ഉണ്ണിക്കൌസു: സ്വതന്ത്രബുദ്ധിയെന്ന നിലയില്‍ മുസ്ലിം സ്ത്രീയുടെ ചിത്രം
(Portrait of the Muslim Woman as a Free Spirit)
മലയാള
സാഹിത്യത്തില്‍ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ഏറനാടന്‍ മുസ്ലിം
സ്ത്രീയുടെ സ്വത്വബോധ നിര്‍മ്മിതിയും അതിന്റെ സാമൂഹിക പരിസരവും പത്തൊമ്പതാം
നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങളും ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവില്‍ വരെയുമുള്ള
കാലഘട്ടത്തിലൂടെ അഞ്ചു തലമുറകളിലൂടെ, കുടുംബങ്ങള്‍ക്കും തങ്ങള്‍ ജീവിക്കുന്ന ചെറു ഗ്രാമ്യ സമൂഹങ്ങള്‍ക്കും
നേടുംതൂണ്‍ ആയി വര്‍ത്തിക്കുന്ന ഏതാനും സ്ത്രീകഥാപാത്രങ്ങളിലൂടെ, അവരുടെ ജീവിതങ്ങള്‍ക്ക് താങ്ങും തണലും ചിലപ്പോഴൊക്കെ
വെല്ലുവിളിയും ആയി വര്‍ത്തിക്കുന്ന പുരുഷ സഹജീവികളിലൂടെ അവതരിപ്പിക്കുന്ന നോവലാണ്
ബഷീര്‍ ചുങ്കത്തറയുടെ ഉണ്ണിക്കൌസു.
പുതുതലമുറക്ക്
കേട്ടറിവ് പോലുമല്ലാത്ത ഒരു ഗതകാലത്തിന്റെ പറുദീസാ സ്പര്‍ശമുള്ള
ഗ്രാമ്യസമൂഹങ്ങളാണ് നോവലിന്റെ ഇടങ്ങളായ മൈത്രക്കോടും അരിക്കൂട്ടൂരുമെല്ലാം. ആക്കു
മുസ്ലിയാരെയും അമാനുള്ള മുസ്ലിയാരെയും പോലുള്ള സ്വാത്വിക പണ്ഡിതന്മാര്‍ ആത്മീയ
നേതൃത്വം നല്‍കുന്ന സമൂഹം സഹിഷ്ണുതയുടെയും സാമുദായിക മൈത്രിയുടെയും കന്മഷമറ്റ
ഒരാദിമ വിശുദ്ധി പേറുന്നുണ്ട്. നാട്ടുമ്പുറത്തിന്റെ പതിവുരീതിയില്‍ ചായക്കട
സൌഹൃദങ്ങളില്‍ ഇരട്ടപ്പേരുകളിലാണ് പലരും അറിയപ്പെടുന്നതെങ്കിലും കുശുമ്പിനും
കുന്നായ്മക്കും ഇടമില്ലാത്ത ഒരിടമാണത്. ഏതൊരു പറുദീസയിലും അനിവാര്യമായ സാത്താനിക
സാന്നിധ്യമായി മൊയ്ദീന്‍ ഔലിയയെ പോലുള്ള ദുര്‍മ്മന്ത്രവാദികളൊക്കെ ഉണ്ടെങ്കിലും
അത്തരം നന്മ-തിന്മ സംഘര്‍ഷങ്ങള്‍ നോവലിന്റെ കൌതുകമല്ല. കാളിമൂപ്പനാകട്ടെ, ‘അധകൃതരുടെ’ ദൈവത്തിന്റെ ഇടയാളായി ചെറുകിട ചാത്തന്‍ സേവയും
മറ്റുമായി പൊതുസമൂഹത്തോട് ഇടപഴകാതെ കഴിയുന്നതേയുള്ളൂ. പുറം നാട്ടുകാരനെങ്കിലും
മൈത്രക്കോടിന്റെ സ്പന്ദനങ്ങള്‍ അറിയുന്ന ഉമ്മര്‍ മാസ്റ്ററെ പോലുള്ളവര്‍ പുതിയ
മാറ്റങ്ങളിലേക്ക് സമൂഹം വളരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്.
