Featured Post

Friday, April 20, 2018

Miral (2010) by Rula Jebreal/ Julian Schnabel


പൊള്ളും ചരിത്രത്തിന്റെ തിരക്കാഴ്ച



ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. ഇവയില്‍ പലതില്‍നിന്നും വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ കടന്നു വരുന്ന ഒന്നാണ് പലസ്തീനിയന്‍ - ഇറ്റാലിയന്‍  നോവലിസ്റ്റ്  റൂലാ ജബ്രിയെലിന്റെ ആത്മകഥാപരമായ നോവലിനെ അടിസ്ഥാനമാക്കി അവരുടെ തന്നെ തിരക്കഥയില്‍ അമേരിക്കന്‍ ചിത്രകാരനും ചലചിത്രകാരനുമായ ജൂലിയന്‍ ഷനാബെല്‍ സംവിധാനം ചെയ്ത മിറാല്‍.

1948 – ഏപ്രില്‍ മാസം . ജറുസലേമിലെ കുലീന കുടുംബാംഗമായ ഹിന്ദ്‌ ഹുസൈനി തന്റെ ജോലി സ്ഥലത്തേക്ക് പോകവേഅമ്പത്തിയഞ്ചോളം നിരാലംബരായ കുട്ടികളെ വഴിയോരത്ത് കണ്ടെത്തുകയുണ്ടായിപുതുതായി സ്ഥാപിക്കപ്പെട്ട ഇസ്രയേല്‍ ദേശത്തിന്റെ പടപ്പുറപ്പാടിന്റെ ഭാഗമായ യുദ്ധവും ബോംബു വര്‍ഷവും ഭയന്ന് വേഗം വീടുകളിലേക്ക് തിരിച്ചു പോവാന്‍ അവര്‍ ആവശ്യപ്പെട്ടെങ്കിലും അല്‍പ്പ നേരം കഴിഞ്ഞു ആ വഴി വീണ്ടും കടന്നു വരുമ്പോള്‍ കുട്ടികള്‍ അവിടെ തന്നെയുണ്ടെന്ന് അവര്‍ മനസ്സിലാക്കിപിന്നെ കൂടുതല്‍ അറിഞ്ഞുഒരു ദേശം പിറക്കുമ്പോള്‍ മറ്റൊരു ജനത അനാഥമായതിന്റെയും 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെന്നു പലസ്തീന്‍ സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ അറിയപ്പെട്ട പടയോട്ടത്തിന്റെയും ബാക്കിപത്രമായ ആ കുട്ടികള്‍ക്ക് എങ്ങും പോവാന്‍ ഇടമില്ലെന്ന്ചെറുപ്പം മുതലേ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഹിന്ദ്‌ അല്‍ ഹുസ്സൈനിയെ സംബന്ധിച്ച് അത് ഒരു പുതിയ തുടക്കമായിരുന്നു. 1994 സെപ്റ്റെമ്പര്‍ 14 -നു എഴുപത്തിയൊമ്പതാം വയസ്സില്‍ മരിക്കുമ്പോള്‍ പാലസ്തീനിന്റെ ഏറ്റവും ദുരിത പൂര്‍ണ്ണമായ കാലഘട്ടങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ – പരിപാലന കാര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വന്ന സ്കൂളിന്റെയും തന്റെ മുത്തച്ഛന്റെ വീടിനെ പുതുക്കിപ്പണിത് സ്ഥാപിച്ച 'ദാര്‍ അല്‍ ത്വിഫില്‍ അല്‍ അറബി' (അറബ് കുഞ്ഞുങ്ങളുടെ ഭവനംഎന്ന സ്ഥാപനത്തിന്റെയും സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച ഹിന്ദ്‌ അല്‍ ഹുസൈനി വനിതാ കോളേജിന്റെയും പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും അവരെ തേടിയെത്തിക്കഴിഞ്ഞിരുന്നു. 

അഞ്ചാം വയസ്സില്‍ അമ്മ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ജറുസലേമിലെ അല്‍ അഖ് സ പള്ളിയിലെ ശുചീകരണക്കരനായിരുന്ന പിതാവ് തന്റെ സഹോദരി റാനിയയോടൊപ്പം ദാര്‍ അല്‍ ത്വിഫില്‍ അനാഥാലയത്തില്‍ ഹിന്ദ്‌ ഹുസൈനിയുടെ പരിചരണത്തിലേല്‍പ്പിച്ച കുട്ടിയായിരുന്നു റൂലാ ജബ്രിയേല്‍പില്‍ക്കാലത്ത് ഇറ്റാലിയന്‍ ടെലിവിഷനിലെ ആദ്യ വിദേശ വനിതാ അവതാരികയും എഴുത്തുകാരിയുമായിത്തീര്‍ന്ന റൂലായുടെ ആദ്യ നോവലാണ്‌ 'മിറാല്‍'.  എഴുത്തുകാരിയുടെ തന്നെ ആത്മകഥാംശമുള്ള നോവല്‍ ഹിന്ദ്‌ ഹുസൈനിയുടെ ജീവിത കഥ കൂടിയാണ്ഈ കൃതിയെ ആസ്പദമാക്കി എഴുത്തുകാരി തന്നെ തിരക്കഥ രചിച്ച് ജൂലിയന്‍ ഷനാബല്‍ സംവിധാനം ചെയ്ത ചിത്രമാണ് 'മിറാല്‍' (2010). വിഖ്യാദ ഇസ്രായേലി അഭിനേത്രി ഹയാം അബ്ബാസ് ('ലെമണ്‍ ട്രീ', 'ദി സിറിയന്‍ ബ്രൈഡ് ' , 'ദി വിസിറ്റര്‍') ഹിന്ദ്‌ ഹുസൈനിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രചയിതാവിന്റെ അപര സ്വത്വമായ മിറാലിനെ ഫ്രീഡാ പിന്റോ (സ്ലം ഡോഗ് മില്ല്യനെയര്‍അവതരിപ്പിക്കുന്നു.

1947 ലെ ക്രിസ്മസ് ദിനത്തില്‍ അമേരിക്കന്‍ കാര്യാലയത്തില്‍ വെച്ച് ആതിഥേയ ബെര്‍ത്താ സ്പാഫോള്‍ഡ്‌ (വനെസ്സ റെഡ്ഗ്രേവ്‌ ) ഒരുക്കുന്ന വിരുന്നോടെയാണ് ചിത്രം ആരംഭിക്കുന്നത്സംഘര്‍ഷങ്ങള്‍ പുകയുന്ന സമയമാണെങ്കിലും ഈയൊരു ദിവസത്തേക്ക് അതെല്ലാം മാറ്റിവെച്ചു സ്നേഹം പങ്കിടാമെന്ന് അവര്‍ ഉല്‍ബോധിപ്പിക്കുന്നുജൂതക്രിസ്തീയഅറബ് വംശജരെല്ലാം വിരുന്നിനുണ്ട്മുഖ്യ ആകര്‍ഷണം ഹിന്ദ്‌ ഹുസൈനിയുടെ ക്രിസ്മസ് മരം തന്നെയാണ്എല്ലാ വര്‍ഷവും അവരത് കടയോടെ പുഴക്കിക്കൊണ്ട് വരികയും ക്രിസ്മസ് കഴിഞ്ഞു കേടു കൂടാതെ തോട്ടത്തില്‍ നട്ടു പിടിപ്പിക്കുകയും പതിവാണ് . ഈ രംഗം പ്രധാനമായും കൂട്ടായ്മയുടെ അന്തരീക്ഷം സമൂഹ ജീവിതത്തില്‍ എത്രമാത്രം പ്രധാനമാണെന്ന് സ്ഥാപിക്കുന്നതോടൊപ്പം ഹിന്ദ്‌ ഹുസൈനിയുടെ സമാദരണീയമായ വ്യക്തിത്വം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്ബെര്‍ത്തയുടെ ബന്ധുവായ എഡ്ഢിയുമായി (വില്ല്യം ഡാഫോ) അവര്‍ക്ക് ചിത്രത്തില്‍ വളരെ ന്യൂനോക്തിയില്‍ സൂചിപ്പിക്കപ്പെടുന്ന ഒരാത്മ ബന്ധവും ഉരുത്തിരിയുന്നുണ്ട്ഹിന്ദ്‌ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ലെന്നും 'എങ്കിലും എനിക്ക് രണ്ടായിരം മക്കളുണ്ട്എന്നും അയാളോട് പറയുന്നുണ്ട്താങ്കളുടെ ജീവിതത്തിലെ തിരക്കുകള്‍ കൂടിവരികയെ ഉള്ളൂവെങ്കിലും മറന്നു കളയരുതെന്നും ഇടക്കൊക്കെ ബന്ധപ്പെടണമെന്നും യുഎന്‍സൈനിക വിഭാഗത്തിലെ അംഗമെന്ന നിലയില്‍ ദൗത്യം കഴിഞ്ഞു തിരിച്ചുപോവുന്ന ഘട്ടത്തില്‍ വിഷാദത്തോടെ എഡ്ഢി പറയുന്നുഹിന്ദ്‌ ജീവിക്കുന്ന ജീവിതത്തിലെ മുന്‍ഗണനകള്‍ എന്തിനൊക്കെയാണെന്നു ഇതോടെ തികച്ചും വ്യക്തമാവുന്നുതുടര്‍ന്ന്ചിത്രം ഫോക്കസ് ചെയ്യുന്നത് 'ദൈര്‍ യാസിര്‍ കൂട്ടക്കൊല'യെ തുടര്‍ന്ന് അനാഥരാവുന്ന കുഞ്ഞുങ്ങളെ ഹിന്ദ്‌ കണ്ടെടുക്കുന്നതിലേക്കാണ്. 1948 ഏപ്രിലില്‍ ഉണ്ടാവുന്ന ഈ സംഭവത്തെ തുടര്‍ന്ന് ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതോടെ ഒരു ജനത അനാഥരാവുന്നു. 

അന്തസ്സോടെയും ആത്മാഭിമാനത്തോടെയും കഴിഞ്ഞു വന്ന ഒരു സമൂഹം പെട്ടെന്ന് സ്വന്തം നാട്ടില്‍ അന്യരാവുന്നതിന്റെയും അങ്ങ് ദൂരെ ലണ്ടനില്‍ ഇരുന്നു രാഷ്ട്രീയത്തമ്പുരാക്കള്‍ നടത്തിയ കരുനീക്കങ്ങളുടെ ഫലമായി എല്ലാം നഷ്ടപ്പെട്ടു കണ്മുന്നില്‍ സ്വന്തം പാര്‍പ്പിടങ്ങള്‍ പോലും ഇടിച്ചു നിരത്തപ്പെടുന്നതിനും കുടുംബങ്ങള്‍ ചിന്നഭിന്നമാവുന്നതിനും സാക്ഷ്യംവഹിക്കേണ്ടി വന്നതിന്റെയും അവമതിയാണ് പില്‍ക്കാല ഫലസ്തീന്‍ ചെറുത്തു നില്‍പ്പുകളുടെ സ്വഭാവം നിര്‍ണ്ണയിച്ച പ്രധാന ഘടകം. സ്വാഭാവികമായും രോഷത്തിന്റെയും ആത്മബലിയുള്‍പ്പടെ ഹിംസാത്മകതയുടെയും മാനങ്ങള്‍ ആ ചെറുത്തു നില്‍പ്പുകള്‍ക്ക് കൈവന്നുചിത്രത്തില്‍ ഈ മാനസികാവസ്ഥയുടെ ആദ്യ പ്രകടിത രൂപംബസ്സില്‍ ഇസ്രായേലി സ്ത്രീയുമായി കശപിശയുണ്ടായതിനെ തുടര്‍ന്ന് ഏഴുവര്‍ഷം തടവുശിക്ഷയുമായി ജയിലിലെത്തുന്ന മിറാലിന്റെ അമ്മ നാദിയയെ ജെയിലില്‍ വെച്ച് ശുശ്രൂഷിക്കുന്ന ഫാതിമയാണ്ഒരു മികച്ച നേഴ്സ് ആയിരുന്ന ഫാത്തിമ 'ആറു ദിനയുദ്ധ'ത്തെ തുടര്‍ന്ന് മാരകമായി മുറിവേറ്റ ഫലസ്തീന്‍ പോരാളികളെ രക്ഷപ്പെടാന്‍ സഹായിച്ചിരുന്നുഇസ്രായേലി സൈനികര്‍ സിനിമ കണ്ടു കൊണ്ടിരുന്ന തിയെറ്ററിനകത്ത് ബോംബു വെക്കാന്‍ നടത്തിയ ശ്രമത്തിനിടയില്‍ പിടിക്കപ്പെട്ടാണ് അവര്‍ ജയിലിലെത്തുന്നത്തുടര്‍ച്ചയായ രണ്ടു ജീവപര്യന്തം ശിക്ഷ മൂന്നായി വര്‍ദ്ധിച്ചത് ന്യായാധിപന്‍ ആവശ്യപ്പെട്ട പ്രകാരം ഇസ്രയേല്‍ കോടതിയെ എഴുന്നേറ്റു നിന്ന് വണങ്ങാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു. 'നിനക്ക് നേരിട്ട് ബന്ധമില്ലാത്തവരെ എങ്ങനെയാണ് ബോംബ്‌ വെച്ച് കൊല്ലുക?' എന്ന നാദിയയുടെ ചോദ്യത്തിന് സൈനിക പരിശീലനം അവരെ മൃഗങ്ങള്‍ ആക്കിയിട്ടുണ്ടെന്നും താനവരെ സൈനികരായി മാത്രമാണ് കാണുന്നതെന്നും ഫാത്തിമ മറുപടി പറയുന്നു.

