Featured Post

Monday, February 3, 2014

താതനോട്.



താത!,
നീ നടന്നു തീര്‍ത്ത വഴികളില്‍
ഞാനുമിപ്പോള്‍ ഏറെ പിന്നിട്ടിട്ടുണ്ട്.
നിനക്കും എനിക്കുമിടയില്‍
എന്നുമുണ്ടായിരുന്നു
വേനലില്‍ പൊട്ടിച്ചിതറുന്ന കുറെ
നിഷേധത്തിന്റെ വിത്തുകള്‍.
നനച്ചു തളിര്‍പ്പിക്കാനൊരുങ്ങിയപ്പോള്‍
വെടിച്ചു വേറിട്ട്‌ പോയത്.
പ്രാര്‍ത്ഥനയുടെ ഏതു നൂല്‍പ്പാലത്തിലാണ്
നമുക്കിടയില്‍
തലമുറകളുടെ ബലിയൂട്ട് നടന്നത്?
നിനക്ക് ഞാന്‍ തരാതെ പോയതൊക്കെയും
എനിക്കായി കരുതി വെച്ചത്
മൗന മുദ്രിതമായ നിന്റെ
അര്‍ച്ചനയുടെ ജന്മാന്തരങ്ങള്‍.
തോറ്റു പോയത് ഞാനാണെന്ന്
വഴിവിളക്കുകളുടെ സ്വപ്നദര്‍ശനം.
താത!,
കണക്കു തീര്‍ക്കാന്‍,
ഒരു തണല്‍ മരമായി
നിന്നെയൊന്നു തോല്‍പ്പിക്കാന്‍
പ്രാര്‍ത്ഥന മറന്നു പോയവന്
ഇനിയൊരരുയിര്‍പ്പുണ്ടാവണം,

നിനക്കും!.

No comments:

Post a Comment