ആര്യനെഴുത്തെന്നു വിളിക്കപ്പെടുന്ന മലയാളം എഴുത്തും വായനയും പഠിക്കുന്നതിന്റെ
പ്രാധാന്യവും ഉമ്മര്‍ മാസ്റ്റര്‍ ബോധ്യപ്പെടുത്തുന്നു. എന്നാല്‍, കാലം മന്ദസ്ഥായിയില്‍ നീങ്ങുന്ന സമൂഹങ്ങളില്‍ മാറ്റത്തിന്റെ
ഗതിവേഗം അതി സാവധാനത്തിലാണ്. ഖിലാഫത്ത് സമരം, ദേശീയ പ്രസ്ഥാനം തുടങ്ങിയവയൊക്കെ പതിഞ്ഞ രീതിയിലേ ഗ്രാമ സമൂഹത്തെ
ബാധിച്ചുള്ളൂ. മാപ്പിള കലാപകാരികളെ നേരിടാനെന്ന വ്യാജേന ഇറങ്ങിയ ഗൂര്‍ക്ക
പട്ടാളത്തെ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമത്തിലെ മുഖ്യജന്മി തന്നെ
സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ച ചരിത്രമാണ് അവിടെയുള്ളത്. ഓട്ടന്‍ സായിപ്പ്
പ്രതിനിധാനം ചെയ്യുന്ന കൊളോണിയല്‍ സാന്നിധ്യം’ പോലും നാടിനും നാട്ടാര്‍ക്കും
സ്നേഹപൂര്‍ണ്ണമായ ചികിത്സയും പരിചരണവുമായെ ഇവിടെയുള്ളൂ. ഐക്യകേരളപ്പിറവിയുടെ
കാലമാകുമ്പോഴേക്കും നോവലിലെ മൂന്നാം തലമുറയും നാലാം തലമുറയുമൊക്കെ വിദ്യാഭ്യാസം
നേടുകയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും പ്രാസംഗികരും എല്ലാമാകുകയും
ചെയ്യുന്നുണ്ട്. ഉണ്ണിക്കൌസുവിന്റെയും കുഞ്ഞാലന്റെയും ആദ്യ സന്തതിയായ ആലിക്കുട്ടി
പിറക്കുന്നത് സല്‍മാന്‍ റുഷ്ദിയുടെ സലിം സിനായിയെ പോലെ (മിഡ് നൈറ്റ്സ് ചില്‍ഡ്രന്‍)
കൃത്യം ഇന്ത്യന്‍ സ്വാതന്ത്ര്യ മുഹൂര്‍ത്തത്തിലാണ് എന്നത് പുതിയ തലമുറ പുതിയൊരു
ലോകത്തേക്കാണ് വരുന്നത് എന്ന് സൂചിപ്പിക്കുന്നുണ്ട്.
കേട്ടും പറഞ്ഞും അറിഞ്ഞ ഒരു
ഗതകാലത്തോട് ആരാധനയുള്ള എഴുത്തുകാരന്‍ ആ കാലത്തെ പുന:സൃഷ്ടിക്കുമ്പോള്‍
സ്വാഭാവികമായ ആദര്‍ശവല്‍ക്കരണം നോവലില്‍ കടന്നു വരുന്നുണ്ട് എന്ന് തോന്നാം.
ഏതാണ്ടെല്ലാ കഥാപാത്രങ്ങളും തിന്മയുടെ സ്പര്‍ശമില്ലാത്തവരാണ് എന്ന് മാത്രമല്ല, പുതിയ കാലത്തിന്റെ നോവുകളെ നന്നായി തിരിച്ചറിയുന്ന
നോവലിസ്റ്റിന്റെ സങ്കല്‍പ്പത്തിലെ സഹിഷ്ണുതയുടെ പ്രതിരൂപങ്ങളുമാണ്. ഹിന്ദു, മുസ്ലിം സ്വത്വ സംഘര്‍ഷങ്ങള്‍ എന്ന പുത്തന്‍ കാല പാഠങ്ങള്‍ക്ക്
നോവലില്‍ ഇടമേയില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉണ്ണിക്കൌസുവിന്റെ നന്മ
ആഗ്രഹിക്കുകയും കുഞ്ഞാലനു വേണ്ടി അവളെ പെണ്ണാലോചിക്കുമ്പോള്‍ എല്ലാ സങ്കടങ്ങളും
ഉള്ളിലൊതുക്കി കഴിയുന്ന അവളെ വെറുതെ മോഹിപ്പിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും
ചെയ്യുന്ന ഉണ്ണി വൈദ്യര്‍ തന്നെയാണ് മുസ്ലിം അനന്തരാവകാശ നിയമങ്ങളിലെ
വൈചിത്ര്യങ്ങളിലൂടെ അനാഥരായിപ്പോയേക്കാമായിരുന്ന ഇത്തീമയുടെ കുഞ്ഞുങ്ങളുടെ
സഹായത്തിനെത്തുന്നതും.
എന്നാല്‍
നോവലിലെ ഏറ്റവും കാതലായ അംശം മുസ്ലിം സ്ത്രീയുടെ സ്വത്വ ബോധത്തെ സംബന്ധിച്ചുള്ള
വിഗ്രഹഭജ്ഞക സ്വഭാവമുള്ളതു എന്ന് തന്നെ പറയാവുന്ന ആവിഷ്കരണങ്ങളാണ്. മുസ്ലിം പെണ്‍കുട്ടികള്‍
സ്കൂളില്‍ പോകുന്നതൊന്നും കേട്ടുകേള്‍വി പോലുമല്ലാത്ത കാലത്ത് ഉമ്മര്‍ മാസ്റ്ററുടെ
മുന്‍കൈയ്യില്‍ ഗ്രാമത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പാഠശാലയില്‍ അവളെ അയച്ചു
പഠിപ്പിക്കുന്നതും അവളൊരു ഉദ്യോഗസ്ഥയാകുന്ന സ്വപ്നം താലോലിക്കുകയും ചെയ്യുന്ന
ആക്കു മുസ്ലിയാരും അതിനു ഊര്‍ജ്ജമാകുന്നുണ്ട്. വിമോചന ദൈവശാസ്ത്രപരമായ അറിവുകള്‍
അത്തരം പദാവലികളൊന്നും കേട്ടിട്ടേയില്ലെങ്കിലും സ്വാതന്ത്ര്യ സമരത്തിന്റെയും
നാടിന്റെ ഉണര്‍വ്വുകളുടെയും ചരിത്രം പ്രവാചകന്റെ ത്യാഗ കഥകളോട് ചേര്‍ത്തു പറഞ്ഞു
മകള്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ആക്കു മുസ്ലിയാര്‍ പങ്കുവെക്കുന്നുണ്ട്. മഖ്ദി
തങ്ങളുടെ ആഹ്വാനം ഓര്‍മ്മിക്കുന്ന അമാനുള്ള മുസ്ലിയാരും സ്കൂള്‍ തുടങ്ങാനാവശ്യമായ
സൌകര്യങ്ങളൊരുക്കി കളപ്പുര വിട്ടു നല്‍കുന്ന “ചെറിയ തോതില്‍ കോണ്‍ഗ്രസിന്റെ സുഖക്കേട്” ഉള്ള, തുക്കിടികളെയും അധികൃതരെയും അത്രക്കങ്ങു പിടിക്കാത്ത മനുഷ്യപ്പറ്റുള്ള
ധനാഡ്യന്‍ മമ്മുണ്ണി ഹാജിയും തുടങ്ങിവെക്കുന്നത് ഒരു വിപ്ലവം തന്നെയാണ്.
നിനച്ചിരിക്കാത്ത തിരിച്ചടികളില്‍ ഉണ്ണിക്കൌസുവിനു, ഗ്രാമത്തിനും, തന്റെ സ്വപ്നം
തകര്‍ന്നു പോകുന്നത് അനുഭവിക്കേണ്ടി വരുമെങ്കിലും നാലാം തലമുറയോടൊപ്പം അവരത്
സ്വായത്തമാക്കുന്നുണ്ട്. പഠനത്തിനു പ്രായമില്ലല്ലോ. ഇത്തീമ പ്രതിനിധാനം ചെയ്യുന്ന
പെണ്‍ പോരിമ പലതിലും ചരിത്രമാണ്- ഗ്രാമത്തില്‍ ആദ്യമായി ചായമക്കാനിയില്‍ നിന്ന്
ആണുങ്ങളോടൊപ്പം ‘മക്കാനിച്ചായ’ കുടിക്കുന്നതും ലോക കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യുന്നതും മാത്രമല്ല, ബീഡി
വലിക്കുന്ന ആദ്യ സ്ത്രീ, തനിക്കു പുത്ര
സ്ഥാനീയനെങ്കിലും പരമ്പരാഗത വ്യവഹാരത്തില്‍ ‘അന്യ’നായ പുരുഷന്റെ സൈക്കിളിനു
പിറകില്‍ സഞ്ചരിക്കുന്ന ആദ്യ സ്ത്രീ, ഇടിവെട്ടേറ്റു അകാലത്തില്‍ മരിക്കും മുമ്പ് ‘ലോകവും ജീവിതവും കാണിച്ചു തന്നു’
പൊയ്പ്പോയ പ്രിയപ്പെട്ടവന്റെ ഓര്‍മ്മയില്‍ നിവര്‍ന്നുനിന്ന് പറക്കമുറ്റാത്ത മക്കളെ
പോറ്റി വളര്‍ത്തി നിലയിലെത്തിച്ച സ്ഥൈര്യം – ഇത്തീമ ഒരു വഴിവിളക്കാണ്. പൊന്നും
പണവും ഒന്നുമല്ല, ഇന്റെ
കുഞ്ഞാലന് വീണ്ടി എട്ക്കാന്‍ പറ്റാതാവാണെങ്കില് ഒലക്കട്‌ത്ത് എറങ്ങാന്‍
മടീല്ലാത്തോളാവണം’ എന്ന മാനദണ്ഡം തന്നെയാണ് ഉണ്ണിക്കൌസു എന്ന ‘ഉസ്റത്തി’യെ
മരുമകളായി സ്വീകരിക്കാന്‍ അവരെ പ്രാപ്തയാക്കുന്നതും. മാനസിക വൈകല്യമുള്ള സഹോദരനും
നിസ്സഹായയായ ഉമ്മയുമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ അവളെ മഥിക്കുന്നതും.
നാലാം തലമുറയിലെ മരുമോളോടൊപ്പം തന്റെ ആ പഴയ അക്ഷരജ്ഞാന മോഹം പൊടിതട്ടിയെടുത്തു
സഫലമാക്കുന്ന ഉണ്ണിക്കൌസു പ്രതിനിധാനം ചെയ്യുന്ന പെണ്‍ കരുത്തു തന്നെയാണ് ഏറിയോ
കുറഞ്ഞോ നോവലിലെ എല്ലാ സ്ത്രീകഥാപാത്രങ്ങളും പങ്കുവെക്കുന്നത്. മുസ്ലിം സമൂഹത്തിലെ
സ്ത്രീയോടുള്ള വിവേചനങ്ങളുടെ ബഹുരൂപങ്ങള്‍ നോവലില്‍ കടന്നു വരുന്നത് ഇതോടു ചേര്‍ത്തു
കാണാം. പെണ്ണോഹരിയിലെ അസമത്വവും ഒരര്‍ത്ഥവുമില്ലാതെ വിവേചന രഹിതമായി
നടപ്പിലാക്കുന്ന ഇദ്ദ സമ്പ്രദായവും മുത്തലാഖു ചൊല്ലിയോളെ തിരിച്ചെടുക്കാന്‍ വേണ്ട
ചടങ്ങ് കല്യാണവും മയ്യിത്തു വെച്ച് വിലപേശുന്ന ഊരുവിലക്കും മുതല്‍ പുതിയ കാലത്തെ
പര്‍ദ്ദ ജ്വരം വരെ നിശിതമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അതൊക്കെയും
ചെയ്യുന്നതാകട്ടെ ഇത്തീമയെയും ഉണ്ണിക്കൌസുവിനെയും പോലുള്ള സ്ത്രീകള്‍ തന്നെയാണ്
താനും. ആണുങ്ങള്‍ക്ക് പറ്റ്ണ കാര്യം പെണ്ണുങ്ങള്‍ മാത്രാവുമ്പം കുറ്റാവ്ണതെങ്ങന്യാ?” എന്ന് ചോദിക്കുന്ന പോക്കര് മുതല്‍, ആണുങ്ങളുടെ മനസ്സ് മോശമായതിന് “പെണ്ണുങ്ങളെ ശിക്ഷിക്കാമോ? എന്ന് ചോദിക്കുന്ന ഉമ്മര്‍ മാസ്റ്ററും വരെ അത്തരം
തിരിച്ചറിവുകള്‍ക്ക് പിന്തുണ നല്കുന്നുമുണ്ട്. തന്റേടിയായ പെണ്ണിന് കയ്യടിക്കാം, അവളെ കല്യാണം കഴിച്ചുകൂടാ എന്ന ആണറിവ്, “ഒരു സ്ത്രീയുടെ വലിപ്പവും മഹത്വവും അംഗീകരിക്കാന്‍ മടിയുള്ള
ഒരു മനസ്സ്” എന്നതൊക്കെ പല ഘട്ടങ്ങളിലും നോവലില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്.
