Featured Post

Showing posts with label Memoir. Show all posts
Showing posts with label Memoir. Show all posts

Thursday, April 24, 2025

Memory In The Age of Amnesia: A personal history of our times by Saeed Akhtar Mirza

 ഓര്‍മ്മകളുടെ ചരിത്രദൗത്യം


(മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ സൂചകവുമാണ് സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’)

 

ക്ഷുഭിത യൗവ്വനം, വിശ്രമത്തിന്റെ വാര്‍ദ്ധക്യം എന്ന സമവാക്യം ഏതാണ്ടൊരു വാര്‍പ്പ് മാതൃകയാണ്. എന്നാല്‍, ചരിത്രത്തിന്റെ അസംബന്ധ വൈരുദ്ധ്യങ്ങളിലേക്ക് ഉണര്‍ന്നിരിക്കുന്ന ചേതനയുള്ളവര്‍ക്ക് ആയുസ്സിന്റെ ഋതുഭേദങ്ങള്‍ക്കപ്പുറവും അനീതികളുടെയും അസമത്വങ്ങളുടെയും വീര്‍പ്പുമുട്ടലും പൊള്ളലും അനുഭവപ്പെടുക തന്നെ ചെയ്യും. “എനിക്ക് പ്രായമേറി വരികയാണ്, ഇപ്പോള്‍ ഞാനെന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെയെപ്പോഴാണ് ഞാനത് ചെയ്യുക?” എന്ന ഒരു എഴുപത്തിയഞ്ചുകാരന്റെ ചോദ്യം, ഈ അര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കാലത്തോടുള്ള കടം വീട്ടലും നീക്കിവെപ്പും ആയിത്തീരുന്നു. ഓര്‍മ്മപ്പുസ്തകത്തിന്റെ വൈയക്തികതള്‍ക്കപ്പുറം പോകുന്ന ചരിത്രാവലോകനമായും ചരിത്ര പുസ്തകത്തിന്റെ വസ്തുനിഷ്ടത മാത്രമാകാത്ത ആത്മാന്വേഷണമായും ഒരേ സമയം വായനക്കാരെ നേരിടുന്ന പുസ്തകമായി മാറുകയാണ് വിഖ്യാത ചലച്ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും, ഒപ്പം ഈ പുസ്തകം കൃത്യമായും തെളിയിക്കുന്നത് പോലെ, നല്ലൊരു സാമൂഹ്യ നിരീക്ഷകനുമായ സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’

 

ഏതാനും മാസങ്ങള്‍ക്കുമുമ്പ് (2018) പ്രസിദ്ധീകരിച്ച പുസ്തകമെന്ന നിലയില്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന ചരിത്ര ഘട്ടങ്ങളുടെ സംഗ്രഹവും വിശകലനവും ആയിത്തീരുന്നുണ്ട്, ഓര്‍മ്മക്കുറിപ്പുകളും ചെറു ലേഖനങ്ങളും അഭിമുഖ ഭാഗങ്ങളും കഥകളും ചേര്‍ന്ന് സാഹിതീയ ഇനം കൃത്യമായി നിര്‍വ്വചിക്കാനാവാത്ത ഉള്ളടക്കം. സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടുമുമ്പ്, 1943-ല്‍ ബോംബെയില്‍ ജനിച്ച മിര്‍സ, രാജ്യം കടന്നു പോന്ന കലുഷ കാലങ്ങളുടെ തീക്ഷ്ണത കുഞ്ഞുന്നാള്‍ മുതല്‍ നേരില്‍ കണ്ടതാണ്. ഇന്ത്യ-പാക്‌ വിഭജനം, ബംഗാള്‍ വിഭജനം, വര്‍ഗ്ഗീയ കലാപങ്ങള്‍, ഇന്തോ-പാക്‌, ഇന്തോ-ചൈന യുദ്ധങ്ങള്‍, അടിയന്തരാവസ്ഥ, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ഉയര്‍ച്ചയും ബാല്‍ താക്കറെയുടെ കീഴില്‍ അപ്രമാദിത്വത്തിലേക്കുള്ള ശിവസേനയുടെ വളര്‍ച്ചയും, മുംബൈ സ്ഫോടന പരമ്പര, ബാബറി മസ്ജിദ് നശീകരണം, എന്‍.ഡി.എ. അധികാരാവരോഹണം, ഗുജറാത്ത് വംശഹത്യ, ഇന്ത്യന്‍ ഫാസിസത്തിന്റെ പുത്തന്‍ അവതാരങ്ങള്‍ തുടങ്ങി ഇന്ത്യാ ചരിത്രത്തിന്റെ ഗതിവിഗതികള്‍ പോയ  നൂറ്റാണ്ടിലും തുടര്‍ന്നും നിര്‍ണ്ണയിച്ച ഘട്ടങ്ങളൊന്നും ഗ്രന്ഥകാരന്റെ ധിഷണയില്‍ മുദ്രപതിപ്പിക്കാതെ പോയിട്ടില്ല. എന്നാല്‍ ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്നിരിക്കെ, ദേശചരിത്രം ലോക ചരിത്രത്തിന്റെ ഭാഗമാണ്, ദേശജീവിതം വിശാലമായ അര്‍ത്ഥത്തില്‍ ലോകോന്മുഖവും. അതുകൊണ്ട് വിയറ്റ്നാം യുദ്ധവും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവും അഫ്ഘാനിലെ സോവിയറ്റ് അധിനിവേശവും തുടര്‍ന്ന് ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടന്ന അമേരിക്കന്‍ നിയന്ത്രിത അത്യാചാരങ്ങളും, താലിബാന്റെയും ബഹുരൂപിയായ മൌലിക വാദ ശക്തികളുടെയും ഉയര്‍ച്ചയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇറാഖ് അധിനിവേശവും സമകാലിക സിറിയന്‍ നെരിപ്പോടിന്റെയും ഐസിസിന്റെയും ഭീകരതയുമെല്ലാം ഏറെ ഹൃദയാലുവായ ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

 

ചരിത്ര സംഭവങ്ങളുടെ നാള്‍വഴി വിവരണ രീതിക്ക് പകരം പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക്, മുഖ്യധാരാ/ ഔദ്യോഗിക ഭാഷ്യങ്ങളില്‍ തെളിഞ്ഞു കിട്ടാത്ത ആ ‘മറു പാഠ’ത്തിലേക്ക് നിരന്തരം കടന്നു ചെല്ലുന്ന രീതിയാണ് പുസ്തകത്തിലുള്ളത്. ഇറാഖ് യുദ്ധത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പാശ്ചാത്യ ‘എംബെഡെഡ്’ ജേണലിസ്റ്റുകള്‍ നല്‍കിയ അപസര്‍പ്പക കഥകളില്‍ നിന്നുള്ള ഉദ്ധരണികളല്ല, സഈദ് മിര്‍സയ്ക്ക്. ഗദ്ദാഫിയുടെ ഉന്മൂലനത്തിനു പിന്നില്‍ എകാധിപതിയോടുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ പര്യവസാനമെന്ന പാശ്ചാത്യ വാഗ്ധോരണിക്കപ്പുറം ആദിമ ബെര്‍ബര്‍ ഗോത്രജനായ സാമ്രാജ്യത്വ വിരുദ്ധനോടുള്ള അമേരിക്കന്‍ പക മുഖ്യചാലകമായിരുന്നു എന്നും എതിരാളിയെ ആദ്യം ഭീകരനാക്കി ചിത്രീകരിക്കുക, പിന്നീട് ഉന്മൂലനം ചെയ്യുക എന്ന സാമ്രാജ്യത്വ രീതിയുടെ നടത്തിപ്പായിരുന്നു അതെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. രണ്ടാം ലോക യുദ്ധത്തിന്റെയും ഹോളോകാസ്റ്റിന്റെയും പശ്ചാത്തലത്തില്‍ യൂറോപ്പ്യന്‍ ശക്തികള്‍ തങ്ങളുടെ കുറ്റബോധം തീര്‍ക്കാനുള്ള ബലിയാടുകള്‍ ആയി പലസ്തീന്‍ പ്രദേശത്തെ കണ്ടെടുത്തതായിരുന്നു ആ ജനതയുടെ ദുരന്തം തുടങ്ങിവെച്ചതെന്നും വിയറ്റ്നാം യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം പ്രസിഡണ്ട്‌ ഐസന്‍ഹോവറുടെ ഉറക്കം കെടുത്തിയ ഡോമിനോ സിദ്ധാന്തമെന്ന മണ്ടന്‍ കാഴ്ച്ചപ്പാടായിരുന്നു എന്നുമുള്ള നിരീക്ഷണങ്ങളും പുസ്തകം പങ്കിടുന്നു. വിയറ്റ്നാം ജനതയുടെ അന്തിമ വിജയം ലോകമെമ്പാടുമുള്ള ജനകീയ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതിനെ കുറിച്ച് ഏറെ പരാമര്‍ശങ്ങളുണ്ട്: അള്‍ജീറിയ, മണ്ടേലയുടെ സൌത്ത് ആഫ്രിക്ക, പാട്രിസ് ലുമുംബയുടെ കോംഗോ, അങ്കോല, മൊസാംബിക്, കെനിയ, ടാന്‍സാനിയ, നൈജീരിയ, സിംബാബ്‌വേ തുടങ്ങി ആഫ്രിക്കന്‍- ഏഷ്യന്‍- ലാറ്റിന്‍ അമേരിക്കന്‍ ദേശങ്ങളില്‍ എങ്ങും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

 