സ്നേഹധനനായ പിതാവിനുവേണ്ടി അവയവദാനം ചെയ്യാനൊരുങ്ങുമ്പോഴാണ് അദ്ദേഹം തന്റെ യഥാര്‍ത്ഥ അച്ഛനല്ലെന്നു മിറാല്‍ മനസ്സിലാക്കുന്നത്അമ്മക്ക് മുമ്പുണ്ടായിരുന്ന ബന്ധത്തില്‍ പിറന്നവളാണ് താനെന്നുംമദ്യത്തിന്റെ അടിമയായിരുന്ന അമ്മയെ ജയിലില്‍നിന്ന് പുറത്തുവന്നതിനുശേഷം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നെന്നും അവള്‍ മനസ്സിലാക്കുന്നുഎന്ത് കൊണ്ട് തന്നോട് മുമ്പേ പറഞ്ഞില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയുന്നത് ഇങ്ങനെയാണ്അത് പ്രധാനമായിരുന്നില്ലനീയെന്റെ മകളാണ്ആ പിതാവിന്റെ മരണത്തിന്റെ വേദന കടിച്ചിറക്കുന്ന അതേ സമയം പ്രണയം പങ്കിടുന്ന ഹാനിയുടെ കൊലയെ കുറിച്ചും അവള്‍ കേള്‍ക്കേണ്ടി വരുന്നു. പി.എല്‍.നേതൃ നിരക്കാരനായിരുന്ന ആയിരുന്ന ഹാനിഒന്നാം ഇന്‍തിഫാദയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടു സ്വന്തം സഹയാത്രികരായ പോരാളികളാല്‍ കൊല്ലപ്പെടുകയാണ്പിതാവും മാതൃ തുല്യയായ ഹിന്ദ്‌ ഹുസ്സൈനിയും എപ്പോഴും എന്തുകൊണ്ട് ഹിംസാത്മക മാര്‍ഗ്ഗങ്ങളെ എതിര്‍ത്തുവന്നുവെന്നു ഇത്തിരി വൈകിയാണെങ്കിലും മിറാല്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്അതിനവള്‍ക്ക് ഒരൊറ്റ ദിവസത്തേക്കായിരുന്നെങ്കിലും പ്രാണന്‍ പിടയുന്ന ചമ്മട്ടിയടിയുല്‍പ്പടെ ജയില്‍ വാസം പോലും സഹിക്കേണ്ടി വരികയുംഏറ്റവും അടുത്ത കൂട്ടുകാരി ഹാദിലിന്റെ ജീവന്‍ ബലികൊടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിലും. 

ചിത്രാന്ത്യത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ ഉള്ള ഹിന്ദ്‌ തന്റെ പിന്‍ഗാമിയായി മിറാലിനെ കാണുന്നതിന്റെ സൂചനകളുണ്ട്അപ്പോഴേക്കും ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ശേഷിക്കുന്ന പലസ്തീന്‍ മേഖലകളില്‍ നിന്നും കുട്ടികളെ കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയിരിക്കുന്ന 'ദാര്‍ അല്‍ ത്വിഫില്‍ഏറെക്കുറെ ശൂന്യമായിരിക്കുന്നുഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന ഹിന്ദിനോട് വെക്കേഷന്‍ കഴിഞ്ഞു എല്ലാവരും തിരിച്ചെത്തുമെന്ന് മിറാല്‍ സമാശ്വസിപ്പിക്കുന്നുണ്ട്ഹിന്ദ്‌മിറാലിനായി ഇറ്റലിയില്‍ തുടര്‍പടനത്തിന് ഒരു സ്കോളര്‍ഷിപ്പ് ശരിയാക്കിയിട്ടുണ്ട്മിറാല്‍ യാത്ര തിരിക്കുന്നതും നമ്മള്‍ ഒടുവില്‍ കാണുന്നുണ്ട്വൈകാതെ ഹിന്ദിന്റെ മരണവും.

ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം കുറെയേറെ ചിത്രങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്ഇവയില്‍ നിന്ന് വ്യത്യസ്തമായി ചരിത്ര ഘട്ടങ്ങളിലൂടെ തന്നെയുള്ള ഫലസ്തീനിയന്‍ അനുഭവം ഏറ്റവും തീവ്രമായിത്തന്നെ ഈ ചിത്രത്തില്‍ കടന്നു വരുന്നുസഹജീവനം സാധ്യമാവേണ്ടതിന്റെ ആവശ്യകതയും ഹിംസാത്മകതയുടെ അസംബന്ധവും ചിത്രം ഊന്നിപ്പറയുന്നുടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ഫ്രീഡ പിന്റൊയുള്‍പ്പടെ അഭിനേതാക്കളുടെ മികച്ച പ്രകടനവും ഫലസ്തീന്‍ എന്തായിരുന്നുവെന്നും ഇപ്പോള്‍ എന്താണെന്നും ഗൃഹാതുരതയോടെ വ്യക്തമാക്കുന്ന എറിക് ഗോതിയറുടെ ഛായാഗ്രഹണവും സംവിധായകന്റെ ഉള്ളറിഞ്ഞിട്ടുണ്ട്ഓസ്കാര്‍ വേദിയില്‍ പോലും ഫലസ്തീനിനു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുള്ള വനെസ്സ റെഡ്ഗ്രേവിനെ പോലുള്ള ഒരു ഹോളിവുഡ് ഇതിഹാസതാരം ചിത്രത്തില്‍ അഭിനയിച്ചത് കേവലം പ്രൊഫഷന്‍ എന്നതിലേറെ ഒരു പ്രതിബദ്ധ പ്രവര്‍ത്തനം തന്നെയായിരുന്നുചിത്രത്തില്‍ ഷെയ്ഖ് സബാഹ് ആയി വേഷമിട്ട ജൂലിയാനൊ മീര്‍ ഖൈംസ് എന്ന യുദ്ധവിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ചിത്രം പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പില്‍ അദ്ദേഹം നിര്‍മ്മിച്ച തിയേറ്ററിനു പുറത്തു വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ദുരന്ത ചരിത്രവുമുണ്ട്‌എല്ലാറ്റിനുമപ്പുറം ഫലസ്തീന്‍ ചരിത്രത്തിലൂടെ ജീവിച്ചു മരിക്കുന്ന ഹിന്ദ്‌ ഹുസൈനിയായി ഹയാം അബ്ബാസ് എന്ന ഇതിഹാസ താരത്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം.

 (പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്  - ലോഗോസ് ബുക്സ്‌ - പേജ് 108-111)

To purchase, contact ph.no:  8086126024

സിനിബുക്ക് ഷെല്‍ഫ് - 06




"ഗുരു ദത്തിനോടൊപ്പം ഒരു ദശകം- അബ്രാര്‍ അലവിയുടെ യാത്ര"
(Ten Yers with Guru Dutt- Abrar Alvi's Joueny എന്ന പുസ്തകത്തെ കുറിച്ച്)
ഫസല്‍ റഹ് മാന്‍

ബോക്സ് ഓഫീസ് മാനദണ്ഡങ്ങള്‍ ബോധപൂര്‍വ്വം പാലിക്കുമ്പോഴും തനിക്ക് തൃപ്തിതരുന്ന കലാപരതയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷ പുലര്‍ത്തിന്നതില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പ്രതിഭ നിസ്സംശയമായും ഗുരു ദത്ത് ആയിരുന്നു എന്നത് അവിതര്‍ക്കിതമാണ്. ഇരു മേഖലയിലും മികച്ചു നിന്ന ഗുരു ദത്ത് ഫിലിംസ് ചിത്രങ്ങളുടെ സൃഷ്ടിക്ക് പിറകില്‍ സജ്ജീവ സാന്നിധ്യങ്ങളായിരുന്ന പ്രതിഭാ ധനന്മാരില്‍ ക്യാമറാ മാന്‍ വി. കെ. മൂര്‍ത്തി, സംഗീതകാരന്‍ എസ്. ഡി. ബര്‍മ്മന്‍ തുടങ്ങിയവരോടോപ്പമോ ഒരു പടി കൂടി മുകളിലോ സ്ഥാനം നേടിയെടുത്ത എഴുത്തുകാരനായി കമ്പനിയുടെ ഭാഗമായിത്തീര്‍ന്ന അബ്രാര്‍ അലവി, ഗുരു ദത്തുമായുള്ള സവിശേഷ സൌഹൃദത്തിന്റെയും സര്‍ഗ്ഗ ജീവിതത്തിലെ ഏറ്റവും പുഷ്കലമായിരുന്ന ആ ഒത്തുചേരലില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിന്റെയും ഓര്‍മ്മകള്‍ പങ്കു വെക്കുന്ന പുസ്തകമാണ് "ഗുരു ദത്തിനോടൊപ്പം പത്തു വര്‍ഷങ്ങള്‍: അബ്രാര്‍ അലവിയുടെ യാത്ര.” ഹിന്ദി സിനിമയുടെ സുവര്‍ണ്ണ കാലത്ത് ചലച്ചിത്ര മേഖലയില്‍ ഏറ്റവും തിരക്കേറിയ രീതിയില്‍ പ്രവര്‍ത്തിച്ച ഒരാളുടെ ആത്മ/ ജീവിത കഥ അല്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പ്‌ എന്നതിലേറെ, ഇന്ത്യന്‍ സിനിമയില്‍ ഇതിഹാസ തുല്യമായ സംഭാവനകള്‍ അര്‍പ്പിച്ചുവെങ്കിലും ചെയ്തതിലേറെ ചെയ്യാന്‍ ബാക്കിവെച്ച് അകാലത്തില്‍ ദുരൂഹമായ രീതിയില്‍ സ്വയം അവസാനിപ്പിച്ച ഒരു ജീനിയസ്സിന്റെ ഹൃദയ വ്യാപാരങ്ങളിലേക്ക് ഒരു ഒളിനോട്ടക്കാരന്റെ അധമ കൌതുകം കൂടാതെത്തന്നെ, കുലീനവും എന്നാല്‍ തുളഞ്ഞിറങ്ങുന്നതുമായ രീതിയില്‍, വെളിച്ചം വീശുന്ന പുസ്തകം എന്ന നിലയില്‍ കൂടിയാണ് അബ്രാര്‍ അലവിയുടെ ഓര്‍മ്മയാത്ര പ്രസക്തമാകുന്നത്. അത് തന്നെ കുറിച്ച് എന്ന പോലെത്തന്നെ പുസ്തകപ്പുഴുവും സര്‍ഗ്ഗധനനായ ലജ്ജാലുവുമായ യൂണിവേഴ്സിറ്റി ഉത്പന്നത്തില്‍ നിന്ന് തന്നെ താനാക്കിയ ബഹുമുഖ പ്രതിഭയെ കുറിച്ചുമാണ്; ഒപ്പം ആ കൂട്ടുകെട്ടില്‍ പിറന്ന ചരിത്രം സൃഷ്ടിച്ച ഒരു പിടി ചിത്രങ്ങളെ കുറിച്ചും. അടിസ്ഥാനപരമായി സ്വകാര്യത ഇഷ്ടപ്പെട്ടവര്‍ എന്ന നിലയില്‍ എതാള്‍ക്കൂട്ടത്തിലും തങ്ങളിലേക്കും തങ്ങളുടെ പ്രിയതരമായ എകാന്തതകളിലേക്കും പിന്‍വാങ്ങാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു ഗുരു ദത്തും അബ്രാര്‍ അലവിയും എന്നത് അവരുടെ പാരസ്പര്യത്തെ ഒരേ സമയം ആഴത്തിലുള്ളതും അപ്പോള്‍ത്തന്നെ സംഘര്‍ഷ പൂരിതവുമാക്കിയിരുന്നു എന്ന് പുസ്തകത്തിന്റെ വായന സാക്ഷ്യപ്പെടുത്തും. അബ്രാര്‍ അലവി ഏത് ബൊഹീമിയന്‍ സന്ദര്‍ഭത്തിലും തന്റെ മേല്‍ തന്നെയുള്ള പിടി വിട്ടുപോകാതിരിക്കാന്‍ ശ്രദ്ധാലുവായ, സ്വയം നിയന്ത്രിത വൃത്തങ്ങളില്‍ സംതൃപ്തനായിരുന്നപ്പോള്‍ ഗുരു ദത്ത് കൊടുങ്കാറ്റു പിടിച്ചവാനായിരുന്നു - പ്രതിഭാ ധാരാളിത്തത്തിലും വികാര വിക്ഷോഭങ്ങളിലും.

അന്ത്യത്തെ കുറിച്ചുള്ള തുടക്കം

ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ ഒരഭിമുഖത്തില്‍, ഗുരുദത്തുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കവേ, ഒരാള്‍ അതു കേള്‍ക്കാന്‍ തയ്യാറാകുന്ന പക്ഷം തനിക്കേറെ പറയാനുണ്ടെന്നുള്ള അബ്രാറിന്റെ വെളിപ്പെടുത്തലിനോട് ജേണലിസ്റ്റും വനിതാ മാഗസിന്‍ എഡിറ്ററുമായ സത്യാ സരന്‍ പ്രതികരിച്ചതാണ് പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. തന്റെ ആഖ്യാനത്തോടൊപ്പം അബ്രാര്‍ അലവിയുടെ നേരിട്ടുള്ള ആഖ്യാനങ്ങളും ഇടകലരുന്ന രീതിയിലാണ് പുസ്തകം ആവിഷ്കരിക്കുന്നത്. ഗുരു ദത്ത് സിനിമകളില്‍ നിന്നുള്ള അനശ്വര ഗാനങ്ങളുടെ വരികളാണ് അധ്യായങ്ങളുടെ തലക്കെട്ടുകളായി ഉപയോഗിച്ചിരിക്കുന്നത്.

ഗുരുദത്തിന്റെ ആത്മഹത്യക്ക് തൊട്ടു തലേ രാത്രിയുടെ ഓര്‍മ്മകളോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അതദ്ദേഹത്തിന്റെ മൂന്നാമത് ആത്മഹത്യാ ശ്രമമായിരുന്നു. അബ്രാര്‍ അന്നുരാത്രി എഴുതിപ്പൂര്‍ത്തിയാക്കിയത് ഗുരുദത്ത് ഫിലിംസ് അപ്പോള്‍ ചിത്രീകരണം നടത്തിക്കൊണ്ടിരുന്ന ബഹാരേം ഫിര്‍ ഭി ആയേഗി എന്ന ചിത്രത്തിന് വേണ്ടിയുള്ള രംഗമായിരുന്നു- എകാന്തയും ദുഃഖിതയുമായി മരിക്കുന്ന നായികയുടെ അന്ത്യരംഗം. ഗുരുദത്ത് അന്ന് പതിവിലും അസ്വസ്ഥനായിരുന്നു, പതിവിലേറെ കുടിച്ചിരുന്നു, സംസാരിക്കാന്‍ വിമുഖനും. അന്ന് പിണങ്ങിപ്പിരിഞ്ഞ ഗീതാ ദത്തുമായി മകളുടെ കാര്യത്തില്‍ വഴക്കിട്ടിരുന്നുവെന്നും കുഞ്ഞിനെ ഉടന്‍ തന്റെയടുത്തേക്കയച്ചില്ലെങ്കില്‍ ഇനി തന്നെ ജീവനോടെ കാണില്ലെന്നു ഭീഷണി മുഴക്കിയിരുന്നു എന്നും അബ്രാര്‍ ഓര്‍ക്കുന്നു. എന്നാല്‍ ആ വാക്കുകള്‍ നൂറു ശതമാനവും നടപ്പിലാക്കനുള്ളതാണെന്നു ആര്‍ക്കും പറയാനാവുമായിരുന്നില്ല, ഒരാള്‍ക്കൊഴിച്ച്- അതയാള്‍ ചെയ്യുകയും ചെയ്തു. 1964 ഒക്റ്റൊബര്‍ പത്തിന് പ്രഭാതത്തില്‍ തന്റെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത രീതിയില്‍ കാണപ്പെടുമ്പോള്‍ ഇന്ത്യന്‍ സിനിമ കണ്ട ഒറ്റയാന്‍ പ്രതിഭക്ക് 39 വയസ്സായിരുന്നു പ്രായം.

ഗുരുദത്തിന്റെ അന്ത്യ ദിനത്തെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന് പുസ്തകം 1953-ല്‍ അബ്രാര്‍ അലവി ആദ്യമായി ഗുരുദത്തിനെ കണ്ട സന്ദര്‍ഭത്തിലേക്ക് പോകുന്നു. ഗുരു ദത്തിന്റെ സഹായി രാജ് ഖോസ് ല, തിരുത്തിയെഴുതിക്കൊണ്ടിരുന്ന സ്ക്രിപ്റ്റില്‍ അബ്രാറിന്റെ അഭിപ്രായം ചോദിച്ചതിനു നല്‍കിയ പ്രതികരണം 'അധികം സംസാരിക്കാത്ത' സംവിധായക നടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അബ്രാറിന്റെ കസിന്‍ യശ്വന്തിലൂടെ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ട ഗുരു ദത്ത് ആദ്യ ദിനം തന്നെ ഗുരു ദത്ത് ഫിലിംസിന് വേണ്ടി എഴുതുക എന്ന ജോലി തന്നെക്കാള്‍ രണ്ടു വയസ്സിനു മാത്രം ഇളപ്പമായിരുന്ന യുവാവിനെ ഏല്‍പ്പിക്കുകയായിരുന്നു. അന്ന് തുടങ്ങിയ കൂട്ടുകെട്ടിലാണ് തുടര്‍ന്ന് ആര്‍ പാര്‍, മിസ്റ്റര്‍ & മിസ്സിസ് '55, പ്യാസ, കാഗസ് കെ ഫൂള്‍, ചൌദവീന്‍ ക ചാന്ദ്, സാഹിബ്‌ ബീബി ഔര്‍ ഗുലാം തുടങ്ങിയ ക്ലാസ്സിക്കുകള്‍ പിറന്നത്‌, ഇക്കൂട്ടത്തില്‍ ഒടുവിലത്തേതാകട്ടെ സംവിധാനവും അബ്രാര്‍ തന്നെയായിരുന്നു.

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍
അബ്രാര്‍ യാദൃശ്ചികമായി പരിചയപ്പെടാനിടയായ ഗുലാബോ എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമായുമായി പിന്നുട് വളര്‍ന്നുവന്ന വിവരണാതീതമായ ഒരു ബന്ധമാണ് പ്യാസയില്‍ വഹീദ റഹ്മാന്‍ അവതരിപ്പിച്ച ഗുലാബോ എന്ന നെടും തൂണ്‍ കഥാപാത്രമായത്‌. ദുരന്തത്തില്‍ അവസാനിച്ച ഗുലാബോയുടെ ജീവിതം അവര്‍ കാണിച്ച സ്നേഹവും പരിഗണനയും തിരിച്ചു കൊടുക്കാനാവാത്തതിന്റെ കുറ്റബോധമായി അദ്ദേഹത്തെ എന്നും വേട്ടയാടിയിരുന്നു. അബ്രാര്‍ കോളേജ് കാലത്ത് എഴുതിയ എ മോഡേന്‍ മാര്യേജ് എന്ന നാടകവും ഗുരു ദത്തിന്റെ നിര്‍ദ്ദേശപ്രകാരം കൂട്ടിച്ചേര്‍ത്ത ജെയിംസ് സ്റ്റുവര്‍ട്ട് - ഹെഡി ലാമാര്‍ കോമഡി 'കം ലിവ് വിത്ത്‌ മി'-യുടെ സ്വാധീനവും ചേര്‍ന്നാണ് മിസ്റ്റര്‍ & മിസ്സിസ് '55 രൂപം പ്രാപിച്ചത്. ആര്‍ പാറിന്റെ ക്ലൈമാക്സ് ഗുരു ദത്ത് ഇടപെട്ട് തിരുത്തിയതിനെ കുറിച്ച് അബ്രാറിനു വിയിജിപ്പുണ്ടായിരുന്നു. കാഗസ് കെ ഫൂല്‍ സിനിമാ സ്കോപ്പില്‍ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ അതിനുള്ള പ്രദര്‍ശന സൗകര്യം അക്കാലത്ത് തുലോം വിരളമാണെന്ന തിരിച്ചറിവ് ഒരേ സമയം 35- എം. എം. പ്രിന്റും അനിവാര്യമാണെന്ന സ്ഥിതി വരുത്തി. തുടര്‍ന്ന് ഇരു ഫോര്‍മാറ്റിലും ചിത്രീകരിക്കാന്‍ ആവശ്യമായ ലെന്‍സ്‌ തേടി പാരീസിലേക്ക്‌ പോയതിനെ കുറിച്ചും അവിടെ ചെലവഴിച്ച ഉല്ലാസ വേളകളെ കുറിച്ചും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്.

വൈയക്തികമായ ഓര്‍മ്മകള്‍ വേറെയും ഒട്ടേറെയുണ്ട് പുസ്തകത്തില്‍. തന്റെ ആദ്യ കാമുകിക്ക് എഴുതിയ നൂറു കണക്കിന് പ്രേമ ലേഖനങ്ങള്‍ സുഹൃത്തുക്കള്‍ക്ക് യഥേഷ്ടം കോപ്പി ചെയ്യാനുള്ള പ്രഭവമായതും എഴുത്തിന്റെ ക്രാഫ്റ്റ് അവയിലൂടെ പഠിച്ചെടുത്തതും തന്റെ മുറിയില്‍ ഒളിവു ജീവിതം നയിച്ച എ. ബി. ബര്‍ദന്‍ തന്നില്‍ ഒരു മികച്ച എഴുത്ത്കാരനെ ദീര്‍ഘ ദര്‍ശനം ചെയ്തതും അവ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതും അബ്രാര്‍ ഓര്‍ക്കുന്നുണ്ട്. കസിന്‍ യശ്വന്തിനോടൊപ്പം ഗുരു ദത്തിന്റെ സ്റ്റുഡിയോയിലെത്തിയതും രാജ് ഖോസ് ലയുമായി ആദ്യം ചങ്ങാത്തത്തിലും പിന്നീട് അഭിപ്രായ വ്യത്യാസത്തിലും ആയതും തുടര്‍ന്ന് ഗുരു ദത്ത് രാജിന് മേലെ തന്നെ തെരഞ്ഞെടുത്തതും തുടര്‍ന്ന് ഒരാഴ്ചക്കാലം ഗുരുദത്തിനെ താമസ്ഥലത്ത് എഴുത്തില്‍ പരീക്ഷണാര്‍ത്ഥം ഫലത്തില്‍ താനറിയാതെ ബന്ദിയായതും അബ്രാര്‍ വിവരിക്കുന്നു. ഗുരു ദത്ത് തന്നെയും രാജ് ഖോസ് ലയെയും ചിലപ്പോഴൊക്കെ 'ശത്രുക്കളായി ആരുമില്ലാത്ത' ജോണി വാക്കറെയും പരസ്പരം കൊമ്പു കോര്‍പ്പിക്കുമായിരുന്നതും മദ്യത്തില്‍ മുങ്ങി മരിച്ച പിതാവിന്റെ ഓര്‍മ്മയില്‍ ഒരിക്കലും മദ്യപിക്കില്ലെന്നു സ്വയം ശപഥം ചെയ്ത തനി ശുദ്ധന്‍ മഹമൂദിനെ നിര്‍ദ്ധോഷമായി കുരങ്ങു കളിപ്പിക്കുമായിരുന്നതും ബര്‍മ്മന്‍ ദാ (എസ്. ഡി. ബര്‍മ്മന്‍)യുടെ പിശുക്കിനെ കുറിച്ചും എന്തും വിശ്വസിക്കുന്ന ശുദ്ധഗതി ഉപയോഗിച്ച് അദ്ദേഹത്തെ ചുറ്റിക്കുമായിരുന്നതും നുറുങ്ങുകഥകളില്‍ ഉണ്ട്. ഇന്‍ഡോ ചീനാ യുദ്ധകാലത്ത് സ്വതേ വെളുത്തു ചുവന്നിരുന്ന ബര്‍മ്മന്‍ ദായോട് 'നിങ്ങളെ കണ്ടാല്‍ ചൈനാക്കാരെ പോലെയുണ്ട്, സൂക്ഷിക്കണം, ആളുകള്‍ ഉപദ്രവിച്ചേക്കും' എന്ന് ഭയപ്പെടുത്തിയതും അദ്ദേഹം ആകെ പേടിച്ചതും പോലുള്ള കഥകളുണ്ട്. സാഹിബ് ബീബി ഔര്‍ ഗുലാം ചിത്രീകരണത്തിന്റെ ചൂടില്‍ മറ്റെല്ലാം മറന്നു മുഴുകിയിരുന്ന അബ്രാര്‍, സെറ്റില്‍ മീനാ കുമാരിയെ കാണാനെത്തിയ രാജ് കപൂറിനെ അവഗണിച്ചതും അതൊരു വന്‍ തെറ്റിദ്ധാരണക്ക് ഇടയാക്കിയതും വിവരിക്കുന്നുണ്ട്. മാപ്പ് ചോദിച്ചെങ്കിലും, ചിത്രത്തിന്‍റെ പ്രിമിയറിനു വരാമെന്നേറ്റിട്ടും രാജ് വരാതിരുന്നത് ആ ഓര്‍മ്മയില്‍ തന്നെയാവണം. മിസ്റ്റര്‍ & മിസ്സിസ് '55-ന്റെ ചിത്രീകരണത്തിനിടെ കോമഡി രംഗങ്ങള്‍ ചെയ്യാനുള്ള മധുബാലയുടെ അനന്യസാധാരണമായ കഴിവും അപാരമായ ടൈമിങ്ങും കണ്ടെത്തിയതും അതൊരു സഹോദര തുല്യമായ സൌഹൃദമായി വളര്‍ന്നതും അബ്രാര്‍ ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തിനു മറ്റുള്ളവര്‍ക്ക് മേലുള്ള സ്വാധീനവും താരമൂല്യവും നന്നായി മനസ്സിലാക്കിയിരുന്ന മധുബാല താന്‍ ഉള്‍പ്പെടുന്ന രംഗങ്ങളില്‍ മറ്റാരും തന്നോളം ശ്രദ്ധ നേടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്ന് അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്. സഹ അഭിനേത്രികളുടെ കാര്യത്തില്‍ അനുപമ സൌന്ദര്യമുള്ള ആ ചിരി ഒരു വജ്ജ്രായുധമായി അവര്‍ ഉപയോഗിക്കുമായിരുന്നു എന്ന് അദ്ദേഹം കരുതുന്നു. തനിക്കു സംവിധാനം ചെയ്യാനായി ഒരു സ്ക്രിപ്റ്റ് എഴുതണമെന്നു ആവശ്യപ്പെട്ട മധുബാല അതിനു തികച്ചും ആകര്‍ഷണീമായ ഒരു കഥയും പറഞ്ഞുകൊടുത്തു അബ്രാറിനെ വിസ്മയിപ്പിച്ചിരുന്നു. കാഗസ് കു ഫൂലിന്റെ സാമ്പാത്തിക തകര്‍ച്ചക്ക് ശേഷം പ്രതിസന്ധിയില്‍ ആയ ഗുരു ദത്ത് തന്നെയും മറ്റൊരു വരുമാന മാര്‍ഗ്ഗമായി പുറത്തൊരു കരാര്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച ഘട്ടത്തില്‍ അബ്രാര്‍ അത് തുടങ്ങിയെങ്കിലും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മധുബാല അപ്പോഴേക്കും രോഗഗ്രസ്തയായിക്കഴിഞ്ഞിരുന്നു. പ്യാസയില്‍ നിന്ന് ദിലീപ് കുമാര്‍ പിന്‍ മാറിയതിനു പിന്നില്‍ മറ്റു കാരണങ്ങളോടൊപ്പം മധുബാലയെ കാസ്റ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിനും പങ്കുണ്ടായിരുന്നുവെന്നു അബ്രാര്‍ സൂചിപ്പിക്കുന്നുണ്ട്.

ഗുരുദത്ത്- വഹീദ ബന്ധം

ഗുരു ദത്തും വഹീദ റഹ്മാനുമായുള്ള ബന്ധത്തിന്റെ ഗതിവിഗതികള്‍ ഒരു ഘട്ടത്തിലും ഒളിഞ്ഞു നോട്ടത്തിന്റെ അധമസ്വഭാവമില്ലാതെ തന്നെ അബ്രാര്‍ വിവരിക്കുന്നുണ്ട്. വിചിത്രമായ ഒരാകസ്മികതയില്‍ ഒരു കാര്‍ യാത്രക്കിടെ ഒരു പോത്തുമായി കൂട്ടിയിടിക്കുകയും കാര്‍ കേടാവുകയും ചെയ്തതിനെ തുടര്‍ന്ന് ഹൈദരാബാദ് നഗരത്തില്‍ ഏതാനും ദിവസം കുരുങ്ങിപ്പോയ ഘട്ടത്തില്‍ നേരം പോക്കിനായി കണ്ട തെലുങ്കു സിനിമയില്‍ നര്‍ത്തകിയായി അരങ്ങേറിയ കൊച്ചു സുന്ദരി ആദ്യം ഗുരു ദത്തിനെ അത്രയൊന്നും ആകര്‍ഷിക്കുകയുണ്ടായില്ല. എന്നാല്‍, ഗീതാ ദത്തുമായുള്ള ബന്ധം വഷളായിത്തുടങ്ങിയ ഘട്ടത്തില്‍, രാത്രി സൌഹൃദങ്ങളില്‍ ഇണകളെ വെച്ചുമാറുക പോലും ചെയ്തുവന്ന, തനിക്കൊരിക്കലും അംഗീകരിക്കാനാവാത്ത കുത്തഴിഞ്ഞ എലീറ്റ് സൊസൈറ്റി രീതികള്‍ക്ക് കടക വിരുദ്ധമായ ഒതുങ്ങിയ ശാലീന സ്വഭാവ വിശേഷങ്ങളുള്ള കൊലുന്നു സുന്ദരിയില്‍ തനിക്കു നഷ്ടമായതെന്തോ അത് അങ്ങേയറ്റം തരള ഹൃദയനും കൂടിയായ ഗുരു ദത്ത് കണ്ടെത്തുകയായിരുന്നു. വഹീദയെ ഏതാണ്ട് പൂര്‍ണ്ണമായും തന്റെ ചിറകിനടിയില്‍ സംരക്ഷിക്കുകയെന്ന ഒരു തരം സ്വന്തമാക്കല്‍- സംരക്ഷണ മനോഭാവം ഗുരു ദത്തില്‍ ശക്തമായത് ചിലപ്പോഴെങ്കിലും ദോഷം ചെയ്തുവെന്ന് അബ്രാര്‍ കരുതുന്നു. സാഹിബ് ബീബിയിലെ ജബാമയിയുടെ വേഷത്തില്‍ അവര്‍ മിസ്‌ കാസ്റ്റ് ആയിരുന്നെന്നും മധുബാലയെ പോലെ 'സ്പൊണ്ടേനിയസ്' ആയ ഒരു അഭിനേത്രിയാണ് ആ വേഷത്തിന് വേണ്ടിയിരുന്നതെന്നും അബ്രാര്‍ വിശ്വസിക്കുന്നു. ഗുരു ദത്ത് ആവട്ടെ, തന്റെ ചിത്രങ്ങളിലെല്ലാം വഹീദയുടെ ഭാഗങ്ങള്‍ നന്നായി പൊലിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പ്യാസയിലെ ഗുലാബോ തന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി വഹീദ കരുതുന്നു.

ഗീതയുമായുള്ള ഗുരു ദത്തിന്റെ ബന്ധം ഒരിക്കലും യോജിക്കാനാവാത്ത രണ്ടു വ്യക്തിത്വങ്ങള്‍ക്കിടയില്‍ സ്വാഭാവികത്തകര്‍ച്ചക്ക് വിധേയമാകേണ്ട ഒന്നായിരുന്നെങ്കില്‍ ഗുരു ദത്ത്- വഹീദ ബന്ധം നൈസര്‍ഗ്ഗിക യോജിപ്പുള്ളതാണെന്ന് സുഹൃത്തുക്കള്‍ കരുതി. അതില്‍ കന്‍മഷമുള്ള ഒന്നുമില്ലായിരുന്നെന്നു മാത്രമല്ല; ഒരു പക്ഷെ തികച്ചും പ്ലേറ്റൊനിക് ആയിരുന്നു എന്ന് പോലും അബ്രാര്‍ കരുതുന്നു. അതേ കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ കേള്‍ക്കാനിടയായ ഗീതാ ദത്ത് നടത്തിയ ചില നീക്കങ്ങളാണ് അന്തിമമായി, ഏറ്റവും ദുരന്ത പൂര്‍ണ്ണവും ആയ രീതിയില്‍, ഗുരുദത്ത്- വഹീദ ബന്ധം അവസാനിപ്പിച്ചതും ഒരു പക്ഷെ ഗുരു ദത്തിന്റെ സ്വയം വരിച്ച അന്ത്യത്തിന് കാരണമായതും. ഒരു പക്ഷെ കുഞ്ഞിനെയോര്‍ത്ത് അദ്ദേഹം ഒരവസാന ശ്രമം നടത്തുകയായിരുന്നു എല്ലാം കൈവിട്ടു പോകാതിരിക്കാന്‍. എന്നാല്‍ അത് വഹീദയെ ഒരു നിലയില്ലാക്കയത്തില്‍ എറിഞ്ഞത് പോലെയായി. അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു. ഒരഭിനേത്രിയെന്ന രീതിയില്‍ മറ്റു ബാനറുകളില്‍ ഇടം കണ്ടെത്താന്‍ ശ്രമിച്ച വഹീദ ഗുരു ദത്തിന്റെ നഷ്ട ബോധത്തെ ഒന്ന് കൂടി രൂക്ഷമാക്കിയിരിക്കണം.

സാഹിബ് ബീബി ഔര്‍ ഗുലാമും ഗുരു ദത്തിന്റെ നിഴലും
ബംഗാള്‍ പശ്ചാത്തലത്തോടുള്ള ഗുരു ദത്തിന്റെ ഇഷ്ടം സാഹിബ് ബിബിയുടെ ചലച്ചിത്ര രൂപാവിഷ്കാരത്തിനുള്ള പ്രേരണയില്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍, പുസ്തകത്തില്‍ തീര്‍ത്തും വ്യക്തമാക്കിയിട്ടില്ലാത്ത കാരണങ്ങളാല്‍ - അത് കാഗസ് കെ ഫൂല്‍ പോലൊരു സ്വപ്ന ചിത്രത്തിന്‍റെ പരാജയവുമായി ബന്ധപ്പെട്ടതാണെന്ന് പൊതു ധാരണയുണ്ട്- സംവിധാന രംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച ഗുരു ദത്ത് തന്നെയാണ് അബ്രാറിനെ നിര്‍ബന്ധപൂര്‍വ്വം ആ ചുമതല ഏല്‍പ്പിച്ചത്. ചിത്രീകരണ ഘട്ടത്തില്‍ ട്രാജിക്ക് കഥാപാത്രങ്ങള്‍ക്ക് മീനാ കുമാരി പകര്‍ന്നു നല്‍കിയ ആഴം അവരുടെ കഴിവിനെ മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത രീതിയില്‍ ചൂഷണം ചെയ്യന്നതിനു അബ്രാറിനെ പ്രേരിപ്പിച്ചു. മറ്റു ചിത്രങ്ങളില്‍ നൂതനും മാലാ സിന്‍ഹയുമെല്ലാം അബ്രാര്‍ ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത പ്രകടനങ്ങള്‍ നല്‍കുന്നതില്‍ വിയര്‍ത്തു പോയെങ്കില്‍ മീനാ കുമാരി തന്റെ സിദ്ധികള്‍ കടഞ്ഞെടുക്കാന്‍ കഴിയുന്ന മികച്ച സംവിധായകനെയാണ് അബ്രാറില്‍ കണ്ടത്. മീനാ കുമാരിക്ക് ജീവിതം ദുസ്സഹമായിരുന്നത് അബ്രാര്‍ വിവരിക്കുന്നുണ്ട്. സംശയാലുവായിരുന്ന ഭര്‍ത്താവ് കമാല്‍ അംറോഹി മാത്രമല്ല, നിഴല്‍ പോലെ കൂടെ നില്‍ക്കാന്‍ നിയുക്തനായ മാനേജര്‍ പോലും അവരെ കണ്ണില്‍ ചോരയില്ലാതെ പ്രഹരിക്കുമായിരുന്നതും കൂടെ നില്‍ക്കെണ്ടവരെല്ലാം ചൂഷണം ചെയ്തു ഒന്നുമില്ലാത്തവളും ദാരിദ്രയും ആയി ഭക്ഷണത്തിനു വേണ്ടിപോലും തന്റെ ഭാര്യയെ അഭയം തേടുമായിരുന്നതും നിസ്വയും അനാഥയുമായി മരിക്കേണ്ടി വന്നതും അബ്രാര്‍ ഓര്‍ക്കുന്നു. അറം പറ്റിയ ഒരു പരകായപ്രവേശ മായി ചോട്ടി ബഹുവിനെ പോലെ മദ്യത്തില്‍ മുങ്ങി മരിക്കുകയായിരുന്നു ഇന്ത്യയുടെ 'ട്രാജഡി ക്വീന്‍'.
സാഹിബ് ബീബി ഔര്‍ ഗുലാമുമാമായി ബന്ധപ്പെട്ടു പൊതു ബോധത്തിലുള്ള ധാരണ അബ്രാറിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ട അനുകല്പ്പനയും രചനയും നടത്തിയതും ഒരോ രംഗവും ഏറെ ചിട്ടയോടെ രൂപപ്പെടുത്തിയതും അക്ഷരാര്‍ഥത്തില്‍ സംവിധാന ചുമതല നിര്‍വ്വഹിച്ചതും അബ്രാര്‍ ആയിരുന്നു എന്നിരിക്കെ, ഗാന രംഗങ്ങള്‍ മാത്രം ചിത്രീകരിച്ച ഗുരു ദത്തിന്റെ ഒരു ഡമ്മി മാത്രമായിരുന്നു താന്‍ എന്ന പ്രചാരണം അരനൂട്ടാണ്ടിനിപ്പുറവും നില നില്‍ക്കുന്നതില്‍ അദ്ദേഹം ഏറെ ഖിന്നനായിരുന്നു. സത്യത്തില്‍ വര്‍ഷങ്ങളോളം ഗുരു ദത്തുമായി സഹകരിച്ചയാള്‍ എന്ന നിലയില്‍ ആ മാസ്റ്റര്‍ ടച്ച് തന്നെ സ്വാധീനിച്ചിരിക്കാം എന്നതിനപ്പുറം അബ്രാറിന്റെ കഠിനാധ്വാനം തന്നെയാണ് ഒരു ക്ലാസ്സിക് ആയി പരിണമിച്ചത്‌. ഗുരു ദത്തിന്റെ സ്വന്തം വാക്കുകള്‍ മാത്രമല്ല, വഹീദ റഹ്മാനെ പോലെ നേരിട്ട് ഭാഗഭാക്കുകളായവര്‍ തന്നെയും സാക്ഷ്യപ്പെടുത്തിയിട്ടും തുടരുന്ന തെറ്റിദ്ധാരണയില്‍ അദ്ദേഹത്തിന്റെ വിഷമം സ്വാഭാവികവുമാണ്. അബ്രാറിന്റെ ഓര്‍മ്മകളില്‍ നീറ്റലുണ്ടാക്കുന്ന വിഷയങ്ങളില്‍ തന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ചലച്ചിത്രകാരന്റെ വ്യര്‍ത്ഥ ദുരന്തത്തോളം തന്നെ പ്രധാനമായിട്ടുള്ളത് എന്നും ആ മഹാ സാന്നിധ്യത്തിന്റെ നിഴലില്‍ പെട്ടുപോയത് കാരണം തന്റെ ഏറ്റവും മികച്ച സൃഷ്ടിയുടെ പോലും കര്‍തൃത്വം സാമൂഹിക ബോധ്യങ്ങളില്‍ വകവെച്ചു കിട്ടാതെ പോയതിന്റെ നൈരാശ്യമാണ്. പുസ്തകം പുറത്തുവരുന്നത്‌ കാലം തന്നോട് കാണിച്ച നെറികേടിന് ചെറിയ തോതിലെങ്കിലും പരിഹാരമാവും എന്ന് അബ്രാര്‍ വിശ്വസിച്ചിരുന്നു. അതെന്തായാലും, അത്തരമൊരു തിരിച്ചുപിടിക്കലിനു കാത്തിരിക്കയായിരുന്നു എന്ന വിധം, പുസ്തകം പുറത്തിറങ്ങിയ അടുത്ത വര്‍ഷം, 2009 നവമ്പര്‍ ഒമ്പതിന് അദ്ദേഹം അന്തരിച്ചു എന്നത് ചരിത്രം.
(ദൃശ്യതാളം, ഏപ്രില്‍ 2018)

