Featured Post

Showing posts with label Saeed Akhtar Mirza. Show all posts
Showing posts with label Saeed Akhtar Mirza. Show all posts

Thursday, April 24, 2025

Memory In The Age of Amnesia: A personal history of our times by Saeed Akhtar Mirza

 ഓര്‍മ്മകളുടെ ചരിത്രദൗത്യം


(മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ സൂചകവുമാണ് സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’)

 

ക്ഷുഭിത യൗവ്വനം, വിശ്രമത്തിന്റെ വാര്‍ദ്ധക്യം എന്ന സമവാക്യം ഏതാണ്ടൊരു വാര്‍പ്പ് മാതൃകയാണ്. എന്നാല്‍, ചരിത്രത്തിന്റെ അസംബന്ധ വൈരുദ്ധ്യങ്ങളിലേക്ക് ഉണര്‍ന്നിരിക്കുന്ന ചേതനയുള്ളവര്‍ക്ക് ആയുസ്സിന്റെ ഋതുഭേദങ്ങള്‍ക്കപ്പുറവും അനീതികളുടെയും അസമത്വങ്ങളുടെയും വീര്‍പ്പുമുട്ടലും പൊള്ളലും അനുഭവപ്പെടുക തന്നെ ചെയ്യും. “എനിക്ക് പ്രായമേറി വരികയാണ്, ഇപ്പോള്‍ ഞാനെന്റെ മനസ്സിലുള്ളത് തുറന്നു പറഞ്ഞില്ലെങ്കില്‍ പിന്നെയെപ്പോഴാണ് ഞാനത് ചെയ്യുക?” എന്ന ഒരു എഴുപത്തിയഞ്ചുകാരന്റെ ചോദ്യം, ഈ അര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന കാലത്തോടുള്ള കടം വീട്ടലും നീക്കിവെപ്പും ആയിത്തീരുന്നു. ഓര്‍മ്മപ്പുസ്തകത്തിന്റെ വൈയക്തികതള്‍ക്കപ്പുറം പോകുന്ന ചരിത്രാവലോകനമായും ചരിത്ര പുസ്തകത്തിന്റെ വസ്തുനിഷ്ടത മാത്രമാകാത്ത ആത്മാന്വേഷണമായും ഒരേ സമയം വായനക്കാരെ നേരിടുന്ന പുസ്തകമായി മാറുകയാണ് വിഖ്യാത ചലച്ചിത്രകാരനും സാമൂഹ്യ പ്രവര്‍ത്തകനും, ഒപ്പം ഈ പുസ്തകം കൃത്യമായും തെളിയിക്കുന്നത് പോലെ, നല്ലൊരു സാമൂഹ്യ നിരീക്ഷകനുമായ സഈദ് അഖ്തര്‍ മിര്‍സയുടെ ‘സ്മൃതിനാശക്കാലത്തെ ഓര്‍മ്മ – നമ്മുടെ കാലത്തിന്റെ ഒരു വൈയക്തിക ചരിത്രം.’

 

ഏതാനും മാസങ്ങള്‍ക്കുമുമ്പ് (2018) പ്രസിദ്ധീകരിച്ച പുസ്തകമെന്ന നിലയില്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍ മുതല്‍ വര്‍ത്തമാന കാലം വരെ നീളുന്ന ചരിത്ര ഘട്ടങ്ങളുടെ സംഗ്രഹവും വിശകലനവും ആയിത്തീരുന്നുണ്ട്, ഓര്‍മ്മക്കുറിപ്പുകളും ചെറു ലേഖനങ്ങളും അഭിമുഖ ഭാഗങ്ങളും കഥകളും ചേര്‍ന്ന് സാഹിതീയ ഇനം കൃത്യമായി നിര്‍വ്വചിക്കാനാവാത്ത ഉള്ളടക്കം. സ്വാതന്ത്ര്യപ്രാപ്തിയുടെ തൊട്ടുമുമ്പ്, 1943-ല്‍ ബോംബെയില്‍ ജനിച്ച മിര്‍സ, രാജ്യം കടന്നു പോന്ന കലുഷ കാലങ്ങളുടെ തീക്ഷ്ണത കുഞ്ഞുന്നാള്‍ മുതല്‍ നേരില്‍ കണ്ടതാണ്. ഇന്ത്യ-പാക്‌ വിഭജനം, ബംഗാള്‍ വിഭജനം, വര്‍ഗ്ഗീയ കലാപങ്ങള്‍, ഇന്തോ-പാക്‌, ഇന്തോ-ചൈന യുദ്ധങ്ങള്‍, അടിയന്തരാവസ്ഥ, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ഉയര്‍ച്ചയും ബാല്‍ താക്കറെയുടെ കീഴില്‍ അപ്രമാദിത്വത്തിലേക്കുള്ള ശിവസേനയുടെ വളര്‍ച്ചയും, മുംബൈ സ്ഫോടന പരമ്പര, ബാബറി മസ്ജിദ് നശീകരണം, എന്‍.ഡി.എ. അധികാരാവരോഹണം, ഗുജറാത്ത് വംശഹത്യ, ഇന്ത്യന്‍ ഫാസിസത്തിന്റെ പുത്തന്‍ അവതാരങ്ങള്‍ തുടങ്ങി ഇന്ത്യാ ചരിത്രത്തിന്റെ ഗതിവിഗതികള്‍ പോയ  നൂറ്റാണ്ടിലും തുടര്‍ന്നും നിര്‍ണ്ണയിച്ച ഘട്ടങ്ങളൊന്നും ഗ്രന്ഥകാരന്റെ ധിഷണയില്‍ മുദ്രപതിപ്പിക്കാതെ പോയിട്ടില്ല. എന്നാല്‍ ഒരു മനുഷ്യനും ഒരു ദ്വീപല്ല എന്നിരിക്കെ, ദേശചരിത്രം ലോക ചരിത്രത്തിന്റെ ഭാഗമാണ്, ദേശജീവിതം വിശാലമായ അര്‍ത്ഥത്തില്‍ ലോകോന്മുഖവും. അതുകൊണ്ട് വിയറ്റ്നാം യുദ്ധവും ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവും അഫ്ഘാനിലെ സോവിയറ്റ് അധിനിവേശവും തുടര്‍ന്ന് ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെ പേരില്‍ നടന്ന അമേരിക്കന്‍ നിയന്ത്രിത അത്യാചാരങ്ങളും, താലിബാന്റെയും ബഹുരൂപിയായ മൌലിക വാദ ശക്തികളുടെയും ഉയര്‍ച്ചയും മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇറാഖ് അധിനിവേശവും സമകാലിക സിറിയന്‍ നെരിപ്പോടിന്റെയും ഐസിസിന്റെയും ഭീകരതയുമെല്ലാം ഏറെ ഹൃദയാലുവായ ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്.

 

ചരിത്ര സംഭവങ്ങളുടെ നാള്‍വഴി വിവരണ രീതിക്ക് പകരം പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക്, മുഖ്യധാരാ/ ഔദ്യോഗിക ഭാഷ്യങ്ങളില്‍ തെളിഞ്ഞു കിട്ടാത്ത ആ ‘മറു പാഠ’ത്തിലേക്ക് നിരന്തരം കടന്നു ചെല്ലുന്ന രീതിയാണ് പുസ്തകത്തിലുള്ളത്. ഇറാഖ് യുദ്ധത്തെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പാശ്ചാത്യ ‘എംബെഡെഡ്’ ജേണലിസ്റ്റുകള്‍ നല്‍കിയ അപസര്‍പ്പക കഥകളില്‍ നിന്നുള്ള ഉദ്ധരണികളല്ല, സഈദ് മിര്‍സയ്ക്ക്. ഗദ്ദാഫിയുടെ ഉന്മൂലനത്തിനു പിന്നില്‍ എകാധിപതിയോടുള്ള ജനാധിപത്യ പ്രതിഷേധത്തിന്റെ പര്യവസാനമെന്ന പാശ്ചാത്യ വാഗ്ധോരണിക്കപ്പുറം ആദിമ ബെര്‍ബര്‍ ഗോത്രജനായ സാമ്രാജ്യത്വ വിരുദ്ധനോടുള്ള അമേരിക്കന്‍ പക മുഖ്യചാലകമായിരുന്നു എന്നും എതിരാളിയെ ആദ്യം ഭീകരനാക്കി ചിത്രീകരിക്കുക, പിന്നീട് ഉന്മൂലനം ചെയ്യുക എന്ന സാമ്രാജ്യത്വ രീതിയുടെ നടത്തിപ്പായിരുന്നു അതെന്നും ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു. രണ്ടാം ലോക യുദ്ധത്തിന്റെയും ഹോളോകാസ്റ്റിന്റെയും പശ്ചാത്തലത്തില്‍ യൂറോപ്പ്യന്‍ ശക്തികള്‍ തങ്ങളുടെ കുറ്റബോധം തീര്‍ക്കാനുള്ള ബലിയാടുകള്‍ ആയി പലസ്തീന്‍ പ്രദേശത്തെ കണ്ടെടുത്തതായിരുന്നു ആ ജനതയുടെ ദുരന്തം തുടങ്ങിവെച്ചതെന്നും വിയറ്റ്നാം യുദ്ധത്തിന്റെ യഥാര്‍ത്ഥ കാരണം പ്രസിഡണ്ട്‌ ഐസന്‍ഹോവറുടെ ഉറക്കം കെടുത്തിയ ഡോമിനോ സിദ്ധാന്തമെന്ന മണ്ടന്‍ കാഴ്ച്ചപ്പാടായിരുന്നു എന്നുമുള്ള നിരീക്ഷണങ്ങളും പുസ്തകം പങ്കിടുന്നു. വിയറ്റ്നാം ജനതയുടെ അന്തിമ വിജയം ലോകമെമ്പാടുമുള്ള ജനകീയ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നതിനെ കുറിച്ച് ഏറെ പരാമര്‍ശങ്ങളുണ്ട്: അള്‍ജീറിയ, മണ്ടേലയുടെ സൌത്ത് ആഫ്രിക്ക, പാട്രിസ് ലുമുംബയുടെ കോംഗോ, അങ്കോല, മൊസാംബിക്, കെനിയ, ടാന്‍സാനിയ, നൈജീരിയ, സിംബാബ്‌വേ തുടങ്ങി ആഫ്രിക്കന്‍- ഏഷ്യന്‍- ലാറ്റിന്‍ അമേരിക്കന്‍ ദേശങ്ങളില്‍ എങ്ങും അതിന്റെ അനുരണനങ്ങള്‍ ഉണ്ടായി.

 

വിയറ്റ്നാം യുദ്ധത്തോട് തീക്ഷണമായി പ്രതികരിക്കുകയും തുടര്‍ന്ന് ലോക ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം നഷ്ടപ്പെടുകയും ചെയ്തിട്ടും ജീവിതകാലം മുഴുവന്‍ പോരാളിയായിത്തുടര്‍ന്ന മുഹമ്മദലി, ഇറാഖ് അധിനിവേശക്കാലത്ത് അവിടം സന്ദര്‍ശിച്ച ബുഷ്‌ ജൂനിയറിനെ ‘ഇത് ഇറാഖി ജനതയില്‍ നിന്ന് നിനക്കുള്ള വിടവാങ്ങല്‍ ചുംബനം, നായേ!’ എന്നാക്രോശിച്ചുകൊണ്ട്‌ ഷൂകള്‍ കൊണ്ട് എറിഞ്ഞ മുന്‍തദര്‍ അല്‍ സൈദിയെന്ന ഇറാഖി ജേണലിസ്റ്റ് തുടങ്ങിയ പ്രശസ്തരും അപ്രശസ്തരുമായ പോരാളികളെയും പുസ്തകം ഓര്‍മ്മിക്കുന്നുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ വീറില്ലാതെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുന്ന ഹര്‍ഷ് മന്ദര്‍, പി. സായിനാഥ, അരുന്ധതി റോയ്, റാണാ അയ്യൂബ് തുടങ്ങിയവരും ഓരോ അധ്യായങ്ങളില്‍ വിഷയമാകുന്നു. മാസ് ലീഡര്‍ എന്ന പ്രയോഗത്തിന്റെ രണ്ടറ്റങ്ങളായി വിലാപയാത്രയില്‍ നാല് ലക്ഷം പേരുടെ അകമ്പടി ലഭിച്ച, വര്‍ഗ്ഗീയ കലാപങ്ങളുടെ ആചാര്യന്‍ ബാല്‍ താക്കറെയെയും ഡല്‍ഹി ഭരണത്തിന്റെ അധികാര പരിമിതികളും കേന്ദ്രത്തിന്റെ നഗ്നമായ നിസ്സഹകരണവും ചേര്‍ന്ന ശ്വാസം മുട്ടലില്‍ അധികാരം വിട്ടൊഴിഞ്ഞു ജനങ്ങളെ സമീപിക്കുകയും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്ത അരവിന്ദ് കേജ്രിവാളിനെയും അവതരിപ്പിക്കുന്നു. മിത്തുകള്‍ രാഷ്ട്ര ജീവിതത്തിന്റെ ഭാവി നിര്‍ണ്ണയിക്കുകയും വിനാശകരമായി ഇടപെടുകയും ചെയ്യുന്ന വിപര്യയം ഇന്ത്യന്‍ വസ്തുത മാത്രമല്ലെന്ന് പാരീസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ നേരിടുന്ന വിവേചനം, അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമരം, ജര്‍മ്മനിയെ ഭേദ്യം ചെയ്യുന്ന തിരക്കില്‍ ലോകം വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഇറ്റാലിയന്‍ ഫാസിസത്തിന്റെ നാള്‍വഴികള്‍, ഇസ്രയേല്‍ നിര്‍മ്മിതിക്ക് പിന്നിലെ പുരാണപ്രോക്തമായ വാഗ്ദത്ത ഭൂമി സങ്കല്പം, സോവിയറ്റ് യൂണിയന്‍ തകര്‍ച്ച, ഇസ്ലാമിക ലോകത്തെ സൌദി അറേബ്യന്‍ മേധാവിത്തവും വഹാബി, സലഫി പാരമ്പര്യങ്ങളുടെ ശാക്തീകരണവും തുടങ്ങിയ അനുഭവങ്ങളിലൂടെ ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.

 

ചരിത്രത്തിന്റെ ഭീകര വൈരുധ്യങ്ങള്‍ക്കെതിരെ കവിതയെ സ്ഥാപിക്കുന്ന സഹൃദയത്വത്തിനു പുസ്തകത്തില്‍ ഏറെ മാതൃകകള്‍ ഉണ്ട്. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗ്ഗ തെരുവുകളിലൂടെ യാത്ര ചെയ്യുവേ, വിജനമായ കുഴിമാടങ്ങളുടെ അരികിലേക്ക് വണ്ടി വീണ്ടും തിരിച്ചു വിടുന്നതില്‍ ജിഞാസുവാകുന്ന ഭാര്യ ജെന്നിഫറിനോട് ഗ്രന്ഥകാരന്‍ പ്രതിവചിക്കുന്നു: “ആ കുഴിമാടത്തിനു അവിശ്വസനീയമാം വിധം ഏകാന്തത തോന്നുന്നു.” ഡ്രൈവര്‍ അദ്ദേഹത്തോട് യോജിക്കുന്നു: “അത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിന് സമാധാനം അനുഭവപ്പെടും.” ബോംബെ കലാപ നാളുകളില്‍, സൈക്കിളില്‍ പോകുന്ന പ്രായമേറിയ പാല്‍ക്കാരനെ ആള്‍ക്കൂട്ടം വേട്ടയാടി തല്ലിക്കൊല്ലുന്നതിനു സാക്ഷ്യം വഹിക്കേണ്ടിവന്ന നടുക്കത്തില്‍ അദ്ദേഹം ചിന്തിക്കുന്നു: അവര്‍ക്ക് ലജ്ജ തോന്നിക്കാണില്ലേ? അന്ന് രാത്രി അവര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരിക്കുമോ? ഏതുതരം സ്വപ്നങ്ങളാവും അവര്‍ അന്ന് കണ്ടിരിക്കുക!. കലാപം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തില്‍, തങ്ങളുടെ ക്യാമ്പില്‍ കയ്യേറാന്‍ വന്ന കലാപകാരികളെ കൂട്ടത്തോടെ ചെറുത്തുനിന്നു ഓടിച്ച എല്ലാവിഭാഗത്തിലും പെട്ട മനുഷ്യക്കൂട്ടായ്മയെ പ്രതീക്ഷയുടെ വെട്ടമായി ഗ്രന്ഥകാരന്‍ ഓര്‍മ്മിക്കുന്നു. ‘ശത്രുക്ക’ളെ സംരക്ഷിക്കുന്നവര്‍ എന്ന് കുറ്റപ്പെടുത്തുന്ന കലാപകാരികളോട് അവര്‍ പൊട്ടിത്തെറിക്കുന്നു: ഈ നരകക്കുഴിയില്‍ ഞങ്ങള്‍ ഒരുമിച്ചാണ് കഴിയുക.

 