ആയിശുമ്മത്താത്തയെ പോലെ ഭര്‍ത്താവിന്റെ ധനത്തെ ആശ്രയിക്കാതെ സ്വന്തം സമ്പത്ത് കൊണ്ട് ‘തലമുറകള്‍ വിശപ്പടക്കിയ’ കഞ്ഞിവിതരണം നടത്തിയ ഒരു
സ്ത്രീക്ക് സ്മാരകം ഉയരുന്നില്ല; എന്നാല്‍
മമ്മുണ്ണി ഹാജിക്ക് അതുണ്ടാവുന്നുണ്ട്. അതേ സമയം തുല്യ ജോലിക്ക് തുല്യ വേതനമെന്ന ആധുനിക ലിംഗ സമത്വ ആശയം പോലും ചില ഘട്ടങ്ങളില്‍
നോവലില്‍ നടപ്പിലാവുന്നുമുണ്ട്.
ദുരന്തങ്ങളും
ദുരിതങ്ങളും ഒട്ടേറെ രൂപങ്ങളില്‍ വേട്ടയാടുന്നുണ്ട് മുഖ്യ കഥാപാത്രങ്ങളെ. നാല്‍പ്പത്തിയൊന്നാം
വയസ്സില്‍ വിട്ടുപോയ ആക്കു മുസ്ലിയാര്‍ സൃഷ്ടിക്കുന്ന അനാഥത്വമാണ് ഹൈദറുവിനെ
മനോരോഗിയാക്കുന്നതെങ്കില്‍ ഉണ്ണിക്കൌസുവിന്റെ ജീവിതത്തിലെ നിറമുള്ള
സ്വപ്നങ്ങളൊക്കെ അത് തല്ലിയുടക്കുന്നു. മാനസിക മാന്ദ്യം സംഭവിച്ചു പരസഹായം കൂടാതെ
ജീവിക്കാനാവാത്ത അവസ്ഥയിലെത്തുന്ന ഹൈദറുവിനെ കുറിച്ചോര്‍ത്ത് “അള്ളാ ഒന്നികില്‍
ഇഞ്ചെ കുട്ടിനെ ഇച്ച് മടക്കിത്തരുക, അല്ലെങ്കില്‍ ഞാന്‍ മരിക്ക്ണീന്റെ മുമ്പ് ഓനെ ഓന്റെ ബാപ്പാന്റെ ഒപ്പം കൊണ്ട്
പോവുക” എന്ന് പ്രാര്‍ഥിക്കുന്ന പാത്തുമ്മു തന്നെ പറഞ്ഞു പതിഞ്ഞ ദുര്‍ബ്ബല
മാതൃത്വമല്ല. ഏറെ സ്നേഹവും അഞ്ചു മക്കളെയും നല്‍കി ഇടിമിന്നലില്‍ ഒടുങ്ങുന്ന
അസൈനാര്‍ ഇത്തീമക്ക് നല്‍കുന്ന വിരഹവേദനയും ആഴമളക്കാനാവാത്തതാണ്. ജന്മിത്തം, സാമ്രാജ്യത്വം, ചൂഷണം തുടങ്ങിയ ദഹിക്കാത്ത വാക്കുകള്‍ പ്രയോഗിക്കുന്ന
ആലിക്കുട്ടിയും കുഞ്ഞാലനും തമ്മിലുണ്ടാവുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒരു
പിതൃ-പുത്ര ദുരന്തത്തിലേക്ക് വളരുന്നത് ഉണ്ണിക്കൌസുവിനെ ഏറെ
വേദനിപ്പിക്കുന്നുണ്ട്. ഒടുവില്‍, ജീവിതത്തോടു എന്നും വിജയിച്ചു നിന്ന കുഞ്ഞാലന്‍ അതിന്റെ
ഊടും പാവുമായിത്തീര്‍ന്ന ചാലിയാറിന്റെ തീരത്ത് വീട് വെച്ചു സന്തുഷ്ടമായ ജീവിത
സായാഹ്നം ആസ്വദിക്കാന്‍ അവസരമൊരുങ്ങുന്ന സാഹചര്യത്തില്‍ മറവിരോഗത്തിന്റെ
നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോവുന്നതും തീവ്രവേദനയായി ഉണ്ണിക്കൌസുവിയും
മക്കളെയും പിടികൂടും. ഇതൊക്കെയാണെങ്കിലും നന്മ പ്രസരിപ്പിക്കുന്ന ഒരന്തരീക്ഷമാണ്
ഏതാണ്ടൊരു ഏകപക്ഷീയതയോടെ നോവലില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ആഖ്യാന രീതിയിലോ നോവല്‍
സങ്കേതങ്ങളിലോ ഒരു തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും മുതിരാതെ പാരായണക്ഷമതയില്‍
മാത്രം ഊന്നിയുള്ള കഥപറച്ചില്‍ രീതി നോവലിനെ ‘ഉദ്ദേശ ശുദ്ധിയുടെ ഋജൂവായ രചനാ
വിശേഷമാക്കി മാറ്റുന്നുണ്ട്. ജെയിംസ് ജോയ്സിന്റെ വിഖ്യാതമായ കൃതിയെ അനുകരിച്ചു
പറഞ്ഞാല്‍ “സ്വതന്ത്രബുദ്ധിയെന്ന നിലയില്‍ മുസ്ലിം സ്ത്രീയുടെ ചിത്രം” എന്ന് ഈ
കൃതിയെ വിളിക്കാമെന്നു ഈ ലേഖകന് തോന്നുന്നു. ‘ന്റുപ്പുപ്പാ’യെയും, ‘ഖസാക്കി’നെയും ‘മയ്യഴിയെയും’ ‘ഉമ്മാച്ചു’വിനെയുമൊക്കെ
ഒട്ടും ബാധ്യതയല്ലാതെ ഓര്‍മ്മിപ്പിക്കാന്‍ കഴിയുക എന്നത് നോവലിനെ ഋണാത്മകമായല്ല, മികച്ച നേട്ടമായാണ് അടയാളപ്പെടുത്തുന്നത്. എങ്കിലും ഒരു
വലിയ പരിമിതിയായി തോന്നിയത് അഞ്ചു
തലമുറകളിലൂടെ, ഒട്ടേറെ കഥാപാത്രങ്ങളിലൂടെ, അതും ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കുന്ന പേരുകള്‍ ഉള്ളവര്‍, കഥ പറയുമ്പോള്‍ ചേര്‍ത്തു വെക്കേണ്ടിയിരുന്ന ഒരു വംശ വൃക്ഷ
(family
tree)ത്തിന്റെ അഭാവമാണ്. ചിലപ്പോഴെങ്കിലും
വായനയില്‍ ഇതൊരു വഴിപ്പിണക്കം ഉണ്ടാക്കുന്നുണ്ട്. ഇനിയൊരു പതിപ്പിറങ്ങുമ്പോള്‍
ഇക്കാര്യവും പരിഹരിക്കാവുന്നതേയുള്ളൂ.
No comments:
Post a Comment