Featured Post

Wednesday, January 20, 2016

The Bite of the Mango by Mariatu Kamara

ഒരു കഷണം മാങ്ങയിലെ ജീവിതം



"ഞങ്ങളുടെ പാരമ്പര്യത്തില്‍ ഓരോ കഥയും പറയപ്പെടുന്നത്‌ ഒന്നുകില്‍ അറിവ് പകരാനോ, അല്ലെങ്കില്‍ തകര്‍ന്ന ബന്ധം പുനസ്ഥാപിക്കാനോ അതുമല്ലെങ്കില്‍ ശ്രോതാവിനെയോ കഥാകാരനെയോ മാറ്റിത്തീര്‍ക്കാനോ ആണ്. മരിയാത്തുവിന്റെ കഥ ഈ ഘടകങ്ങളൊക്കെയും പ്രതിനിധാനം ചെയ്യുന്നു. അത്തരം ഒരു കഥക്കായി ഞാന്‍ കാത്തിരിക്കയായിരുന്നു, മനുഷ്യ ചേതനയുടെ മുഴുവന്‍ ശക്തിയും ഉല്പതിഷ്ണുതയും ഓര്‍മ്മിപ്പിക്കുന്ന ഒന്നിന്.”
(-ഇഷ്മയില്‍ ബേയാഹ് എഴുതിയ ആമുഖത്തില്‍ നിന്ന്.)

1991 മുതല്‍ 2002 വരെ സിയറാ ലിയോണില്‍ കൊടുമ്പിരിക്കൊണ്ട കിരാതമായ ആഭ്യന്തര യുദ്ധം വിവരണാതീതമായ കെടുതികളാണ് സ്വതേ ദരിദ്രമായ ആ ആഫ്രിക്കന്‍ രാജ്യത്തിന് നല്‍കിയത്. RUF (Revolutionary United Front) സൈന്യത്തിന്റെ സായുധ കലാപകാരികള്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചും കൊന്നും അംഗഭംഗം വരുത്തിയും ബലാല്‍ക്കാരം ചെയ്തും ആയിരങ്ങളെ ഒടുക്കി. ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ സിയറാ ലിയോണില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം നാല്‍പ്പതു വയസ്സിലും താഴെയാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രതിദിന വരുമാനം ഒരു ഡോളറിലും താഴെ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്ത കുട്ടികള്‍. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്ന പരമ്പരാഗത ജീവിത രീതി തകര്‍ന്നു പോയതിന്റെ വിലയൊടുക്കേണ്ടി വരുന്നത് എല്ലാതരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീസമൂഹമാണ് - ശാരീരികവും മാനസികവും ലൈംഗികവുമായി അവര്‍ നിരന്തര ചൂഷണത്തിന് വിധേയരാവുന്നു. പെണ്‍കുട്ടികള്‍ ജീവിത് നൈരാശ്യത്തിന്റെയും മാനസിക പിരിമുറുക്കങ്ങളുടെയും അടിമകളായ മുതിര്‍ന്നവരുടെ ബാലാല്‍ക്കാരങ്ങള്‍ക്കും ശൈശവ വിവാഹത്തിനും ഇരകളായിത്തീരുന്നു. ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടേണ്ട കൃതിയാണ് മരിയാത്തു കമാറയുടെ The Bite of the Mango എന്ന ആത്മകഥാ രചന.