Sunday, April 8, 2018

We Need New Names by NoViolet Bulawayo

പ്രവാസമെന്ന ശൂന്യസ്ഥലി



സിംബാബ്‌വേ സ്വദേശിയായ നോ വയലറ്റ് ബുലാവായോ പുതുതലമുറ പ്രവാസി ആഫ്രിക്കന്‍ എഴുത്തുകാരില്‍ പ്രമുഖയാണ്‌. കെയ്ന്‍ പ്രൈസ്, എറ്റിസലാത്ത് സാഹിത്യ പുരസ്കാരം, ഹെമിംഗ്വേ/ പെന്‍പ്രൈസ് തുടങ്ങിയ വിഖ്യാ പുരസ്കാരങ്ങള്‍ നേടുകയും മാന്‍ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമലിസ്റ്റില്‍ (2013) ഇടംപിടിക്കുകയും ചെയ്ത കൃതിയാണ് അവരുടെ പ്രഥമനോവല്‍. മാന്‍ബുക്കറിനു ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ കറുത്തവര്ഗ്ഗക്കാരിയും ആഫ്രിക്കക്കാരിയും സിംബാബ്‌വേക്കാരിയുമെന്ന ബഹുമതിയാണ് ഇതോടെ യുവനോവലിസ്റ്റ് സ്വന്തമാക്കിയത്. നേതൃത്വത്തിന്റെ പരാജയം കാരണം എല്ലാം ശിഥിലമാകുന്ന തന്റെ നാടിനെകുറിച്ച് 'നമുക്ക് പുതിയ പേരുകള്‍ വേണം' എന്ന് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്നു ഒരഭിമുഖത്തില്‍ എഴുത്തുകാരിന്‍ വ്യക്തമാക്കുന്നുണ്ട്. "ഞങ്ങള്‍ക്ക് കാര്യങ്ങളെ കാണാന്‍ .. കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ രീതികള്‍ ആവശ്യമായിരുന്നു, ഞങ്ങള്‍ക്ക് പുതിയ നേതൃത്വം വേണമായിരുന്നു. അടിസ്ഥാനപരമായി അതൊരു പുതുക്കലിനുള്ള അന്വേഷണമായിരുന്നു. എന്നാല്‍ അത് സിംബാബ്‌വേയില്‍ മാത്രം ഒതുങ്ങേണ്ടതല്ല. അത് എല്ലാ അതിരുകള്‍ക്കും അപ്പുറത്തേക്ക് വിവര്‍ത്തനം ചെയ്യാമെന്ന് ഞാന്‍ കരുതുന്നു."

മനസ്സിലാവായ്കയുടെ നാനാര്‍ത്ഥങ്ങള്‍
തനിക്കു മുഴുവനായി മനസ്സിലാകാത്ത രീതിയില്‍ നാട്ടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക കാലുഷ്യങ്ങള്‍ക്കിടയില്‍ ചേരി നിര്‍മ്മാര്‍ജ്ജനത്തിന്റെ ചേക്കയിട നഷ്ടവും ദാരിദ്യവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന കൂട്ടുകാരോടൊപ്പം വിശപ്പകറ്റാനും ബാലകൌതുകങ്ങളുടെ സാഹസങ്ങള്‍ തേടിയും വെള്ളക്കാരായ ഭൂവുടമകളുടെ ഫാമുകളില്‍ കയറി അടക്കാപ്പഴം മോഷ്ടിച്ചു കഴിച്ചും മുതിര്‍ന്നവരെ അനുകരിക്കുന്ന കളികളില്‍ അപകടകരമായി വ്യാപരിച്ചും കുട്ടിക്കാലം പിന്നിടുന്ന പത്തു വയസ്സുകാരിയുടെ സിംബാബ് വിയന്‍ ബാല്യവും മികച്ച ജീവിതമെന്ന സ്വപ്നവുമായി അവള്‍ എത്തിച്ചേരുന്ന മിച്ചിഗനിലെ കൌമാരവും ഒട്ടുമുക്കാലും അവളുടെ തന്നെ ആഖ്യാന സ്വരത്തിലൂടെ ആവിഷ്കരിക്കുന്ന മുതിര്‍ന്നു വരവിന്റെ കഥ (coming-of-age story) ആയാണ് പോയ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും തുടര്‍ വര്‍ഷങ്ങളിലുമായി നോവലിന്റെ ഇതിവൃത്തം വികസിക്കുന്നത്.
2011-ല്‍ ‘ഹിറ്റിംഗ് ബുഡാപെസ്റ്റ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കെയ്ന്‍ പ്രൈസ് നേടിയ ചെറുകഥയാണ് നോവലിലെ ആദ്യ അധ്യായം. ഡാര്‍ലിംഗ് എന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പിന്റെ സ്വഭാവമുള്ള ചിതറിയതും അതേ സമയം പലപ്പോഴും തനിയെ ചെറുകഥാ രൂപത്തില്‍ നില്‍ക്കാനാവുന്നതുമായ അധ്യായങ്ങളിലൂടെയാണ് നോവല്‍ മുന്നോട്ടു പോകുന്നത്. 2005-ല്‍ മുഗാബെ സര്‍ക്കാറിന്റെ തീരുമാനത്തിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ –Operation Murambatsvina / Clear out Rubbish – ഭാഗമായി രായ്ക്കുരാമാനം നടന്ന നശീകരണത്തില്‍ ഭവനനഷ്ടം സംഭവിച്ച മൂന്നു ലക്ഷത്തോളം ആളുകളില്‍ പെട്ടവരാണ് ഡാര്‍ലിംഗും കുടുംബവും. അതൊന്നും അവള്‍ക്ക് പൂര്‍ണ്ണമായും മനസ്സിലാവില്ലെങ്കിലും ബുള്‍ഡോസറുകളും നായാടുന്ന പോലീസും അവളുടെ ഉറക്കം കെടുത്തുന്നുണ്ട്. വെള്ളക്കാര്‍ ചെയ്തിരുന്നത് ഇപ്പോള്‍ തങ്ങളുടെ തന്നെ ആളുകള്‍ ചെയ്യുന്നത് കൂടുതല്‍ ക്രൂരമാണെന്ന് കുടിയിറക്കപ്പെടുന്നവര്‍ സങ്കടപ്പെടുന്നത് ഡാര്‍ലിംഗ് കേള്‍ക്കുന്നുണ്ട്. അന്വേഷണ ബുദ്ധിയായ ബാലിക എന്നതില്‍ നിന്ന് കലമാസുവിലെ എകാന്തയായ ടീനേജര്‍ എന്ന നിലയിലേക്കുള്ള ആഖ്യാതാവിന്റെ വളര്‍ച്ചയുടെ പടവുകളില്‍ അവളുടെ ആഖ്യാന രീതിയും പതിയെ തെളിഞ്ഞു വരുന്നു. ആദ്യ അധ്യായത്തില്‍ കൂട്ടുകാര്‍ നടത്തുന്ന സാഹസിക യാത്ര പക്ഷെ വയറ്റില്‍ ‘ആരോ ഒരു ഷവല്‍ കൊണ്ടു എല്ലാം കിളച്ചു മറിച്ചിടുന്ന പോലെ’യുള്ള അന്നത്തെ മുഴുപ്പട്ടിണിയുടെ മറു മരുന്ന് തേടിയാണ്. ചടുലവും സുവ്യക്തവുമായ ഭാഷാ പ്രയോഗവും ദൈന്യത്തെ വിദഗ്ദമായി മറച്ചു പിടിക്കുന്ന ഹാസ്യാത്മകതയും ബുലാവായോ ശൈലിയുടെ പ്രത്യേകതയായി തുടക്കം മുതലേ വായനക്കാര്‍ക്ക് ബോധ്യപ്പെടും. കൊന്നു കെട്ടിത്തൂക്കിയ സ്ത്രീയുടെ ജഡം കണ്ട് ഒരു നിമിഷം ഭയന്ന് പോകുന്ന കുട്ടികള്‍ ആ രംഗം കൈകാര്യം ചെയ്യുന്നത് അത്തരം ഹിംസാത്മകത ഏറെ കണ്ടിട്ടുള്ളതിന്റെ ബലത്തിലാണ്. സ്ത്രീയുടെ ഷൂസ് മോഷ്ടിച്ചു ബ്രെഡ്‌ വാങ്ങിക്കാം എന്ന ബാസ്റ്റാഡിന്റെ നിര്‍ദ്ദേശം അവരെ ഏറെ രസിപ്പിക്കുന്നു. എങ്ങനെ എന്നറിയാതെ ഗര്‍ഭിണിയായ ചിപോ എന്ന പതിനൊന്നുകാരിയുടെ ഗര്‍ഭം അലസിപ്പിക്കല്‍ പോലും കുട്ടികളുടെ നിരുത്തരവാദ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഇത്തരം അവസ്ഥകള്‍ വൈയക്തിക ദുഃഖം എന്നതിനപ്പുറം ഒട്ടും പുതുമയില്ലാത്ത നിത്യ സംഭവം തന്നെ എന്ന് സൂചിപ്പിക്കുന്നുണ്ട്. തങ്ങളുടെ ജീവിതത്തില്‍ നിരന്തരം നേരിടുന്ന വയലന്‍സ് കുട്ടികളുടെ മാനസിക ഭാവങ്ങളില്‍ സൃഷ്ടിക്കുന്ന വൈചിത്ര്യങ്ങളാണ് നോവലിന്റ ആദ്യ പകുതിയിലെ ഇതിവൃത്തത്തെ നിര്‍ണ്ണയിക്കുന്നത്. ചിപോ മാസങ്ങളായി സംസാരിക്കാത്തതിനു മറ്റുകുട്ടികള്‍ കാരണം കണ്ടെത്തുന്നത് അവളുടേത്‌ ‘ജീസസിന്റെ അമ്മയെ പോലെ’ ഉള്ള ഗര്‍ഭം ആകാമെന്നും അല്ലെങ്കില്‍ ഏതോ പുരുഷന്റെ പ്രവര്‍ത്തി ആകാമെന്നുമാണ്. അതെന്താണെന്ന് പക്ഷെ അവര്‍ക്കറിയില്ല. എന്നാല്‍, സത്യത്തില്‍ അവള്‍ക്കത് പറയാനുള്ള വാക്കുകളോ മൊഴിയോ അറിയാത്തതാണ് ചിപോയുടെ പ്രശ്നമെന്ന് പതിയെ വ്യക്തമാകുന്നു. ഹാംഗറിന്റെ കമ്പി നിവര്‍ത്തിയെടുത്ത് അത് കൊണ്ട് ചിപോയുടെ ഉള്ളിലുള്ളത് പുറത്തുകളയാന്‍ തീരുമാനിക്കുന്നതിനെ കുറിച്ച് ഡാര്‍ലിംഗിന്റെ വിശദീകരണം ഇതാണ്: “ഇന്ന് ഞങ്ങള്‍ ചിപോയുടെ വയര്‍ എന്നെന്നേക്കുമായി ഒഴിവാക്കും. ഒന്ന്, അത് ഞങ്ങള്‍ക്ക് കളി പ്രയാസകരമാക്കുന്നു, രണ്ട്, കുട്ടിയുണ്ടാവാന്‍ അവളെ അനുവദിച്ചാല്‍ അവള്‍ മരിക്കും.” എന്ത് ചയ്യുന്നു എന്നോ എന്താണ് തങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്നത് എന്നോ ശരിക്കും മനസ്സിലാകായ്ക എന്നത് നോവലിലെ ഒരു മുഖ്യ പ്രമേയം തന്നെയാണ് എന്ന് പറയാം. ഒരര്‍ത്ഥത്തില്‍ ഇത് തന്നെയാണ് ഒരു കൌമാര ആഖ്യാതാവിനെ ആശ്രയിക്കുന്നതിന്റെ അപകടത്തിനെതിരെയുള്ള നോവലിസ്റ്റിന്റെ പ്രതിരോധവും.

