Featured Post

Thursday, February 14, 2013

ദാര്‍ശനികമല്ലാത്ത ഒരാത്മഹത്യ.

ദാര്‍ശനികമല്ലാത്ത ഒരാത്മഹത്യ.

കുടം കമഴ്ത്തിയാണ് വെള്ളമൊഴിച്ചതെന്നു
അച്ഛന്‍ പറഞ്ഞത് തന്നെയാണ്.
കുടമുടക്കാതിരിക്കാന്‍ കാരണമൊന്നുമില്ലെന്നു
അവന്‍ സ്വയം പറഞ്ഞതും.
കാല്‍ കാശിനു കൊള്ളാത്തവനെന്നു
നാട്ടുകാരാണ് പറഞ്ഞത്.
പിണങ്ങിപ്പിരിഞ്ഞ അമ്മ മാത്രം
വിശേഷിച്ചൊന്നും പറഞ്ഞുമില്ല.
അച്ഛന് വേറെ പെണ്ണുങ്ങളുണ്ടായി;
അമ്മയ്ക്ക് വേറെ ആണുങ്ങളും.
അവനു മാത്രം അവന്‍ മാത്രമായി.
കള്ളും കഞ്ചാവും തീര്‍ന്നു പോയ രാവില്‍
അവനൊരൊറ്റയാന്‍ വഴി കണ്ടെത്തി.
അതില്‍ ദാര്‍ശനികമായി ഒന്നുമുണ്ടായിരുന്നില്ല;
ഉണ്ടായിരുന്നതൊരു കയര്‍ കുരുക്കു മാത്രം.
ഇനി ഞാനെന്തിനു ജീവിക്കണമെന്ന്
അച്ഛനൊന്നു കരഞ്ഞു കാണിക്കാമായിരുന്നു-
ഒരു ഡാവിനെങ്കിലും.
അമ്മയോടിതു ചെയ്തല്ലോയെന്നു
ഒന്ന് കാറാമായിരുന്നു അമ്മയ്ക്ക്-
ആളെ കാണിക്കാനെങ്കിലും.
പാവം, ആര്‍ക്കും ഒരുപദ്രവോം ഇല്ലാരുന്നെന്നു
ഒന്ന് കഷ്ടം വെക്കാമായിരുന്നു നാട്ടുകാര്‍ക്ക്-
ഒരുപചാരത്തിനെങ്കിലും.

ചന്ദനമുട്ടിയുടെ ശാപമോക്ഷം
തറവാട്ടിലമ്മയുടെ നിത്യ ശാന്തിയ്ക്ക്.
ആചാരവെടിയുടെ കസര്‍ത്ത് മേളം
നാട മുറിച്ചു നടന്നവന്റെ നാടുനീങ്ങലിനു.
വൈദ്യുതിച്ചൂടിലെ അന്ത്യാഞ്ജലി
സംസ്കാരം കൊണ്ട് സംസ്കരിച്ചു മദിച്ചവന്.
ഫോര്‍മാലിന്‍ നീരിലെ നീള്‍വാസം
അകക്കണ്ണ് തുറന്നവന്റെ അന്ത്യമൊഴിക്ക്.
ദാര്‍ശനികനല്ലാത്തവന്റെ ആത്മഹത്യക്ക്
വയല്ച്ചുള്ളിയുടെ കരിമ്പുക മതി.




No comments:

Post a Comment