വിയറ്റ്നാം യുദ്ധത്തോട് തീക്ഷണമായി പ്രതികരിക്കുകയും തുടര്‍ന്ന് ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം നഷ്ടപ്പെടുകയും ചെയ്തിട്ടും ജീവിതകാലം മുഴുവന്‍ പോരാളിയായിത്തുടര്‍ന്ന മുഹമ്മദലി, ഇറാഖ് അധിനിവേശക്കാലത്ത് അവിടം സന്ദര്‍ശിച്ച ബുഷ്‌ ജൂനിയറിനെ ‘ഇത് ഇറാഖി ജനതയില്‍ നിന്ന് നിനക്കുള്ള വിടവാങ്ങല്‍ ചുംബനം, നായേ!’ എന്നാക്രോശിച്ചുകൊണ്ട്‌ ഷൂകള്‍ കൊണ്ട് എറിഞ്ഞ മുന്‍തദര്‍ അല്‍ സൈദിയെന്ന ഇറാഖി ജേണലിസ്റ്റ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പോരാളികളെയും പുസ്തകം ഓര്‍മ്മിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ വീറില്ലാതെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്ന ഹര്‍ഷ് മന്ദര്‍, പി. സായിനാഥ, അരുന്ധതി റോയ്, റാണാ അയ്യൂബ് തുടങ്ങിയവരും ഓരോ അധ്യായങ്ങളില്‍ വിഷയമാകുന്നു. മാസ് ലീഡര്‍ എന്ന പ്രയോഗത്തിന്റെ രണ്ടറ്റങ്ങളായി വിലാപയാത്രയില്‍ നാല് ലക്ഷം പേരുടെ അകമ്പടി ലഭിച്ച, വര്‍ഗ്ഗീയ കലാപങ്ങളുടെ ആചാര്യന്‍ ബാല്‍ താക്കറെയെയും ഡല്‍ഹി ഭരണത്തിന്റെ അധികാര പരിമിതികളും കേന്ദ്രത്തിന്റെ നഗ്നമായ നിസ്സഹകരണവും ചേര്‍ന്ന ശ്വാസം മുട്ടലില്‍ അധികാരം വിട്ടൊഴിഞ്ഞു ജനങ്ങളെ സമീപിക്കുകയും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്ത അരവിന്ദ് കേജ്രിവാളിനെയും അവതരിപ്പിക്കുന്നു. മിത്തുകള്‍ രാഷ്ട്ര ജീവിതത്തിന്റെ ഭാവി നിര്‍ണ്ണയിക്കുകയും വിനാശകരമായി ഇടപെടുകയും ചെയ്യുന്ന വിപര്യയം ഇന്ത്യന്‍ വസ്തുത മാത്രമല്ലെന്ന് പാരീസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനം, അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരം, ജര്‍മ്മനിയെ ഭേദ്യം ചെയ്യുന്ന തിരക്കില്‍ ലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഇറ്റാലിയന്‍ ഫാസിസത്തിന്റെ നാള്‍വഴികള്‍, ഇസ്രയേല്‍ നിര്‍മ്മിതിക്ക് പിന്നിലെ പുരാണപ്രോക്തമായ വാഗ്ദത്ത ഭൂമി സങ്കല്പം, സോവിയറ്റ് യൂണിയന്‍ തകര്‍ച്ച, ഇസ്ലാമിക ലോകത്തെ സൌദി അറേബ്യന്‍ മേധാവിത്തവും വഹാബി, സലഫി പാരമ്പര്യങ്ങളുടെ ശാക്തീകരണവും തുടങ്ങിയ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

 

ചരിത്രത്തിന്റെ ഭീകര വൈരുധ്യങ്ങള്‍ക്കെതിരെ കവിതയെ സ്ഥാപിക്കുന്ന സഹൃദയത്വത്തിനു പുസ്തകത്തില്‍ ഏറെ മാതൃകകള്‍ ഉണ്ട്. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ്ഗ തെരുവുകളിലൂടെ യാത്ര ചെയ്യുവേ, വിജനമായ കുഴിമാടങ്ങളുടെ അരികിലേക്ക് വണ്ടി വീണ്ടും തിരിച്ചു വിടുന്നതില്‍ ജിഞാസുവാകുന്ന ഭാര്യ ജെന്നിഫറിനോട് ഗ്രന്ഥകാരന്‍ പ്രതിവചിക്കുന്നു: “ആ കുഴിമാടത്തിനു അവിശ്വസനീയമാം വിധം ഏകാന്തത തോന്നുന്നു.” ഡ്രൈവര്‍ അദ്ദേഹത്തോട് യോജിക്കുന്നു: “അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിന് സമാധാനം അനുഭവപ്പെടും.” ബോംബെ കലാപ നാളുകളില്‍, സൈക്കിളില്‍ പോകുന്ന പ്രായമേറിയ പാല്‍ക്കാരനെ ആള്‍ക്കൂട്ടം വേട്ടയാടി തല്ലിക്കൊല്ലുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവന്ന നടുക്കത്തില്‍ അദ്ദേഹം ചിന്തിക്കുന്നു: അവര്‍ക്ക് ലജ്ജ തോന്നിക്കാണില്ലേ? അന്ന് രാത്രി അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരിക്കുമോ? ഏതുതരം സ്വപ്നങ്ങളാവും അവര്‍ അന്ന് കണ്ടിരിക്കുക!. കലാപം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍, തങ്ങളുടെ ക്യാമ്പില്‍ കയ്യേറാന്‍ വന്ന കലാപകാരികളെ കൂട്ടത്തോടെ ചെറുത്തുനിന്നു ഓടിച്ച എല്ലാവിഭാഗത്തിലും പെട്ട മനുഷ്യക്കൂട്ടായ്മയെ പ്രതീക്ഷയുടെ വെട്ടമായി ഗ്രന്ഥകാരന്‍ ഓര്‍മ്മിക്കുന്നു. ‘ശത്രുക്ക’ളെ സംരക്ഷിക്കുന്നവര്‍ എന്ന് കുറ്റപ്പെടുത്തുന്ന കലാപകാരികളോട് അവര്‍ പൊട്ടിത്തെറിക്കുന്നു: ഈ നരകക്കുഴിയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുക.

 

പിറകെ വരുന്ന അധ്യായങ്ങളുടെ പ്രമേയം സൂചിപ്പിക്കുന്ന ചില തലക്കെട്ടുകള്‍/ ഉദ്ധരണികള്‍ കൊണ്ട് തുടങ്ങുന്ന ചെറുഭാഗങ്ങള്‍, അവക്കുള്ളില്‍ ചെറിയ ചെറിയ അദ്ധ്യായങ്ങള്‍ എന്നതാണ് പുസ്തകത്തിന്റെ ഘടന. ‘ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ?” എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഭാഗങ്ങളാണ് ഇറാഖ് – എംബെഡെഡ് ജേണലിസത്തിന്റെ കഥ പറയുക. ‘കോളേജില്‍ നിന്ന് നീയൊരിക്കലും പഠിക്കാന്‍ ഇടയില്ലാത്തത്’ എന്ന ഭാഗം മുംബൈയില്‍ വലതുപക്ഷ രാഷ്ട്രീയ ഡോണ്‍ ആയി വളര്‍ന്നു വന്ന, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ആചാര്യന്റെ പുറത്തറിയാത്ത കഥകള്‍ ആവിഷ്കരിക്കുന്ന അഭിമുഖമാണ്. മഹത്വത്തിന്റെ പിറവിയെ കുറിച്ചുള്ള ഷേക്സ്പിയര്‍ ഉദ്ധരണിയിലാണ് രണ്ടുതരം ‘ജനനായക’രെകുറിച്ചുള്ള അദ്ധ്യായങ്ങള്‍ തുടങ്ങുന്നത്. മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ ചൂണ്ടു പലകയുമായി നിലയുറപ്പിക്കാന്‍ കഴിയും സഈദ് മിര്‍സയുടെ പുസ്തകത്തിന്. ഇന്ത്യന്‍ സമാന്തര സിനിമയുടെ കരുത്തുറ്റ മുഖമായ ചലച്ചിത്രകാരന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയെ കുറിച്ച് കാര്യമായി ഒന്നും പുസ്തകം പറയുന്നില്ല എന്നത് ഒരു പരിമിതിയായി തോന്നിയേക്കാം. അതുപോലെ, പറയപ്പെടെണ്ടിയിരുന്ന ചിലരെയെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട് എന്നും തോന്നാം: ഉദാഹരണത്തിന് ഗുജറാത്ത് വംശഹത്യയുടെയും അതുവഴി ഉയര്‍ന്നുവന്നു രാജ്യഭരണം കയ്യാളാന്‍ മാത്രം അപ്രമാദിത്തില്‍ എത്തുകയും ചെയ്ത ‘മുഖം’ (the face) എന്ന് പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന നരേന്ദ്ര മോഡിയുടെയും വിവരണങ്ങളുള്ള, റാണാ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ ഏറെ അഭിനന്ദന പൂര്‍വ്വം വിവരിക്കപ്പെടുന്ന പുസ്തകത്തില്‍ ടീസ്റ്റ സെതല്‍വാദ് ഇടം പിടിക്കുന്നില്ല. ഷാര്‍ലി ഹെബ്ദോയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍, വിയോജിച്ചുകൊണ്ട് തന്നെ താന്‍ അവരുടെ മനുഷ്യാവകാശത്തിനു വേണ്ടി നിലക്കൊള്ളുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ “എന്റെ പേര് അരവിന്ദ് ദേശായ് എന്നോ ആള്‍ബെര്‍ട്ട് പിന്റോ എന്നോ ശിവേന്ദ്ര സിംഗ് എന്നോ ടോണി ബെന്‍ എന്നോ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എന്നാല്‍, എന്റെ പേര് സഈദ് അഖ്തര്‍ മിര്‍സ  എന്നാണ്, അങ്ങനെ ആയിരിക്കയും ചെയ്യും, എന്നെ ക്രിപ്റ്റോ മുസ്ലിം എന്ന് വിളിക്കുന്ന പലരുമുണ്ടാവും. ചിലര്‍ എന്നെ സലഫിസ്റ്റ് എന്നുപോലും വിളിച്ചേക്കും. എനിക്ക് അത്തരം വിമര്‍ശകരോട് ആകെ പറയാനുള്ളത് ഇത്രേയുള്ളൂ: എളുപ്പം തിരിക്കാവുന്ന ഇനങ്ങളില്‍ പെടാത്ത ഒരു സ്വതന്ത്ര മനുഷ്യനാണ് ഞാന്‍.” പുസ്തകത്തിന്റെ തലക്കെട്ട്‌ ഉള്‍ച്ചേര്‍ക്കുന്ന ദ്വിമുഖ സൂചകം (age of amnesia) അഭിമുഖീകരിക്കുന്ന സ്മൃതിഭ്രംശം വാര്‍ദ്ധക്യത്തിന്റെത് എന്നതിനൊപ്പം ഓര്‍മ്മകള്‍ക്ക് അല്‍പ്പായുസ്സാകുന്ന വിവര/ജ്ഞാനശകല പ്രളയ കാലത്തിന്റെ പ്രകൃതം കൂടിയാണ്.       

Thursday, April 17, 2025

Living to Tell the Tale by Gabriel García Márquez / Edith Grossman


മാര്‍ക്കേസ്: ഓര്‍മ്മകളുടെ പുസ്തകം



ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ആത്മകഥയെന്നു വിശേഷിപ്പിക്കാവുന്ന പുസ്തകമായ 'കഥ പറയാനായ് ജീവിച്ചിരിക്കുക' (Living to Tell the Tale) എന്ന കൃതിയുടെ സ്പാനിഷ് മൂലം 2002-ല്‍ പുറത്തിറങ്ങി. തൊട്ടടുത്ത വര്‍ഷം എഡിത്ത് ഗ്രോസ്മന്‍ പരിഭാഷപ്പെടുത്തിയ ഇംഗ്ലീഷ് പതിപ്പ് മറ്റേതൊരു മാര്‍ക്കേസ് കൃതിയും പോലെ സഹൃദയ ലോകം ഉടനടി ഏറ്റെടുക്കുകയായിരുന്നു. 1927-ല്‍ അദ്ദേഹം ജനിച്ച വര്‍ഷം മുതല്‍ 1950-ല്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രണയിനി തന്റെ വിവാഹാഭ്യര്‍ഥന അംഗീകരിക്കുന്നത് വരെയുള്ള കാലമാണ്, നമുക്ക് ലഭ്യമായിട്ടുള്ള ഈ ആത്മകഥാ ഈടുവെപ്പില്‍ കാണാനാവുകയെന്ന് സാമാന്യേന പറയാം.