പേരുകള്‍ അടയാളപ്പെടുത്തുന്നത്
നോവലിലക്ക് കടക്കുമ്പോള്‍ വായനക്കാര്‍ക്ക് വിചിത്രമായി തോന്നുന്ന ആദ്യകാര്യം പേരുകള്‍ തന്നെയാണ് – വ്യക്തികളുടെയും സ്ഥലനാമങ്ങളും. സിംബാബ് വിയന്‍ പാരമ്പര്യത്തിനനുസൃതതമായി പേരുകള്‍ ബന്ധങ്ങളെയും ഇടങ്ങളെയും എപ്പോഴും തങ്ങളില്‍ തന്നെ സാന്നിധ്യമാക്കി നിര്‍ത്തണം എന്ന രീതിയിലാണ് എലിസബത്ത്‌ സന്ദീലെ ടിഷേല എന്ന എഴുത്തുകാരി അമ്മ വയലറ്റിന്റെയും സ്വന്തം പട്ടണത്തിന്റെ പേരായ ബുലാവായോയെയും ചേര്‍ത്തു തൂലികാ നാമം സ്വീകരിച്ചതു തന്നെ. ഷോണാ മൊഴിയില്‍ നോ എന്ന പദം കൂടെ എന്നാണു അര്‍ത്ഥമാക്കുന്നത് എന്നതും പ്രധാനമാണ്. നോവലിലാകട്ടെ, ആഖ്യാതാവ് ഡാര്‍ലിംഗും കൂട്ടരും താമസിക്കുന്ന നരകക്കുഴിക്ക് പാരഡൈസ് എന്നാണു പേര്. മുഗാബെയുടെ പാര മിലിട്ടറി സൈന്യം ഇടിച്ചു നിരപ്പാക്കിയ ചേരികള്‍ക്ക് പകരം അവിടത്തെ അന്തേവാസികള്‍ തമ്പടിച്ച സ്ഥലം – വിചിത്രമായ ഒരു ബിബ്ലിക്കല്‍ പാരഡി, സര്‍ക്കാര്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍, മരണം, രോഗം, ഹിംസാത്മകത എന്ന് തുടങ്ങി പറുദീസയുമായി ഒരു സാമ്യവും ഇല്ലാത്ത ഇടമെന്ന നിലയില്‍ നോവലില്‍ ഉടനീളം കാണാവുന്ന കനത്ത ഐറണി ഇവിടെ തുടങ്ങുന്നു. എന്നാല്‍ കൊടിയ ദാരിദ്ര്യത്തിലും തങ്ങളുടെ സ്വകാര്യത പ്രധാനമായിക്കാണുന്ന ആളുകള്‍ പുറമേ നിന്നുള്ള ഇടപെടലുകളോട് അത്ര സഹിഷ്ണുത ഉള്ളവരല്ല. വെള്ളക്കാരുടെ നിറഞ്ഞ സാന്നിധ്യമുള്ള എന്‍. ജി. . പ്രവര്‍ത്തകരെ ഏറെക്കുറെ പുച്ഛത്തോടെയാണ് അവര്‍ കാണുന്നത് എന്നതിന്റെ തെളിവാണ് ഡാര്‍ലിംഗും കൂട്ടരും അവരുടെ സൌമനസ്യത്തെ സമീപിക്കുന്ന വിധം. ഗൂഗിള്‍ ടി-ഷര്‍ട്ടുകളും കളിത്തോക്കുകളും നല്‍കി യഥേഷ്ടം ‘ആഫ്രിക്കന്‍ കുട്ടികളു’ടെ ചിത്രങ്ങള്‍ എടുക്കുന്ന എന്‍. ജി. . പ്രവര്‍ത്തകരോട് പുറം തിരിഞ്ഞു പോകുന്നുണ്ട് അവര്‍. ഡാര്‍ലിംഗിന്റെ അച്ഛന് ബാധിക്കുന്ന രോഗത്തിന്റെ രൂപത്തില്‍ എയിഡ്സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം ആളുകള്‍ കൈകാര്യം ചെയ്യുന്നതും സ്വകാര്യമായാണ്. ജീവിത ബാദ്ധപ്പാടുകളില്‍ പലപ്പോഴും അകലെ പോകുന്ന മമ്മയുടെ അസാന്നിധ്യത്തില്‍ മദര്‍ ഓഫ് ബോണ്‍സ് എന്ന വിചിത്രമായ പേരുള്ള മുത്തശ്ശിയാണ് അയാളെ ശുശ്രൂഷിക്കുന്നത്‌. ആത്മീയ ചികിത്സകൊണ്ട് മകനെ സുഖപ്പെടുത്താം എന്നാണു അവരുടെ നിലപാട്. അവര്‍ ഇടപെടുന്ന കപട ആത്മീയ ആചാര്യന്റെതും തികച്ചും വിചിത്രമായ പേരാണ്: പ്രോഫറ്റ് റവലേഷന്‍സ് ബിച്ചിംഗ്ടണ്‍ എംബോറോ. അയാള്‍ക്ക് പ്രതിഫലം വേണ്ടത് യു. എസ്. ഡോളറിലാണ്. സ്ഥലത്തില്ല എന്ന് അനുയായികളെ ബോധ്യപ്പെടുത്തി മലമുകളിലെ തന്റെ ആലയത്തില്‍ രതിക്രീഡകളില്‍ മുഴുകുന്ന ‘പ്രോഫറ്റ്’ ക്ര്സിതീയ സങ്കല്‍പത്തിലെ മലമുകളിലെ വിശുദ്ധന്റെ മലീമസ പാരഡിയാണ്.
പേരുകളെ സംബന്ധിച്ച നിലപാട് ഒരു കാര്‍ക്കശ്യം പോലെ നോവലിസ്റ്റിനെ പിന്തുടരുന്നുണ്ട് എന്നത് പുസ്തകത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. ഡാര്‍ലിംഗിന്റെ കൂട്ടുകാര്‍ ബാസ്റ്റാര്‍ഡ്, ചിപോ, ഗോഡ്നോവ്സ്, എസ്ബോ, സ്റ്റിന, ഫര്‍ഗിവ്നസ്സ് എന്നൊക്കെയാണ് വിളിക്കപ്പെടുന്നത്. വേറെയും ഘട്ടങ്ങളില്‍ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്: ഒരു ധാരണയും ഇല്ലാതെ ചിപോക്ക് ഭ്രൂണഹത്യ നടത്താന്‍ തയ്യാറെടുക്കുമ്പോള്‍ ടി. വി. ഷോയില്‍ കണ്ട ഡോക്റ്റര്‍മാരുടെ പേരുകള്‍ സ്വീകരിച്ചു മുതിര്‍ന്നവരാവാന്‍ നോക്കുന്നുണ്ട് കുട്ടികള്‍. നോവലിന്റെ അവസാന ഭാഗത്ത് ‘അവര്‍ കഴിഞ്ഞു വന്ന വിധം’ എന്ന അധ്യായത്തില്‍ കുടിയേറ്റക്കാര്‍ അമേരിക്കയില്‍ പിറന്ന തങ്ങളുടെ മക്കള്‍ക്ക് അവരുടെ ജീവിതവുമായി ഒരു ബന്ധവും ഇല്ലാത്ത അമേരിക്കന്‍ പേരുകള്‍ നല്‍കുന്നത് പാശ്ചാത്യ ലോകത്തെത്തിപ്പെട്ട പ്രവാസിയുടെ വേറിട്ട അവസ്ഥയെ സൂചിപ്പിക്കുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ ടിഷാക സുലു എന്ന മുതിര്‍ന്ന സ്ത്രീ തന്റെ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും എപ്പോഴും തന്നെ ഓര്‍മ്മിപ്പിക്കുന്ന പേരുകള്‍ ഇടുന്നതിനെ കുറിച്ച് ഡാര്‍ലിംഗ് അത്ഭുതപ്പെടുന്നുണ്ട്.

കുട്ടിക്കളികളെന്ന പൊളിറ്റിക്കല്‍ മെറ്റഫര്‍
കുട്ടിക്കളികളുടെ രാഷ്ട്രീയധ്വനികള്‍ നോവലിന്റെ ഒരു മുഖ്യ പ്രമേയമാണെന്നു കാണാം. അടക്കാപ്പഴങ്ങള്‍ അമിതമായി കഴിക്കുന്ന ഘട്ടത്തില്‍ സംഭവിക്കുന്ന വിരേചനമില്ലായ്മ വെളിക്കിറങ്ങുക എന്ന പ്രവര്‍ത്തിയെ 'ഏതാണ്ടൊരു അസാധ്യ ദൌത്യം, നിങ്ങളൊരു പുതിയ രാജ്യത്തിന്‌ ജന്മം നല്‍കുകയാണ് എന്ന പോലെ' ആക്കിത്തീര്‍ക്കുന്നുണ്ടെന്നു ഡാര്‍ലിംഗ് നിരീക്ഷിക്കുന്നു. അമ്മയുടെ രാത്രി കാമുകന്‍ ശബ്ദായമാനമായ വേഴ്ചാ ഘട്ടങ്ങളില്‍ തൊട്ടപ്പുറത്ത് ഉറക്കം വരാതെ കിടക്കുന്ന തന്നെ അവഗണിക്കുന്നതിനെ കുറിച്ച് ഡാര്‍ലിംഗ് വിലയിരുത്തുന്നു: "അയാള്‍ ഒരിക്കലും എന്നെ കുറിച്ച് ചോദിച്ചില്ല, ഞാനേതോ വിദൂര ദേശമാണ്‌ എന്ന പോലെ." മോഷ്ടിക്കുമ്പോള്‍ ചെറിയ സാധനങ്ങളോ വേഗം തിന്നാവുന്നതോ ആണ് നല്ലത് എന്നും അപ്പോള്‍ നിങ്ങളെ ഒരു നാണംകെട്ട കള്ളനായി ആളുകള്‍ കാണില്ലെന്നുമുള്ള ചിന്ത അവളെ എത്തിക്കുന്നത് 'ഒരു ചെറു ഭാഗം എന്നല്ല, മറിച്ചു നാടിനെ മുഴുവന്‍ മോഷ്ടിക്കുമ്പോള്‍ വെള്ളക്കാര്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് എനിക്കറിയില്ല' എന്നചിന്തയിലെക്കാണ്. ഒരു സെറ്റ്ലര്‍കോളനിയായിത്തീര്‍ന്ന സിംബാബ്‌വേയുടെ രാഷ്ട്രീയപരിതോവസ്ഥ തന്റെ വിശപ്പും അടക്കാപ്പഴമോഷണവുമായി ചേര്‍ത്തുവെച്ചാണ് പത്തുവയസ്സുകാരി മനസ്സിലാക്കുന്നത്. ദേശപ്പേരുകള്‍ കൊണ്ടുള്ള കളിയില്‍ (country-game) യു. എസ്. , ബ്രിട്ടന്‍, കാനഡ, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലാന്‍ഡ് പോലുള്ള 'രാജ്യങ്ങളുടെ രാജ്യങ്ങള്‍'ക്ക് വന്‍ഡിമാന്ടാനെങ്കില്‍ അത്രക്കില്ലെങ്കിലും ജീവിതാര്‍ഹാമായ ദുബായ്, സൌത്ത് ആഫ്രിക്ക, ടാന്‍സാനിയ പോലുള്ള നാടുകളും കഴിഞ്ഞേ കീറത്തുണി നാടുകളായ കോംഗോ, സൊമാലിയ, ഇറാഖ്, സുഡാന്‍, ഹെയ്തി, ശ്രീലങ്ക പോലുള്ളവ കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ വരുന്നുള്ളൂ. സൌത്ത് ആഫ്രിക്കയില്‍ നിന്ന് എയിഡ്സ് ബാധിച്ചാണ് അച്ഛന്‍ തിരികെയെത്തുന്നത്‌ എന്നത് നാടുകളുടെ ഈ 'ജീവിതാര്‍ഹ' സങ്കല്‍പ്പങ്ങളെയും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ലോകത്തിലെ 'ബിഗ്‌ ബബൂണ്‍' ആയ യു.എസ്..യിലേക്ക് പോകുന്ന സ്വപ്നം ഡാര്‍ലിംഗ് സ്വയം മറ്റുള്ളവര്‍ക്ക് മേലുള്ള തന്റെ ഉത്കൃഷ്ടതക്ക് തെളിവായി എടുക്കുന്നു. അതുപക്ഷെ 'തകര്‍ന്ന മിച്ചിഗണ്‍ (Destroyedmichygen') ആയാണ് ചിത്രീകരിക്കപ്പെടുന്നത് എന്നത്, ദരിദ്രരാജ്യങ്ങളില്‍നിന്നുള്ള പ്രാവാസികളുടെ ഇടം എവിടെയും ചേരിയാണ് എന്ന സൂചനകൂടി നല്‍കുന്നുണ്ട്. ഒബാമയുടെ രാഷ്ട്രീയപ്രവേശം ഉന്നയിക്കുന്ന 'മാറ്റം' എന്ന മുദ്രാവാക്യം കുട്ടികള്‍ പാരഡി ചെയ്യുന്നതും ഇതോടു ചേര്‍ത്തുകാണാം. യഥാര്‍ഥത്തില്‍ പാരഡൈസിലെ ജീവിതം പകര്‍ത്തുന്ന ഒന്നാംഭാഗത്തിന്റെ ഏതാണ്ട് തനിയാവര്‍ത്തനമായ/ സമാന്തരമായ മിച്ചിഗണ്‍ ജീവിതം സമര്‍ഥിക്കുന്നതും മാറ്റമില്ലായ്മയുടെ നൈരന്തര്യംതന്നെയാണ്.  ആഫ്രിക്കയെ കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകള്‍ നാട്ടില്‍ എന്‍.ജി..മാരുടെയും നാടുകാണാന്‍ വരുന്ന സന്ദര്‍ശകരുടെയും രൂപത്തില്‍ ഡാര്‍ലിംഗും കൂട്ടരും നേരിട്ടുവെങ്കില്‍ അമേരിക്കയില്‍ അത് നിരന്തരം ഏറ്റുമുട്ടുന്ന യാഥാര്‍ത്ഥ്യമാണ്. സ്വപ്നങ്ങളുടെ ഭാണ്ഡം മുറുക്കുന്ന കുടിയേറ്റക്കാരെ കുറിച്ച്, ഒരുപക്ഷെ സമകാലിക സാഹിത്യത്തിലെ ഏറ്റവും വാചാലവും ഹൃദയഭേദകവുമായ രീതിയില്‍, 'അവര്‍ നാടുവിട്ട വിധം' എന്ന അധ്യായത്തില്‍ വിവരിക്കുന്നു, “അവര്‍ കൂട്ടംകൂട്ടമായി വിട്ടുപോകുന്നതുനോക്കൂ, ദേശത്തിന്റെ കുട്ടികള്‍, അവര്‍ വിട്ടുപോകുന്നത് വെറുതെ നോക്കൂ. ഒന്നും സ്വന്തമായില്ലാത്തവര്‍ അതിര്‍ത്തി കടക്കുകയാണ്. ശരീരബലമുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. ജീവിതാഭിലാഷമുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. പ്രതീക്ഷയുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. നഷ്ടങ്ങളുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. വേദനകളുള്ളവര്‍ അതിര്‍ത്തി കടക്കുകയാണ്. ചലിച്ച്, ഓടി, കുടിയേറി, പോവുകയാണ്, വിട്ടു പോവുകയാണ്, നടക്കുകയാണ്, പിറകില്‍ ഉപേക്ഷിക്കുയാണ്, പറക്കുകയാണ്, പാലായനം ചെയ്യുകയാണ് - എല്ലായിടത്തേക്കും, അടുത്തും അകലെയുമുള്ള നാടുകളിലേക്ക്, കേട്ടിട്ടേയില്ലാത്ത നാടുകളിലേക്ക്, ആരും കേട്ടിട്ടില്ലാത്ത നാടുകളിലേക്ക്, അവര്‍ക്ക് ഉച്ചരിക്കാനാവാത്ത പേരുകളുള്ള നാടുകളിലേക്ക്. അവര്‍ കൂട്ടംകൂട്ടമായി വിട്ടുപോകുകയാണ്.” ബുലാവായോയെ കുറിച്ച് 'ഭാഷയുടെ സൗന്ദര്യത്തില്‍ ആനന്ദിക്കുന്ന എഴുത്തുകാരി' എന്ന ഹിഷാം മതാറിന്റെ നിരീക്ഷണം സാധൂകരിക്കുന്ന അനേകം മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് ഈ ഭാഗം. 'അവര്‍ ജീവിച്ചുവന്ന വിധം' എന്ന അധ്യായത്തില്‍ സ്റ്റീരിയോടൈപ്പുകളെയും ഇതേവിധം തീക്ഷ്ണവാചാലതയോടെ വിവരിക്കുന്നുണ്ട്: “അവര്‍ ഞങ്ങളോട് എവിടെനിന്നാണ് എന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ പരസ്പരം നോക്കുകയും ബാലവധുക്കളുടെ ലജ്ജയോടെ പുഞ്ചിരിക്കുകയുംചെയ്തു. അവര്‍ ചോദിച്ചു, ആഫ്രിക്ക? ഞങ്ങള്‍ അതെയെന്നു തലയാട്ടി. ആഫ്രിക്കയുടെ ഏതുഭാഗം? ഞങ്ങള്‍ പുഞ്ചിരിച്ചു. അത് പട്ടിണി കിടന്നു മരിക്കുന്ന കുട്ടികള്‍ക്കുവേണ്ടി കഴുകന്മാര്‍ കാത്തിരിക്കുന്ന ആ ഭാഗമാണോ? ഞങ്ങള്‍ പുഞ്ചിരിച്ചു. ആയുര്‍ദൈര്‍ഘ്യം നാല്‍പ്പത്തിയഞ്ചു വയസ്സായ ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. വിമതര്‍ AK -45 സ്ത്രീകളുടെ കാലുകള്‍ക്കിടയിലേക്ക് തള്ളിക്കയറ്റുന്ന ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. ആളുകള്‍ നഗ്നരായി ചുറ്റിനടക്കുന്ന ഇടം? ഞങ്ങള്‍ പുഞ്ചിരിച്ചു. അവര്‍ പരസ്പരം കൊന്നൊടുക്കിയ ആ പ്രദേശം? ഞങ്ങള്‍ പുഞ്ചിരിച്ചു. അത് പഴയ പ്രസിഡന്‍ണ്ട് തെരഞ്ഞെടുപ്പു അട്ടിമറിക്കുകയും ആളുകള്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും അവരില്‍ ഒരു വന്‍വിഭാഗമാകെയും തുറുങ്കില്‍ അടക്കപ്പെടുകയും ആളുകളെല്ലാം കോളറകൊണ്ടു മരിക്കുകയും ചെയ്യുന്ന ആ ഇടമാണോ- എന്റെ ദൈവമേ, ഉവ്വ്, ഞങ്ങള്‍ നിങ്ങളുടെ നാട് കണ്ടിട്ടുണ്ട്; അത് വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.” കുടിയേറ്റക്കാരുടെ തന്നെ പിന്‍തലമുറ അവര്‍ ആവശ്യപ്പെടാതെത്തന്നെ അച്ഛനമ്മമാര്‍ പറഞ്ഞു കൊടുക്കുന്ന കഥകളില്‍നിന്ന് കേട്ട ആഫ്രിക്കയെ ഗൂഗിളില്‍ തപ്പിപ്പിടിച്ച്‌ 'സഹതാപത്തിനും ഭയത്തിനും' ഇടയില്‍പെട്ട ഭാവത്തോടെ ചോദിക്കുന്നു, “ജീസ്‌, നിങ്ങള്‍ അവിടെ നിന്ന് വന്നതാണോ?. ഞങ്ങളുടെ മുത്തശ്ശിമാര്‍ തീക്കായുന്ന ഗ്രാമീണ കൂട്ടായ്മകളില്‍ ഞങ്ങളോട് പറഞ്ഞ കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.. ഞങ്ങള്‍ കടന്നു പോന്ന ഭീകരതകളുടെ ഭാഗമാകേണ്ടിയിരുന്നില്ല അവര്‍ക്ക്.”
നോവലന്ത്യത്തില്‍, ബിന്‍ ലാദന്‍ പിടിക്കപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ അതേ പേരില്‍ പാരഡൈസിലെ കുട്ടിക്കാലത്ത് തങ്ങള്‍ കളിച്ചിരുന്ന കളിയെ കുറിച്ച് ഡാര്‍ലിംഗ് ഓര്‍ക്കുന്നുണ്ട്.

തോറ്റുപോയ ദൈവം
വിശ്വാസ പരമായ ഡോഗ്മകളെ കുട്ടികളുടെ നിഷ്കളങ്കതയോടെ/ അജ്ഞതയോടെ അപനിര്‍മ്മിക്കുന്ന ഘട്ടങ്ങള്‍ നോവലിന്റെ നിഹിലിസ്റ്റ് ഉപപാഠം ആയി വായിച്ചെടുക്കാം. ക്രിസ്തുവിന്റെ പീഡാനുഭവം പാപികളായ മനുഷ്യര്‍ക്കുവേണ്ടിയായിരുന്നു എന്ന് മദര്‍ ഓഫ് ബോണ്‍സ് പറയുമ്പോള്‍ ഡാര്‍ലിംഗ് ചിന്തിക്കുന്നത് അതാണ്‌: 'അതെല്ലാം സംഭവിക്കുമ്പോള്‍ ഞാനെന്തായാലും അവിടെയെങ്ങും ഉണ്ടായിരുന്നില്ല, പിന്നെങ്ങനെ ഞാന്‍ പാപിയാകും?'. താന്‍ ജനിക്കുംമുമ്പേ വെള്ളക്കാരുടെ കൈകൊണ്ടു കൊല്ലപ്പെടുകയും ഭൗതികാവശിഷ്ടം ഒരിക്കലും കണ്ടെടുക്കപ്പെടാതെ പോവുകയും ശരിയായ അടക്കം ലഭിക്കായ്കയാല്‍ അനന്തിരവളില്‍ ആവേശിച്ചിരിക്കുന്നതായി കണക്കാക്കപ്പെടുകയും ചെയ്യുന്ന മുത്തച്ഛന്റെ പ്രേതോച്ഛാടനത്തിനെന്ന പേരില്‍ 'പ്രോഫെറ്റ് റവലേഷന്‍സ്' തന്നെ കൊല്ലാക്കൊല ചെയ്യുന്നതും അസംബന്ധമായാണ് അവള്‍ക്ക് അനുഭവപ്പെടുക. മറ്റൊരു ഘട്ടത്തില്‍ നിസ്സഹായമായ ജീവിതസന്ധിയില്‍ പെട്ടുപോകുന്ന മനുഷ്യര്‍ 'ഒരു ദൈവമാണ് എന്ന് കാണിക്കാന്‍ വേണ്ടിപ്പോലും ഒന്നും ചെയ്യാത്ത ഒരു ദൈവത്തോട് സംസാരിക്കുന്നതില്‍ .. മടുപ്പ് തോന്നില്ലേ എന്നെനിക്ക് അത്ഭുതം തോന്നുന്നു' എന്നും ഡാര്‍ലിംഗ് പറയുന്നുണ്ട്. നിരന്തരം ചോദിച്ചിട്ടും ഒന്നും തരാത്ത, ഒരിക്കലും തങ്ങളെ കേള്‍ക്കാത്ത ദൈവത്തെ വലിച്ചെറിഞ്ഞു കളഞ്ഞതിനെക്റികുച്ചും അവളോര്‍ക്കുന്നു. 'ദൈവമില്ലാത്തതാണ് നല്ലത്, ഇങ്ങനെ ജീവിക്കുന്നതിനേക്കാള്‍, ഒരിക്കലും വരാത്ത കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനേക്കാള്‍ ദൈവമില്ലാതിരിക്കുന്നതാണ് നല്ലത്." പാലായനം ചെയ്യുന്ന ജനങ്ങളുടെ പ്രയാസത്തെക്കുറിച്ച് പുറപ്പാടു പുസ്തകത്തിലെ ഇസ്രയേല്‍ ജനതയെ ഓര്‍മ്മിപ്പിക്കുംവിധം നോവലില്‍ വിവരണമുണ്ട്: "വെയില്‍ എത്തിനോക്കുന്നേയില്ലാത്ത ഈ മഞ്ഞും, ഈ തണുപ്പും അസഹനീയതയും, എല്ലാമായി ഈ പ്രദേശം എന്റെ അമേരിക്കയാണെന്നു തോന്നുന്നില്ല, ഇത് യഥാര്‍ത്ഥമാണ് എന്നുപോലും തോന്നുന്നില്ല. ഇത് ഞങ്ങള്‍ ഏതോ ഭീകരകഥയിലാണ് എന്ന പോലെയാണ്, ബൈബിളിലെ ഭ്രാന്തന്‍ ഭാഗത്തെങ്ങോ ആണെന്നപോലെ, അവിടെ ദൈവം ആളുകളെ അവരുടെ പാപങ്ങള്‍ക്ക് ശിക്ഷിക്കുന്ന തിരക്കിലാണ്, അവരെ ഈ മുഴുവന്‍ കാലാവസ്ഥകൊണ്ടു കഷ്ടപ്പെടുത്തുന്നതിന്റെയും. ഉദാഹരണത്തിന് ആകാശം ഈ സമയം മുഴുവന്‍ തൂവെള്ളയായി കാണായി, എന്തോ പന്തികേടുണ്ട് എന്ന് പറയുംപോലെ. ശിലകള്‍ക്കു പോലുമറിയാം ആകാശം നീലയായിരിക്കണമെന്ന്, നാട്ടിലെ ഞങ്ങളുടെ ആകാശം പോലെ.."

അയഥാര്‍ത്ഥമായ അമേരിക്കന്‍ സ്വപ്നം
ഡെട്രോയിറ്റില്‍ ഫോസ്റ്റലീന അമ്മായിയുടെ വീട്ടിലെത്തുന്നതോടെ ഒരു പുതുജീവിത സാധ്യതയാണ് ഡാര്‍ലിംഗ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍ എന്തൊക്കെ ലഭ്യമല്ലാതിരുന്നോ അതൊക്കെ അവള്‍ക്ക് അവിടെ കിട്ടിയേക്കും. ഭക്ഷണംതേടി അവള്‍ക്കിനി വെള്ളക്കാരുടെ തോട്ടങ്ങളില്‍ അടക്കാപ്പഴം മോഷ്ടിക്കാന്‍ പോകേണ്ടിവരില്ല. എന്നാല്‍ അവിടെ ലഭിച്ചിരുന്നതെന്തോ അതൊക്കെ അവള്‍ക്ക് നഷ്ടമാവുകയാണ്. അതിലേറ്റവും പ്രധാനം സ്വന്തമായ ഇടമെന്ന/ തന്നെ അവകാശപ്പെടുന്ന ഒരിടം എന്ന തോന്നലാണ്. പ്രവാസ ജീവിതത്തിന്റെ തനതു പ്രശ്നങ്ങളാണ് അവള്‍ക്ക് അവിടെ നേരിടേണ്ടി വരിക. കുട്ടിത്തത്തിന്റെ പരിമിതികളാണ് നാട്ടില്‍ മനസ്സിലാവായ്കയുടെ പ്രശ്നമായി വളര്‍ന്നതെങ്കില്‍ ഭാഷയും പ്രായവും ഒപ്പം മറ്റൊരു സംസ്കാരവുമായി പോരുത്തപ്പെടെണ്ടതിന്റെ വെല്ലുവിളികളുമാണ് പുതിയ ലോകത്ത് അതേ പ്രശ്നം സൃഷ്ടിക്കുന്നത്. ഇതോടൊപ്പം ഏതുനിമിഷവും നാടുകടത്തപ്പെടുക എന്ന ഭീതിയും സജീവമാണ്. ഘാനക്കാരനായ വക്കീലിനോടൊപ്പം കഴിയുന്ന അമ്മായിയോടൊപ്പം അവരുടെ ഭര്‍ത്താവിന്റെ മറ്റൊരു ബന്ധത്തിലെ മകനായ പൊണ്ണത്തടിയനുമുള്ള വീട്ടില്‍ ഡാര്‍ലിംഗിന് തന്റെ പാരഡൈസ് കൂട്ടുകാരെ വല്ലാതെ നഷ്ടമാകും. ഏതുനേരവും വീഡിയോ ഗെയിമുകളില്‍ ചടഞ്ഞിരിക്കുന്ന കസിന്‍ അമേരിക്കന്‍ കൗമാരത്തിന്റെ പ്രതീകംതന്നെ: ”ഇവിടെ വന്നാല്‍ കാണാവുന്നത്‌ മഞ്ഞാണ്. ഇലയില്ലാമരങ്ങളിലെ മഞ്ഞ്, കാറുകള്‍ക്കു മുകളിലെ മഞ്ഞ്, റോഡില്‍ പുതഞ്ഞ മഞ്ഞ്, മുറ്റത്തു മൂടിയ മഞ്ഞ്, മേല്‍പ്പുരകളിലെ മഞ്ഞ്-എല്ലാത്തിനെയും മണല്‍പോലെ മൂടിയ മഞ്ഞുമാത്രം. അത് വൃത്തിയുള്ള പല്ലുപോലെ വെളുത്തതാണ്, വളരെ വളരെ തണുത്തതും.. നിങ്ങളെ കൊല്ലുമെന്നു തോന്നുംവിധം തണുത്തത്, എന്നുവെച്ചാല്‍, അതിന്റെ മഞ്ഞുകൊണ്ട് നിങ്ങള്‍ എവിടെനിന്ന് വന്നോ അങ്ങോട്ടുതന്നെ തിരികെ പോകൂ എന്നുപറയുകയാണ്‌ എന്നപോലെ.”
ജന്മംകൊണ്ട് ആഫ്രിക്കക്കാരിയായിരിക്കെ ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വ്യക്തിത്വം ആര്‍ജ്ജിക്കാനുള്ള പെടാപ്പാട് അവള്‍ക്ക് ഒട്ടും എളുപ്പമല്ല. സിംബാബ്വിയന്‍ ചുവയുള്ള കൊളോണിയല്‍ ഇംഗ്ലീഷിന്റെ പേരില്‍ കളിയാക്കുന്ന കൂട്ടുകാരികള്‍ക്കിടയില്‍ 'ബ്ലാക്ക്-ടീനേജ്-അമേരിക്കന്‍ ഇംഗ്ലീഷിലേക്കു മാറാനുള്ള അവളുടെ ശ്രമങ്ങള്‍ എവിടെയെങ്കിലും ഇടം കണ്ടെത്താനുള്ള തീവ്രയജ്ഞമാണ്. ഒരു പുതിയ ദേശത്തു കറുത്തവര്‍ഗ്ഗക്കാരിയായിരിക്കുക എന്നാല്‍ എന്താണെന്നത് അവള്‍ക്കൊരു സമസ്യയായി തുടരും. പിറകില്‍ വിട്ടേച്ചുപോന്ന സിംബാബ്‌വേയെ പോലെത്തന്നെ കുട്ടിക്കാലത്തിന്റെ നല്ലോര്‍മ്മകളും അവളെ വേദനിപ്പിക്കുന്നുണ്ട്‌- മറ്റെന്തൊക്കെയായാലും അത് തന്റെ ഇടവും കാലവും ആയിരുന്നു. പുതിയ ഇടത്തില്‍ സമന്വയം സാധ്യമല്ല എന്നതുമാത്രമല്ല, പഴയ ഇടവും സൌഹൃദങ്ങളും അന്യമാകുന്നു എന്നതും അവളുടെ വിഷാദപൂര്‍ണ്ണമായ വിപര്യയമായിത്തീരുന്നു. ചിപോയുടെ കുഞ്ഞിനു ഡാര്‍ലിംഗ് എന്നാണ് പേരിട്ടത് എന്നത് അവളുടെ അവസ്ഥയെ കൂടുതല്‍ വേദനാകരമാംവിധം സങ്കീര്‍ണ്ണമാക്കുന്നു. അത് എന്തിന്റെയൊക്കെ സൂചനായാവം എന്നവള്‍ക്കറിയാം. അവര്‍ ഇനിയും അവളെ തിരികെ പ്രതീക്ഷിക്കുന്നില്ല. അഥവാ അവര്‍ക്ക് വേറൊരു ഡാര്‍ലിംഗിനെ കിട്ടി. ഒരുവേള പുതിയ ലോകത്ത് അവള്‍ക്കെന്തെങ്കിലും സംഭവിക്കാം. വീട്ടിലേക്കുള്ള ഫോണ്‍വിളികളില്‍ തനിക്കൊരിക്കലും തന്റെതായി തോന്നിയിട്ടില്ലാത്ത പുതുദേശത്തെ കുറിച്ച് അവരോടൊന്നും പറയാനില്ലെന്ന തോന്നലില്‍ അവള്‍ക്ക് വീര്‍പ്പുമുട്ടല്‍ ഉണ്ടാവുന്നത് അത്തരം ഫോണ്‍വിളികള്‍ കുറഞ്ഞുവരുന്നതിലും വീട്ടുകാരും സുഹൃത്തുക്കളുമായുള്ള അന്യവല്‍ക്കരണം ശക്തമാകുന്നതിലും കലാശിക്കുന്നു. ആഫ്രിക്കയിലെ സൌഹൃദങ്ങള്‍ ഇപ്പോള്‍ ഇങ്ങിനി കിട്ടാനിടയില്ലാത്ത ഭൂതകാലത്തിന്റെതാണ്. അമേരിക്കന്‍ സുഹൃത്തുക്കളോടൊപ്പം പോണ്‍ ക്ലിപ്പുകള്‍ കാണുമ്പോഴും തനിക്കന്യമായ ഐ- പോഡും ഇന്റര്‍നെറ്റും അടയാളപ്പെടുത്തുന്നത് അവരുടെ മറ്റൊരു ലോകമാണ്. ഒരിക്കലും ന്യൂ യോര്‍ക്കില്‍ പോയിട്ടില്ലാത്ത, ഹോളിവുഡ് കണ്ടിട്ടില്ലാത്ത ഒബാമയെയോ ഒപ്രാ വിന്‍ഫ്രിയെയോ കിം കര്‍ദാഷിയാനെയോ സന്ദര്‍ശിചിട്ടില്ലാത്ത അവള്‍ക്ക് ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന് അവകാശപ്പെടാനാകില്ല. ഫോസ്റ്റലീന അമ്മായിയുടെ സുമുഖനായ സിംബാബ്‌വേക്കാരന്‍ മുന്‍കാമുകന്‍ ആ പേപ്പറുകള്‍ക്കുവേണ്ടി’ ഒരു വെള്ളക്കാരി തടിച്ചിയെ വിവാഹം ചെയ്യുന്നത് സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ സങ്കീര്‍ണ്ണതകള്‍ മാത്രമല്ല, പ്രവാസികളുടെ നിലനില്‍പ്പിന്റെ സന്ദിഗ്ദതയും ഡാര്‍ലിംഗിനെ ബോധ്യപ്പെടുത്തുന്നുണ്ട്‌. തന്റെ ഇരുലോകങ്ങളും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ മാനസികസംഘര്‍ഷമുണ്ടാക്കുന്ന നിമിഷങ്ങളില്‍ അവളുടെ പെരുമാറ്റം അമേരിക്കന്‍ സമൂഹത്തിനു പൊരുത്തപ്പെടാനാവാത്ത രീതിയില്‍ മാറുന്നത് വിവാഹസല്‍ക്കാര വേളയില്‍ കുസൃതി കാട്ടുന്ന മറ്റാരുടെയോ കുഞ്ഞിനോടുള്ള അവളുടെ പ്രതികരണത്തില്‍ കാണാം. നോവലിന്റെ ആദ്യ പകുതിയില്‍ കുട്ടിത്തത്തിന്റെ പരിമിതികളാണ് അവളുടെ ലോകത്തെ അടയാളപ്പെടുത്തുന്നതെങ്കില്‍ രണ്ടാം ഭാഗത്ത് പുതുലോകത്തെ നേരിടാനുള്ള അനുഭവ പരിചയമില്ലായ്മയാണ് അവക്ക് പ്രശ്നമാകുന്നത്.


ഒരു ആഫ്രിക്കന്‍ പ്രവാസിക്ക് അമേരിക്കയിലോ മറ്റിടങ്ങളിലോ ജീവിതം എങ്ങിനെയിരിക്കും എന്ന അന്വേഷണം സൂക്ഷ്മാര്‍ത്ഥത്തില്‍ നടത്തുന്നുണ്ട് ബുലാവായോ. സ്വന്തം പേരുകള്‍ മറച്ചുവെക്കേണ്ടി വരുന്നതും സ്വയം തീര്‍ത്ത അകലങ്ങളില്‍ കഴിയേണ്ടിവരുന്നതും അതിന്റെ ഭാഗമാണ്: “ഞങ്ങള്‍ ഞങ്ങളുടെ യഥാര്‍ത്ഥപേരുകള്‍ മറച്ചുവെച്ചു, ചോദിക്കുമ്പോള്‍ കള്ളപ്പേരുകള്‍ പറഞ്ഞു. ഞങ്ങള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ പര്‍വ്വതങ്ങള്‍ തീര്‍ത്തു, നദികള്‍ കുഴിച്ചു, മുള്‍ചെടികള്‍ നട്ടു- അമേരിക്കയിലെത്തുന്നതിനു ഞങ്ങള്‍ ഒട്ടേറെ വില നല്‍കിയിരുന്നു, അത് നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.” എന്നാല്‍ എല്ലാ ത്യാഗങ്ങള്‍ക്കും ഒടുവില്‍ നേടുന്നതെന്തോ അത് അതിനുമാത്രം വിലയുള്ളതുതന്നെയോ എന്ന ചോദ്യമാണ് നോവലില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. നോവലന്ത്യത്തില്‍ വിസ കാലാവധി കഴിഞ്ഞു നാട്ടിലേക്കുള്ള വരവ് ദുസ്സാധ്യമാകുന്ന ഘട്ടത്തില്‍ ഡാര്‍ലിംഗ് ഇനി സിംബാബ്‌വേക്കാരിയല്ല എന്ന് തുറന്നടിക്കുന്ന ചിപോ സ്വന്തമായൊരു ഇടം എന്ന ഏതൊരു മനുഷ്യന്റെയും അവകാശത്തെയാണ് അവള്‍ക്ക് നിഷേധിക്കുന്നത്. 'നീയല്ല അനുഭവിക്കുന്നത്. ബി.ബി.സിയില്‍ കണ്ടാല്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നാണോ നീ കരുതുന്നത്? ഇല്ല സുഹൃത്തെ, നിനക്കറിയില്ല, മുറിവിനുമാത്രമേ വേദനയുടെ സ്വഭാവമറിയൂ; യഥാര്‍ത്ഥദുരിതം അനുഭവിച്ചുകൊണ്ട്‌ ഇവിടെത്തന്നെ നിന്ന ഞങ്ങള്‍ക്കാണ് അതെക്കുറിച്ച് എന്തെങ്കിലും പറയാന്‍.. അവകാശമുള്ളത്.” ചിപോയുടെ വാക്കുകള്‍ പ്രവാസിയുടെ ഭവനനഷ്ടത്തെ/ ദേശ നഷ്ടത്തെ നിസ്സഹായതക്കപ്പുറം ആത്മരക്ഷയുടെ മലീമസ അതിജീവനമായി അടയാളപ്പെടുത്തുന്നു, “നീ വിട്ടുപോയി, ഡാര്‍ലിംഗ്, എന്റെ പ്രിയപ്പെട്ടവളെ, നീ കത്തിക്കൊണ്ടിരുന്ന വീട് ഉപേക്ഷിച്ചുപോയി, എന്നിട്ടിപ്പോള്‍ നീ ധൈര്യപ്പെടുന്നു, നീ പിറവിയില്‍ നേടിയതല്ലാത്ത നിനക്കൊട്ടും യോജിക്കാത്ത ആ വങ്കന്‍ ഭാഷാശൈലിയില്‍, ഇത് നിന്റെ നാടാണെന്ന് അവകാശപ്പെടാന്‍?”


നമുക്ക് പുതിയ പേരുകള്‍ വേണമെന്ന നോവലിന്റെ തലക്കെട്ട്‌, പേര് എന്നത് ഒരാളുടെ ഇടം തന്നെയെന്ന ആഫ്രിക്കന്‍ അര്‍ത്ഥത്തില്‍ ഒരു ദേശംതേടല്‍ തന്നെയും ആയിമാറുന്നതും തേടുന്നത് നേടാതെപോവുന്നതിന്റെ ശൂന്യബോധവും ചേര്‍ന്നു സൃഷ്ടിക്കുന്ന പൊരുളറിയാകയായ്കയാണ് ഡാര്‍ലിംഗ് തന്റെ ജീവിതത്തിന്റെ ബാക്കിപത്രത്തില്‍ അനുഭവിക്കുന്നത്. ആ അര്‍ത്ഥത്തില്‍ പുതുതലമുറ ആഫ്രിക്കന്‍ ഡയസ്‌പോറ അനുഭവത്തിന്റെ നേര്‍സാക്ഷ്യമാണ് നോ വയലറ്റ് ബുലാവായോയുടെ പ്രഥമ നോവല്‍.

(ദേശാഭിമാനി വാരിക, 18 മാര്‍ച്ച് 2018)
read more: