I
എരിവിന്റെ
കടല്‍ ഉള്ളിലൊതുക്കുന്ന ഒരു
കുഞ്ഞിച്ചെപ്പാണ് കാന്താരി.
ആദ്യനോട്ടത്തിലേ
മയക്കിക്കളയുന്ന പൂവായും,
ഒന്ന് കവര്‍പ്പിച്ചു
പിന്നീട് മാത്രം മധുരം
വിളമ്പുന്ന നെല്ലിക്കയായും
ഇത്തിരിയൊന്നു ആഞ്ഞു പിടിച്ചാല്‍
മാത്രം മെരുങ്ങുന്ന കുറുമ്പന്‍
ഇളനീരായും അങ്ങനെയങ്ങനെ
കവിതയ്ക്ക് പല വഴികളുണ്ട്.
വഴിയേതായാലും ഒടുവിലാ
തീര്‍ത്ഥം കിട്ടണം ആത്മാവിനുള്ള
ദാഹ ജലമായി അല്‍പ്പമെങ്കിലും.
അതേ കവിതയാവൂ; ആകാവൂ.
ഒരു കവിതക്കാന്താരിയെ
കണ്ടെത്താമെങ്കില്‍ അതാണ്
ഹൈകു.
ഒരാളെ
സംബന്ധിച്ചേടത്തോളം ലോകത്തെ
എല്ലാ വഴികളും തന്റെ വീട്ടിലേക്കാണ്.
തിരിച്ചു പറഞ്ഞാല്‍,
ലോകത്തിലെങ്ങോട്ടുമുള്ള
വഴി തുടങ്ങുന്നത് തന്റെ
വീട്ടില്‍ നിന്നാണ്. ഒന്ന്
കൂടി മാറ്റിപ്പറഞ്ഞാല്‍,
പ്രപഞ്ച സത്യങ്ങളൊക്കെയും
നിരീക്ഷണമെന്ന ഒറ്റജാലകത്തില്‍
ഒതുക്കുമ്പോഴാണ് ഈ വലിയ
ലോകത്ത് ഇടമുള്ള ഒരു വീടു
അയാള്‍ക്ക്/ അവള്‍ക്കുമുണ്ടാവുന്നത്.
അങ്ങനെയാണ് പ്രപഞ്ചമെന്ന
വലിയ സത്യം രൂപകങ്ങളുടെ
രൂപക്കൂട്ടിലേയ്ക്ക്
കുടത്തിലടങ്ങുന്ന ഭൂതത്തെ
പോലെ ആവാഹിക്കപ്പെടുന്നത്.
നിരീക്ഷണങ്ങളുടെ ഈ
അനന്തമായ പെരുവഴിയില്‍
ഒരദ്വൈതമുണ്ട്. പൂര്‍ണ്ണതയുടെ
ഒരദ്വൈതം: പൂര്‍ണ്ണത്തില്‍
നിന്ന് പൂര്‍ണ്ണമെടുക്കുമ്പോള്‍
പൂര്‍ണ്ണം ശേഷിക്കുന്നുവെന്നു.
അപ്പോഴാണ് മഞ്ഞു
തുള്ളിക്ക് പ്രപഞ്ചത്തെ
ഉള്ളിലൊതുക്കാനാവുന്നത്.
ഒരു കിളിയൊച്ചയില്‍
ജീവന്റെ സംഗീതവും, ഒരു
പിച്ച വെപ്പില്‍ വാമനന്റെ
പാദങ്ങളും തപസ്സു ചെയ്യുന്നത്.
ജീവിത
നിരീക്ഷണങ്ങളുടെ പെരുവഴിയില്‍
നിന്ന് പുല്ലിനോടു പച്ചയും
പുഴയോട് നീരും മലയോടു മുകിലും
വസന്തത്തോട് ഗന്ധവും മകരത്തോട്
കുളിരും നിലാവിനോട് ഭ്രാന്തും
കയ്യേറ്റു വാങ്ങുന്നു ഇവിടെയൊരു
കൂട്ടം കവികള്‍. പെരുമഴയത്ത്
കുടയില്ലാതെ കടലറിയുന്ന
കുട്ടിയായി, വരണ്ട
വേനലില്‍ പുല്‍ച്ചാടിയുടെ
ഹിമകണ സ്വപ്നമായി, ദിനോസാറുകളുടെ
മുരള്‍ച്ചയ്ക്കും തിരയെടുത്ത
കാമിനിയുടെ സ്വര്‍ഗ്ഗാരോഹണത്തിനും
കാതോര്‍ത്ത് ഇരുട്ടിലുമുറങ്ങാതെ
കാലവും കാമുകനുമായി ഇവര്‍
ചെപ്പുകള്‍ സംഭരിക്കുന്നു.
II
II
'വരിനെല്ലിനോടും,
വയല്‍പ്പൂക്കളോടും
കൊയ്ത്തുകാലം' കൈക്കൊണ്ടു
ഋതുക്കളുടെ യാത്ര തുടങ്ങുന്നുണ്ടിവിടെ.
'വേനല്‍പക്ഷിയുടെ
ചുണ്ടിലെ മഴത്തുള്ളി'യായി,
'പുഴയില്‍
കാണാതാവുന്ന മഴ'യായി,
'കാടിനെ
തട്ടിവിളിച്ചുണര്‍ത്തുന്ന
ചാറ്റല്‍ മഴ'യായി,
'മാവിന്‍
കൊമ്പില്‍ കാറ്റിനെ മയങ്ങാന്‍
വിടാതെ മഴ' മുന്നേറുന്നു;
'മഴ കാത്തു
വെയിലത്തിരിക്കുന്ന
കുട'യെടുക്കാതെ,
'കിനാവില്‍
മഴ നനഞ്ഞു തണുത്തുവിറക്കുന്ന
ജ്വര പേടക'ത്തിന്റെ
അതീത യാഥാര്‍ത്യത്തിലേക്ക്.
മഴയുടെ
ഭാവാന്തരങ്ങള്‍ കടന്നു വിചിത്ര
സൗന്ദര്യമിയന്ന പ്രകൃതിയിലൂടെ
മുന്നോട്ടു പോകവേ, കാഴ്ച്ച
കൂടുതല്‍ വ്യത്യസ്തമാവുന്നുണ്ട്.
'ശിശിര വൃക്ഷത്തില്‍
ധവള പത്രങ്ങളായി
ദേശാടനക്കിളികളു'ണ്ടെങ്കില്‍,
'യജമാനനെ തേടി
മണ്ണ് മാന്തുന്ന നായ'
ശവപ്പറമ്പിന്റെ
സ്നേഹ വൈചിത്ര്യം പകരുന്നു.
'കടലെടുത്തു
പോയ മയില്‍പീലിക്കുഞ്ഞുങ്ങള്‍
ആകാശക്കോണിലൊരു മഴവില്ല്'
തീര്‍ക്കുന്നുണ്ട്.
'പൂവെന്നു
നിനച്ചു ഇറുത്തെടുത്ത
ശലഭച്ചിറകി'ല്‍
ആദി കവിയുടെ ദുഃഖം തൊട്ടറിയുന്ന
കവി തന്നെയാണ് 'ജാലകപ്പടിയില്‍
പ്രണയ മന്ത്രങ്ങളുതിര്‍ക്കുന്ന
അരിപ്രാവുകള്‍'ക്ക്
കാതോര്‍ക്കുന്നതും.
'കാറ്റിന്റെ
കയ്യാങ്കളിയില്‍ മുറ്റം
നിറയെ വീണു കിടക്കുന്ന പ്രായം
തികയാത്ത ഇലകളി'ല്‍
ഈ പിഴച്ച കാലത്തിന്റെ
ഒരിടിമിന്നല്‍ ചിത്രമുണ്ട്.
ഈയോര്‍മ്മയില്‍
ഒന്ന് തിരിയുമ്പോഴാണ് മനോഹരമായ
ഈ ഓര്‍മ്മപ്പെടുത്തല്‍:
'ആകാശപ്പൂന്തോപ്പില്‍
കടക്കുന്നവന്‍ മേഘങ്ങളില്‍
ചവിട്ടരുത്, നക്ഷത്രങ്ങള്‍
ഇറുത്തെടുക്കരുത്'.
പ്രാര്‍ഥനയുടെ
അനാദിയായ മറ്റൊരു രൂപമായി
'പൂമ്പാറ്റയിലേക്ക്
സ്വപ്നദൂരം കാത്തിരിക്കുന്ന
പുഴുവിന്റെ മൗന'വുമുണ്ടിവിടെ.
'നിഴലിനെ
പടിയിറക്കി പിന്തിരിഞ്ഞു
നടക്കുന്ന പോക്ക് വെയില്‍'
തന്നെ 'അന്തിമാനത്തു
പ്രണയിനിയുടെ കവിള്‍ ചുവപ്പാ'യും
'പിന്നാമ്പുറത്തെ
തോട്ടത്തില്‍ നിലാവാ'യും
കടന്നു വരുന്നുണ്ട്.
പ്രസന്നമായ
ഈ ചിത്രങ്ങല്‍ക്കടയിലും,
ജീവിതം പോലെ
'കിളി
പോയ ചില്ലയിലെ ഇളക്ക'വും
'പക്ഷി
മണം ബാക്കിയാക്കി ചിതറിയ
കൂടും' നോവ്
പകരുന്നു.
ഓര്‍മ്മയുടെ
കടലിരമ്പത്തിനു ചെവി കൊടുക്കാത്ത
കവിയില്ല. ഒരര്‍ഥത്തില്‍
എല്ലാം ഓര്‍മ്മകളാണ് താനും.