വടക്കന്‍ കൊളംബിയയിലെ അരക്കാറ്റക്കയിലേക്ക് ഒരു പൊള്ളുന്ന വേനല്‍ക്കാലത്താണ് തന്റെ കുട്ടിക്കാലം ചെലവഴിച്ച അമ്മവീട് വില്‍ക്കാനായിഅമ്മയോടൊപ്പം ഇരുപത്തിമൂന്നുകാരനായ മാര്‍ക്കേസ് യാത്ര തിരിക്കുന്നത്. ആ യാത്ര അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമാവുക യായിരുന്നു. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് സ്ത്രീകളാണെന്ന് എപ്പോഴും ഏറ്റുപറഞ്ഞിട്ടുള്ള മാര്‍ക്കേസ് അതില്‍ രണ്ടുപേരെ പ്രഥമസ്ഥാനീയരായി എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്ന് , 1927 മാര്‍ച്ച് ആറിന് ഒരു ഞായറാഴ്ച തന്നെ പ്രസവിച്ച അമ്മ, ലൂയിസ് സാന്റിയാഗ മാര്‍ക്കേസ്. മറ്റൊന്ന് മേഴ്സിഡിസ് ബാര്‍ച്ച. അവളുടെ പതിമൂന്നാംവയസ്സ് മുതല്‍ ഗബ്രിയേല്‍ അവളെ പിന്‍ തുടര്‍ന്നു, വിവാഹാഭ്യര്‍ത്ഥനയുമായി. തന്റെ അമ്മയെ കുറിച്ചു പറയുന്നിടത്ത് ഓര്‍മ്മപ്പുസ്തക സഞ്ചയത്തിന് വിഭാവനം ചെയ്ത നിമിഷമേതെന്നു മാര്‍ക്കേസ് വ്യക്തമാക്കുന്നുണ്ട്:
അവര്‍.... രോഗാതുരയായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ എപ്പോഴും പനിബാധിതമായ `ഒരു കുട്ടിക്കാലമായിരുന്നു അവരുടേത്. എന്നാല്‍ ഒടുവില്‍ നടത്തിയ ചികിത്സ അവരെ മുഴുവനായും സുഖപ്പെടുത്തി. പൂര്‍ണ്ണ ആരോഗ്യത്തോടെ തൊണ്ണൂറ്റി ഏഴാം ജന്മദിനം ആഘോഷിക്കുമ്പോള്‍ തന്റെ പതിനൊന്നു മക്കളും, ഭര്‍ത്താവിന്റെ വേറെ നാലു മക്കളും 65 പേരമക്കളും 88 മൂന്നാംതലമുറക്കാരും 14 നാലാംതലമുറക്കാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 2003 ജൂണ്‍ ഒമ്പതിന് വൈകുന്നേരം 08.30 ന് സ്വാഭാവികമരണം സംഭവിക്കുമ്പോള്‍ ഞങ്ങള്‍ അവരുടെ നൂറാം ജന്മദിനം ആഘോഷിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു. അന്നേ ദിവസം ഏതാണ്ട് അതേ സമയത്താണ് ഞാന്‍ എന്റെ ഓര്‍മ്മപ്പുസ്തകത്തിനു കുറിച്ച സമയം.”
എന്നാല്‍, പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെ സമയം ഇതായിരുന്നില്ല. ................
തുടര്‍ വായനയ്ക്ക്:

Sunday, September 8, 2024

How I Became a Tree by Sumana Roy

 ഇലയിടങ്ങളില്‍ നിശ്ശബ്ദരാകുക



(ഹിമാലയന്‍ മലയോര പട്ടണമായ സിലിഗുരി സ്വദേശിനിയായ യുവ ബംഗാളി എഴുത്തുകാരി സുമനാ റോയ് രചിച്ച How I Became a Tree എന്ന നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകം വൃക്ഷങ്ങള്‍ക്കുള്ള ഒരു അര്‍ച്ചനയാണ്ഒപ്പം ഇക്കോ-ക്രിറ്റിക്കല്‍ കാലത്ത് ഹൃദ്യമായ ഒരു പ്രകൃതി പാഠവും.)

        ഇലയോട് പഠിക്കണം

        ഇളകിച്ചിരിക്കാന്‍

        മൂകമായ് പൊഴിയാന്‍

പ്രകൃതിയുടെ അനന്ത വൈവിധ്യത്തില്‍ മനുഷ്യനായിരിക്കുക എന്നാല്‍ എന്താണെന്ന ചോദ്യം കവികളെയും കലാകാരന്മാരെയും ശാസ്ത്ര കുതുകികളെയും ആത്മീയ ചിന്തകരെയും സാമൂഹിക നിരീക്ഷകരെയും തത്വജ്ഞാനികളെയുമെല്ലാം ഒരു പോലെ മഥിച്ചിട്ടുള്ള ഒന്നാണ്. അനന്തതയുടെ ഒരു കണികയായി മനുഷ്യനെ അടയാളപ്പെടുത്തുന്ന അതീത ബോധ്യങ്ങള്‍ക്കും എല്ലാത്തിന്റെയും കേന്ദ്രമായി സ്വയം കൊണ്ടാടുന്ന നരവംശ ധാര്‍ഷ്ട്യത്തിനും ഇടയില്‍ചോദ്യം പോലെത്തന്നെ അനന്ത സാധ്യതകളാണ് ഉത്തരങ്ങളായും മുന്നോട്ടു വെക്കപ്പെട്ടിട്ടുള്ളത്. ഹിംസയുടെയും വിദ്വേഷത്തിന്റെയും സ്വാര്‍ത്ഥത്തിന്റെയും അറ്റമില്ലാച്ചുഴികളില്‍ സമയവുമായി ഓട്ടപ്പന്തയത്തിലായ മനുഷ്യന് വിശ്രാന്തിയുടെ ദലമര്‍മ്മരം പോലെ ഒരുത്തരം നല്‍കാനാണ് ഹിമാലയ സാനുക്കളിലെ സിലിഗുരിയെന്ന കൊച്ചു ബംഗാളി പട്ടണത്തില്‍ നിന്ന് വരുന്ന കവിയും നോവലിസ്റ്റുമായ യുവ എഴുത്തുകാരി സുമനാ റോയ് ‘ഞാന്‍ ഒരു വൃക്ഷമായിത്തീര്‍ന്ന വിധം’ (How I Became a Tree) എന്ന തന്റെ നോണ്‍ ഫിക് ഷന്‍ ആത്മീയാന്വേഷണ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഓര്‍മ്മക്കുറിപ്പുകളും സാഹിത്യ ചരിത്രവും പ്രകൃതി പഠനവും ആത്മീയ തത്വചിന്തയും സസ്യശാസ്ത്ര പാഠങ്ങളും ഇടകലരുന്ന പുസ്തകം കേവല വായനാ കൌതുകത്തിനപ്പുറം പാരിസ്ഥിതിക വിമര്‍ശന ബോധ്യങ്ങളുടെ പുത്തന്‍ കാലത്ത് ഏറെ പ്രസക്തമാണ്.

വ്യാവഹാരിക സമയബോധം എന്നതിനെതിരെ ‘വൃക്ഷ സമയം’ (Tree time) എന്ന ആശയത്തില്‍ ആകൃഷ്ടയായിത്തീര്‍ന്നതെങ്ങനെ എന്ന വിവരണത്തോടെയാണ് സുമനാ റോയ് തന്റെ നിരീക്ഷണങ്ങള്‍ തുടങ്ങിവെക്കുന്നത്. മനുഷ്യന്‍ സമയത്തിന്റെ അടിമയായതോടെയാണ് വൃക്ഷങ്ങളുടെ പ്രത്യക്ഷത്തില്‍ നിശ്ചലമായ അവസ്ഥയെ ‘അലസത’യായി മനസ്സിലാക്കാന്‍ തുടങ്ങിയത് എന്ന് അവര്‍ കരുതുന്നു. വേഗതയെന്ന ആശയത്തിന്റെ ഏകാധിപത്യം മതിയായിപ്പോയതാണ് വൃക്ഷങ്ങളുടെ അഹിംസാത്മകവും അവധാനപൂര്‍ണ്ണവുമായ ജീവിത പാഠത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ഏകാന്തതയേയും വേദനകളെയും നേരിടുന്നതിലും, സ്വാര്‍ത്ഥം ഭരിക്കാത്ത, ഉള്ളതെല്ലാം വിട്ടുനല്‍കുന്ന പ്രകൃതത്തിലുമെല്ലാം വൃക്ഷങ്ങളില്‍ ഗുരുവിനെ കാണാന്‍ കഴിയുമെന്ന് അവര്‍ കണ്ടെത്തുകയായിരുന്നു. “ഭാവിയെ കുറിച്ച് ആശങ്കയില്ലാതെയും ഭൂതകാലത്തെ കുറിച്ച് പശ്ചാതാപങ്ങളില്ലാതെയും ഉള്ള ജീവിതം” എന്ന് അവര്‍ അതിനെ നിര്‍വ്വചിക്കുന്നു. ദുരിതങ്ങളും അസ്തിത്വ വ്യഥകളുമാണ് മനുഷ്യനെ പ്രകൃതിയിലേക്ക് തിരിച്ചെത്തിക്കുന്നതെങ്കില്‍ അതിനൊരു ശമനൌഷധ മൂല്യമുണ്ടെന്നു കാണാനാവും. വ്യാവഹാരിക സാമൂഹിക ബന്ധങ്ങളിലും വിനിമയ ഭാഷയിലും വഴുമുട്ടിപ്പോകുമ്പോള്‍ പര്‍വ്വതങ്ങളുടെയും നദികളുടെയും മരങ്ങളുടെയും കിളികളുടെയും ഭാഷകള്‍ സാന്ത്വനമായി അനുഭവപ്പെടാം. “എനിക്ക് ദൈവമോ വീരനായകനോ ആവാനല്ലഒരു വൃക്ഷമായിത്തീരാന്‍ മാത്രംയുഗങ്ങളിലൂടെ വളരാന്‍ആരെയും വേദനിപ്പിക്കാതെ” എന്ന ചെസ്ലാവ് മിലോസിന്റെ വരികള്‍ പുസ്തകത്തിന്റെ പ്രവേശക വാക്യമായി ഗ്രന്ഥകാരി ചേര്‍ത്തു വെക്കുന്നുണ്ട്. വൃക്ഷങ്ങളുമായുള്ള പ്രണയ വസന്തത്തില്‍ നെരൂദയുടെ ചെറി മരങ്ങള്‍ കടന്നുവരുന്നുണ്ട്.

