Featured Post

Thursday, February 28, 2013

നീ തന്നെ പറയണം



ഓരോ ജനതയും കടന്നു പോവും.
വഴിയോരത്തെ ചക്കരമാവ്
തേന്‍ നിറവില്‍ അമ്മത്തണലാവും.
കവണയെറിഞ്ഞ ബാല്യവും
അനാഥനായ നിഴലും
നട്ടുച്ചയുടെ നിഴലില്ലായ്മയാവും.
പിന്നെ പിന്‍ മടക്കത്തിന്റെ
ശിശിരത്തിലേക്ക് വേച്ച് നീങ്ങും.
കാറ്റെടുത്ത ഇലച്ചാര്‍ത്തുകളില്‍
കുരുന്നിലേ മരിച്ച കുഞ്ഞുങ്ങള്‍
പേര് കൊത്തിവെക്കും.
തലമുറകളുടെ
മുറജപം കണ്ട പള്ളിക്കാടുകള്‍
അവര്‍ക്ക് ഗേഹമൊരുക്കും.
പേമാരിയും
നിലാവും പുതച്ച രാവുകള്‍ കടന്നു
പുതു നാമ്പുകളുടെ പകലുകളുണരും.
നിനക്ക് പറയാനുള്ളതും നീയും
അടര്‍ന്നു വീണ ചിതാധൂളികളില്‍
ദേശാടനത്തിന്റെ കാറ്റോട് ചേരും.
നിനക്ക് ശേഷം വരുന്നവരോട്
വിളക്കുമരങ്ങള്‍ കഥകള്‍ പറയും.
നിനക്കതില്‍ വേഷമെന്താവണമെന്ന്
നീയല്ലാതെ മറ്റാര് പറയും?

Tuesday, February 26, 2013

പെരുവിരല്‍ ചിഹ്നം

തടിമില്ലില്‍ ഊഴം കാത്തു
വരിക്കപ്ലാവിന്‍ കാതല്‍:
വറുതിക്കാല കാമധേനു.
അടിയാധാരത്തില്‍
പെരുവിരല്‍ ചിഹ്നം:
തീറ്റിപ്പോറ്റിയ കാരണവര്‍.

തിരിച്ചെത്തുന്നു വരിക്കപ്ലാവ്
ഉമ്മറ വാതിലിലേക്ക്.
തിരിച്ചു പോവുന്നു കാരണവര്‍
നിത്യതയുടെ കടവിലേക്ക്.

