഗ രൂപം കണ്ടു അത് മറ്റൊരു മാതൃകയായി രേഖപ്പെടുത്തുന്നുന്നത് ഒരു സര്‍റിയല്‍ ഭാവമുള്ള രംഗമാണ്. മഹര്‍ഷിയുടെ ഭാവ ചലനങ്ങളില്‍ അത്തരം ഹാസ്യ ദ്യോതകമായ പല മുഹൂര്‍ത്തങ്ങളുമുണ്ട്. അമിതാബ് ബച്ചനെ പരിഗണിച്ച സംസ്ഥാനകിന്റെ വേഷത്തില്‍ അദ്ദേഹം പിന്മാറിയ ഘട്ടത്തിലാണ് ശശികപൂര്‍ സ്വയം കടന്നു വന്നത്. ചിത്രത്തിന് വേണ്ടി അദ്ദേഹം തടിക്കൂട്ടുകയും അത് പിന്നീട് ഒഴിവാക്കാന്‍ കഴിയാതെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തെ തകിടം മറിക്കുകയും ചെയ്തു എന്നത് ഒരു വിചിത്ര വിപര്യമാവാം.


No comments:

Post a Comment