വൃക്ഷങ്ങളില്‍ സുഹൃത്തിനെയും വഴികാട്ടിയെയും ഗുരുവിനെയും കണ്ടെത്തുന്നതില്‍ സമാനഹൃദയരെ കുറിച്ചുള്ള അന്വേഷണം സാഹിത്യത്തിലേക്കും ചിത്രകലയിലേക്കും സിനിമയിലേക്കുമെല്ലാം കടന്നെത്തുന്നുണ്ട്. ശാന്തി നികേതന്‍ സന്ദര്‍ശിക്കുന്നത് ശീലമാക്കിയ എഴുത്തുകാരി ഓ. ഹെന്‍റിയുടെ ‘അവസാനത്തെ ഇല’ മുതല്‍ആളുകളെ മരണത്തിനു ശപിക്കുന്ന ബംഗാളി നാടോടിക്കഥകളിലെ വൃക്ഷങ്ങള്‍ വരെടാഗോറിന്റെ കഥകളും കവിതകളും പ്രകടിപ്പിക്കുന്ന ഹരിതലോക പ്രതിപത്തി മുതല്‍ ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായഡി. എച്ച്. ലോറന്‍സ്, എ. കെ. രാമാനുജംസത്യജിത് റേ തുടങ്ങിയവരുടെ എഴുത്തും സിനിമയും വരെ വിവരിക്കുന്നു. നന്ദലാല്‍ ബോസിന്റെ പെയിന്റിങ്ങുകളിലും സമാനമായ പ്രകൃതി സ്നേഹത്തിന്റെ പ്രഭാവം അവര്‍ നിരീക്ഷിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ പോലെ മരങ്ങളെ സ്നേഹിച്ച സസ്യശാസ്ത്രജ്ഞന്‍ ജഗദീഷ് ചന്ദ്ര ബോസിനെ ആദരവോടെ സമീപിക്കുന്ന പുസ്തകം, തന്റെ ടാക്സിയില്‍ ചെടിച്ചട്ടികള്‍ സ്ഥാപിച്ച് യാത്രക്കാരോടെല്ലാം ഓരോന്ന് വീട്ടില്‍ കൊണ്ടുപോയി നടാന്‍ അപേക്ഷിക്കുന്നത് ശീലമാക്കിയ കൊല്‍കത്ത ടാക്സി ഡ്രൈവര്‍ ‘ബാപ്പി ഗ്രീന്‍ ടാക്സിയെ പോലുള്ള അറിയപ്പെടാത്ത മനുഷ്യരെയും സ്മരിക്കുന്നു. കുട്ടികളില്ലാത്ത സ്ത്രീകള്‍ മരങ്ങളില്‍ തങ്ങളുടെ മക്കളെ കണ്ടെത്തുന്നതും തങ്ങളുടെ കാലശേഷം ആരാണവയെ പരിചാരിക്കുകയെന്നു വേവലാതിപ്പെടുന്നതുമായ വിചിത്ര അനുഭവങ്ങള്‍ക്കും അവര്‍ സാക്ഷിയായിട്ടുണ്ട്. വൃക്ഷങ്ങളോടുള്ള അടുപ്പം അവയുടെ നിഴലുകളോടു പോലുമുള്ള അഭിനിവേശമായിത്തീരുന്നുണ്ട് ഗ്രന്ഥകാരിയില്‍. വൃക്ഷക്കാതലിന്റെ എക്സ്-റേ എടുക്കുന്നത് വരെ അത് എത്തിച്ചേരുന്നത് വിചിത്രമായിത്തോന്നാം. വനജീവിതവും സൃഷ്ടിപരതയും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കുമ്പോള്‍ വനവും വ്യഭിചാരവും വിഷയമാകുന്നത് പോലെമറ്റൊരു ചിന്താര്‍ഹാമായ നിരീക്ഷണമാണ് കാടിന് വൃത്തി/ വൃത്തിഹീനതാ സങ്കല്പങ്ങള്‍ ബാധകമല്ല എന്നത്. മാലിന്യവും വൃത്തിയും ഒന്നായിത്തീരുന്ന ഇടമാണ് കാട്. ചില മഹാവൃക്ഷങ്ങളെ ആരാധ്യമായി കാണുന്ന സംസ്കാരത്തില്‍ അത്തരം പുരാതന ചരിത്രമുള്ള വൃക്ഷങ്ങളുടെ ‘മരണം’ വിലാപ നിമിത്തമാകുന്നതും പുല്‍ക്കൊടിയുടെ നാശം ആരെയും വേദനിപ്പിക്കാത്തതും ഒരു വൈരുദ്ധ്യമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുസ്തകത്തിന്റെ അവസാന ഭാഗത്ത് ബുദ്ധനെയും വൃക്ഷങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെയും കുറിച്ചുള്ള ഒട്ടേറെ നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട ഒരു പുരാണമാണ്. ലുംബിനിയില്‍അശോക മരത്തിന്റെ ചില്ലയില്‍ പിടിച്ചു കൊണ്ടാണ് സിദ്ധാര്‍ഥന്റെ അമ്മ മായാദേവി അദ്ദേഹത്തെ പ്രസവിച്ചത്. “ഇവിടെ (ലുംബിനിയില്‍) എല്ലായിടത്തും അശോകമരം പൂക്കുന്നുആനന്ദത്തില്‍ ഒരു ചില്ലക്ക് വേണ്ടി അവര്‍ തന്റെ വലതുകരം നീട്ടുന്നുഅപ്പോള്‍ ഒരു രാജകുമാരന്‍ പിറക്കുന്നു.” അഥവാഒരു രാജകുമാരനായിരുന്നെങ്കിലും അദ്ദേഹം ജനിച്ചത്‌ വനത്തിലാണ്. ബോധോദയം സംഭവിക്കുന്നത്‌ ബോധിവൃക്ഷത്തിന് ചുവടെയാണെങ്കില്‍ ബുദ്ധന്റെ മരണവും രണ്ടു ശാലവൃക്ഷങ്ങള്‍ക്ക് ചുവട്ടിലായിരുന്നു. വൃക്ഷച്ചുവട്ടിലെ ഇരിപ്പ് ബുദ്ധമത ആത്മീയതയില്‍ ഏറെ പ്രധാനവുമാണ്. ബുദ്ധിസ്റ്റ് സങ്കല്‍പ്പങ്ങളില്‍ താമരക്കുള്ള പ്രസക്തി ശതപത ബ്രാഹ്മണംപദ്മാസന സങ്കല്പം എന്നിവയിലൂടെ ഗ്രന്ഥകാരി സമര്‍ത്ഥിക്കുന്നുണ്ട്. വൃക്ഷങ്ങളോടുള്ള മനുഷ്യരുടെ ആദരം അവക്ക് വിനാശകരമായിത്തീര്‍ന്നതിന്റെ ഉദാഹരണമായി അശോക ചക്രവര്‍ത്തിയുടെ റാണി തിശ്യരക്ഷിത, ചക്രവര്‍ത്തിക്ക് പ്രിയപ്പെട്ട ബോധി വൃക്ഷത്തെ ‘സപത്നിയായി തെറ്റിദ്ധരിച്ചതും അസൂയാലുവായി അതിനെ നിഗ്രഹിക്കാന്‍ കല്‍പ്പന നല്‍കിയതും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു. “ഒരു മരം മുറിച്ചു കൂടാകാരണം അത് ബുദ്ധനെ പ്രതിനിധാനം ചെയ്യുന്നു. അത് ബുദ്ധന്‍ തന്നെയാണ്.” ഹിന്ദു ദേവീ ദേവന്മാര്‍ മൃഗങ്ങളെ വാഹനങ്ങളാക്കുമ്പോള്‍ ചെടികളും വൃക്ഷങ്ങളും ബുദ്ധ ദര്‍ശനത്തില്‍ കേന്ദ്ര പ്രതീകങ്ങളാണ് എന്നത് ശ്രദ്ധേയമാണ്.

സാര്‍വ്വജനീനമായ കൌതുകം ജനിപ്പിക്കാവുന്ന ഒരു പുസ്തകമല്ല സുമനാ റോയിയുടെത്. എന്നാല്‍ഭ്രാന്തമായ തിരക്കുകള്‍ക്കിടയിലും ഒന്ന് തിരിഞ്ഞു നോക്കാന്‍ദലമര്‍മ്മരങ്ങള്‍ക്കും ഊഞ്ഞാല്‍ക്കൈകളുടെ തലയിണ മന്ത്രങ്ങള്‍ക്കും കാതോര്‍ക്കാന്‍ഡിസ്റ്റോപ്പിയന്‍ വേനലറുതികളില്‍ സാന്ത്വനമായ തണല്‍ത്തണുപ്പുകളിലേക്ക് ഒന്നുകൂടി തല ചായ്ക്കാന്‍മണ്ണിലും ആകാശത്തിലുമുള്ള ആദിമ ഗുരുത്വങ്ങളെ വേരുകളിലും ചില്ലകളിലും അടുത്തറിയാന്‍ കൊതിക്കുന്ന ‘ഒരിക്കലും നന്നാവാത്ത’ വിശുദ്ധ സ്വപ്നാടകര്‍ക്ക് തീര്‍ച്ചയായും ഹൃദ്യമായ ഒരനുഭവമാണ് പുസ്തകം കരുതി വെക്കുന്നത്.

(ബുക്ക്പിക്ക്, ദേശാഭിമാനി വാരാന്തപ്പതിപ്പ്)      

 read more: 

 Gun Island by Amitav Ghosh

https://alittlesomethings.blogspot.com/2024/08/gun-island-by-amitav-ghosh.html

Drive Your Plow Over the Bones of the Dead by Olga Tokarczuk

https://alittlesomethings.blogspot.com/2024/08/drive-your-plow-oolga-tokarczukver.html

 

Saturday, September 30, 2017

Brando: Songs My Mother Taught Me by Marlon Brando , Robert Lindsey


"ബ്രാണ്ടോ: അമ്മ പഠിപ്പിച്ച പാട്ടുകള്‍ "


പ്രതിഭാശാലിയായ നടന്‍ മാത്രമായിരുന്നില്ല , മഹത്തായ ലക്ഷ്യങ്ങളില്‍ ഒരു പോരാളിയുടെ വീറോടെ ഇടപെട്ട മനുഷ്യ സ്നേഹിയും പുരോഗമന ചിന്താഗതിക്കാരനും കൂടിയായിരുന്നു മാര്‍ലന്‍ ബ്രാന്‍ഡോThe Godfather, Apocalypse Now, A Streetcar Named Desire, Last Tango in Paris തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ കലയുടെ ആഴമളക്കുമ്പോഴും കറുത്ത വര്‍ഗ്ഗക്കാരുടെയും ഗോത്രവിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കായുള്ള പ്രസ്ഥാനങ്ങളിലും ഐക്യ ദാര്‍ഡ്യപ്പെട്ട മനുഷ്യസ്നേഹിറോബര്‍ട്ട്‌ ലിന്‍ഡ് സെയോടൊപ്പം ചേര്‍ന്ന് എഴുതി 1995-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ Brando: Songs My Mother Taught Me തീക്ഷ്ണമായ അനുഭവാഖ്യാനവും ഒപ്പം ഒരു കാലഘട്ടത്തിന്റെ നിഴല്‍ചിത്രങ്ങള്‍ നിറഞ്ഞതുമാണ്.

