Featured Post

Sunday, February 24, 2013

കവിതകള്‍ക്ക് പിറകെ


 I-
അച്ഛനും അമ്മയും നേരത്തെ നഷ്ടപ്പെട്ട സുഹൃത്ത് ആ വേദനയെ കുറിച്ച് പറയുമ്പോള്‍ ഞാനോര്‍ത്തത് ഒരു മുടിയനായ പുത്രനെ കുറിച്ചായിരുന്നു. രണ്ടുപേരുമുണ്ടായിരുന്നു ഇങ്ങൊരു തീരം വരെയും. പക്ഷെ അന്നവരെ കണ്ടിരുന്നോ? സംശയം. ഇല്ല. യൗവ്വനത്തിന്റെ ധാര്‍ഷ്ട്യത്തിലും രാഷ്ട്രീയ ബോധ്യങ്ങളുടെ ആന്ധ്യത്തിലും, മനസ്സ് മുറിഞ്ഞ ആ സ്നേഹങ്ങള്‍ കാണാതെ പോയവന്റെ വേദന ആരോട് പറയാന്‍! ഗ്രാമങ്ങള്‍ നഗരങ്ങളെ വളയുന്ന മോഹന സ്വപ്നങ്ങളുടെ നിദ്രാടനത്തിനിടയില്‍, മക്കളുടെ ഉയിരിന് ചുറ്റും വലം വെക്കുന്ന തള്ളപ്പക്ഷിയെ കാഴ്ചകളുടെയും ബോധത്തിന്റെയും പടി കടത്തിവിട്ടു. ദാരിദ്ര്യത്തിന്റെ മുങ്ങും കടത്ത് വഞ്ചിയില്‍ പ്രതീക്ഷയുടെ തുഴക്കൂട്ടാവേണ്ടിയിരുന്നവന്‍, അയഥാര്‍ത്ഥ സ്വപ്നങ്ങളുടെ പിറകെ കവിതയും നാടകവും കളിച്ചു നാടിളക്കി നടന്നത് നൂറു മേനി കാത്ത പാടത്ത് വെട്ടുകിളിക്കൂട്ടത്തിന്റെ താണ്ഡവം കഴിഞ്ഞ കണ്‍ തുറക്കേണ്ടി വന്ന കൃഷീവലനെപ്പോലെ ഒരു മെലിഞ്ഞ മനുഷ്യന്റെ ഉള്ളം തകര്‍ത്തതും, അഭിശപ്തമായ ഞരമ്പ് മുറുക്കത്തിന്റെ നിമിഷത്തില്‍ അയാളൊന്നു കുതറിപ്പിടഞ്ഞതും, ഒരു പിതൃ-പുത്ര ദുരന്തത്തിന്റെ അനന്തമാവാര്‍ത്തിച്ച കുടുംബനാടകത്തില്‍ ഉമ്മമനസ്സു ഉരികിയുലഞ്ഞതും, ദേശാടനത്തിന്റെ ഭിക്ഷാടനത്തിലേക്ക് എന്റെ പാമരം കാറ്റ് പിടിച്ചതും....

പിന്നില്‍ പാലങ്ങള്‍ക്ക് തീകൊടുത്തു ആരോടൊക്കെയോ നിഴല്‍ യുദ്ധം ജയിച്ചു കള്ള വണ്ടി കയറവേ, പനിക്കിടക്കയില്‍ നിന്നെഴുന്നേറ്റു, ബസ്‌ സ്റ്റൊപ്പിലെയ്ക്കുള്ള ദീര്‍ഘമായ വഴിയത്രയും പിന്‍ വിളിയോടെ പുറകെ വന്ന ആ വിലാപം പിന്നീടൊരിക്കലും എന്നെ വിട്ടു പോയിട്ടില്ല; പാതിറ്റാണ്ടുകല്‍ക്കിപ്പുറവും. എന്നോടൊപ്പമാല്ലാതെ ആ വിളിയുടെ മുഴക്കം അവസാനിക്കയുമില്ല.
മുടിയനായ പുത്രന് വേണ്ടി കരുതി വെച്ച വാത്സല്യത്തിന്റെ ബലിച്ചോറിലേക്ക് ധാര്‍ഷ്ട്യങ്ങളുടെ പടങ്ങള്‍ പൊഴിച്ച് പിന്നീട് കീഴടങ്ങിയിട്ടുണ്ട്, നിരന്തരം. എങ്കിലും അവരാഗ്രഹിച്ചപ്പോഴൊക്കെ അവരോടൊപ്പം ഉണ്ടായിരുന്നോ? സംശയമാണ്. തീര്‍ത്താല്‍ തീരാത്ത കടപ്പടുകളുടെയും, കുറ്റ ബോധങ്ങളുടെയും ശ്രാദ്ധമായാണ് ഞാനെന്റെ ഒരാദ്യ കവിതയെ ഇങ്ങനെ വിളിച്ചത്: "Blood of the Poet". നിഴല്‍ മൂടിത്തുടങ്ങിയിരുന്ന കണ്ണുകള്‍ കൊണ്ട് എപ്പോഴും മകനെ തിരഞ്ഞിരുന്ന സങ്കടങ്ങളാണ് ഞാനിങ്ങനെ എഴുതിയത്:
“Behind every poem there is an image:
a sobbing mother, a storm of blessings.”



1 comment:

  1. ചിലതൊക്കെ നഷ്ടങ്ങളാണ്, ഇനി വരാത്തവണ്ണം കൈവിട്ടു പോയവ. ഉള്ളില്‍ കനം പറ്റിക്കിടക്കും. ഒരു പക്ഷെ ഇനി അത്തരം ഒരു അപ്പൂപ്പന്‍ താടി ജന്മത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍

    ReplyDelete