Featured Post

Saturday, December 7, 2024

Memory in the Flesh by Ahlam Mosteghanemi/ Peter Clark , Baria Ahmar Sreih

 

പ്രണയനഗരത്തിലെ സ്മൃതിയാനങ്ങള്‍



“എനിക്ക് ഫ്രഞ്ചില്‍ എഴുതാമായിരുന്നുഎന്നാല്‍ അറബിക് ആണ് എന്റെ ഹൃദയത്തിന്റെ ഭാഷ. എനിക്ക് അറബിക്കില്‍ മാത്രമേ എഴുതാനാവൂ. നാം നമ്മുടെ വികാരങ്ങളുടെ ഭാഷയിലാണ് എഴുതുക.”

-   അഹലാം മുസ്തെഗാനെമി, Memory in the Flesh

അള്‍ജീരിയന്‍ സാഹിത്യത്തില്‍ പ്രാമാണികമായ ഒരു സ്ഥാനമുണ്ട് അഹലാം മുസ്തെഗാനെമിക്ക്. അറബ് ഭാഷയില്‍ ഒരു നോവല്‍ പ്രസിദ്ധീകരിച്ച ആദ്യ അള്‍ജീരിയന്‍ വനിത എന്ന നിലയില്‍ അറബ് ഭാഷക്കും ഒപ്പം ലോകസാഹിത്യസമ്പത്തിനു തന്നെയും അവരുടെ വിജയം ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.*(1ആദ്യ കൃതിയായ Memory in the Flesh (1985)തുടങ്ങിവെക്കുന്ന ആ സാംസ്കാരിക തേരോട്ടം നോവലിന്റെ നാല്‍പ്പതോളം പതിപ്പുകളില്‍ എത്തിനില്‍ക്കുന്നു. നോവല്‍ ത്രയമായി സങ്കല്‍പ്പിക്കപ്പെട്ട കൃതിയുടെ രണ്ടാം ഭാഗമായ Chaos of the Senses (1998), മൂന്നാം ഭാഗമായ The Dust of Promises/ Bed Hopper (2003) എന്നിവയും ഇതേ ജൈത്രയാത്ര തുടരുന്നു. Memory in the Flesh അമേരിക്കന്‍ പതിപ്പ് 2003ല്‍ പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു പേരിലാണ് (The Bridges of Constantineപ്രസിദ്ധീകരിക്കപ്പെട്ടത്.

അള്‍ജീരിയന്‍ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന പിതാവ് മുഹമ്മദ്‌ ഷരീഫ് മുസ്തഗാനെമിയെസെതിഫ് കൂട്ടക്കൊലയെ (Sétif demonstration and massacre of 8 May 1945) തുടര്‍ന്ന് ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം തടവിലാക്കി. കൂട്ടക്കൊലയില്‍ ഇരയയിപ്പോയ ആയിരങ്ങളില്‍ മുഹമ്മദ്‌ ഷരീഫിന്റെ സഹോദരനും ഉള്‍പ്പെട്ടിരുന്നു. 1947ല്‍ മോചിതനായതിനെ തുടര്‍ന്ന് ടുണിഷ്യയിലേക്കു പലായനം ചെയ്ത കുടുംബത്തില്‍ 1953 ഏപ്രില്‍ പതിമൂന്നിനാണ് അഹ് ലാം പിറക്കുന്നത്‌. ടുണിഷ്യയിലും തന്റെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന ഷരീഫിന്റെ വീട് സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് (1954–1962) ദേശീയ വാദികള്‍ക്കും ആഭ്യന്തര യുദ്ധ നാളുകളില്‍ പോരാളികള്‍ക്കും ഒത്തുകൂടാനുള്ള ഇടമായിരുന്നു. സ്വാതന്ത്ര്യാനന്തരം അഹ്മെദ് ബെന്‍ ബെല്ലയുടെ സര്‍ക്കാരില്‍ (15 September 1963 – 19 June 1965) നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിച്ചുവെങ്കിലും മാനസികാരോഗ്യം തകര്‍ന്ന മുഹമ്മദ്‌ ഷരീഫ്നാടിന്റെ കലുഷമായ പോസ്റ്റ്‌കൊളോണിയല്‍ ദുരവസ്ഥയൊന്നും തിരിച്ചറിയാന്‍ പോലും കഴിയാതെ സാനറ്റൊറിയത്തില്‍ കഴിയേണ്ടി വന്നു. പിതാവിനെ ആഴ്ച്ചയില്‍ മൂന്നു തവണയെങ്കിലും അഹ് ലാം സന്ദര്‍ശിച്ചു പോന്നു. 1992ല്‍ നിരാശനും പരാജിതനുമായി അദ്ദേഹം മരിക്കുമ്പോള്‍, അള്‍ജീരിയ പതിറ്റാണ്ടുനീണ്ട ആഭ്യന്തര -ടെററിസ്റ്റ് സംഘര്‍ഷങ്ങളിലേക്ക് കൂപ്പുകുത്തുകയായിരുന്നു*(2).

1980കളില്‍ രചിക്കപ്പെട്ട Memory in the Flesh, 1990കളില്‍ രചിക്കപ്പെട്ട Chaos of the Senses പോലെത്തന്നെഅല്‍ജീരിയയുടെ കൊളോണിയല്‍ ഭൂതകാലംദേശത്തിന്റെ സഞ്ചിതബോധങ്ങളിലെ ഭീകരാനുഭവസ്മൃതികള്‍ എന്നിവയോടൊപ്പം ഭീകരാനുഭവങ്ങളുടെ ലിംഗാധിഷ്ടിതമാനങ്ങള്‍ (gendered dimensions of traumatic experience), കലയിലൂടെയും ആഖ്യാനങ്ങളിലൂടെയും അവയുടെ പ്രതീകാത്മക ആവിഷ്കാരം എന്നിവയാണ് നടത്തുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു *(3). അള്‍ജീരിയന്‍ വിമോചന യുദ്ധത്തില്‍ ഗറില്ലാ പോരാളിയായിരുന്നയുദ്ധത്തില്‍ ഒരു ഇടതു കൈപ്പത്തി നഷ്ടപ്പെട്ട ഖാലിദ്‌ ബിന്‍ തുബാലിന്റെ വീക്ഷണത്തിലാണ് Memory in the Flesh ആഖ്യാനം ചെയ്യപ്പെടുന്നത്. സ്വയം വരിച്ച പലായനത്തില്‍ കലാകാരനായ അയാള്‍ പാരീസിലേക്ക്‌ എത്തിപ്പെടുന്നത് സര്‍ഗ്ഗസ്വാതന്ത്ര്യത്തിന്റെ അന്വേഷണത്തിലും കൂടിയാണ്. ജന്മദേശം, പോരാട്ട കാലത്തിന്റെ സമുജ്ജ്വല ആശയങ്ങളൊക്കെ കളഞ്ഞുകുളിച്ചു അഴിമതിയില്‍ മുങ്ങിത്താഴുന്നതില്‍ മനംമടുപ്പുണ്ടയാള്‍ക്ക്. അറിയപ്പെടുന്ന പെയിന്റര്‍ ആയി പാരീസില്‍ മേല്‍വിലാസം സൃഷ്ടിച്ചു കഴിഞ്ഞെങ്കിലും ജന്മദേശത്തെകുറിച്ചുള്ള ഗൃഹാതുരതയും നഷ്ടബോധവും അയാളെ മഥിക്കുന്നുണ്ട്. ജന്മനഗരമായ കോണ്‍സ്റ്റന്റിനിലെ പാലങ്ങളുടെ ചിത്രങ്ങള്‍ അയാള്‍ ആവര്‍ത്തിച്ചു വരച്ചുകൊണ്ടിരിക്കുന്നത് ഈ മനോനിലയുടെ പ്രകാശനമാണ്. (ഇതാണ് അമേരിക്കന്‍ തലക്കെട്ടിന്റെ പ്രഭവമായത്). പീഡിതമായ ഈ പാരീസിയന്‍ ദിനങ്ങളില്‍ നിനച്ചിരിക്കാതെ സംഭവിക്കുന്ന ഒരു പുന:സമാഗമമാണ് അയാളുടെ തളംകെട്ടിനില്‍ക്കുന്ന ജീവിതത്തില്‍ തിരയിളക്കവും തുടര്‍ന്നു വന്‍സംഘര്‍ഷങ്ങളും തീര്‍ക്കുക. പോരാട്ട നാളുകളില്‍ ഖാലിദിന് സഹയോദ്ധാവും ഒപ്പം ഗുരുതുല്യനുമായിരുന്ന രക്തസാക്ഷിയായ വിപ്ലവസൈനിക കമാണ്ടര്‍ സി താഹിര്‍ എന്ന താഹിര്‍ അബ്ദെല്‍ മല്‍വായുടെ മകള്‍ ഹയാത് എന്ന അഹ് ലാം അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. കൊച്ചുകുഞ്ഞായിരുന്ന നാളില്‍ താന്‍ കണ്ട ഹയാത് ഇപ്പോള്‍ അതിസുന്ദരിയായ ഒരു യുവതിയാണ്. മകളാകാന്‍ പ്രായമുള്ള യുവതിയോട് ഖാലിദ്‌ തീവ്രപ്രണയത്തില്‍ അകപ്പെട്ടു പോകുന്നു.

ഖാലിദിന്റെ സ്വഗതാഖ്യാന രൂപത്തിലുള്ള നോവല്‍ ഏതാണ്ട് മുഴുവനായും അഹ് ലാമിനെ അഭിസംബോധന ചെയ്യുന്ന കത്തിന്റെ രൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. അള്‍ജീരിയന്‍ സ്വാതന്ത്ര്യപോരാട്ടത്തില്‍ തന്റെ സഹകാരിയും മുതിര്‍ന്ന സഖാവും ആയിരുന്ന മഹാനായ രക്തസാക്ഷി സി താഹിറിന്റെ മകളുമായി വിധി നേരത്തെ അയാളെ ബന്ധിതന്‍ ആക്കിയിരുന്നു: അള്‍ജീരിയന്‍ യുദ്ധമുഖത്തുനിന്ന് അകലെ ടുണിഷ്യയില്‍ ഹയാത് ഒരു കുഞ്ഞായിരുന്ന കാലം മുതല്‍ ഖാലിദിനു അവളെ അറിയാമായിരുന്നു. അവളുടെ ജനനറജിസ്ട്രേഷന്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അയാളെയാണ് സി താഹിര്‍ നിയോഗിച്ചത്. ‘ഹയാത്’ എന്ന് പേരിട്ട കുഞ്ഞിന് രേഖകളില്‍ ‘അഹ് ലാം’ എന്ന് പേരിടണമെന്ന പോരാട്ട മുഖത്തുനിന്നുള്ള പിതാവിന്റെ സന്ദേശം അമ്മക്ക് എത്തിച്ചത് അയാളായിരുന്നു. ഖാലിദ്‌, പെയിന്റിങ്ങിലേക്ക് തിരിയുമ്പോള്‍ അഹലാം എഴുത്തുകാരിയാകുകയായിന്നു. ഇപ്പോള്‍ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറംപാരീസിലെ സ്വന്തം പെയിന്റിങ്ങുകളുടെ പ്രദര്‍ശന വേളയില്‍ വെച്ചു അവളെ കണ്ടുമുട്ടുമ്പോള്‍, പിതാവാകാനുള്ള പ്രായമുള്ള ഖാലിദ്‌ പ്രണയത്തില്‍ വീണുപോകുന്നത് അവള്‍ അയാള്‍ക്ക് മറ്റു പലതും ആവുന്നതുകൊണ്ട് കൂടിയാണ്. ദേശസ്നേഹിയും മുന്‍വിപ്ലവകാരിയും അതില്‍ അംഗഭംഗം സംഭവിച്ചവനുമായ ഖാലിദിനെ സംബന്ധിച്ച് അഹ് ലാം (അറബ് മൂലത്തില്‍ സ്വപ്നം എന്നര്‍ത്ഥം)സി താഹിറുമായുള്ള എന്നോ നഷ്‌ടമായ സൗഹൃദംവിദൂരസ്ഥമായ സ്വദേശംയൌവ്വനം ചെലവഴിച്ച കൊന്‍സ്റ്റന്റൈന്‍ നഗരം എന്നിവയുടെയൊക്കെ മൂര്‍ത്തരൂപമാണ്‌. ഖാലിദിന്റെ ഉമ്മയെ ഓര്‍മ്മിപ്പിക്കുന്ന പൂര്‍വ്വ അള്‍ജീരിയന്‍ ആഭരണങ്ങള്‍ അണിഞ്ഞ അഹ് ലാം ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ അത് അയാളെ തന്റെ നല്ല നാളുകളുടെ സ്മൃതിയിലേക്ക് കൊണ്ടുപോകുന്നു: “ഞാന്‍ നിന്നെ എന്റെ കസാന്റിന ആയിത്തീരാന്‍ ശപിക്കുന്നുഎന്നെ സ്വയം ഭ്രാന്തനായിത്തീരാന്‍ ശപിക്കുന്നു.” തന്റെ ഭൂതകാലഗൃഹാതുരതയുടെ അള്‍ജീരിയയുമായി ആത്മബന്ധം പുന:സ്ഥാപിക്കുകയെന്ന ഖാലിദിന്റെ മോഹം മരീചികയാകുന്നത് അയാള്‍ക്ക് കാണേണ്ടിവരും. നാടുവിടേണ്ടിവന്ന കലാകാരന്റെ സ്വാഭാവികപ്രതികരണമായി തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ അയാള്‍ പുതിയ പ്രണയത്തില്‍ ചേര്‍ത്തുവെക്കുമ്പോള്‍, ഉന്മത്തമായ പ്രണയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല അയാള്‍ക്ക്. ലൈലാ മജ്നു കഥയിലെ ഖയിസിനെപ്പോലെ ദുരന്ത അറബ് പ്രണയനായകന്‍റെ ഭാവങ്ങളില്‍ സ്വയം സങ്കല്‍പ്പിക്കുന്ന ഖാലിദ്ഫരീദ് അല്‍ അത്രാഷിന്റെ കവിതകളും ഉമ്മുകുല്‍സൂമിന്റെ ഗാനങ്ങളും മൂളിപ്പാടുന്നു. എന്നാല്‍അയാളുടെ സാന്ദ്രമായ പ്രണയാനുഭവം നൈരാശ്യത്തിലേക്ക്‌ വഴിമാറാതെവയ്യ. കാരണംസി താഹിറിന്റെ മകളായിരിക്കുമ്പോഴും അഹ് ലാമിന് അയാളുടെ ഭൂതകാലത്തിലേക്കോമികച്ചൊരു ഭാവിയിലേക്കോ ഉള്ള പാലമാകുക അസാധ്യമാണ്. പഴയതെല്ലാംഅറബ് വേഷവിധാനങ്ങളോഭൂതകാല ശേഷിപ്പുകളോ എന്തുമാകട്ടെബാധ്യതയായിക്കാണുന്ന പുതിയ അഭിരുചികളുടെ പ്രതിനിധിയാണ് അവള്‍പുതിയ തലമുറ.

