Featured Post

Sunday, March 4, 2018

Brooklyn Heights by Miral al-Tahawy

പ്രവാസത്തിന്റെ ഏകാന്ത യാനങ്ങള്‍



(ഇജിപ്ത്യന്‍ നോവലിസ്റ്റ് മിറാല്‍ അല്‍ തഹാവി രചിച്ച Brooklyn Heights എന്ന നോവലിനെ കുറിച്ച്: 2011 -ല്‍ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം നേടിയ നോവല്‍ നഗിബ് മഹ്ഫൂസ് പുരസ്കാരം നേടുകയുണ്ടായി.)

ഇജിപ്തിലെ നൈല്‍ ഡെല്‍റ്റ പ്രദേശത്ത്ബദൂയിന്‍ വ്യാപാര പ്രമുഖനായിരുന്ന തന്റെ പിതാമഹന്റെ പേരു നല്‍കപ്പെട്ട ഗസീറത് സഊദില്‍ അല്‍ ഹനാദി ഗോത്രത്തില്‍ ഏഴു മക്കളുള്ള കുടുംബത്തില്‍ ഏറ്റവും ഇളയവളായി ജനിച്ചവളാണ് മിറാല്‍ അല്‍ തഹാവിഡോക്റ്ററായിരുന്ന പിതാവ് താന്‍ ആരാധിച്ചിരുന്ന തുര്‍ക്കി ഗായികയുടെ ഓര്‍മ്മയിലാണ് മകള്‍ക്ക് മിറാല്‍ എന്ന് പേരിട്ടത്.   ബദവികള്‍ക്കിടയില്‍ സാധാരണമല്ലാത്ത വിധം പെണ്‍മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിലും അദ്ദേഹം നിഷ്കര്‍ഷ പുലര്‍ത്തികൈറോ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയിലും സാഹിത്യത്തിലും ഡോക്റ്ററേറ്റ് നേടിയ അല്‍ തഹാവി ഇതൊക്കെയാണെങ്കിലും വലിയ തറവാടിന്റെ പരമ്പരാഗത വിധിവിലക്കുകള്‍ക്ക് വിധേയയായിത്തന്നെ കഴിയേണ്ടി വന്നുഇരുപത്തിയഞ്ച് വയസ്സുവരെയും തന്നെ ഒരു കുട്ടിയായിത്തന്നെയാണ് എല്ലാവരും കണ്ടത് എന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്ആണ്‍തുണയില്ലാതെ യാത്ര ചെയ്യുന്നതും ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാന്‍ പോവുന്നത് പോലും തറവാടിന്റെ അന്തസ്സിനു ചേരാത്ത പ്രവര്‍ത്തികളായി കണക്കാക്കപ്പെട്ടു.   അതിനെതിരെയുള്ള കലാപത്തിലൂടെയാണ് അവര്‍ പഠനം പൂര്‍ത്തിയാക്കിയതും യൂനിവേഴ്സിറ്റി അധ്യാപനം തെരഞ്ഞെടുത്തതും തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതുംഎണ്‍പതുകളില്‍ അവര്‍ കോളേജില്‍ ചേരുന്ന കാലത്ത് ക്യാമ്പസില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ മേധാവിത്തം സ്ഥാപിച്ചത് മുസ്ലിം ബ്രദര്‍ഹുഡ് ആയിരുന്നുരാജ്യത്ത് നിലനിന്ന അടിമുടി മലീമസവും അഴിമതി നിറഞ്ഞതുമായ ഭരണക്രമത്തില്‍ മനംമടുത്ത ഇജിപ്ത്യന്‍ വിദ്യാര്‍ഥിസമൂഹം, ബ്രദര്‍ഹുഡ് അതിനു ശക്തമായ ബദല്‍ ആയിത്തീരുമെന്നു സ്വാഭാവികമായും വിശ്വസിച്ചുഅഫ്ഘാന്‍ മുജാഹിദീനു വേണ്ടി സംഭാവന സ്വരൂപിക്കുന്ന സംഘടനയുടെ ഭാഗമായി മിസ്‌ തഹാവി രഹസ്യമായി പ്രവര്‍ത്തിച്ചുബ്രദര്‍ഹുഡിന്‍റെ പബ്ലിക്കേഷന്‍ വിഭാഗത്തിലൂടെയാണ് അവരുടെ ആദ്യകാല ലേഖന സമാഹാരം 'ഒരു മുസ്ലിം സ്ത്രീയുടെ ഡയറി' പ്രകാശിതമായത്. എന്നാല്‍ മത തീവ്രവാദം പിടിമുറുക്കിയ ബ്രദര്‍ഹുഡ് സ്വീകരിച്ച നിലപാടുകളില്‍ നിരാശരായ അനേകരെ പോലെ അല്‍ തഹാവിയും തന്റെ വഴി കണ്ടെത്തുകയായിരുന്നു. കവി കൂടിയായിരുന്ന ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ അവര്‍, രണ്ടു വര്‍ഷമായി താന്‍ പരിചരിച്ചു വന്ന കാന്‍സര്‍ രോഗബാധിതയായിരുന്ന ഉമ്മ 2008-ല്‍ മരണമടഞ്ഞതോടെ പ്രവാസം തെരഞ്ഞെടുത്തുഎട്ടു വയസ്സുകാരനായ മകനോടൊപ്പം ബ്രൂക്ക് ലിനില്‍ കുടിയേറിയ അല്‍ തഹാവി കുറെ കാലമായി ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന എഴുത്തിലേക്ക്‌ തിരികെയെത്തിയാണ് തന്റെ നാലാമത് നോവലും ഏറെ ആത്മകഥാപരവുമായ Brooklyn Heights രചിച്ചത്. 2011 -ലെ അറബ് ബുക്കര്‍ പുരസ്കാരത്തിന്റെ അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച നോവല്‍ അതേ വര്‍ഷം സാഹിത്യത്തിനുള്ള നാഗിബ് മഹ്ഫൂസ് മെഡല്‍ കരസ്ഥമാക്കുയുണ്ടായി. “രചന രണ്ടു ലോകങ്ങള്‍ക്കിടയില്‍ വിഭചിതമായിരുന്നുഎന്റെ ഓര്‍മ്മകളില്‍ ഏറെ തറച്ചു പോയഞാന്‍ കടന്നു പോന്ന ലോകവും ഞാന്‍ ജീവിക്കുന്ന ഇടവും എന്നിങ്ങനെഅതിന്റെ എല്ലാ വൈരുധ്യങ്ങളും താരതമ്യങ്ങളുംവകഭേദങ്ങളും സ്വരലയങ്ങളുമായി”അല്‍ തഹാവി നിരീക്ഷിക്കുന്നുപാശ്ചാത്യ ലോകവും പൌരസ്ത്യ ലോകവുംഇവിടെയും അവിടെയുംനമ്മളും അവരും എന്നിങ്ങനെ ദ്വന്ദ്വങ്ങളിലൂടെ സ്വയം ഒരു ആഖ്യാതാവിന്റെ സ്ഥാനത്ത് അവരോധിച്ചു കൊണ്ട് ഇജിപ്തിനെ നോക്കിക്കാണുകയാണ് അല്‍ തഹാവി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്ഗസീറത് സഊദിലെ കുട്ടിക്കാലത്ത് തന്റെ ഗ്രാമത്തിലൂടെ ടൂറിസ്റ്റുകളായി കടന്നു പോകുമായിരുന്ന ഒറിയന്റലിസ്റ്റുകളെ അല്‍ തഹാവി ഓര്‍മ്മിക്കുന്നുബ്രൂക്ക് ലിനില്‍ വന്നിറങ്ങുമ്പോള്‍ അന്നത്തെ ടൂറിസ്റ്റുകളുടെ സ്ഥാനത്ത് താന്‍ നില്‍ക്കുന്നതായും പൗരസത്യരുടെ കണ്ണുകൊണ്ട് പാശ്ചാത്യലോകത്തെ താന്‍ നോക്കിക്കാണുന്നതായും അനുഭവപ്പെട്ടതായി നോവലിസ്റ്റ് കൂട്ടി ചേര്‍ത്തിരുന്നു. “ഞാനായിരുന്നു ഇപ്പോള്‍ വംശീയാഖ്യാനം നടത്തുന്നത്ഇപ്പോള്‍ ഞാനാണ് അവരെ ചിത്രീകരിച്ചു കൊണ്ടിരുന്നത്.” 

ചേക്കേറുന്നവരുടെ ഭൂതവര്‍ത്തമാനങ്ങള്‍

"അതേ സമയം നോട്ടുപുസ്തകം അക്ഷരസ്പര്‍ശമില്ലാതെ അചുംബിതമായി കിടന്നുവെളുത്ത പേജുകളില്‍ ഒന്നിന് പിറകെ ഒന്നായി കരിക്കട്ട കൊണ്ടുള്ള സെല്‍ഫ് പോര്‍ട്രേറ്റുകള്‍ കോറിയിട്ടിരുന്നുകുഴിഞ്ഞ കവിളുകളും നീണ്ട മൂക്കും കറുത്തു ചുരുണ്ട മുടിയുമുള്ള ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ , കൈകള്‍ ഉണങ്ങിയ മാറിടത്തില്‍ പിണച്ചുവെച്ചിരുന്നു- ശൈത്യകാലത്തിന്റെ പടിവാതില്‍ക്കലെത്തിയ എകാന്തയായ ഒരു സ്ത്രീ.”

'ബ്രൂക്ക് ലിന്‍ ഹൈറ്റ്സ്എന്ന നോവലില്‍ താന്‍ കണ്ടുമുട്ടുന്ന ഒട്ടേറെ പ്രവാസികളില്‍ ഒരുവളായ ലിലിത്ത് എന്ന വയോധികയെ കുറിച്ച് മുഖ്യ കഥാപാത്രമായ ഹിന്ദ്‌ നടത്തുന്ന കണ്ടെത്തല്‍ നോവലില്‍ വിവരിക്കുന്നത് ഇങ്ങനെയാണ്നോവലന്ത്യത്തില്‍ ഒരു വെളിപാടു പോലെ ഈ പേപ്പറുകള്‍ താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും കയ്യക്ഷരം തന്റെത് തന്നെയാണെന്നും ഹിന്ദിന് തോന്നുന്നുവയോധികയായ സുഹൃത്ത് എമിലിയ ഓര്‍മ്മിപ്പിക്കുന്നു:

എന്റെ പ്രായമാകുമ്പോള്‍ നിനക്ക് മനസ്സിലാകും പ്രായമാകുമ്പോള്‍ എല്ലാം ഒരു പോലെ കാണപ്പെടുകയും അനുഭവപ്പെടുകയും ചെയ്യും.” 

മറ്റൊരു വിധത്തില്‍ , നല്പ്പതോടടുക്കുക മാത്രം ചെയ്യുന്ന ഹിന്ദ്‌ തന്റെ സ്വന്തം കഥയെ അതിന്റെ പ്രതീകാത്മക സാകല്യത്തില്‍ കണ്ടെത്താന്‍ തുടങ്ങുന്നത് ലിലിത്തുമായി താദാത്മ്യപ്പെടുന്ന നിമിഷത്തിലാണ് എന്നത് കഥകള്‍ക്കും ജീവിതങ്ങള്‍ക്കും നെടുകെയും കുറുകെയും കണ്ടെത്താവുന്ന ഒന്നാകലിനെ സൂചിപ്പിക്കുന്നുപ്രവാസത്തിന്റെ സ്വപ്നങ്ങളിലും ഇച്ഛാഭംഗങ്ങളിലും ഒരു വേറിട്ട സാമൂഹികാനുഭവ പരിസരം ഉണ്ടായി വരുന്നത് ഈ വിഷാദത്തിന്റെ പാരസ്പര്യത്തിലാവാം എന്നാണ് സുന്ദരവും മുഴുനീളം ഒരു വിലാപാര്‍ദ്രതയുടെ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്നതുമായ അല്‍ തഹാവിയുടെ നോവല്‍ നമ്മോടു പറയുന്നത്.

ഇജിപ്ത്യന്‍ ബദവി വിഭാഗത്തില്‍ പെട്ട ഹിന്ദ്‌ എന്ന പരിത്യക്തയായ അമ്മ എട്ടു വയസ്സുകാരന്‍ മകനെയും കൂട്ടി ബ്രൂക്ക് ലിനിലെ ഫ്ലാറ്റ് ബുഷ്‌ ആവന്യൂവിലേക്ക് കുടിയേറുന്നത് പരാജയപ്പെട്ട വിവാഹത്തിന്റെ വൈകാരികവും കുടുംബത്തിലെ പുരുഷ മേധാവിത്ത പരവും മതപരവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നുള്ള മോചനം കൊതിച്ചാണ്ബരാക് ഒബാമയുടെ ആദ്യ വിജയം ( 2008) 'മാറ്റംഎന്ന മുദ്രാവാക്യം എങ്ങും മുഴങ്ങാന്‍ കാരണമാകുന്നത് സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടുന്നതില്‍ പ്രവാസികള്‍ക്കും ഊര്‍ജ്ജം പകരുന്നുണ്ട്എന്നാല്‍ ഹിന്ദിനും ബ്രൂക്ക്ലിനിലൂടെയുള്ള ദീര്‍ഘ സവാരികള്‍ക്കിടയില്‍ അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കും ആരുമൊന്നും കരുതി വെച്ചിട്ടില്ലെന്ന് പതിയെ തിരിച്ചറിയേണ്ടി വരുംഹിന്ദിനാവട്ടെഭൂതകാലം തന്നെ വെറുതെ വിടില്ലെന്ന് ഓര്‍മ്മകളുടെ നിരന്തര വേട്ടയാടലില്‍ ബോധ്യപ്പെടുകയും ചെയ്യുംകണ്ടു മുട്ടുന്ന ഒരോ വ്യക്തിയും അവളുടെ ഓര്‍മ്മകളില്‍ മുമ്പേ ഉള്ളവരെ തിരികെയെത്തിക്കുംഓരോ ഇടവും തന്റെ പൂര്‍വ്വാശ്രമത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടു പോകുംനോവലില്‍ ഇതിവൃത്ത വികാസം എന്ന് പറയാനായി കാര്യമായി ഒന്നും സംഭവിക്കാത്തത് ഈ ഭൂതകാല - വര്‍ത്തമാന കാല കെട്ടുപിണച്ചിലുമായി ചേര്‍ത്തു കാണേണ്ടതാണ്ഇതിവൃത്ത വികാസം കാര്യമായി ഇല്ലെങ്കിലും പലതും സംഭവിക്കുന്നുണ്ട്എന്നാല്‍ അത് പലപ്പോഴും വര്‍ത്തമാന കാലത്ത് എന്നതിലേറെ അവളുടെ ഭൂതകാലവുമായാണ് കണ്ണി ചേരുന്നത്വിട്ടു പോന്ന ഇജിപ്തിലാണ്കുടിയേറിയ അമേരിക്കയിലല്ല അവളുടെ ജീവിതത്തില്‍ സംഭവങ്ങള്‍ ഉണ്ടായത്അവള്‍ കണ്ടുമുട്ടുന്ന പ്രവാസികള്‍ക്കിടയില്‍ ഓരോരുത്തരിലും ഏതാണ്ട് ഇത് തന്നെയാണ് ശരിബ്രൂക്ക് ലിനിലൂടെയുള്ള ഹിന്ദിന്റെ സവാരികള്‍ ആ അര്‍ത്ഥത്തില്‍ ഒരു രൂപകമായിത്തീരുകയാണ്ഹിന്ദിന്റെ മാത്രമല്ലപ്രാവസജീവിതത്തില്‍ ലോകത്തിലെ ഏതെങ്കിലും ഒരു കോണില്‍ യാദൃശ്ചികമായാണെങ്കിലും വഴികള്‍ മുറിച്ചു കടക്കാന്‍ ഇടവരുന്നവരുടെ ചരിത്രങ്ങളും സ്വത്വങ്ങളും കൂടിക്കലരുന്നതിന്റെയും ആവിഷ്കരിക്കപ്പെടുന്നതിന്റെയുംനോവലില്‍ നിരന്തരം സംഭവിക്കുന്ന ഓര്‍മ്മകളും വര്‍ത്തമാന സാഹചര്യങ്ങളും ഇടകലരല്‍ എന്ന ഫ്ലാഷ് ബാക്ക് രീതി വായനയെ ഒട്ടൊന്നു ക്ലിഷ്ടമാക്കുന്നുമുണ്ട് എന്ന് പറയണംഒരൊറ്റ പാരഗ്രാഫില്‍ തന്നെ ഈ മുറിച്ചു കടക്കലുകള്‍ പലവുരു ആവര്‍ത്തിക്കുന്ന അവസ്ഥയുണ്ട്.

നൈരാശ്യവും ഒറ്റപ്പെടലും

ഇജിപ്തില്‍ അധ്യാപികയായിരുന്ന ഹിന്ദ്‌ അവസരങ്ങളുടെ പറുദീസയായ അമേരിക്കയിലെത്തുമ്പോള്‍ തന്റെ അഭിരുചിക്കനുസരിച്ച് ഒരു എഴുത്തുകാരിയാവുന്നത് സ്വപ്നം കണ്ടിരുന്നുഎന്നാല്‍ ഒരു ചൈനീസ് റെസ്റ്ററെന്റില്‍ ജോലി കിട്ടുന്നതോടെ വിശേഷിച്ച് ഒന്നും സംഭവിക്കുന്നില്ലാത്ത വിരസവും വന്ധ്യവുമായ ഒരു അസ്തിത്വ പ്രതിസന്ധിയിലേക്ക് അവള്‍ വീണു പോകുന്നുഒരിക്കലും പ്രാക്റ്റീസ് ചെയ്യുമായിരുന്നില്ലാത്ത വക്കീലായ പിതാവ് വടിവൊത്ത വേഷത്തില്‍ ഗംഭീര പുരുഷനായി ചുറ്റിത്തിരിയുന്നതും വൈകുന്നേരങ്ങളില്‍ അയല്‍ക്കാരെ വിളിച്ചു കൂട്ടി സല്‍ക്കരിച്ചു അവരുടെ മുഖസ്തുതിയില്‍ അഭിരമിച്ചിരിക്കുന്നതും അവളുടെ ഓര്‍മ്മകളിലുണ്ട്. പണത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കിടയില്‍ പതിവായിരുന്ന കലഹങ്ങളും അസന്തുഷടമായിരുന്ന വിവാഹവും ഒരു നാള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതും അയാള്‍ കാരണം കിട്ടിയ വിസ ഉപയോഗിച്ച് ബ്രൂക്ക് ലിനില്‍ എത്തിയതും അറബ് അമേരിക്കന്‍ പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന 'ബ്രൂക്ക് ലിന്‍ ഗള്‍ഫ് ' എന്നറിയപ്പെട്ട സ്ഥലത്ത് തന്നെ എത്തിപ്പെട്ടതും ഓര്‍മ്മകളിലൂടെ വ്യക്തമാകുന്നുചിത്രകാരിയോ എഴുത്തുകാരിയോ അഭിനേത്രിയോ പോലുള്ള മികച്ച ജോലി കണ്ടെത്താനുള്ള ഉപാധിയായി പ്രവാസികള്‍ക്കിടയില്‍ സാധാരണമായ രീതിയില്‍ രാത്രികാല ഇംഗ്ലീഷ് കോഴ്സിനു ചേരുന്നുണ്ട് ഹിന്ദ്‌തന്‍റെ അപ്പാര്‍ട്ട്മെന്റിന് തൊട്ടു മുകളില്‍ താമസിക്കുന്നപ്രായം കടന്നിട്ടും പ്ലേ ബോയ്‌ ജീവിതരീതി തുടരുന്ന ചാര്‍ളിയെന്ന ഡാന്‍സ് അധ്യാപകനുമായി ഒരു ഹ്രസ്വ ബന്ധമുണ്ടാവുന്നുണ്ട് ഹിന്ദിന്നൃത്ത പഠനത്തോടൊപ്പം അയാളെയും അതിവേഗം ഹിന്ദ്‌ ഉപേക്ഷിക്കുകയോ അഥവാ അങ്ങനെ സംഭവിക്കുകയോ ചെയ്യുന്നുഅയാള്‍ ഹിന്ദിന്റെ സുഹൃത്തുമായി ചിറ്റം തുടങ്ങുകയും ചെയ്യുന്നു. ജീവിതാവേഗത്തിന്റെ പാളങ്ങളില്‍ എപ്പോഴും ഇടറിപ്പോവുന്ന ഹിന്ദിന്റെ പതിവ് വിപര്യയമായി ഇതിനെ കാണാംഇതര പെണ്‍ സൌഹൃദങ്ങളിലും ഹിന്ദിന് നിതാന്തമായ ഒരു കൂട്ട് കണ്ടെത്താനാവുന്നില്ല.   പലസ്തീന്‍കാരനായ ബേക്കര്‍ സിയാദിനു കവിതകള്‍ വായിച്ചു കൊടുക്കുന്നുണ്ട് ഹിന്ദ്‌.   അയാളാവട്ടെപള്‍പ്പ് ഫിക് ഷന്‍ പോലുള്ള സിനിമ ചെയ്യാന്‍ മോഹിക്കുന്നയാളാണ്.   നോവലന്ത്യത്തില്‍ ഒരു അറബ് പ്രാവാസി കുടുംബത്തെ കുറിച്ചുള്ള സിനിമയെടുക്കുന്ന സിയാദിനെ കാണാംചിത്രത്തില്‍ താന്‍ കരുതിയതില്‍ നിന്ന് ഭിന്നമായി തീരെ ചെറിയ ഒരു അമ്മവേഷത്തോട് മല്ലിടുന്ന ഹിന്ദിനെയും; ആര്‍ക്കറിയാം, ഒരു പക്ഷെ ആ ചെറിയ തുടക്കം ഒരു വലിയ മുന്നേറ്റത്തിലെക്കാവില്ലെന്ന്?! എന്നാല്‍, ലിലിത്തിന്റെ പുസ്തകത്താളിലെ പരാജിതയായ സ്ത്രീയുടെ ചിത്രത്തോട് ആത്മൈക്യം അനുഭവപ്പെടുന്ന ഹിന്ദ്‌ പ്രതീക്ഷകളുടെ തുറസ്സിലാണ് നില്‍ക്കുന്നത് എന്നും പറഞ്ഞുകൂടാ

ഹിന്ദ്‌ അനുഭവിക്കുന്ന തീക്ഷ്ണമായ ഒറ്റപ്പെടല്‍ - "ശൂന്യതയുടെയും വ്യര്‍ത്ഥതയുടെയുമായ ഒരു വികാരംഒപ്പം തന്റെ ഒറ്റപ്പെടല്‍ മറ്റു മനുഷ്യരുമായി പങ്കിടാനുള്ള അതിയായ ആഗ്രഹവും" - ഒരേ സമയം വൈയക്തികവും പ്രാവാസ സമൂഹത്തിന്റെ സാമാന്യാനുഭവവുമാണ്. എന്നാല്‍ നടക്കാനിടയില്ലെന്നു സൂചിതമാകുന്ന മോഹമായി മറ്റൊരു നവോമി കാംബെല്‍ ആകുന്നതു സ്വപ്നം കാണുന്ന സുന്ദരിയായ സോമാലിയന്‍ യുവതി ഫാത്തിമയെ പോലെ അവള്‍ പുതുതായി ഉണ്ടാക്കുന്ന സൗഹൃദങ്ങള്‍ അതിവേഗം കടന്നു പോവുകന്നു. "വാതില്‍ കടന്നു പുറത്തേക്ക് പോവുകയും പിന്നീടൊരിക്കലും തിരിച്ചു വരാതിരിക്കുകയുംചെയ്ത വിശ്വസ്തനല്ലാത്ത ഭര്‍ത്താവിനെ പോലുള്ള പഴയ ബന്ധങ്ങളാവട്ടെ "ഒരടയാളവും ബാക്കി വെക്കാതെ അവളുടെ ജീവിതത്തില്‍ നിന്ന് മറഞ്ഞേ പോയി". അതുകൊണ്ട് അവളുടേത്‌ തികച്ചും വിഷാദ മൂകവും ശ്ലഥവുമായ ജീവിതമാണ്ബ്രൂക്ക് ലിന്‍ ജീവിതത്തില്‍ "ഈ നഗരത്തില്‍ എല്ലാവരും എന്തിനോ പിറകെ ഓട്ടത്തിലാണ്എല്ലാവരും തിരക്കിലാണ്.” അറ്റ്ലാന്റിക് ആവന്യൂവിലൂടെ നടക്കുമ്പോള്‍ വീടില്ലാതെ അലഞ്ഞു തിരിയുന്നവര്‍ മഴയില്‍ നിന്ന് രക്ഷ തേടി സബ്‌ വെ സ്റ്റേഷനിലോ അവള്‍ ജോലി ചെയുന്ന ഡന്‍കിന്‍ ഡൂനട്ട്സിലോ അഭയം തേടുന്നത് അവള്‍ കാണുന്നുണ്ട്അവര്‍ തനിച്ചിരിക്കുകയും അപരിചിതരായ വഴിപോക്കര്‍ ഏതാനും വാക്കുകളോ ഒരു പുഞ്ചിരിയെങ്കിലുമോ പങ്കു വെക്കുമോ എന്ന് ഉറ്റുനോക്കുകയും ചെയ്യുന്നുടാംഗോ നൃത്തം പടിപ്പിക്കുന്നതിനിടെ ചാര്‍ലി അവളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: നൃത്തത്തിലോ ജീവിതത്തിലോ സ്നേഹത്തിനോ വെറുപ്പിനോ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലആകെ ചെയ്യാനുള്ളത് മനസ്സിന്റെ പേശികളെ അയച്ചു വിടുകശരീരത്തിന് സ്വയം പ്രകാശിപ്പിക്കുന്നതിനു ഒരവസരം നല്‍കുക എന്നതാണ്പക്ഷെ അത് ഹിന്ദിന് ബോധ്യമാവുന്നില്ല;   നേരിയ ലഹരിയുടെ മാന്ത്രികത അവസാനിക്കുന്നതോടെ ചാര്‍ളി അവളെ സംബന്ധിച്ച് താനൊരിക്കലും സ്നേഹിച്ചിട്ടില്ലാത്ത വെറുമൊരു കളിമണ്‍ തവളയായി മാറുന്നുഒരസംബന്ധ നാടകത്തിലെന്നോണം ഒന്നും സംഭവിക്കുന്നില്ലാത്ത ഹിന്ദിന്റെ വര്‍ത്തമാന ജീവിതത്തിനു നേര്‍ വിപരീതമായി അവളുടെ ആന്തര ജീവിതം ഏറെ പ്രതീക്ഷാ നിര്‍ഭരമാണ്അത് അമ്പതുകളിലെ ഇജിപ്ത്യന്‍ സിനിമകളുടെ താളത്തില്‍ എസ്കേപ്പിസ്റ്റ് സ്വപ്‌നങ്ങള്‍ നിറഞ്ഞതാണെങ്കിലും ഒറ്റക്ക് മകനെ പോറ്റേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാനും പ്രവാസത്തിലേക്ക് ഇറങ്ങിത്തിരിക്കാനും അവളെ പ്രാപ്തയാക്കുന്നത് അതാണ്‌

വരേണ്യ ലോകത്തെ അപര സ്ഥലികള്‍

ന്യൂ യോര്‍ക്കിലെ പ്രാവാസ സമൂഹങ്ങളുടെ ജീവിതത്തിന്റെ അത്ര ഗോചരമല്ലാത്ത ഒരു അധോതലമാണ് മിറാല്‍ അല്‍ തഹാവി നോവലില്‍ ആവിഷ്കരിക്കുന്നത്പാലായനമായോ തങ്ങളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിലൂടെ സ്വയം കണ്ടെത്തുന്നതിനു വേണ്ടിയോ അമേരിക്കയില്‍ എത്തുന്ന സ്ത്രീ പുരുഷന്മാരെ കുറിച്ചാണ് അവര്‍ എഴുതുന്നത്‌പുതുതായി എത്തിച്ചേരുന്ന ഈ അറബികളും ആഫ്രിക്കക്കാരും റഷ്യക്കാരും എല്ലാം ചേര്‍ന്ന് ബ്രൂക്ക് ലിന് സമകാലിക അമേരിക്കന്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ട സമ്പന്നമായ നാഗരിക ന്യൂ യോര്‍ക്ക്‌ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഏറെ ഭിന്നമായ മറ്റൊരു മാനസികഭൂപടം ഒരുക്കുകയാണെന്ന് ആരിഫ അക് ബര്‍ നിരീക്ഷിക്കുന്നു (The Independent) ഹിന്ദ്‌ ആ അര്‍ത്ഥത്തില്‍ താന്‍ സന്ദര്‍ശിക്കുന്ന കോഫി ഷോപ്പുകളിലും പാര്‍ക്കുകളിലും കണ്ടുമുട്ടുന്ന പ്രവാസികളുടെ പ്രതിനിധിയും ശ്രോതാവുമാണ്അവര്‍ക്കോരോരുത്തര്‍ക്കും ഏറെ വ്യഗ്രതയോടെ അവരവരുടെ കഥപറയാനുണ്ട്; ഹിന്ദിനും. ലിലിത്തിന്റെയും, ഹിന്ദിന്റെ കുടുംബത്തിന്റെയുംസിനിമാ പഠന മോഹവുമായി അമേരിക്കയിലെത്തി ബേക്കറി തൊഴിലാളിയായിത്തീരുന്ന സിയാദിന്റെയുംനാഖിബ് അല്‍ ഖലീലിയെന്ന ബേക്കറി ഉടമയുടെയും എന്ന പോലെ വൈയക്തികാനുഭവത്തിന്റെ കൃത്യതയോടെയാണ് പലരുടെയും അനുഭവങ്ങള്‍ വിവരിക്കപ്പെടുന്നത് എന്നത് നോവലിന് ചിലപ്പോഴൊക്കെ ഒരു എപ്പിസോഡിക് സ്വഭാവം നല്‍കുന്നുമുണ്ട്പ്രവാസജീവിതത്തിന്റെ പ്രതീകാത്മക ഖണ്ഡങ്ങളായി ഇവയെ അടയാളപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളൊന്നും നോവലിസ്റ്റ് നടത്തുന്നുമില്ലഎന്നിരിക്കിലും ഇവയൊക്കെയും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഹിന്ദ്‌ അടയാളപ്പെടുത്തുന്ന പറിച്ചെറിയപ്പെടലും ഓര്‍മ്മ ജീവിതവും സ്വത്വ പ്രതിസന്ധികളും പോലുള്ള ജീവിതാവസ്ഥകളെ പങ്കുവെക്കുന്നുണ്ട്ആ കഥകളില്‍ അനിവാര്യമായും കൊടും ഭീകരതകള്‍ കടന്നു വരുന്നുമുണ്ട് - വൈകാരികവും ശാരീരികവുമായ കടന്നു കയറ്റങ്ങളുടെജീവിതത്തിനും മരണത്തിനുമിടയിലെ അനിശ്ചിതത്വം നിറഞ്ഞ അഭയം തേടലിന്റെഭര്‍ത്താക്കന്മാരില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങിയ പരിത്യക്ത ഭാര്യമാരുടെ, രക്ഷിതാക്കളാലോ, സഹോദരങ്ങളാലോ ഇസ്ലാമിസ്റ്റ് മതഭ്രാന്തരാലോ ചതച്ചെറിയപ്പെട്ട പെണ്‍ മക്കളുടെ ഒട്ടേറെ കഥകള്‍ഹിന്ദിനെ സംബന്ധിച്ചേടത്തോളം തന്റെ പുതിയ ലോകം ഉണ്ടാക്കുന്ന വിഭ്രമങ്ങള്‍ വിഷാദ രോഗത്തിലേക്കും അതെ തുടര്‍ന്ന് ഓര്‍മ്മ നാശത്തിലേക്കും നയിക്കും. പുതതലമുറയുടെ പ്രതിനിധിയായ മകന് അമേരിക്കന്‍ജീവിതം സ്വാഭാവികമായി ത്തീരുമ്പോള്‍ മറവി അടയാളപ്പെടുത്തുന്ന ഭൂതകാലത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ഹിന്ദിന് അനിവാര്യമാവാംഎന്നാല്‍ മറവി ആവശ്യമുള്ളതിന്റെ കടക്കല്‍ മാത്രമല്ലഓര്‍ത്ത്‌ വെക്കേണ്ടതിന്റെ തായ് വേരിലും കത്തിവെക്കുന്നു എന്നിടത്താണ് അത് ആത്മഹത്യാപരം ആയിത്തീരുകസിയാദിനെ പോലുള്ളവര്‍ പുതിയ സ്വപ്നങ്ങള്‍ക്ക് പിറകെ കുതിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാലത്ത് ഏറെ 'ഗ്ലാമറസ്ആയിരുന്ന ലിലിത്തിനെ പോലുള്ളവര്‍ പരാജയം അംഗീകരിച്ചിരിക്കുന്നുപ്രവാസാനുഭവത്തിന്റെ രണ്ടറ്റങ്ങളാവാം അവ.

നോവലിന് സ്ഥായിയായുള്ള വിലാപ ഭാവത്തിനു നിദാനം ഹിന്ദ്‌ എത്തിനില്‍ക്കുന്ന ജീവിത ഘട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നുപുതുലോകക്രമത്തോട് അനായാസം പൊരുത്തപ്പെടുന്ന മകന്റെയോ ബേക്കറിത്തൊഴിലിന്റെ പരിമിതികള്‍ക്കിടയിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ തോന്നുന്നില്ലാത്ത സിയാദിന്റെയോ പ്രായം അവള്‍ കടന്നു പോയിരിക്കുന്നുഎന്നാല്‍ ലിലിത്തോ എമിലിയയോ അടയാളപ്പെടുത്തുന്ന വാര്‍ദ്ധക്യത്തിന്റെ മോഹാന്ത്യത്തിലേക്ക് അവള്‍ എത്തിയിട്ടുമില്ലപക്ഷെസുവ്യക്തമായ കാരണങ്ങളാല്‍ താനൊരു ദുര്‍നക്ഷത്രത്തിന്‍ കീഴില്‍ പിറവിയെടുത്തവള്‍ ആണെന്ന് ഹിന്ദ്‌ വിശ്വസിക്കുന്നു.

ഒരു വേനല്‍ രാവില്‍ പിറന്നവള്‍ പൊടുന്നനെ കണ്ടെത്തുന്നു താനൊരു നക്ഷത്രത്തിന്റെ ബന്ദിയാണെന്ന്എല്ലായിപ്പോഴും തെറ്റായ ദിശയില്‍ ചലിക്കുന്നകൊടിയ ഭയത്തില്‍ വിറ കൊള്ളുമ്പോഴും ശക്തയാണെന്നു നടിക്കുന്നഎപ്പോഴും എന്തൊക്കെയോ ആഗ്രഹിക്കുകയും ഒരിക്കലും അതിലേക്കു എത്തിപ്പിടിക്കാതിരിക്കുകയും ചെയ്യുന്നവാസ്തവവും മിഥ്യയും തമ്മിലുള്ള വ്യത്യാസം ഒരിക്കലും തിരിച്ചറിയാതിരിക്കുന്ന ഒരാള്‍.” 

ഹിന്ദ്‌ എല്ലായിപ്പോഴും ചലിക്കുന്നവളാണ്എന്നാല്‍ ഒരിക്കലും ഒരു ലക്ഷ്യത്തെ തേടുന്നവളല്ലഒരു അഭിനേത്രിയാവണം എന്നവള്‍ സ്വപ്നം കണ്ടിരുന്നുചിലപ്പോഴൊക്കെ ഒരെഴുത്തുകാരിയാവണം എന്നും. “തന്റെ ഉള്ളില്‍ തടവില്‍ പെട്ട് പോയ വാക്കുകളുടെ അസ്വസ്ഥമായ പര്‍വ്വതം കാരണം താന്‍ മരിച്ചു പോവുംഎന്ന് വരെ അവള്‍ ഭയന്നിരുന്നുപക്ഷെ അവള്‍ കണ്ടെത്തുക ഇതാണ്:

"എഴുതുക എന്നത് ഒരു മുറിവേറ്റ സ്ത്രീയെ പോലെ പിടിതരാത്തതാണ്ഒരു ഘട്ടത്തില്‍ അവള്‍ തിരിച്ചറിഞ്ഞു എന്തൊക്കെ പറഞ്ഞാലും ചെയ്താലും ഒടുവില്‍ അവള്‍ക്ക് ആ മുറിവുകള്‍ ഉണക്കാനാവില്ല.” 

ഈ നിലപാടില്‍ നിന്നാവണംസര്‍ഗ്ഗ വ്യാപാരത്തിലൂടെ ദുഃഖങ്ങള്‍ മറികടക്കാനാവുമെന്നോ ദുഃഖമാണ് കലയുടെ പ്രഭവമെന്നോ ഒക്കെയുള്ള പറഞ്ഞു പതിഞ്ഞ ചുരുട്ടിക്കൂട്ടലുകളിലേക്ക് നോവല്‍ പര്യവസാനിക്കാത്തത്.

(മാധ്യമം വാരിക , 26 ഫെബ്രുവരി 2018)

 (നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 186-194)

To purchase, contact ph.no:  8086126024

 ALSO READ:

In the Country of Men by Hisham Matar

https://alittlesomethings.blogspot.com/2024/08/in-country-of-men-by-hisham-matar.html

Celestial Bodies by Jokha Alharthi

https://alittlesomethings.blogspot.com/2024/07/celestial-bodies-by-jokha-alharthi.html

The Doves Necklace by Raja Alem

https://alittlesomethings.blogspot.com/2024/06/the-doves-necklace-by-raja-alem.html

No comments:

Post a Comment