ഈ പുസ്തകത്തിലെ
ഏതാണ്ടെല്ലാ കവിതകള്‍ക്കും
ആ ശീര്‍ഷകം യോജിക്കുകയും
ചെയ്യും. വിട്ടൊഴിയാന്‍
മടിക്കുന്ന ഓര്‍മ്മകളുടെ
കുളിര്‍ച്ചൂട് നിറഞ്ഞ ഈ
ഖണ്ഡത്തില്‍ ഒരെണ്ണം പോലും
രണ്ടാമത്തെതെന്നു പറയാനാവില്ല.
അത് കൊണ്ട്
അതിങ്ങനെ ചുരുക്കം:
'ഉണരുവാന്‍
മടിയാണ് നീ തന്നൊരു
ഓര്‍മ്മപ്പുതപ്പിനിടയില്‍
നിന്ന്'.
'ഓണത്തപ്പനെ
കട്ടെടുക്കുന്ന അപ്പനില്ലാത്ത
കുട്ടി'യാണ്
ബാല്യം വിടുന്ന ഓരോ വ്യക്തിയും.
'ഉണ്ണിയുടെ
ചിരിക്കായി തോറ്റുകൊടുക്കുന്ന
അച്ഛന്‍' ചിത്രവും
'മഴത്തണുപ്പില്‍
കമ്പിളിപ്പുതപ്പിനടിയില്‍
കാണുന്ന കുഞ്ഞിക്കാലി'ലേക്ക്
നോക്കിയിരിക്കുന്ന അമ്മച്ചിത്രവും
നല്‍കുന്ന ബാല്യക്കാഴ്ച
പക്ഷെ ഇതും കൂടി ചേരുമ്പോഴേ
സമഗ്രമാവൂ: 'പൊട്ടിയ
പാത്രത്തില്‍ നാണയക്കിലുക്കവുമായി
പിഞ്ചു കണ്ണില്‍ യാചന'.
ഇതിനോട്
ചേര്‍ത്തുവെക്കണം 'കണ്ണില്ലാത്തത്
കൊണ്ട് കണ്ണ് പൊത്തിക്കളിക്കാനുള്ള
മോഹം' ഉള്ളിലൊതുക്കുന്ന
ബാല്യം.
പ്രത്യേകം
എടുത്തുപറയാനാവത്തവിധം
ഒന്നിനൊന്നു മെച്ചമായ കവിതകളില്‍
നിന്ന് വിഷയ വൈവിധ്യത്തെ
കാണിക്കാന്‍ പാകത്തില്‍
ഒരോട്ട പ്രദക്ഷിണം പോലും
ദുഷ്കരം തന്നെ.
പ്രണയചിത്രങ്ങളുടെ
വൈവിധ്യവും, ജീവിതവും
മരണവും പ്രമേയമായി വരുന്ന
കവിതകളും ധാരാളമുണ്ട്.
'ഓട്ടു കിണ്ടിയും
ദര്‍ഭ മോതിരവും സാക്ഷി നിര്‍ത്തി
തിരക്ക് കൂട്ടുന്ന ആ പിംഗള
കേശിനി' ഈയുള്ളവനെ
കൊണ്ടുപോയത് താരാശങ്കര്‍
ബാനെര്‍ജിയുടെ അനശ്വര
സവിധത്തിലെയ്ക്കാണെന്നു
പറഞ്ഞു വെക്കട്ടെ.
III
കവിതയുടെ
വഴിയോരത്ത് അപകര്‍ഷ ബോധത്തോടെ
മുഖം മറച്ചു മാറി നില്‍ക്കുന്ന
ഭ്രഷ്ടനല്ല ഹൈകു. വരിക്ക
പ്ലാവിന്റെ ഏണിയും തോട്ടിയുമെത്താത്ത
മുകള്‍ തുഞ്ചത്തും അനായാസം
കുതിച്ചെത്തി തേന്‍ കാമ്പിലേക്കു
മദിച്ചു കയറുന്ന ആ മൂവരയനുണ്ടല്ലോ,
വാലില്‍ ഒരു
കാറ്റാടിയുമായി (മേതിലിനോട്
കടപ്പാട്) ചലിക്കുന്ന
ആ കുഞ്ഞിക്കുസൃതിയണ്ണാന്‍.
ദിനോസാറുകള്‍
ഉള്ളപ്പോഴും അവനുണ്ടായിരുന്നു;
അവ നാട്
നീങ്ങിയപ്പോഴും അവനുണ്ട്:
തുള്ളിച്ചാടി,
ചിലച്ച്
കുതിച്ച്, മദിച്ച്
രസിച്ച്; കാലവും
ഇടവും ബോധവും മൂന്ന് വരയിലൊതുക്കി,
ഈരടി,
മൂവടി,
നാലടി വെച്ച്...
xxxxxxxxxxxxxxxxxxxxxxxxxxx
No comments:
Post a Comment