ഗുരുതുല്യനും തന്റെ സഹപോരാളിയുമായിരുന്ന വിപ്ലവ നായകന്‍റെ മകളാണ് ഹയാത്  എന്ന ചിന്തയാണ് അയാളുടെ മനസ്സിലേക്ക് പഴയ അള്‍ജീരിയയെയും അതിന്റെ പുതുകാല വിപര്യയത്തെയും കുറിച്ചുള്ള ചിന്തകള്‍ കൊണ്ടുവരുന്നതെങ്കില്‍അതേ സമയം ഹയാത്തിന് അയാള്‍ തന്റെ പിതാവിനെ അടുത്തറിഞ്ഞകുടുംബവൃത്തങ്ങളിലും ദേശീയ പുരാണങ്ങളിലും കേട്ടുപഴകിയ വീരപരിവേഷത്തിനപ്പുറം അദ്ദേഹത്തെ കുറിച്ച് പറയാന്‍ കഴിയുന്ന ഒരാളാണ്. ഒളിപ്പോരാളിയെന്നനിലയില്‍ പിതാവ് അവളുടെ കുട്ടിക്കാലത്തിന് ഏതാണ്ട് അപ്രാപ്യനായിരുന്നല്ലോ. പിതൃ-പുത്രീ ബന്ധത്തിന്റെയും മാതൃ-പുത്ര ബന്ധത്തിന്റെയും ഇഴകോര്‍ക്കല്‍ നോവലിന് ഒരു മനോവിശകലന തലം (psychoanalytic dimensionപ്രദാനംചെയ്യുന്നുണ്ട്. പുതുപണക്കാരനുമായുള്ള ഹയാതിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ഖാലിദ്‌, കോണ്‍സ്റ്റന്റിനില്‍ എത്തുന്നത് കാമുകന്റെയും കലാകാരന്റെയും പ്രണയനഷ്ടത്തിന്റെ സംഘര്‍ഷങ്ങളോടൊപ്പം അല്‍ജീരിയയുടെ പുത്തന്‍ രീതികളെ കുറിച്ചുള്ള നൈരാശ്യവും വ്യക്തമാക്കാനുള്ള അവസരമാകുന്നു. കോണ്‍സ്റ്റന്റിനിലെ പാലങ്ങളെ കുറിച്ചുള്ള ഖാലിദിന്റെ സിരീസ്ലാന്‍ഡ്‌സ്കേപ്പ് ചിത്രീകരണം എന്നതിലപ്പുറം മന:ശാസ്ത്രപരവും രാഷ്ട്രീയവുമായ ഗര്‍ത്തങ്ങള്‍ കുറുകെ മുറിച്ചുകടക്കാനുള്ള ശ്രമം കൂടിയാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു *(4). ഹയാതുമായുള്ള ശാരീരികത്തിനപ്പുറം പോകുന്ന ബന്ധത്തില്‍നിന്നു വ്യത്യസ്തമായി കാതറിനുമായുള്ള ബന്ധത്തിന് സങ്കീര്‍ണ്ണതകളോ തടസ്സങ്ങളോ ഒന്നുമില്ലെന്നത് ഡി.എച്ച്. ലോറന്‍സിന്റെ പോള്‍ - മിറിയാം - ക്ലാര ബന്ധത്തിലെ (Sons and Loversമനോവിജ്ഞാനീയ തലങ്ങളെ ഒട്ടേറെ സമാനതകളോടെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്. 

ഭാവഗീതഗരിമയുള്ള വാക്യങ്ങളും വിവരണങ്ങളും ചിന്തകളും നിറഞ്ഞ ശൈലിയില്‍ബോധധാരാ സമ്പ്രദായത്തിന്റെയും ഫ്ലാഷ്ബാക്കുകളിലൂടെയും പ്രയോഗത്തിലൂടെ നടത്തപ്പെടുന്ന ഖാലിദിന്റെ വീക്ഷണകോണില്‍ ആഖ്യാനംഅഹ് ലാമിന്റെ ക്രൂരതയുടെ പേര്‍ത്തും പേര്‍ത്തുമുള്ള നിരീക്ഷണങ്ങളും അതേല്‍പ്പിക്കുന്ന ഹൃദയ മുറിവുകളും ആവിഷ്കരിക്കുന്നു. അതോടൊപ്പംസര്‍ഗ്ഗാത്മകതയുടെ അര്‍ത്ഥവും ഉദ്ദേശവുംവിപ്ലവാനന്തര അല്‍ജീരിയയുടെ സാമൂഹികരാഷ്ട്രീയ ദുര്യോഗങ്ങള്‍ഭരണ തലത്തില്‍ പ്രകടമായും വ്യക്തമാകുന്ന പരാജയങ്ങള്‍ എന്നിവയെ കുറിച്ചൊക്കെയുള്ള ഖാലിദിന്റെ വീക്ഷണങ്ങളും ആഖ്യാനത്തില്‍ കടന്നുവരുന്നുണ്ട്. തീര്‍പ്പുകല്‍പ്പിക്കുന്ന അടഞ്ഞ രീതിക്കുപകരം നോവലിനെ തുറന്ന പുസ്തകമാക്കി നിര്‍ത്തുന്ന ദുഃഖഭരിതമായ ഒരന്തരീക്ഷം ഉടനീളമുണ്ട്. തിരിച്ചു കിട്ടാത്ത പ്രണയ ദുഃഖം പേറുന്നവന്റെ സന്ദേഹങ്ങളും വിലാപസ്വരവും അതിലുണ്ട്. സി താഹിറിനെഅള്‍ജീരിയക്കാരാല്‍ കൊല്ലപ്പെട്ട സ്വന്തം സഹോദരന്‍ ഹസ്സനെഇസ്രേയേല്‍ കൊന്നുകളയുന്ന പലസ്തീനിയന്‍ കവി സിയാദിനെ – എല്ലാവരും അയാളുടെ വിലാപങ്ങളില്‍ സ്മരിക്കപ്പെടുന്നുണ്ട്. ചില സന്ദര്‍ഭങ്ങളിലെങ്കിലും നോവലിലെ സംഭാഷണങ്ങള്‍ വെറും രാഷ്ട്രീയചര്‍ച്ചകള്‍ക്കും കലാസംബന്ധിയായ നിലപാടുകളുടെ അവതരണത്തിനും ഉള്ള വേദികള്‍ ആയിമാറുന്നുവെങ്കിലും നോവലിന്റെ വികാസം അത്തരം കനംകുറഞ്ഞ പ്രകടനപരതയെ മുറിച്ചുകടക്കുന്ന ഗൗരവം ഉള്‍കൊള്ളുന്നതു തന്നെയാണ്. വനിതാ നോവലിസ്റ്റ് എന്ന നിലയില്‍പുരുഷ കാമനയുടെയും ഗര്‍വ്വിന്റെയും സൂക്ഷ്മതലങ്ങളെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് കാണിക്കുന്ന കയ്യടക്കം ഇതിന് ഉദാഹരണമാണ്. ഒരൊറ്റ ചുംബനത്തിനപ്പുറം ഒരു ഘട്ടത്തിലും പ്രോത്സാഹജനകമായ ഒരു സൂചനയും നല്‍കുന്നില്ലാത്ത അഹ് ലാമിന്റെ പുറംതിരിയലിനോട് ഇത്രയേറെ വിഷമം ഖാലിദിനു തോന്നേണ്ടതുണ്ടോ എന്ന ചോദ്യംപ്രണയസംസര്‍ഗ്ഗത്തെ കുറിച്ചുള്ള അറബ് ധാര്‍മ്മികകാര്‍ക്കശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്‌. യുദ്ധവും കൊളോണിയലിസവും കടന്നുവന്ന നാട്ടില്‍തന്റെ ഭൂതകാലം തനിക്കെന്തെങ്കിലും പ്രത്യേക പദവി നല്‍കുന്നുണ്ടെന്ന ആത്മരതിയുടെ സ്പര്‍ശംസ്വതേ ആദര്‍ശവാദിയായ ഖാലിദിനെ മഥിക്കുന്നുണ്ടോ? അതുകൊണ്ടാണോപുതുതലമുറയുടെ പ്രതിനിധിയെങ്കിലുംഅറബ് ധാര്‍മ്മിക കാര്‍ക്കശ്യങ്ങളുടെ കെട്ടുപാടുകള്‍ തീര്‍ത്തും അവഗണിക്കാനാവാത്ത അഹ് ലാമിന്റെ അങ്കലാപ്പുകള്‍ അയാള്‍ക്കു കാണാനാവാത്തത്അതെന്തായാലുംഒരു ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടുന്നില്ലാത്ത അവരുടെ ബന്ധത്തിന്റെ പ്രകൃതംഅഴിമതിയിലും അന്യവല്‍ക്കരണത്തിലും മുങ്ങിപ്പോവുന്ന വിപ്ലവാനന്തര അല്‍ജീരിയയുടെ മോഹഭംഗങ്ങളുടെ പ്രതീകമായിത്തീരുന്നുണ്ട്. ഖാലിദിന്റെ ആഖ്യാനമെന്ന നിലയില്‍ അയാളുടെ പുരുഷസ്വരമാണ് ആഖ്യാനത്തിലെ അഹ് ലാമിന്റെ ഇടം നിര്‍ണ്ണയിക്കുന്നത് എന്നത് ഒരു വശംമറുവശത്ത്‌ഒരു nonfeminist എന്ന് സ്വയം നിലപാടെടുക്കുന്ന മുസ്തെഗാനെമിയെന്ന വനിതാ നോവലിസ്റ്റിന്റെ സൂക്ഷ്മമായ പെണ്‍പാത്രസൃഷ്ടിയും അഹ് ലാം കൃതഹസ്തയായ എഴുത്തുകാരി കൂടിയാണ് എന്ന മെറ്റാഫിക് ഷന്‍ തലവും ചേര്‍ന്നു പുരുഷസ്വരത്തിന്റെ ആധിപത്യത്തെ സൗമ്യമായി നിഷേധിക്കുന്ന രീതി – സങ്കീര്‍ണ്ണമായ ഈ കൂടിക്കലരല്‍ നോവലിലെ ലിംഗബന്ധ പ്രതിനിധാനങ്ങള്‍ക്കു നല്‍കുന്ന സൂക്ഷ്മ തലങ്ങള്‍ ഏറെ സംവാദാത്മകമാണ്.    

ദേശീയ സ്വാതന്ത്ര്യപോരാളിയും അറബ് ഭാഷാസ്നേഹം മകളില്‍ നട്ടുവളര്‍ത്തിയ വഴികാട്ടിയുമായിരുന്ന പിതാവിനുംആത്മീയ പിതാവും ഫ്രാങ്കോഫോണ്‍ അള്‍ജീരിയന്‍ കവിയും നോവലിസ്റ്റുമായിരുന്ന മാലിക് ഹദ്ദാദിനും സമര്‍പ്പിച്ചിട്ടുള്ളതാണ് Memory in the Flesh. 1962ല്‍ അള്‍ജീരിയ സ്വതന്ത്രമായതിനുശേഷം ഇനിയങ്ങോട്ടു കൊളോണിയല്‍ ഭാഷയില്‍ എഴുതില്ല എന്ന് തീരുമാനിക്കുകയും ഫലത്തില്‍ എഴുത്ത് അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു മാലിക് ഹദ്ദാദ്‌. ഗുരുവിന്റെ സ്വാധീനം വാക്യങ്ങളിലെ സൂചകങ്ങളായും പാഠാന്തര സൂചകങ്ങളായും നോവലില്‍ പ്രകടമാകുന്നത് ആ സാഹിതീയ ബന്ധുതയുടെ നിദര്‍ശനമാണ്. സമകാലിക അള്‍ജീരിയയുടെ അനുഭവാവിഷ്കാരത്തിന്, കൊളോണിയല്‍ ആധിപത്യത്തില്‍ അമര്‍ന്നുപോയ ജനതയ്ക്ക് നിഷേധിക്കപ്പെട്ട ഭാഷ (അറബ്) തന്നെ മുസ്തെഗാനെമി തെരഞ്ഞെടുക്കുന്നത് കൊളോണിയല്‍ സാംസ്കാരിക സ്വാധീനമുക്തിയെന്ന ദേശീയലക്ഷ്യത്തെ രണ്ടു രീതിയില്‍ സ്വാംശീകരിക്കുന്നുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു: അത് അള്‍ജീരിയന്‍ ചരിത്രത്തെ പുനരുപയോഗിച്ചു കൊളോണിയലിസത്തിന്റെ കെടുതികളെ ഇരകളുടെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്നുഇരകളുടെ ഭാഷയില്‍ തീവ്ര വൈകാരികോര്‍ജ്ജത്തോടെയും ഭാഷാവൈഭവത്തോടെയും എഴുതുന്നതിലൂടെ മാതൃഭാഷയെ തിരികെ സ്വന്തമാക്കുന്നു (Summer Book). ഒപ്പംമറ്റൊരു വീക്ഷണത്തില്‍, (Nuha Ahmad Baaqeel) അത് ‘തീവ്രമായും പുരുഷാധികാരപരമായ അറബോഫോണ്‍ സാഹിത്യപാരമ്പര്യത്തില്‍ ലിംഗസ്വത്വ പ്രശ്നങ്ങളെ ചോദ്യംചെയ്യാനുള്ള അവരുടെ ശ്രമത്തെ’ കൂടി പ്രതിഫലിപ്പിക്കുന്നു; “അറബ് ഭാഷയില്‍ എഴുതുന്നത്‌ .. ശരിക്കും പ്രകടമായിത്തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തിയാണ് – അറബിയില്‍ എഴുതുകയെന്നാല്‍ ഒരു സാമ്രാജ്യത്വ ഭാഷയെന്ന നിലയില്‍ ഫ്രഞ്ചിനെ തള്ളിക്കളയലാണ്.” 1998 ല്‍ പ്രഥമ നോവലിന് അറബ് ഭാഷയില്‍ രചിക്കപ്പെടുന്ന കൃതികള്‍ക്കുള്ള നഗിബ് മഹ്ഫൂസ് സാഹിത്യ പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് ഇക്കാര്യം നോവലിസ്റ്റ് വ്യക്തമാക്കിയിരുന്നത്, നിരൂപക ചൂണ്ടിക്കാണിക്കുന്നു. ആധുനികസാഹിത്യരൂപമായ നോവലിനു ചേരാത്ത ഭാഷയാണ്‌ അറബിക് എന്ന ഒറിയന്റലിസ്റ്റ് കാഴ്ചപ്പാടിനെ നാഗിബ് മെഹ്ഫൂസ് തുറന്നുകാട്ടിയതും മുസ്തെഗാനെമി എടുത്തുപറയുന്നു. പുരുഷാധിപത്യ ക്രമത്തിന്റെ ഓറിയന്റലിസ്റ്റ് സമീപനങ്ങള്‍അറബ് സമീപനങ്ങള്‍ എന്നിവ രണ്ടിനെയും നിഷേധിക്കുന്നതിലൂടെ അള്‍ജീരിയന്‍ സ്ത്രീത്വത്തിന്റെ ആശകളും അഭിലാഷങ്ങളും കുതിപ്പുകളും അടയാളപ്പെടുത്താന്‍ കഴിയുന്ന ഒരു അറബ് ഭാഷയെ ആണ് മുസ്തഗാനെമി ലക്ഷ്യംവെക്കുന്നതെന്നും ഇത് അള്‍ജീരിയയില്‍ വളര്‍ന്നുവന്ന ഇസ്ലാമിസ്റ്റ് ഫണ്ടമെന്റലിസത്തിന്റെ ഏകപക്ഷീയ അറബ് വല്‍ക്കരണവുമായി ഒരിക്കലും പൊരുത്തപ്പെടുന്നതായിരുന്നില്ലെന്നുമുള്ള നൂഹ അഹ്മദിന്റെ നിരീക്ഷണവും ഏറ്റവും പ്രസക്തമാണ് (പേജ്: 4). പോസ്റ്റ്‌കൊളോണിയല്‍ അള്‍ജീരിയയില്‍ അറബ്-ഫ്രഞ്ച് ഭാഷാ സംവാദങ്ങള്‍ തുറന്ന പോരിന്റെ തലത്തിലേക്ക് രൂപാന്തരപ്പെട്ടതും മാലിക് ഹദ്ദാദിനെ (Malek Had-dad ) പോലുള്ളവര്‍ എഴുത്ത് നിര്‍ത്തേണ്ടിവന്നതും ആസിയ ജബ്ബാറിനെ (Assia Djebar)  പോലുള്ളവര്‍ താല്‍ക്കാലികമായെങ്കിലും അതേവിധി പിന്തുടരേണ്ടിവന്നതും റഷീദ് ബൂജെദ് റയെ (Rachid Boudjedra )പോലുള്ളവര്‍ പൂര്‍ണ്ണമായും അറബിക്കിലേക്ക് ചുവടു മാറിയതും കണക്കിലെടുക്കുമ്പോള്‍ മുസ്തഗാനെമിയുടെ തെരഞ്ഞെടുപ്പിന് കൂടുതല്‍ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യാനന്തരം മുതിര്‍ന്നുവന്ന തലമുറയിലെ അംഗമെന്ന നിലയില്‍പ്രസ്തുത സംഘര്‍ഷത്തില്‍ ചുവടുമാറ്റത്തിനു വിസമ്മതിച്ച്/ പ്രാപ്തരല്ലാതെ എഴുത്തുനിര്‍ത്തിയവരെ ‘നിശ്ശബ്ദതയുടെ രക്തസാക്ഷികള്‍ ("the martyrs of silence") എന്ന് മുസ്തഗാനെമി വിശേഷിപ്പിച്ചത്‌ അവരുടെ സംത്രാസം തിരിച്ചറിയാന്‍ കഴിഞ്ഞതുകൊണ്ടു തന്നെയാകണം. അള്‍ജീരിയടുണിഷ്യമൊറോക്കോ തുടങ്ങിയ ‘മഗ്രെബ്’ ദേശങ്ങളില്‍ സാധാരണക്കാരുടെ ഭാഷ എന്ന നിലയില്‍ അറബ് ഭാഷ പ്രബലമായിത്തീര്‍ന്നെങ്കിലും കൊളോണിയല്‍ അധിനിവേശ ഭാഷയായിരുന്ന ഫ്രഞ്ച് ഒരു വരേണ്യഭാഷയായി തുടര്‍ന്നതിന്റെ സവിശേഷഗുണം ആ ഭാഷയില്‍ എഴുതുന്നവര്‍ക്ക് ഇപ്പോഴും ലഭ്യമാണ് എന്ന് മുസ്തെഗാനെമി പറയുന്നുണ്ട് (Encyclopedia.com.