 

സ്നേഹ രഹിതമായ കുട്ടിക്കാലംകുടിയനും സ്ത്രീലംബടനും തല്ലുകൊള്ളിയും ഒപ്പം ഗൃഹാന്തരീക്ഷത്തില്‍ ഒരൊന്നാം തരം ഏകാധിപതിയും ആയിരുന്ന അച്ഛന്‍. 'അയാളുടെ രക്തം ആല്‍ക്കഹോളും ടെസ്റ്റോസ്റ്റെറോനും ആഡ്രിനാലിനും ദേഷ്യവും കൊണ്ടുള്ളതായിരുന്നു'. പുസ്തകത്തിന്റെ തലക്കെട്ടിന്റെ ഉറവിടമായ ആയിരം പാട്ടുകളുടെ ഉടമയും ലോല മനസ്കയുമെങ്കിലും മദ്യാസക്തിയില്‍ മക്കളുടെ കാര്യം മറന്നു കളഞ്ഞവള്‍ തന്നെയായിരുന്നു അമ്മയുംപലപ്പോഴും ദിവസങ്ങളോളം അവരെ കാണാതായിമാര്‍ ലനും രണ്ടു ചേച്ചിമാരും ബാറുകള്‍ തോറും നടത്തിയ തിരച്ചില്‍ പലപ്പോഴും പാഴായി, പോലീസുകാര്‍ അവരെ വീട്ടിലെത്തിച്ചുസ്വന്തം കുടുംബത്തിന്റെവിശേഷിച്ചും ഭാര്യമാരുടെയും മക്കളുടെയും കഥകളെ കുറിച്ച് അനിവാര്യ മൌനം നിലനിര്‍ത്തുന്ന ആത്മകഥാപുസ്തകത്തില്‍ഒരു പ്രൊഫഷനല്‍ ജീവചരിത്രകാരന്റെ കയ്യില്‍ വെറും ചാരുകസേര മനോവിശകലനം ആയിപ്പോകാനിടയുള്ള ഇത്തരം പുരാവൃത്തങ്ങള്‍ കണിശമായി രേഖപ്പെടുത്തുന്നതിലൂടെ തന്റെ വ്യക്തിത്വ രൂപീകരണത്തിന്റെ അടിവേരുകളിലേക്ക് ആഴ്ന്നിറങ്ങുകയാണ് ബ്രാണ്ടോ.

എന്റെ അമ്മയില്‍ നിന്ന് എന്റെ സ്വാഭാവിക പ്രതികരണ സ്വഭാവങ്ങള്‍ ലഭിച്ചു എന്ന് ഞാന്‍ കരുതുന്നുസംഗീതത്തോടുള്ള താല്‍പര്യവുംഅച്ഛനില്‍ നിന്ന് സഹന ശക്തിയുംകാരണം അയാള്‍ ശരിക്കുമൊരു പരുക്കന്‍ കുരങ്ങായിരുന്നു.” 

മകന്റെ ആത്മ വിശ്വാസം തകര്‍ക്കുന്നവന്‍ , ഒരു നല്ല വാക്ക്, നോട്ടം, ആലിംഗനം, ഇതൊന്നും ഒരിക്കലും അയാളില്‍ നിന്നുണ്ടായിട്ടില്ലെന്ന ഓര്‍മ്മയുടെ മറുവശമായി പ്രസിദ്ധനായ മകന്‍ ഇതും കൂട്ടി ചേര്‍ക്കുന്നുജീവിതകാലം മുഴുവന്‍ അധികാരത്തോടുള്ള വിരക്തിയും സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവും തനിക്കു പിതൃദായമാണ്പില്‍ക്കാലം തന്റെ പ്രോഡക് ഷന്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു അച്ഛനോടുള്ള പ്രതികാരം നിര്‍വ്വഹിച്ചത്‌ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്ഒരു ദിവസം അയാളെ മണിക്കൂറുകളോളം തോലിയുരിച്ചതിനെ കുറിച്ച് "ഞാന്‍ അയാളെ ഒന്നിനും കൊള്ളാത്ത ദുര്‍ബ്ബലനായ ഒരാളാണെന്ന് സ്വയം തോന്നിച്ചു.” സ്ത്രീകളോട് വൈകാരികമായ ക്രൂരതയോടെയുള്ള സമീപനത്തില്‍ മാര്‍ലോണ്‍ അച്ഛന്റെ മകനാണെന്ന് തെളിയിക്കുന്നുമുണ്ട്മാര്‍ലോണ്‍ ക്രിസ്തുവാണെന്ന് ഭ്രമകല്‍പ്പനയില്‍ പെട്ടുപോയ ഒരു ആരാധികയെ മനോരോഗ ചികിത്സക്ക് സഹായിക്കുന്നുണ്ട് അദ്ദേഹം.

എനിക്ക് ഒരു വൈകാരിക ഇന്‍ഷുറന്‍സ് പോളിസിയെന്നോണം ഒരേ സമയം പല സ്ത്രീകളെ ആവശ്യമായിരുന്നു.”

 

 

റാന്‍ഡാം ഹൗസിന് വേണ്ടി തന്റെ ആത്മകഥാ രചനയില്‍ രണ്ടു വര്‍ഷത്തോളം മുഴുകിയിട്ടും ഒരു മുഴുനീള ആത്മകഥ എഴുതാന്‍ വേണ്ട 'വൈകാരിക ശേഷിപ്പ്' തനിക്കില്ലെന്നു ബ്രാണ്ടോക്ക് ബോധ്യമായതാണ്‌ റോബര്‍ട്ട്‌ ലിന്‍ഡ് സെക്കുള്ള ആ ഫോണ്‍ കോള്‍ ആയി പരിണമിച്ചത്‌ലിന്‍ഡ് സേയുടെ വാക്കുകളില്‍ 'മുപ്പതു വര്‍ഷങ്ങള്‍ക്കു മേല്‍ ഒരൊറ്റ ഭാര്യയുമായി കഴിയുന്ന ഒരു സാധാരണ ഭൂതകാലമുള്ള ജേണലിസ്റ്റ്മാത്രമായന്യൂ യോര്‍ക്ക് ടൈംസിനു വേണ്ടി ഒട്ടേറെ ഹോളിവുഡ് താരങ്ങളുടെയും മറ്റും അഭിമുഖം നടത്തേണ്ടി വന്നത് കൊണ്ട് ആ എടുത്താല്‍ പൊങ്ങാത്ത താന്‍ പോരിമാ ഭാവത്തിലും തലക്കനത്തിലും മടുപ്പുണ്ടായിരുന്ന തന്നെപ്പോലെ ഒരാളെബഹളങ്ങളില്‍ നിന്ന് പിന്‍ വാങ്ങി തനിച്ചു കഴിയാന്‍ ഇഷ്ടപ്പെട്ടമാധ്യമപ്പടയെ വെറുത്തനൂറു കണക്കിന് സ്ത്രീജന സഹവാസമുണ്ടായിരുന്നഅമ്പത് വര്‍ഷത്തിലേറെക്കാലത്തെ ഹോളിവുഡ് സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടായിരുന്ന മാര്‍ലന്‍ ബ്രാണ്ടോ വിളിച്ചതിന്റെ പൊരുള്‍ അയാളെ കുഴക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പൊതുവായി പലതും ഉണ്ടായിരുന്നു എന്ന് ലിന്‍ഡ് സെ കണ്ടെത്തുന്നുബ്രാണ്ടോക്ക് താല്പര്യമുള്ള സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങള്‍ ഒട്ടനവധിയായിരുന്നുഎന്നാല്‍ വിചിത്രമായത്സിനിമഹോളിവുഡ് എന്നിവയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തികഞ്ഞ താല്‍പര്യ രാഹിത്യമായിരുന്നുആത്മകഥയില്‍ ഇത് വ്യക്തമാണ്മെതേഡ് ആക്റ്റിംഗിന്റെ ഏറ്റവും പ്രാമാണികനായ പ്രയോക്താവായി കണിശമായ സ്വയം ശിക്ഷണത്തോടെ പാത്രാവിഷ്കരണത്തില്‍ അഹം നിര്യാതനവും ആത്മ നിരാസത്തോളമെത്തുന്ന ഗൌരവ പൂര്‍ണ്ണമായ പരകായവും നടത്തുമായിരുന്ന ബ്രാണ്ടോ 'ഏറ്റവും കുറഞ്ഞ സമയത്തെ കുറഞ്ഞ അധ്വാനം കൊണ്ട് കണ്ടമാനം പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗംഎന്നതിനപ്പുറം ഒരു മഹത്വവും ഇല്ലാത്ത ഒരു പ്രൊഫെഷന്‍ ആയാണ് അഭിനയത്തെ കണ്ടത്ഹോളിവുഡിനെ ആവട്ടെചതിയുടെയും പണാധിപത്യത്തിന്റെയും ലോകമായുംഅഭിനയ കലയില്‍ തന്റെ നേട്ടങ്ങളുടെയെല്ലാം പ്രഭവമായി അദ്ദേഹം സ്റ്റാനിസ്ലാവിസ്കിയന്‍ അധ്യാപിക സ്റ്റെല്ലാ ആഡ് ലറെ കാണുന്നു - സ്വയം അര്‍ഹിച്ച അംഗീകാരം നേടിയെടുക്കാന്‍ കഴിയാതെ പോയ പ്രതിഭ. മറുവശത്ത്‌, സങ്കീര്‍ണ്ണ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വ്യക്തിപരമായിത്തന്നെ ഏറ്റവും വേദനാ പൂര്‍ണ്ണമായ അനുഭവമാണ് എന്ന് ബ്രാണ്ടോ നിരീക്ഷിക്കുന്നുമുണ്ട്കുട്ടിക്കാലത്തുതന്നെ ഒരു അഭിനേതാവ് ആകാനുള്ള തീരുമാനത്തില്‍ എത്തിയിരുന്നു എന്ന് തുറന്നു പറയുന്ന ബ്രാണ്ടോ പക്ഷെഅമ്മ ഒരു അമേച്വര്‍ അഭിനേത്രിയായിരുന്നു എന്ന കാര്യത്തെ കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തികഞ്ഞ മൌനം ദീക്ഷിക്കുന്നുഅഭിനയത്തോടുള്ള ഈ രാഗ-ദ്വേഷ ബന്ധം അദ്ദേഹത്തിന്റെ കരിയറിലെ ഉയര്‍ച്ച താഴ്ച്ചകളെയും ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. Streetcar ലെയും (1951) On the Water Front ലെയും (1954)  വിജയം നല്‍കിയ പണവും സ്ത്രീസൗഹൃദങ്ങള്‍ക്കും ശേഷം 1972 ഡോണ്‍ കോര്‍ലിയോനിയിലെ ക്കുള്ള പരകായംവരെ അദ്ദേഹത്തിന്റെ കരിയര്‍ മുകളിലേക്കായിരുന്നില്ലഅതേ വര്‍ഷം Last Tango ക്ക് ശേഷം ബ്രാണ്ടോ സ്വയം തെരഞ്ഞെടുത്തത് മറ്റൊരു വിചിത്ര വഴിയായിരുന്നു. 1992-ല്‍ Christopher Columbus: The Discovery എന്ന ചിത്രത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത ഒരു വേഷം ചെയ്യുമ്പോള്‍ 'പ്രതിഫലം മോശമല്ലായിരുന്നുഅഞ്ച് ദിവസത്തെ ജോലിക്ക് അഞ്ച് മില്ല്യന്‍ ഡോളര്‍ ' എന്ന ഏറ്റുപറച്ചില്‍ അഭിനയ കലയോട് അദ്ദേഹം വളര്‍ത്തിയെടുത്തിരുന്ന ഉദാസീനതയുടെ തെളിവായി കാണാം.