Sunday, February 24, 2013

കവിതകള്‍ക്ക് പിറകെ


 I-
അച്ഛനും അമ്മയും നേരത്തെ നഷ്ടപ്പെട്ട സുഹൃത്ത് ആ വേദനയെ കുറിച്ച് പറയുമ്പോള്‍ ഞാനോര്‍ത്തത് ഒരു മുടിയനായ പുത്രനെ കുറിച്ചായിരുന്നു. രണ്ടുപേരുമുണ്ടായിരുന്നു ഇങ്ങൊരു തീരം വരെയും. പക്ഷെ അന്നവരെ കണ്ടിരുന്നോ? സംശയം. ഇല്ല. യൗവ്വനത്തിന്റെ ധാര്‍ഷ്ട്യത്തിലും രാഷ്ട്രീയ ബോധ്യങ്ങളുടെ ആന്ധ്യത്തിലും, മനസ്സ് മുറിഞ്ഞ ആ സ്നേഹങ്ങള്‍ കാണാതെ പോയവന്റെ വേദന ആരോട് പറയാന്‍! ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്ന മോഹന സ്വപ്നങ്ങളുടെ നിദ്രാടനത്തിനിടയില്‍, മക്കളുടെ ഉയിരിന് ചുറ്റും വലം വെക്കുന്ന തള്ളപ്പക്ഷിയെ കാഴ്ചകളുടെയും ബോധത്തിന്റെയും പടി കടത്തിവിട്ടു. ദാരിദ്ര്യത്തിന്റെ മുങ്ങും കടത്ത് വഞ്ചിയില്‍ പ്രതീക്ഷയുടെ തുഴക്കൂട്ടാവേണ്ടിയിരുന്നവന്‍, അയഥാര്‍ത്ഥ സ്വപ്നങ്ങളുടെ പിറകെ കവിതയും നാടകവും കളിച്ചു നാടിളക്കി നടന്നത് നൂറു മേനി കാത്ത പാടത്ത് വെട്ടുകിളിക്കൂട്ടത്തിന്റെ താണ്ഡവം കഴിഞ്ഞ കണ്‍ തുറക്കേണ്ടി വന്ന കൃഷീവലനെപ്പോലെ ഒരു മെലിഞ്ഞ മനുഷ്യന്റെ ഉള്ളം തകര്‍ത്തതും, അഭിശപ്തമായ ഞരമ്പ് മുറുക്കത്തിന്റെ നിമിഷത്തില്‍ അയാളൊന്നു കുതറിപ്പിടഞ്ഞതും, ഒരു പിതൃ-പുത്ര ദുരന്തത്തിന്റെ അനന്തമാവാര്‍ത്തിച്ച കുടുംബനാടകത്തില്‍ ഉമ്മമനസ്സു ഉരികിയുലഞ്ഞതും, ദേശാടനത്തിന്റെ ഭിക്ഷാടനത്തിലേക്ക് എന്റെ പാമരം കാറ്റ് പിടിച്ചതും....

പിന്നില്‍ പാലങ്ങള്‍ക്ക് തീകൊടുത്തു ആരോടൊക്കെയോ നിഴല്‍ യുദ്ധം ജയിച്ചു കള്ള വണ്ടി കയറവേ, പനിക്കിടക്കയില്‍ നിന്നെഴുന്നേറ്റു, ബസ്‌ സ്റ്റൊപ്പിലെയ്ക്കുള്ള ദീര്‍ഘമായ വഴിയത്രയും പിന്‍ വിളിയോടെ പുറകെ വന്ന ആ വിലാപം പിന്നീടൊരിക്കലും എന്നെ വിട്ടു പോയിട്ടില്ല; പാതിറ്റാണ്ടുകല്‍ക്കിപ്പുറവും. എന്നോടൊപ്പമാല്ലാതെ ആ വിളിയുടെ മുഴക്കം അവസാനിക്കയുമില്ല.
മുടിയനായ പുത്രന് വേണ്ടി കരുതി വെച്ച വാത്സല്യത്തിന്റെ ബലിച്ചോറിലേക്ക് ധാര്‍ഷ്ട്യങ്ങളുടെ പടങ്ങള്‍ പൊഴിച്ച് പിന്നീട് കീഴടങ്ങിയിട്ടുണ്ട്, നിരന്തരം. എങ്കിലും അവരാഗ്രഹിച്ചപ്പോഴൊക്കെ അവരോടൊപ്പം ഉണ്ടായിരുന്നോ? സംശയമാണ്. തീര്‍ത്താല്‍ തീരാത്ത കടപ്പടുകളുടെയും, കുറ്റ ബോധങ്ങളുടെയും ശ്രാദ്ധമായാണ് ഞാനെന്റെ ഒരാദ്യ കവിതയെ ഇങ്ങനെ വിളിച്ചത്: "Blood of the Poet". നിഴല്‍ മൂടിത്തുടങ്ങിയിരുന്ന കണ്ണുകള്‍ കൊണ്ട് എപ്പോഴും മകനെ തിരഞ്ഞിരുന്ന സങ്കടങ്ങളാണ് ഞാനിങ്ങനെ എഴുതിയത്:
“Behind every poem there is an image:
a sobbing mother, a storm of blessings.”