നോവല്‍, വൈദേശികാധിപത്യത്തിനെതിരെയുള്ള അള്‍ജീരിയന്‍ പോരാട്ടത്തിന്റെ കഥ മാത്രമല്ലപുതുതായി സ്വാതന്ത്ര്യത്തിലേക്കു കടക്കുന്ന ദേശത്തിന്റെ സ്വാതന്ത്ര്യാനന്തര സങ്കീര്‍ണ്ണതകളുടെ ആവിഷ്കാരം കൂടിയായിത്തീരുന്നത്, വിപ്ലവ ആശയങ്ങളുടെ അപചയം കൃത്യമായും പോസ്റ്റ്‌കൊളോണിയല്‍ അവബോധത്തോടെ നോവലിസ്റ്റ് നിരീക്ഷിക്കുന്നതു കൊണ്ടാണ്. എന്നാല്‍ സാമൂഹികരാഷ്ട്രീയ പ്രതിസന്ധികള്‍ നേരിട്ടവതരിപ്പിക്കുകയല്ല; ഖാലിദ്- അഹ് ലാം ബന്ധത്തെ തീക്ഷ്ണമായി ആവിഷ്കരിക്കാനുള്ള ചട്ടക്കൂടായി അതിനെ ഉപയോഗിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത് എന്നത് സര്‍ഗ്ഗാത്മകരചനയുടെ ദൗത്യം നിര്‍വ്വഹിക്കുന്നു. സാമൂഹിക ഘടനയെ അപ്പാടെ തകര്‍ത്തുകളഞ്ഞ 130 വര്‍ഷക്കാലത്തെ കൊളോണിയല്‍ ഭരണത്തിനുശേഷം പുതിയൊരു ദേശനിര്‍മ്മിതിയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അള്‍ജീരിയ ഒരു പേടിസ്വപ്നമായിത്തീരുന്ന ഖാലിദിനെ പോലുള്ള ഹതാശരായ ബുദ്ധിജീവികള്‍ ദേശാതിരുകള്‍ക്കപ്പുറം തങ്ങള്‍ക്കൊരു സുരക്ഷിത മണ്ഡലം കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നതാണ് പാരീസിന്റെ കോസ്മോപോളിറ്റന്‍ അതരീക്ഷത്തിലേക്ക് അവരെ വലിച്ചടുപ്പിക്കുന്നത്. വൈയക്തികവികാരങ്ങള്‍ ദേശീയ സങ്കീര്‍ണ്ണതകളില്‍ ചെന്നുമുട്ടുന്ന ഇത്തരം പശ്ചാത്തലത്തിലാണ് ഹയാത് അയാള്‍ക്കൊരു പ്രതീകം കൂടിയായിത്തീരുന്നത്;  അവളോടു തോന്നുന്ന തീവ്രപ്രണയം ആ അര്‍ത്ഥത്തില്‍ ശൈഥില്യത്തിലും കെടാതെ തെളിയുന്ന വിപ്ലവാഭിമുഖ്യത്തിന്റെ കൂടി എരിച്ചിലും.

