Featured Post

Wednesday, February 20, 2013

അവസ്ഥാന്തരങ്ങളുടെ കവി.



കാട്ടു തീയിലൊടുങ്ങിയ കിളിക്കുഞ്ഞുങ്ങള്‍
കവിതയിലേക്ക് ചേക്കേറവേ
കവിയുടെ വിരല്‍ത്തുമ്പില്‍
തള്ളപ്പക്ഷി കൊക്കുരുമ്മുന്നു.

മുങ്ങി മരിച്ച കൂട്ടുകാരനും
കടലെടുത്ത മുക്കുവനും
കവിതയിലുയിര്‍ക്കവേ
ഉപ്പുകാറ്റ് നെഞ്ചിലേല്‍ക്കുന്നു.

പഴം കഥയില്‍ മൂളിത്തീര്‍ന്ന ബാല്യവും
സംഘ ചോദനകളുടെ യൗവ്വനവും
രൂപക നൃത്തം തുടരവേ
ആയുസ്സിന്റെ പുസ്തകത്തില്‍
വര്‍ണ്ണങ്ങള്‍ മാറി മറിയുന്നു.

പ്രണയത്തിന്റെ പ്രതീക്ഷകളും
നിരാസത്തിന്റെ നെടുവീര്‍പ്പുകളും
വരികളില്‍ വിങ്ങവേ
മഴവില്ലുകള്‍ മേഘാവൃതമാവുന്നു.

വെന്റിലേറ്ററില്‍ നിന്ന്
വെള്ളക്കോടിയിലേക്കു കടന്ന അമ്മയ്ക്കും
ഒരു രാത്രി ഇരുണ്ടു വെളുക്കവെ
ഉണരാതിരുന്ന അച്ഛനും
കാവ്യാഞ്ജലി തീര്‍ക്കവെ
മകന്റെ നിഴല്‍ വെള്ളെഴുത്താവുന്നു.

കശക്കിയെറിയപ്പെട്ടവള്‍
കവിതയില്‍ സ്നാനപ്പെടവേ
മകള്‍ പനിച്ചു പൊള്ളുന്നു.

വെറുപ്പിന്റെ ചൂളത്തെരുവുകളില്‍
മാംസ ഗന്ധം നിറയവേ
കവിയുടെ കുഴിമാടം തീപിടിക്കുന്നു.

പിഴച്ച കാലത്തോട് കണക്കു തീര്‍ക്കവെ
ഉടമ്പടികളുടെ മഞ്ഞു മലയിലേക്കു
കവി ആട്ടിന്‍ തോലണിയുന്നു.

xxxxxxxxxxxxxxxx

No comments:

Post a Comment