Featured Post

Thursday, November 6, 2014

ഗോഡ് ഫാദര്‍ സിന്‍ഡ്രോം



ചിലരങ്ങനെയാണ്:
നിങ്ങളൊരു കവിതയെഴുതിയാല്‍
ഒരു കുറിപ്പെഴുതിയാല്‍
ഒരു നീണ്ട ആത്മഗതം നടത്തിയാല്‍
അതില്‍ മഹാകവിയെ കാണും.
നിങ്ങളാണ് ഭാഷയുടെ അടുത്ത പ്രതീക്ഷയെന്ന്
ആണയിടും.നിങ്ങളെന്റെ പ്രിയനേ കണ്ടാല്‍ 
ഞാന്‍ പ്രണയ പരവശയായിരിക്കുകയാണെന്ന്
സോളമന്റെ ഗീതം പോലെ 
യരൂശലേം കന്യകമാരാകും .
എണ്‍പതുകളില്‍ മുടങ്ങിപ്പോയ വിപ്ലവം
ഇനി താങ്കളിലാണ് 
ജോണ്‍ അബ്രഹാം സുരാസു അയ്യപ്പനെന്നു
ബൊഹീമിയന്‍ ശുഭരാത്രി നേരും.
ഹോമോസാപ്പിയന്‍ മുതല്‍ ഓസോണ്‍ പാളി വരെയും
വിയെറ്റ്നാം മുതല്‍ ഗാസ വരെയും
താങ്കളേയെന്ന്
ഗിന്‍സ്ബര്‍ഗായി ഓരിയിടും.
താളിയോലകളില്ലാഞ്ഞു താങ്കളൊരു 
കനപ്പെട്ട പുസ്തകാവതാരമെന്നു 
സംഭവാമി യുഗേ യുഗേ ആശംസിക്കും
സാന്റിയാഗോയുടെ സ്രാവുകളെ പോലെ
നേടിയതെന്തും കവര്‍ന്നെടുത്ത്
നിങ്ങളെയൊരു പ്രേതരൂപിയാക്കും .
അവതാര ധര്‍മ്മം കഴിഞ്ഞ
പരമാത്മാവിനെ പോലെ
പുല്ലുമുളക്കാത്ത വഴി തിരോഭവിക്കും.

ക്ഷതം പറ്റിയ സര്‍ഗ്ഗ ഭാരത്തില്‍
വഴി മറന്ന ഏകാന്തദ്വീപിലേക്ക്
നിങ്ങള്‍ തിരിച്ചു നടക്കവേ,
ടുവില്‍
ഒറ്റുകാരുടെ രുധിര മുഹൂര്‍ത്തത്തില്‍
സീനായ്‌ പര്‍വ്വതത്തിലെ മോശേക്കെന്ന പോല്‍
മിന്നലൊളിയായ്‌ കണ്ണഞ്ചിക്കും.
മുപ്പതു വെള്ളിയുടെ ദുര്‍മേദസ്സില്‍
നിങ്ങള്‍ക്കൊരു ബലിക്കുറിപ്പെഴുതും:
നികത്താനാവാത്ത നഷ്ടം ഈ മൗനം

No comments:

Post a Comment