യുദ്ധത്തിന്റെ ഇര എന്നതില്‍ നിന്ന് യൂനിസെഫിന്റെ പ്രത്യേക പ്രതിനിധി എന്നതിലേക്കുള്ള ഒരു ആഫ്രിക്കന്‍ ദരിദ്ര കൗമാരക്കാരിയുടെ യാത്രയാണ് The Bite of the Mango എന്ന ഹ്രസ്വ അനുഭവാഖ്യാന പുസ്തകം പറയുന്നത്. സിയറാ ലിയോണിലെ പ്രശാന്ത സുന്ദരമായ, നിരക്ഷരരെങ്കിലും സമാധാന പ്രിയരായ, ഇരുനൂറോളം അന്തേവാസികള്‍ മാത്രമുള്ള മാഗ്ബരോ ഗ്രാമത്തില്‍ ദരിദ്രമെങ്കിലും സ്നേഹപൂര്‍ണ്ണമായ ചുറ്റുപാടുകളില്‍ അച്ഛനമ്മമാരും കൂടപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി സംപ്തൃപ്തമായ കൗമാരം പിന്നിടുന്ന പന്ത്രണ്ടുകാരിയുടെ ജീവിതത്തിലേക്ക് തൊണ്ണൂറുകളുടെ ഒടുവില്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ കടന്നെത്തുന്നതോടെ അവള്‍ക്കെല്ലാം നഷ്ടമാകുന്നു. കലാപകാരികള്‍ നാടെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഗ്രാമീണര്‍ക്ക് അത് നേരില്‍ ബോധ്യമാകുക വിവരിക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ്. ഒരു നാള്‍ അയല്‍ഗ്രാമത്തിലെ ബന്ധുവീട്ടിലേക്കു പോകുന്ന മരിയാത്തു അങ്ങോട്ട്‌ എത്തുന്നതേയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ള (child soldiers) സിയറാ ലിയോണില്‍, തന്റെ പ്രായത്തിലുള്ള പടയാളികള്‍ അവളെ പിടിച്ചു കൊണ്ട് പോകുന്നു. തന്റെയും ഗോത്ര ഭാഷയായ തെംനെ സംസാരിക്കുന്ന കുട്ടിപ്പട്ടാളക്കാരോട് തന്നെ വെറുതെ വിടാന്‍ യാചിക്കുന്നത് വെറുതെയാവുന്നു. പിടിക്കപ്പെടുന്ന ഒട്ടുമുക്കാലും ഗ്രാമീണരോട് ചെയ്യുന്ന പോലെ അവര്‍ "നീ വോട്ടു ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല!" എന്ന ആക്രോശത്തോടെ അവളുടെ ഇരു കൈപ്പത്തികളും വെട്ടിക്കളയുന്നു. കൊല്ലാതെ വിടുന്നത് പ്രസിഡന്റിനെ നേരില്‍ കാണ്ട് ഒരു പുതിയ കൈ വാങ്ങിക്കാനാണെന്ന് പരിഹസിക്കുന്നുമുണ്ട് അവര്‍. കഷ്ടിച്ചു ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ള പാലായനത്തിനിടെ ചോരയൊലിക്കുന്ന കൈകളിലെ മുറിവുകളും കത്തിക്കാളുന്ന വിശപ്പുമായി വേച്ചു പോകുന്ന മരിയാത്തുവിന് ഒരപരിചിതന്‍ വെച്ച് നീട്ടുന്ന മാങ്ങാക്കഷണം അവളെ രണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും: ഒന്ന് മഹാ ദുരന്തങ്ങളുടെ കുത്തൊഴുക്കുണ്ടെങ്കിലും ജീവിതം അവസാനിച്ചിട്ടില്ലെന്ന്. എന്തിന്റെയും ഗുണവശം കാണാന്‍ കഴിയണമെന്ന അമ്മ പഠിപ്പിച്ച പാഠം: ഒരു കഷണം മാങ്ങക്കും ജീവിതം തിരിച്ചു പിടിക്കാനാവും. മറ്റൊന്ന്, ചോരയിറ്റുന്ന അറ്റുപോയ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയില്‍ ഇനിയൊരിക്കലും തന്റെ ജീവിതം പഴയത് പോലെ ആവുകയില്ലെന്ന്. A Long Way Gone: Memoirs of a Boy Soldier എന്ന പ്രസിദ്ധകൃതിയുടെ രചയിതാവ് ഇഷ്മയില്‍ ബേയാഹ് 'മാങ്ങയുടെ ഒരു കഷണ'ത്തിന്റെ ആമുഖത്തില്‍ പറയുന്നത് പോലെ "അവ കൂടാതെ ജീവിക്കാന്‍ അവള്‍ പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?”