പിറകെ വരുന്ന അധ്യായങ്ങളുടെ പ്രമേയം സൂചിപ്പിക്കുന്ന ചില തലക്കെട്ടുകള്‍/ ഉദ്ധരണികള്‍ കൊണ്ട് തുടങ്ങുന്ന ചെറുഭാഗങ്ങള്‍, അവക്കുള്ളില്‍ ചെറിയ ചെറിയ അദ്ധ്യായങ്ങള്‍ എന്നതാണ് പുസ്തകത്തിന്റെ ഘടന. ‘ആവര്‍ത്തിച്ചു പറഞ്ഞാല്‍ സത്യമാകുമോ?” എന്ന ചോദ്യത്തോടെ തുടങ്ങുന്ന ഭാഗങ്ങളാണ് ഇറാഖ് – എംബെഡെഡ് ജേണലിസത്തിന്റെ കഥ പറയുക. ‘കോളേജില്‍ നിന്ന് നീയൊരിക്കലും പഠിക്കാന്‍ ഇടയില്ലാത്തത്’ എന്ന ഭാഗം മുംബൈയില്‍ വലതുപക്ഷ രാഷ്ട്രീയ ഡോണ്‍ ആയി വളര്‍ന്നു വന്ന, മണ്ണിന്റെ മക്കള്‍ വാദത്തിന്റെ ആചാര്യന്റെ പുറത്തറിയാത്ത കഥകള്‍ ആവിഷ്കരിക്കുന്ന അഭിമുഖമാണ്. മഹത്വത്തിന്റെ പിറവിയെ കുറിച്ചുള്ള ഷേക്സ്പിയര്‍ ഉദ്ധരണിയിലാണ് രണ്ടുതരം ‘ജനനായക’രെകുറിച്ചുള്ള അദ്ധ്യായങ്ങള്‍ തുടങ്ങുന്നത്. മുതിര്‍ന്ന തലമുറയ്ക്ക് തങ്ങള്‍ മറന്നു തുടങ്ങിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലും പുതിയ തലമുറയ്ക്ക് അവര്‍ അറിഞ്ഞിരിക്കേണ്ട ചരിത്ര ഖണ്ഡങ്ങളുടെ ചൂണ്ടു പലകയുമായി നിലയുറപ്പിക്കാന്‍ കഴിയും സഈദ് മിര്‍സയുടെ പുസ്തകത്തിന്. ഇന്ത്യന്‍ സമാന്തര സിനിമയുടെ കരുത്തുറ്റ മുഖമായ ചലച്ചിത്രകാരന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയെ കുറിച്ച് കാര്യമായി ഒന്നും പുസ്തകം പറയുന്നില്ല എന്നത് ഒരു പരിമിതിയായി തോന്നിയേക്കാം. അതുപോലെ, പറയപ്പെടെണ്ടിയിരുന്ന ചിലരെയെങ്കിലും ഒഴിവാക്കപ്പെട്ടിട്ടുമുണ്ട് എന്നും തോന്നാം: ഉദാഹരണത്തിന് ഗുജറാത്ത് വംശഹത്യയുടെയും അതുവഴി ഉയര്‍ന്നുവന്നു രാജ്യഭരണം കയ്യാളാന്‍ മാത്രം അപ്രമാദിത്തില്‍ എത്തുകയും ചെയ്ത ‘മുഖം’ (the face) എന്ന് പുസ്തകത്തില്‍ വിവരിക്കപ്പെടുന്ന നരേന്ദ്ര മോഡിയുടെയും വിവരണങ്ങളുള്ള, റാണാ അയ്യൂബിന്റെ ‘ഗുജറാത്ത് ഫയല്‍സ്’ ഏറെ അഭിനന്ദന പൂര്‍വ്വം വിവരിക്കപ്പെടുന്ന പുസ്തകത്തില്‍ ടീസ്റ്റ സെതല്‍വാദ് ഇടം പിടിക്കുന്നില്ല. ഷാര്‍ലി ഹെബ്ദോയെ കുറിച്ചുള്ള നിരീക്ഷണങ്ങളില്‍, വിയോജിച്ചുകൊണ്ട് തന്നെ താന്‍ അവരുടെ മനുഷ്യാവകാശത്തിനു വേണ്ടി നിലക്കൊള്ളുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ “എന്റെ പേര് അരവിന്ദ് ദേശായ് എന്നോ ആള്‍ബെര്‍ട്ട് പിന്റോ എന്നോ ശിവേന്ദ്ര സിംഗ് എന്നോ ടോണി ബെന്‍ എന്നോ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. എന്നാല്‍, എന്റെ പേര് സഈദ് അഖ്തര്‍ മിര്‍സ  എന്നാണ്, അങ്ങനെ ആയിരിക്കയും ചെയ്യും, എന്നെ ക്രിപ്റ്റോ മുസ്ലിം എന്ന് വിളിക്കുന്ന പലരുമുണ്ടാവും. ചിലര്‍ എന്നെ സലഫിസ്റ്റ് എന്നുപോലും വിളിച്ചേക്കും. എനിക്ക് അത്തരം വിമര്‍ശകരോട് ആകെ പറയാനുള്ളത് ഇത്രേയുള്ളൂ: എളുപ്പം തിരിക്കാവുന്ന ഇനങ്ങളില്‍ പെടാത്ത ഒരു സ്വതന്ത്ര മനുഷ്യനാണ് ഞാന്‍.” പുസ്തകത്തിന്റെ തലക്കെട്ട്‌ ഉള്‍ച്ചേര്‍ക്കുന്ന ദ്വിമുഖ സൂചകം (age of amnesia) അഭിമുഖീകരിക്കുന്ന സ്മൃതിഭ്രംശം വാര്‍ദ്ധക്യത്തിന്റെത് എന്നതിനൊപ്പം ഓര്‍മ്മകള്‍ക്ക് അല്‍പ്പായുസ്സാകുന്ന വിവര/ജ്ഞാനശകല പ്രളയ കാലത്തിന്റെ പ്രകൃതം കൂടിയാണ്.