Featured Post

Monday, November 10, 2014

വാരാന്ത്യങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍


ഒഴിവു ദിന വാരാന്ത്യങ്ങളുടെ പതിവായിരുന്നു
ഉമ്മയെ കാണാന്‍ പോവുക .
വേണ്ടെന്നു പറയാന്‍ വയ്യാത്തവിശപ്പ്‌ 
കരുതിവെക്കണമായിരുന്നു.
പട്ടിണിക്കാലത്തിന്റെ ഓര്‍മ്മയില്‍ കുരുത്തതായിരുന്നു
ഉമ്മയുടെ രുചിക്കൂട്ടുകള്‍.
ഒരു നെല്ലിക്ക
ഉപ്പിലിട്ട മാങ്ങ
പച്ചപ്പുളിയും കാന്താരിയും ഉടച്ചു ചേര്‍ത്ത്
ഉപ്പ് കൂട്ടിയ ചമ്മന്തി
ഉണ്ടെങ്കിലിത്തിരി മോര്
ചൂട് കഞ്ഞി...
തീര്‍ന്നു വിഭവ സമൃദ്ധി.
വിളമ്പി വെച്ചാല്‍ അടുത്തിരിപ്പാണ് പിന്നെ.
ചികഞ്ഞെടുക്കുന്ന ഓര്‍മ്മക്കഥകള്‍,
നാട്,
നാട്ടാര്,
പോയോര്,
ഇനി വരാത്തോര്,
ബാപ്പയുടെ കടും പിടുത്തങ്ങള്,
മകന്റെ ദുര്‍വ്വാശികള്,
എടേല് നെഞ്ചെരിഞ്ഞത്,
മക്കള് വല്യോരായത്,
കാണാന്‍ബാപ്പയ്ക്ക് യോഗല്ലാതെ പോയത്,
ന്നാലും പടച്ചോന്റെ കൃപ.



ഉമ്മ മരിച്ചപ്പോള്‍
ഒപ്പം മറഞ്ഞു പോയത് രുചിക്കൂട്ടുകളാണ്.
തുരുമ്പെടുത്തത് വാരാന്ത്യങ്ങളാണ് .
എന്താണ് കൊടുത്തിട്ട് പോവുകയെന്നാണ്
ഇനിയൊരുള്‍ക്കിടിലമിപ്പോള്‍.

No comments:

Post a Comment