ECOMOG (The Economis Community of West African States Monitering Group)-ന്റെ സഹായത്തോടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ മൃതപ്രായയായി അബെര്‍ദീനിലെ അഭയാര്‍ഥി ക്യാംപിലെത്തുന്ന മരിയാത്തു നീണ്ട ചികിത്സക്ക് ശേഷമാണ് സുഖം പ്രാപിക്കുന്നത്. തന്റെ ഗ്രാമം കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞുവെന്നു ക്യാമ്പില്‍ വെച്ചാണ് അവള്‍ മനസ്സിലാക്കുക. ആദംസെ, ഇബ്രാഹീം, മുഹമ്മദ്‌, ഫാത് മാത്താ, അബിബാത്തു, മബിന്റി തുടങ്ങി കുടുംബാംഗങ്ങളില്‍ ചിലര്‍ അവിടെയുണ്ട്, പലര്‍ക്കും അവളെ പോലെ മുന്‍ കൈ നഷ്ടമായിട്ടുമുണ്ട്. അവരുടെ കൂടി പരിചരണത്തില്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കൗമാരക്കാരിയെക്കാത്ത് മറ്റൊരു പ്രഹരം കൂടിയെത്തുന്നു: അവള്‍ ഗര്‍ഭിണിയാണെന്ന തിരിച്ചറിവ്. അവള്‍ ഓര്‍ത്തെടുക്കുന്നു; കുടുംബത്തിലെ ഒരു കാരണവര്‍ അവളെ വിവാഹം ആലോചിച്ചതും കയ്യേറ്റം ചെയ്തതും. ഒരു ആണ്‍കുഞ്ഞു പിറക്കാനെന്ന അയാളുടെ ആവശ്യം അവള്‍ തള്ളിക്കളഞ്ഞതായിരുന്നു. ഈ സംഭവത്തെ 'പട്ടാളക്കാരുടെ ബാലാല്‍ക്കാരഫലം' എന്ന് കൊണ്ടാടിയ മാധ്യമ രീതി, അത്തരം മാധ്യ സംസ്കാരത്തോട് തന്നെയുള്ള പ്രതിഷേധമായി മരിയാത്തുവിന്റെ മനസ്സില്‍ അനുഭവപ്പെടും. ക്യാമ്പിലെ കുട്ടികള്‍ പകലന്തിയോളം തെരുവില്‍ ഭിക്ഷയെടുക്കുന്നതില്‍ മരിയാത്തുവും കൂടുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുന്ന ആളുകളുടെ ഔദാര്യ ധാരാളിത്തം കണ്ടു പിടിച്ചു അവള്‍ കൊള്ളാവുന്ന വരുമാനം കണ്ടെത്തുന്നു. വേണ്ടാതെ കിട്ടിയ കുഞ്ഞായത് കൊണ്ട് അബ്ദുലിനെ അവള്‍ക്കു സ്നേഹിക്കാന്‍ കഴിയാതാവുമ്പോള്‍ ക്യാമ്പിലെ മറ്റു സ്ത്രീകള്‍ ആ ചുമതല ഏറ്റെടുക്കുന്നു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് ഭിക്ഷാടനം നടത്തുന്നത് കൂടുതല്‍ ലാഭകരമാണെന്ന് അവള്‍ കണ്ടെത്തുന്നു. അസുഖം ബാധിച്ചു കുഞ്ഞു മരിക്കുന്നതോടെ തന്റെ സ്നേഹ രാഹിത്യമാണ് അവനെ കൊന്നു കളഞ്ഞതെന്നു അവളില്‍ കുറ്റബോധം നിറയുന്നു.

ഫ്രീടൌണിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്ന കൌമാരക്കാരിയായ അമ്മയുടെയും കുഞ്ഞിന്റെയും കഥ വാര്‍ത്തകളില്‍ നിറയുന്നതോടെ അവളെ തേടി സഹായഹസ്തങ്ങള്‍ എത്തുന്നു. രേഖകളുടെ ആവശ്യത്തിനും മറ്റുമായി ജനത്തീയതിയും മറ്റു വ്യക്തിപരമായ 'വിവര'ങ്ങളും ഓര്‍മ്മയിലുള്ള നുറുങ്ങുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണിച്ചുണ്ടാക്കേണ്ടി വരുന്ന അവസ്ഥ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ചേതം തന്നെയാണ്.അങ്ങനെയാണ് അവള്‍ ആദ്യം ഇംഗ്ലണ്ടിലേക്കും പിന്നീട് കാനഡയിലേക്കും ചേക്കേറുക. ടൊറെന്റോയില്‍ അവള്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തോടൊപ്പം കോളേജ്‌ വിദ്യാഭ്യാസവും നേടുന്നു. അവിടെ വെച്ചാണ് അവള്‍ യൂണിസെഫ്‌ പ്രതിനിധിയായിത്തീരുക.

ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം, മുതിര്‍ന്ന കൌമാരക്കാര്‍ക്ക് പ്രത്യേകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും ഭാഗങ്ങള്‍ ഏറെ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ബോണ്ടോ സീക്രട്ട് സൊസൈറ്റി' എന്ന്‍ പേരിട്ട പെണ്‍ ചേലാകര്‍മ്മം പോലുള്ള ഗോത്രാചാരങ്ങളും ചോരയിറ്റുന്ന കൈകളുമായി കാട്ടിലൂടെ പാലായനം ചെയ്യവേ, പൂര്‍വ്വികരുടെ ആത്മാക്കളായ സര്‍പ്പങ്ങളുമായി മുഖാമുഖം നടത്തുന്നതും ബാലാല്‍ക്കാരത്തിലൂടെ തന്നെ ഗര്‍ഭിണിയാക്കിയ, പിന്നീട് മരിച്ചു പോയ അമ്മാവന്റെ സ്വപ്ന പ്രത്യക്ഷവും പോലെ യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലരുന്ന ഭാഗങ്ങള്‍ ഫിക് ഷന്റെ ആകര്‍ഷണീയത ഉള്ളവയാണ്. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര രംഗങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. കൈകളില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ വര്‍ണ്ണനകളുടെ കാര്യത്തിലും ഇതേ മിതത്വം, ഒരു പക്ഷെ ഇത്തിരി പിശുക്ക്, നമുക്ക് കാണാനാവും. പ്രോസ്തെറ്റിക്‌ കൈകള്‍ ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ ആദ്യമേ എതിര്‍പ്പ് കാണിച്ചിരുന്ന മരിയാത്തു ഒടുവില്‍ അതുമായി പൊരുത്തപ്പെട്ടുവോ എന്നതും വ്യക്തമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ പറയേണ്ടതില്ല എന്ന തീരുമാനവും ഒരുപക്ഷെ അവരുടെ ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിന്റെ ഭാഗമാകാം. പരാമൃഷ്ട കാലത്തെ സിയറാ ലിയോണിലെ ആഭ്യന്തര യുദ്ധത്തിന്റെ (1991- 2002) വസ്തുതാന്വേഷണങ്ങളും കാര്യമായി ഒന്നുമില്ല പുസ്തകത്തില്‍. അന്ന് തീരെ കുഞ്ഞായിരുന്നു മരിയാത്തു എന്നിരിക്കിലും, പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവര്‍ വിദ്യാസമ്പന്നയായ യുവതിയായിരുന്നല്ലോ. ഒരു പ്രചോദക കൃതി എന്ന നിലയില്‍, ഐക്യരാഷ്ട്ര സഭയുടെ സായുധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രതിനിധി (UNICEF Special Representative for Children in Armed Conflicts) ലക്‌ഷ്യം വെക്കുന്നത് ചരിത്രാഖ്യാനമല്ല, മറിച്ച് സിയറാ ലിയോണിലെ ദുരന്ത ബാധിതരിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുകയും അവര്‍ക്ക് ആവുന്നത്ര സഹായം എത്തിക്കുകയും അത് വഴി സമാനമായ ദുരിതങ്ങളിലൂടെ കടന്നു പോവുന്ന ലോകമെമ്പാടുമുള്ള കുട്ടികളോടും മറ്റിരകളോടും ഐക്യപ്പെടാനും അവര്‍ക്ക് പ്രത്യാശയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനുമാണ് എന്ന് വ്യക്തം.


മരിയാത്തു കമാറയും ജേര്‍ണലിസ്റ്റ്‌ സൂസന്‍ മാക്‌ ലാന്റും തമ്മിലുള്ള അടുത്ത സഹകരണത്തിലാണ് 'മാങ്ങയുടെ ഒരു കഷണം' പിറന്നതെന്നു പുസ്തകത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ട്. മരിയാത്തു തന്റെ ഭീകരാനുഭവങ്ങളും ജീവിത വിജയത്തിന്റെ മുഹൂര്‍ത്തങ്ങളും പങ്കു വെച്ച അനേകം അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂസന്‍ കഥ പറഞ്ഞത്.

read more:

No comments:

Post a Comment