കഥാപാത്രങ്ങളെല്ലാം യഥാതഥമായാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെങ്കിലും ചരിത്രം അതിന്റെ നിഴല്‍ എല്ലായിടത്തും പതിപ്പിക്കുന്നുണ്ടെന്നതുകൊണ്ട് അവര്‍ സമകാലിക ജീവിതത്തിലെ വ്യത്യസ്ത പ്രതിനിധാനങ്ങളും കൂടിയാണ്. അല്‍ജീരിയയുടെ പുതിയ ബൂര്‍ഷ്വാസംസ്കൃതിയുടെ പ്രതീകമായ ഒരു പുതുപണക്കാരനെയാണ് അഹ് ലാം വിവാഹം കഴിക്കുന്നത്. ഖാലിദിന്റെ സഹോദരന്‍ ഹസ്സന്‍, വര്‍ത്തമാനകാല അള്‍ജീരിയന്‍ പരിതോവസ്ഥകളിലെ നൈരാശ്യത്തെ മതാത്മകതകൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന യുവതയുടെ അപഭ്രംശത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്, അയാളുടെ അന്ത്യം ആ അര്‍ഥത്തില്‍ നിരര്‍ത്ഥകം കൂടിയായ ഒരു ബലിയുമാണ്. ഹയാതിന്റെ സഹോദരന്‍ നാസര്‍, വമ്പന്‍ ബിസിനസ്സുകാരനുമായുള്ള സഹോദരിയുടെ ‘ആവശ്യാധിഷ്ടിത വിവാഹ’ത്തെ (marriage of convenience) അനുകൂലിക്കുന്നില്ല. ഖാലിദിന്റെ സുഹൃത്തും ഒരിക്കല്‍ അള്‍ജീരിയയില്‍ അധ്യാപകനുമായിരുന്ന പലസ്തീനിയന്‍ കവി സിയാദ്, സുഹൃത്തിനെ കാണാന്‍ പാരീസിലെത്തുകയും ഹയാതുമായി അടുപ്പത്തിലാകുകയും ചെയ്യുന്നത്യുവ എഴുത്തുകാര്‍ക്കിടയിലെ സ്വാഭാവികസൗഹൃദം എന്നതിലേറെ ഖാലിദിനെ മഥിക്കുന്നുണ്ട്. 1982 ലെ ഇസ്രായേലി അധിനിവേശത്തില്‍ സിയാദ് കൊല്ലപ്പെട്ടതറിയുമ്പോള്‍ അയാള്‍ക്കു കുറ്റബോധം തോന്നുന്നതിന്ന് ഇതൊരു സ്വയം തിരിച്ചറിയാത്ത കാരണവും ആയിത്തീരുന്നുണ്ട്.

പുസ്തകത്തിന്റെ രണ്ടു വിവര്‍ത്തനങ്ങളും ഒരു പോലെ നിരൂപകപ്രശംസ നേടിയിട്ടുണ്ടെങ്കിലും പ്രകടമായ ചില വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. (goodreads). 2003ല്‍ പുറത്തിറങ്ങിയ ആദ്യ വിവര്‍ത്തനം (Memory in the Flesh (Modern Arabic Writing)Translated by Baria Ahmar Sreihഭാഷാപരമായി ഏറെ അടുത്തുനില്‍ക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ‘Dhakiraath -al Jasad എന്ന അറബ് മൂലത്തിന് Memory in the Flesh എന്ന മൊഴിമാറ്റം തന്നെ ഉദാഹരണം. എന്നാല്‍ 2013 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ പതിപ്പ് The Bridges of Constantine (Translator: Raphael Cohen) സാംസ്കാരികാര്‍ത്ഥത്തിലുള്ള മൊഴിമാറ്റം എന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതിനും തലക്കെട്ടുതന്നെ ഉദാഹരണം. നോവലില്‍ കോണ്‍സ്റ്റന്റിന്‍ നഗരം മുഖ്യ കഥാപാത്രങ്ങളുടെ ജന്മനഗരം എന്നതിനപ്പുറം നിറഞ്ഞുനില്‍ക്കുന്ന സാംസ്കാരികസ്വത്വം തന്നെയാണ് എന്നതു വ്യക്തമാണല്ലോതുല്യ പ്രാധാന്യമുള്ള മുഖ്യ കഥാപാത്രവും.

 

1.) Introduction, The Kaleidoscope of Gendered Memory in Ahlam Mosteghanemi’s Novels, By Nuha Ahmad Baaqeel, Cambridge Scholars Publishing, 2019, Page: 1)

2.) "Mustaghanmi, Ahlam (1953–), Encyclopedia.com". www.encyclopedia.com.

3.) The Kaleidoscope of Gendered Memory in Ahlam Mosteghanemi’s Novels, By Nuha Ahmad Baaqeel

4.) Summer Book : Ahlam Mosteghanemi, “Memory in the Flesh”, https://www.echoroukonline.com/summer-book-ahlam-mosteghanemi-memory-in-the-flesh/).

 

No comments:

Post a Comment