Wednesday, February 20, 2013

POET OF SITUATIONS

POET OF SITUATIONS

As fledglings caught in wildfire
perched in the poem
mother bird brushes its beak
against poet's fingers.

As drowned companion
and fisherman lost in the seas
resurrect in verse
salt water soaks his bosom.

Childhood nodding to granny tales
and youthful quest of camaraderie
join in dance of metaphors
to turn through leaves
of variegated colors
in the book of life.

Expectations of love
and sighs of rejection
throb in lines
clouding rainbows.

Paying poetic homage
to mother who proceeded
from ventilator to white shroud
and father who didn't wake up
one fine morning,
son's shadow lends him myopic.

When he baptizes her,
the ravaged, in verse,
his daughter burns in fever.

As furnace-like streets of hate
emit smell of burning flesh,
poet's sepulcher catch fire.

Settling scores with rotten age,
poet puts on sheep skin
to snow peaks of compromise.

xxxxxxxxxxx

(21-02-2013)

അവസ്ഥാന്തരങ്ങളുടെ കവി.



കാട്ടു തീയിലൊടുങ്ങിയ കിളിക്കുഞ്ഞുങ്ങള്‍
കവിതയിലേക്ക് ചേക്കേറവേ
കവിയുടെ വിരല്‍ത്തുമ്പില്‍
തള്ളപ്പക്ഷി കൊക്കുരുമ്മുന്നു.

മുങ്ങി മരിച്ച കൂട്ടുകാരനും
കടലെടുത്ത മുക്കുവനും
കവിതയിലുയിര്‍ക്കവേ
ഉപ്പുകാറ്റ് നെഞ്ചിലേല്‍ക്കുന്നു.

പഴം കഥയില്‍ മൂളിത്തീര്‍ന്ന ബാല്യവും
സംഘ ചോദനകളുടെ യൗവ്വനവും
രൂപക നൃത്തം തുടരവേ
ആയുസ്സിന്റെ പുസ്തകത്തില്‍
വര്‍ണ്ണങ്ങള്‍ മാറി മറിയുന്നു.

പ്രണയത്തിന്റെ പ്രതീക്ഷകളും
നിരാസത്തിന്റെ നെടുവീര്‍പ്പുകളും
വരികളില്‍ വിങ്ങവേ
മഴവില്ലുകള്‍ മേഘാവൃതമാവുന്നു.

വെന്റിലേറ്ററില്‍ നിന്ന്
വെള്ളക്കോടിയിലേക്കു കടന്ന അമ്മയ്ക്കും
ഒരു രാത്രി ഇരുണ്ടു വെളുക്കവെ
ഉണരാതിരുന്ന അച്ഛനും
കാവ്യാഞ്ജലി തീര്‍ക്കവെ
മകന്റെ നിഴല്‍ വെള്ളെഴുത്താവുന്നു.

കശക്കിയെറിയപ്പെട്ടവള്‍
കവിതയില്‍ സ്നാനപ്പെടവേ
മകള്‍ പനിച്ചു പൊള്ളുന്നു.

വെറുപ്പിന്റെ ചൂളത്തെരുവുകളില്‍
മാംസ ഗന്ധം നിറയവേ
കവിയുടെ കുഴിമാടം തീപിടിക്കുന്നു.

പിഴച്ച കാലത്തോട് കണക്കു തീര്‍ക്കവെ
ഉടമ്പടികളുടെ മഞ്ഞു മലയിലേക്കു
കവി ആട്ടിന്‍ തോലണിയുന്നു.

xxxxxxxxxxxxxxxx

Monday, February 18, 2013

പാറയുടെ ഉറപ്പില്‍ ഉയിര്‍ത്തവന്‍

നീതിയുടെ ഇടിമുഴക്കം കേട്ടവന്‍
കനലുകലൂതി രോഷം വാറ്റിയോന്‍
പിഴച്ച കാലത്തിനു കുറുകെ നടന്നവന്‍
ശബ്ദമില്ലാത്തവരുടെ ശബ്ദമായവന്‍
ഇടനെഞ്ചിലുമിരുട്ടു പടര്‍ന്നോര്‍ക്ക്
തളര്‍ന്ന കണ്ണുകളില്‍ വെളിച്ചമായോന്‍
പക്ഷിത്തൂവലായ് മരിക്കാതെ
പര്‍വ്വത ഭാരമുള്ള മരണം വരിച്ചവന്‍

അവന്റെ ജീവിതം:
ഇരുട്ടില്‍ കൊള്ളിയാനായ മിന്നലൊളി.
അവന്റെ മരണം:
എന്നും ജ്വലിക്കുന്ന ദീപസ്തംഭം.
അവരവന്റെ ഉടലില്‍ മരണം വിതച്ചു;
അവനോ, അവരുടെ കോട്ടകളില്‍
നിലക്കാത്തൊരു ഭൂകമ്പവും.
അവന്‍ പോയാല്‍ സുഖ സുശുപ്തിയെന്നു
അവരുടെ ഗോത്രം കിനാവ്‌ കണ്ടു;
അവനോ, അവരുടെ നിദ്രകളിലേയ്ക്ക്
ഒരഗ്നി പര്‍വ്വതം തീറു നല്കി.

അവരവനു പാറയുടെ വന്ധ്യതയില്‍
ആരുമറിയാതെ ഉദക ക്രിയ നടത്തി,
അവനോ, പാറയുടെ ഉറപ്പില്‍
പ്രതീക്ഷ പോലെ ഉയിര്‍ത്തു നിന്നു.

Saturday, February 16, 2013

കടല്‍ കടന്ന്, കടല്‍ കടഞ്ഞ്

കടല്‍ കടന്ന്, കടല്‍ കടഞ്ഞ്

I
എരിവിന്റെ കടല്‍ ഉള്ളിലൊതുക്കുന്ന ഒരു കുഞ്ഞിച്ചെപ്പാണ് കാ‍ന്താരി. ആദ്യനോട്ടത്തിലേ മയക്കിക്കളയുന്ന പൂവായും, ഒന്ന് കവര്‍പ്പിച്ചു പിന്നീട് മാത്രം മധുരം വിളമ്പുന്ന നെല്ലിക്കയായും ഇത്തിരിയൊന്നു ആഞ്ഞു പിടിച്ചാല്‍ മാത്രം മെരുങ്ങുന്ന കുറുമ്പന്‍ ഇളനീരായും അങ്ങനെയങ്ങനെ കവിതയ്ക്ക് പല വഴികളുണ്ട്. വഴിയേതായാലും ഒടുവിലാ തീര്‍ത്ഥം കിട്ടണം ആത്മാവിനുള്ള ദാഹ ജലമായി അല്‍പ്പമെങ്കിലും. അതേ കവിതയാവൂ; ആകാവൂ. ഒരു കവിതക്കാന്താരിയെ കണ്ടെത്താമെങ്കില്‍ അതാണ്‌ ഹൈകു.

ഒരാളെ സംബന്ധിച്ചേടത്തോളം ലോകത്തെ എല്ലാ വഴികളും തന്റെ വീട്ടിലേക്കാണ്. തിരിച്ചു പറഞ്ഞാല്‍, ലോകത്തിലെങ്ങോട്ടുമുള്ള വഴി തുടങ്ങുന്നത് തന്റെ വീട്ടില്‍ നിന്നാണ്. ഒന്ന് കൂടി മാറ്റിപ്പറഞ്ഞാല്‍, പ്രപഞ്ച സത്യങ്ങളൊക്കെയും നിരീക്ഷണമെന്ന ഒറ്റജാലകത്തില്‍ ഒതുക്കുമ്പോഴാണ് ഈ വലിയ ലോകത്ത് ഇടമുള്ള ഒരു വീടു അയാള്‍ക്ക്‌/ അവള്‍ക്കുമുണ്ടാവുന്നത്. അങ്ങനെയാണ് പ്രപഞ്ചമെന്ന വലിയ സത്യം രൂപകങ്ങളുടെ രൂപക്കൂട്ടിലേയ്ക്ക് കുടത്തിലടങ്ങുന്ന ഭൂതത്തെ പോലെ ആവാഹിക്കപ്പെടുന്നത്. നിരീക്ഷണങ്ങളുടെ ഈ അനന്തമായ പെരുവഴിയില്‍ ഒരദ്വൈതമുണ്ട്. പൂര്‍ണ്ണതയുടെ ഒരദ്വൈതം: പൂര്‍ണ്ണത്തില്‍ നിന്ന് പൂര്‍ണ്ണമെടുക്കുമ്പോള്‍ പൂര്‍ണ്ണം ശേഷിക്കുന്നുവെന്നു. അപ്പോഴാണ്‌ മഞ്ഞു തുള്ളിക്ക്‌ പ്രപഞ്ചത്തെ ഉള്ളിലൊതുക്കാനാവുന്നത്. ഒരു കിളിയൊച്ചയില്‍ ജീവന്റെ സംഗീതവും, ഒരു പിച്ച വെപ്പില്‍ വാമനന്റെ പാദങ്ങളും തപസ്സു ചെയ്യുന്നത്.

ജീവിത നിരീക്ഷണങ്ങളുടെ പെരുവഴിയില്‍ നിന്ന് പുല്ലിനോടു പച്ചയും പുഴയോട് നീരും മലയോടു മുകിലും വസന്തത്തോട് ഗന്ധവും മകരത്തോട് കുളിരും നിലാവിനോട് ഭ്രാന്തും കയ്യേറ്റു വാങ്ങുന്നു ഇവിടെയൊരു കൂട്ടം കവികള്‍. പെരുമഴയത്ത് കുടയില്ലാതെ കടലറിയുന്ന കുട്ടിയായി, വരണ്ട വേനലില്‍ പുല്‍ച്ചാടിയുടെ ഹിമകണ സ്വപ്നമായി, ദിനോസാറുകളുടെ മുരള്‍ച്ചയ്ക്കും തിരയെടുത്ത കാമിനിയുടെ സ്വര്‍ഗ്ഗാരോഹണത്തിനും കാതോര്‍ത്ത് ഇരുട്ടിലുമുറങ്ങാതെ കാലവും കാമുകനുമായി ഇവര്‍ ചെപ്പുകള്‍ സംഭരിക്കുന്നു.

II
'വരിനെല്ലിനോടും, വയല്‍പ്പൂക്കളോടും കൊയ്ത്തുകാലം' കൈക്കൊണ്ടു ഋതുക്കളുടെ യാത്ര തുടങ്ങുന്നുണ്ടിവിടെ. 'വേനല്‍പക്ഷിയുടെ ചുണ്ടിലെ മഴത്തുള്ളി'യായി, 'പുഴയില്‍ കാണാതാവുന്ന മഴ'യായി, 'കാടിനെ തട്ടിവിളിച്ചുണര്‍ത്തുന്ന ചാറ്റല്‍ മഴ'യായി, 'മാവിന്‍ കൊമ്പില്‍ കാറ്റിനെ മയങ്ങാന്‍ വിടാതെ മഴ' മുന്നേറുന്നു; 'മഴ കാത്തു വെയിലത്തിരിക്കുന്ന കുട'യെടുക്കാതെ, 'കിനാവില്‍ മഴ നനഞ്ഞു തണുത്തുവിറക്കുന്ന ജ്വര പേടക'ത്തിന്റെ അതീത യാഥാര്‍ത്യത്തിലേക്ക്. മഴയുടെ ഭാവാന്തരങ്ങള്‍ കടന്നു വിചിത്ര സൗന്ദര്യമിയന്ന പ്രകൃതിയിലൂടെ മുന്നോട്ടു പോകവേ, കാഴ്ച്ച കൂടുതല്‍ വ്യത്യസ്തമാവുന്നുണ്ട്. 'ശിശിര വൃക്ഷത്തില്‍ ധവള പത്രങ്ങളായി ദേശാടനക്കിളികളു'ണ്ടെങ്കില്‍, 'യജമാനനെ തേടി മണ്ണ് മാന്തുന്ന നായ' ശവപ്പറമ്പിന്റെ സ്നേഹ വൈചിത്ര്യം പകരുന്നു. 'കടലെടുത്തു പോയ മയില്‍‌പീലിക്കുഞ്ഞുങ്ങള്‍ ആകാശക്കോണിലൊരു മഴവില്ല്' തീര്‍ക്കുന്നുണ്ട്. 'പൂവെന്നു നിനച്ചു ഇറുത്തെടുത്ത ശലഭച്ചിറകി'ല്‍ ആദി കവിയുടെ ദുഃഖം തൊട്ടറിയുന്ന കവി തന്നെയാണ് 'ജാലകപ്പടിയില്‍ പ്രണയ മന്ത്രങ്ങളുതിര്‍ക്കുന്ന അരിപ്രാവുകള്‍'ക്ക് കാതോര്‍ക്കുന്നതും. 'കാറ്റിന്റെ കയ്യാങ്കളിയില്‍ മുറ്റം നിറയെ വീണു കിടക്കുന്ന പ്രായം തികയാത്ത ഇലകളി'ല്‍ ഈ പിഴച്ച കാലത്തിന്റെ ഒരിടിമിന്നല്‍ ചിത്രമുണ്ട്. ഈയോര്‍മ്മയില്‍ ഒന്ന് തിരിയുമ്പോഴാണ് മനോഹരമായ ഈ ഓര്‍മ്മപ്പെടുത്തല്‍: 'ആകാശപ്പൂന്തോപ്പില്‍ കടക്കുന്നവന്‍ മേഘങ്ങളില്‍ ചവിട്ടരുത്, നക്ഷത്രങ്ങള്‍ ഇറുത്തെടുക്കരുത്'. പ്രാര്‍ഥനയുടെ അനാദിയായ മറ്റൊരു രൂപമായി 'പൂമ്പാറ്റയിലേക്ക് സ്വപ്നദൂരം കാത്തിരിക്കുന്ന പുഴുവിന്റെ മൗന'വുമുണ്ടിവിടെ.
'നിഴലിനെ പടിയിറക്കി പിന്തിരിഞ്ഞു നടക്കുന്ന പോക്ക് വെയില്‍' തന്നെ 'അന്തിമാനത്തു പ്രണയിനിയുടെ കവിള്‍ ചുവപ്പാ'യും 'പിന്നാമ്പുറത്തെ തോട്ടത്തില്‍ നിലാവാ'യും കടന്നു വരുന്നുണ്ട്. പ്രസന്നമായ ഈ ചിത്രങ്ങല്‍ക്കടയിലും, ജീവിതം പോലെ 'കിളി പോയ ചില്ലയിലെ ഇളക്ക'വും 'പക്ഷി മണം ബാക്കിയാക്കി ചിതറിയ കൂടും' നോവ്‌ പകരുന്നു.
ഓര്‍മ്മയുടെ കടലിരമ്പത്തിനു ചെവി കൊടുക്കാത്ത കവിയില്ല. ഒരര്‍ഥത്തില്‍ എല്ലാം ഓര്‍മ്മകളാണ് താനും. ഈ പുസ്തകത്തിലെ ഏതാണ്ടെല്ലാ കവിതകള്‍ക്കും ആ ശീര്‍ഷകം യോജിക്കുകയും ചെയ്യും. വിട്ടൊഴിയാന്‍ മടിക്കുന്ന ഓര്‍മ്മകളുടെ കുളിര്‍ച്ചൂട് നിറഞ്ഞ ഈ ഖണ്ഡത്തില്‍ ഒരെണ്ണം പോലും രണ്ടാമത്തെതെന്നു പറയാനാവില്ല. അത് കൊണ്ട് അതിങ്ങനെ ചുരുക്കം: 'ഉണരുവാന്‍ മടിയാണ് നീ തന്നൊരു ഓര്‍മ്മപ്പുതപ്പിനിടയില്‍ നിന്ന്'.
'ഓണത്തപ്പനെ കട്ടെടുക്കുന്ന അപ്പനില്ലാത്ത കുട്ടി'യാണ് ബാല്യം വിടുന്ന ഓരോ വ്യക്തിയും. 'ഉണ്ണിയുടെ ചിരിക്കായി തോറ്റുകൊടുക്കുന്ന അച്ഛന്‍' ചിത്രവും 'മഴത്തണുപ്പില്‍ കമ്പിളിപ്പുതപ്പിനടിയില്‍ കാണുന്ന കുഞ്ഞിക്കാലി'ലേക്ക് നോക്കിയിരിക്കുന്ന അമ്മച്ചിത്രവും നല്‍കുന്ന ബാല്യക്കാഴ്ച പക്ഷെ ഇതും കൂടി ചേരുമ്പോഴേ സമഗ്രമാവൂ: 'പൊട്ടിയ പാത്രത്തില്‍ നാണയക്കിലുക്കവുമായി പിഞ്ചു കണ്ണില്‍ യാചന'. ഇതിനോട് ചേര്‍ത്തുവെക്കണം 'കണ്ണില്ലാത്തത് കൊണ്ട് കണ്ണ് പൊത്തിക്കളിക്കാനുള്ള മോഹം' ഉള്ളിലൊതുക്കുന്ന ബാല്യം.
പ്രത്യേകം എടുത്തുപറയാനാവത്തവിധം ഒന്നിനൊന്നു മെച്ചമായ കവിതകളില്‍ നിന്ന് വിഷയ വൈവിധ്യത്തെ കാണിക്കാന്‍ പാകത്തില്‍ ഒരോട്ട പ്രദക്ഷിണം പോലും ദുഷ്കരം തന്നെ. പ്രണയചിത്രങ്ങളുടെ വൈവിധ്യവും, ജീവിതവും മരണവും പ്രമേയമായി വരുന്ന കവിതകളും ധാരാളമുണ്ട്. 'ഓട്ടു കിണ്ടിയും ദര്‍ഭ മോതിരവും സാക്ഷി നിര്‍ത്തി തിരക്ക് കൂട്ടുന്ന ആ പിംഗള കേശിനി' ഈയുള്ളവനെ കൊണ്ടുപോയത് താരാശങ്കര്‍ ബാനെര്‍ജിയുടെ അനശ്വര സവിധത്തിലെയ്ക്കാണെന്നു പറഞ്ഞു വെക്കട്ടെ.
III

കവിതയുടെ വഴിയോരത്ത് അപകര്‍ഷ ബോധത്തോടെ മുഖം മറച്ചു മാറി നില്‍ക്കുന്ന ഭ്രഷ്ടനല്ല ഹൈകു. വരിക്ക പ്ലാവിന്റെ ഏണിയും തോട്ടിയുമെത്താത്ത മുകള്‍ തുഞ്ചത്തും അനായാസം കുതിച്ചെത്തി തേന്‍ കാമ്പിലേക്കു മദിച്ചു കയറുന്ന ആ മൂവരയനുണ്ടല്ലോ, വാലില്‍ ഒരു കാറ്റാടിയുമായി (മേതിലിനോട് കടപ്പാട്) ചലിക്കുന്ന ആ കുഞ്ഞിക്കുസൃതിയണ്ണാന്‍. ദിനോസാറുകള്‍ ഉള്ളപ്പോഴും അവനുണ്ടായിരുന്നു; അവ നാട് നീങ്ങിയപ്പോഴും അവനുണ്ട്: തുള്ളിച്ചാടി, ചിലച്ച് കുതിച്ച്, മദിച്ച് രസിച്ച്; കാലവും ഇടവും ബോധവും മൂന്ന് വരയിലൊതുക്കി, ഈരടി, മൂവടി, നാലടി വെച്ച്...

xxxxxxxxxxxxxxxxxxxxxxxxxxx

Thursday, February 14, 2013

ദാര്‍ശനികമല്ലാത്ത ഒരാത്മഹത്യ.

ദാര്‍ശനികമല്ലാത്ത ഒരാത്മഹത്യ.

കുടം കമഴ്ത്തിയാണ് വെള്ളമൊഴിച്ചതെന്നു
അച്ഛന്‍ പറഞ്ഞത് തന്നെയാണ്.
കുടമുടക്കാതിരിക്കാന്‍ കാരണമൊന്നുമില്ലെന്നു
അവന്‍ സ്വയം പറഞ്ഞതും.
കാല്‍ കാശിനു കൊള്ളാത്തവനെന്നു
നാട്ടുകാരാണ് പറഞ്ഞത്.
പിണങ്ങിപ്പിരിഞ്ഞ അമ്മ മാത്രം
വിശേഷിച്ചൊന്നും പറഞ്ഞുമില്ല.
അച്ഛന് വേറെ പെണ്ണുങ്ങളുണ്ടായി;
അമ്മയ്ക്ക് വേറെ ആണുങ്ങളും.
അവനു മാത്രം അവന്‍ മാത്രമായി.
കള്ളും കഞ്ചാവും തീര്‍ന്നു പോയ രാവില്‍
അവനൊരൊറ്റയാന്‍ വഴി കണ്ടെത്തി.
അതില്‍ ദാര്‍ശനികമായി ഒന്നുമുണ്ടായിരുന്നില്ല;
ഉണ്ടായിരുന്നതൊരു കയര്‍ കുരുക്കു മാത്രം.
ഇനി ഞാനെന്തിനു ജീവിക്കണമെന്ന്
അച്ഛനൊന്നു കരഞ്ഞു കാണിക്കാമായിരുന്നു-
ഒരു ഡാവിനെങ്കിലും.
അമ്മയോടിതു ചെയ്തല്ലോയെന്നു
ഒന്ന് കാറാമായിരുന്നു അമ്മയ്ക്ക്-
ആളെ കാണിക്കാനെങ്കിലും.
പാവം, ആര്‍ക്കും ഒരുപദ്രവോം ഇല്ലാരുന്നെന്നു
ഒന്ന് കഷ്ടം വെക്കാമായിരുന്നു നാട്ടുകാര്‍ക്ക്-
ഒരുപചാരത്തിനെങ്കിലും.

ചന്ദനമുട്ടിയുടെ ശാപമോക്ഷം
തറവാട്ടിലമ്മയുടെ നിത്യ ശാന്തിയ്ക്ക്.
ആചാരവെടിയുടെ കസര്‍ത്ത് മേളം
നാട മുറിച്ചു നടന്നവന്റെ നാടുനീങ്ങലിനു.
വൈദ്യുതിച്ചൂടിലെ അന്ത്യാഞ്ജലി
സംസ്കാരം കൊണ്ട് സംസ്കരിച്ചു മദിച്ചവന്.
ഫോര്‍മാലിന്‍ നീരിലെ നീള്‍വാസം
അകക്കണ്ണ് തുറന്നവന്റെ അന്ത്യമൊഴിക്ക്.
ദാര്‍ശനികനല്ലാത്തവന്റെ ആത്മഹത്യക്ക്
വയല്ച്ചുള്ളിയുടെ കരിമ്പുക മതി.