ഞാന്‍ പൊട്ട സിനിമകള്‍ ചെയ്തിട്ടുണ്ട്കാരണം എനിക്ക് പണം വേണമായിരുന്നുഈ പുസ്തകം എഴുതുന്നതും പണത്തിനു വേണ്ടിയാണ്.” 

മകന്‍ ക്രിസ്ത്യന്‍ ബ്രാണ്ടോ പത്തുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഒരു കേസ് നടത്തിപ്പിന് വേണ്ട തുക കണ്ടെത്താന്‍ വേണ്ടിയാണ് ആത്മകഥാ പുസ്തകത്തിനുള്ള അഞ്ച് മില്ല്യന്‍ ഡോളര്‍ കരാറില്‍ എത്തിപ്പെട്ടത് എന്നത് പക്ഷെ അദ്ദേഹം പറയുന്നില്ല.

 

സിനിമയെയും കുടുംബജീവിതത്തെയും എത്രയും വേര്‍തിരിച്ചു നിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പരകായങ്ങളില്‍ വൈയക്തികാനുഭാവങ്ങളുമായി 'വൈകാരിക യുദ്ധം നടത്തേണ്ടി വന്നതിനെ കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്ലാസ്റ്റ് ടാംഗോയിലെ പ്രസിദ്ധമായ ആത്മ ഭാഷണം സംവിധായകന്‍ ബര്‍ത്തലൂച്ചിയുമായി ചേര്‍ന്ന് പരുവപ്പെടുത്തി എടുക്കുകയായിരുന്നു അദ്ദേഹംഅമ്മയുടെ മദ്യപാനാസക്തിയുടെയും അച്ഛന്റെ ഏകാധിപത്യ സാഡിസ്റ്റ് പെരുമാറ്റത്തിന്റെയും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ഖനനം ചെയ്തു പുറത്തെടുത്തവയായിരുന്നു ഭാഷണ ശകലങ്ങള്‍.

'ലാസ്റ്റ് ടാംഗോയില്‍ എന്നോട് തന്നെ ഒരു പാട് വൈകാരിക മുഷ്ടിയുദ്ധം ചെയ്യേണ്ടി വന്നുഅതവസാനിച്ചപ്പോള്‍ ഇനിയൊരിക്കലും ഒരു സിനിമക്ക് വേണ്ടി എന്നെത്തന്നെ നശിപ്പിക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു.'

വൈരുധ്യങ്ങളുടെ സങ്കലനമായ വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയില്‍ തന്നെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും ഒട്ടും ദയയുള്ളവനല്ല ബ്രാണ്ടോഎന്നിരിക്കിലും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറില്ലാത്ത ഒരു വ്യതിത്വവശവും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള സമീപനത്തില്‍ മാത്രമല്ല വ്യക്തമാകുന്നത്സാമൂഹിക വിഷയങ്ങളില്‍ നിലപാടുകള്‍ എപ്പോഴും തുറന്നടിക്കുന്ന ആളായിരുന്നു അദ്ദേഹംബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുമായും അമേരിക്കന്‍ ഇന്ത്യന്‍ പ്രസ്ഥാനവുമായും നിലനിര്‍ത്തിയ ബന്ധങ്ങളും വിയെറ്റ്നാം യുദ്ധത്തോടുള്ള അമേരിക്കന്‍ വിരുദ്ധ നിലപാടും ഇതിനു തെളിവാണ്ലിങ്കന്‍ സ്കൂളിലെ പഠന കാലത്ത് അമേരിക്കന്‍ വര്‍ണ്ണവെറിയുമായി ആദ്യം മുഖാമുഖം നിന്നതിന്‍റെ ഓര്‍മ്മകളായി കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുമായുണ്ടായിരുന്ന സൗഹൃദവും അസാലീയെന്ന സുഹൃത്തിന്റെ വീട്ടില്‍ സ്വാതന്ത്ര്യത്തോടെ ഇടപഴകിയിരുന്നതും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്നേഴ്സറി പാട്ടിലെ 'നിഗ്ഗര്‍എന്ന പദം അതിന്റെ വംശീയ ദുരര്‍ത്ഥത്തെ കുറിച്ചറിയാതെ ഉപയോഗിക്കുമ്പോള്‍ അസാലീയുടെ അമ്മ സ്നേഹപൂര്‍വ്വം ശാസിക്കുന്നുണ്ട്: “ഡാര്‍ലിംഗ്ഈ വീട്ടില്‍ ആ പദം ഉപയോഗിക്കാറില്ല.” കുട്ടിക്കാലം മുതലേ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരോട് അനുതാപമുണ്ടായിരുന്ന പ്രകൃതമായിരുന്നു ബ്രാണ്ടോയുടെതെന്നു ചേച്ചി ഓര്‍ക്കുന്നുണ്ട്ബ്രാണ്ടോ കൂട്ടിച്ചേര്‍ക്കുന്നു,

ചെറുപ്പത്തിലേഎന്നെക്കാള്‍ ഭാഗ്യദോഷികളോ സുഹൃത്തുക്കള്‍ ഇല്ലാത്തവരോ ആയവരെ സഹായിക്കാനുള്ള ബാധ്യത എനിക്കനുഭവപ്പെട്ടു.”

 

സുദീര്‍ഘമായ ഹോളിവുഡ് ജീവിതത്തിലൂടെ കടന്നുപോയ ഒരാള്‍ എന്ന നിലയില്‍ ആ കാലഘട്ടത്തിലെ വൈയക്തികവും അല്ലാത്തതുമായ പല പ്രമാദ വിഷയങ്ങളും പുസ്തകത്തില്‍ സൂചിതമാകുന്നുണ്ട്മരിലിന്‍ മണ്‍റോയുമായുള്ള ഹ്രസ്വബന്ധവും അവരുടെ ദുരൂഹമരണവും സൂചിപ്പിക്കപ്പെടുന്നുണ്ട്കെന്നഡി കുടുംബത്തിലേക്ക് പേരെടുത്തു പറയാതെ തന്നെ വിരല്‍ ചൂണ്ടുന്നുണ്ട് ബ്രാണ്ടോജൂതവംശജരുടെ മികവും ജനിതക പാരമ്പര്യത്തെ കുറിച്ചുള്ള ന്യൂനീകരണങ്ങളില്‍ ഒതുങ്ങാത്ത വൈവിധ്യവും മതിപ്പോടെ നോക്കിക്കാണുകയും "ഒടുവില്‍ ജൂത സ്വത്വമെന്നത് ഒരു സാംസ്കാരിക പ്രതിഭാസമാണ്" എന്ന് വിലയിരുത്തുകയും ചെയ്യുന്ന ബ്രാണ്ടോഒരു കാലത്തെ ഹോളിവുഡിന്റെ മുഖമുദ്രയായിരുന്ന ജൂതവിരോധത്തെ കുറിച്ചും നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അഭിനേതാക്കള്‍ തങ്ങളുടെ ജൂത സ്ത്വം മറച്ചു പിടിക്കാനായി പേരുകള്‍ മാറ്റി കിര്‍ക്ക് ഡഗ്ലസ് , ടോണി കര്‍ട്ടിസ്പോള്‍ മുനിപോലെറ്റ് ഗോദാര്‍ദ് എന്നൊക്കെ കാമുഫ്ലാഷ് ചെയ്തു വന്ന കാലമായിരുന്നു അത്ചാര്‍ളി ചാപ്ലിന്‍ എന്ന മഹാപ്രതിഭയുടെ വ്യക്തിത്വത്തിലെ അധികമാരും അറിയാത്ത ഒരു ഇരുണ്ട വശം ബ്രാണ്ടോ വിവരിക്കുന്നുണ്ട്അത് അദ്ദേഹത്തിന്റെ മകനോടുള്ള തികഞ്ഞ സാഡിസ്റ്റ് സമീപനത്തെ കുറിച്ചുള്ളതാണ്Apocalypse Now എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ ഒരു നിഗൂഡ കഥാപാത്രമാക്കി നിര്‍ത്തേണ്ടതിനെ കുറിച്ച് കപ്പോളോയുമായുണ്ടായ വിനിമയങ്ങള്‍ തുടങ്ങി കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ഒപ്പം സ്വന്തം പ്രതികരണങ്ങളും വ്യക്തമാക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ആത്മകഥയിലുണ്ട്.

 

അശ്ലീലച്ചുവയുള്ളത്ഹാസ്യ പ്രധാനംലൈംഗിക സാഹസങ്ങളുടെ അനാവരണങ്ങള്‍ നിറഞ്ഞത്‌ - അങ്ങനെയൊക്കെ ഇടയ്ക്കിടെ അനുഭവപ്പെടാമെങ്കിലും തീക്ഷ്ണമായ വൈകാരിക സത്യസന്ധതയും തുളഞ്ഞിറങ്ങുന്ന ആത്മ വിമര്‍ശനങ്ങളും അടയാളപ്പെടുത്തുന്നതാണ് ബ്രാണ്ടോയുടെ ഏറ്റുപറച്ചില്‍ . വസ്തുതാപരമായ കൃത്യതയുടെ ചിലപ്പോഴെങ്കിലുമുള്ള അഭാവത്തെ കുറിച്ച് ഓര്‍മ്മകളുടെ 'മങ്ങിയ പ്രിസത്തിലൂടെ വികലമായിപ്പോയത്എന്ന് അദ്ദേഹം മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നുണ്ട്എഴുപതു പിന്നിട്ടഒട്ടേറെ ശാരീരിക മാനസിക സങ്കീര്‍ണ്ണതകളിലൂടെ കടന്നുപോയഎപ്പോഴും വലിഞ്ഞു മുറുകുന്ന ഞരമ്പുകളുമായി മല്ലടിച്ച ഒരാളുടെ വൈരുധ്യ പൂര്‍ണ്ണമായ വ്യക്തിത്വത്തെ എഴുതപ്പെട്ട വാക്കുകളുടെ നിയതാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കുക ഒരിക്കലും സമഗ്രത അവകാശപ്പെടാനാവാത്ത ഒരു പ്രക്രിയയാണല്ലോ.

പുസ്തകത്തിന്റെ ആദ്യ ഭാഗത്തൊരിടത്തു അദ്ദേഹം എഴുതുന്നു.

 

എന്റെ അമ്മക്ക് എഴുതപ്പെട്ട എല്ലാ പാട്ടുകളും അറിയാമായിരുന്നു, എന്തുകൊണ്ടെന്നറിയില്ല - ഒരു പക്ഷെ അവരെ സന്തോഷിപ്പിക്കാനുള്ള എന്റെ മോഹം കാരണമാവാം - ആവുന്നത്ര ഞാന്‍ ഹൃദിസ്തമാക്കിഇന്നുംഎന്റെ അമ്മ പഠിപ്പിച്ച ആയിരക്കണക്കിന് പാട്ടുകളുടെ വരികളും സംഗീതവും ഞാന്‍ ഓര്‍ത്തുവെക്കുന്നു. എനിക്കൊരിക്കലും എന്റെ ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ ഓര്‍ത്ത്‌ വെക്കാന്‍ കഴിഞ്ഞിട്ടില്ലഎനിക്കെന്റെ സ്വന്തം ടെലഫോണ്‍ നമ്പര്‍ പോലും ഓര്‍ത്തെടുക്കാനാവാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്എന്നാല്‍ ഞാനൊരു പാട്ട് കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഒരൊറ്റ തവണ പോലുംഞാനൊരിക്കലും അതിന്റെ വരികളോ മെലഡിയൊ മറക്കില്ലഞാന്‍ എല്ലായിപ്പോഴും എന്റെ തലക്കകത്ത് ഈണങ്ങള്‍ മൂളുകയാണ്ആഫ്രിക്കന്‍ ഗീതങ്ങള്‍ ചൈനീസ് ഗീതങ്ങള്‍ താഹിതിയന്‍ ഗീതങ്ങള്‍ ഫ്രഞ്ച് ഗീതങ്ങള്‍ ജര്‍മ്മന്‍ ഗീതങ്ങള്‍ പിന്നെ തീര്‍ച്ചയായും എന്റെ അമ്മ പഠിപ്പിച്ച ഗീതങ്ങളും എല്ലാം എനിക്കറിയാംഒരു സംസ്കൃതിയുടെ സംഗീതവുമില്ല എനിക്ക് പരിചിതമല്ലാത്തതായിട്ട്. വിചിത്രമാവാം, എഴുപതുകള്‍ക്ക് ശേഷം എഴുതപ്പെട്ട ഒരൊറ്റ ഗീതവും എനിക്ക് ഓര്‍ത്തെടുക്കാന്‍ വയ്യ.” 

 

(സിനി ബുക്ക് ഷെല്‍ഫ്: 01: ദൃശ്യതാളം സപ്തംബര്‍ 2017)

 read more:

Brigitte Bardot and The Lolita Syndrome by Simone de Beauvoir / Bernard Fretchman

https://alittlesomethings.blogspot.com/2024/09/brigitte-bardot-and-lolita-syndrome-by.html

 Her Again: Becoming Meryl Streep by Michael Schulman

https://alittlesomethings.blogspot.com/2024/09/her-again-becoming-meryl-streep-by.html

Smita Patil – A Brief Incandescence by Maithili Rao

https://alittlesomethings.blogspot.com/2024/09/smita-patil-brief-incandescence-by.html

Dilip Kumar: The Substance and the Shadow by Udaya Tara Nayar

https://alittlesomethings.blogspot.com/2018/03/blog-post_4.html

I Want to Live: The Story of Madhubala by Katijia Akbar

https://alittlesomethings.blogspot.com/2024/08/i-want-to-live-story-of-madhubala-by.html

Wednesday, January 20, 2016

The Bite of the Mango by Mariatu Kamara

ഒരു കഷണം മാങ്ങയിലെ ജീവിതം



"ഞങ്ങളുടെ പാരമ്പര്യത്തില്‍ ഓരോ കഥയും പറയപ്പെടുന്നത്‌ ഒന്നുകില്‍ അറിവ് പകരാനോ, അല്ലെങ്കില്‍ തകര്‍ന്ന ബന്ധം പുനസ്ഥാപിക്കാനോ അതുമല്ലെങ്കില്‍ ശ്രോതാവിനെയോ കഥാകാരനെയോ മാറ്റിത്തീര്‍ക്കാനോ ആണ്. മരിയാത്തുവിന്റെ കഥ ഈ ഘടകങ്ങളൊക്കെയും പ്രതിനിധാനം ചെയ്യുന്നു. അത്തരം ഒരു കഥക്കായി ഞാന്‍ കാത്തിരിക്കയായിരുന്നു, മനുഷ്യ ചേതനയുടെ മുഴുവന്‍ ശക്തിയും ഉല്പതിഷ്ണുതയും ഓര്‍മ്മിപ്പിക്കുന്ന ഒന്നിന്.”
(-ഇഷ്മയില്‍ ബേയാഹ് എഴുതിയ ആമുഖത്തില്‍ നിന്ന്.)

1991 മുതല്‍ 2002 വരെ സിയറാ ലിയോണില്‍ കൊടുമ്പിരിക്കൊണ്ട കിരാതമായ ആഭ്യന്തര യുദ്ധം വിവരണാതീതമായ കെടുതികളാണ് സ്വതേ ദരിദ്രമായ ആ ആഫ്രിക്കന്‍ രാജ്യത്തിന് നല്‍കിയത്. RUF (Revolutionary United Front) സൈന്യത്തിന്റെ സായുധ കലാപകാരികള്‍ ഗ്രാമങ്ങള്‍ നശിപ്പിച്ചും കൊന്നും അംഗഭംഗം വരുത്തിയും ബലാല്‍ക്കാരം ചെയ്തും ആയിരങ്ങളെ ഒടുക്കി. ഇന്ന് ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ സിയറാ ലിയോണില്‍ ശരാശരി ആയുര്‍ ദൈര്‍ഘ്യം നാല്‍പ്പതു വയസ്സിലും താഴെയാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രതിദിന വരുമാനം ഒരു ഡോളറിലും താഴെ. സ്കൂള്‍ വിദ്യാഭ്യാസമില്ലാത്ത കുട്ടികള്‍. സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനമുണ്ടായിരുന്ന പരമ്പരാഗത ജീവിത രീതി തകര്‍ന്നു പോയതിന്റെ വിലയൊടുക്കേണ്ടി വരുന്നത് എല്ലാതരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്ന സ്ത്രീസമൂഹമാണ് - ശാരീരികവും മാനസികവും ലൈംഗികവുമായി അവര്‍ നിരന്തര ചൂഷണത്തിന് വിധേയരാവുന്നു. പെണ്‍കുട്ടികള്‍ ജീവിത് നൈരാശ്യത്തിന്റെയും മാനസിക പിരിമുറുക്കങ്ങളുടെയും അടിമകളായ മുതിര്‍ന്നവരുടെ ബാലാല്‍ക്കാരങ്ങള്‍ക്കും ശൈശവ വിവാഹത്തിനും ഇരകളായിത്തീരുന്നു. ഈ പശ്ചാത്തലത്തില്‍ വായിക്കപ്പെടേണ്ട കൃതിയാണ് മരിയാത്തു കമാറയുടെ The Bite of the Mango എന്ന ആത്മകഥാ രചന.

യുദ്ധത്തിന്റെ ഇര എന്നതില്‍ നിന്ന് യൂനിസെഫിന്റെ പ്രത്യേക പ്രതിനിധി എന്നതിലേക്കുള്ള ഒരു ആഫ്രിക്കന്‍ ദരിദ്ര കൗമാരക്കാരിയുടെ യാത്രയാണ് The Bite of the Mango എന്ന ഹ്രസ്വ അനുഭവാഖ്യാന പുസ്തകം പറയുന്നത്. സിയറാ ലിയോണിലെ പ്രശാന്ത സുന്ദരമായ, നിരക്ഷരരെങ്കിലും സമാധാന പ്രിയരായ, ഇരുനൂറോളം അന്തേവാസികള്‍ മാത്രമുള്ള മാഗ്ബരോ ഗ്രാമത്തില്‍ ദരിദ്രമെങ്കിലും സ്നേഹപൂര്‍ണ്ണമായ ചുറ്റുപാടുകളില്‍ അച്ഛനമ്മമാരും കൂടപ്പിറപ്പുകളും കൂട്ടുകാരുമൊക്കെയായി സംപ്തൃപ്തമായ കൗമാരം പിന്നിടുന്ന പന്ത്രണ്ടുകാരിയുടെ ജീവിതത്തിലേക്ക് തൊണ്ണൂറുകളുടെ ഒടുവില്‍ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ കടന്നെത്തുന്നതോടെ അവള്‍ക്കെല്ലാം നഷ്ടമാകുന്നു. കലാപകാരികള്‍ നാടെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഗ്രാമീണര്‍ക്ക് അത് നേരില്‍ ബോധ്യമാകുക വിവരിക്കാനാവാത്ത അനുഭവങ്ങളിലൂടെയാണ്. ഒരു നാള്‍ അയല്‍ഗ്രാമത്തിലെ ബന്ധുവീട്ടിലേക്കു പോകുന്ന മരിയാത്തു അങ്ങോട്ട്‌ എത്തുന്നതേയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടിപ്പട്ടാളക്കാരുള്ള (child soldiers) സിയറാ ലിയോണില്‍, തന്റെ പ്രായത്തിലുള്ള പടയാളികള്‍ അവളെ പിടിച്ചു കൊണ്ട് പോകുന്നു. തന്റെയും ഗോത്ര ഭാഷയായ തെംനെ സംസാരിക്കുന്ന കുട്ടിപ്പട്ടാളക്കാരോട് തന്നെ വെറുതെ വിടാന്‍ യാചിക്കുന്നത് വെറുതെയാവുന്നു. പിടിക്കപ്പെടുന്ന ഒട്ടുമുക്കാലും ഗ്രാമീണരോട് ചെയ്യുന്ന പോലെ അവര്‍ "നീ വോട്ടു ചെയ്യുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല!" എന്ന ആക്രോശത്തോടെ അവളുടെ ഇരു കൈപ്പത്തികളും വെട്ടിക്കളയുന്നു. കൊല്ലാതെ വിടുന്നത് പ്രസിഡന്റിനെ നേരില്‍ കാണ്ട് ഒരു പുതിയ കൈ വാങ്ങിക്കാനാണെന്ന് പരിഹസിക്കുന്നുമുണ്ട് അവര്‍. കഷ്ടിച്ചു ബാക്കി കിട്ടിയ ജീവനും കൊണ്ടുള്ള പാലായനത്തിനിടെ ചോരയൊലിക്കുന്ന കൈകളിലെ മുറിവുകളും കത്തിക്കാളുന്ന വിശപ്പുമായി വേച്ചു പോകുന്ന മരിയാത്തുവിന് ഒരപരിചിതന്‍ വെച്ച് നീട്ടുന്ന മാങ്ങാക്കഷണം അവളെ രണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും: ഒന്ന് മഹാ ദുരന്തങ്ങളുടെ കുത്തൊഴുക്കുണ്ടെങ്കിലും ജീവിതം അവസാനിച്ചിട്ടില്ലെന്ന്. എന്തിന്റെയും ഗുണവശം കാണാന്‍ കഴിയണമെന്ന അമ്മ പഠിപ്പിച്ച പാഠം: ഒരു കഷണം മാങ്ങക്കും ജീവിതം തിരിച്ചു പിടിക്കാനാവും. മറ്റൊന്ന്, ചോരയിറ്റുന്ന അറ്റുപോയ കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കേണ്ടി വരുന്ന അവസ്ഥയില്‍ ഇനിയൊരിക്കലും തന്റെ ജീവിതം പഴയത് പോലെ ആവുകയില്ലെന്ന്. A Long Way Gone: Memoirs of a Boy Soldier എന്ന പ്രസിദ്ധകൃതിയുടെ രചയിതാവ് ഇഷ്മയില്‍ ബേയാഹ് 'മാങ്ങയുടെ ഒരു കഷണ'ത്തിന്റെ ആമുഖത്തില്‍ പറയുന്നത് പോലെ "അവ കൂടാതെ ജീവിക്കാന്‍ അവള്‍ പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?”

ECOMOG (The Economis Community of West African States Monitering Group)-ന്റെ സഹായത്തോടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ മൃതപ്രായയായി അബെര്‍ദീനിലെ അഭയാര്‍ഥി ക്യാംപിലെത്തുന്ന മരിയാത്തു നീണ്ട ചികിത്സക്ക് ശേഷമാണ് സുഖം പ്രാപിക്കുന്നത്. തന്റെ ഗ്രാമം കലാപകാരികള്‍ തകര്‍ത്ത് കളഞ്ഞുവെന്നു ക്യാമ്പില്‍ വെച്ചാണ് അവള്‍ മനസ്സിലാക്കുക. ആദംസെ, ഇബ്രാഹീം, മുഹമ്മദ്‌, ഫാത് മാത്താ, അബിബാത്തു, മബിന്റി തുടങ്ങി കുടുംബാംഗങ്ങളില്‍ ചിലര്‍ അവിടെയുണ്ട്, പലര്‍ക്കും അവളെ പോലെ മുന്‍ കൈ നഷ്ടമായിട്ടുമുണ്ട്. അവരുടെ കൂടി പരിചരണത്തില്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരുന്ന കൗമാരക്കാരിയെക്കാത്ത് മറ്റൊരു പ്രഹരം കൂടിയെത്തുന്നു: അവള്‍ ഗര്‍ഭിണിയാണെന്ന തിരിച്ചറിവ്. അവള്‍ ഓര്‍ത്തെടുക്കുന്നു; കുടുംബത്തിലെ ഒരു കാരണവര്‍ അവളെ വിവാഹം ആലോചിച്ചതും കയ്യേറ്റം ചെയ്തതും. ഒരു ആണ്‍കുഞ്ഞു പിറക്കാനെന്ന അയാളുടെ ആവശ്യം അവള്‍ തള്ളിക്കളഞ്ഞതായിരുന്നു. ഈ സംഭവത്തെ 'പട്ടാളക്കാരുടെ ബാലാല്‍ക്കാരഫലം' എന്ന് കൊണ്ടാടിയ മാധ്യമ രീതി, അത്തരം മാധ്യ സംസ്കാരത്തോട് തന്നെയുള്ള പ്രതിഷേധമായി മരിയാത്തുവിന്റെ മനസ്സില്‍ അനുഭവപ്പെടും. ക്യാമ്പിലെ കുട്ടികള്‍ പകലന്തിയോളം തെരുവില്‍ ഭിക്ഷയെടുക്കുന്നതില്‍ മരിയാത്തുവും കൂടുന്നുണ്ട്. പള്ളിയില്‍ നിന്ന് വരുന്ന ആളുകളുടെ ഔദാര്യ ധാരാളിത്തം കണ്ടു പിടിച്ചു അവള്‍ കൊള്ളാവുന്ന വരുമാനം കണ്ടെത്തുന്നു. വേണ്ടാതെ കിട്ടിയ കുഞ്ഞായത് കൊണ്ട് അബ്ദുലിനെ അവള്‍ക്കു സ്നേഹിക്കാന്‍ കഴിയാതാവുമ്പോള്‍ ക്യാമ്പിലെ മറ്റു സ്ത്രീകള്‍ ആ ചുമതല ഏറ്റെടുക്കുന്നു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് ഭിക്ഷാടനം നടത്തുന്നത് കൂടുതല്‍ ലാഭകരമാണെന്ന് അവള്‍ കണ്ടെത്തുന്നു. അസുഖം ബാധിച്ചു കുഞ്ഞു മരിക്കുന്നതോടെ തന്റെ സ്നേഹ രാഹിത്യമാണ് അവനെ കൊന്നു കളഞ്ഞതെന്നു അവളില്‍ കുറ്റബോധം നിറയുന്നു.

ഫ്രീടൌണിലെ തെരുവുകളില്‍ ഭിക്ഷ യാചിക്കുന്ന കൌമാരക്കാരിയായ അമ്മയുടെയും കുഞ്ഞിന്റെയും കഥ വാര്‍ത്തകളില്‍ നിറയുന്നതോടെ അവളെ തേടി സഹായഹസ്തങ്ങള്‍ എത്തുന്നു. രേഖകളുടെ ആവശ്യത്തിനും മറ്റുമായി ജനത്തീയതിയും മറ്റു വ്യക്തിപരമായ 'വിവര'ങ്ങളും ഓര്‍മ്മയിലുള്ള നുറുങ്ങുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണിച്ചുണ്ടാക്കേണ്ടി വരുന്ന അവസ്ഥ ആഫ്രിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ചേതം തന്നെയാണ്.അങ്ങനെയാണ് അവള്‍ ആദ്യം ഇംഗ്ലണ്ടിലേക്കും പിന്നീട് കാനഡയിലേക്കും ചേക്കേറുക. ടൊറെന്റോയില്‍ അവള്‍ ഇംഗ്ലീഷ്‌ ഭാഷാ പഠനത്തോടൊപ്പം കോളേജ്‌ വിദ്യാഭ്യാസവും നേടുന്നു. അവിടെ വെച്ചാണ് അവള്‍ യൂണിസെഫ്‌ പ്രതിനിധിയായിത്തീരുക.

ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട പുസ്തകം, മുതിര്‍ന്ന കൌമാരക്കാര്‍ക്ക് പ്രത്യേകം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ ജീവിതത്തിന്റെയും സൗഹൃദങ്ങളുടെയും ഭാഗങ്ങള്‍ ഏറെ ചാരുതയോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. 'ബോണ്ടോ സീക്രട്ട് സൊസൈറ്റി' എന്ന്‍ പേരിട്ട പെണ്‍ ചേലാകര്‍മ്മം പോലുള്ള ഗോത്രാചാരങ്ങളും ചോരയിറ്റുന്ന കൈകളുമായി കാട്ടിലൂടെ പാലായനം ചെയ്യവേ, പൂര്‍വ്വികരുടെ ആത്മാക്കളായ സര്‍പ്പങ്ങളുമായി മുഖാമുഖം നടത്തുന്നതും ബാലാല്‍ക്കാരത്തിലൂടെ തന്നെ ഗര്‍ഭിണിയാക്കിയ, പിന്നീട് മരിച്ചു പോയ അമ്മാവന്റെ സ്വപ്ന പ്രത്യക്ഷവും പോലെ യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇടകലരുന്ന ഭാഗങ്ങള്‍ ഫിക് ഷന്റെ ആകര്‍ഷണീയത ഉള്ളവയാണ്. എന്നാല്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകര രംഗങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കപ്പെട്ടിട്ടുള്ളത് ശ്രദ്ധേയമാണ്. കൈകളില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടുന്നതിന്റെ വര്‍ണ്ണനകളുടെ കാര്യത്തിലും ഇതേ മിതത്വം, ഒരു പക്ഷെ ഇത്തിരി പിശുക്ക്, നമുക്ക് കാണാനാവും. പ്രോസ്തെറ്റിക്‌ കൈകള്‍ ഉപയോഗിക്കുന്നതിന്റെ കാര്യത്തില്‍ ആദ്യമേ എതിര്‍പ്പ് കാണിച്ചിരുന്ന മരിയാത്തു ഒടുവില്‍ അതുമായി പൊരുത്തപ്പെട്ടുവോ എന്നതും വ്യക്തമല്ല. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതല്‍ പറയേണ്ടതില്ല എന്ന തീരുമാനവും ഒരുപക്ഷെ അവരുടെ ജീവിതത്തോടുള്ള പോസിറ്റീവ് സമീപനത്തിന്റെ ഭാഗമാകാം. പരാമൃഷ്ട കാലത്തെ സിയറാ ലിയോണിലെ ആഭ്യന്തര യുദ്ധത്തിന്റെ (1991- 2002) വസ്തുതാന്വേഷണങ്ങളും കാര്യമായി ഒന്നുമില്ല പുസ്തകത്തില്‍. അന്ന് തീരെ കുഞ്ഞായിരുന്നു മരിയാത്തു എന്നിരിക്കിലും, പുസ്തകം എഴുതപ്പെടുന്ന കാലത്ത് അവര്‍ വിദ്യാസമ്പന്നയായ യുവതിയായിരുന്നല്ലോ. ഒരു പ്രചോദക കൃതി എന്ന നിലയില്‍, ഐക്യരാഷ്ട്ര സഭയുടെ സായുധ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പെട്ട കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രതിനിധി (UNICEF Special Representative for Children in Armed Conflicts) ലക്‌ഷ്യം വെക്കുന്നത് ചരിത്രാഖ്യാനമല്ല, മറിച്ച് സിയറാ ലിയോണിലെ ദുരന്ത ബാധിതരിലേക്ക് ലോക ശ്രദ്ധ ക്ഷണിക്കുകയും അവര്‍ക്ക് ആവുന്നത്ര സഹായം എത്തിക്കുകയും അത് വഴി സമാനമായ ദുരിതങ്ങളിലൂടെ കടന്നു പോവുന്ന ലോകമെമ്പാടുമുള്ള കുട്ടികളോടും മറ്റിരകളോടും ഐക്യപ്പെടാനും അവര്‍ക്ക് പ്രത്യാശയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനുമാണ് എന്ന് വ്യക്തം.


മരിയാത്തു കമാറയും ജേര്‍ണലിസ്റ്റ്‌ സൂസന്‍ മാക്‌ ലാന്റും തമ്മിലുള്ള അടുത്ത സഹകരണത്തിലാണ് 'മാങ്ങയുടെ ഒരു കഷണം' പിറന്നതെന്നു പുസ്തകത്തിന്റെ ആരംഭത്തില്‍ പറയുന്നുണ്ട്. മരിയാത്തു തന്റെ ഭീകരാനുഭവങ്ങളും ജീവിത വിജയത്തിന്റെ മുഹൂര്‍ത്തങ്ങളും പങ്കു വെച്ച അനേകം അഭിമുഖങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൂസന്‍ കഥ പറഞ്ഞത്.

read more: